Sunday, June 7, 2009

ഗൂഢാലോചനയ്ക്ക് ഗവര്‍ണറുടെ കൈയൊപ്പ്

ഗൂഢാലോചനയ്ക്ക് ഗവര്‍ണറുടെ കൈയൊപ്പ്.

തിരു: സിപിഐ എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഒടുവില്‍ രാജ്ഭവനും പങ്കാളി. സംസ്ഥാന വിജിലന്‍സ് തോറ്റിടത്താണ് സിബിഐയെ ഇറക്കിയത്. എന്നാല്‍, സിബിഐക്കും പിണറായി വിജയനെതിരെ തെളിവൊന്നും കണ്ടെത്താനായില്ല. എന്നിട്ടും പിണറായിയെ പ്രതിപ്പട്ടികയില്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഇടപെടലിലൂടെയായിരുന്നു. നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തി സിപിഐ എമ്മിനെ ദുര്‍ബലമാക്കാനുള്ള ഗൂഢലോചനയ്ക്ക് ഇപ്പോള്‍ ഗവര്‍ണറുടെ കൈയൊപ്പുമായി. കേന്ദ്രത്തിലെ രാഷ്ട്രീയ കാലാവസ്ഥയും ഏറെക്കാലമായ ഗൂഢാലോചനയും മാധ്യമസമ്മര്‍ദവും മനസ്സിലാക്കിയ ആരും ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ മറിച്ചൊരു തീരുമാനമെടുക്കുമെന്ന് കരുതിയിട്ടില്ല. കേന്ദ്രഭരണകക്ഷിയുടെ ചട്ടുകമായ സിബിഐയും ഉപജാപകസംഘവും എഴുതിക്കൊടുത്ത തിരക്കഥ ആധാരമാക്കിയുണ്ടാക്കിയ റിപ്പോര്‍ട്ട് അപ്പടി അംഗീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. കോഗ്രസിന്റെ രാഷ്ട്രീയ ആവശ്യത്തിനായി ഗവര്‍ണര്‍ തരംതാഴുകയായിരുന്നു. പിണറായി വിജയന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്നോ പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണപദ്ധതിയില്‍ അഴിമതി നടന്നെന്നോ സിബിഐക്ക് പറയാന്‍ കഴിഞ്ഞില്ല.ല്‍സ്വന്തം മേഖലയില്‍ല്‍ക്യാന്‍സര്‍ ആശുപത്രി കൊണ്ടുവരാന്‍ മന്ത്രിപദവി ഉപയോഗിച്ച് പിണറായി മുന്‍കൈയെടുത്തെന്നതാണ് സിബിഐയുടെ പ്രധാന ആരോപണം. തലശേരിയില്‍ ക്യാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് മന്ത്രിസഭാ യോഗമാണ്. ബാഹ്യസമ്മര്‍ദത്തിനു കീഴടങ്ങി പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താന്‍ തൊടുന്യായം കണ്ടുപിടിക്കുകയായിരുന്നു സിബിഐ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നതിനുള്ള തെളിവ് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ലാവ്ലിന്‍ കരാറിന്റെ പിന്നില്‍ നടന്ന ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ ധാരണാപത്രവും കസള്‍ട്ടന്‍സി കരാറും ഒപ്പിട്ട അന്നത്തെ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനാണെന്ന് സിബിഐ പറയുന്നു. എന്നാല്‍, കാര്‍ത്തികേയന്‍ പ്രതിപ്പട്ടികയിലില്ല. പകരം, പിണറായി പ്രതി. ഈ കേസ് കോടതിയില്‍ നിലനില്‍ക്കുമെന്ന് നിയമത്തിന്റെ ആദ്യപാഠം അറിയുന്ന ആരും പറയില്ല. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ 2003 മാര്‍ച്ച് ആറിനാണ് ലാവ്ലിന്‍ പ്രശ്നത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എല്ലാ ആരോപണവും മന്ത്രിമാരുടെ പങ്കാളിത്തം പ്രത്യേകമായും വിജിലന്‍സ് പരിശോധിച്ചു. പിണറായി ഒരുതരത്തിലും ഉത്തരവാദിയല്ലെന്ന് 2006 ഫെബ്രുവരി 10നു വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പിണറായിയെ കേസില്‍ കുടുക്കാനുള്ള ഹീനനീക്കത്തിനേറ്റ തിരിച്ചടിയായിരുന്നു അത്്. എന്നാല്‍, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് ഒന്നിനു ചേര്‍ന്ന യുഡിഎഫ് മന്ത്രിസഭായോഗം കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. സംസ്ഥാന താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് പിണറായിപ്രവര്‍ത്തിച്ചത്. സിപിഐ എം നേതൃനിരയിലെ ഏറ്റവും ശക്തനായ നേതാവാണ് എന്നതുകൊണ്ടാണ് അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത്. ഈ ഗൂഢാലോചനയുടെ വേരുകള്‍ ഡല്‍ഹിയിലേക്കും നീളുന്നു.