Friday, October 8, 2010

ഇടയലേഖനം കേട്ട് വോട്ടുചെയ്യുന്നകാലം അസ്തമിച്ചു: മാര്‍ കൂറിലോസ്

ഇടയലേഖനം കേട്ട് വോട്ടുചെയ്യുന്നകാലം അസ്തമിച്ചു: മാര്‍ കൂറിലോസ്

തിരുവല്ല: ഇടയലേഖനങ്ങള്‍ കേട്ട് വോട്ട് ചെയ്യുന്ന കാലം പണ്ടേ അസ്തമിച്ചുവെന്ന് യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. വര്‍ഗീയതയും മതതീവ്രവാദവും ശക്തിപ്രാപിച്ചുവരികയും ആഗോളവല്‍ക്കരണം പിടിമുറുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍മതന്യൂനപക്ഷങ്ങളും പാവപ്പെട്ടവരും സ്ത്രീകളും ദലിതരും ആദിവാസികളും രാജ്യവ്യാപകമായി കൂടുതല്‍ വിവേചനത്തിന് ഇരകളായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മതേതരത്വവും മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും നിലനിര്‍ത്തുവാന്‍ ഇത്തരം മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നവര്‍ക്ക്് പിന്തുണയും ശക്തിയും പകരുകയാണ് വേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഇക്കാര്യം വ്യക്തമാക്കിയത്. മതത്തിനും സഭയ്ക്കും രാഷ്ട്രീയമാകാം. അത് കക്ഷി രാഷ്ട്രീയത്തില്‍ ഇടപെട്ട് വ്യവസ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാവരുത്. അങ്ങനെവന്നാല്‍ അത് മതേതര സംസ്കാരത്തിന് നാശമുണ്ടാക്കും. കേരളത്തില്‍ മതതീവ്രവാദവും ഭൂരിപക്ഷ മതവര്‍ഗീയതയും മറ്റ് സംസ്ഥാനങ്ങളെ പോലെ തീവ്രമല്ല. ഇതിന്റെ കാരണം കേരളത്തില്‍ ശക്തമായ ഒരു മതേതരത്വ ഇടതുപക്ഷം ഉണ്ട് എന്നതാണ്. ഉത്തരേന്ത്യയിലും മറ്റും ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുന്നത് ഇടതുപക്ഷമാണ്. യോജിച്ച് പ്രവര്‍ത്തിക്കാവുന്ന തലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരും സഭകളും യോജിച്ച് പ്രവര്‍ത്തിക്കണം. മതേതര വിശ്വാസവും ദൈവവിശ്വാസവും വിയോജിക്കുമ്പോള്‍ തന്നെ സാഹൂഹ്യനീതിക്ക് വേണ്ടി യോജിച്ച് പോരാടണം. നിരീശ്വരവാദികള്‍ക്ക് വോട്ടുചെയ്യരുതെന്ന് സഭാ നേതൃത്വം പറയുമ്പോള്‍ അതൊരു പ്രത്യേക രാഷ്ട്രീയ പാര്‍ടിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ക്രൈസ്തവ സഭകളുടെ സംഘടിതമായ ശബ്ദമല്ല അത്. ഒറ്റപ്പെട്ട ചില തിരുമേനിമാരുടെ ശബ്ദമാണത്. അത് ജനാധിപത്യവ്യവസ്ഥയ്ക്ക് ഭൂഷണമല്ല. താന്‍ ഭാഗമായ സഭ അങ്ങനെയൊരു നിലപാട് എടുത്തിട്ടില്ല. ഗവര്‍മെന്റില്‍നിന്നും ഒരു തിക്താനുഭവങ്ങളും ഉണ്ടായിട്ടുമില്ല. മദ്യപന്‍മാര്‍ക്ക് വോട്ടുചെയ്യരുതെന്ന് പറയാം, ധാര്‍മിക മൂല്യങ്ങള്‍ക്ക് വോട്ടുചെയ്യണമെന്ന് പറയാം, അഴിമതിക്കാര്‍ക്ക് വോട്ടുചെയ്യരുതെന്ന് പറയാം അത്തരം ശബ്ദങ്ങളാണ് ഇടയലേഖനങ്ങളിലൂടെ ഉണ്ടാവേണ്ടത്-മെത്രാപ്പോലീത്ത പറഞ്ഞു.
ടിഎ റെജികുമാര്‍

No comments: