Sunday, March 17, 2013


ഇന്ത്യന്‍ മാധ്യമരംഗം കോര്‍പറേറ്റുകളുടെ പിടിയില്‍ -കെ.കെ.ഷാഹിന


ഇന്ത്യന്‍ മാധ്യമരംഗം ഒരുപിടി കോര്‍പറേറ്റുകളുടെ പിടിയിലാണെന്നും മൂലധന താല്പര്യത്തിനപ്പുറം ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്ത ദുഃസ്ഥിതി സംജാതമായിട്ടുണ്ടെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന അഭിപ്രായപ്പെട്ടു. ലോക വനിതാദിനത്തോടനുബന്ധിച്ച് ദല-ദുബായ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സവര്‍ണ ഉപരി വര്‍ഗത്താല്‍ നിയന്ത്രിക്കപ്പെടുന്നതും പുരുഷ കേന്ദ്രീകൃതവുമാണ് ഇന്ത്യന്‍ മാധ്യമരംഗം. വന്‍ തോതില്‍ നിക്ഷേപം ആവശ്യമുള്ള മേഖലയായി മാധ്യമരംഗം മാറിയതോടെ ഉടമകളുടെ താത്പര്യങ്ങള്‍ക്ക് വര്‍ധിതമായ പ്രാമുഖ്യം കൈവരികയും മര്‍ദിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറുകയെന്ന മൗലിക മാധ്യമ ധര്‍മം വിസ്മരിക്കപ്പെടുകയും ചെയ്തു.
സെന്‍സേഷന്‍ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള കിടമത്സരം വാര്‍ത്തകളുടെ വിശ്വാസതയെയും സത്യസന്ധതയെയും ബാധിച്ചിരിക്കുന്നു.
ഭരണകൂട ഭീകരതയുടെ ഏറ്റവും ഭീമമായ മുഖമാണ് ഭാരതത്തിലെ സമീപകാല സംഭവങ്ങള്‍ അനാവരണം ചെയ്യുന്നത്.
ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരെ മുഴുവന്‍ തീവ്രവാദികളും, ഭീകരവാദികളുമായി ചിത്രീകരിക്കുക വഴി ചെറുത്തുനില്പിന്റെ സകല സാധ്യതകളും തകര്‍ത്തുകളയുക എന്ന തന്ത്രമാണ് ഭരണകര്‍ത്താക്കള്‍ നടത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും പീഡനങ്ങളും ഒരു ജനതയെന്ന രീതിയില്‍ ഉള്ള നമ്മുടെ ജീര്‍ണതയാണ് വെളിപ്പെടുത്തുന്നത്. ഇതിനെതിരായ പ്രതിരോധങ്ങള്‍ ഒരുമിച്ച് ഉയര്‍ത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
അനിതാ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദല പ്രസിഡന്റ് മാത്തുകുട്ടി കടോന്‍, സതിമണി എന്നിവര്‍ സംസാരിച്ചു.
സുഗതകുമാരിയുടെ 'വനിതാ കമ്മീഷന്‍' എന്ന കവിത ശില്പ ആലപിച്ചു. ദല വനിതാ വിഭാഗം കണ്‍വീനര്‍ റാണി മനോഹര്‍ലാല്‍ സ്വാഗതവും ബിന്ദു റാം നന്ദിയും പറഞ്ഞു.
ദലയുടെ സ്‌നേഹോപഹാരം ലതാ ബാബുരാജ് നല്‍കി.Narayanan Veliancode

Thursday, February 14, 2013

ഹെലികോപ്ടര്‍ അഴിമതി സിബിഐ അന്വേഷിക്കണം: സിപിഐ എം







ഹെലികോപ്ടര്‍ അഴിമതി സിബിഐ അന്വേഷിക്കണം: സിപിഐ എം






ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ കരാര്‍ റദ്ദാക്കണം. 362 കോടിയുടെ അഴിമതിയില്‍ ഇറ്റലി പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ സിഇഒയെ ഇറ്റലി അറസ്റ്റു ചെയ്തിരിക്കുന്നു.

ഇറ്റലിയില്‍ കുറച്ചു മാസങ്ങളായി ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. "കൃത്യമായ വിവര"ത്തിന്റെ അഭാവത്തില്‍ അന്വേഷണം നടത്താതിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. പ്രതിരോധമന്ത്രാലയം ഇപ്പോള്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ്. എന്നിട്ടും ഇറ്റലിയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന ന്യായത്തിന്റെ മറവില്‍ നില്‍ക്കുകയാണ് യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രതിരോധ കരാറുകളിലെ അഴിമതി കണ്ടെത്തുന്നതില്‍ വന്‍പരാജയമാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹെലികോപ്ടര്‍ അഴിമതി.

ജയ്താപൂര്‍: കരാര്‍ അരുത്

ജയ്താപൂര്‍ ആണവനിലയത്തില്‍ റിയാക്ടര്‍ സ്ഥാപിക്കാന്‍ ഫ്രഞ്ചു കമ്പനിയുമായി കരാര്‍ ഒപ്പിടരുതെന്ന് ഇടതുപാര്‍ട്ടിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ആണവനിലയങ്ങള്‍ തന്നെ ആശങ്കയില്‍ നിലനില്‍ക്കുമ്പോള്‍ പുതിയൊരു റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , സിപിഐ സെക്രട്ടറി ഡി രാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആണവനിലയത്തില്‍ ഉപയോഗിക്കേണ്ട നാഫ്തയുടെ ഇറക്കുമതിക്ക് വലിയ ചെലവു വരും. സൗരോര്‍ജം കൂടുതല്‍ ഉപയോഗിച്ച് ഊര്‍ജപ്രതിസന്ധി നേരിടണം. അതിനു പകരം ജനങ്ങളുടെ സുരക്ഷ തള്ളിക്കളഞ്ഞ് പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളല്ല സര്‍ക്കാര്‍ നടത്തേണ്ടത്.

ജയ്താപൂര്‍ ഉള്‍പ്പടെയുള്ള ജനകീയപ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഫുക്കുഷിമ ഉള്‍പ്പടെയുള്ള നിലയങ്ങളുടെ അപകടം മുന്നില്‍ നില്‍ക്കുമ്പോഴാണിത്. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. നിലവില്‍ സ്ഥാപിച്ച രണ്ടു റിയാക്ടറുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാവരുത്. ഇപ്പോള്‍ ജയ്താപൂരിലേക്ക് ഫ്രാന്‍സില്‍ നിന്നും പുതിയ അറേവ റിയാക്റുകള്‍ ഇറക്കുമതി ചെയ്യാനാണ് നീക്കം. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. കൂടംകുളം പോലെ നിര്‍മ്മാണം ആരംഭിച്ചവയൊഴികെ പുതിയ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതും പുതിയ ആണവനിലയങ്ങളും എതിര്‍ക്കപ്പെടണം. അദ്ദേഹം പറഞ്ഞു.

Thursday, January 3, 2013

ഭൂസമരത്തിന്റെ ചരിത്രപ്രസക്തി


ഭൂസമരത്തിന്റെ ചരിത്രപ്രസക്തി


ചരിത്രപരമായ പ്രാധാന്യമുള്ള ഒരു വീറുറ്റ പോരാട്ടത്തിന്റെ തീച്ചൂടിലാണിന്ന് കേരളം. ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പതിനാല് ജില്ലകളിലായി രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയിലേക്ക് സമരവളന്റിയര്‍മാര്‍ ചൊവ്വാഴ്ച കടന്നതോടെ കേരളം അതിന്റെ ഉജ്വലമായ ഭൂസമരങ്ങളുടെ പൈതൃകത്തെ ആവേശോജ്വലമായി പുതിയ കാലത്ത് മുന്നോട്ടുകൊണ്ടുപോവുകയാണ്.

സൈബര്‍കാലം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ മൂന്നാം സഹസ്രാബ്ദഘട്ടത്തിലും കയറിക്കിടക്കാന്‍ ഒരു കൂരയോ കൃഷിചെയ്യാന്‍ ഒരുതുണ്ട് ഭൂമിയോ ഇല്ലാത്ത വലിയൊരു ജനവിഭാഗമുണ്ട് ഈ കേരളക്കരയിലും എന്ന പൊള്ളുന്ന സത്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നുണ്ട് ഈ സമരമുന്നേറ്റം. പൊള്ളിക്കുന്ന ജീവിതാവസ്ഥകള്‍ ഇല്ല എന്ന പ്രതീതിവരുത്തി അതിസമ്പന്ന ന്യൂനപക്ഷത്തിന്റെയും ഭൂപ്രമാണിമാരുടെയും താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ വ്യഗ്രതപ്പെടുകയാണ് അധികാരികള്‍. എന്നാല്‍, അതല്ല യാഥാര്‍ഥ്യമെന്നും ആകാശമല്ലാതെ മേല്‍ക്കൂരയില്ലാത്ത അതിദുര്‍ബല വിഭാഗങ്ങള്‍ ഇവിടെയുണ്ട് എന്നും കൃഷിചെയ്യാന്‍ സന്നദ്ധതയുള്ള മണ്ണിന്റെ മക്കള്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാതെ ഉഴലുമ്പോള്‍ ഭൂസ്വാമിമാര്‍ കുറുക്കുവഴികളിലൂടെയും ഭരണരാഷ്ട്രീയ ചങ്ങാത്തത്തിലൂടെയും ഭൂമി കൈയടക്കിവയ്ക്കുന്നുണ്ട് എന്നുമുള്ള തിരിച്ചറിവിലേക്ക് ഭൂസംരക്ഷണ സമരസമിതിയുടെ പുതിയ ആഹ്വാനം കേരളത്തിന്റെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുന്നുണ്ട്.

1957ലെയും 67ലെയുമൊക്കെ സര്‍ക്കാരുകള്‍ക്കെതിരെ സ്ഥാപിത രാഷ്ട്രീയ-സാമുദായിക ശക്തികളുടെ കൂട്ടുകെട്ട് തിരിഞ്ഞത് ആ സര്‍ക്കാരുകള്‍ ഭൂപരിഷ്കരണ-കാര്‍ഷികബന്ധ പരിഷ്കരണ നടപടികളിലൂടെ ജന്മിത്തത്തിന്റെ കടപുഴക്കാന്‍ നിയമനിര്‍മാണ നടപടികളിലേക്ക് കടന്നു എന്നതുകൊണ്ടുകൂടിയാണ്. കേന്ദ്രത്തെ ഉപയോഗിച്ചും ഉപജാപം നടത്തിയുമൊക്കെ ആ സര്‍ക്കാരുകളെ തകര്‍ത്തവര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുണ്ടായ ഭരണം കൊണ്ടുവന്ന പുരോഗമന സ്വഭാവമുള്ള കാര്‍ഷികബന്ധ- ഭൂപരിഷ്കരണ നിയമങ്ങളെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും എല്ലാ ഘട്ടത്തിലും തീവ്രമായി പരിശ്രമിച്ചു. ആ പഴുതിലൂടെയാണ് വീണ്ടും ഭൂപ്രമാണിമാര്‍ ഉദയംചെയ്തത്; ഭൂമാഫിയകള്‍ രാജ്യത്തിന്റെ കണ്ണായ മേഖലകളിലെ ഭൂമിയാകെ കൈയടക്കുന്ന നിലയായത്.

ഇത്തരമൊരു സാഹചര്യത്തിലാണ് വീണ്ടും ഭൂപ്രക്ഷോഭത്തിനുള്ള അരങ്ങ് കേരളത്തിലൊരുങ്ങിയത്. അമ്പതിനായിരം ഏക്കര്‍ നെല്‍വയല്‍ നികത്തുന്നതിന് സര്‍ക്കാര്‍തന്നെ അനുവാദംകൊടുക്കുന്നത് കേരളം കണ്ടു. അവശേഷിച്ച മിച്ചഭൂമി മിച്ചഭൂമിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നിയമം നിര്‍മിക്കുന്നതുകണ്ടു. പരിധിയില്‍കവിഞ്ഞ ഭൂമി കൈവശം വച്ചാല്‍ അതിന്റെ ഒരു ഭാഗത്ത് കുറച്ച് കശുമാവിന്‍തൈ വച്ചുപിടിപ്പിക്കുന്നതോടെ ഭൂപരിധിനിയമത്തെ മറികടക്കാമെന്ന അവസ്ഥയുണ്ടാക്കുന്നതു കണ്ടു. സ്വന്തമായി മണ്ണില്ലാത്തവര്‍ക്ക് ലഭിച്ച തുണ്ടുഭൂമികള്‍പോലും തിരികെ ഭൂസ്വാമിമാരിലെത്തുന്ന നില സൃഷ്ടിക്കുന്നതും കണ്ടു. തോട്ടംഭൂമിയില്‍ അഞ്ചുശതമാനം തോട്ടേതര ആവശ്യങ്ങള്‍ക്കുപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി പതിനായിരക്കണക്കിനേക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുന്നതും കണ്ടു. കാര്‍ഷികബന്ധനിയമങ്ങളെയും ഭൂപരിഷ്കരണ നടപടികളെയും ഇല്ലായ്മചെയ്ത് പഴയ ജന്മിത്തവും ഭൂപ്രമാണിത്തവും മാടമ്പിവാഴ്ചയും തിരികെക്കൊണ്ടുവരാനുള്ള വ്യഗ്രതയാര്‍ന്ന ശ്രമങ്ങളിലാണ് ഇടവേളകളില്‍ അധികാരം കിട്ടിയപ്പോഴൊക്കെ കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നടത്തിയത്.

ഒരുവശത്ത് ഇതൊക്കെ ചെയ്യുമ്പോള്‍തന്നെ അവശേഷിക്കുന്ന മിച്ചഭൂമി ഏറ്റെടുത്ത് വിതരണംചെയ്യുന്നതിനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഭരണാധികാരികള്‍ ഒഴിഞ്ഞു. ഭവനരഹിതര്‍ക്ക് വീടുവച്ച് കൊടുക്കുന്നതിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ തകര്‍ത്തു. ഭൂരഹിതര്‍ക്ക് പത്തുസെന്റ് ഭൂമിയെങ്കിലും നല്‍കണമെന്ന നിര്‍ദേശം കാറ്റില്‍ പറത്തി. ഇ എം എസ് ഭവനപദ്ധതി വഴിയിലുപേക്ഷിച്ചു. മൂന്നുസെന്റ് ഭൂമി നല്‍കുമെന്ന വാഗ്ദാനം കൈയൊഴിഞ്ഞു. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ഭൂരഹിതരെയും ഭവനരഹിതരെയും കബളിപ്പിക്കുകയും പുത്തന്‍ ഭൂസ്വാമിമാരെ രക്ഷിച്ച് അവര്‍ക്ക് ഭൂമാഫിയാപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാനുള്ള ഒത്താശ ചെയ്തുകൊടുക്കുകയുമാണ് യുഡിഎഫ് സര്‍ക്കാര്‍.

ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമി വേണ്ടേ എന്നാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചോദിക്കുന്നത്. ഭൂമിയുണ്ട് എന്ന് പറയുകമാത്രമല്ല, അത് ഏതേതിടങ്ങളില്‍ എന്ന് ചൂണ്ടിക്കാട്ടിക്കൊടുക്കുകകൂടിയാണ് ഈ പ്രക്ഷോഭം. കാസര്‍കോടുമുതല്‍ പാറശാലവരെയുള്ള മിച്ചഭൂമി സര്‍ക്കാരിനു തൊട്ടുകാട്ടിക്കൊടുക്കുകയാണ് ഈ സമരം. കിനാവൂര്‍, കരിന്തളം, ചൂണ്ട, ഉള്ള്യേരി, വണ്ടൂര്‍, കൊല്ലങ്കോട്, വടക്കേക്കളം, കടമക്കുടി, കുമരകം, ചിന്നക്കനാല്‍, കൈനകരി, ആറന്മുള, കുളത്തൂപ്പുഴ, മടവൂര്‍ തുടങ്ങിയയിടങ്ങളില്‍ ഭൂസംരക്ഷണസമിതിയുടെ വളന്റിയര്‍മാര്‍ നിലയുറപ്പിച്ചിട്ടുള്ള മണ്ണ് ആരുടെ വകയാണ്; അത് മിച്ചഭൂമിയല്ലേ, അത് ഭൂരഹിതര്‍ക്ക് വീതിച്ചുകൊടുത്തുകൂടേ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണം. വീതിച്ചുകൊടുക്കാന്‍ ഭൂമിയില്ല എന്ന വാദത്തിനുള്ള മറുപടിയാണ് ഈ സ്ഥലങ്ങളിലെ സമരവളന്റിയര്‍മാരുടെ സാന്നിധ്യം. ഭൂമാഫിയ ബിനാമിപ്പേരുകളില്‍ വാങ്ങുന്ന ഭൂമി കണ്ടെത്താനുള്ള പരിശോധനാസംവിധാനം ശക്തിപ്പെടുത്താനോ പതിറ്റാണ്ടുകളായി നീളുന്ന മിച്ചഭൂമി കേസുകളില്‍ തീര്‍പ്പ് വേഗത്തിലാക്കിക്കൊടുക്കാനോ അര്‍ഹതപ്പെട്ടവര്‍ക്കാകെ ഭൂമി ഏറ്റെടുത്ത് വിതരണംചെയ്യാനോ ഭൂപരിഷ്കരണ നിയമത്തെ മറികടക്കുന്നതിനുള്ള പഴുതുണ്ടാക്കുന്ന നിലപാടുകള്‍ തിരുത്താനോ നെല്‍വയലാകെ നികത്തി റിയല്‍ എസ്റ്റേറ്റ് ഇടപാട് കൊഴുപ്പിക്കുന്നതിന് അരുനില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കാനോ അശേഷം താല്‍പ്പര്യമില്ലാത്ത സര്‍ക്കാരാണ് ഇന്ന് ഭരണത്തിലുള്ളത്. അതുകൊണ്ടുതന്നെ ജനസാമാന്യത്തിന്റെ പൊതുതാല്‍പ്പര്യത്തിലുള്ള കാര്യങ്ങള്‍ നടത്തിച്ചെടുക്കാന്‍ സമരമല്ലാതെ മാര്‍ഗമില്ല ഇന്ന്. ഈ തിരിച്ചറിവോടെയാണ് കര്‍ഷകസംഘവും കര്‍ഷകത്തൊഴിലാളി യൂണിയനും പട്ടികജാതിക്ഷേമസമിതിയും ആദിവാസിക്ഷേമസമിതിയുമെല്ലാം ഭൂസംരക്ഷണസമിതി എന്ന പ്ലാറ്റ്ഫോമില്‍ ഒരുമിച്ച് സമരരംഗത്തിറങ്ങിയിട്ടുള്ളത്.

ലക്ഷക്കണക്കിനാളുകള്‍ അറസ്റ്റുവരിക്കാന്‍ സന്നദ്ധരായി എത്തുന്നതെന്തുകൊണ്ടെന്ന് തിരിച്ചറിയാനും ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. അതിന് അവരെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള ഊര്‍ജസ്വലതയുടെ ഘട്ടത്തിലേക്കാണ് ഇനി സമരം കടക്കാന്‍പോകുന്നത്. എഴുപതുകളില്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ രണ്ടുജ്വല ഭൂസമരങ്ങളാണ് എ കെ ജി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നിട്ടുള്ളത്. അതൊന്നും വെറുതെയായിട്ടില്ല എന്ന് ചരിത്രം തെളിയിച്ചു. ആ ചരിത്രത്തിന്റെ ശൃംഖലയിലെ കണ്ണിയാവാന്‍ പോവുകയാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭവും.