Sunday, March 17, 2013


ഇന്ത്യന്‍ മാധ്യമരംഗം കോര്‍പറേറ്റുകളുടെ പിടിയില്‍ -കെ.കെ.ഷാഹിന


ഇന്ത്യന്‍ മാധ്യമരംഗം ഒരുപിടി കോര്‍പറേറ്റുകളുടെ പിടിയിലാണെന്നും മൂലധന താല്പര്യത്തിനപ്പുറം ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്ത ദുഃസ്ഥിതി സംജാതമായിട്ടുണ്ടെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന അഭിപ്രായപ്പെട്ടു. ലോക വനിതാദിനത്തോടനുബന്ധിച്ച് ദല-ദുബായ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സവര്‍ണ ഉപരി വര്‍ഗത്താല്‍ നിയന്ത്രിക്കപ്പെടുന്നതും പുരുഷ കേന്ദ്രീകൃതവുമാണ് ഇന്ത്യന്‍ മാധ്യമരംഗം. വന്‍ തോതില്‍ നിക്ഷേപം ആവശ്യമുള്ള മേഖലയായി മാധ്യമരംഗം മാറിയതോടെ ഉടമകളുടെ താത്പര്യങ്ങള്‍ക്ക് വര്‍ധിതമായ പ്രാമുഖ്യം കൈവരികയും മര്‍ദിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറുകയെന്ന മൗലിക മാധ്യമ ധര്‍മം വിസ്മരിക്കപ്പെടുകയും ചെയ്തു.
സെന്‍സേഷന്‍ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള കിടമത്സരം വാര്‍ത്തകളുടെ വിശ്വാസതയെയും സത്യസന്ധതയെയും ബാധിച്ചിരിക്കുന്നു.
ഭരണകൂട ഭീകരതയുടെ ഏറ്റവും ഭീമമായ മുഖമാണ് ഭാരതത്തിലെ സമീപകാല സംഭവങ്ങള്‍ അനാവരണം ചെയ്യുന്നത്.
ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മുഴുവന്‍ തീവ്രവാദികളും, ഭീകരവാദികളുമായി ചിത്രീകരിക്കുക വഴി ചെറുത്തുനില്പിന്റെ സകല സാധ്യതകളും തകര്‍ത്തുകളയുക എന്ന തന്ത്രമാണ് ഭരണകര്‍ത്താക്കള്‍ നടത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും പീഡനങ്ങളും ഒരു ജനതയെന്ന രീതിയില്‍ ഉള്ള നമ്മുടെ ജീര്‍ണതയാണ് വെളിപ്പെടുത്തുന്നത്. ഇതിനെതിരായ പ്രതിരോധങ്ങള്‍ ഒരുമിച്ച് ഉയര്‍ത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
അനിതാ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദല പ്രസിഡന്റ് മാത്തുകുട്ടി കടോന്‍, സതിമണി എന്നിവര്‍ സംസാരിച്ചു.
സുഗതകുമാരിയുടെ 'വനിതാ കമ്മീഷന്‍' എന്ന കവിത ശില്പ ആലപിച്ചു. ദല വനിതാ വിഭാഗം കണ്‍വീനര്‍ റാണി മനോഹര്‍ലാല്‍ സ്വാഗതവും ബിന്ദു റാം നന്ദിയും പറഞ്ഞു.
ദലയുടെ സ്‌നേഹോപഹാരം ലതാ ബാബുരാജ് നല്‍കി.Narayanan Veliancode