Saturday, January 30, 2010

വിന്‍റ്റ് മീറ്റ് 2010.

വിന്‍റ്റ് മീറ്റ് 2010.

പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 5 നു ദുബായ് റാഷിദിയയിലുള്ള മുഷരീഫ് പാര്ക്കില്‍ വെച്ച് വിവിധ കലാ- കായികപരിപാടികളോടെ വിന്‍റ്റ് മീറ്റ് 2010 സംഘടിപ്പിക്കുന്നു. രാവിലെ 9 മണിമുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രരചന മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും.
യു എ ഇ യിലുള്ള എല്ല എം ഇ എസ് പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹസംഗമത്തില്‍ പങ്കെടുക്കാന്‍ രാവിലെ ഒമ്പതു മണിക്കുതന്നെ മുഷരിക്ക് പാര്‍ക്കില്‍ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു


കൂടുതല്‍ വിവരങള്‍ക്ക് വിളിക്കുക. ഇക്ബാല്‍ മൂസ്സ ( പ്രസിഡണ്ട്) .0504562123 , അബുബക്കര്‍ ( സിക്രട്ടറി ) 0506501945 .

Friday, January 29, 2010

ഇന്ത്യാ യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളത പകര്‍ത്തി വേണു രാജാമണി പടിയിറങ്ങുന്നു

ഇന്ത്യാ യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളത പകര്‍ത്തി വേണു രാജാമണി പടിയിറങ്ങുന്നു.



ദുബൈ: ഇന്ത്യാ യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളത അക്ഷര താളുകളില്‍ കുറിച്ചിട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പടിയിറങ്ങുന്നു. മൂന്ന് വര്‍ഷം നീണ്ട ദുബൈയിലെ ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ കോണ്‍സുല്‍ ജനറല്‍ നിറഞ്ഞ സംതൃപ്തനാണ്. തന്റെ അനുഭവ കാലത്ത് പരിചയിച്ച അറബ് നാടിന്റെ നേര്‍ചിത്രം കടലാസില്‍ പകര്‍ത്തിയാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹം രചിച്ച 'ഇന്ത്യ ആന്‍ഡ് ദി യു.എ.ഇ: ഇന്‍ സെലിബ്രേഷന്‍ ഓഫ് എ ലെജന്‍ഡറി ഫ്രന്റ്ഷിപ്പ്' (ഇന്ത്യയും യു.എ.ഇയും: മഹത്തായ സൌഹൃദത്തിന്റെ ആഘോഷം) എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന് കൈമാറി.

യു.എ.ഇയും ഇന്ത്യയും തമ്മിലെ വാണിജ്യ വ്യവസായ സാമൂഹിക സാംസ്കാരിക ബന്ധമാണ്് പുസ്തകത്തിലെ പ്രതിപാദ്യം.
പുസ്തകത്തില്‍ ശൈഖ് മുഹമ്മദിന്റെ സന്ദേശവുമുണ്ട്. അയല്‍രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ സുഹൃത്തുക്കളായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. ഇരു രാജ്യങ്ങളുംതമ്മില്‍ നിലവിലെ സഹകരണത്തിന്റെ പാലം വിപുലമാക്കണമെന്നാണ് ആഗ്രഹം. ഇത് ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. ഗള്‍ഫ് മേഖലയുടെ സുരക്ഷിതത്വത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അത് ആവശ്യവുമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും ലോകത്തിനാകെയും ഈ നേട്ടം കൈവരണം ^ശൈഖ് മുഹമ്മദ് സന്ദേശത്തില്‍ പറയുന്നു. 260 പേജുള്ള പുസ്തകത്തില്‍ നിരവധി അപൂര്‍വ ചിത്രങ്ങളുമുണ്ട്. യു.എ.ഇ മന്ത്രിമാരുമായുള്ള അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദല്‍ഹിയിലെ വിദേശകാര്യ വകുപ്പിലേക്ക് തിരിച്ചുപോകുന്ന വേണു രാജാമണി അടുത്ത മാസം ഇന്ത്യയിലേക്ക് മടങ്ങും.
madhyamam

പ്രവാസി ക്ഷേമനിധി: അറ്റസ്റ്റേഷന്‍ ഒഴിവാക്കിയത് ഗുണകരമാകും

പ്രവാസി ക്ഷേമനിധി: അറ്റസ്റ്റേഷന്‍ ഒഴിവാക്കിയത് ഗുണകരമാകും.


കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന 'പ്രവാസി ക്ഷേമനിധി'യില്‍ അംഗങ്ങളാകുന്നതിന് അപേക്ഷാ നടപടികള്‍ ലളിതമാക്കി. നേരത്തെ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍നിന്ന് അപേക്ഷാ ഫോറം അറ്റസ്റ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പുതിയ നിര്‍ദേശപ്രകാരം ഈ നിബന്ധന എടുത്തുകളഞ്ഞു. ഈ മാസം ഒന്നിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ തീരുമാനമുണ്ടായത്. ഇതോടെ സാധാരണക്കാരായ കൂടുതല്‍ പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാനും ആനുകൂല്യം നേടാനും സാധിക്കും. ടി.കെ. ഹംസ ചെയര്‍മാനായ 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഏതാണ്ട് 20 ലക്ഷം മലയാളികള്‍ ഇന്ത്യക്ക് പുറത്തുള്ളതായാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്. ഇതിനുപുറമെ 10 ലക്ഷത്തോളം പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ട്. പ്രവാസികളില്‍ ഏറ്റവും വലിയ മലയാളി സമൂഹമുള്ളത് ആറ് ഗള്‍ഫ് രാജ്യങ്ങളിലാണ്. പതിറ്റാണ്ടുകളോളം ഇവിടെ വിയര്‍പ്പൊഴുക്കി കുടുംബക്കാരെയും മറ്റു വേണ്ടപ്പെട്ടവരെയും സഹായിച്ച ശേഷം ഒടുവില്‍ സ്വന്തമായി ഒന്നും സമ്പാദിക്കാനാവാതെ മടങ്ങേണ്ടിവരുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിഭാഗവും. ഇതില്‍തന്നെ നല്ലൊരു ശതമാനം പേര്‍ ജീവിതാവസാനം രോഗികളായി മാറുകയും ചികില്‍സ തേടാന്‍ പോലും സാമ്പത്തിക ശേഷിയില്ലാതെ നരകിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മാത്രമല്ല, പല കാരണങ്ങളാലും ജോലി നഷ്ടപ്പെട്ട് അനേകം പേര്‍ മടങ്ങുന്നുണ്ട്. ഇവര്‍ക്ക് തുണയാകുന്നതാണ് ഈ പദ്ധതി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് അപേക്ഷാ ഫോറത്തിന്റെ അറ്റസ്റ്റേഷന്‍ ഒഴിവാക്കിയതെന്ന് ഡയറക്ടര്‍ പി.എം. ജാബിര്‍ മസ്കത്തില്‍നിന്ന് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പിന്നീട് ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം നാട്ടിലെ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. എങ്കിലും നിലവിലെ ഫോറത്തില്‍ മാറ്റം വരുത്താതിനാല്‍ ഫോറത്തില്‍ ഈ കോളം കാണും. വിദേശത്ത് ജോലിചെയ്യുന്നവര്‍, കേരളത്തിനുപുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലിസംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിക്കുന്നവര്‍, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം ലഭിക്കുക. ഇതിനുള്ള പ്രായ പരിധി 18നും 55നും മധ്യേയാണ്. എന്നാല്‍, പ്രയപരിധി 60 വയസ്സാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷന്‍ പ്രായം 60 അല്ല എന്നതാണ് ഇതിനുകാരണം. ക്ഷേമനിധി ബോര്‍ഡ് തയാറാക്കിയ അപേക്ഷാഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് 'Non Resident Keralite Welfare Fund' എന്നപേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും പ്രാബല്യത്തിലുള്ള വിസയോടുകൂടിയ പാസ്പോര്‍ട്ട് കോപ്പിയും സഹിതമാണ് വിദേശത്തുള്ളവര്‍ ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കേണ്ടത്. എംബസി അറ്റസ്റ്റേഷന്‍ ഒഴിവാക്കിയതിനാല്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം The Special Officer, Non Residential Keralite Welfare Fund, Ground Floor, Manikanda Towers, Near Tennis Club, Jawahar Nagar, Thiruvananthapuram^695003 എന്ന വിലാസത്തില്‍ അയച്ചാല്‍ മതി. ജനന തിയതിയും വയസ്സും തെളിയിക്കാന്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്കും വിദേശത്തുനിന്ന് നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറങ്ങളുണ്ട്. അംഗത്വം ലഭിക്കുന്നതോടെ ഒരാള്‍ പ്രതിമാസം 300 രൂപ ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കണം. ഈ സംഖ്യ 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അംഗങ്ങള്‍ക്ക് തിരിച്ചുനല്‍കും.
ബി.എസ്. നിസാമുദ്ദീന്‍
(പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നാളെ)

Monday, January 25, 2010

റിപ്പബ്ളിക് ദിനത്തില്‍ ആഘോഷമോ വിലാപമോ?



റിപ്പബ്ളിക് ദിനത്തില്‍ ആഘോഷമോ വിലാപമോ?
ജ. വി ആര്‍ കൃഷ്ണയ്യര്



‍അഹിംസയില്‍ അധിഷ്ഠിതമായ സമരത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വാതന്ത്യ്രം നേടിയ അത്യപൂര്‍വ ചരിത്രമാണ് നമ്മുടെ രാജ്യത്തിന്റേത്. ഇങ്ങനെ നേടിയ സ്വാതന്ത്യ്രമായിരുന്നു നമ്മുടെ ഭരണഘടന രൂപപ്പെടുത്തുന്നതിനും രാജ്യം പരമാധികാര റിപ്പബ്ളിക്കായി മാറുന്നതിനും അടിത്തറയിട്ടതും. 'ഞാനൊരു സോഷ്യലിസ്റാണ്'എന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജനാധിപത്യ സമ്പദ്ഘടനയെന്നാല്‍ സോഷ്യലിസം എന്ന അര്‍ഥം കൈവന്നു. രാജ്യം സോഷ്യലിസ്റ് രാഷ്ട്രമായിത്തന്നെ നിലനില്‍ക്കുമെന്നാണ് മഹാത്മാഗാന്ധി സ്വപ്നം കണ്ടത്. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വരികയും രാജ്യം പരമാധികാര റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെടുകയുംചെയ്തു. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനുമായി ബ്രിട്ടീഷിന്ത്യ വിഭജിക്കപ്പെട്ടു. സോഷ്യലിസം നമ്മുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന ശിലയായി അംഗീകരിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം മതേതര സോഷ്യലിസ്റ് രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. നമ്മുടെ നയത്തിന്റെ മൌലികഘടകമായി സോഷ്യലിസം മാറി. ഇതിനെത്തുടര്‍ന്ന് പൊതുമേഖലയ്ക്ക് വലിയ പ്രാധാന്യം കൈവന്നു. ഇന്ദിരാഗാന്ധി പ്രിവിപേഴ്സ് നിര്‍ത്തലാക്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നയചാതുരിനാട്ടുരാജ്യങ്ങളെ ഇന്ത്യായൂണിയനില്‍ ലയിപ്പിക്കുന്നതില്‍ വിജയിച്ചു. എന്നാല്‍, ഇന്ത്യയിലെ സുപ്രീം കോടതി ഇന്ത്യക്കാരുടെ സുപ്രീം കോടതിയായിട്ടായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയ പ്രിവിപേഴ്സ് സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് പുതിയ മുഖം നല്‍കിയ ബാങ്ക് ദേശസാല്‍ക്കരണം റദ്ദാക്കി. രാജ്യത്തെ സമ്പന്നവര്‍ഗത്തെ സഹായിക്കാനായിരുന്നു ഈ നടപടികള്‍. പിന്നീട് കല്‍ക്കരി ദേശസാല്‍ക്കരണം താമസിപ്പിക്കുകയും സ്റേചെയ്യുകയും ചെയ്തു. ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളം നടപ്പാക്കാന്‍ ഉദ്ദേശിച്ച ഭൂവിതരണം സുപ്രീം കോടതി തകിടം മറിച്ചു. 1954ലെ ഭരണഘടനാ ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമാണ് ജമ്മു കശ്മീരിന്റെമേല്‍ ഇന്ത്യയുടെ പരമാധികാരം നിലനില്‍ക്കുന്നത്. മറ്റ് കാര്യങ്ങളില്‍ ജമ്മു കശ്മീരിന് അവരുടെ ഭരണഘടനയുണ്ട്. ജമ്മു കശ്മീരിന്റെമേല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ള അധികാരപരിധി സുപ്രീംകോടതിയാണ് നിയന്ത്രിക്കുന്നത്. വിശാല അര്‍ഥത്തില്‍ നാം ബ്രിട്ടീഷ് മാതൃകയിലുള്ള വെസ്റ് മിനിസ്റര്‍ സമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ രാഷ്ട്രപതിയുടെ അധികാരം ഏറെക്കുറെ ബ്രിട്ടീഷ് രാജ്ഞിയുടെ അധികാരങ്ങള്‍ക്ക് സമാനമാണ്. ചുരുക്കത്തില്‍ നിയമവാഴ്ച നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യം. ഈ നിയമമാകട്ടെ ഏഴാം പട്ടികയ്ക്ക് വിധേയമായി നമ്മുടെ പാര്‍ലമെന്റ് രൂപം നല്‍കിയതുമാണ്. രാജ്യത്തെ രാഷ്ട്രീയപാര്‍ടി സംവിധാനവും ബ്രിട്ടീഷ് മാതൃകയിലുള്ളതാണ്. ഭരണനിര്‍വഹണ സഭയും നീതിനിര്‍വഹണ സഭയും ബ്രിട്ടീഷ് മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് രൂപം നല്‍കിയിട്ടുള്ളത്. മൌലികാവകാശങ്ങള്‍ ഭരണഘടനയുടെ മൂന്നാം പാര്‍ട്ടില്‍ പറയുമ്പോള്‍ മൌലിക കടമകള്‍ പാര്‍ട്ട് നാല്-എ യിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വ്യാപാരവും വാണിജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉറപ്പാക്കുന്നത് 301 മുതല്‍ 304 വരെ വകുപ്പുകളിലാണ്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സര്‍ക്കാരുകളും നിയമ നിര്‍മാണ സംവിധാനങ്ങളും ഉള്ളപ്പോള്‍ത്തന്നെ രാജ്യത്തിന്റേത് ഫെഡറല്‍ സംവിധാനവുമാണ്. എട്ടാം പട്ടികയനുസരിച്ച് 22 അംഗീകൃത ഭാഷകളുണ്ട്. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. എന്നാല്‍, ഷംഷെര്‍സിങ് കേസില്‍ വിശദീകരിക്കുന്നതുപോലെ ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണ്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും പരിമിതമായ സ്വയംഭരണാവകാശങ്ങളേയുള്ളൂ. അനുച്ഛേദം 368 പ്രകാരം ഭരണഘടന ഭേദഗതിചെയ്യാന്‍ കഴിയും. എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് കോട്ടമുണ്ടാക്കുന്ന ഒരു ഭേദഗതിയും പാടില്ലെന്നാണ് സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്നത്. അതുകൊണ്ട് സോഷ്യലിസ്റ് മതേതര റിപ്പബ്ളിക് സങ്കല്‍പ്പങ്ങള്‍ മാറ്റാനാവില്ല. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവവും മൌലികാവകാശങ്ങളും മാറ്റിമറിച്ചുകൂടാ.നമ്മുടെ പരമാധികാര റിപ്പബ്ളിക്കിലെ പാര്‍ലമെന്റിന്റെ അധികാരങ്ങളും പ്രത്യേക അവകാശങ്ങളുമൊക്കെ ഇപ്പോഴും കോളനിവാഴ്ചയുടെ അംശങ്ങള്‍ പേറുന്നവയാണ്. ഇന്ദിരാഗാന്ധിയുടെ വധത്തോടെ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് വലിയൊരു ശൂന്യത അനുഭവപ്പെട്ടു. ഈ ഘട്ടത്തില്‍ കാര്യമായ രാഷ്ട്രീയ അധികാരമൊന്നുമില്ലാതിരുന്ന പി വി നരസിംഹറാവു ഭാഗ്യംകൊണ്ട്് പ്രധാനമന്ത്രിയായി. ഇടതുപക്ഷത്തിന് വേണ്ടത്ര ശക്തിയില്ലാതിരുന്നതുകൊണ്ടും കോഗ്രസിന് ഗാന്ധിജിയോടോ നെഹ്റുവിനോടോ സോഷ്യലിസ്റ് ആദര്‍ശങ്ങളോടോ ഒരു കൂറുമില്ലാത്തതുകൊണ്ടും ഇന്ത്യയുടെ സാമ്പത്തിക നയം ആഗോളവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളോട് ചായ്വു കാട്ടിത്തുടങ്ങി. നരസിംഹറാവുവാകട്ടെ ലോകബാങ്കില്‍നിന്ന് മന്‍മോഹന്‍സിങ്ങിനെ കൊണ്ടുവന്ന് സോഷ്യലിസവുമായി ബന്ധമൊന്നുമില്ലാത്ത 'മന്‍മോഹനോമിക്സി'ന് രൂപം നല്‍കി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ സോഷ്യലിസ്റ് സങ്കല്‍പ്പങ്ങളൊക്കെ മണ്ണടിഞ്ഞിരിക്കുന്നു. ആണവകരാറടക്കമുള്ള നടപടികളിലൂടെ ഇന്ത്യ അമേരിക്കയുടെ കോളനിപോലെയായി. ഗൂഢമാര്‍ഗങ്ങളിലൂടെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന ആപത്തുകളെപ്പറ്റി ബോധവാന്മാരാകേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. നിഷ്ഫലമായിമാറിയ ഇപ്പോഴത്തെ ഭരണഘടന വേണോ എന്നതാണ് പ്രശ്നം. അഴിമതിയാണ് ഇപ്പോള്‍ പ്രധാന നാണയം. വര്‍ഗീയതയും അരങ്ങ് തകര്‍ക്കുകയാണ്. തെരഞ്ഞെടുപ്പുചെലവ് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരാകട്ടെ ദാരിദ്യ്രരേഖയ്ക്കു താഴെയും. ഭരണഘടനാ നിയമങ്ങള്‍ ഒരിക്കലും നിശ്ചലമായി നില്‍ക്കേണ്ടതല്ല. ഇതിനകം നിരവധി ഭേദഗതികള്‍ ഭരണഘടനയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇനിയും ധാരാളം ഉണ്ടായെന്നുവരും. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് വെല്ലുവിളികള്‍ നേരിടാന്‍ സഹായകമായ വിധത്തില്‍ ഭരണഘടനയില്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നിരവധി പട്ടികകളുമുണ്ട്. ഗാന്ധിജിയോടുകൂടി നമ്മുടെ കൃഷിയെല്ലാം പോയി. വ്യവസായമാകട്ടെ കൊളോണിയല്‍ സ്വഭാവമുള്ളതുമായി. സ്വരാജ് എന്ന സങ്കല്‍പ്പം അന്ത്യശ്വാസം വലിക്കുകയാണ്. ഗ്രാമങ്ങള്‍ അന്യം നില്‍ക്കുന്നു. ദരിദ്രന് അധികാരമെത്തിക്കണമെങ്കില്‍ ഗാന്ധിജിയുടെ മതമനുസരിച്ച് പഞ്ചായത്തീരാജ് സംവിധാനം സാക്ഷാല്‍ക്കരിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍മാത്രമേ ജനാധിപത്യം സാധാരണ ഗ്രാമീണന്റെ തലത്തില്‍ യാഥാര്‍ഥ്യമാവുകയുള്ളൂ.

Sunday, January 24, 2010

സഃ കെ സെയ്താലിക്കുട്ടി , ഏറനാടിന്റെ സൂര്യവെളിച്ചം

സഃ കെ സെയ്താലിക്കുട്ടി , ഏറനാടിന്റെ സൂര്യവെളിച്ചം


ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടംകൊണ്ട് ചുവന്ന ഏറനാടിന്റെ വിപ്ളവ മണ്ണില്‍നിന്ന് ജ്വലിച്ചുയര്‍ന്ന കെ സെയ്താലിക്കുട്ടി ഇനി ചരിത്രത്തിന്റെ ഭാഗം. കുഞ്ഞാലിക്കും ഇമ്പിച്ചിബാവക്കും ശേഷം മലപ്പുറത്തിന്റെ ഹൃദയതാളം ഏറ്റുവാങ്ങിയ ഒരു ജനനായകന്‍ കൂടി വിടവാങ്ങി. കമ്യൂണിസ്റ്റ് ആദര്‍ശത്തിന്റെ വിശുദ്ധി എക്കാലവും പുലര്‍ത്തിയ നേതാവാണ് സെയ്താലിക്കുട്ടി. ബന്ധപ്പെട്ടവരെല്ലാം ആ മനസ്സിന്റെ സ്നേഹവും എളിമയും തൊട്ടറിഞ്ഞവരാണ്. ഒരു മുസ്ളിം കമ്യൂണിസ്റ്റുകാരനാകുന്നത് പൊറുക്കാനാകാത്ത കുറ്റമായിക്കണ്ട കാലത്താണ് സെയ്താലിക്കുട്ടി കമ്യൂണിസ്റ്റുകാരനായത്. അത്തരക്കാര്‍ അന്ന് 'കാഫിറാ'യിരുന്നു. സാമൂഹ്യജീവിതംപോലും മതമേധാവികള്‍ നിയന്ത്രിച്ച ഭൂമികയിലാണ് ഉശിരനായ കമ്യൂണിസ്റ്റുകാരനായി അദ്ദേഹം ഉയര്‍ന്നുവന്നത്. മലപ്പുറം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അജയ്യ സംഘടനയാക്കിമാറ്റിയതിന് പിന്നില്‍ ഏറെക്കാലം സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ടിയുടെ നേതൃപാടവം മുഖ്യപങ്ക് വഹിച്ചു. ഏറനാട്ടിലെ കര്‍ഷകര്‍ അനുഭവിച്ച കൊടും ചൂഷണത്തില്‍ മനംനൊന്താണ് സെയ്താലിക്കുട്ടി പൊതുരംഗത്തേക്ക് വരുന്നത്. വിദ്യാര്‍ഥിയായിരിക്കെ ബാലസമാജം രൂപീകരിച്ചതിന് അധ്യാപകന്റെ തല്ല്കൊണ്ട് സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട പതിനാലുകാരന്റെ മനസ്സില്‍ എക്കാലവും പാവങ്ങളോടുള്ള അനുകമ്പയായിരുന്നു. സ്കൂള്‍ ജീവിതം നിലച്ചതോടെ അദ്ദേഹം കൊണ്ടോട്ടിയിലെ പാര്‍ടി ഓഫീസിലെ നിത്യസന്ദര്‍ശകനായി. പതുക്കെ കൊണ്ടോട്ടിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായി. കൃഷിഭൂമിക്കുവേണ്ടിയും പാട്ടത്തിനെതിരായുമുള്ള സമരങ്ങളുടെ നേതൃത്വത്തിലും സെയ്താലിക്കുട്ടിയെത്തി. ഇതിനൊപ്പം ബ്രിട്ടീഷ് ഭരണത്തിനും മതപൌരോഹിത്യത്തിന്റെ ചൂഷണത്തിനുമെതിരായും അദ്ദേഹം പോരാടി. പാര്‍ടി നിരോധിക്കപ്പെട്ട 1942 ലാണ് സെയ്താലിക്കുട്ടി പൊതുരംഗത്ത് വരുന്നത്. 1944ലാണ് സെയ്താലിക്കുട്ടി പാര്‍ടി അംഗമായത്. 48ല്‍ കോഴിക്കോട്ട് പ്രമുഖ കമ്യൂണിസ്റ്റ് - ട്രേഡ് യൂണിയന്‍ നേതാവ് പി ശേഖരന്‍ പങ്കെടുത്ത ബീഡിത്തൊഴിലാളികളുടെ യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി സ്ഥാനം സെയ്താലിക്കുട്ടി ഏറ്റെടുത്തു. തുടര്‍ന്ന് ബീഡിത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭം നടന്നു. രാഷ്ട്രീയ കേസുകളില്‍പ്പെടുത്തിയും സമരരംഗങ്ങളില്‍നിന്നുമായി നിരവധി പ്രാവശ്യം അറസ്റ്റുചെയ്ത അദ്ദേഹത്തെ മൂന്നുവര്‍ഷത്തോളം ജയിലിലിട്ട് അധികാരികള്‍ പീഡിപ്പിച്ചു. ഇതിനിടെ പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി; പിന്നീട് ഏറനാട് താലൂക്ക് സെക്രട്ടറിയും. മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങള്‍ക്ക് സംയുക്തമായി രൂപീകരിച്ച മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. അവിഭക്ത പാര്‍ടിയുടെ കോഴിക്കോട് ജില്ലാ കൌസില്‍ അംഗവും സിപിഐ എം രൂപീകരണത്തോടെ ജില്ലാ കമ്മിറ്റി അംഗവുമായി. 1969ല്‍ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. സിഐടിയുവിന്റെ ആദ്യ ജില്ലാ സെക്രട്ടറിയും അദ്ദേഹംതന്നെ. 86ല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയായി; 24 വര്‍ഷത്തോളം സംസ്ഥാന കമ്മിറ്റി അംഗവും. മികച്ച സംഘാടകനായിരുന്നു സെയ്താലിക്കുട്ടി. ജില്ലാ സെക്രട്ടറിയായിരുന്ന പാലോളിയും മറ്റു നേതാക്കളും അടിയന്തരാവസ്ഥയില്‍ ഒളിവില്‍പോയപ്പോള്‍ ജില്ലയില്‍ പാര്‍ടിയെ നയിച്ചത് സെയ്താലിക്കുട്ടിയായിരുന്നു. അസുഖം കാരണം ചെറിയ ഇടവേളയിലൊഴികെ ജില്ലയില്‍ സിപിഐ എമ്മിനെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാസമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ സംസ്ഥാനകമ്മിറ്റി അംഗമായി തുടര്‍ന്നു. മദ്യ-വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ദീര്‍ഘകാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു.
iറഷീദ് ആനപ്പുറം

Saturday, January 23, 2010

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു.

സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു





.

മലബാറില്‍ കമ്യുണുസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങള്‍ നടത്തുകയും ദീര്‍ഘകാലം സി പി ഐ എം മലപ്പുറം ജില്ലാ സിക്രട്ടറിയായി പ്രവര്‍ത്തിക്കുകയും, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവ്ശ്യങള്ക്കും അവകാശങള്ക്കും വേണ്ടീ നിരന്തരം പോരാടുകയും,സാമ്രാജ്യത്തത്തിന്നും അധിനിവേശ ശക്തികള്ക്കും എതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ചെറുത്ത് നില്പ് സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സഖാവിന്റെ മരണത്തില്‍ ദൂഃഖവും അനുശോചനവും ആദാരാജ്ഞലിയും അര്‍പ്പിക്കുന്നു.
നാരായണന്‍ വെളിയംകോട്




മലപ്പുറം: സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ദീര്‍ഘകാലം മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ സെയ്താലിക്കുട്ടി അന്തരിച്ചു. 84വയസ്സായിരുന്നു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാ അത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കം. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍നാസര്‍, നൌഷാദ് അലി, റഫീഖ്അലി, മന്‍സൂര്‍അലി, സഫീര്‍അലി, ഹഫ്സത്ത്, ഷൈല. മരുമക്കള്‍: ഹഫ്സത്ത്, ഹസീന, ഷാനി, ഷബ്ന, ജാസിറ, ഷമീര്‍. പത്ത് ദിവസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് മക്കളായ മന്‍സൂര്‍അലിയും റഫീഖ് അലിയും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞയുടന്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ ഉമര്‍മാസ്റ്റര്‍, പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, വി ശശികുമാര്‍ എംഎല്‍എ എന്നിവര്‍ ആശുപത്രിയിലെത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ സെക്രട്ടറി കെ ഉമ്മര്‍മാസ്റ്റര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പിച്ചു. പുലര്‍ച്ചെ തന്നെ നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. തുടര്‍ന്ന് മൃതദേഹം മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. മഞ്ചേരി ടൌഹാളില്‍ വൈകിട്ട് നാല് വരെ പൊതുദര്‍ശനത്തിന് വെക്കും. ടൌഹാളിലേക്ക് പാര്‍ടി പ്രവര്‍ത്തകരും നാട്ടുകരുമടക്കം ആയിരങ്ങളാണ് അന്ത്യാഭിവാദനം അര്‍പ്പിക്കാനായി എത്തികൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാറിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് കെ സെയ്താലിക്കുട്ടി. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് മലപ്പുറം ജില്ലയില്‍ പാര്‍ടി കെട്ടിപ്പടുത്ത അദ്ദേഹം അവസാന നാളുകളിലും ആവേശത്തോടെയാണ് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി ഡയറക്ടര്‍, ഇ എം എസ് ട്രസ്റ്റ് ചെയര്‍മാന്‍, പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക ആശുപത്രി ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചുവരുന്നതിനിടെയാണ് അന്ത്യം. വിവരമറിഞ്ഞ് മഞ്ചേരിയിലെ വീട്ടിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹമാണ്. കൊണ്ടോട്ടി കാപ്പാടന്‍ കമ്മദ്-തായുമ്മ ദമ്പതികളുടെ മകനായി 1926 ജൂണില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥിയായിരിക്കെയാണ് പൊതുരംഗത്തേക്കിറങ്ങിയത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ബാലസമാജമുണ്ടാക്കിയതിന് അധ്യാപകന്റെ മര്‍ദനമേറ്റ് സ്കൂളില്‍നിന്ന് പുറത്തായ ബാലന്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിലൂടെയാണ് കമ്യൂണിസ്റ്റ് നേതാവായി വളര്‍ന്നത്. രക്തസാക്ഷി കുഞ്ഞാലി, ഇകെ ഇമ്പിച്ചിബാവ തുടങ്ങിയവര്‍ക്കൊപ്പം ഏറനാട്ടിലും വള്ളുവനാട്ടിലും വന്നേരിനാട്ടിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു. 1944ല്‍ പാര്‍ടി അംഗമായ അദ്ദേഹം ഏറനാട് താലൂക്ക് സെക്രട്ടറിയും പിന്നീട് മലപ്പുറം മണ്ഡലം സെക്രട്ടറിയുമായി. അവിഭക്ത പാര്‍ടി കോഴിക്കോട് ജില്ലാ കൌസില്‍ അംഗമായിരുന്നു. 64ല്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. 69ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായി. ജില്ലാ സെക്രട്ടറിയായിരുന്ന പാലോളി മുഹമ്മദ്കുട്ടി സംസ്ഥാന സെക്രട്ടറിയറ്റ്അംഗമായതോടെ 1986ല്‍ ജില്ലാ സെക്രട്ടറിയായി. അസുഖം കാരണം ചെറിയ ഇടവേളയിലൊഴികെ ജില്ലയില്‍ പാര്‍ടിയെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാസമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. 24 വര്‍ഷമായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്നു. മദ്യ-വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ദീര്‍ഘകാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു.

Friday, January 22, 2010

മണ്ണിന്റെ മക്കള് വാദത്തിന്ന് സര്ക്കാിര് സ്പോണ് സര് ഷിപ്പ്


മണ്ണിന്റെ മക്കള് വാദത്തിന്ന് സര്ക്കാിര് സ്പോണ് സര് ഷിപ്പ്



ഇന്ത്യയുടെ അഖണ്ഡയും ഐക്യവും തകര്ക്കു ന്ന മണ്ണിന്റെ മക്കള് വാദവുമായി മഹാരാഷ്ട്ര സര്ക്കാനര് രംഗത്തിറങിയിരിക്കുന്നു.ഇനി മുതല് ടാക്സി പെര്മി്റ്റ് എടുക്കണമെങ്കില് മറാഠി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം . മഹാരാഷ്ട്ര സര്ക്കാഠറിന്റെ പുതിയ വാഹന നിയമത്തിലുടെയാണ് ഈ ദേശവിരുദ്ധ നിലപാട് പ്രബല്യത്തില് വന്നിരിക്കുന്നത് . മാത്രമല്ല.


15 വര്ഷ്ത്തോളം സംസ്ഥാനത്തു സ്ഥി രതാമസക്കാരനാണെന്നുള്ളതിന്റെ് റസിഡന്ഷ്യരല് പ്രൂഫ് കൂടി കാണിച്ചാലേ മേലില് ടാക്സി പെര്മി റ്റ് നല്കുകയുള്ളു
മഹാരാഷ്ട്ര സര്ക്കാംര് പസ്സാക്കിയ ഈ നിയമം പ്രബല്യത്തില് വരുന്നതോടെ കേരളം ,ഉത്തര പ്രദേശ്, ബീഹാര് എന്നിവിടങളില് നിന്നുള്ള മൂബൈയിലെ മുഴുവന് ടാക്സി ഡൈവര്മാിര്ക്കും വന്പ്ര്യാസങള്ക്കും ഇടവരുത്തും.

എന്നാല്, നിയമം യാതൊരു കാരണവശാലും നീതികരിക്കത്തക്കതല്ലെന്നാണു മുംബൈ ടാക്സി യൂണിയന് നിലപാട്.

http://timesofindia.indiatimes.com/Cities/india/To-be-a-Mumbai-cabbie-learn-Marathi/articleshow/5482706.cms

Thursday, January 21, 2010

വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ്. പിണറായി വിജയന്‍

വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ്. പിണറായി വിജയന്‍


വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ ചിറകിനടിയില്‍ സംരക്ഷിക്കുകയാണു മുസ്ലിം ലീഗെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷവും മതേതരമായി ചിന്തിക്കുന്നവരാണ്. മതവിശ്വാസത്തിന്‍റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന എന്‍ഡിഎഫിനെ സംരക്ഷിക്കുന്ന ലീഗമായി കൂട്ടുകൂടുന്ന കോണ്‍ഗ്രസിന്‍റെ മതേതര നിലപാടു കാപട്യമാണ്.


സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വര്‍ഗീയതയും ഭീകരവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു മതേതരകാഴ്ചപ്പാട് അവകാശപ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്‍റെ വര്‍ഗീയ നിലപാട് ആ സമുദായത്തെയാകെ വര്‍ഗീയവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കാനിടയാക്കി.


രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരുങ്ങിയിരിക്കുന്ന ചില മതശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജനപ്പെടുത്തുകയാണ്. തീവ്രവാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറുനാക്കാണ്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്‍റെ ഈ നാവാണ് ഒരു സമുദായത്തെയാകെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്.


താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതുപക്ഷം വര്‍ഗീയപാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്‍റെ രക്ഷ മതേതര ഇടതുപക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാകൂവെന്നും പിണറായി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരേപോലെ ആപത്കരമാണെന്നാണ് ഇടതുപക്ഷത്തിന്‍റെ നിലപാടെന്നും പിണറായി വ്യക്തമാക്കി.


എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, എംപിമാരായ എ. വിജയരാഘവന്‍, പി. ആര്‍. രാജന്‍, പി. കെ. ബിജു, കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ, എം.എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.




നാരായണന്‍ വെളിയംകോട്

Tuesday, January 19, 2010

ആധുനിക ബംഗാളിന്റെ ശില്‍പ്പി.

ആധുനിക ബംഗാളിന്റെ ശില്‍പ്പി .




ആധുനിക ബംഗാളിന്റെ ശില്‍പ്പി എന്ന് ജ്യോതിബസുവിനെ വിശേഷിപ്പിക്കാം. ബി സി റോയിക്കുശേഷം ഏറ്റവുമധികം കാലം ബംഗാള്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചത് ജ്യോതിബസുവാണ്. സ്വാതന്ത്യ്രാനന്തര ബംഗാളിന്റെ രാഷ്ട്രീയ ജനാധിപത്യ ഭൂമിക നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് അദ്ദേഹത്തിനുണ്ട്. ജനങ്ങളുടെ പ്രശ്നം അവതരിപ്പിക്കാനുള്ള ശക്തമായ വേദിയാണ് നിയമസഭയെന്ന് ബസു ബംഗാളിന് കാട്ടിക്കൊടുത്തു. 1946ല്‍ അദ്ദേഹം നിയമസഭാംഗമായി. കമ്യൂണിസ്റ് പാര്‍ടിയുടെ നിലപാട് സഭയ്ക്കകത്ത് ഉന്നയിക്കുന്നതിന് തുടക്കമിട്ടത് ബസുവാണ്. ഭക്ഷ്യക്ഷാമം, ട്രാം ചാര്‍ജ് വര്‍ധന, അധ്യാപക സമരം, റെയില്‍വേ സമരം തുടങ്ങി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ബസു നിയമസഭയില്‍ ഉയര്‍ത്തി. പാര്‍ലമെന്ററി ജനാധിപത്യത്തെ എങ്ങനെ കമ്യൂണിസ്റ് പാര്‍ടിയുടെ മുന്നേറ്റത്തിന് ഉപയോഗിക്കാമെന്ന് ഇ എം എസിനെ പോലെ ബസുവും കാട്ടിക്കൊടുത്തു. 'ബംഗാളി ഭദ്രലോക്' എന്ന മധ്യവര്‍ഗ വിഭാഗത്തെ കമ്യൂണിസ്റ് പാര്‍ടിയുമായി അടുപ്പിക്കുന്നതില്‍ ബസു പ്രധാന പങ്കുവഹിച്ചു. ഇംഗ്ളീഷ് വിദ്യാഭ്യാസവും മാന്യമായ പെരുമാറ്റവുമാണ് ബസുവിനെ ഈ വിഭാഗവുമായി അടുപ്പിച്ചത്. ബംഗാളിലെ കമ്യൂണിസ്റ് പാര്‍ടിയുടെ ജനകീയ അടിത്തറ വിപുലമാക്കാന്‍ ഇത് ഏറെ സഹായിച്ചു. ബംഗാളിലെ ബുദ്ധിജീവി വിഭാഗം കമ്യൂണിസ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതും ഇതിന്റെ ഫലമായാണ്. ഇത്തരം പശ്ചാത്തലമൊരുക്കിയശേഷമാണ് ഇന്ത്യക്കുതന്നെ മാതൃകയായ പരിഷ്കാരങ്ങള്‍ ബസു നടപ്പാക്കിയത്. ഇതില്‍ പ്രധാനം ഭൂപരിഷ്കരണംതന്നെ. മിച്ചഭൂമി ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണംചെയ്തുവെന്ന് മാത്രമല്ല, ജന്മിമാരുടെ കീഴില്‍ പങ്കുകൃഷിക്കാര്‍ (ബര്‍ഗാദര്‍മാര്‍)ക്ക് ഭൂമിയില്‍ അവകാശം നല്‍കിയെന്നതാണ് ബംഗാളിലെ ഭൂപരിഷ്കരണത്തിന്റെ മറ്റൊരു പ്രത്യേകത. രാജ്യത്ത് മൊത്തം ഭൂരഹിതകര്‍ഷകര്‍ക്ക് വിതരണംചെയ്ത ഭൂമിയുടെ 22 ശതമാനവും ബംഗാളിലാണ്. കൃഷിഭൂമി ലഭിച്ചവരില്‍ 56 ശതമാനം പട്ടികവിഭാഗക്കാരാണ്. 29.82 ലക്ഷം കര്‍ഷകര്‍ക്കാണ് 2006 വരെ ഇതിന്റെ ഗുണം ലഭിച്ചത്. 15.07 ലക്ഷം ബര്‍ഗാദര്‍മാര്‍ക്കും ഭൂമിയില്‍ അവകാശം ലഭിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വിതരണംചെയ്തപ്പോള്‍ അതിന്റെ ഗുണം 5.54 ലക്ഷം കര്‍ഷകര്‍ക്കും ലഭിച്ചു. തുറന്ന കമ്പോളത്തില്‍നിന്ന് ഭൂമി വാങ്ങി ഭൂരഹിത കര്‍ഷകര്‍ക്ക് നല്‍കാനായി 25 കോടി രൂപ ബജറ്റില്‍ നീക്കിവച്ച ഏക സര്‍ക്കാരും ബംഗാളിലേതായിരിക്കും. ഇന്നും 15 ശതമാനം ഭൂവുടമകളുടെ കൈവശമാണ് രാജ്യത്തിന്റെ 60 ശതമാനം ഭൂമിയും ഉള്ളതെങ്കില്‍ പശ്ചിമബംഗാളില്‍ 78 ശതമാനം കൃഷിഭൂമിയും 95 ശതമാനം വരുന്ന ചെറുകിട കൃഷിക്കാരുടെ കൈവശമാണ്. ബംഗാളിന്റെ മുഖച്ഛായ മാറ്റാന്‍ ഈ പരിഷ്കരണം വഴിവച്ചു. ഫ്യൂഡലിസത്തെ തകര്‍ത്ത ഭൂപരിഷ്കരണം ഗ്രാമീണ ബംഗാളിന് ഉണര്‍വേകി. എപത് ശതമാനം കൃഷിഭൂമിയും ചെറുകിട, ഇടത്തരം കൃഷിക്കാര്‍ക്ക് ലഭിച്ചതോടെ കാര്‍ഷികോല്‍പ്പാദനത്തില്‍ വന്‍വര്‍ധന ഉണ്ടായി. ഇന്ത്യയില്‍ ഏറ്റവുമധികം അരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാളാണ്. ചണം ഉല്‍പ്പാദനത്തിലും രാജ്യത്ത് ഒന്നാംസ്ഥാനം ബംഗാളിനു തന്നെ. ഉരുളക്കിഴങ്ങ് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനവും. കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 3.64 ശതമാനം ശരാശരി വളര്‍ച്ചയുണ്ടായി. ദേശീയ ശരാശരിയുടെ ഇരട്ടിയാണത്. ഈ ഉല്‍പ്പാദന വര്‍ധന സ്വന്തം കാലില്‍ നില്‍ക്കാന്‍ ദരിദ്രകര്‍ഷകനെ സഹായിച്ചു. അവര്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനാരംഭിച്ചു. ഇത് സംസ്ഥാനത്ത് സാക്ഷരത വര്‍ധിപ്പിച്ചു. ബസു അധികാരമേല്‍ക്കുമ്പോള്‍ 40 ശതമാനത്തിലും താഴെയായിരുന്നു സാക്ഷരതയെങ്കില്‍ ബസു അധികാരമൊഴിയുന്ന 2000 ആകുമ്പോഴേക്കും അത് 70 ശതമാനമായി. പ്ളസ് ടു വരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചാംക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ സൌജന്യമായി വിതരണം ചെയ്യാനും ഉച്ചഭക്ഷണം നല്‍കാനും തയ്യാറായി. ലോഡ്ഷെഡിങ് എന്ന സ്ഥിരം ശാപത്തില്‍നിന്ന് ബംഗാള്‍ മുക്തമായതും ബസുവിന്റെ കാലത്താണ്. പ്രത്യേകിച്ചും കാര്‍ഷിക ഉല്‍പ്പാദന വര്‍ധനയ്ക്ക് ഇത് ഏറെ സഹായിച്ചു. വൈദ്യുതി ക്ഷാമമുള്ള സംസ്ഥാനത്തില്‍നിന്ന് വൈദ്യുതി മിച്ച സംസ്ഥാനമായി മാറി. ത്രിതല പഞ്ചായത്ത് സംവിധാനം ശക്തിപ്പെടുത്തിയതാണ് ബസുവിന്റെ മറ്റൊരു പ്രധാന സംഭാവന. അധികാരം ജനങ്ങള്‍ക്ക് നല്‍കുന്നതിനും അതുവഴി ജനാധിപത്യത്തിന്റെ ഗുണഫലം അവരിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ചെറുപ്പക്കാര്‍ക്ക് തൊഴിലവസരം ലഭ്യമാകണമെങ്കില്‍ വ്യവസായവല്‍ക്കരണം അനിവാര്യമാണെന്ന് ബസു മുന്‍കൂട്ടി കണ്ടു. ഇതിന്റെ ഭാഗമായാണ് 1994ല്‍ പുതിയ വ്യവസായനയം രൂപപ്പെടുത്തിയത്. പൊതുമേഖലയെ സംരക്ഷിക്കലല്ല, സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കലാണ് നയമെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബസു പുതിയ നയം പ്രഖ്യാപിച്ചത്. പൊതുമേഖലയെ സംരക്ഷിച്ചുതന്നെ സ്വകാര്യമേഖലയെ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു വ്യവസായ നയത്തിന്റെ ഉള്ളടക്കം. പുതിയ വ്യവസായ നയത്തിന്റെ ഫലമായി നിരവധി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ബംഗാളില്‍ തുറന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനകം 1218 വ്യവസായശാലകള്‍ ഉയര്‍ന്നു. 29,195 കോടി രൂപയുടെ നിക്ഷേപം 2005 നകം ബംഗാളിലുണ്ടായി. എന്നാല്‍, ബസുവിന്റെ പ്രധാന സംഭാവന ഏതെന്നുചോദിച്ചാല്‍ അതിന് ഉത്തരം ഹാല്‍ദിയ എന്ന വ്യവസായ നഗരമാണ്. മീന്‍പിടിത്തക്കാര്‍ വസിച്ചിരുന്ന ഈ പ്രദേശം ഇന്ന് ഏറ്റവും വലിയ നഗരമാണ്. ഹാല്‍ദിയ പെട്രോകെമിക്കല്‍സ്, എണ്ണശുദ്ധീകരണശാല തുടങ്ങിയ വന്‍കിട വ്യവസായങ്ങളും നിരവധി അനുബന്ധ വ്യവസായങ്ങളും ഇവിടെ ആരംഭിച്ചു. മിറ്റ്സ്ബുഷി പോലുള്ള ജപ്പാനിലെ കമ്പനികളും ഇവിടെ വ്യവസായങ്ങള്‍ ആരംഭിച്ചു. ഹാല്‍ദിയ തുറമുഖം കൊല്‍ക്കത്ത തുറമുഖത്തേക്കാള്‍ ചരക്ക് കൈകാര്യംചെയ്യുന്ന തുറമുഖമായി മാറി. വര്‍ഗീയതയില്‍നിന്നും വംശീയവാദത്തില്‍നിന്നും ബംഗാളിനെ രക്ഷിക്കുന്നതിലും ബസുവിന് പങ്കുണ്ട്. അയോധ്യ പ്രസ്ഥാനത്തിന്റെ കാര്യത്തിലും മണ്ഡല്‍ കമീഷന്റെ കാര്യത്തിലും ബംഗാള്‍ ശാന്തമായാണ് പ്രതികരിച്ചത്.
വി ബി പരമേശ്വരന്‍

Monday, January 18, 2010

ഇതിഹാസതുല്യമായ ജീവിതം.

ഇതിഹാസതുല്യമായ ജീവിതം.



ദുരിതമനുഭവിക്കുന്നവന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ കമ്യൂണിസ്റിനെയാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത്. ഒമ്പതരപ്പതിറ്റാണ്ട് നീണ്ട ജീവിതം, ചരിത്രത്തിനു സമാനതകളില്ലാത്ത അനുഭവമാണ് നല്‍കിയത്. ജനകീയ സമരങ്ങളുടെ നായകന്‍, അതുല്യമായ ഭരണനേതൃത്വം, കറകളഞ്ഞ മതനിരപേക്ഷവാദി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങള്‍ മതിയാകാതെ വരും ജ്യോതിബസുവിന്. ബംഗാളിന്റെ വികാരമായിരുന്നു ജ്യോതിദാ. വംഗജനതയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തിന്റെ പ്രതീകം. ആധുനിക ബംഗാളിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാനസംഭാവന നല്‍കിയ വ്യക്തി. ഏറ്റവുമധികകാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ജനകീയ പിന്തുണയുടെയും പ്രത്യക്ഷമായ തെളിവാണ്. സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നവരില്‍ അവശേഷിച്ച അവസാനത്തെ ആളാണ് ജ്യോതിബസു വിടപറഞ്ഞതോടെ ഇല്ലാതായത്. കൊല്‍ക്കത്തയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച ബസുവിന്റെ രാഷ്ട്രീയനിലപാടുകളെ രൂപപ്പെടുത്തുന്നത് ലണ്ടനിലെ നിയമവിദ്യാഭ്യാസ കാലമായിരുന്നു. മാര്‍ക്സിസത്തില്‍ ആകൃഷ്ടനായ അദ്ദേഹത്തിനു ബ്രിട്ടനിലെ പ്രധാന കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തു ബന്ധപ്പെടുന്നതിന് അവസരവും ലഭിച്ചു. അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘടനയില്‍ പ്രവര്‍ത്തിച്ച ബസു വളരെപെട്ടെന്ന് വലിയ അംഗീകാരം നേടി. ഇന്ത്യയിലേക്ക് തിരിച്ചുവന്ന കാലം കത്തുന്ന സ്വാതന്ത്യ്രസമരത്തിന്റെ സന്ദര്‍ഭമായിരുന്നു. വിവിധ ധാരകളുണ്ടായിരുന്ന പ്രക്ഷോഭത്തില്‍ ഏതു വഴി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നില്ല. തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ച ബസു കമ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലേക്ക് അതിവേഗം ഉയര്‍ന്നു. കമ്യൂണിസ്റാവുകയെന്നത് മരണം തെരഞ്ഞെടുക്കുന്നതിനു തുല്യമായി കരുതിയിരുന്ന കാലത്തിന്റെ പീഡാനുഭവങ്ങളാണ് അദ്ദേഹത്തിലെ വിപ്ളവകാരിക്ക് കരുത്തുനല്‍കിയത്. ജയില്‍ ജീവിതത്തിന്റെയും ഒളിവുകാലത്തിന്റെയും അനുഭവങ്ങളിലൂടെ സഞ്ചരിച്ച് വംഗജനതയെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നതിനു നേതൃത്വം നല്‍കി. സ്വാതന്ത്യ്രാനന്തരകാലത്ത് ബംഗാളിലെ പാര്‍ടി പ്രവിശ്യാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബസു അഖിലേന്ത്യാ നേതൃത്വത്തിന്റെയും ഭാഗമായി. കമ്യൂണിസ്റ് പാര്‍ടിയിലെ ആശയസമരങ്ങളില്‍ രണ്ടുതരത്തിലുള്ള വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. പാര്‍ടി പിളര്‍ന്നപ്പോള്‍ ഏതു പക്ഷത്തുനില്‍ക്കണമെന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പംപോലും അദ്ദേഹത്തിന് ഇല്ലായിരുന്നു. സിപിഐ എം രൂപീകരിച്ചപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബസു, കഴിഞ്ഞ പാര്‍ടികോഗ്രസില്‍ അനാരോഗ്യം കാരണം ഒഴിവാകുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. അപ്പോഴും പിബിയിലെ ക്ഷണിതാവായിരിക്കണമെന്ന പാര്‍ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. ജ്യോതിബസുവിന്റെ അനുഭവസമ്പത്ത് അത്രയും പ്രധാനമായിരുന്നു പാര്‍ടിക്ക്. 1946ല്‍ നിയമസഭാംഗമായ ജ്യോതിബസു, പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയുമായ അനുഭവസമ്പത്തുമായാണ് മുഖ്യമന്ത്രിയാകുന്നത്. സിദ്ധാര്‍ഥശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന അര്‍ധഫാസിസ്റ് വാഴ്ചയുടെ ഭീകരാനുഭവങ്ങള്‍ ഇപ്പോഴും വംഗജനത മറക്കുന്നില്ല. അതിന്റെ മുറിവുകള്‍ ഉണക്കാനും ബംഗാളിനെ മുമ്പോട്ടു നയിക്കാനും ബസുവിനു കഴിഞ്ഞു. മുതലാളിത്ത വികസനപാത നടപ്പിലാക്കുന്ന ഒരു രാജ്യത്ത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യാനുഭവം കേരളത്തിനായിരുന്നെങ്കിലും ലഭിച്ച ഭരണം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ബംഗാളിലായിരുന്നു. ഭുപരിഷ്കരണത്തിനും അധികാരവികേന്ദ്രീകരണത്തിലും ബംഗാള്‍ പുതിയ പാഠം നല്‍കി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കാര്‍ഷികോല്‍പ്പാദന നിരക്കുള്ള സംസ്ഥാനമാക്കി ബംഗാളിനെ മാറ്റുന്നതില്‍ കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍ പ്രധാന സംഭാവന നല്‍കി. വര്‍ഗീയകലാപങ്ങള്‍ക്ക് രാജ്യത്തിന്റെ പലഭാഗങ്ങളും ഇരയായപ്പോള്‍ ബംഗാള്‍ വേറിട്ടുനിന്നു. ബാബറിപള്ളി തകര്‍ത്ത സമയത്ത് രാജ്യത്തിന്റെ പലഭാഗത്തും കലാപങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ വംഗജനത മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിഖ് സമുദായം വേട്ടയാടപ്പെട്ടപ്പോഴും ബംഗാളില്‍ അവര്‍ സുരക്ഷിതരായിരുന്നു. ജ്യോതിബസുവിന്റെ വാക്കുകള്‍ ഒരു ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. അദ്ദേഹത്തിന്റെ സാന്നിധ്യം അവര്‍ക്ക് പുതുജീവന്‍ പകര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ആദരവ് തോന്നുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും പല തവണ അദ്ദേഹത്തിന്റെ ജീവനുനേരെ ആക്രമണം ഉണ്ടായി. തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും പരാജയപ്പെടാത്ത മുഖ്യമന്ത്രിയായി ഏറ്റവുമധികകാലം അധികാരത്തിലിരിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനപങ്കാണ് ജ്യോതിബസു വഹിച്ചത്. എന്നാല്‍, ചരിത്രം സൃഷ്ടിക്കുന്നത് ജനതയാണെന്ന ശരിയായ കാഴ്ചപ്പാടാണ് അവസാന നാളുകളിലും അദ്ദേഹം പഠിപ്പിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ജ്യോതിബസുവിനോട് അഭ്യര്‍ഥിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുള്ള അംഗീകാരവും സിപിഐ എമ്മിന്റെ നിലപാടുകളോടുള്ള ആദരവുമായിരുന്നു. എന്നാല്‍, പാര്‍ടി ആ നിര്‍ദേശം സ്വീകരിച്ചില്ല. പാര്‍ടി തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കാളും പ്രധാനം കമ്യൂണിസ്റ് പാര്‍ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം അടിയുറച്ചുനില്‍ക്കുകയാണെന്ന കമ്യൂണിസ്റ് ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും വ്യക്തികളുടെ പാര്‍ടിപ്രതിബദ്ധതയുടെ മാറ്റുരയ്ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സൌഹാര്‍ദങ്ങളുടെ കുളിര്‍മ എപ്പോഴും കാത്തുസൂക്ഷിച്ചു. ലോകകമ്യൂണിസ്റ് നേതാക്കളുമായും നല്ല ബന്ധമാണ് ജ്യോതിബസുവിനുണ്ടായിരുന്നത്. വര്‍ഗീയതക്കെതിരായ വിശാലമുന്നണിക്ക് രൂപം നല്‍കുന്നതില്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനൊപ്പം പ്രധാന പങ്കാണ് ബസുവും വഹിച്ചത്. ആ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ മതിനിരപേക്ഷ ഇന്ത്യ അവശേഷിക്കുമായിരുന്നില്ല. അന്തര്‍ദേശീയ തലത്തില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന പല നയതന്ത്ര ചര്‍ച്ചകളിലും ബസുവിന്റെ സേവനം കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. രാജ്യത്തും ബംഗാളിലും ഇടതുപക്ഷം വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ജ്യോതിബസുവിനെ നഷ്ടമായത്. മരണം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയുന്നതല്ല. എങ്കിലും ബസു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അത്രമാത്രം പകരംവയ്ക്കാനാവാത്തതാണ് ഈ നഷ്ടം. മനുഷ്യവിമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിനു സ്വജീവിതംകൊണ്ട് പുതിയ പാഠം നല്‍കിയ മഹാനായ കമ്യൂണിസ്റ്, പ്രണാമം.
From deshabhimani

Sunday, January 17, 2010

ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം: മുഖ്യമന്ത്രി

ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം: മുഖ്യമന്ത്രി

തിരു: മഹാനായ വിപ്ളവകാരിയെയാണ് ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തി ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റുകാരനാണ് ജ്യോതിബസു. ലോകത്തെങ്ങും പ്രതിവിപ്ളവം അരങ്ങേറിയ കാലഘട്ടത്തിലും പൊരുതിനിന്ന തൊഴിലാളിവര്‍ഗ പാര്‍ടികള്‍ക്ക് ബസുവിന്റെ നേതൃത്വത്തിലുള്ള ബംഗാള്‍ അനുഭവം ആവേശമായിരുന്നു പശ്ചിമബംഗാളില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന അര്‍ധഫാസിസ്റ് ഭീകരവാഴ്ചയ്ക്കും അതിന്റെ തുടര്‍ച്ചയായുണ്ടായ അടിയന്തരാവസ്ഥയ്ക്കുമെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുകയും അജയ്യശക്തിയായി സിപിഐ എമ്മിനെ വളര്‍ത്തിയെടുക്കുകയുംചെയ്തത് ബസുവിന്റെ നേതൃത്വത്തിലാണ്. 1977 മുതല്‍ 23 വര്‍ഷത്തോളം ബംഗാളിന്റെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച ബസു ബംഗാളിനെ പട്ടിണിയില്‍നിന്ന് മോചിപ്പിക്കുകയും ഭൂപരിഷ്കരണം നടപ്പാക്കുകയും വൈദ്യുതിയില്‍ സ്വയംപര്യാപ്തമാക്കുകയും ചെയ്തു. ആധുനിക ബംഗാളിന്റെ ശില്‍പ്പിയായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. ഏകകക്ഷി മേധാവിത്വത്തിനും വര്‍ഗീയതയ്ക്കുമെതിരെ ദേശീയരാഷ്ട്രീയത്തില്‍ മൂന്നാം ബദല്‍ പടുത്തുയര്‍ത്തിയതില്‍ ബസുവിന്റെ നേതൃപാടവം പ്രധാന ശക്തിസ്രോതസ്സായി. സിപിഐ എമ്മിനെ ദേശീയരാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം അദ്വിതീയ പങ്കു വഹിച്ചു. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. ബസുവുമായി അഞ്ച് പതിറ്റാണ്ടിലേറെ കാലം ഒന്നിച്ച് ഒരേ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ കാര്യമായി കരുതുന്നു. റിവിഷനിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 1964ല്‍ സിപിഐ നാഷണല്‍ കൌസിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ബസുവിനൊപ്പം ഞാനുമുണ്ടായിരുന്നു. തുടര്‍ന്ന് ജനകീയ ജനാധിപത്യവിപ്ളവം എന്ന ലക്ഷ്യത്തോടെ യഥാര്‍ഥ മാര്‍ക്സിസ്റ്-ലെനിനിസ്റ് പാര്‍ടിയായി സിപിഐ എം രൂപീകരിക്കുന്നതിന് കൊല്‍ക്കത്തയില്‍ നടത്തിയ ഏഴാം കോഗ്രസ് വന്‍ വിജയമാക്കുന്നതില്‍ ബസു നേതൃപരമായ പങ്കുവഹിച്ചു. റിവിഷനിസത്തിനുശേഷം പാര്‍ടിയില്‍ നക്സല്‍ തീവ്രവാദത്തിനെതിരായ പോരാട്ടം വേണ്ടിവന്നു. രണ്ട് വ്യതിയാനങ്ങള്‍ക്കുമെതിരെ ആശയപരവും സംഘടനാപരവുമായ സമരം നയിച്ച് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിവര്‍ഗ പ്രസ്ഥാനമായി സിപിഐ എമ്മിനെ വളര്‍ത്തുന്നതില്‍ സുന്ദരയ്യ, ബി ടി ആര്‍, ബസവ പുന്നയ്യ, ഇ എം എസ്, എ കെ ജി, പി രാമമൂര്‍ത്തി, സുര്‍ജിത് എന്നിവര്‍ക്കൊപ്പം ബസു ഉജ്വല പങ്കു വഹിച്ചു. കേരളത്തിലെ തൊഴിലാളിവര്‍ഗ വിപ്ളവപ്രസ്ഥാനത്തിന് ബസു എന്നും ആവേശമായിരുന്നു. പലതവണ കേരളത്തില്‍ പര്യടനം നടത്തി സഖാക്കള്‍ക്ക് കരുത്തേകിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരനായ സഹപ്രവര്‍ത്തകനാണ് നഷ്ടമായത്. ബസുവിന്റെ ഐതിഹാസിക വിപ്ളവജീവിതം തൊഴിലാളിവര്‍ഗത്തിനും കൃഷിക്കാര്‍ക്കും എല്ലാ പുരോഗമനവാദികള്‍ക്കും എന്നും പ്രചോദനമാകും; തലമുറകള്‍ക്ക് ആവേശമാകുമെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.




ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ശക്തിസ്രോതസ്സ്: പിണറായി


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കമ്യൂണിസ്റ് ഇതിഹാസനായകനെയാണ് ജ്യോതിബസുവിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നന്നേ ചെറുപ്പത്തിലേ ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി സ്വദേശത്തും വിദേശത്തും പോരാടിയ സ്വാതന്ത്യ്രസമരസേനാനികൂടിയായ ബസു ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെ നേതാവായിരുന്നു. ആദ്യം ബ്രിട്ടീഷ് കമ്യൂണിസ്റ് പാര്‍ടിയിലും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയിലും എത്തിയ ബസു സിപിഐ എമ്മിന്റെ ഏറ്റവും പാരമ്പര്യമുള്ള പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1964 മുതല്‍ 45 വര്‍ഷം പിബി അംഗമായ മറ്റൊരു നേതാവില്ല. വിപ്ളവസ്വപ്നങ്ങളും ഇടതുപക്ഷ ഭരണനയവും പ്രായോഗികതലത്തില്‍ അദ്ദേഹം സമന്വയിപ്പിച്ചു. ഭരണരംഗത്തെ മികവ് ദീര്‍ഘകാലത്തെ തൊഴിലാളിവര്‍ഗപോരാട്ടത്തിലൂടെ നേടിയതാണ്. ലണ്ടനില്‍നിന്ന് ബാരിസ്റര്‍ ബിരുദമെടുത്തുവന്ന അദ്ദേഹം തൊഴിലാളിപ്രവര്‍ത്തനത്തിലാണ് വ്യാപൃതനായത്. 1952ല്‍ നിയമസഭാംഗമായ ബസു പ്രതിപക്ഷനേതാവാകുകയും ദീര്‍ഘകാലം നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷപോരാട്ടത്തിന് നേതൃത്വംകൊടുക്കുകയുംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ശക്തിസ്രോതസ്സും ഇടതുപക്ഷ ഭരണപാതയുടെ രാഷ്ട്രീയശില്‍പ്പിയുമായിരുന്നു അദ്ദേഹം. ബഹുജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരിക്കുമ്പോഴും സംഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിച്ച മാതൃകാ കമ്യൂണിസ്റായിരുന്നു. ഇടതുപക്ഷപ്രസ്ഥാനത്തിനുനേരെയുള്ള കടന്നാക്രമണങ്ങളെ ശക്തിയുക്തം അദ്ദേഹം നേരിട്ടു. വര്‍ഗീയശക്തികളുടെയും ഭരണവര്‍ഗത്തിന്റെയും റിവിഷനിസ്റുകളുടെയും ഇടതുപക്ഷ അരാജകവാദികളുടെയും ആശയപരമായ ആക്രമണങ്ങളെയും നേരിട്ട് സിപിഐ എമ്മിനെ ബംഗാളിലും ഇന്ത്യയിലും കരുത്തുറ്റ പ്രസ്ഥാനമാക്കുന്നതിന് നേതൃത്വം നല്‍കിയ ഉജ്വലനായകനായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യയുടെ രാഷ്ട്രീയനേതാവിനെയാണ് ബസുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായകസംഭാവന ബസുവില്‍നിന്ന് ലഭിച്ചിട്ടുണ്ട്. 1964നുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ ബസുവിന്റെ പര്യടനം കേരളജനതയുടെ മനസ്സിനെ ഇടതുപക്ഷത്തേക്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് സഹായമേകി. ബസുവിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അത്യഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

സഭക്കകത്തും പുറത്തും പോരാളി


സഭക്കകത്തും പുറത്തും പോരാളി


കാല്‍നൂറ്റാണ്ടോളം കാലം വംഗനാട്ടിലെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ മിഴിവുറ്റ ഭരണാധികാരിയായേ ഇന്നത്തെ തലമുറ അറിയൂ. എന്നാല്‍, അധികാരക്കസേരയില്‍ വരുന്നതിനുമുമ്പ് നിരവധി അഗ്നിപരീക്ഷകളിലൂടെ കടന്നുപോയ കമ്യൂണിസ്റ്പോരാളിയായിരുന്നു അദ്ദേഹം. ലണ്ടനില്‍നിന്ന് ബാരിസ്റ്റര്‍ പരീക്ഷ പാസായി (1940) ഇന്ത്യയില്‍ ബസു തിരിച്ചെത്തിയത് കമ്യൂണിസ്റുകാരനായിട്ടാണ്. മുംബൈ തുറമുഖത്ത് കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ ബസുവിന്റെ കൈയില്‍ സിപിഎസ്യു (ബി) ചരിത്രമടക്കമുള്ള പാര്‍ടി പുസ്തകങ്ങളായിരുന്നു. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനാകുക എന്ന ലക്ഷ്യമായിരുന്നു ആ യുവാവിന്. ലണ്ടന്‍ വാസകാലത്തെ കൂട്ടുകാരാകട്ടെ, പിന്നീട് കമ്യൂണിസ്റ് നേതാക്കളായി മാറിയ ഭൂപേശ് ഗുപ്തയും മോഹന്‍കുമരമംഗലവും അരുബോസുമായിരുന്നു. ഈ സംഘം മുംബൈയിലെ പാര്‍ടിയുമായി ബന്ധപ്പെട്ടു. പാര്‍ടിയുടെ തീരുമാനപ്രകാരം കൊല്‍ക്കത്തക്ക് തിരിച്ച ബസു ഒളിവിലുള്ള പാര്‍ടി നേതാക്കളുമായി ബന്ധംവച്ചു. ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ച സമയം. ഫാസിസത്തിനെതിരായ ജനകീയയുദ്ധകാലം. ബസു കൊല്‍ക്കത്തയില്‍ ഫാസിസത്തിനെതിരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഘടനയ്ക്ക് രൂപം നല്‍കി. സംഘടനയുടെ സെക്രട്ടറിയായി. നിരോധിക്കപ്പെട്ട പാര്‍ടിയുടെ രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നത് ബസുവിന്റെ വീട്ടില്‍. പാര്‍ടി നേതാക്കള്‍ക്ക് ഒളിവുസങ്കേതങ്ങള്‍ ഒരുക്കലും രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കലും ബസുവിന്റെ ചുമതലയായി. പരസ്യപ്രവര്‍ത്തനവും രഹസ്യപ്രവര്‍ത്തനവും കൂട്ടി ഇണക്കുന്ന പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ അനുഭാവികളെ കണ്ട് ഫണ്ട് പിരിച്ചിരുന്നതും ബസു. പാര്‍ടി ക്ളാസിന്റെയും പൊതുയോഗങ്ങളില്‍ നയപരിപാടി വിശദീകരിക്കുന്ന ചുമതലയും കൂടിയുണ്ടായി. ക്വിറ്റ് ഇന്ത്യാ സമരകാലഘട്ടത്തില്‍ ബംഗാളിലെ കമ്യൂണിസ്റ്പാര്‍ടി ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്ന കാലഘട്ടവും കൂടിയായിരുന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലുമുള്ള ഭയാശങ്ക ദൂരീകരിക്കാന്‍ ഗ്രാമങ്ങളില്‍ ബസു സഞ്ചരിച്ചു. മുംബൈയില്‍ കമ്യൂണിസ്റ്പാര്‍ടിയുടെ ഒന്നാംകോഗ്രസ് നടക്കുന്ന ദിനങ്ങള്‍ (1943) ബംഗാള്‍ പ്രവിശ്യകളുടെ സമ്മേളനം നടന്നിരുന്നു. പ്രവിശ്യാ കമ്മിറ്റി•സംഘാടകരായി തെരഞ്ഞെടുത്ത ഏഴുപേരില്‍ ഒരാള്‍ ബസുവായിരുന്നു. ബംഗാളില്‍ തൊഴിലാളിസംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ തൊഴിലാളി സംഘടനയായിരുന്ന ബി എ (ബംഗാള്‍ - അസം) റെയില്‍വേ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി ബസുവിനെ തെരഞ്ഞെടുത്തു. നാവികകലാപത്തിന് പിന്തുണ പ്രഖ്യാപിച്ച് ബംഗാളിലെ റെയില്‍വേ തൊഴിലാളികളുടെ വിജയകരമായിമാറിയ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക് ബസുവിന്റെ നേതൃപാടവത്തിന് തെളിവായിരുന്നു. ഇന്ത്യാവിഭജനവേളയില്‍ വര്‍ഗീയകലാപങ്ങള്‍ പടര്‍ന്നപ്പോള്‍ സമുദായമൈത്രിക്കുവേണ്ടി കമ്യൂണിസ്റ്പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കൊല്‍ക്കത്തയിലെ തൊഴിലാളി കേന്ദ്രങ്ങളിലും ഇരു സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്തും സമാധാനപാലന പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ ബസു ഉണ്ടായിരുന്നു. അക്രമികളുടെ പിടിയില്‍നിന്ന് പലതവണ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മതഭ്രാന്തന്മാരുടെ പിടിയില്‍നിന്ന് ജീവന്‍ പണയംവച്ച് പലരെയും രക്ഷപ്പെടുത്തുകയും ചെയ്തു. സര്‍വകക്ഷി സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത ബസു നിയമസഭയില്‍ മതസൌഹാര്‍ദം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായി വാദിച്ചു. സാമുദായിക ലഹളകളുടെ സൂത്രധാരകര്‍ ബ്രിട്ടീഷ് സാമ്രാജ്യവാദികളാണെന്ന് ബസു വ്യക്തമാക്കുകയും ചെയ്തു. പരിമിതമായ വോട്ടവകാശത്തോടെ ആദ്യമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ (1946) റെയില്‍വേ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പാര്‍ടി നിശ്ചയിച്ചത് ബസുവിനെയായിരുന്നു. റെയില്‍വേ തൊഴിലാളി മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടെയും പിന്തുണ നേടാന്‍ ബസുവിന് കഴിഞ്ഞു. ബസു വിജയിച്ചു. ആദ്യത്തെ തെരഞ്ഞെടുപ്പു പോരാട്ടം. എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബാലറ്റ്പേപ്പര്‍ തട്ടിയെടുക്കലും വ്യാപകമായി കൃത്രിമങ്ങളും ആക്രമണങ്ങളും നടത്തിയിരുന്നു. എംഎല്‍എ ആയതോടെ ബസു പാര്‍ടി അലവന്‍സ് പറ്റി മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. അന്ന് മുസ്ളിംലീഗ് മന്ത്രിസഭ. ബസു ഉള്‍പ്പെടെ മൂന്നുപേരാണ് കമ്യൂണിസ്റുകാരായ എംഎല്‍എമാര്‍. അന്നുമുതല്‍ ബസു സഭയ്ക്കകത്തും പുറത്തും പോരാളിയായി മാറി. പുറത്തുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ പ്രവര്‍ത്തനം നടത്തുക എന്ന പാര്‍ടി ലൈന്‍ പിന്തുടര്‍ന്നു.

Saturday, January 16, 2010

ബംഗാളിന്റെ വീരപുത്രന്‍ ജ്യോതിബസു ഓര്‍മ്മയായി

ബംഗാളിന്റെ വീരപുത്രന്‍ ജ്യോതിബസു ഓര്‍മ്മയായി



ആധുനിക ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയ ജ്യോതിബസു, ബംഗാളിന്റെ വീരപുത്രന്‍ ഓര്‍മ്മയായി
95 വയസായിരുന്നു. കോല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണു ബസുവിന്‍റെ മരണ വിവരം അറിയിച്ചത്. ജ്യോതിബസു എന്ന പ്രമുഖ നേതാവ് ഈ ലോകത്തോട് വിടപറഞ്ഞുവെന്നു ബിമന്‍ ബോസ് മാധ്യമങ്ങളെ അറിയിച്ചു. കൂടുതലൊന്നും വിശദീകരിക്കാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞു മാധ്യമങ്ങളില്‍ നിന്ന് അദ്ദേഹം അകന്നു പോയി. അസുഖ ബാധയെത്തുടര്‍ന്നു ബസു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു വെന്‍റിലേറ്ററിലായിരുന്നു. ഹൃദയം, തലച്ചോറ്, വൃക്ക, ശ്വാസകോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം പൂര്‍ണമായും തകരാറിലായി. വൃക്ക തകരാറിലായതിനെത്തുടര്‍ന്നു ശനിയാഴ്ച ബസുവിനെ എട്ടു മണിക്കൂര്‍ നീണ്ട ഹീമോ ഡയാലിസിസ് നടത്തി.
കടുത്ത ന്യുമോണിയ ബാധയെത്തുടര്‍ന്നു ഈ മാസം ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ചാം തീയതിയോടെ ആരോഗ്യനില വഷളായി. ഇതിനിടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എയിംസിലെ ഡോക്റ്റര്‍മാരുടെ സേവനം വാഗ്ദാനം ചെയ്തിരുന്നു


ജ്യോതി ബസു ജനനം: ജൂലൈ 8,1914. കല്‍ക്കത്തയില്‍ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌, പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബി.എ ഹോണേഴ്‌സും, ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിന്നും നിയമപഠനവും നേടിയ ബസു യു.കെ യില്‍ ആയിരുന്നപ്പോള്‍ തന്നെ മാര്‍ക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെന്‍ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാര്‍ടി നേതാക്കളുമായി അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്‍സിലും അംഗമായിരുന്നു. ലണ്ടന്‍ മജിലിസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യയുടെ അംഗമായി. 1952 മുതല്‍ 1957 വരെ വെസ്റ്റ്‌ ബംഗാള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി. 1946 ല്‍ ബംഗാള്‍ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്രാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ വെസ്റ്റ്‌ ബംഗാള്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 1967 വരെ ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. 1977 ജൂണ്‍ 21 ന്‌ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇടതുപക്ഷസര്‍ക്കാരിനെ നയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയുമായി 2000 നവംബര്‍ ആറിനു മുഖ്യമന്ത്രിപദം വിട്ടു. ഇപ്പോള്‍ സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ്‌ ബ്യൂറോ പ്രത്യേക ക്ഷണിതാവ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു

Wednesday, January 13, 2010

സക്കറിയയും മനോജും പിന്നെ ഞാനും


സക്കറിയയും മനോജും പിന്നെ ഞാനും .
സെബാസ്റ്റ്യന്‍ പോള്‍


പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

അഭിപ്രായം പ്രകടിപ്പിക്കപ്പെടുന്ന പരിസരത്തു സഹിഷ്‌ണുതയുടെ വെള്ളിവെളിച്ചം മങ്ങാതെ നില്‍ക്കണം. വെളിച്ചക്കുറവു നിമിത്തം കളി ഉപേക്ഷിക്കപ്പെടരുത്‌. പക്ഷേ ഒത്തുകളിച്ചാല്‍ ചിലപ്പോള്‍ കാണികള്‍ ഇടപെടും. സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റിയ കളിക്കാരനെ ഫുട്‌ബോള്‍ പ്രേമികള്‍ വെടിവച്ചുകൊന്നിട്ടുണ്ട്‌. അഭിപ്രായപ്രകടനത്തിനും ആത്മാവിഷ്‌കാരത്തിനും പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഭരണഘടന ഈ പ്രവര്‍ത്തനം പ്രകോപനപരമാകരുതെന്ന മുറിയിപ്പ്‌ നല്‍കുന്നത്‌ ഇക്കാരണത്താലാണ്‌. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും അക്രമത്തിനു പ്രേരണയാകരുതെന്നുമുള്ള ഉപാധിയോടെയാണു ഭരണഘടന അഭിപ്രായപ്രകടന സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്‌.

വെള്ളം കലങ്ങിയെന്നു കരുതി യൂത്ത്‌ കോണ്‍ഗ്രസ്‌ തോര്‍ത്തെറിയുന്നതു മനസിലാക്കാം.

ചെകുത്താന്‍ വേദമോതുന്നതുപോലെ വോള്‍ട്ടയറെക്കുറിച്ചുവരെ പരാമര്‍ശമുണ്ടായി. അടിയന്തരാവസ്‌ഥയെന്നത്‌ ഏതോ അടിയന്തരം മാത്രമായിരുന്നുവെന്നു കരുതാനുള്ള പ്രായമാണു ലിജുവിന്റേത്‌. സോണിയാഗാന്ധിയെ വിശുദ്ധ പശുവെന്നും നെഹ്‌റുവിനെ വായാടിയെന്നും ശശി തരൂര്‍ വിശേഷിപ്പിച്ചുവെന്നു കേട്ടപ്പോള്‍ കയറെടുത്ത ആരാച്ചാര്‍മാരെ കോഗ്രസ്‌ ആസ്‌ഥാനത്തു കണ്ടു.

യെഡിയൂരപ്പയെ ഏതോ മോനെന്നു ദേവെ ഗൗഡ വിളിച്ചപ്പോഴുണ്ടായ പുകിലും കണ്ടു. അതുകൊണ്ടു പയ്യന്നൂരിലെ ആ ചെറുപ്പക്കാരെ വെറുതെ വിടുക. അവരുടെ അവിവേകം സംഘടനയും കുറ്റം പൊലീസും കണ്ടെത്തട്ടെ. സക്കറിയയോടു കയര്‍ത്തതു തെറ്റെങ്കില്‍ എം. മുകുന്ദനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രകടനം നടത്തിയതും തെറ്റാണ്‌.

ഏതഭിപ്രായവും ആര്‍ക്കും നിര്‍വിഘ്‌നം പ്രകടിപ്പിക്കുന്നതിന്‌ അവസരമുണ്ടാകണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത ആളാണു ഞാന്‍. ഇതേച്ചൊല്ലി സമീപകാലത്തുണ്ടായ തര്‍ക്കം എന്നെ പാര്‍ട്ടിക്ക്‌ അനഭിമതനാക്കിയെന്ന ധാരണയുണ്ടാക്കി. വര്‍ത്തമാനങ്ങള്‍ക്കിടയില്‍ പിണറായി വിജയനും പരാമര്‍ശവിഷയമായി. എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ മറ്റൊരു ദുരനുഭവം എനിക്കുണ്ടായില്ല. ടെലിഫോണില്‍പോലും അസുഖകരമായതൊന്നും കേള്‍ക്കേണ്ടി വന്നില്ല.

ആശയപരമായ സംവാദങ്ങള്‍ക്കു പാര്‍ട്ടി തയാറാണെന്നിരിക്കേ സക്കറിയയെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടക്കുന്ന വാചാക്ഷോപം അര്‍ഥരഹിതമാണ്‌.

അബ്‌ദുള്ളക്കുട്ടിക്കു നരേന്ദ്രമോഡിയുടെ ആരാധകനാകാം. സോണിയാഗാന്ധിയെപ്പോലെ കെ.എസ്‌. മനോജിനും ഉള്‍വിളികേട്ടു പ്രവര്‍ത്തിക്കാം. മനോജ്‌ അനുഭവിച്ചുവെന്ന്‌ അവകാശപ്പെടുന്ന പ്രതിസന്ധിയെ അടിസ്‌ഥാനമാക്കി എന്റെ അനുഭവത്തെക്കുറിച്ച്‌ ഈ ദിവസങ്ങളില്‍ ധാരാളം അന്വേഷണമുണ്ടായി. വിശ്വാസം വ്യക്‌തിപരമാണ്‌.

ഭൗതികവാദത്തില്‍ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനത്തിന്റെ പ്രതിനിധിയായിരിക്കുമ്പോഴും എനിക്ക്‌ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്റെ വിശ്വാസത്തേക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിച്ചിട്ടില്ല. അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല. പ്രകടമായ വിശ്വാസപ്രഖ്യാപനമാണു മനോജിന്റെ നയം. കൂദാശകള്‍ സ്വീകരിച്ചുകൊണ്ടുള്ള ജീവിതമാണ്‌ അദ്ദേഹത്തിന്റേത്‌. എന്നിട്ടും രണ്ടാംവട്ടം മത്സരിക്കുന്നതിന്‌ അവസരം ലഭിച്ചുവെന്നതു പാര്‍ട്ടി ഇക്കാര്യങ്ങളില്‍ ഇടപെടാറില്ലെതിനു തെളിവാണ്‌. ഭൗതികവാദപരിസരത്തോട്‌ ഏറെക്കുറെ അടുത്തുനില്‍ക്കുന്ന എനിക്ക്‌ ആ അവസരം ലഭിച്ചതുമില്ല.

മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്‌സ് കണ്ടു. സന്ദര്‍ഭത്തില്‍നിന്നു ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്‌സിന്റെ ദര്‍ശനം അവ്യക്‌തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്കു യേശു വാഗ്‌ദാനം ചെയ്‌തതു സമാശ്വാസമാണ്‌. അധ്വാനിക്കുന്നവര്‍ക്കു മാര്‍ക്‌സിന്റെ വാഗ്‌ദാനം വിമോചനമാണ്‌. സമാശ്വാസത്തിനപ്പുറമാണു വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ്‌ മാര്‍ക്‌സ് ചിന്തിച്ചത്‌. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.

സദസറിഞ്ഞ്‌ സംസാരിക്കണമെന്നു പിണറായി വിജയന്‍ പറഞ്ഞതു പൊതുവേ പാലിക്കപ്പെടേണ്ട തത്വമാണ്‌. അപ്രകാരം സംസാരിച്ചയാളാണു മാര്‍ക്‌ ആന്റണി. പക്ഷേ അവിടെയും സീസറിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ്‌ അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്‌. തന്ത്രപരമായ ആ ശൈലി ഇല്ലായിരുന്നുവെങ്കില്‍ ജൂലിയസ്‌ സീസറിനൊപ്പം മാര്‍ക്‌ ആന്റണിയുടെയും ശവസംസ്‌കാരം നടക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വിശദീകരിക്കാവുന്നതല്ല ആവിഷ്‌കാരസ്വാതന്ത്ര്യം.

തെരുവില്‍ അപകടമുണ്ടാകുമ്പോള്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടത്തോടു നഷ്‌ടപരിഹാരനിയമത്തിലെ വ്യവസ്‌ഥകള്‍ ചര്‍ച്ച ചെയ്യുന്നതു ഭോഷത്തമാണ്‌. തല്ലുകൊള്ളാതെ രക്ഷപ്പെടുന്നതിനുള്ള തന്ത്രമാണ്‌ അവിടെ പ്രയോഗിക്കേണ്ടത്‌. പ്രകോപനം ഒഴിവാക്കണമെന്ന തത്വം ആള്‍ക്കൂട്ടത്തോടു സംവദിക്കുന്ന മാധ്യമങ്ങള്‍ക്കും ബാധകമാണ്‌.

സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരേ സക്കറിയ സ്വീകരിക്കുന്ന നിലപാട്‌ സ്വാഗതാര്‍ഹമാണ്‌. ലേഡീസ്‌ കമ്പാര്‍ട്ട്‌മെന്റിനേക്കാള്‍ നല്ലതു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്‌ തന്നെയാണ്‌. ആദരവോടെയുള്ള സഭ്യമായ പെരുമാറ്റം അവിടെ ഉണ്ടാകുന്നുവെന്നു യാത്രക്കാര്‍തന്നെ ഉറപ്പു വരുത്തും. പക്ഷേ ടോയ്‌ലറ്റില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ കയറി കതകടച്ചാല്‍ യാത്രക്കാര്‍ ചോദ്യം ചെയ്യും. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്‌. ഉണ്ണിത്താന്റെ സല്‍പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ സക്കറിയയ്‌ക്ക് അവകാശമുണ്ട്‌. അതിനുവേണ്ടി സമാദരണീയരായ ജനനേതാക്കളുടെ സ്‌മരണയെ അവഹേളിക്കുന്നതിനു നടത്തിയ ശ്രമം അപലപനീയമാണ്‌.

അങ്ങനെ താന്‍ സംസാരിച്ചിട്ടില്ലെന്നാണു സക്കറിയ പറയുന്നത്‌. അതു ഞാന്‍ വിശ്വസിക്കുന്നു. പറയുന്നതല്ല പലരും കേള്‍ക്കുന്നത്‌. ഉദ്ദേശിക്കുന്നതല്ല പലരും മനസിലാക്കുന്നത്‌. ശശി തരൂരിന്റെ പ്രശ്‌നം സക്കറിയയ്‌ക്കും ബാധകമായിരിക്കാം എങ്കില്‍ തിരുവനന്തപുരത്ത്‌ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാനസമിതിയില്‍നിന്നു സക്കറിയയെ ആക്രമിക്കുന്നതിനുള്ള നിര്‍ദേശം പയ്യൂരിലേക്കു പോകേണ്ട കാര്യമില്ല. ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആ യുവാക്കള്‍ക്കു സക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗം കേള്‍ക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല. ആരുടെയെങ്കിലും നൈമിഷികമായ വികാരവിക്ഷോഭം സംഘടനയുടെ ഔദ്യോഗിക നിലപാടായി കാണരുത്‌. അതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസം ആരോപിക്കരുത്‌. യഥാര്‍ഥ സാംസ്‌കാരിക ഫാസിസത്തിന്‌ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.

അറിഞ്ഞിടത്തോളം ചോദ്യവും തര്‍ക്കുത്തരവും ചേര്‍ന്നപ്പോഴാണു വാക്കേറ്റമുണ്ടായത്‌. വാക്കേറ്റം കൈയേറ്റമായോ എന്നു പൊലീസ്‌ അന്വേഷിക്കട്ടെ.

കൈയേറ്റക്കാരോടു ക്ഷമിക്കാന്‍ തയാറല്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണമായിരുന്നു. വാദി പ്രതിയാകുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു തയാറാകുന്നില്ല. ജനാധിപത്യത്തിലും നിയമവാഴ്‌ചയിലുമുള്ള അവിശ്വാസമാണു സക്കറിയ എന്ന സാംസ്‌കാരികനായകന്‍ പ്രകടിപ്പിക്കുന്നത്‌. ജനാധിപത്യവിരുദ്ധമായ ഈ മനോഭാവത്തില്‍നിന്നാണ്‌ അപകടകരമായ സാംസ്‌കാരിക ഫാസിസത്തിന്റെ തുടക്കം.

വേണ്ടത് സഹകരണം

വേണ്ടത് സഹകരണം

കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചുനിന്ന് ഭീകരവാദ-തീവ്രവാദശക്തികളെ ഒറ്റപ്പെടുത്തണം. അതിന് സര്‍ക്കാറുമായി സഹകരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്

കോടിയേരി ബാലകൃഷ്ണന്‍

ആഭ്യന്തരമന്ത്രി


പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാലത്തിനൊപ്പം പംക്തിയില്‍ 'ഭീകരമായ വീഴ്ചകള്‍' എന്ന പേരില്‍ ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തി ആരോപിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പല സന്ദര്‍ഭങ്ങളിലും നടത്തിയ ആക്ഷേപങ്ങളുടെ ആകെത്തുകയാണ്. ഒരുനുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് ജനം വിശ്വസിച്ചുകൊള്ളുമെന്ന ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ആവര്‍ത്തനമാണത്.
കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ യു.ഡി.എഫിന്റെ കാലത്തുത്തന്നെ ലഭ്യമായിരുന്നു. എങ്കില്‍ നടപടി സ്വീകരിക്കാന്‍ ''എല്‍.ഡി.എഫ്. ഗവണ്‍മെന്റ് മൂന്നുവര്‍ഷം എന്തിന് താമസിപ്പിച്ചു'' എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 2005 സപ്തംബറില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ യു.ഡി.എഫ്. ഭരണകാലത്തെ പോലീസുദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളെല്ലാം ലഭ്യമായിരുന്നുവെന്ന് തുടരന്വേഷണത്തിലാണ്പുറത്തുവന്നത്.
ഒരു സര്‍ക്കാര്‍ മാറി മറ്റൊന്ന് അധികാരത്തില്‍ വന്നാല്‍ ഉടന്‍ മുന്‍ ഗവണ്‍മെന്റിന്റെ കാലത്തു നടന്ന എല്ലാ കേസുകളും തുടരന്വേഷണത്തിന് വിധേയമാക്കാന്‍ തീരുമാനിക്കാറില്ല. ശ്രദ്ധയില്‍ പെടുകയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയോ ചെയ്യുമ്പോഴാണ് തുടരന്വേഷണം നിര്‍ദേശിക്കാറ്.
കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട ഒരു പ്രതി കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടു എന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്നാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തുടരന്വേഷണം നടത്തിയത്. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ലഭിച്ച തെളിവുകളെല്ലാം യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്തുതന്നെ പോലീസിന് ലഭിച്ചിരുന്നു എന്ന വസ്തുത മനസ്സിലായത്.
യു.ഡി.എഫ്. ഭരണകാലത്ത് രജിസ്റ്റര്‍ചെയ്ത കളമശ്ശേരി കേസില്‍ ഒന്നാം പ്രതിയാക്കി ചേര്‍ത്തയാള്‍ സംഭവവുമായി ബന്ധമില്ലാത്തയാളായിരുന്നെന്നും ഇപ്പോള്‍ കുപ്രസിദ്ധിയാര്‍ജിച്ച ഭീകരവാദി തടിയന്റവിട നസീറായിരുന്നു ഒന്നാംപ്രതിയെന്നും അയാളെ ഒഴിവാക്കുന്നതിനാണ് മറ്റൊരാളെ ഒന്നാംപ്രതിസ്ഥാനത്ത് കൊണ്ടുവന്നത് എന്നും വ്യക്തമായിരിക്കുകയാണ്. 1999ല്‍ രജിസ്റ്റര്‍ചെയ്യപ്പെട്ട നായനാര്‍ വധക്കേസിലെ പ്രതിയായ തടിയന്റവിട നസീറിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന് എന്തായിരുന്നു വ്യഗ്രത?
തടിയന്റവിട നസീറിനെ കേരള പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചു എന്നതാണ് ഇപ്പോള്‍ തുടര്‍ച്ചയായി ഉന്നയിച്ചുവരുന്ന ഒരാക്ഷേപം. എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഒരു സംഭവമുണ്ടായിട്ടില്ല. പലതവണ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് 2002 ഡിസംബറില്‍ കണ്ണൂര്‍ സിറ്റി സി.ഐ.യെ എന്‍.ഡി.എഫുകാര്‍ ആക്രമിച്ച കേസില്‍ തടിയന്റവിട നസീര്‍ പ്രതിയായിരുന്നു. ഇയാള്‍തന്നെയാണ് 2005ലെ കളമശ്ശേരി ബസ് കത്തിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങളില്‍ പങ്കാളിയായിട്ടുള്ളത്. എന്‍.ഡി.എഫുമായി യു.ഡി.എഫിനുണ്ടായ ബാന്ധവംമൂലമാണോ കളമശ്ശേരി കേസിലെ പ്രതിസ്ഥാനത്തുനിന്നും തടയന്റവിട നസീറിനെ ഒഴിവാക്കിയത് എന്നതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് മൗനംപാലിക്കുകയാണ്.
കണ്ണൂര്‍ സി.ഐ.യെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 2002ല്‍ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്താണ് നസീര്‍ പിടിയിലായതും പോലീസ് പിന്നീട് വിട്ടയച്ചതും എന്നതാണ് വസ്തുത. അത് എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്താണെന്ന് പ്രചരിപ്പിക്കുന്നത് യു.ഡി.എഫിന്റെ 'ഭീകരമായ വീഴ്ച'കളില്‍നിന്നും ശ്രദ്ധതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമം മാത്രമാണ്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയായ മജീദ് പറമ്പായി 2002ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ആളായിരുന്നു. 2004 ഫിബ്രവരി 23ന് അദ്ദേഹം വളരെ ആഘോഷപൂര്‍വം താന്‍ കോണ്‍ഗ്രസ് ഐ.യില്‍ ചേര്‍ന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. 2004-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മജീദ് പറമ്പായി 2005-ല്‍ നടന്ന കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവത്തില്‍പങ്കെടുത്തിരുന്നു എന്നാണ് കേസ്. കോണ്‍ഗ്രസ് ഐക്കാരനായ ഒരാള്‍ ബസ് കത്തിക്കല്‍ സംഭവത്തില്‍ പങ്കാളിയായതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?
കോയമ്പത്തൂര്‍ പ്രസ് ക്ലബ് ബോംബ് വെച്ചു തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ 14 മാസം റിമാന്‍ഡിലാവുകയും ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നതുമായ ഷബീറിനെ തൃക്കാക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയാക്കിയതിനെക്കുറിച്ച് എന്തു പറയാനുണ്ട്? എല്‍.ഡി.എഫ്. ഭരണമാണ് തീവ്രവാദികളെ രക്ഷിക്കുന്നത് എന്നാക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് ഇത്തരം കാര്യങ്ങളൊന്നും കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ട്?
തീവ്രവാദ -ഭീകരവാദ പ്രവര്‍ത്തനം ഇന്ന് രാജ്യം നേരിടുന്ന മുഖ്യവിപത്തുകളിലൊന്നാണ്. മുന്‍കാലത്തേതിനേക്കാള്‍ രാഷ്ട്രീയമായും ഭരണപരമായും ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടുന്ന പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട് എന്നു കണക്കിലെടുത്താണ് എല്‍.ഡി.എഫ്. ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തുവരുന്ന സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ രാഷ്ട്രീയമോ മതപരമോ ആയ ബന്ധങ്ങളൊന്നുംനോക്കാതെ നിയമാനുസൃതമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഫലമായാണ് മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന സംഭവങ്ങളില്‍ നടപടി സ്വീകരിക്കാത്ത പ്രശ്‌നങ്ങളിലുള്‍പ്പെടെ അന്വേഷണം നടത്തി 60 ല്‍പ്പരം പേരെ നിയമത്തിന്റെ മുന്നിലെത്തിക്കുവാന്‍ സാധിച്ചത്.
2006 മാര്‍ച്ചില്‍ യു.ഡി.എഫിന്റെ കാലത്താണ് കോഴിക്കോട്ട് ഇരട്ടസേ്ഫാടനം നടന്നത്. അന്ന് ഇതു സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആ കേസ് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സൂചന ലഭിച്ചപ്പോഴാണ് കേസ് എന്‍.ഐ.എ.യോട് ഏറ്റെടുക്കുവാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്‍.ഐ.എ.യ്ക്ക് ഈ കേസ് കൈമാറിയിട്ടും കേരളാപോലീസ് നടത്തിയ തുടര്‍ച്ചയായ അന്വേഷണത്തില്‍ക്കൂടിയാണ് യൂസഫിനെ 2009 ഡിസംബര്‍ 29ന് പിടികൂടിയത്. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്താല്‍ പങ്ക് വ്യക്തമാകുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്നത് അറിയാത്ത കാര്യമല്ലല്ലോ? അതുകൊണ്ട് ഇതു സംബന്ധിച്ച് അദ്ദേഹം ഉയര്‍ത്തുന്ന വാദങ്ങള്‍ ബാലിശമാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താമോ?
2001 സപ്തംബര്‍ 21 നാണ് സിമിയെ നിരോധിക്കുന്നത് . നിരോധനം പ്രഖ്യാപിച്ച ഉടനെ സിമിക്കെതിരെ യു.ഡി.എഫ്.ഗവണ്‍മെന്റിന്റെ കാലത്ത് 2002 ഫിബ്രവരി വരെ 17കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് അധികാരത്തില്‍ നിന്നു പോകുന്നതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
തീവ്രവാദ സംഘടനകളോട് യു.ഡി.എഫ്. സ്വീകരിച്ച സമീപനമായിരുന്നു നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍പോലും ഉള്ള സംവിധാനം കേരളത്തിലില്ലാതാക്കിയത്. എല്‍.ഡി.എഫ്.ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷമാണ് 2006 മുതല്‍ ഇവരുടെ പ്രവര്‍ത്തനം പരിശോധനയ്ക്ക് വിധേയമാക്കിത്തുടങ്ങിയത്. അതിന്റെ ഭാഗമായാണ് 2006 ആഗസ്ത് 15ന് പാനായിക്കുളത്ത് നടത്തിയ സിമി യോഗം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്ന് അന്വേഷണം ആരംഭിച്ച സന്ദര്‍ഭത്തില്‍ കേരളത്തിലെ പല സംഘടനകളും ഗവണ്‍മെന്റിനെതിരെ സൃഷ്ടിച്ച വാദകോലാഹലങ്ങളെ പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുകയായിരുന്നു്‌ള്‌ള.
വാഗമണ്ണില്‍ നടത്തിയ സിമി പരിശീല ക്യാമ്പ് സംബന്ധിച്ച് വിവരം കിട്ടിയപ്പോള്‍ത്തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ 19.06.2008 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി.യുടെ പ്രത്യേകാന്വേഷണസംഘം 39 പേരെ പ്രതികളായി കണ്ടെത്തി നടപടികള്‍ സ്വീകരിച്ചു. ഗുജറാത്ത് പോലീസ് അറിയിച്ചപ്പോഴാണ് ക്യാമ്പ് സംബന്ധിച്ച് കേരള പോലീസ് അറിഞ്ഞത്എന്ന് ലേഖനത്തില്‍ പറയുന്നത് വസ്തുതകള്‍ ബോധ്യമല്ലാത്തതുകൊണ്ടല്ല. കാരണം ഇത്‌സംബന്ധിച്ച കാര്യങ്ങളെല്ലാം സര്‍ക്കാര്‍തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഗുജറാത്തില്‍ സേ്ഫാടനമുണ്ടായത് 2008 ജൂലായ് 25നാണ്. വാഗമണ്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ജൂണ്‍ 19നും. ഗുജറാത്ത് സംഭവത്തിന് ശേഷം അവിടത്തെ പോലീസാണ് വാഗമണ്‍ ക്യാമ്പ് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയതെന്ന ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ വാദം കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് ഏറ്റുപിടിക്കുന്നത് ശരിയാണോ? കേരള പോലീസിനെ ഇടിച്ചുകാണിച്ച് മനോവീര്യവും കഴിവും വിലകുറച്ച് കാണിക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
2001ലെ തിരഞ്ഞെടുപ്പില്‍ രണ്ടുസീറ്റ് പി.ഡി.പി.ക്ക് മത്സരിക്കാന്‍ വിട്ടുകൊടുത്ത് അവരുമായി പരസ്യ മുന്നണിയുണ്ടാക്കി അധികാരത്തില്‍ വന്ന എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളുടെ കാലത്താണ് ഏറ്റവും കൂടുതല്‍ തീവ്രവാദ-അക്രമസംഭവങ്ങളുണ്ടായത്. മാറാട് കലാപങ്ങളുള്‍പ്പെടെ പ്രധാനപ്പെട്ട ഒരു ഡസനോളം സംഭവങ്ങള്‍ ആ കാലത്തുണ്ടായി. 14 പേര്‍ കൊലചെയ്യപ്പെട്ടു.
'91-96ലെ യു.ഡി.എഫ്. ഭരണകാലത്തും വേങ്ങര പൈപ്പ്‌ബോംബ് സംഭവവും മലപ്പുറത്ത് തിയേറ്ററുകള്‍ തീയിട്ട സംഭവവും കുപ്രസിദ്ധമായിരുന്നു. '96ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച നടപടികളിലൂടെയാണ് ഇതിന് നിയന്ത്രണം വരുത്താന്‍ കഴിഞ്ഞത്. ആ കാലത്ത് നടന്ന അന്വേഷണത്തിലാണ് യു.ഡി.എഫ്. അധികാരത്തിലിരുന്നപ്പോള്‍ നടന്നതുപോലുള്ള തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ കഴിയാതെവന്നതിലുള്ള അസഹിഷ്ണുത കാരണം മുഖ്യമന്ത്രി നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കാര്യം പുറത്തുവന്നതും ഒമ്പതുപേരെ പിടികൂടിയതും.
നായനാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ തടിയന്റവിട നസീറിന്റെ ഉമ്മ നല്‍കിയ പരാതി സ്വീകരിച്ച് ആ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേരളജനത മാപ്പ് നല്‍കാത്ത ഒരു തെറ്റായിട്ടാവും ഈ നടപടിയെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. ഇക്കാര്യം പുറത്തുവന്നതിലുള്ള വിമ്മിട്ടംമൂലമാണ് നായനാര്‍ വധശ്രമകേസ് എന്തുകൊണ്ടാണ് എന്‍.ഐ.എ.ക്ക് നല്‍കാത്തത് എന്നു ചോദിക്കുന്നത്.
യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന ഇരട്ട സേ്ഫാടനക്കേസില്‍ വേണ്ടത്ര വിവരങ്ങള്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്നാണ് അത് എന്‍.ഐ.എ.ക്ക് വിട്ടത്. നായനാര്‍ വധശ്രമക്കേസിലാകട്ടെ, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയും നിയമാനുസൃത നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയുമാണ്.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പ്രതികള്‍ക്ക് വിദേശ, അന്തഃസംസ്ഥാന ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതുമായ കേസുകളാണ് പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയത്. കശ്മീര്‍ സംഭവം, പാനായിക്കുളം യോഗം, വാഗമണ്‍ ക്യാമ്പ് എന്നീ കേസുകളാണ് ഇവര്‍ അന്വേഷിക്കുന്നത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെയാണ് എന്‍.ഐ.എ. ഏറ്റെടുത്തത്. എന്‍.ഐ.എ. ഏറ്റെടുക്കേണ്ട കേസാണ് നായനാര്‍ വധശ്രമകേസ് എന്ന് അവര്‍ക്കുപോലും തോന്നിയിട്ടില്ല എന്നല്ലേ മറ്റ് നാലു കേസുകള്‍ ഏറ്റെടുത്തതില്‍ക്കൂടി വ്യക്തമാകുന്നത്.
എന്‍.ഐ.എ. രൂപംകൊണ്ടത് മുംബൈയിലെ ഭീകരാക്രമണത്തിന് ശേഷമാണ്. പാകിസ്താനില്‍നിന്നു വന്ന ഭീകരവാദികള്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന ഒരാക്രമണമാണ് ഈ സംഭവം. ഈ കേസ് ഇപ്പോഴും മുംബൈ പോലീസാണ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തെക്കുറിച്ച് കൊല്ലപ്പെട്ട കര്‍ക്കരെയുടെ ഭാര്യ കവിതയും പ്രധാന്‍ കമ്മീഷനും മുന്‍ ഐ.ജി. മുഷറഫുമൊക്കെ നിരവധി പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടും എന്‍.ഐ.എ. എന്തുകൊണ്ടാണ് ഏറ്റെടുക്കാത്തത്. പാനായിക്കുളം, വാഗമണ്‍, സിമി യോഗങ്ങളെ സംബന്ധിച്ച് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ. ഗുജറാത്തിലെ സൂറത്തിലും മധ്യപ്രദേശിലും കര്‍ണാടകയിലെ ഹുബ്ലിയിലും നടന്ന സമാനമായ യോഗങ്ങളെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?
കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് സിമിക്കെതിരെ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ഏഴെണ്ണം ഇപ്പോഴും വിചാരണയിലാണ്. ഇവയുടെ കാര്യത്തില്‍ എന്‍.ഐ.എ.ക്ക് താത്പര്യമില്ലാത്തതെന്തുകൊണ്ടാണ്? കേരള പോലീസ് അന്വേഷിച്ച് കണ്ടുപിടിച്ചകാര്യങ്ങളുടെമേല്‍ കൂടുതലെന്തെങ്കിലും വിവരങ്ങള്‍ എന്‍.ഐ.എ.ക്ക് ലഭ്യമായിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ ഒരിക്കലും തടസ്സം നില്‍ക്കുകയില്ല. സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് നേരിടേണ്ടുന്ന വിപത്താണ് ഭീകരവാദ-തീവ്രവാദപ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാറിനെ വിശ്വാസത്തിലെടുത്ത് കേന്ദ്രം ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കണം. കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചുനിന്ന് അത്തരം ശക്തികളെ ഒറ്റപ്പെടുത്തണം. അതിന് സര്‍ക്കാറുമായി സഹകരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്.

Monday, January 11, 2010

വിദ്യാഭ്യാസാവകാശത്തിന്റെ ആറു പതിറ്റാണ്ട്

വിദ്യാഭ്യാസാവകാശത്തിന്റെ ആറു പതിറ്റാണ്ട്
ഡോ. ജെ പ്രസാദ്
ആറുമുതല്‍ 14 വയസ്സുവരെയുള്ള æകുട്ടികളുടെ വിദ്യാഭ്യാസാവകാശനിയമം ലോക/രാജ്യസഭകള്‍ പാസാക്കുകയും 2009 ആഗസ്ത് 26ന് പ്രസിഡന്റ് ഒപ്പുവെച്ച് ഗസറ്റിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തതിലൂടെ വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം മൌലികാവകാശമായി മാറിക്കഴിഞ്ഞു. അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21എ ആയി സ്ഥാനം പിടിച്ചതോടെ നമ്മുടെ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ ഭരണഘടനാവിധാതാക്കള്‍ ഊന്നിപ്പറഞ്ഞ നിര്‍ബന്ധിത-സൌജന്യ-സാര്‍വത്രിക വിദ്യാഭ്യാസം സാധിതപ്രായമായെന്നു കരുതിയവര്‍ക്ക് ഏറെ ആശ്വസിക്കാന്‍ വകയില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച ബില്ല് വിദ്യാഭ്യാസസ്നേഹികളുടെ പ്രതീക്ഷകളെയെല്ലാം അസ്തമിപ്പിച്ചുകൊണ്ട് കഴിഞ്ഞ ശീതകാല സമ്മേളനത്തിലും വെളിച്ചം കാണാതെപോയി. 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്ന് നമ്മുടെ പൂര്‍വാചാര്യന്മാര്‍ നമ്മളെ പഠിപ്പിച്ചത് എത്ര 'ദീര്‍ഘവീക്ഷണ'ത്തോടെയായിഎന്നോര്‍ത്തുപോവുകയാണ്. വിദ്യാഭ്യാസത്തിന്റെ വര്‍ധിതമൂല്യപ്രാധാന്യം ഇന്ന് മറ്റാരേക്കാളും തിരിച്ചറിയുന്നത് 'വിദ്യാര്‍ഥികളേക്കാള്‍' (വിദ്യ അര്‍ഥിക്കുന്നവര്‍) വിദ്യാദാതാക്കളാണ്. ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് വിദ്യാസമ്പന്നരായ ജനതയുടെ ആവശ്യകത നമ്മുടെ ഭരണഘടനാശില്‍പ്പികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം 1960ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഒരു ദൌത്യം നടപ്പില്‍ വരുത്തുന്നതിന് ഒരു രാഷ്ട്രം ഇത്രയധികം പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുന്നതിന്റെ അസാംഗത്യമാണ്. 1968ലെയും 1986ലെയും ദേശീയ വിദ്യാഭ്യാസനയങ്ങളില്‍ 1960ന്റെ നഷ്ടം ഊന്നിപ്പറയുകയും (ഭരണഘടന നിലവില്‍ വന്ന് 10 വര്‍ഷത്തിനകം) 1992ല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സാര്‍വത്രിക സൌജന്യ വിദ്യാഭ്യാസപദ്ധതി നടപ്പില്‍ വരുത്താനുള്ള പ്രവര്‍ത്തനപദ്ധതിക്ക് രൂപം നല്‍കുകയുംചെയ്തു. എന്നിട്ടെന്തായി? പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2005-2006-ല്‍ 94.92 ശതമാനം കുട്ടികള്‍ (6 മുതല്‍ 14 വയസ്സുവരെ) പ്രവേശനം നേടിയപ്പോള്‍ 48.71 ശതമാനം പേര്‍ എട്ടാം ക്ളാസ് പൂര്‍ത്തിയാക്കാതെ ഇടയ്ക്കുവച്ച് കൊഴിഞ്ഞുപോയി. ആ വര്‍ഷം പട്ടികജാതി/പട്ടികവര്‍ഗവിഭാഗങ്ങളില്‍ കൊഴിഞ്ഞുപോക്ക് യഥാക്രമം 55.25 ശതമാനം, 62.95 ശതമാനമാണ്. പെകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇതിലും എത്രയോ വലുതാണ്. ഈ മഹാകൊഴിഞ്ഞുപോക്കിന് അറുതിവരുത്താന്‍ ഉദ്ദേശിച്ചുകൂടിയാണ് പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ പ്രാഥമികവിദ്യാലയങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥികളില്‍ പന്ത്രണ്ടു ശതമാനം മാത്രമാണ് ബിരുദതലംവരെയെങ്കിലും എത്തുന്നത്. ബാക്കി 88 ശതമാനത്തെക്കുറിച്ച് ആരും ശ്രദ്ധിക്കാറുമില്ല. 1992ലെ പ്രവര്‍ത്തനപദ്ധതിയിലൂടെ 1995ല്‍ സാര്‍വത്രിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. അതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് മോഹിനിജയിന്‍ കേസിന്റെ സുപ്രസിദ്ധമായ വിധിയായിരുന്നു. 1993ലെ സുപ്രസിദ്ധമായ ഉണ്ണിക്ക്യഷ്ണന്‍ കേസിന്റെ വിധിയിലൂടെ സുപ്രീംകോടതി 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത സൌജന്യ വിദ്യാഭ്യാസം എന്നത് മൌലികാവകാശമായി പ്രഖ്യാപിച്ചു. ഇപ്പോഴത്തെ നിയമമാകട്ടെ ഉണ്ണിക്ക്യഷ്ണന്‍ കേസിന്റെ വിധിയുടെ അന്തസ്സത്ത ചോര്‍ത്തിക്കൊണ്ട് ആറു വയസ്സുവരെയുള്ള കുട്ടികളെ ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യകൂടി ഒപ്പുവച്ചിട്ടുള്ളതും കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യുഎന്‍ കവന്‍ഷന്‍ അംഗീകരിച്ചതുമായ പ്രായപരിധി 18 വയസ്സാണെന്ന് ഓര്‍ക്കുക. അതുവഴി ഒന്നുമുതല്‍ ആറുവയസ്സുവരെയും 14 മുതല്‍ 18 വയസ്സുവരെയുമുള്ള കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തെ നാം ഇല്ലാതാക്കുകയാണ്. ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ 2002ല്‍ പാസാക്കിയ 86-ാം ഭരണഘടനാഭേദഗതി നമ്മുടെ ഭരണഘടനയുടെ ഭാഗമാക്കാനുള്ള (21എ) നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് വീണ്ടും ഏഴു വര്‍ഷത്തോളം വേണ്ടിവന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭരണഘടനയിലെ നിര്‍ദേശകതത്വം ഭരണഘടനയുടെ ഭാഗമാക്കുന്നതിനുമാത്രം നമുക്ക് 59 വര്‍ഷം വേണ്ടിവന്നു. 36,000 കോടിരൂപ ഈ മഹല്‍സംരംഭത്തിëവേണ്ടി വകയിരുത്താനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇരുപതുകോടിയോളം വരുന്ന കുട്ടികളുടെ സാര്‍വത്രികവിദ്യാഭ്യാസത്തിന്റെ വിജയം. ഈ ലേഖനത്തിനാധാരം നിയമത്തിന്റെ 21-ാം വകുപ്പിലെ ഒന്നും രണ്ടും ഉപവകുപ്പുകളില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയെ സംബന്ധിച്ച വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കാനുള്ള അധികൃതരുടെ നിര്‍ദിഷ്ട നീക്കമാണ്. രക്ഷിതാക്കള്‍, തദ്ദേശസ്വയംഭരണസമിതി അംഗങ്ങള്‍, അധ്യാപകര്‍ എന്നിവരടങ്ങിയ മാനേജ്മെന്റ് കമ്മിറ്റിക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാനും വികസന പദ്ധതികള്‍ തയ്യാറാക്കി ശുപാര്‍ശ ചെയ്യാനും സ്കൂളിനുë ലഭിക്കുന്ന ഗ്രാന്റുകള്‍ യഥാവിധി ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും നിയമത്തില്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. ജനപ്രതിനിധികളുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ തങ്ങളുടെ 'സ്വതന്ത്രമായ' പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അത് ഭരണഘടന നല്‍കുന്ന ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഒരു വിഭാഗം വാദിക്കുന്നു. അതേസമയം കമ്മിറ്റിയിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ഒരു പ്രശ്നമായി ഇക്കൂട്ടര്‍ കാണുന്നില്ല. ഡെമോക്ളിസിന്റെ വാള്‍ തങ്ങളുടെ കൈയിലുള്ളപ്പോള്‍ അവരെയെന്തിനു ഭയപ്പെടണം. നിയമം പാസായി അഞ്ചുമാസമാകുമ്പോഴും അതു നടപ്പാക്കാന്‍ സന്നദ്ധമാകാതെ ഭേദഗതികള്‍ക്കായി ഓടിനടക്കുന്ന ഇക്കൂട്ടരുടെ 'ശക്തി' ജനശക്തിയല്ലെന്ന തിരിച്ചറിവ് ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകുമെങ്കില്‍ കൊഴിഞ്ഞുപോയ 160 മില്യ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കോടിക്കണക്കായ കുട്ടികളുടെ മിനിമം വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ നമുക്ക് കഴിയും. മറിച്ച് വിദ്യാഭ്യാസമാനേജ്മെന്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതികള്‍ വരുത്താന്‍ തുടങ്ങിയാല്‍ അത് അവസാനിക്കാത്ത ഒരു പ്രക്രിയയായി തുടരേണ്ടിവരും. കാരണം, ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25 ശതമാനം സീറ്റ് നീക്കി വയ്ക്കുക, കാപ്പിറ്റേഷന്‍ ഫീ/കൂടിക്കാഴ്ചനിരോധനം, æകുട്ടികളെ പുറത്താക്കാനുള്ള അധികാരം എടുത്തുകളയല്‍, സ്കൂളിന്റെ അംഗീകാരം പിന്‍വലിക്കല്‍, അധ്യാപകരുടെ സേവനവേതനവ്യവസ്ഥ നിര്‍ണയിക്കല്‍, സ്വകാര്യ ട്യൂഷന്‍ നിരോധനം, ഡീറ്റെന്‍ഷന്‍ നിരോധനം, കുട്ടികളുടെ പരാതിപരിഹാരസെല്‍ എന്നീ വ്യവസ്ഥകളോട് മാനേജ്മെന്റുകള്‍ക്ക് സന്ധിചെയ്യാന്‍ കഴിയില്ല എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? വിദ്യാഭ്യാസത്തിന്റെ മൌലികാവകാശം, അയല്‍പക്കസ്കൂള്‍സമ്പ്രദായം, തലവരിനിരോധനം, അധ്യാപകവിദ്യാര്‍ഥി അനുപാതം നിജപ്പെടുത്തല്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കല്‍, വിദ്യാഭ്യാസേതരകാര്യങ്ങള്‍ക്ക് അധ്യാപകരുടെ സേവനം ഉപയോഗിക്കാതിരിക്കല്‍, അംഗീകാരവും ഗുണനിലവാരവുമില്ലാത്ത സ്കൂളുകളുടെ പ്രവര്‍ത്തനം റദ്ദാക്കല്‍ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ഈ നിയമത്തിന്റെ അനുകൂലഘടകങ്ങളായി വിദ്യാഭ്യാസസ്നേഹികള്‍ കാണുമ്പോള്‍ മൌലികാവകാശത്തിന്റെ പേരില്‍ രക്ഷിതാവിനെ കോടതികയറ്റാനു ള്ള വകുപ്പ്, പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള ഇച്ഛാശക്തിയില്ലായ്മ (വിദ്യാഭ്യാസം സമവര്‍ത്തിപ്പട്ടികയിലാണെന്ന് ഓര്‍ക്കുക) യുഎന്‍ കവന്‍ഷന്‍ അംഗീകരിച്ച പ്രായപരിധിയില്‍നിന്നുള്ള പുറകോട്ടടി, ആറുവയസ്സുവരെയുള്ള കുട്ടികളെ ഒഴിവാക്കല്‍, സെക്കന്‍ഡറി വിദ്യാഭ്യാസം മൌലികാവകാശത്തില്‍ പെടുത്താതിരിക്കല്‍, അ എയ്ഡഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ സ്കൂര്‍ള്‍ അധ്യാപകരുടേതുപോലുള്ള സേവനവേതനവ്യവസ്ഥകളുടെ അഭാവം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസസ്നേഹികള്‍ ഈ നിയമത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടത്ര താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നത് ദുഃഖകരമാണ്. മറ്റെല്ലാ രംഗത്തുമെന്നപോലെ വിദ്യാഭ്യാസരംഗത്തും കേരളം കൈവരിച്ച നേട്ടങ്ങള്‍ കേരളത്തിനുതന്നെ തിരിച്ചടിയാകാതിരിക്കട്ടെ എന്നാശിച്ചു പോവുകയാണ്. കേരളത്തിന്റെ അനുഭവം അതാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. പണ്ടൊരു പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ അത്യന്തം êരുചികരമായി മരച്ചീനി (കപ്പ) പാചകം ചെയ്തുകൊടുത്തതിന് പ്രത്യുപകാരമായി ഡല്‍ഹിയില്‍ തിരിച്ചെത്തി, കേരളീയര്‍ക്ക് അരിയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് നിലവിലുണ്ടായിരുന്ന സ്റാറ്റ്യൂട്ടറി റേഷനില്‍ വെട്ടിക്കുറവു വരുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്.

Sunday, January 10, 2010

മനോജ്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു- ടി.കെ. ഹംസ

മനോജ്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു- ടി.കെ. ഹംസ

മഞ്ചേരി: മാന്യന്മാരും, വിദ്യാസമ്പന്നരും അന്തസ്സുള്ളവരുമായ വ്യക്തികളെന്ന്‌ കരുതി പാര്‍ട്ടിയിലേക്ക്‌ അടുപ്പിച്ച്‌ ഔദാര്യമായി എം.പിയും, എം.എല്‍.എയുമൊക്കെ ആയ ശേഷം ചിലയാളുകള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നത്‌ നന്ദികേടാണെന്ന്‌ മുന്‍ എം.പി. ടി.കെ. ഹംസ. തെറ്റുതിരുത്തല്‍ രേഖയില്‍ കെ.എസ്‌. മനോജിന്‌ ആശങ്കയുണ്ടാക്കിയ വാചകങ്ങള്‍ സത്യസന്ധതയുണ്ടെങ്കില്‍ അദ്ദേഹം തുറന്ന്‌ പറയണമെന്നും ടി.കെ. ഹംസ പറഞ്ഞു. പ്രശ്‌നമുണ്ടെങ്കില്‍ അദ്ദേഹത്തിന്‌ മാന്യമായി മാറിനില്‍ക്കാമായിരുന്നു. പുകമറ സൃഷ്ടിച്ച്‌ പാര്‍ട്ടിയുടെ ശത്രുക്കളുടെ കയ്യില്‍ ആയുധമാകാന്‍ നിന്നുകൊടുക്കരുതായിരുന്നു.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എം.പിയായ ശേഷം അടുത്തകാലത്ത്‌ മെമ്പര്‍ഷിപ്പ്‌ കിട്ടിയ വ്യക്തിയെന്നല്ലാതെ മറ്റൊരുസവിശേഷതയും മനോജിനില്ല. അതുകൊണ്ട്‌ ഇക്കാര്യം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും ഹംസ പറഞ്ഞു. കേഡര്‍ പാര്‍ട്ടിയെന്ന നിലയില്‍ സഖാക്കളെ നിയന്ത്രിക്കാന്‍ കൊണ്ടുവരുന്ന ചട്ടങ്ങളല്ലാതെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ താത്ത്വികനയങ്ങളില്‍ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഹംസ ഓര്‍മ്മിപ്പിച്ചു.

Saturday, January 9, 2010

പ്രവാസികള്‍ക്ക് നിരാശതന്നെ

പ്രവാസികള്‍ക്ക് നിരാശതന്നെ.
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസംപകരുന്ന തീരുമാനങ്ങളൊന്നുമില്ലാതെ എട്ടാമത് പ്രവാസിസമ്മേളനത്തിന് സമാപനം. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെങ്കിലും സര്‍ക്കാര്‍ അതിനെ ഗൌരവത്തോടെ എടുത്തില്ല. സമ്മേളനം തട്ടിക്കൂട്ടി അവസാനിപ്പിക്കുകയായിരുന്നു കേന്ദ്ര പ്രവാസിമന്ത്രാലയം. സമാപനദിവസം ചേര്‍ന്ന ഗള്‍ഫ് സെഷനില്‍ മൂന്ന് കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്തിട്ടും ഗള്‍ഫില്‍ ജോലിയെടുക്കുന്ന സാധാരണ തൊഴിലാളികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടിയുണ്ടായില്ല. പാസ്പോര്‍ട്ട് ലഭിക്കുന്നതിലെ കാലതാമസം, വിസയ്ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍, റിക്രൂട്ടിങ് ഏജന്‍സികളാലും മറ്റും വഞ്ചിക്കപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങുന്ന പ്രവാസികളുടെ ദുരിതങ്ങള്‍, സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് തൊഴില്‍നഷ്ടമായവരുടെ പ്രതിസന്ധി, പ്രവാസികളെ സഹായിക്കുന്നതില്‍ എംബസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍, ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേരിടേണ്ടി വരുന്ന തടസ്സങ്ങള്‍, നിസ്സാര കുറ്റങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ ചോദ്യം പ്രതിനിധികള്‍ സെഷനില്‍ ഉന്നയിച്ചു. എന്നാല്‍, എല്ലാ ചോദ്യങ്ങളെയും മന്ത്രിമാര്‍ അവഗണിച്ചു. ആകെ ഒരു പശ്ചാത്തലസൌകര്യ ബോണ്ടിന്റെ കാര്യം മാത്രമാണ് സമാപനസെഷനില്‍ എടുത്തുകാട്ടാനുണ്ടായത്. പ്രവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ എങ്ങനെ പുരോഗമിക്കുന്നുവെന്ന വിലയിരുത്തലും സമ്മേളനത്തിലുണ്ടായില്ല. വിദേശങ്ങളില്‍ ദുരിതത്തില്‍പ്പെടുന്ന പ്രവാസികള്‍ക്ക് 18 രാജ്യങ്ങളില്‍ തുടങ്ങിയ പ്രവാസി ക്ഷേമനിധി, വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സാമൂഹ്യസുരക്ഷാ പദ്ധതി, തൊഴില്‍ക്ഷേമ കരാര്‍ തുടങ്ങിയവയൊന്നും വേണ്ടവിധം നടപ്പാക്കുന്നില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Thursday, January 7, 2010

ബംഗാളിന്റെ കണ്ണും കാതും സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിക്കുമുന്നില്‍

ബംഗാളിന്റെ കണ്ണും കാതും സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിക്കുമുന്നില്‍




‍കൊല്‍ക്കത്ത: ബംഗാളിന്റെ കണ്ണും കാതും ഇപ്പോള്‍ സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിക്കുമുമ്പിലാണ്. ആധുനിക ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയ ജ്യോതിബസുവിന്റെ ആരോഗ്യനില അറിയാനുള്ള ആകാംക്ഷയിലാണ് ആശുപത്രിക്ക് മുന്നിലെ ജനസഞ്ചയം. 'ജ്യോതിബാബു' സുഖപ്പെട്ടു എന്ന വാര്‍ത്ത മാത്രമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ക്കു മുകളില്‍നിന്ന് അവര്‍ അത്യാഹിത വിഭാഗത്തിനുമുമ്പിലുള്ള ഓരോ ചലനങ്ങളും വീക്ഷിക്കുന്നു. സ്ത്രീകളും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ദേശീയ- പ്രാദേശിക മാധ്യമങ്ങളുടെ വന്‍നിരയുമുണ്ട്. "ജ്യോതിബാബുവിനെ മാറ്റിനിര്‍ത്തി പശ്ചിമബംഗാളിനെക്കുറിച്ച് പറയാനാവില്ല. അദ്ദേഹം സുഖം പ്രാപിച്ചുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ മാത്രമേ എനിക്ക് കരുത്തുള്ളൂ''-സാള്‍ട്ട്ലേക്ക് സ്റേഡിയത്തില്‍ ജോലിചെയ്യുന്ന അജയ്ദാസ് ഗുപ്ത പറഞ്ഞു. 65 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലുള്ള ഗുപ്ത അവധിയെടുത്താണ് ആശുപത്രിക്കമുമ്പില്‍ നില്‍ക്കുന്നത്. നഗരത്തിന് തൊട്ടടുത്തുള്ള 24 പര്‍ഗാന ജില്ലയില്‍നിന്നുള്ള കേശബ് സര്‍ക്കാര്‍ എത്തിയതും പ്രിയനേതാവിന്റെ ആരോഗ്യസ്ഥിതി അറിയാനാണ്. ദീര്‍ഘകാലം പാട്ടകൃഷിക്കാരനായി പ്രവര്‍ത്തിച്ച കേശബ്സര്‍ക്കാരിന്റെ കുടുംബത്തിന് ജോലി ലഭിച്ചത് ജ്യോതിബസുവിന്റെ ഭരണകാലത്താണ്. ഭൂപരിഷ്കരണം ഏറെ വിഷമകരമായിട്ടും വലിയ സംഘര്‍ഷമൊന്നുമില്ലാതെ നടപ്പാക്കിയതാണ് ജ്യോതിബാബുവിന്റെ മിടുക്കെന്ന് പ്രാഥമിക വിദ്യാഭ്യാസംമാത്രം നേടിയ കേശബ് പറഞ്ഞു. എന്നാല്‍, കൂട്ടുകക്ഷി രാഷ്ട്രീയം സമര്‍ഥമായി കൈകാര്യം ചെയ്തതാണ് ജ്യോതിബസുവിന്റെ മികവെന്നാണ് മാധ്യമപ്രവര്‍ത്തകരിലൊരാളായ പര്‍വേസ് താഹിറിന്റെ അഭിപ്രായം. ഇന്ദ്രനാഥ് ബാനര്‍ജി എന്ന ചിത്രകാരന് പറയാനുള്ളത് മറ്റൊന്നാണ്. സൈദ്ധാന്തികപരിവേഷം എടുത്തണിയാത്ത ജ്യോതിബാബുവിന് അധികമാര്‍ക്കും അറിയാത്ത ഒരു മുഖമുണ്ടെന്ന് ബാനര്‍ജി പറഞ്ഞു. കലയുടെയും സാഹിത്യത്തിന്റെയും സംരക്ഷകപദവി ഏറ്റെടുക്കാന്‍ താന്‍ അര്‍ഹനല്ലെന്ന് എപ്പോഴും പറയാറുള്ള ജ്യോതിബാബുവാണ് പുരോഗമന സാഹിത്യസംഘത്തിന്റെ ആദ്യയോഗം സംഘടിപ്പിച്ചതെന്ന് ബാനര്‍ജി ഓര്‍ക്കുന്നു. സംരക്ഷകനല്ലെന്ന് വിനയത്തോടെ പറയുമ്പോഴും പുരോഗമന കലാ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ സംരക്ഷകനായിരുന്നു ജ്യോതിബാബുവെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിക്കു മുമ്പിലെത്തുന്ന ഓരോരുത്തര്‍ക്കും ഇത്തരത്തില്‍ ഓരോ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. ഒരു ജനകീയ നേതാവിന്റെ നഖചിത്രമാണ് ഇവര്‍ വരച്ചുകാട്ടുന്നത്. ജീവിതത്തിലുടനീളം പോരാളിയായ ജ്യോതിബസു ഇപ്പോള്‍ മരണത്തോടും പോരടിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറയുമ്പോള്‍ അത് ഏവരും സമ്മതിക്കുന്നു.

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തുടങ്ങി; സ്വത്തുസംരക്ഷണം ആദ്യദിവസം ചര്‍ച്ചാവിഷയം

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തുടങ്ങി; സ്വത്തുസംരക്ഷണം ആദ്യദിവസം ചര്‍ച്ചാവിഷയം



ന്യൂഡല്‍ഹി: എട്ടാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി. പ്രവാസികളുടെ സ്വത്തുസംരക്ഷണം സംബന്ധിച്ച് പ്രശ്‌നങ്ങളും പോംവഴികളും ചര്‍ച്ച ചെയ്ത സെമിനാറാണ് ആദ്യദിവസത്തെ സജീവമാക്കിയത്. ഇന്ത്യയിലും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെച്ച നാനോ ടെക്‌നോളജി സെമിനാറും ശ്രദ്ധേയമായി.

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും പങ്കെടുക്കുന്ന 1500ല്‍പ്പരം പ്രതിനിധികളില്‍ ഭൂരിപക്ഷവും വ്യാഴാഴ്ച തന്നെ എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി പ്രവാസികളും മലയാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭൂമിയും കെട്ടിടങ്ങളും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പ്രവാസികള്‍ സെമിനാറില്‍ പങ്കുവെച്ചു. ഇടനിലക്കാരുടെയും സംശയകരമായ പശ്ചാത്തലമുള്ള കെട്ടിട നിര്‍മാതാക്കളുടെയും വഞ്ചനയില്‍ കുടുങ്ങിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് പലരും ആവശ്യപ്പെട്ടു.

പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ആമുഖത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്. രാജ്യത്തെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. സത്യത്തിന്റെ മെയ്ത്താസുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അടുത്ത പ്രവാസിസമ്മേളനത്തിനു മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ കമ്പനികാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കെട്ടിടനിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്‍, ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

രാജ്യത്ത് വസ്തുക്കളോ കെട്ടിടമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഒരുകാരണവശാലും വ്യാജവാഗ്ദാനം നല്‍കുന്ന നിര്‍മാതാക്കളുടെ വലയില്‍ വീഴരുതെന്നും ഈ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ നിര്‍ദേശിച്ചു.

സംസ്ഥാന ഡയറക്ടറുടെ സഹകരണം വേണം: മന്ത്രി വയലാര്‍ രവി

രാജ്യത്തെ തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുള്‍പ്പെടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാറുകളുടെ സഹകരണം ആവശ്യമാണെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. പ്രവാസികളുടെ സ്വത്തുക്കളുടെ സംരക്ഷണം സംബന്ധിച്ച് സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് വേണ്ട നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വത്തുവകകളുടെയും ഭൂമിയുടെയും വില്‍പ്പനയും വാങ്ങലും സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് -മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ നല്‍കുന്ന പരാതികള്‍ എഫ്.ഐ. ആര്‍. ആയി കണക്കാക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തുടങ്ങി; സ്വത്തുസംരക്ഷണം ആദ്യദിവസം ചര്‍ച്ചാവിഷയം

പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തുടങ്ങി; സ്വത്തുസംരക്ഷണം ആദ്യദിവസം ചര്‍ച്ചാവിഷയം

ന്യൂഡല്‍ഹി: എട്ടാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി. പ്രവാസികളുടെ സ്വത്തുസംരക്ഷണം സംബന്ധിച്ച് പ്രശ്‌നങ്ങളും പോംവഴികളും ചര്‍ച്ച ചെയ്ത സെമിനാറാണ് ആദ്യദിവസത്തെ സജീവമാക്കിയത്. ഇന്ത്യയിലും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെച്ച നാനോ ടെക്‌നോളജി സെമിനാറും ശ്രദ്ധേയമായി.

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും പങ്കെടുക്കുന്ന 1500ല്‍പ്പരം പ്രതിനിധികളില്‍ ഭൂരിപക്ഷവും വ്യാഴാഴ്ച തന്നെ എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി പ്രവാസികളും മലയാളി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭൂമിയും കെട്ടിടങ്ങളും മറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ പ്രവാസികള്‍ സെമിനാറില്‍ പങ്കുവെച്ചു. ഇടനിലക്കാരുടെയും സംശയകരമായ പശ്ചാത്തലമുള്ള കെട്ടിട നിര്‍മാതാക്കളുടെയും വഞ്ചനയില്‍ കുടുങ്ങിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് പലരും ആവശ്യപ്പെട്ടു.

പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ആമുഖത്തോടെയാണ് സെമിനാര്‍ തുടങ്ങിയത്. രാജ്യത്തെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. സത്യത്തിന്റെ മെയ്ത്താസുമായി ബന്ധപ്പെട്ട് നഷ്ടം സംഭവിച്ച പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അടുത്ത പ്രവാസിസമ്മേളനത്തിനു മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ കമ്പനികാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കെട്ടിടനിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്‍, ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

രാജ്യത്ത് വസ്തുക്കളോ കെട്ടിടമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഒരുകാരണവശാലും വ്യാജവാഗ്ദാനം നല്‍കുന്ന നിര്‍മാതാക്കളുടെ വലയില്‍ വീഴരുതെന്നും ഈ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ നിര്‍ദേശിച്ചു.

സംസ്ഥാന ഡയറക്ടറുടെ സഹകരണം വേണം: മന്ത്രി വയലാര്‍ രവി

രാജ്യത്തെ തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതുള്‍പ്പെടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാറുകളുടെ സഹകരണം ആവശ്യമാണെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. പ്രവാസികളുടെ സ്വത്തുക്കളുടെ സംരക്ഷണം സംബന്ധിച്ച് സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് വേണ്ട നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വത്തുവകകളുടെയും ഭൂമിയുടെയും വില്‍പ്പനയും വാങ്ങലും സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് -മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ നല്‍കുന്ന പരാതികള്‍ എഫ്.ഐ. ആര്‍. ആയി കണക്കാക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമബോര്‍ഡ് കേരളത്തിന് പുറത്തുള്ളവര്‍ക്കും പെന്‍ഷന്‍ നടപ്പാക്കും

പ്രവാസി ക്ഷേമബോര്‍ഡ് കേരളത്തിന് പുറത്തുള്ളവര്‍ക്കും പെന്‍ഷന്‍ നടപ്പാക്കും.

മലപ്പുറം: വിദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും തിരികെ വന്നവര്‍ക്കുമൊപ്പം കേരളത്തിന് പുറത്തുള്ളവരെയും കേരള പ്രവാസി ക്ഷേമബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍-ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ രൂപവത്കരിച്ച പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഈമാസം തന്നെ തുടങ്ങുമെന്ന് ചെയര്‍മാന്‍ ടി.കെ.ഹംസ അറിയിച്ചു. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ച, 60 വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ബോര്‍ഡിന്റെ പെന്‍ഷന് അര്‍ഹതയുണ്ടാകും. വിദേശത്തുനിന്ന് മടങ്ങിവന്നവര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായും മറ്റുള്ളവര്‍ക്ക് 500 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വിദേശത്തുള്ളവര്‍, തിരിച്ചുവന്നവര്‍, കേരളത്തിന് പുറത്ത് താമസിക്കുന്നവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പ്രവാസികളെ ക്ഷേമബോര്‍ഡ് തിരിച്ചിരിക്കുന്നത്. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അംഗത്വം ലഭിച്ചുകഴിഞ്ഞാല്‍ പ്രവാസി കേരളീയര്‍ (വിദേശം) വിഭാഗത്തില്‍പ്പെട്ടവര്‍ പ്രതിമാസം 300 രൂപയും മറ്റുള്ളവര്‍ 100 രൂപയും അംശദായമായി അടയ്ക്കണമെന്നും ടി.കെ.ഹംസ പറഞ്ഞു. അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചിട്ടുള്ളവരും മരണപ്പെട്ടവരുമായ അംഗങ്ങളുടെ ആശ്രിതര്‍ക്കും അംഗത്തിന് അര്‍ഹതപ്പെട്ട പ്രതിമാസ പെന്‍ഷന്‍ തുകയുടെ പകുതി കുടുംബ പെന്‍ഷനായും കിട്ടും. കൂടാതെ ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളവരും ശാരീരിക വൈകല്യമുള്ളവരുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുകയുടെ 40 ശതമാനം തുക അവശതാ പെന്‍ഷനായും ലഭിക്കും. പദ്ധതിയില്‍ അംഗമായിരിക്കെ അസുഖം മൂലമോ അപകടംമൂലമോ മരിച്ചുപോയാല്‍, അംഗത്തിന്റെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നതിനും പദ്ധതിയുണ്ട്. ഇപ്രകാരം വിദേശത്തുള്ള അംഗത്തിന്റെ ആശ്രിതര്‍ക്ക് 50,000 രൂപയും ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് 30,000 രൂപയും വിദേശത്തുനിന്ന് തിരികെ നാട്ടില്‍ താമസിക്കുന്ന മുന്‍ പ്രവാസിയുടെ ആശ്രിതര്‍ക്ക് 25,000 രൂപയും ലഭിക്കും. കൂടാതെ വിവാഹ ധനസഹായം, രോഗം ബാധിച്ചവര്‍ക്ക് ചികിത്സാസഹായം എന്നിവയും അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, പദ്ധതി അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും നടപ്പാക്കും. അംഗങ്ങള്‍ക്ക് ഭവനവായ്പയും സ്വയംതൊഴില്‍ വായ്പയും നല്‍കാനും പദ്ധതിയുണ്ട്. ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാഫോം ക്ഷേമനിധി ഓഫീസില്‍നിന്നും നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറ്റസ്‌റ്റേഷന്‍ കേന്ദ്രങ്ങളില്‍നിന്നും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളിലെ നോര്‍ക്ക സെല്ലില്‍നിന്നും ലഭിക്കും. പൂരിപ്പിച്ചവ ബന്ധപ്പെട്ട രേഖകളും 200 രൂപ രജിസ്‌ട്രേഷന്‍ ഫീസുമടക്കം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രവാസി ക്ഷേമപദ്ധതി, മണികണുാ ടവേഴ്‌സ്, ജവഹര്‍നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടി രൂപ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ചെയര്‍മാനടക്കമുള്ള 15 അംഗ ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

Tuesday, January 5, 2010

പറയൂ സിബിഐ, നേരറിയണ്ടേ?

പറയൂ സിബിഐ, നേരറിയണ്ടേ?


"ആന്റണിയുടെ മഹനീയ വ്യക്തിത്വത്തെ കരിതേച്ചു കാണിക്കാനുള്ള അപലപനീയമായ നീക്കമാണ്'' എസ്എന്‍സി ലാവ്ലിന്‍ കേസില്‍ എ കെ ആന്റണിയെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു കേസില്‍, അതുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ പറയുന്നത് 'മഹനീയ വ്യക്തിത്വത്തിനുമേല്‍ പതിക്കുന്ന കരി'യാണെന്ന് എ കെ ആന്റണി പറയുമോ എന്നറിയില്ല. മഹാന്മാര്‍ക്ക് സാക്ഷികളാകുന്നതില്‍നിന്ന് വിലക്കുണ്ടോ? ലാവ്ലിന്‍ കേസ് സിബിഐ എത്രമാത്രം പക്ഷപാതിത്വത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ്, പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച വ്യക്തമായത്. പിണറായി വിജയന്‍ തന്റെ ഹര്‍ജിയില്‍ പുതിയ ഒരു രേഖയും ഹാജരാക്കിയിട്ടില്ല. കുറ്റപത്രത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഭാഗമായി സിബിഐ ഹാജരാക്കിയ രേഖകള്‍ സാവകാശം പരിശോധിക്കണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. ആ രേഖകള്‍ പരിശോധിക്കേണ്ടതല്ലെന്നോ, പിണറായി ഉന്നയിച്ച ആവശ്യങ്ങള്‍ നീതിയുക്തമല്ലെന്നോ കോടതി പറഞ്ഞിട്ടില്ല. സിബിഐ അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. തികച്ചും സാങ്കേതികമായ വാദമാണ് സിബിഐ ഉയര്‍ത്തിയത്. നിയമപരമായ സാങ്കേതിക തടസ്സങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. സാധാരണ നിലയില്‍ ഒരു കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയശേഷമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ഇവിടെയും സിബിഐ അങ്ങനെയാണ് അവകാശപ്പെട്ടത്. എന്നാല്‍, പ്രത്യേക കോടതി ആ കുറ്റപത്രം പ്രാഥമികമായി പരിശോധിച്ച വേളയില്‍തന്നെ പ്രകടമായ അപാകതകള്‍ കണ്ടെത്തി. സിബിഐ അന്വേഷിച്ച് കുറ്റക്കാരാണെന്നു കണ്ടെത്തിയ നാലു പേര് കുറ്റപത്രത്തിലുണ്ട്; പ്രതിപ്പട്ടികയിലില്ല. അതില്‍ രണ്ടുപേര്‍ മരിച്ചുപോയവരെങ്കില്‍ ഒരാള്‍ മുന്‍മന്ത്രിയും കോഗ്രസിന്റെ ഉന്നത നേതാവുമായ ജി കാര്‍ത്തികേയനാണ്. കാര്‍ത്തികേയനാണ് 'ഗൂഢാലോചന' തുടങ്ങിയത് എന്ന് നിരീക്ഷിക്കുന്ന സിബിഐ, പ്രതിചേര്‍ക്കാതിരിക്കാന്‍ നിരത്തിയ ന്യായം 'നേട്ടമുണ്ടാക്കിയതിന് തെളിവില്ല' എന്നത്രെ. മറ്റാരെങ്കിലും നേട്ടമുണ്ടാക്കിയതിന്റെ തെളിവ് കുറ്റപത്രത്തിലുണ്ടോ-ഇല്ലേയില്ല. കരാര്‍ ഉണ്ടാക്കിയ കാര്‍ത്തികേയനില്ലാത്ത പ്രതിപ്പട്ടികയില്‍ കരാറിന്റെ തുടര്‍നടത്തിപ്പുകാലത്ത് രണ്ടുകൊല്ലവും അഞ്ചുമാസവും മന്ത്രിയായിരുന്ന പിണറായി വിജയന്‍ വരുന്നതെങ്ങനെ? മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കിട്ടേണ്ടിയിരുന്ന 86 കോടി രൂപ നഷ്ടപ്പെടുത്തി എന്നാണ് സിബിഐ ഉണ്ടാക്കിയ കേസ്. ആ നഷ്ടമുണ്ടായത് പിണറായി മന്ത്രിയായ കാലത്തല്ല. എ കെ ആന്റണി മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയുമായിരുന്ന കാലത്ത്, ക്യാന്‍സര്‍ സെന്ററിനുള്ള സഹായം തുടരാന്‍ കരാറുണ്ടാക്കണം എന്നഭ്യര്‍ഥിച്ച് കനേഡിയന്‍ അധികൃതര്‍ നിരന്തരം നടത്തിയ രേഖാമൂലമുള്ള അഭ്യര്‍ഥനകള്‍ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്തേ അങ്ങനെയൊരു കരാര്‍ വച്ചില്ല? കരാര്‍ വയ്ക്കാതെ ധാരണാ പത്രം അസാധുവാക്കിയവരല്ലേ നഷ്ടത്തിന് ഉത്തരവാദികള്‍? ഇത് സിബിഐക്ക് അന്വേഷിക്കാന്‍ പാടില്ലേ? സിബിഐ രാഷ്ട്രീയ ചട്ടുകമായാണ് ഈ കേസില്‍ പ്രവര്‍ത്തിച്ചത് എന്ന് കുറ്റപത്രത്തില്‍ മാത്രമല്ല, കോടതിയില്‍ അവര്‍ ഉന്നയിച്ച വാദങ്ങളിലും തെളിയുന്നു. അതല്ലെങ്കില്‍ കോടതിയില്‍ അവര്‍ വാദിക്കേണ്ടത്, പിണറായി ചൂണ്ടിക്കാട്ടിയ കാര്യങ്ങളാകെ പരിശോധിച്ചശേഷമാണ് തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് എന്നായിരുന്നു. ഇവിടെ,'പ്രതിയുടെ അവകാശമില്ലായ്മ'യാണ് ആയുധമാക്കിയത്. ചൂണ്ടിക്കാട്ടുന്ന ആളെ നോക്കിയാണോ സിബിഐ അന്വേഷണത്തിന്റെ ഗതി തീരുമാനിക്കേണ്ടത്? കാര്‍ത്തികേയന്‍ എന്തുകൊണ്ട് പ്രതിയോ സാക്ഷിയോ ആയില്ല എന്ന പ്രശ്നം ശക്തമായി നിലനില്‍ക്കുന്നു. ആന്റണിക്കും കടവൂര്‍ ശിവദാസനും കാര്‍ത്തികേയനും ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയുമെന്നത് രാഷ്ട്രീയ പക്ഷപാതിത്വമോ ആജ്ഞാനുവര്‍ത്തിത്വമോ അല്ലെങ്കില്‍ മറ്റെന്താണ്? ആന്റണിയുടെ വ്യക്തിത്വം മഹനീയമല്ല എന്നൊന്നും സ്ഥാപിക്കാന്‍ ഇവിടെ ആരും മുതിര്‍ന്നിട്ടില്ല. എന്നാല്‍, മറ്റു രാഷ്ട്രീയ നേതാക്കളുടെ വ്യക്തിത്വത്തെ പാതാളത്തോളം ചവിട്ടിത്താഴ്ത്താനാണ് ചെന്നിത്തലയടക്കമുള്ളവര്‍ ശ്രമിക്കുന്നത് എന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാകുമോ? പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കാനും തെറ്റായി ചിത്രീകരിക്കാനും ചെന്നിത്തലയടക്കമുള്ളവര്‍ നടത്തിയ മ്ളേച്ഛമായ നീക്കങ്ങളുടെ ഫലമായാണ് ഈ കേസ് തന്നെ രൂപപ്പെട്ടത് എന്ന സത്യം നിഷേധിക്കാനാകുമോ? പിണറായി എന്ത് അഴിമതിയാണ് നടത്തിയിട്ടുള്ളത്? പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണത്തില്‍ വഴിവിട്ട എന്ത് ഇടപെടലാണ് നടത്തിയിട്ടുള്ളത്? എന്തുനേട്ടമാണുണ്ടാക്കിയിട്ടുള്ളത്? എന്തെങ്കിലും ഒരുകാര്യം സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ചെന്നിത്തല അത് ജനസമക്ഷം പറയാമോ? വരദാചാരിയുടെ തലപരിശോധനയടക്കമുള്ള മുട്ടന്‍ നുണകളെ കള്ളസാക്ഷികളെ സൃഷ്ടിച്ച് കുറ്റപത്രത്തിലാക്കി പിണറായിയെ പ്രതിയാക്കിയതില്‍ സിബിഐക്ക് ലജ്ജ തോന്നുന്നില്ല; ആ സിബിഐയെ വാഴ്ത്തുന്നതില്‍ ചെന്നിത്തലയും ലജജിക്കേണ്ടതില്ലെന്നാണോ? പ്രത്യേക കോടതി, പിണറായി ഉയര്‍ത്തിയ പ്രശ്നങ്ങളൊന്നും നിരാകരിച്ചിട്ടില്ല. അവ ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതല്ല എന്ന നിയമപരമായ പരിമിതിയാണ് ചൂണ്ടിക്കാട്ടിയത്. ഈ ഹര്‍ജി തള്ളിയതും കോടതി നടത്തിയ പരാമര്‍ശങ്ങളും ബാധിക്കാതെ അന്വേഷണം മുന്നോട്ടുപോകണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ തുടരുന്ന അന്വേഷണം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ്-സിബിഐ വിട്ടുകളഞ്ഞ ഭാഗങ്ങളെക്കുറിച്ചാണ്. തെളിച്ചുപറഞ്ഞാല്‍, കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ചാണ്. അത് സിബിഐ സ്വമേധയാ തീരുമാനിച്ച് നടത്തുന്നതല്ല. കോടതിയുടെ നിര്‍ദേശമനുസരിച്ചാണ്. പിണറായി വിജയന്‍ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ട എന്നല്ല, അതടക്കം പരിശോധിക്കാന്‍ സിബിഐക്ക് ഇനിയും അവസരമുണ്ട് എന്നാണ് വിധിയുടെ സാരാംശം. ഇവിടെ സിബിഐയുടെ മുന്‍വിധികളും നിര്‍ബന്ധബുദ്ധിയും പക്ഷപാതിത്വവും മറയില്ലാതെ പുറത്തുവന്നിട്ടുണ്ട്. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കാമെന്നോ, പരിശോധിച്ചിട്ടുണ്ട് എന്നോ പറയാനുള്ള ആര്‍ജവം സിബിഐ എന്തുകൊണ്ട് കാട്ടിയില്ല എന്ന ചോദ്യമാണുയരുന്നത്. ആ ചോദ്യം ധാര്‍മികതയുടേതാണ്; നൈതികതയുടേതാണ്. കൈയിലുള്ള രേഖകള്‍ പരിശോധിക്കണം എന്ന ആവശ്യത്തോട് എന്തിന് സിബിഐ പുറംതിരിഞ്ഞു നില്‍ക്കുന്നു? ആന്റണിയെ സാക്ഷിയാക്കുന്നതിനെ എന്തിന് ഭയപ്പെടുന്നു? സിപിഐ എം തുടക്കംമുതല്‍ പറഞ്ഞുവരുന്ന വിമര്‍ശങ്ങള്‍ സിബിഐ വീണ്ടും സാധൂകരിച്ചിരിക്കുന്നു-ഈ നിഷേധത്തിലൂടെ. അതുകൊണ്ടാണ്, സാങ്കേതികമായി കോടതി തള്ളിയിട്ടുപോലും ലാവ്ലിന്‍ കേസില്‍ പിണറായിയുടെ ഹര്‍ജിക്ക് പ്രസക്തിയും പ്രാധാന്യവുമുണ്ടാകുന്നത്. സാക്ഷിയാക്കുന്നത് 'വ്യക്തിത്വത്തില്‍ കരിതേക്കലാണ്' എന്ന ചെന്നിത്തലയുടെ ഹാസ്യം ആസ്വദിക്കാനും മലയാളികള്‍ക്ക് അവസരമുണ്ടായല്ലോ.
പി എം മനോജ്

പ്രവാസി ദിവസ്.പ്രവാസി ഇന്ത്യക്കര്‍ക്ക് വേണ്ടി നടത്തുന്ന 'ആണ്ടു നേര്‍ച്ച '

പ്രവാസി ദിവസ്.പ്രവാസി ഇന്ത്യക്കര്‍ക്ക് വേണ്ടി നടത്തുന്ന 'ആണ്ടു നേര്‍ച്ച '


പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന 'ആണ്ടുനേര്‍ച്ച' പ്രവാസി ഭാരതിയ ദിവസ് ജനവരി 7 മുതല്‍ 9 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുകയാണ്.ജിവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് അന്യനാടുകളില്‍ ചേക്കേറി പ്രശ്നങള്‍ക്കും പ്രയാസങള്‍ക്കും നടുവില്‍ പാട്പെട്ട് പണിയെടുക്കുന്ന അരക്കോടീയോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങള്‍ ചര്‍ച്ച ചെയ്യുന്നതിന്നാണു ഈ സമ്മേളനം നടത്തുന്നതെന്നാണ്‍ വെപ്പ്. എന്നാല്‍ കഷ്ടപ്പാടും പ്രയാസങളും അനുഭവിക്കുന്ന ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ക്ക് ഇവരുടെ അജണ്ടയില്‍ ഒരിക്കലും സ്ഥാനം കിട്ടാറില്ല.ഏകദേശം 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ ഒരാളുപോലും സാധാരണാക്കാരനെ പ്രതിനിധികരിക്കുന്നില്ല

സമ്പന്നരായ പ്രവാസികളെ പ്രതിനിധികരിച്ചെത്തുന്നവര്‍ക്ക് പരസ്പരം പുകഴ്ത്താനും സര്‍ക്കാറിനെ പുകഴ്ത്താനുമാണു ഏറിയ സമയവും വിനിയോഗിക്കാറ്.സര്‍ക്കാറിന്നും ഇവരോടാണ്‍ മമത. എന്നാല്‍ കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച് നാടിന്റെയും വീടിന്റെയും പുരോഗതിക്കുവേണ്ടി മാസാമാസം ക്രിത്യമായി പണമയക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇവര്‍ യാതൊരു വിലയും കല്പിക്കാറില്ല. ഒരു സാധരണ പ്രവാസിയേയും ഈ സമ്മേളനം ഇന്നുവരെ ആദരിച്ചിട്ടില്ല.സര്ക്കാര്‍ ആദരിക്കുന്നതും ബഹുമതി കളും ‍ പൊന്നാടകളും അണിയിക്കുന്നതും സമ്പന്നവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രം .സമ്പന്നരെ ആദരിച്ചാല്‍ മാത്രമെ ആദരിക്കുന്നവര്‍ക്ക് ആവശ്യമുള്ളെതെല്ലാം മൊത്തമായി ലഭിക്കുകയുള്ളുവെന്ന തിരിച്ചറിവായിരിക്കും ഇതിന്ന് കാരണം .സ്വന്തം കച്ചവട താല്പര്യം സംരക്ഷിക്കാനല്ലാതെ സ്വന്തം നാടിന്ന് വേണ്ടി ഇവര്‍ എന്തൊക്കെ ചെയ്തുവെന്ന് പരിശോധിക്കാന്‍ ആരും തയ്യാറാകാറില്ല,

കഴിഞ്ഞ പ്രവാസി ദിവസില്‍ ചര്‍ച്ച ചെയ്ത ഏതെല്ലാം കാര്യങള്‍ നടപ്പാക്കിയെന്ന് പരിശോധിക്കുമ്പോഴാണു വര്‍ഷം തോറും നടത്തുന്ന ഈ മാമാങ്കത്തിന്റെ പൊള്ളത്തരം മനസ്സിലാകുക. കഴിഞ്ഞ സമ്മേളനത്തില്‍ ചര്ച്ച ചെയ്ത വളരെ ഗൌരവമേറിയ വിഷയം -ഇന്ത്യന്‍ ഗ്രാമങളില്‍ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ പ്രവാസി ഇന്ത്യക്കരുടെ സംഭാവനകള്‍ എങിനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു.ശിശു ക്ഷേമത്തിന്നും വനിത ഉന്നമനത്തിന്നും ഊന്നല്‍ നകാന്‍ പ്രവാസികളുടെ സംഭാവനകള്‍ എന്‍ ജി ഒ കള്‍ വഴി വിനിയോഗിക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു.രാജ്യത്തെ 6506 വികസന ബ്ലോക്കുകള്‍ വഴി പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു .നിക്ഷേപവും സാമൂഹ്യക്ഷേമവും ഒരു പോലെ നടപ്പിലാക്കുന്നതിന്ന് ബ്ലോക്കുകളില്‍ മൈക്രോഫൈനാന്‍സ് പദ്ധതികള്ക്ക് തിടക്കമിടുമെന്നും ഗ്രാമീണ ദാരിദ്ര്യത്തെയാണ്‍ ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും പ്രവാസി കാര്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
പ്രാസികള്‍ക്ക് വോട്ടാവകാശം നല്കുന്ന ബില്ല്. അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും പറഞ്ഞിരുന്നുഎന്നാല്‍ ഇതൊന്നും നടന്നില്ലായെന്ന് മാത്രമല്ല .പ്രവാസികള്ക്ക് ഗുണകമായി യാതൊന്നും കേന്ദ്ര പ്രവാസി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.പ്രവാസികള്‍ക്ക് അനുവദിച്ച പ്രവാസി സര്‍വ്വകലാശാല പ്രവാസികള്‍ ഏറെയുള്ള കേരളത്തിന്ന് തരാതെ മറിച്ച് കൊടുക്കുകയാണ്‍ ചെയ്തത്.

ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉലയുമ്പോഴും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്ന് യായൊരു കുറവും സംഭവിച്ചിട്ടില്ലായെന്ന് മാത്രമല്ല കൂടിയിരിക്കുകയാണ്.ആകെ അര കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ കാല്‍ കോടിയിലധികം കേരളത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഏറ്റ്വും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടിവരുന്നവരും കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ്.എന്നിരുന്നാലും നാടിനോടും വീടിനോടും ഇവര്‍ കാണിക്കുന്ന പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്.കഴിഞ്ഞ ഒരു വര്‍ഷം മാത്രം കേരളിയരായ പ്രവാസികള്‍ കേരളത്തിലെ പൊതുമേഖ ബാങ്കുകളില്‍ നിക്ഷേപിച്ചത് 31585 കോടി രൂപയാണ്.ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 5869 കോടി രൂപ അധികമാണ്. തങളുടെ നാട്ടിലുള്ളവരെ നല്ലപോലെ പരിപാലിച്ചതിന്ന് ശേഷമാണ്.ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

പ്രവാസികളെ ബാധിക്കുന്ന നിരവധി പ്രശ്നങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വരാറുണ്ടെങ്കിലും യാതൊന്നിനും ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.ആരും ശ്രമിച്ചിട്ടും ഇല്ല
സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ച് കുലിക്കിയപ്പോള്‍ ആയിരക്കണക്കിന്ന് ആളുകളാണ്.ജോലിനഷ്ടപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അതില്‍ ഏറിയപങ്കും കേരളിയരാണ്.ഇവരെ പുനധിവസിപ്പിക്കാനോ ഇവരില്‍ തൊഴില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്നോ യാതൊരു പരിപാടിയും കേന്ദ്ര സര്‍ക്കാറിന്നോ കേന്ദ്ര പ്രവാസി വകുപ്പിന്നോ ഇല്ല. പ്രവാസികളുടെ പ്രശ്നങള്‍ പരിഹരിക്കുന്നതിന്നായിരിക്കണം പ്രവാസികാര്യവകുപ്പ് മുഖ്യ പരിഗണന നല്കേണ്ടത്.

പ്രവാസി ഇന്ത്യക്കാരെ ഇന്നും ഏറ്റവും അലട്ടുന്നത് അവരുടെ യാത്ര പ്രശ്നം തന്നെയാണു.യാതൊരു മാനദണ്ധവും ഇല്ലാതെ ചാര്ജ്ജിനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തി യാത്രക്കാരെ കൊള്ളയടിക്കുകയാണ്.എയര്‍ഇന്ത്യ എക്സ്പ്രസ്സ് എന്ന ബഡ്ജറ്റ് എയര്‍ലൈന്‍ ആരംഭിച്ചാല്‍ ഈ പ്രശ്നത്തിന്ന് പരിഹാരം കാണുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സരവ്വകാല റൊക്കാര്‍ഡിന്ന് അര്‍ഹമായിരിക്കുന്നു. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ്‍ ഓണമ്, പെരുന്നാള്‍ , ക്രിസ്തുമസ്സ്. ഗള്‍ഫ് രാജങളില്‍ സ്കുളുകള്‍ അടക്കുന്നസമയത്തും തുറക്കുന്ന സമയത്തും ഇവര്‍ വന്‍ വര്‍ദ്ധനവാണ്. വരുത്തുന്നത്. മാത്രമല്ല ആവശ്യത്തിന്നുള്ള ഫ്ലയിറ്റുകള്‍പോലും അനുവദിക്കാതെ യാത്രക്കാരെ ഇവര്‍ പരമാധി ബുദ്ധിമുട്ടിക്കാറുമുണ്ട്.

ഇന്ത്യയുടെ ഒഫിഷ്യല്‍ എയര്‍ലൈനായ എയര്‍ഇന്ത്യ ഇന്ത്യരാജ്യത്തെ നാണം കെടുത്തുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുന്നു.അഹന്തയും അഹങ്കാരവും നിറഞ്ഞ ഉദ്വോഗസ്ഥന്മാരും , ക്രുത്യനിഷ്ഠയില്ലാത്ത പ്രവര്‍ത്തനവും ,തോന്നിയപോലെ ഷെഡ്യുള്ഡ് ക്യാന്സല്‍ ചെയ്യുകയും റദ്ദ് ചെയ്യുകയും ചെയ്ത് യാത്രക്കാരെ വട്ടം കറക്കുന്ന ലോകത്തിലെ ഒരേ ഒരു എയര്‍ലൈന്‍ എന്ന ബഹുമതിക്ക് എയര്‍ ഇന്ത്യ അറ്ഹമായിരിക്കുന്നു. ഈ പ്രവാസി ദിവസ് നടക്കുന്ന അവസരത്തില്‍ പോലും കോഴിക്കോട്ട് നിന്ന് ഡിസംബര്‍ തൊട്ട് ഇന്നുവരെ 40ഓളം ഫ്ലയിറ്റുകളാണ്‍ ക്യന്സല്‍ ചെയ്തിരിക്കുന്നത്.യാതൊരു മുന്നറിയിപ്പും ഇല്ലാതെ കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്നത് ജനദ്രോഹം മാത്രമല്ല രാജ്യ ദ്രോഹം കൂടിയാണ്.

എയര്‍ ഇന്ത്യയില്‍ സമൂലമായ അഴിച്ച് പണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ.പ്രവാസികല്ക്ക് ക്ഷേമനിധിയും പെന്‍ഷനും വൈദ്യ സഹായവും നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകു. ? രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അതിര്‍ത്തികാക്കുന്ന പട്ടാളക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിത്ത്വവും ഉറപ്പ് വരുത്താന്‍ ഈ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന പ്രവാസികള്ക്കും നല്കാന്‍ ഈ സമ്മേളനം തീരുമാനം എടുക്കുമോ