Tuesday, October 19, 2010

കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യം

കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യം തിരിച്ചടി നേരിടുന്നു..


കാസര്‍ഗോഡ് ജില്ല വീണ്ടും കോണ്‍ഗ്രസ് - ലീഗ് - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ വേദിയാവുകയാണ്. രണ്ട് താലൂക്കുകളിലായി 38 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളുമുള്ള ജില്ലയില്‍ ചന്ദ്രഗിരിപ്പുഴയുടെ തെക്ക് ഭാഗത്തുള്ള എല്‍ഡിഎഫ് സ്വാധീനമേഖലയില്‍ 21 പഞ്ചായത്തുകളില്‍ 16ഉം സിപിഐ എം നേതൃത്വം നല്‍കുന്നതാണ്. ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള മുസ്ളീംലീഗ് - സംഘ്പരിവാര്‍ ശക്തികേന്ദ്രങ്ങള്‍ അടങ്ങിയ പ്രദേശങ്ങളില്‍ 17 ല്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. എന്നാല്‍ വിചിത്രമായ കാര്യം മുസ്ളീംലീഗും ബിജെപിയും പലപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന വടക്കന്‍ മേഖലയിലും എല്‍ഡിഎഫ് കേന്ദ്രങ്ങളായ തെക്കന്‍മേഖലയിലും ഈ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ മുസ്ളീംലീഗും ബിജെപിയും ഒറ്റക്കെട്ടാണ്. അവരോടൊപ്പം കോണ്‍ഗ്രസ്സുമുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ് ലീഗ് അണികളില്‍ കടുത്ത പ്രതിഷേധം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.
2005ല്‍ കോ - ലീ - ബി മുന്നണിയിലൂടെ കുപ്രസിദ്ധി നേടിയ പുത്തിഗെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലും മൂന്നാം വാര്‍ഡിലും ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ്സ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നു. ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ ബിജെപി സ്വതന്ത്രന്‍ മല്‍സരിക്കുന്നു. ദേലംപാടി പഞ്ചായത്തില്‍ ഒന്ന്, ഏഴ് വാര്‍ഡുകളില്‍ യുഡിഎഫിനുവേണ്ടി ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ കൈപ്പത്തി അടയാളത്തില്‍ മല്‍സരിക്കുന്നു. മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്നു. വാര്‍ഡ് ആറിലും ഏഴിലും ഈ പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് - ബിജെപി പിന്തുണയുള്ള സംയുക്ത സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. അഡൂര്‍ ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിക്കെതിരെ യുഡിഎഫ് - ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നു.
കോടോം - ബേളൂര്‍, പുല്ലൂര്‍ - പെരിയ പഞ്ചായത്തുകളിലും നീലേശ്വരം മുനിസിപ്പാലിറ്റിയിലും കോ - ലീ - ബി സഖ്യമാണ് എല്‍ഡിഎഫിനെ നേരിടുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ഉയരുന്ന ജനങ്ങളുടെയും സ്വന്തം അണികളുടെയും പ്രതിഷേധം മറച്ചുപിടിക്കുന്നതിന് എല്‍ഡിഎഫ് ബിജെപിയുമായും യുഡിഎഫുമായും കൂട്ടുചേരുന്നുവെന്ന കള്ളപ്രചരണം ഇരുകൂട്ടരും ശക്തിയായി നടത്തുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയും എല്‍ഡിഎഫിനെ വോട്ടു ചെയ്ത് വിജയിപ്പിച്ച സാഹചര്യമുണ്ടായപ്പോള്‍ ബിജെപി - യുഡിഎഫ് വോട്ടുകള്‍ നേടി ലഭിച്ച പദവികള്‍ സിപിഐ എം രാജിവെക്കുകയാണുണ്ടായത്. ഇതുപ്രകാരം വൊര്‍ക്കാടി, മീഞ്ച പഞ്ചായത്തുകളില്‍ ബിജെപി വോട്ടു നേടി ലഭിച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും കാറഡുക്ക പഞ്ചായത്തില്‍ യുഡിഎഫ് വോട്ടു ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പ്രസിഡന്റ് സ്ഥാനവും ചെമ്മനാട് പഞ്ചായത്തില്‍ ബിജെപി വോട്ടില്‍ ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനവും ഉടന്‍ രാജിവെച്ചുകൊണ്ട് സിപിഐ എം കാണിച്ച മാതൃക ജില്ലയിലെ ജനങ്ങളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ അവിശുദ്ധസഖ്യമുണ്ടാക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് സഹായകരമായ നിലപാട് എടുക്കുകയും ചെയ്യുന്ന മുസ്ളീംലീഗിനും - സംഘപരിവാറിനും അവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനുമെതിരെ കാസര്‍ഗോഡിന്റെ വടക്കന്‍മേഖലയിലുള്‍പ്പെടെ ജനങ്ങള്‍ തിരിച്ചറിവോടെ മുന്നേറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയുടെ രാഷ്ട്രീയ ഭൂപടം തിരുത്തിക്കൊണ്ട് മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയ ചരിത്രവിജയം ഈ പശ്ചാത്തലത്തിലായിരുന്നു. ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് - ലീഗ് - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ജില്ലയിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന കാര്യം സുനിശ്ചിതമാണ്.
കെ പി സതീഷ്ചന്ദ്രന്‍ (സെക്രട്ടറി, സിപിഐ എം കാസര്‍ഗോഡ് ജില്ലാകമ്മിറ്റി

No comments: