Tuesday, January 31, 2012


തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരും


തിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബുധനാഴ്ച പതാകദിനമാചരിക്കും. ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് ലക്ഷത്തിലേറെ വീടുകളില്‍ ബുധനാഴ്ച രാവിലെ ചെങ്കൊടി ഉയരും. പാര്‍ടി അംഗങ്ങളും അനുഭാവികളും വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വീടുകളില്‍ രക്തപതാക ഉയര്‍ത്തി സമ്മേളനത്തിന്റെ വിളംബരമറിയിക്കും.

ഇതിനുപുറമെ ജില്ലയിലെ എല്ലാകേന്ദ്രങ്ങളിലും പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും പതാക ദിനം വിപുലമായി ആചരിക്കും. തലസ്ഥാന ജില്ലയില്‍ ആദ്യമായി ചേരുന്ന സംസ്ഥാന സമ്മേളനം അനുബന്ധ പരിപാടികളിലൂടെ ശ്രദ്ധനേടുകയാണ്. മൂന്ന് ലക്ഷം വീടുകളില്‍ ഒരേസമയം പതാക ഉയരുന്നത് ചരിത്രത്തില്‍ അപൂര്‍വാനുഭവമാകും. ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി ഫെബ്രുവരി ഏഴു മുതല്‍ പത്തുവരെയാണ് സംസ്ഥാന സമ്മേളനം. സമ്മേളനസന്ദേശവുമായി തിങ്കളാഴ്ച ജില്ലയില്‍ 156 ലോക്കല്‍ കേന്ദ്രങ്ങളില്‍ വര്‍ണശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നാടിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച ഘോഷയാത്രകള്‍ നാടിന്റെ ഉത്സവമായി. "മാര്‍ക്സ് ആണ് ശരി" എന്ന സന്ദേശവുമായി സ. എം കെ പന്ഥെ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ചരിത്രപ്രദര്‍ശനം കാണാന്‍ നൂറുകണക്കിനാളുകളെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു.


സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ യാത്ര ആരംഭിച്ചു. കൊടിമര ജാഥ ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നിന് വയലാറില്‍ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റി അംഗം എം എ ബേബിയുടെ നേതൃത്വത്തിലാണ് കൊടിമരം കൊണ്ടുവരുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ നയിക്കുന്ന ദീപശിഖാ പ്രയാണം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.

Monday, January 30, 2012

അമേരിക്കയിലെ മനുഷ്യാവകാശം


അമേരിക്കയിലെ മനുഷ്യാവകാശം


നിസ്സാര കുറ്റത്തിന് അമേരിക്കന്‍ തടവറയില്‍ അടയ്ക്കപ്പെട്ട ഇന്ത്യക്കാരി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു മരിച്ച വാര്‍ത്ത ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതും സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങളെപ്പറ്റി ആശങ്കയുള്ളവരെ രോഷം കൊള്ളിക്കുന്നതുമാണ്. മനുഷ്യാവകാശങ്ങളെപ്പറ്റി പുറത്ത് പെരുമ്പറ മുഴക്കുകയും അത്യന്തം നഗ്നവും ഹീനവുമായി മനുഷ്യാവകാശം ലംഘിക്കുകയും ചെയ്യുന്ന അമേരിക്കയുടെ മണ്ണില്‍ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നതും ശ്രദ്ധേയമാണ്. ഗോവ സ്വദേശിയായ ലിവിറ്റ ഗോമസ് എന്ന അമ്പത്തിരണ്ടുകാരിയാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ കാട്ടുനീതിക്ക് ഇരയായത്. നീതിനിര്‍വഹണ സേവനത്തിന് അധികൃതര്‍ അയച്ച ചോദ്യാവലി കൈപ്പറ്റിയില്ലെന്ന തീരെ നിസ്സാരമായ കുറ്റത്തിനാണ് പാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് അറ്റന്‍ഡറായി ജോലി നോക്കിയിരുന്ന ലിവിറ്റ അറസ്റ്റിലായത്. അറസ്റ്റുസമയത്ത് വിലങ്ങണിയിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ചെന്നതായി പിന്നീടു ചാര്‍ത്തപ്പെട്ട "ഗുരുതര"മായ കുറ്റം. ഇതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ എത്താതിരുന്നതിന് വീണ്ടും അറസ്റ്റിലായ ലിവിറ്റയെ ഷിക്കാഗോയിലെ ജയിലിലാണ് പാര്‍പ്പിച്ചത്. അവിടെ മൂന്നാഴ്ചയിലേറെക്കാലം നിരാഹാരം അനുഷ്ഠിച്ച ലിവിറ്റയുടെ ആരോഗ്യനില വഷളാകുകയും ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ജനുവരി മൂന്നിനു മരണമടയുകയും ചെയ്തു. ലിവിറ്റ ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന വിവരം ബന്ധുക്കളെപ്പോലും അറിയിക്കാന്‍ അമേരിക്കന്‍ ജയിലധികൃതര്‍ തയ്യാറായില്ല. മനുഷ്യാവകാശം ജന്മമെടുത്തതുതന്നെ തങ്ങളുടെ രാജ്യത്താണെന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വം അവകാശപ്പെടാറുള്ളത്. മനുഷ്യാവകാശം ഓരോ വ്യക്തിയിലും കുടികൊള്ളുന്നതാണെന്ന 1776ലെ സ്വാതന്ത്ര്യ പ്രഖ്യാപനരേഖ (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്) ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇങ്ങനെ അവകാശപ്പെടാറുള്ളത്. ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലെ പ്രഥമസ്ഥാനമാണ് ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിനുള്ളതെന്നും അവര്‍ പറയാറുണ്ട്. മനുഷ്യാവകാശങ്ങള്‍ 1787ല്‍ അമേരിക്കന്‍ ഭരണഘടനയുടെ ബില്‍ ഓഫ് റൈറ്റ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യത്തെക്കുറിച്ചും മേനിനടിക്കാറുണ്ട്. 1865ല്‍ അടിമത്തം ഭരണഘടനാപരമായി അവസാനിപ്പിച്ചതും 1920ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതുമൊക്കെ ഇതിന് ഉപോദ്ബലകമായി അമേരിക്ക ചൂണ്ടിക്കാണിക്കാറുള്ളതാണ്. അഭിപ്രായസ്വാതന്ത്ര്യം, സംഘം ചേരാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ക്രൂരവും അസാധാരണവുമായ ശിക്ഷകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ന്യായയുക്തമായ നീതിനിര്‍വഹണസ്വാതന്ത്ര്യം എന്നിവയെല്ലാം അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും അവര്‍ വീമ്പിളക്കാറുണ്ട്. എന്നാല്‍ , ഇതെല്ലാം ഏട്ടിലെ പശുവായി മാറുന്നുവെന്നതാണ് അനുഭവം. പുസ്തകത്താളുകളിലും പ്രസ്താവനാ വായ്ത്താരികളിലും തളച്ചിടപ്പെടുന്ന ഈ മനുഷ്യാവകാശം അമേരിക്കയുടെ പ്രവൃത്തികളില്‍ ഒരിടത്തും കാണാന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതിനീചമായ മനുഷ്യാവകാശലംഘനങ്ങളാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയെന്നതും നിരവധി ഉദാഹരണത്തിലൂടെ നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഗ്വാണ്ടനാമോ തടവറയിലും അബുഗരൈബ് ജയിലിലും അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ മനുഷ്യത്വവിരുദ്ധ വൈകൃതങ്ങള്‍ ലോകത്തിന് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്തതാണല്ലോ. ക്യൂബന്‍ ദ്വീപായ ഗ്വാണ്ടനാമോയിലെ തടവറയില്‍ ഇസ്ലാമിക ഭീകരരെന്ന് ആരോപിച്ച് അമേരിക്ക പിടിച്ചുകൊണ്ടുവന്നവരെ കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് അതിഭീകരമായി മര്‍ദിച്ച സംഭവങ്ങള്‍ ലോകം ഇനിയും മറന്നിട്ടില്ല. അബുഗരൈബ് ജയിലില്‍ വനിതാ പട്ടാളക്കാര്‍ അടക്കമുള്ളവര്‍ തടവുകാരെ നഗ്നരാക്കി ജനനേന്ദ്രിയങ്ങളില്‍ വരെ പൈശാചികമായ പീഡനമുറകള്‍ പരീക്ഷിച്ചതും ലോകവ്യാപക പ്രതിഷേധമുയര്‍ത്തിയതാണ്. ന്യായയുക്തമായ വിചാരണ ഉറപ്പാക്കുന്ന ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നെന്ന് ആണയിടുന്ന അമേരിക്കന്‍ ഭരണകൂടംതന്നെയാണ് ഗ്വാണ്ടനാമോയിലും അബുഗരൈബിലും അരങ്ങേറിയ ഭീകരതയ്ക്ക് തിരക്കഥ രചിച്ചതെന്ന് ഓര്‍ക്കണം. ഇറാഖിലെ സദ്ദാംഹുസൈനെയും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെയും ഇരു രാജ്യത്തും കടന്നുകയറി ആക്രമിച്ച് നിഷ്ഠുരമായി കൊലപ്പെടുത്തിയതും മനുഷ്യാവകാശം പറയുന്ന അമേരിക്കയാണ് എന്നതാണ് വിരോധാഭാസം. അമൂല്യമായ എണ്ണയും പ്രകൃതിവാതക നിക്ഷേപവും കൈയടക്കാന്‍ വേണ്ടിയായിരുന്നു ഇറാഖിനെ ആക്രമിച്ചു കീഴടക്കുകയും സദ്ദാംഹുസൈനെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തത്. സദ്ദാംഹുസൈന്റെ വിചാരണപോലും പ്രഹസനമാക്കി. 42 വര്‍ഷം ലിബിയയുടെ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയെ വധിച്ചതും അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും അതിക്രൂരമായി പെരുമാറുകയും ചെയ്തത് അമേരിക്കയുടെ മനുഷ്യാവകാശലംഘനങ്ങളുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു. ഗദ്ദാഫിയെ വീഴ്ത്താനുള്ള ആക്രമണങ്ങള്‍ക്കിടയില്‍ ട്രിപോളിയില്‍ തടവിലാക്കപ്പെട്ടവരോടു കാട്ടിയ നീചമായ മര്‍ദനമുറകള്‍ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയിറക്കുകയുണ്ടായി. ലാത്തിയും ദണ്ഡുകളുംകൊണ്ട് കൈകാലുകള്‍ തല്ലിത്തകര്‍ക്കുന്നതടക്കമുള്ള പീഡനങ്ങളാണ് തടവിലാക്കപ്പെട്ടവര്‍ക്കുമേല്‍ നടത്തിയത്. കറുത്തവംശജര്‍ക്കായിരുന്നു ഏറെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. നാറ്റോ സൈന്യം ഛിന്നഭിന്നമാക്കിയ ഗദ്ദാഫിയുടെ മൃതദേഹം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ഇറച്ചിക്കടയില്‍ കൊണ്ടിടുകയുമൊക്കെ ചെയ്തതും ലോകം കണ്ടതാണ്. സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന ഇറാനെതിരായുള്ള നീക്കവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇറാനെതിരെ അണിനിരത്താനുള്ള ശ്രമവുമൊക്കെ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. സാമ്രാജ്യത്വത്തിന്റെ നീതിശാസനങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയെന്ന അമേരിക്കന്‍നയമാണ് ഈ സംഭവങ്ങളിലൂടെ തെളിയുന്നത്. കറുത്തവര്‍ഗക്കാരും ന്യൂനപക്ഷങ്ങളും അമേരിക്കയില്‍ കൊടിയ വിവേചനവും പീഡനങ്ങളും നേരിടുന്നുണ്ട്. മുസ്ലിംപേരുകാര്‍ നേരിടേണ്ടി വരുന്ന വിവേചനവും പീഡനവും ചെറുതല്ലെന്നും ഓര്‍ക്കണം. ഇന്ത്യയുടെ മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ വസ്ത്രം അഴിച്ച് ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത് സമീപകാലത്താണ്. ഇങ്ങനെ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരായി അഭിനയിക്കുകയും തീര്‍ത്തും നഗ്നമായ മനുഷ്യാവകാശലംഘനം നയമായിത്തന്നെ പിന്തുടരുന്ന രാഷ്ട്രമാണ് അമേരിക്ക എന്നാണ് ലിവിറ്റയുടെ മരണവും ലോകത്തോടു പറയുന്നത്.

Sunday, January 29, 2012

ഏണിമാഹാത്മ്യം

ഏണിമാഹാത്മ്യം


എന്തിന് രണ്ട്; ഒന്നു പോരേ എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ ലോകത്തോട് ചോദിക്കുന്നത്. വലിയൊരു ചോദ്യമാണ്. ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗിന് എന്തിനാണ് രണ്ട് സെക്രട്ടറിമാര്‍ ? കുഞ്ഞാലിക്കുട്ടി ഏകസെക്രട്ടറിയായിരുന്നപ്പോള്‍ ഒന്നു മതിയോ എന്ന് ആരും ചോദിച്ചതല്ല. ആ ഇമ്മിണി ബല്യ ഒന്നിനുപകരം രണ്ടു സെക്രട്ടറിമാരായപ്പോഴും ഇങ്ങനെയൊരു സന്ദേഹം ഉണ്ടായതല്ല. ഇപ്പോഴാണ് ബഷീറിന് സംശയരോഗം പിടിപെടുന്നത്. യഥാര്‍ഥത്തില്‍ ഇങ്ങനെയായിരുന്നില്ല ചോദ്യം വരേണ്ടിയിരുന്നത്. എന്തിന് മറ്റൊരു സെക്രട്ടറി; ഞാന്‍ മാത്രംപോരേ എന്നാണ്. കെ പി എ മജീദ് സെക്രട്ടറിയായിരുന്നാല്‍ മതി എങ്കില്‍ ആരോടും ഒന്നും ചോദിക്കാതെ ബഷീര്‍ സ്ഥാനത്യാഗംചെയ്ത് എംപി പാസുംകൊണ്ട് വണ്ടികയറുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ്, ബഷീറിന്റെ ചോദ്യം വളര്‍ന്നുവളര്‍ന്ന് ഒരു വല്യ ചോദ്യമായി മാറുന്നത്. സമ്മതിക്കേണ്ടത് പുലിക്കുട്ടിയെത്തന്നെയാണ്. പുലിക്കുട്ടിയെന്ന് പറഞ്ഞപ്പോള്‍ പലരും ചോദിച്ചത് പാര്‍ടിനേതാവിനെ മൃഗത്തോടുപമിക്കുന്നത് ശരിയാണോ എന്നാണ്. സി എച്ച് മുഹമ്മദുകോയയെ സമുദായോദ്ധാരകന്‍ എന്നാണ് വിളിച്ചിരുന്നത്. ലീഗ് എന്ന പാര്‍ടിയുടെ എക്കാലത്തെയും നേതാവായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെ അനുയായികള്‍ പക്ഷേ അത്തരം പൊല്ലാപ്പ് പേരൊന്നും വിളിച്ചില്ല. പുപ്പുലിയെന്നു വിളിച്ചു. പലരും കളിയാക്കിയെങ്കിലും പേര് അന്വര്‍ഥമാണ്. ഭരണത്തിലും സംഘടനയിലും കോടതിയിലും എല്ലാം പുള്ളിക്കാരന്‍ പുലിതന്നെ. ഏതു പ്രതിസന്ധിയെയും മുള്ളെടുക്കുന്ന ലാഘവത്തോടെ വലിച്ചു ദൂരെക്കളയും. എത്രവലിയ കേസും നിസ്സാരമായി ഒതുക്കിക്കെട്ടും. ഇതിലും വലിയ വെടിക്കെട്ടു കണ്ട് ഞെട്ടിയിട്ടില്ല. ഇപ്പോള്‍ വന്ന ഇ-മെയില്‍ പ്രതിസന്ധിക്കുമുന്നില്‍ കുത്തിയിരുന്നു പോകുമെന്നു കരുതിയവര്‍ക്കാണ് തെറ്റിയത്. ഇ-മെയിലിന്റെ കഥ എക്സ്പ്രസ് മെയിലിന്റെ വേഗത്തില്‍ ചുരുട്ടി കൊട്ടയിലെറിഞ്ഞു. ശ്രീരാമന്‍ വനവാസത്തിനുപോയപ്പോള്‍ ഭരതന്‍ രാജ്യം ഭരിച്ചത് ജ്യേഷ്ഠന്റെ ചെരുപ്പുകള്‍ സിംഹാസനത്തില്‍ വച്ചുകൊണ്ടാണ്. ഇവിടെ കുഞ്ഞാലിക്കുട്ടി ഭരണവാസത്തിന് പോകുമ്പോള്‍ മജീദ് സെക്രട്ടറിയുടെ സിംഹാസനത്തിലിരിക്കുന്നു. അബ്ദുള്‍ വഹാബും സമദാനിയുമെല്ലാം അരിശപ്പെട്ടാലെന്ത്; ഇ ടി മുഹമ്മദ് ബഷീര്‍ വിലപിച്ചാലെന്ത്-മജീദ് കുലുങ്ങുകയേ ഇല്ല. ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത് ഇ-മെയില്‍ കാര്യം നിസാരമല്ല എന്നാണ്. ഈ പറച്ചില്‍ കേട്ട് പലരും കിനാവുകാണുന്നുണ്ട്, ലീഗില്‍ കുഴപ്പം വരുന്നുവെന്ന്. പണ്ട് ഇങ്ങനെ വല്ലതും വന്നാല്‍ കോഴിക്കോട്ട് ബിരിയാണിയുടെ ചെലവ് കൂടുമായിരുന്നു. പാണക്കാട്ടെ തങ്ങളുടെ ചുമലില്‍ തീരുമാനത്തിന്റെ കെട്ട് വച്ചുകൊടുത്ത് അനുയായികള്‍ ബിരിയാണി തിന്ന് പിരിയും. അത് നല്ലൊരേര്‍പ്പാടാണ്. തീരുമാനം എന്തായാലും തങ്ങളുടെ നാവില്‍നിന്നാണ് വരിക.

മുടക്കം വരാതെ അത്തരം പരിപാടി മുന്നോട്ടുപോയവാറെ ഏച്ചുകെട്ടിയ യുഡിഎഫ് മന്ത്രിസഭ വന്നു. ഒരാള്‍ക്ക് ഒരുപദവി എന്നത് വെറുതെ പറഞ്ഞതാണ്. അത് വിനയാകുമെന്ന് വന്നു. അതോടെ പിളര്‍പ്പിലൂടെയാണ് സംഘടനാ പ്രശ്നം പരിഹരിച്ചത്-ഭിന്നിപ്പിച്ച് ഭരിക്കല്‍ . മന്ത്രിപദവിയും വേണം; പാര്‍ടിയുടെ കടിഞ്ഞാണും വേണം. അതിനുകണ്ട ബുദ്ധിയാണ് ജനറല്‍ സെക്രട്ടറി എന്ന ഒന്നിനെ രണ്ടാക്കല്‍ . മുനീറിനെ ഒതുക്കാനും അതുതന്നെ ചെയ്തു-തദ്ദേശ ഭരണവകുപ്പിനെ രണ്ടാക്കി. രണ്ടെന്നു കണ്ടളവിലുണ്ടായ ചിരിയാണ് പുലിച്ചിരി. പഞ്ചായത്ത് വകുപ്പില്‍നിന്ന് നഗരകാര്യമെടുത്ത് സ്വന്തമാക്കിയപോലെ, സെക്രട്ടറിസ്ഥാനം പകുത്തെടുത്ത് ഒരു പകുതിയെ സ്വന്തം തൊഴുത്തില്‍ കൊണ്ടുവന്ന് കെട്ടി. ആ പാതിസ്ഥാനത്തിന് കരുവള്ളി പാത്തിക്കല്‍ അബ്ദുള്‍ മജീദ് അഥവാ കെ പി എ മജീദ് എന്നൊരു പേരും കൊടുത്തു. മജീദ് മഞ്ചേരിയില്‍ തോറ്റത് ഒരു കുറ്റമല്ല. ബഷീറും പണ്ട് തോറ്റതാണ്. കുറ്റിപ്പുറത്തെ തോല്‍വിയേക്കാള്‍ വലിയൊരു തോല്‍വിയുണ്ടോ-എല്ലാവരും തോറ്റവര്‍തന്നെ. ചിലചില പൊല്ലാപ്പുകള്‍ എവിടെയും ഉണ്ടാകും. പി സി ജോര്‍ജ്, വി എം സുധീരന്‍ എന്നൊക്കെയാണ് ആ പ്രതിഭാസത്തെ വിളിക്കുക. അങ്ങനെയൊരു പൊല്ലാപ്പായ ബഷീറിനെ പൊന്നാനിയില്‍ നിന്ന് ഡല്‍ഹിക്ക് വിട്ടത് ശല്യം ഒഴിവാക്കാനാണ്. അതു മനസിലാക്കി പെരുമാറുന്നില്ല എന്നതാണ് പ്രശ്നം. കര്‍മ്മണ്യേ ശല്യക്കാരനെങ്കിലും പെരുമാറ്റം കാണുമ്പോള്‍ തോന്നുക "ഇമ്മട്ടിലാരാനും ഭൂമീലുണ്ടോ, മാനത്തീന്നെങ്ങാനും പൊട്ടിവീണോ" എന്നാണ്. എന്തൊരു ഭവ്യത; വിനയം-ലാളിത്യം. ലീഗില്‍ കൂര്‍ത്ത നഖവും ദംഷ്ട്രയുമുള്ള ഒരു പുലിയും പിന്നെ കുറെ ആട്ടിന്‍കുട്ടികളും എന്നാണ് വയ്പ്. പുലി കഷ്ടപ്പെട്ട് വേട്ടയാടിക്കൊണ്ടുവരുന്ന ഇര വിഴുങ്ങാന്‍ അജവൃന്ദം നിരനിരയായി നില്‍ക്കും. അതില്‍ മുനീറും ബഷീറും ഞാന്‍മുമ്പന്‍ , ഞാന്‍മുമ്പന്‍ കളിക്കും. തിരിഞ്ഞുനിന്ന് പുലിയെ പൂച്ചയാക്കുന്ന വര്‍ത്തമാനം പറയും. പെരുത്ത് നല്ല പാര്‍ടിയായതുകൊണ്ട് എല്ലാവര്‍ക്കും അടിസ്ഥാന സ്വഭാവം ഒന്നുതന്നെ. ആര്‍എസ്എസിന്റെ ഫാസിസത്തിനെതിരെ പുസ്തകമെഴുതിയശേഷം തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് പണംകൊടുത്ത് വോട്ടുവാങ്ങാന്‍ മുനീറിന് ആദര്‍ശപ്പേടിയില്ല. അതുകഴിഞ്ഞ് നേരെ വണ്ടികയറി അമേരിക്കന്‍ സായ്പന്‍മാര്‍ക്കടുത്ത് ചെന്ന്, എന്‍ഡിഎഫിന്റെ കുട്ടിയാണ് കുഞ്ഞാലിക്കുട്ടിയെന്നും പറയാം. അടിയെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാര്‍ക്കും. ആരാണ് മുമ്പന്‍ എന്ന ചോദ്യത്തേക്കാള്‍ ആരാണ് യഥാര്‍ഥ പുലി എന്നു ചോദിക്കുന്നതാണ് നല്ലത്. എല്ലാം പുലികള്‍തന്നെ. ഇന്ത്യന്‍ യൂണിയന്‍ പുപ്പുലി ലീഗാണ് പാര്‍ടി. പ്രതിസന്ധി കണ്ട് ആരും പരിപ്പുവേവിക്കേണ്ടതില്ല. ബാബറി മസ്ജിദ് ആര്‍എസ്എസുകാര്‍ തകര്‍ത്തപ്പോള്‍ ഭരണത്തിന്റെ അടുപ്പത്ത് ബിരിയാണിയരി വേവിച്ച കൂട്ടരാണ്. ഭരണമോ സമുദായമോ എന്ന് ചോദിച്ചാല്‍ ഭരണം അല്ലെങ്കില്‍ മരണം എന്നുത്തരം കിട്ടും. ഭരണം കുഴപ്പത്തിലാകുമ്പോള്‍ സമുദായം വേണം. വലിയൊരു കേസ് വരുമ്പോള്‍ നാദാപുരത്ത് ബോംബുപൊട്ടിക്കും; കാസര്‍കോട്ട് വെടിവയ്പിക്കും. ഓരോരുത്തര്‍ക്ക് അര്‍ഹതയുള്ളത് കിട്ടുമെന്നാണ് പ്രമാണം. ഉമ്മന്‍ചാണ്ടിക്ക് ഇതിലും വലിയത് ഇനി എന്ത് കിട്ടാന്‍ . കന്യാകുമാരിക്കപ്പുറം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്നാണ് പേര്. മലപ്പുറം മുതല്‍ മലപ്പുറംവരെ കേരളാസ്റ്റേറ്റ് മുസ്ലിംലീഗെന്ന്. ഇങ്ങനെ രണ്ടുപേരുള്ള പാര്‍ടിക്ക് രണ്ട് ജനറല്‍ സെക്രട്ടറിയും ആകാം. പറ്റില്ലെന്നുണ്ടെങ്കില്‍ ഇ ടി മുഹമ്മദ് ബഷീര്‍ രാജിവച്ച് മാതൃക കാട്ടട്ടെ. അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് നിയന്ത്രിക്കുന്ന ദേശീയപാര്‍ടിയുടെ ഹരിതാഭമായ വളര്‍ച്ച അങ്ങനെ സുരഭിലമാകട്ടെ. ഏണി, കയറിപ്പോകാന്‍ മാത്രമല്ല, നുഴഞ്ഞ് കയറാനും കയറുമ്പോള്‍ പിണയാനുമുള്ളതാണ്. മാറാട് കേസിന്റെ പുതിയ വിവരം വരുമ്പോള്‍ ഏത് ഏണിയില്‍ കയറിയാണാവോ രക്ഷപ്പെടുക?ശതമന്യു

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം മുതലാളിത്തത്തിനുള്ളില്‍ അസാധ്യം


സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം മുതലാളിത്തത്തിനുള്ളില്‍ അസാധ്യം

യൂറോ മേഖലയിലെ 9 രാജ്യങ്ങളുടെ വായ്പാക്ഷമതാ നിലവാരം (credit rating) താഴ്ത്തി നിശ്ചയിച്ച സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ എന്ന റേറ്റിങ് ഏജന്‍സിയുടെ തീരുമാനം യൂറോപ്പിലെ ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ അടിച്ചേല്‍പിക്കാനുള്ള ധനമൂലധനത്തിന്റെ സമ്മര്‍ദ്ദതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീസിലെ പുതിയ "ദേശീയ സമവായ" സര്‍ക്കാരും ഗ്രീക്ക് ബോണ്ടുകള്‍ കൈവശമുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞ അതേദിവസം, ജനുവരി 13ന്, തന്നെയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവറിന്റെ തീരുമാനം പുറത്തുവന്നത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെട്ടതുപോലെ, ഗ്രീസിന്റെ മുന്‍കടത്തില്‍ 50 ശതമാനം കുറവ് വരുത്തുന്നതിന് പകരമായി ഗ്രീക്ക് ബോണ്ടുകളുടെ പലിശനിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഗ്രീക്ക് ചര്‍ച്ച പൊളിഞ്ഞത്. ഏറ്റവും ഉയര്‍ന്ന നിരക്കായ "മൂന്ന് എ" (AAA) ഉണ്ടായിരുന്ന ഫ്രാന്‍സിനെയും ആസ്ട്രിയയെയും "എഎ പ്ലസ്സാ"യും "ഡബ്ബിള്‍ എ" (AA) നിലവാരത്തില്‍നിന്ന് സ്പെയിനിനെ രണ്ട് തട്ട് താഴ്ത്തി "എ" ആയും ഇറ്റലിയെ "എ"യില്‍നിന്ന് രണ്ട് തട്ട് താഴ്ത്തി "മൂന്ന് ബി" (BBB) ആയുമാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ വായ്പാക്ഷമതാ നിലവാരം നിശ്ചയിച്ചത്. സൈപ്രസ്, മാള്‍ട്ട, പോര്‍ച്ചുഗല്‍ , സ്ലൊവാക് റിപ്പബ്ലിക്, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെയും റേറ്റിങ് ഓരോ പടി താഴ്ത്തി. ഇനിയും റേറ്റിങ് താഴ്ത്തേണ്ടതായി വരുമെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ സൂചിപ്പിക്കുന്നു.

യൂറോപ്യന്‍ കടബാധ്യതാ പ്രതിസന്ധി പിഗ്സ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പോര്‍ച്ചുഗല്‍ , ഇറ്റലി, അയര്‍ലണ്ട്, ഗ്രീസ്, സ്പെയിന്‍ എന്നിവയെ മാത്രമല്ല, യൂറോ മേഖലാ സമ്പദ്ഘടനയുടെ തന്നെ ചങ്ക് തകര്‍ത്തു തുടങ്ങിയിരിക്കുന്നു എന്നാണ് ഫ്രാന്‍സിന്റെയും ആസ്ട്രിയയുടെയും വായ്പാക്ഷമതാ നിലവാരം താഴ്ത്തപ്പെട്ടതോടെ വ്യക്തമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്ക് കടം വീട്ടാന്‍ ആവശ്യമായ തുക കുറച്ചൊന്നുമല്ല. ഇറ്റലിക്കുമാത്രം അടുത്ത മൂന്ന് മാസത്തിനകം കടം വീട്ടുന്നതിന് 13000 കോടി യൂറോ ആവശ്യമാണ്. സ്പെയിനിന് 2000 കോടി യൂറോയും ഗ്രീസിന് 1450 കോടി യൂറോയും കടം വീട്ടാനായി മാത്രം ഉടന്‍ ആവശ്യമാണ്. ഈ രാജ്യങ്ങള്‍ കടം വീട്ടാന്‍ വേണ്ട തുക എങ്ങനെ സ്വരൂപിക്കും എന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ്. ഡിസംബര്‍ ആദ്യം ബ്രിട്ടന്‍ ഒഴികെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണയും ഫലപ്രദമായില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

യൂറോപ്യന്‍ കേന്ദ്ര ബാങ്ക് കടബാധ്യതയുള്ള രാജ്യങ്ങള്‍ക്ക് നേരിട്ട് വായ്പ നല്‍കുകയോ അവയുടെ ബോണ്ടുകള്‍ വാങ്ങുകയോ ചെയ്യുന്നതിനു പകരം ഈ രാജ്യങ്ങളിലെ സ്വകാര്യ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് വായ്പ നല്‍കുന്നതിനാണ് ധാരണ ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്ര ബാങ്കില്‍നിന്ന് തുച്ഛമായ പലിശയ്ക്ക് 48900 കോടി യൂറോ വായ്പ ലഭിച്ചിട്ടും സ്വകാര്യ ബാങ്കര്‍മാര്‍ കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കൊള്ളപ്പലിശ ഈടാക്കുകയും ചെയ്തു. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ തരംതാഴ്ത്തലോടെ ഈ രാജ്യങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനോ അവയുടെ കടപ്പത്രങ്ങള്‍ വിറ്റഴിക്കുന്നതിനോ കൂടുതല്‍ പലിശ നല്‍കേണ്ടതായി വരുന്നു. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. യൂറോ മേഖലാ പ്രതിസന്ധി പരിഹരിക്കുന്നതിനായി രൂപീകരിച്ച 44000 കോടി യൂറോയുടെ യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഫെസിലിറ്റി (ഇഎഫ്എസ്എഫ്)യില്‍ ജര്‍മ്മനി കഴിഞ്ഞാല്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രാന്‍സിന്റെയും വായ്പാക്ഷമത തരംതാഴ്ത്തപ്പെട്ടതോടെ ഈ സംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയും ഫലപ്രാപ്തിയും സംശയത്തിലായിരിക്കുകയാണ്. യൂറോയുടെ വിനിമയമൂല്യം കുത്തനെ ഇടിയുകയാണ്.

2011 ജനുവരിയില്‍ ഒരു യൂറോയ്ക്ക് 1.36915 ഡോളര്‍ ലഭിക്കുമായിരുന്നത് 2012 ജനുവരി 16ന് 1.2669 ഡോളറായി കുറഞ്ഞു. 2011 ജനുവരിയില്‍ പൗണ്ടുമായുള്ള വിനിമയനിരക്ക് ഒരു യൂറോ = 0.8551 ആയിരുന്നത് ഈ ജനുവരി 16ന് 0.82745 ആയി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പൗണ്ടും യൂറോയും തമ്മിലുള്ള വിനിമയനിരക്കില്‍ 0.29 ശതമാനമാണ് ഇടിവുണ്ടായത്. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിച്ചുവരുന്ന യൂറോമേഖലയില്‍ ഇനിയും ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത് ജനരോഷവും പ്രതിഷേധവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവറിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇന്ന് ഗ്രീസില്‍ നിലനില്‍ക്കുന്നതുപോലെയുള്ള കടബാധ്യത വര്‍ദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് സ്പെയിന്‍ , ഇറ്റലി, പോര്‍ച്ചുഗല്‍ , ഫ്രാന്‍സ് തുടങ്ങിയ യൂറോ മേഖലയിലെ ഇതര രാജ്യങ്ങളും നീങ്ങുന്നതെന്നും യൂറോപ്പാകെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ വഴുതി വീഴുകയാണെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ പ്രസ്താവിക്കുന്നു. എന്നാല്‍ , ധനമൂലധനത്തിന്റെ വക്താക്കളായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ വീണ്ടും നിര്‍ദ്ദേശിക്കുന്ന ഒറ്റമൂലി ചെലവ് ചുരുക്കല്‍ തന്നെയാണ്; ഒപ്പം സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതലും.

ജര്‍മ്മനിയുടെ ചാന്‍സലര്‍ ഏംഗെല മെര്‍ക്കല്‍ പ്രസ്താവിക്കുന്നത് 2012 യൂറോ മേഖലയെ സംബന്ധിച്ചിടത്തോളം 2011നേക്കാള്‍ ദുരിതം പിടിച്ച വര്‍ഷമായിരിക്കുമെന്നാണ്. "എല്ലാ അപകടസാധ്യതകളും കൂടി ഒത്തുചേര്‍ന്നു വരുന്ന" വര്‍ഷമായിരിക്കും 2012 എന്നത്രെ ഫ്രഞ്ച് പ്രസിഡന്‍റ് സര്‍ക്കോസിയുടെ വിലയിരുത്തല്‍ . യൂറോപ്പ് നേരിടാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ച "ഭയാനകം" ആയേക്കുമെന്ന് നിരീക്ഷിക്കുന്ന "ഇക്കണോമിസ്റ്റ്" വാരിക ജനുവരി 7ന് എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നത്, "2012 സ്വയംകൃതാനര്‍ത്ഥംമൂലമുള്ള സാമ്പത്തികമാന്ദ്യത്തിന്റെ വര്‍ഷമായിരിക്കും" എന്നാണ്.

ഈ പ്രതിസന്ധി പെട്ടെന്ന് പൊട്ടിമുളച്ചതോ ഏതെങ്കിലും ചില ധനകാര്യസ്ഥാപനങ്ങളുടെയോ രാജ്യങ്ങളുടെയോ കെടുകാര്യസ്ഥതകൊണ്ട് ഉണ്ടായതോ ആണോ? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2007 ആഗസ്തില്‍ ഇപ്പോഴത്തെ ധനപ്രതിസന്ധി (ലേമാന്‍ ബ്രദേഴ്സ് തകര്‍ച്ചയെ തുടര്‍ന്ന്) ആരംഭിക്കുന്നതിനും കൃത്യം 150 വര്‍ഷംമുമ്പ് നടന്ന ന്യൂയോര്‍ക്കിലെ ഓഹിയൊ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തകര്‍ച്ച 1857-58ലെ "മഹാപ്രതിസന്ധി" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആ പ്രതിസന്ധിയും അമേരിക്കയുടെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നില്ല. അത് യൂറോപ്പിലേക്കും അതിവേഗം പടരുകയാണുണ്ടായത്. 1850ല്‍ കാറല്‍ മാര്‍ക്സ് പ്രവചിച്ച അതേ വിധത്തില്‍ തന്നെ ആയിരുന്നു ആ പ്രതിസന്ധിയുടെ ഗതിക്രമം എന്നാണ് മാര്‍ക്സിന്റെ "ഗ്രുണ്ട്റീസ്" എന്ന കൃതിയെക്കുറിച്ച് പഠനം നടത്തിയ മൈക്കേല്‍ ക്രാട്കെയെ ഉദ്ധരിച്ചുകൊണ്ട് ലിയൊ പാനിച്ചും സാം ഗിന്‍ഡിനും നിരീക്ഷിക്കുന്നത്. (സോഷ്യലിസ്റ്റ് രജിസ്റ്റര്‍ -2011). ബാങ്കുകളുടെ പണലഭ്യതാ പ്രശ്നത്തിന് പരിഹാരം കാണാന്‍ 1844ലെ ബാങ്ക് നിയമത്തില്‍ ഭേദഗതി വരുത്തി ആവശ്യമായത്ര നോട്ട് അച്ചടിക്കാന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവാദം നല്‍കാന്‍ ഇടയുണ്ടെന്ന ന്യൂയോര്‍ക്ക് ട്രിബ്യൂണില്‍ എഴുതിയ ലേഖനത്തിലെ മാര്‍ക്സിന്റെ പ്രവചനംപോലും അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയുണ്ടായി. ബാങ്കുകള്‍ക്ക്, ധനമൂലധനത്തിന്, മുതലാളിത്ത സമ്പദ്ഘടനയിലുള്ള സ്വാധീനത്തെക്കുറിച്ച് മാര്‍ക്സ് ആ കാലത്ത് തന്നെ വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

എന്നാല്‍ 1930കളിലെ മഹാമാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഓഹരിവിപണികള്‍ക്കും ബാങ്കുകള്‍ക്കും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും മൂക്കുകയറിടുന്ന ചില നിയമങ്ങള്‍ കൊണ്ടുവരികയുണ്ടായി. എന്നാല്‍ 1980കളില്‍ അമേരിക്കയില്‍ റൊണാള്‍ഡ് റീഗനും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചറും ഈ നിയമങ്ങളില്‍ അയവ് വരുത്തി ധനമൂലധനത്തെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുകയാണുണ്ടായത്. ധനമേഖലയ്ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് 1936ല്‍ പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് കൊണ്ടുവന്ന ഗ്ലാസ്സ് സ്റ്റീഗല്‍ നിയമം തന്നെ 1998ല്‍ ബില്‍ ക്ലിന്‍റണ്‍ റദ്ദ് ചെയ്യുകയാണുണ്ടായത്. ബ്രിട്ടനിലും ബ്ലെയറിന്റെ ഭരണത്തില്‍ സമാനമായ വിധം ധനമൂലധനത്തെ കയറൂരിവിടുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും പൂര്‍ണമായി എടുത്തുകളയുകയാണുണ്ടായത്. രണ്ടാംലോക യുദ്ധാനന്തരകാലത്തെ മുതലാളിത്തത്തിന്റെ സുവര്‍ണകാലം അസ്തമിച്ചതിനെതുടര്‍ന്ന് 1970കള്‍ക്കുശേഷം അടിക്കടി രൂക്ഷമായി വന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാണ് ധനമൂലധനത്തെ കെട്ടഴിച്ചുവിട്ടത്.
ഉല്‍പാദനമേഖലയേക്കാള്‍ ഊഹക്കച്ചവടത്തിലേക്കാണ്, പെട്ടെന്ന് കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള മേഖലകളിലേക്കാണ്, 1980കള്‍ക്കുശേഷം മുതലാളിത്തം തിരിഞ്ഞത്. ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഭരണകൂടങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണുണ്ടായത്. ഇപ്പോഴത്തെ, 2007ല്‍ തുടങ്ങിയ ധനപ്രതിസന്ധിക്ക് പരിഹാരം ധനമേഖലയെ നിയന്ത്രിക്കലാണെന്ന ലളിത യുക്തിയിലേക്ക് നീങ്ങുന്ന ലിബറല്‍ ചിന്താഗതിക്കാര്‍ 1970കളിലെ പ്രതിസന്ധിക്കു പരിഹാരമായാണ് ധനമൂലധനത്തെ നിയന്ത്രണരഹിതമാക്കിയത് എന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്ക്കുകയാണ്. 1970കളിലെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ആ പ്രതിസന്ധിക്ക് പരിഹാരം കാണുകയല്ല ഉണ്ടായത്. മറിച്ച് അതിനാധാരമായ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥയില്‍ എത്തിക്കുകയുമാണുണ്ടായത്.

വായ്പയെ ആശ്രയിച്ചുള്ള ചെലവഴിക്കല്‍ പ്രോല്‍സാഹിപ്പിക്കുകയും ക്ഷേമപദ്ധതികളില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റവും ധനമൂലധനത്തിന് ഒത്താശ ചെയ്യുന്നതിനായി വന്‍തോതില്‍ നികുതി ഇളവുകള്‍ നല്‍കുന്നതുമെല്ലാം 1980കളോടെ ശക്തമാക്കിയത് 1970കളില്‍ രൂക്ഷമായി വന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായിരുന്നു. എന്നാല്‍ ആ പരിഹാര മാര്‍ഗങ്ങളെല്ലാം ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാവുകയാണുണ്ടായത്. ഭവനരഹിതരായ സാധാരണക്കാര്‍ക്കു നല്‍കിയിരുന്ന ധനസഹായവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായങ്ങളും നിര്‍ത്തലാക്കുകയും തല്‍സ്ഥാനത്ത് വായ്പകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്തത് 1990കളില്‍ വലിയ അഭിവൃദ്ധി സൃഷ്ടിച്ചെങ്കിലും അത് പുതിയ തകര്‍ച്ചയ്ക്കും പ്രതിസന്ധിക്കും കാരണമാവുകയാണുണ്ടായത്.

അതേപോലെ തന്നെ യുദ്ധാനന്തരം 1980കള്‍ വരെ അതിസമ്പന്നരില്‍നിന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ കൂടുതല്‍ നികുതി ഈടാക്കുകയും സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക ചെലവിടുകയും ചെയ്തിരുന്നത് നിര്‍ത്തലാക്കി. 1980കള്‍ക്കുശേഷം, 1970 കളിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയില്‍ സമ്പന്നരില്‍നിന്നുള്ള നികുതികള്‍ വെട്ടിക്കുറയ്ക്കുകയും സാമൂഹ്യക്ഷേമ ചെലവുകള്‍ കുറയ്ക്കുകയും ചെയ്തു. വീണ്ടും 2007 മുതല്‍ , പുതിയ സാമ്പത്തികത്തകര്‍ച്ചയെ തുടര്‍ന്ന് സമ്പന്നരില്‍നിന്ന് നികുതി കൂടുതല്‍ ഈടാക്കി സാമൂഹ്യക്ഷേമ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പുരോഗമന സ്വഭാവമുള്ളവരായ ലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വാദിക്കുമ്പോള്‍ ബാങ്കര്‍മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൂടുതല്‍ ഇളവനുവദിച്ചുകൊണ്ട് തൊഴിലാളികളുടെ കൂലിയും പെന്‍ഷനും വെട്ടിക്കുറച്ചും ചൂഷണം തീവ്രമാക്കിയും ക്ഷേമപദ്ധതികള്‍ പാടേ ഉപേക്ഷിച്ചും ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് യാഥാസ്ഥിതികരായ ധനമൂലധനത്തിന്റെ വക്താക്കള്‍ വാദിക്കുന്നത്. ഈ രണ്ട് നടപടികളും മുതലാളിത്ത തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുതലാളിത്തത്തിന്റെ, മൂലധനത്തിന്റെ സഹജമായ സ്വഭാവം തന്നെ ആര്‍ത്തിയും കൊള്ളലാഭക്കൊതിയുമായിരിക്കെ, മുതലാളിത്ത സാമ്പത്തികക്രമത്തിനുള്ളില്‍ ആദ്യത്തെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെടാനുള്ള സാധ്യത വിരളമാണ്. അത്യാര്‍ത്തിപൂണ്ട മൂലധനശക്തികള്‍ സമ്പത്താകെ തങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനുള്ള രണ്ടാമത്തെ മാര്‍ഗം മാത്രമേ സ്വീകരിക്കൂ.

സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ ധനമൂലധനം മുന്നോട്ടുവെയ്ക്കുന്ന യാഥാസ്ഥിതികമായ പരിഹാരമാര്‍ഗത്തിനായാണ് വാദിക്കുന്നത്. "ഇക്കണോമിസ്റ്റ്" വാരിക അടുത്തകാലത്ത് എഴുതിയ ഒരു മുഖപ്രസംഗവും കോര്‍പ്പറേറ്റ് ലോകത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണ് -"യുദ്ധാനന്തരകാലത്തെ സമൃദ്ധിയില്‍ കെട്ടിപ്പടുത്ത ക്ഷേമരാഷ്ട്രങ്ങള്‍ ഇപ്പോഴത്തെ ദുരിതം പിടിച്ച കാലത്തും അതേപടി തുടരണമെന്നത് വല്ലാത്ത വിലകൊടുക്കേണ്ട ഒന്നാണ്". സമൃദ്ധിയുടെ കാലത്ത് ചില എല്ലിന്‍കഷ ണങ്ങള്‍ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും എറിഞ്ഞുകൊടുക്കാം എന്ന് ചുരുക്കം. അങ്ങനെ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളുടെ ചുഴിയില്‍ അകപ്പെട്ട് വട്ടം കറങ്ങുന്ന മുതലാളിത്തത്തെ യാണ് നാം ഇന്ന് കാണുന്നത്. ഈ പ്രതിസന്ധിയുടെ ദുരിതങ്ങളാകെ സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ , അങ്ങനെ തങ്ങള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ആണ് ധനമൂലധനശക്തികള്‍ ശ്രമിക്കുന്നത്. അത് പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇതില്‍നിന്ന് വ്യത്യസ്തമായ ചിത്രം കാണാന്‍ കഴിയുന്നത് ആ രാജ്യങ്ങള്‍ മുതലാളിത്തത്തിനുള്ള ബദലുകള്‍ കെട്ടിപ്പടുക്കാനുള്ള നീക്കത്തില്‍ആയതിനാലാണ്.

*
ജി വിജയകുമാര്‍ ചിന്ത വാരിക

ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം

 

കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ് ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന് സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത. ആറുപതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ വേദികള്‍!
സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍ മലയാളികള്‍ അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍ ഉയര്‍ന്ന് പറന്ന് കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍ കോരിയിട്ട് അവരെ പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലരും കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍ തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുക- പ്രഭാഷകന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം അഴീക്കോട് മാഷ് നിലനിര്‍ത്തിയത് അങ്ങനെയായിരുന്നു.


 "ശുണ്ഠി"യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ് അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ പ്രഭാഷകനാകണമെന്ന് ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ "സാഗരഗര്‍ജ്ജന"മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ പ്രഭാഷണകല പിറവിയെടുത്തത്.


ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ അവതരണം: "എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച്് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം ഉച്ചഭാഷിണിയെ ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍ അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു".

 വഴിവിളക്കായത് വാഗ്ഭടാനന്ദന്‍

ശ്രീനാരായണഗുരുവും മഹാത്മാ ഗാന്ധിയും വാഗ്ഭടാനന്ദനുമാണ് അഴീക്കോടിന്റെ ജീവിതത്തെ സ്വാധീനിച്ച മഹാ വ്യക്തിത്വങ്ങള്‍ . ഇതില്‍ വാഗ്ഭടാന്ദന്റെ ചിന്തയും പ്രഭാഷണവുമാണ് അഴീക്കോട് പിന്തുടര്‍ന്നത്. പ്രഭാഷണ കലയില്‍ വാഗ്ഭടാനന്ദന്റെ ശൈലി കടമെടുത്ത് വേദികള്‍ കീഴടക്കി. വാഗ്ഭടാനന്ദന്റെ "ആത്മവിദ്യ"യെന്ന ഗ്രന്ഥം വായിച്ചത് വഴിത്തിരിവായി. അന്ത്യംവരെ അഴീക്കോട് ഈ ഗ്രന്ഥത്തെ ആശ്രയിച്ചു. അഴീക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന ആത്മവിദ്യാ
സംഘത്തിലൂടെയാണ് ഗുരുദേവന്റെ ആശയലോകത്തേക്ക് പ്രവേശിച്ചത്. അഴീക്കോട് വന്‍കുളത്ത് വയലിലെ വിശാഖാനന്ദന്‍ എന്ന പൊന്‍മഠത്തില്‍ കൃഷ്ണസ്വാമികളാണ് അനാചാരത്തിനെതിരെ ആദ്യം പടനയിച്ചത്. വാഗ്ഭടാനന്ദന്‍ ഗുരുവായി സ്വീകരിച്ചത് ഇദ്ദേഹത്തെയായിരുന്നു. 1885ല്‍ കണ്ണൂര്‍ പാട്യത്തെ വയലേരി തറവാട്ടില്‍ ജനിച്ച കുഞ്ഞിക്കണ്ണനാണ് കേരളത്തിന്റെ ആത്മീയനഭോമണ്ഡലത്തില്‍ തിളങ്ങിയ വാഗ്ഭടാനന്ദന്‍ . "അജ്ഞാനം, അടിമത്തം, മൃഗീയത എന്നിവ എവിടെ കണ്ടാലും എതിര്‍ക്കുക. അവയുള്ളപ്പോഴും നിങ്ങളുള്ളപ്പോഴും അടങ്ങിയിരിക്കരുത്". അഴീക്കോടിന്റെ രക്തത്തില്‍ അലിഞ്ഞതാണ് വാഗ്ഭടാനന്ദന്റെ ഈ ആഹ്വാനം.

ക്ഷേത്രാരാധനയെയും വിഗ്രഹപൂജയെയും വാഗ്ഭടാനന്ദന്‍ എതിര്‍ത്തു. ഗുരുദേവരുടെ ഈശ്വരന്‍ ചിദാകാശത്തിലാണെന്നും പ്രകാശിക്കുന്ന സദാനന്ദ സൂര്യനാണെന്നും ഒരു കുന്നിന്‍ ചെരുവിലെ ക്ഷണിക ജ്യോതിസല്ലെന്നും സുകുമാര്‍ അഴീക്കോട് നിരീക്ഷിക്കുന്നുണ്ട്. ആത്മവിദ്യയെന്ന ഗ്രന്ഥത്തില്‍ ഇന്ത്യക്കാരുടെ ദൈവവിശ്വാസ സംബന്ധിയായ അന്ധവിശ്വാസങ്ങളെ നര്‍മവും ഉജ്വലചിന്തയും കൊണ്ട് വിമര്‍ശിക്കുന്നത് അഴീക്കോട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമാക്കിയ മതേതരത്വം, സ്ഥിതിസമത്വം, മാനവികത തുടങ്ങിയവ ഭാരതീയ തത്ത്വചിന്തയില്‍ അന്തര്‍ലീനമാണെന്ന് വാഗ്ഭടാനന്ദന്റെ കൃതികളിലൂടെ സഞ്ചരിച്ച അഴീക്കോട് വ്യക്തമാക്കുന്നു.

പ്രസംഗം ബഹുത് ജോര്‍

മുതിര്‍ന്നതില്‍ പിന്നെ വൈക്കം മുഹമ്മദ് ബഷീര്‍ മൂന്ന് പ്രസംഗമാണത്രെ കേട്ടിട്ടുള്ളത്. ഒന്ന് മുണ്ടശ്ശേരിയുടെ. ഒന്ന് മഹാത്മാഗാന്ധിയുടെ. പിന്നെ ഒന്ന് സുകുമാര്‍ അഴീക്കോടിന്റെ. ഇതിലേതാണ് മെച്ചം? "അഴീക്കോടിന്റേത് ബഹുത് ജോര്‍!" എന്താണിതിന്റെ പ്രത്യേകത? "ഘനഗംഭീരമായ സാഗര ഗര്‍ജനമാണത്!" അതില്‍ നിന്നെന്തു പഠിച്ചു? "ഓ ഞാനൊന്നും പഠിച്ചില്ല. കേട്ടപ്പോള്‍ ഹരം തോന്നി. നല്ല സ്റ്റൈലില്‍ കേട്ടിരുന്നു. ഞാന്‍ പറഞ്ഞില്ലെ, സാഗര ഗര്‍ജനമാണത്. സാഗരഗര്‍ജനത്തില്‍ നിന്നെന്താണ് പഠിക്കുക? പത്രം നിവര്‍ത്തിയാല്‍ എന്നും ഏതെങ്കിലും പേജില്‍ അഴീക്കോടിന്റെ സാഗരഗര്‍ജനമുണ്ടാകും. എവിടെയെങ്കിലും പ്രസംഗിച്ചതിന്റെ മൂന്നു കോളം റിപ്പോര്‍ട്. പിന്നെ ഞാന്‍ പത്രം വായിക്കുകയില്ല. തീപ്പെട്ടിക്കൊള്ളി ഉരസ്സി അതിന് തീ കൊടുക്കുന്നു. എന്നിട്ട് ഒരു കാര്‍ഡ് വാങ്ങി അഴീക്കോടിന് എഴുതും: "താങ്കളുടെ സാഗരഗര്‍ജനം ഇന്നും പത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ പത്രത്തിനും ഞാന്‍ തീകൊടുത്തു."
(ഡോ. എം എം ബഷീര്‍ എഡിറ്റുചെയ്ത "അഴീക്കോടിനെ അറിയുക" എന്ന പുസ്തകത്തിന് വേണ്ടി എഴുതിയത്)


 

വജ്രശുദ്ധിയാര്‍ന്ന പ്രണയം

ഡിസംബര്‍ മഞ്ഞിന്റെ മറനീക്കി വിലാസിനി ടീച്ചര്‍ വന്നു. കൈക്കുടന്നയിലേന്തിയ സ്വന്തം ഹൃദയം പ്രിയപ്പെട്ട അവിവാഹിതന്റെ വിറയാര്‍ന്ന കൈകളിലേക്ക് പകര്‍ന്നു. പിന്നെ വിളിച്ചു പറഞ്ഞു "ഈ പടുവൃദ്ധനോട് എനിക്കിപ്പോഴും പ്രണയം തന്നെ". 46 ആണ്ടിനുശേഷം പ്രൊഫ. വിലാസിനി, സുകുമാര്‍ അഴീക്കോടിനെ കാണാന്‍ എത്തിയത് 2011 ഡിസംബര്‍ 19ന്്. പൊട്ടിത്തെറിച്ചു ഇരുവരും. കഴിഞ്ഞുപോയ കാര്യങ്ങള്‍ കെട്ടഴിച്ചു, കലഹിച്ചു; കുട്ടികളെപ്പോലെ. പിന്നെ ചിരിച്ചു. ഒടുവില്‍ പൊന്നുപോലെ നോക്കാം കൂടെപോരുവാന്‍ ക്ഷണിച്ചു വിലാസിനി. ആ വാക്കുകള്‍ ഭാഗ്യമായിക്കണ്ടു അഴീക്കോട്. അരനൂറ്റാണ്ടോളം ഒരു പ്രണയത്തെ അതിന്റെ എല്ലാ തീഷ്ണതയോടെയും നിലനിര്‍ത്താനായ ഈ വജ്രത്തെളിമയെ കാണാതെപോയ ലോകത്തെ ഏതു പേരെടുത്താണ് വിളിക്കുക.
മകരനിലാവ് പോലെ ഒഴുകിപ്പരന്ന പ്രണയം അതിന്റെ എല്ലാ തെളിമയോടെയും എന്നും നെഞ്ചില്‍ കാത്തുവെച്ചിരുന്നു അഴീക്കോട്. പൂര്‍ണാര്‍ഥത്തില്‍ ആര്‍ക്കും അത് അനുഭവിക്കാന്‍ കഴിയാതെപോയത് കാലത്തിന്റെ ദുരന്തം. വിവാഹമെന്ന കെട്ടുവള്ളത്തിലേക്ക് കാല്‍വെച്ചുകയറാന്‍ അദ്ദേഹം മടിച്ചത് പ്രണയത്തിന്റെ മരണമാകും അതെന്ന ഉള്‍ക്കാഴ്ചകൊണ്ടുകൂടിയായിരുന്നു. വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആ ധിഷണയെ പ്രണയിച്ച പെണ്‍കിടാങ്ങളുണ്ടായിരുന്നു. ഒരു മാത്രപോലും അതിര്‍രേഖ ലംഘിക്കാതെ കാത്തു ഈ മനുഷ്യന്‍ . സ്ത്രീയോടുള്ള ബഹുമാനം അതിന്റെ ഔന്നത്യത്തില്‍ നിലനിര്‍ത്തിയതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീസൗഹൃദവും പ്രതികാരത്തിലേക്ക് വഴിമാറാതെ പോയതെന്ന് അഴീക്കോട്് പലപ്പോഴും വെളിവാക്കിയിരുന്നു.

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല.

അവസാനത്തേത് അനുഗ്രഹപ്രഭാഷണം


തൃശൂര്‍ : കേരളം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകന്റെ ഒടുവിലത്തെ പ്രസംഗം ചരിത്രമുറങ്ങുന്ന തൃശൂര്‍ തേക്കിന്‍കാട് മെതാനിയില്‍ . ഡിസംബര്‍ ആറിനു വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിനുസമീപം സജ്ജമാക്കിയ വേദിയിലായിരുന്നു അഴീക്കോട് അവസാനമായി പ്രസംഗിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത പ്രഭാഷണയജ്ഞത്തിന്റെ സമാപനസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷകനായിരുന്നു അഴീക്കോട്. പതിനായിരക്കണക്കിന് പ്രഭാഷണം നടത്തി മലയാളിയുടെ ചിന്തയില്‍ തീ കോരിയിട്ട ആചാര്യന്റെ ഒടുവിലത്തെ വാക്കുകള്‍ ഗീതയുടെ മഹത്വത്തെ കുറിച്ചായിരുന്നു. "ഗീതയെ അറിയുക എന്നത് ഒരോ വ്യക്തിയുടെയും ധര്‍മവും രാജ്യത്തോടുള്ള കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്. അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം" എന്നതായിരുന്നു മൂന്ന് മിനിറ്റുമാത്രം നീണ്ട പ്രസംഗത്തിന്റെ ഉള്ളടക്കം. കടുത്ത ക്ഷീണവും പനിയും ഉണ്ടായിരുന്ന അദ്ദേഹം തീരെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു പ്രഭാഷണം തുടങ്ങിയത്. ഗീതാജ്ഞാനയജ്ഞമായതുകൊണ്ടു മാത്രമാണ് എത്തിയതെന്നും പറഞ്ഞു. പതിനെട്ടാം വയസ്സില്‍ തുടങ്ങി എണ്‍പത്തിയാറിലും ശക്തമായി തുടര്‍ന്ന പ്രസംഗപരമ്പരയുടെ അപ്രതീക്ഷിതമായ അന്ത്യമായി ആ വേദി മാറുമെന്ന് അന്നാരും കരുതിയില്ല. ആ രാത്രി എരവിമംഗലത്തെ വീട്ടിലെത്തി പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്ന അഴീക്കോട് രാവിലെ എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചു

പോലീസ് ഭരണകക്ഷിയുടെ ഭൃത്യസേനയോ


പോലീസ്  ഭരണകക്ഷിയുടെ ഭൃത്യസേനയോ

പൊലീസുകാര്‍ക്ക് സംഘടന വേണമോ എന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍ കേരളത്തിലെ വലതുപക്ഷ-അരാഷ്ട്രീയ ശക്തികളും അവരുടെ മാധ്യമങ്ങളും അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. പൊലീസുകാര്‍ സംഘടിക്കുന്നത് സേനയുടെ അച്ചടക്കം തകര്‍ക്കുമെന്നായിരുന്നു വാദം. എന്നാല്‍ , പൊലീസ് അസോസിയേഷന്‍ രൂപീകരിക്കുകയും ഏറെക്കുറെ പരാതികള്‍ക്ക് ഇടനല്‍കാതെ അതിന്റെ പ്രവര്‍ത്തനം മുന്നേറുകയും ചെയ്തു. യുഡിഎഫ് ഭരണത്തില്‍ വന്ന ഘട്ടങ്ങളിലൊഴികെ സേനയും സംഘടനയും നേര്‍വഴിക്കാണ് മുന്നോട്ടുപോയത്. പൊലീസിനെയും അന്വേഷണ സംവിധാനങ്ങളെയും കക്ഷിതാല്‍പ്പര്യത്തിനായി ദുരുപയോഗം ചെയ്യുന്ന പതിവ് കോണ്‍ഗ്രസ് എക്കാലത്തും തുടര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേസുകള്‍ സൃഷ്ടിക്കുക, പൊലീസിനെ കയറൂരിവിട്ട് ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുക എന്നിങ്ങനെയുള്ള നടപടികള്‍ക്കു പുറമെ, പൊലീസ് സംഘടനയെ ഭീഷണിയിലൂടെയും അധികാരത്തിന്റെ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് പതിവായിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെ ക്രൂരന്മാരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറ്റിയെങ്കില്‍ പില്‍ക്കാലത്ത് സേനയില്‍ ആജ്ഞാനുവര്‍ത്തികളെയും ഉപജാപകരെയും പാലൂട്ടി വളര്‍ത്തുന്നതിനാണ് ശ്രദ്ധിച്ചത്. അങ്ങനെ വളര്‍ത്തിയെടുത്ത ഒരു പൊലീസ് ഉന്നതനാണ്, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ കേസില്‍ പച്ചക്കാര്‍ഡ് കാണിക്കുന്ന റിപ്പോര്‍ട്ട് സൃഷ്ടിച്ച് വിവാദനായകനായത്. യുഡിഎഫ് ഭരണത്തില്‍ കേരള പൊലീസിന്റെ അവസ്ഥ ദയനീയമാംവിധം അധഃപതിച്ചതിന് നിരവധി തെളിവ് ചൂണ്ടിക്കാട്ടാനാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് നവീകരണത്തിനും സമൂഹനന്മയ്ക്കുമായി നടപ്പാക്കിയ പരിഷ്കരണങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കുകയാണ്. പൊലീസിനെ ജനകീയവല്‍ക്കരിക്കുന്നതിനായി നടപ്പാക്കിയ ജനമൈത്രീ സുരക്ഷാപദ്ധതി സമൂഹം സര്‍വാത്മനാ സ്വീകരിച്ച ഒന്നാണ്. ആ പദ്ധതി യുഡിഎഫ് ഏറെക്കുറെ ഉപേക്ഷിച്ചിരിക്കുന്നു. അതിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിന്‍വലിച്ചു. സേനയുടെ പൊതുസ്ഥിതി പഴയ നിലയിലേക്ക് മടങ്ങാന്‍ ഇതൊരു കാരണമായിരിക്കുന്നു. ജനങ്ങളുടെ മിത്രങ്ങളാകേണ്ട പൊലീസിനെ ജനശത്രുക്കളാക്കി നിര്‍ത്തുന്നതിലാണ് യുഡിഎഫ് സര്‍ക്കാര്‍ അതീവ ശ്രദ്ധ കാണിക്കുന്നത്. കോഴിക്കോട്ട് വിദ്യാര്‍ഥിസമരത്തിനുനേരെ നിയമവും മര്യാദയും നഗ്നമായി ലംഘിച്ച് ഭ്രാന്തമായി വെടിവച്ച ഡിവൈഎസ്പിയുടെ നടപടിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കേരള സിവില്‍ പൊലീസ് രൂപീകരണവും ഈ സര്‍ക്കാര്‍ പൂര്‍ണതയില്‍ എത്തിച്ചില്ല. പൊലീസ് അസോസിയേഷന്‍ ഭരണകക്ഷിയുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് പിടിച്ചെടുക്കാനുള്ള സൗകര്യമൊരുക്കുന്നതിന് നൂറുകണക്കിനു സ്ഥലംമാറ്റമാണ് നടത്തിയത്. ഭരണം നിയന്ത്രിക്കുന്ന പലരും പൊലീസുകാരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടത് വാര്‍ത്തകളായി പുറത്തുവന്നിരുന്നു. ഭൂമാഫിയയെ സഹായിക്കാന്‍ പൊലീസ് സേനയെ ദുരുപയോഗം ചെയ്തതിന് പൊലീസ് അസോസിയേഷന്റെ രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടിവന്നത് ഈയിടെയാണ്. അസോസിയേഷന്റെ തലപ്പത്ത് അവരോധിച്ചത് ചുരുങ്ങിയത് നാലുതവണ അച്ചടക്കനടപടിക്ക് വിധേയനായ ആളെയാണ്. യുഡിഎഫിനും കോണ്‍ഗ്രസിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് പദവികളും സംരക്ഷണവും മറയില്ലാതെ നല്‍കുന്നു. അത്തരം അരുതായ്മകള്‍ ചൂണ്ടിക്കാട്ടുന്ന ഉദ്യോഗസ്ഥരെ മ്ലേച്ഛമായി ആക്രമിക്കാനും ഭരണകക്ഷി മടിക്കുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ റിപ്പബ്ലിക് ദിനത്തില്‍ കണ്ടത്. പരേഡ് നടക്കുന്നതിനിടയില്‍ കണ്ണൂര്‍ എംപി സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് കേരള പൊലീസ് അസോസിയേഷന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അവിടത്തെ അസോസിയേഷന്‍ നേതാക്കള്‍ തയ്യാറായി. സുധാകരന്‍ കണ്ണൂരിലെ എംപിയാണ്; കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവാണ്; നിരവധി ക്രിമിനല്‍കേസില്‍ പ്രതിയുമാണ്. ആ സുധാകരന് എന്തിന് പൊലീസ് അസോസിയേഷന്‍ പ്രത്യേക അഭിവാദ്യ ബോര്‍ഡ് വയ്ക്കണം? സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയായ റിപ്പബ്ലിക് ദിനാഘോഷവും അതിനോട് അനുബന്ധിച്ചു നടക്കുന്ന പരേഡും കക്ഷി രാഷ്ട്രീയ പ്രചാരണവേദിയാക്കാന്‍ പൊലീസ് സംഘടനയ്ക്ക് ആരാണ് അധികാരം നല്‍കിയത്. അത്തരമൊരു അനൗചിത്യം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്വാഭാവികമായ രീതിയില്‍ നീക്കിയതായാണ് മനസ്സിലാക്കാനായത്. അങ്ങനെ നീക്കിയ ബോഡ് കണ്ണൂര്‍ ആംഡ് റിസര്‍വ്ഡ് പൊലീസ് ക്യാമ്പിനു മുന്നില്‍ വീണ്ടും സ്ഥാപിച്ച്, പൊലീസിലെ ഉന്നതരല്ല സുധാകരനെ പോലുള്ള ക്രിമിനല്‍ നേതാക്കളാണ് തങ്ങളെ നയിക്കുന്നതെന്ന് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു. സുധാകരന്റെ സംഘത്തോടൊപ്പം ചില പൊലീസുകാരും പരസ്യമായിത്തന്നെ ഇതില്‍ പങ്കെടുത്തെന്നത് പൊലിസിന്റെ അച്ചടക്ക നിബന്ധനകളെക്കുറിച്ച് അറിയാവുന്നവരെ അമ്പരപ്പിക്കുന്ന സംഗതിയാണ്. രാഷ്ട്രീയ പ്രചാരവേല നടത്തിയ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ജില്ലാ പൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനാണ് ഭരണകക്ഷിനേതാക്കള്‍ മുതിര്‍ന്നത്. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും നിയമത്തെയും പൊലീസ് സംവിധാനത്തെയും വെല്ലുവിളിക്കാനും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍ പോലും പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കാനും ഭരണകക്ഷി തയ്യാറായിരിക്കുന്നു. സംസ്ഥാനത്തെ പൊലീസ് എത്തിനില്‍ക്കുന്ന അവസ്ഥ എത്രമാത്രം ഗുരുതരമാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുകയാണ്. നാമമാത്രമായ ഭൂരിപക്ഷത്തിന്റെ ചരടില്‍ തൂങ്ങിനില്‍ക്കുന്ന യുഡിഎഫ് സംസ്ഥാനത്തിന് ചെയ്യുന്ന കടുത്ത ദ്രോഹങ്ങളിലൊന്നാണ് ഇത്. ഭരണകക്ഷിയുടെ ഗുണ്ടകളാക്കി പൊലീസ് സേനയെ അധഃപതിപ്പിക്കാനുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.

Saturday, January 28, 2012

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം


ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം







ന്യൂഡല്‍ഹി: രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കരട് പ്രമേയം പറയുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത്. വിവിധ ജനവിഭാഗങ്ങളെ സാമൂഹ്യമായി അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഇരു പാര്‍ടിയും മത്സരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയത്തോടൊപ്പം അമേരിക്കന്‍ അനുകൂല വിദേശനയമാണ് ഇരു പാര്‍ടിയും സ്വീകരിക്കുന്നത്. വന്‍വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമായ അസമത്വവും അടിച്ചേല്‍പ്പിക്കുന്ന യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തണം. ഇ നയം തുടരുന്നതോടൊപ്പം വര്‍ഗീയ അജന്‍ഡ കൂടി വഹിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം. യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ. ബദല്‍ കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ കൂടെ നിര്‍ത്തേണ്ടിവരും. ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇത്തരം കക്ഷികളെ അണിനിരത്തേണ്ടിവരും. ഇത്തരം സംയുക്തവേദികള്‍ ദേശീയതലത്തില്‍ ഇടതു ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. ജനകീയ പ്രശ്നങ്ങളിലും നയപരമായ വിഷയങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി യോജിച്ച പോരാട്ടത്തിനു ശ്രമിക്കുന്നത് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. പാര്‍ലമെന്റില്‍ ഇത്തരം കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവയില്‍ ചില കക്ഷികളുമായി ആവശ്യാനുസരണം തെരഞ്ഞെടുപ്പ് സഖ്യമാകാം. ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണം. നിലവിലുള്ള സമരം നവ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ഭൂമി, ഭക്ഷണം, തൊഴില്‍ , സാമൂഹ്യനീതി എന്നീ വിഷയങ്ങളുയര്‍ത്തി ശക്തമായ സമരം വളര്‍ത്തണം. ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതോടൊപ്പം മതനിരപേക്ഷത സംരക്ഷിക്കുകയും വേണം. എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വ സ്വാധീനം തടയണം. ഇതിനായി രാജ്യത്തെങ്ങും ശക്തമായ പാര്‍ടി കെട്ടിപ്പടുക്കണം അതിലൂടെ മാത്രമേ യഥാര്‍ഥ ബദലായ ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂ- കാരാട്ട് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം വേണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Friday, January 27, 2012


  • സാംസ്കാരികരംഗത്ത് പ്രതി രോധമുഖങ്ങള്‍ തുറക്കണം 
  • സമിക് ബന്ദോപാധ്യായ് / കെ പി മോഹനന്‍
  • ഡല്‍ഹിയില്‍ സഹമത് സംഘടിപ്പിച്ച ഇന്ത്യയിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച ഒരു സെമിനാറില്‍ പ്രകാശ് കാരാട്ടിനും ഡോ. കെ എന്‍ പണിക്കര്‍ക്കുമൊപ്പം ഒരു പ്രബന്ധം അവതരിപ്പിച്ചതിന് തൊട്ടുപിന്‍പുള്ള ദിവസങ്ങളിലൊന്നിലാണ് സമിക് ബന്ദോപാധ്യായ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെ പുരോഗമന കലാസാഹിത്യസംഘം പുരോഗമന സാഹിത്യകലാ പ്രസ്ഥാനങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരം ഒരു മൂലധന രൂപമായി മാറുന്നതിനെക്കുറിച്ചും അതിന് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ നിര്‍ണയനശേഷി കൈവരുന്നതിനെക്കുറിച്ചും സാമ്രാജ്യത്വം സംസ്കാരത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ രീതിഭേദങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമ്രാജ്യത്വ തന്ത്രങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ ഒരു പ്രധാനമുഖം സംസ്കാരത്തിന്റേതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    2012 ജനുവരി 5ന് വൈകുന്നേരം സമ്മേളനച്ചടങ്ങുകള്‍ക്കുശേഷം ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാംസ്കാരിക രംഗത്തെ പ്രശ്നങ്ങളോട് ഇടതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകളുടെ അപര്യാപ്തതകളെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠപ്പെടുകയും ചെയ്തു.

      അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുന്‍പ് സമിക് ബന്ദോപാധ്യായ്യെക്കുറിച്ച് അല്പം കാര്യങ്ങള്‍ : സമിക് ബന്ദോപാധ്യായ് കൊല്ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന സിനിമാ-രംഗവേദി നിരൂപകനാണ്. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വൈസ് ചെയര്‍മാനായി ഇടക്കാലത്തദ്ദേഹം തെരഞ്ഞെടുക്കപ്പട്ടു. അലഹബാദ് യൂണിവേഴ്സിറ്റിയുടെ ഡ്രാമ ആന്‍ഡ് സിനിമാ സ്കൂളിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമാണ്. പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ അക്കാദമിക് കൗണ്‍സില്‍ അംഗമാണ്.
    1987ല്‍ പശ്ചിംബംഗ നാട്യ അക്കാദമി സ്ഥാപിതമായതു മുതല്‍ അതിന്റെ മുഖ്യ പ്രവര്‍ത്തകരില്‍ ഒരാളുമാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ തിയറ്ററിനെക്കുറിച്ച് അധ്യാപനം നടത്തുന്ന വിസിറ്റിങ് പ്രൊഫസര്‍മാരിലൊരാള്‍ എന്ന നിലയിലും സമിക് അറിയപ്പെടുന്നു. സമിക്കിന് ഒരു വലിയ കലാസാഹിത്യ പാരമ്പര്യം സ്വന്തമായി അവകാശപ്പെടാനുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ സുനീതികുമാര്‍ 1930കളില്‍ എലിസബത്തന്‍ ഭാവഗാനങ്ങളെക്കുറിച്ച് സര്‍ ഹെര്‍ബര്‍ട്ട് ഗ്രിയര്‍സണിനു കീഴില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചയാളാണ്. സുനീതി കുമാര്‍ പിന്നീട് ദീര്‍ഘകാലം ഇംഗ്ലീഷ് പ്രൊഫസറായി കൊല്ക്കത്തയില്‍ കഴിഞ്ഞുകൂടി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അദ്ദേഹത്തിന്റെ താല്പര്യം പകര്‍ന്നു കിട്ടിയത് സമിക്കിനായിരുന്നു. പിതാവിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ പകര്‍ന്നുകിട്ടിയ മൂത്ത മകന്‍ സുബ്രത പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിത്തീരുകയും ചെയ്തു. സുബ്രതോ ബാനര്‍ജിയുടെ പത്നി കരുണാ ബാനര്‍ജി ബംഗാളിയിലെ അറിയപ്പെടുന്ന രംഗവേദി പ്രവര്‍ത്തകയും സിനിമാ പ്രവര്‍ത്തകയുമായിരുന്നു. പില്ക്കാലത്ത് നിരോധിക്കപ്പെട്ട ഇന്ത്യന്‍ റാഡിക്കല്‍ തിയേറ്റര്‍ അസോസിയേഷന്‍ അംഗമായിരുന്ന അവര്‍ സത്യജിത് റേ, മൃണാള്‍സെന്‍ , ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം സിനിമാരംഗത്തും ശംഭു മിത്രയോടൊപ്പം നാടകരംഗത്തും അറിയപ്പെടുന്ന ഒരു അഭിനേത്രിയായി പ്രവര്‍ത്തിച്ചു.

    സമിക് ബന്ദോപാധ്യായ് 1955ല്‍ കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛിക വിഷയമായെടുത്ത് പഠനമാരംഭിച്ച കാലം മുതല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ അംഗമായി പ്രവര്‍ത്തനം തുടങ്ങി. അക്കാലത്ത് തന്റെ ജൂനിയറായി പഠിച്ച ബുദ്ധദേവ് ഭട്ടാചാര്യ പില്ക്കാലത്ത് തന്നെക്കുറിച്ച് "എന്റെ നേതാവ്" എന്ന് തമാശയായി പറയാറുള്ളത് സമിക് അനുസ്മരിച്ചു. 1958ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിലും 1959ല്‍ മുഴുവന്‍ സമയ അംഗത്വത്തിലുമെത്തി. 1964 വരെ കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ "സ്വാധീനത"യില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് ബുദ്ധദേവ് ഭട്ടാചാര്യയുടെ അമ്മാമനും ബംഗാളിയിലെ അറിയപ്പെടുന്ന കവിയുമായ സുകാന്ത ഭട്ടാചാര്യ കുട്ടികളുടെ സംഘടനയായ "കിഷോര്‍ ബാഹിനി"യുടെ ഒന്നാന്തരം സംഘാടകനായി പ്രവര്‍ത്തിക്കുകയായിരുന്നു. കിഷോര്‍ ബാഹിനിയുടെ പ്രവര്‍ത്തനങ്ങളുമായി സമിക് സഹകരിച്ചു. 1961ല്‍ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1973ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സില്‍ എഡിറ്ററായി ചേര്‍ന്നു. 1982 വരെ ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് രാജിവെച്ചു. ഒരു ഔദ്യോഗികപദവിയും പിന്നീട് അദ്ദേഹം സ്വീകരിച്ചില്ല. പറയുന്ന കാരണം ഇങ്ങനെ "എനിക്കാവശ്യമായ പുസ്തകങ്ങള്‍ വാങ്ങാന്‍ ഒരു ജോലിയിലെ ശമ്പളവും മതിയായിരുന്നില്ല". പക്ഷേ പിന്നീട് 1988 വരെ സീഗള്‍ പുസ്തക പ്രസാധകരോടു ചേര്‍ന്ന് തന്റെ പുസ്തക എഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നുപോന്നു. "തിമ" എന്ന പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും അത് തുടരുന്നു. ഗ്രാംഷിയന്‍ ചിന്തകളുമായി അഗാധമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് സമിക് ബന്ദോപാധ്യായ്. അടിത്തറ - മേല്‍പ്പുര ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത മാര്‍ക്സിയന്‍ സ്ഥലരാശി രൂപകം ഗ്രാംഷിക്കുശേഷം എങ്ങനെ വലിയ അവളില്‍ പുനര്‍നിര്‍വചിക്കപ്പെട്ടു എന്നതിനെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങള്‍ക്കു കൈവരുന്ന അധീശത്വത്തെക്കുറിച്ചുമുള്ള ഗ്രാംഷിയന്‍ ചിന്തകള്‍ സമിക് ബന്ദോപാധ്യായ്യെ പുതിയ കാഴ്ചപ്പാടുകളില്‍ ചെന്നെത്താന്‍ പ്രേരിപ്പിച്ചു.

    1993ല്‍ "അന്റോണിയോ ഗ്രാംഷി, നിര്‍ബാചിത രചന്‍സമഗ്ര" എന്ന ഗ്രന്ഥം അദ്ദേഹം ബംഗാളിയില്‍ പ്രസിദ്ധപ്പെടുത്തി. രംഗവേദിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആദ്യപ്രബന്ധം ബീജിങ് ഓപ്പറയിലെ മേയ്ലാന്‍ഫാങ് എന്ന നടനോടു ബന്ധപ്പെട്ട ഒരു പഠനമായിരുന്നു. ജാത്ര നാടകരംഗത്തോടു ബന്ധപ്പെട്ട് അദ്ദേഹം ബൊഹുരൂപി പത്രികയില്‍ എഴുതിയ പഠനം വലിയ അളവില്‍ ശ്രദ്ധിക്കപ്പെട്ടു. ഉത്പല്‍ദത്ത്, ബാദല്‍ സര്‍ക്കാര്‍ , ശംഭുമിത്ര തുടങ്ങി ബംഗാളി നാടകവേദിയിലെ അതികായരുമായി അദ്ദേഹം നടത്തിയ സംവാദങ്ങളും അഭിമുഖങ്ങളും സമിക്കിന്റെ തിയേറ്റര്‍ പഠനരംഗത്തെ നാഴികക്കല്ലുകളായി മാറി. ബ്രെഹ്തിന്റെ "ത്രീപെനി ഓപ്പെറ"യെ അടിസ്ഥാനമാക്കി നന്ദികാര്‍ രചിച്ച ദൃശ്യരൂപത്തിന്റെ വിലയിരുത്തലും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കൊല്ക്കത്തയില്‍ ഗൗരവമേറിയ അളവില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഒരു സാഹചര്യത്തില്‍ രംഗവേദിയെ ഒരു കാടന്‍ പ്രഹസനമാക്കി മാറ്റുന്നതിലെ യുക്തിഹീനതയെയും അരാഷ്ട്രീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെത്തന്നെ ബംഗാളി നാടകവേദി ചര്‍ച്ചക്കെടുത്തു. ഫുക്കോവിന്റെ അധികാരഘടനകളെക്കുറിച്ചുള്ള പരികല്പനകളുടെ അടിസ്ഥാനത്തില്‍ വിജയ് ടെണ്ടുല്‍ക്കറിന്റെ "ഘാസിറാം കോട്വാളി"നെക്കുറിച്ച് സമിക് നടത്തിയ പഠനത്തില്‍ ഇന്ത്യയെപ്പോലുള്ള ഒരു സമൂഹത്തില്‍ അധികാരഘടനകളുടെ തിരശ്ചീനമായ രീതിയിലുള്ള പ്രവര്‍ത്തനശൈലികളെ സംബന്ധിച്ച വിശദമായ ചില നിരീക്ഷണങ്ങള്‍ കാണാം.

    2003ല്‍ ടെണ്ടുല്‍ക്കറുടെ നാടകങ്ങള്‍ സമാഹരിയ്ക്കപ്പെട്ട സന്ദര്‍ഭത്തിലെഴുതിയ അവതാരികയിലും ടെണ്ടുല്‍ക്കര്‍ നാടകങ്ങളിലെ അധികാരഘടനാ വിശകലനങ്ങളെക്കുറിച്ച് സമിക് വിശദമായ രീതിയില്‍ നിരീക്ഷിക്കുന്നുണ്ട്. 1983ല്‍ മൃണാള്‍സെന്നിന്റെ "അകലേര്‍ സന്ധാനേ" എന്ന തിരക്കഥ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുമ്പോള്‍ ആ തിരക്കഥ സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഉയര്‍ത്തുന്ന അസുഖകരമായ ചോദ്യങ്ങള്‍ അര്‍ഥദീപ്തമായി ഉള്‍ക്കൊള്ളാന്‍ സിനിമ എന്ന മാധ്യമത്തിന് എങ്ങനെ കഴിയുന്നു എന്ന് ഇദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ക്ഷോഭിക്കുന്ന നാഗരിക യുവത്വങ്ങള്‍ക്ക് അവരുടെ ഗ്രാമീണ സമാന്തരങ്ങളുമായി തങ്ങളുടെ പ്രതിരോധബോധങ്ങളെ കണ്ണി ചേര്‍ക്കാന്‍ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മൃണാള്‍സെന്നിനെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹം സ്ഥാപിച്ചു. ഒപ്പം തന്നെ ഇരട്ടജീവിതം വെച്ച് ഒളിച്ചുകളിക്കുന്ന ക്ഷോഭിക്കുന്ന ബംഗാളി നാഗരിക യുവത്വത്തിന്റെ കാപട്യവും സമിക് കാണാതിരിക്കുന്നില്ല. പ്രമുഖ ദളിത് പ്രവര്‍ത്തകയും സാംസ്കാരിക പഠിതാവുമായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം പ്രവര്‍ത്തിക്കാനും സമിക്കിന് കഴിഞ്ഞിട്ടുണ്ട്. മഹാശ്വേത ദേവിയുടെ "ബാഷൈ തുഡു" എന്ന ഗ്രന്ഥം ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം അദ്ദേഹം പരിഭാഷപ്പെടുത്തി. സാംസ്കാരികരംഗത്ത് മാര്‍ക്സിയന്‍ സൈദ്ധാന്തിക സമീപനങ്ങളും ഗ്രാംഷിയന്‍ ചിന്തകളും വഴികാട്ടികളായി കാണുന്ന സമിക് ബന്ദ്യോപാധ്യായ്ക്ക് പക്ഷേ, പൊളിറ്റിക്കല്‍ മാര്‍ക്സിസം ഇന്ത്യയിലെടുക്കുന്ന പല സമീപനങ്ങളോടും തന്റേതായ വിമര്‍ശനങ്ങളും വിയോജിപ്പുകളുമുണ്ട്.

    സമിക് ബന്ദ്യോപാധ്യായയുമായുള്ള അഭിമുഖത്തിലേക്ക്:

    കെ പി മോഹനന്‍ : സമിക് ബാന്ദ്യോപാധ്യായ, ബംഗാളില്‍നിന്നുള്ള ഒരു അക്കാദമിഷ്യന്‍ എന്ന നിലയ്ക്കും സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും സ്വാഭാവികമായും താങ്കളോട് ആദ്യം അന്വേഷിക്കാനുള്ളത് വര്‍ത്തമാനകാല ബംഗാള്‍ അവസ്ഥകളെക്കുറിച്ചു തന്നെയാണ്. അവിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച്, ഇടതുപക്ഷത്തിന് സംഭവിച്ച തിരിച്ചടികളെ സംബന്ധിച്ച്, അധികാരത്തിനുവേണ്ടി മമത ബാനര്‍ജി സ്വീകരിച്ച അവിശുദ്ധ കൂട്ടുകെട്ടുകളെ സംബന്ധിച്ച,് കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം ലക്ഷ്യമാക്കി കോണ്‍ഗ്രസ് നടത്തിയ ഹീനമായ കീഴടങ്ങലുകളെക്കുറിച്ച് - ഇവയെയെല്ലാം താങ്കള്‍ എങ്ങനെ കാണുന്നു? ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് താങ്കളുടെ പ്രതീക്ഷകള്‍ എന്താണ്?

    സമിക് ബന്ദോപാധ്യായ്: തുറന്നു പറയാമല്ലോ. ഇടതുപക്ഷത്തിന്റെ അടിത്തറ ക്രമേണ ദുര്‍ബലമാവുകയാണെന്ന ധാരണ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷമായി ഇടതുപക്ഷത്തെ സ്നേഹിക്കുകയും സ്നേഹബുദ്ധ്യാ വിമര്‍ശിക്കുകയും ചെയ്തിരുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഒരു മുഖ്യധാരാ ജനപക്ഷ പാര്‍ടിയാകാനുള്ള വെമ്പലില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് പ്രത്യയശാസ്ത്രപരമായ മനോബലം നല്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കു കഴിയാതെ പോയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്കുള്ളിലെ എന്റെ സുഹൃത്തുക്കളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാര്‍ക്സിസ്റ്റ് വിദ്യാഭ്യാസം - പാര്‍ടി വിദ്യാഭ്യാസം - നല്കാന്‍ പാര്‍ടിക്കു പലപ്പോഴും വേണ്ടവിധത്തില്‍ കഴിയാതെപോയി എന്നാണ്. അതിന്‍ഫലമായി പാര്‍ടിയുടെ പല തട്ടിലും വ്യക്തിപരതയിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനശൈലികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവര്‍ത്തകരില്‍ ചിലരെങ്കിലും അധികാര ദല്ലാള്‍മാരായി മാറി. പൊതുവെ ഒരു ജീര്‍ണത പാര്‍ടിക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങി. ഇതെല്ലാമറിയാമായിരുന്നിട്ടും ബുദ്ധിജീവികളില്‍ വലിയൊരു വിഭാഗം പാര്‍ടിക്കെതിരായ ഒരു നിലപാട് പരസ്യമായിട്ടെടുത്തില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ വലിയൊരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇടതുമുന്നണിയും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരും തമ്മിലുണ്ടായ അകല്‍ച്ച ക്രമേണ വളര്‍ന്നുവരാന്‍ തുടങ്ങിയെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പാര്‍ടിയുടെ അടിത്തറ വളരെ ശക്തമാണെന്ന ഒരു ധാരണയാണ് പൊതുവെ നിലനിന്നത്. സ്നേഹബുദ്ധ്യായുള്ള വിമര്‍ശനങ്ങളെ അവഗണിക്കാന്‍ മാത്രമുള്ള ഒരു ആത്മവിശ്വാസം തങ്ങളുടെ വോട്ടുബാങ്കിനെക്കുറിച്ച് നിലനിന്നിരുന്നപോലെ തോന്നുന്നു. സാംസ്കാരിക പ്രവര്‍ത്തകര്‍ ഒരു വലിയ അളവില്‍ അകറ്റി നിര്‍ത്തപ്പെട്ടു. സിംഗൂര്‍ , നന്ദിഗ്രാം സംഭവവികാസങ്ങള്‍ക്കുശേഷം ഞങ്ങളില്‍ ചിലര്‍ക്ക് തുറന്നുതന്നെ ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടിവന്നു. അപ്പോള്‍ ഞാന്‍ രണ്ടു അക്കാദമികളില്‍ -ബംഗ്ലാ അക്കാദമി (ഇതവിടത്തെ സാഹിത്യ അക്കാദമിയാണ്) യിലും നാട്യ അക്കാദമിയിലും- അംഗമായിരുന്നു. ഞാന്‍ അവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായിരുന്നു. മറ്റു പലരോടുമൊപ്പം എനിക്കും അവയില്‍നിന്നു രാജിവെക്കേണ്ടിവന്നു. മറ്റു പലരേയും പോലെ ഒരു പൊതുപ്രസ്താവനയില്‍ ഒപ്പിടാനോ പങ്കാളിയാകാനോ ഞാന്‍ പോയില്ല. പകരം ബുദ്ധദേവിന് ഞാന്‍ വ്യക്തിപരമായി ഒരു കത്തെഴുതി. അതില്‍ ഞാന്‍ പറഞ്ഞത് നന്ദിഗ്രാമോ അവിടെ നടന്ന വെടിവെപ്പോ മാത്രമല്ല പ്രശ്നം എന്നും ഭൂമി ഇടപാടിനോടൊപ്പം നടന്ന സങ്കീര്‍ണമായ മൂലധന ബന്ധങ്ങളാണ് മുഖ്യമായ പ്രശ്നം എന്നുമായിരുന്നു. മൂലധന ശക്തികളുമായുള്ള നിരുപാധികമായ കൂട്ടുകെട്ട്, മൂലധനശക്തികളാണ് നിബന്ധനകള്‍ വെയ്ക്കുന്നത് എന്ന അവസ്ഥ സൃഷ്ടിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇടതുമുന്നണി ഗവണ്‍മെന്റ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ, കാര്യങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാനോ കഴിയാത്ത ഒരു പ്രതിസന്ധിയിലെത്തിച്ചേരാന്‍ കാരണം അതായിരുന്നു. ആ പ്രതിസന്ധി പൂര്‍ണ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കൃത്യമായ അളവില്‍ രാഷ്ട്രീയമായി പഠിപ്പിക്കപ്പെടാത്ത സാധാരണ പ്രവര്‍ത്തകര്‍ക്കും ആ സാഹചര്യത്തില്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് സംഭവത്തിന്റെ സങ്കീര്‍ണതകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അധികാരം, ഗവണ്‍മെന്റ്, ജനകീയ പിന്‍ബലം ഇതൊക്കെയുള്ളപ്പോള്‍ ഭയപ്പെടാനൊന്നുമില്ലെന്ന ഒരു ധാരണ വന്നുചേര്‍ന്നുവോ എന്നു ഞാന്‍ സംശയിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ അല്പം വിഷമത്തോടെയാണെങ്കിലും സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്നു രാജിവെക്കുക എന്ന ഒരു തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. ഞങ്ങളോടൊപ്പം രാജിവെച്ചവരില്‍ ചിലര്‍ വളരെ നിശബ്ദമായി തൃണമൂല്‍ പാളയത്തിലേക്ക് നടന്നുനീങ്ങുന്നത് വേദനയോടെ ഞാന്‍ നോക്കിനിന്നു. ഒരു വല്ലാത്ത സാഹചര്യമായിരുന്നു അത്. കവികള്‍ , എഴുത്തുകാര്‍ , രംഗവേദി പ്രവര്‍ത്തകര്‍ - ഞങ്ങളുടെ കൂടെ വന്നവര്‍ക്കൊക്കെ ഒരു നിലപാട് എടുക്കേണ്ടിവന്നു. പക്ഷേ സംഭവഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. തൃണമൂലിനനുകൂലമായോ ഇടതുപക്ഷത്തിനെതിരായോ ഒരു നിലപാടെടുക്കില്ലെന്ന് ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു. ഞങ്ങള്‍ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന കാര്യങ്ങളെ അപലപിച്ചു, അവക്കെതിരെ പ്രതിഷേധിച്ചു. ഒരിക്കല്‍കൂടി പറയട്ടെ ഇടതുമുന്നണി ഗവണ്‍മെന്റ് മൂലധനശക്തികളോടെടുത്ത ഉദാര നിലപാടാണ് ഞങ്ങളെ വേദനിപ്പിച്ചത് . അതിന്റെ ഫലമായി വിഷമതകള്‍ അനുഭവിച്ച ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ, ആ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാനോ, വിശദീകരിക്കാനോ ഇടതുമുന്നണി ഗവണ്‍മെന്റിനു കഴിയാതെ പോയി. അത്തരമൊരു രാഷ്ട്രീയ സാഹചര്യം തീര്‍ത്തും തെറ്റാണെന്ന ബോധ്യത്തോടെയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. തിയേറ്റര്‍ രംഗത്തുനിന്നാണ് ഏറെയും പ്രതിഷേധം വന്നത്. അതുവരെ ഇടതുമുന്നണിയോടൊപ്പം നിന്നിരുന്ന പല രംഗവേദി പ്രവര്‍ത്തകരും തൃണമൂല്‍ ക്യാമ്പിലേക്ക് മാറാന്‍ തുടങ്ങി.

    ? അത്രവേഗം അവര്‍ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ ജനക്ഷേമകരങ്ങളായ മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകളഞ്ഞോ?

    = അതൊരു വലിയ നന്ദികേടാണ്. കൊല്ക്കത്ത നഗരത്തില്‍ മാത്രം ഏതാണ്ട് അമ്പത്തേഴോളം തിയേറ്ററുകള്‍ ഒരുക്കിക്കൊടുത്ത് സാംസ്കാരിക പ്രവര്‍ത്തനം പരിപോഷിപ്പിച്ച ഗവണ്‍മെന്റായിരുന്നു അത്. ഓരോ തിയേറ്ററും എത്ര കുറഞ്ഞ വാടകനിരക്കിലാണ് രംഗവേദി പ്രവര്‍ത്തകര്‍ക്ക് അവതരണ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതെന്ന സത്യം അവര്‍ വിസ്മരിച്ചു. അതൊരു നന്ദികേടു തന്നെയാണ്. പക്ഷേ ഗവണ്‍മെന്‍റ് സംസ്കാരമേഖലയിലെ പിന്തുണകള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെന്ന തോന്നലാണ് എനിക്കുള്ളത്. അവര്‍ക്ക് അനുകൂലമായി വരേണ്ടിയിരുന്ന സാംസ്കാരിക ഭൂമികകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയില്ല. ബംഗാളിലെ ഇടതു സാംസ്കാരിക ഭൂമിക പൊതുവെ അലസവും അലംഭാവപൂര്‍ണവുമാകാന്‍ ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ കാരണമായി. ഐ പി ടി എ (ഇന്ത്യന്‍ പ്രോഗ്രസീവ് തിയേറ്റര്‍ അസോസിയേഷന്‍), പി ഡബ്ല്യു എ (പ്രോഗ്രസീവ് റൈറ്റേര്‍സ് അസോസിയേഷന്‍) തുടങ്ങി മുഖ്യധാരാ നിര്‍വാചകങ്ങളായ ഇടതുസംഘടനകള്‍ 1960 കള്‍ക്കുശേഷം ക്രമേണ ബലഹീനങ്ങളാകാന്‍ തുടങ്ങി. സംസ്കാരം ഇടതുപക്ഷത്തിന്റെ ഒരു മുഖ്യ പ്രശ്നമല്ലാതായി മാറാന്‍ തുടങ്ങി. അതിന്റെ സ്വാഭാവിക പര്യവസാനമാണ് പിന്നീടുണ്ടായത്. സാംസ്കാരിക മേഖലയില്‍ നിന്നു കിട്ടിയിരുന്ന പിന്തുണയെക്കുറിച്ച് ഗവണ്‍മെന്‍റ് ഒരു മാത്ര വിസ്മരിച്ചതുപോലെ തോന്നി. സാംസ്കാരികവേദികള്‍ എത്ര പ്രധാനമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ടായിരുന്നു. രംഗവേദികളും സാഹിത്യവും ബംഗാളിന്റെ പൊതുജീവിതത്തിലെ പ്രധാന ഇടങ്ങളായിരുന്നു. എന്തിനെയും അരാഷ്ട്രീയവത്കരിക്കുക എന്നത് മുതലാളിത്തത്തിന്റെ ഒരു അജണ്ടയാണെന്നും ഓര്‍ക്കേണ്ടതുണ്ടായിരുന്നു. അറുപതുകള്‍ക്കുശേഷം മുതലാളിത്തത്തിന്റെ പ്രസിദ്ധീകരണ സംരംഭങ്ങള്‍ , മാധ്യമലോകങ്ങള്‍ എന്നിവയാണ് വളരാന്‍ തുടങ്ങിയത്. അതിനെ പ്രതിരോധിക്കാനോ വെല്ലുവിളിക്കാനോ ഇടതുപക്ഷത്ത് കാര്യമായൊന്നും നടന്നില്ല.

    ? മാധ്യമ-പ്രസിദ്ധീകരണ ലോകങ്ങള്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് പുറംതിരിഞ്ഞു നിന്നു എന്നാണോ ഉദ്ദേശിക്കുന്നത്?

    = തീര്‍ച്ചയായും. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ നാഷണല്‍ ബുക്ക് ഏജന്‍സിക്കും സി പി ഐയുടെ മനീഷ ഗ്രന്ഥാലയത്തിനും കുറഞ്ഞ പ്രതിരോധം മാത്രമേ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളു. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ ഒരുകാലത്ത് എത്ര കഷ്ടപ്പെട്ടായാലും വീടുകളിലെത്തിക്കുന്ന പതിവുണ്ടായിരുന്നു. ബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള അവസരങ്ങളായിരുന്നു അവ. അതൊക്കെ പിന്നീട് ഇല്ലാതായി. ആശയ പ്രചാരണത്തോടുള്ള താല്പര്യം പൊതുവെ കുറഞ്ഞതായിട്ടാണനുഭവപ്പെട്ടത്. ശരിക്കു പറഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്ന സാംസ്കാരിക ഭൂമികകളെയാണ് തൃണമൂല്‍ വലിയ ഒരളവില്‍ പ്രയോജനപ്പെടുത്തിയത്. 1980കളില്‍ രാഷ്ട്രീയത്തോട് വിമുഖത തോന്നി വോട്ട് ചെയ്യുന്നത് നിറുത്തി വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാതായിട്ടുപോലും ഒരു പ്രവര്‍ത്തകനും എന്നോട് എന്താണ് പ്രശ്നം എന്നന്വേഷിച്ചില്ല. അന്നത്തെ എന്റെ നിലവെച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അന്വേഷിക്കേണ്ടതായിരുന്നു. ഇതൊരുദാഹരണം മാത്രം. ഇത്തരം കുറെ സംഭവങ്ങള്‍ വേറെയും ഉണ്ടാകില്ലേ? അകല്‍ച്ചയുടെ വ്യക്തിപരമായ ഒരനുഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്. ആശയപ്രചാരണത്തിെന്‍റ പഴയ പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ വലിയ മാറ്റം ഉണ്ടാകുമായിരുന്നു. ഇലക്ഷന്‍കാലത്ത് പുറത്തുവരുന്ന ലഘുലേഖകളുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്. പാര്‍ടി പ്രസിദ്ധീകരണങ്ങളിലൂടെയും സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലൂടെയും നിരന്തരമായി നടത്തുന്ന ആശയപ്രചാരണത്തിന്റെ കാര്യമാണ്. അതുണ്ടാകേണ്ടതായിരുന്നു. ? പൊതുവെ താങ്കള്‍ എടുക്കുന്ന നിലപാടിനെ ഒരു സാംസ്കാരിക ന്യൂനീകരണം (കള്‍ച്ചറല്‍ റിഡക്ഷനിസം) എന്നു വിശേഷിപ്പിച്ചാല്‍ തെറ്റാകുമോ? എല്ലാറ്റിനേയും സാംസ്കാരിക രംഗത്തേക്ക് പരിമിതപ്പെടുത്തുന്ന ഒരു രീതി. = അങ്ങനെ അതിനെ കാണുന്നതിന് ഞാന്‍ എതിരാണ്. സംസ്കാരത്തിനുള്ള പ്രാധാന്യം ഒരു സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ച് ആവര്‍ത്തിക്കുന്നു എന്നുമാത്രം. പാര്‍ടി പരിപാടികളില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പങ്ക് നിര്‍ണയിച്ചു നല്കണം എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന സംസ്കാരഭ്രംശവും മൂല്യച്യുതിയും പഠിക്കാന്‍ പാര്‍ടിയോടു ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരിലൂടെ പാര്‍ടിക്കു കഴിയണം. രാഷ്ട്രീയ ഇടതുപക്ഷത്താല്‍ ശക്തമായി നിയന്ത്രിക്കപ്പെടാത്ത ഒരു സാംസ്കാരിക ഇടതുപക്ഷം ഉണ്ടാകണം. എനിക്ക് പാര്‍ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിഷ്ടമാണ്. ഒരുകാലത്ത് ഞാനതു ചെയ്തിട്ടുമുണ്ട്.

    ? മാര്‍ക്സിസ്റ്റ് ക്യാമ്പില്‍നിന്നകന്നുപോയ ബംഗാളിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

    = സഹതാപാര്‍ഹമാണ് അവരില്‍ പലരുടെയും നില. വിട്ടുപോയവരില്‍ പലരും തൃണമൂല്‍ ക്യാമ്പിലേക്ക് പോയി. തിയേറ്റര്‍ ഗ്രൂപ്പുകളാണ് കൂടുതലും അകന്നുപോയത്. എഴുത്തുകാരനും കലാകാരനുമെല്ലാമായ ബുദ്ധദേബിനുപോലും ഈ മാറ്റം കാണാന്‍ കഴിഞ്ഞില്ല. രാജികള്‍ വന്നപ്പോഴും വ്യക്തിപരമായ ഒരു ചര്‍ച്ചക്കു മാത്രമേ അദ്ദേഹം മുന്‍കൈ എടുത്തുള്ളു. ഭരണകൂടം/മൂലധനശക്തികള്‍ , മാധ്യമങ്ങള്‍ ഇവ ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ടി വളയപ്പെടുകയായിരുന്നു വാസ്തവത്തില്‍ . പക്ഷേ മമതക്കൊപ്പം പോയവരോട് എനിക്ക് യോജിക്കാനാവില്ല. എങ്ങനെ അവര്‍ക്ക് അവരോടൊപ്പം നില്‍ക്കാന്‍ കഴിയും? ഇടതുപക്ഷത്തുനിന്ന് മാറിനിന്നെങ്കിലും പ്രസിദ്ധ കവി ശംഖഘോഷ് പറഞ്ഞു, "ഞാന്‍ മമതയോടൊപ്പം ഒരു ജാഥയില്‍ പോവില്ല". അങ്ങനെയുള്ളവര്‍ കുറച്ചേയുണ്ടായിരുന്നുള്ളു. എന്‍ഡിഎയോടൊപ്പം നിന്ന് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മമതയുടെ ന്യൂനപക്ഷപ്രേമം എവിടെയായിരുന്നു? വിട്ടുപോയ സാംസ്കാരിക പ്രവര്‍ത്തകരില്‍ ചിലര്‍ മമതയുടെ മന്ത്രിസഭയില്‍ ഉപമന്ത്രിമാരായി നിശബ്ദരായി. ശംഭു മിത്രയുടെ മകള്‍ ശൗലിമിത്രയെപ്പോലുള്ളവര്‍ മമതയുടെ സ്വാധീനത്തില്‍ റെയില്‍വേയില്‍ ജോലി സമ്പാദിച്ചു. വ്യക്തിപരമായ നേട്ടങ്ങളായിരുന്നു പലര്‍ക്കും പ്രധാനം.

    ? മഹാശ്വേതാദേവിയെപ്പറ്റിയാണ് ഇവിടെ ഞങ്ങള്‍ കൂടുതല്‍ കേട്ടത്. ഇടതുപക്ഷത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ സ്വരം - സ്വീകാര്യതയുള്ള സ്വരം - അവരുടേതായിരുന്നു എന്ന്. അവര്‍ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ ആവേശം പടര്‍ത്താന്‍ പറ്റുമോ എന്ന് ഒരു ശ്രമം അവര്‍ നടത്തുകയുണ്ടായി. മഹാശ്വേതയുടെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

    = വ്യക്തിപരമായി പറഞ്ഞാല്‍ മഹാശ്വേതാദേവിയുമായി വളരെ നല്ല അടുപ്പമാണ് എനിക്കുള്ളത്. അവരുടെ ചില ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളുമായി ഞാന്‍ സഹകരിച്ചിട്ടുമുണ്ട്. പ്രത്യയശാസ്ത്രപരമായി ഒരിയ്ക്കലും മാര്‍ക്സിസത്തോട് ആഭിമുഖ്യം കാണിക്കാത്ത ഒരാളാണ് അവര്‍ . എന്നല്ല വ്യക്തിപരമായി എനിക്കറിയാം ഏറെക്കാലം അവര്‍ പെരുമാറിപ്പോന്നിട്ടുള്ളത് ഒരു ആന്റികമ്യൂണിസ്റ്റ് എന്ന നിലയില്‍ത്തന്നെയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവര്‍ക്ക് നക്സലൈറ്റ് - കമ്യൂണിസ്റ്റ് താല്പര്യങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരാളില്‍നിന്ന് എങ്ങനെയാണ് കമ്യൂണിസ്റ്റ് അനുഭാവം പ്രതീക്ഷിക്കാനാകുക? ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ (എന്‍ജിഒ) നിലപാടായിരുന്നു എപ്പോഴും അവര്‍ക്കുണ്ടായിരുന്നത്. ഇടതുപക്ഷ ഗവണ്‍മെന്റും പൊലീസുമായി അവര്‍ നല്ല ബന്ധം വെച്ചതൊക്കെ തന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍വേണ്ടി മാത്രമായിരുന്നു. അധഃകൃതര്‍ക്കും അധികാരി വര്‍ഗത്തിനും ഇടയില്‍ പ്രതീകാത്മകമൂലധനം ഉള്ള ഒരു ഇടനിലക്കാരിയായിരുന്നു അവര്‍ . ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ അവരുടെ പ്രവര്‍ത്തനം }ഝാര്‍ഖണ്ഡ്, ഛോട്ടാനാഗ്പൂര്‍ പ്രദേശങ്ങളില്‍ അവര്‍ ഒതുക്കിനിര്‍ത്തി. ട്രൈബല്‍ , നക്സലൈറ്റ് അനുഭാവമുള്ള കഥകളിലും നോവലെറ്റുകളിലും അവരുടെ രാഷ്ട്രീയം ഒതുങ്ങിപ്പോകുന്നു. "ആരണ്യേരധികാരിലൂടെ" പരിമിതമായ സന്ദേശങ്ങള്‍ നല്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ കേഡിയ ശബരസമിതി രൂപീകരണത്തിലൂടെ പുരുളിയ, മേദിനിപ്പൂര്‍ ജില്ലകളിലെ കേഡിയ ശബര സമുദായക്കാരുടെ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം അവരുടെ സംഭാവനകള്‍ പരിമിതമാണ്. അവരുടെ എഴുത്തുപോലും രാഷ്ട്രീയമല്ല. ദളിത് പ്രശ്നങ്ങളുടെ രാഷ്ട്രീയ വായനകള്‍ക്ക് അവരുടെ രചനകളില്‍ സാധ്യതകള്‍ കുറവാണ്. ദളിതരെ സംഘടിപ്പിക്കാനോ രാഷ്ട്രീയവത്കരിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നാലോ അഞ്ചോ ദളിത് സമുദായങ്ങള്‍ക്കപ്പുറമുള്ളവരുടെ പ്രശ്നങ്ങള്‍ അവരെ അസ്വസ്ഥയാക്കിയിട്ടുമില്ല. അവരുടെ എഴുത്തുപോലും അവസാനിച്ച മട്ടാണ്. എന്നാലും മാധ്യമങ്ങള്‍ നല്കിയ ഒരു പ്രതീകാത്മക മൂലധനത്തെ അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകാം. അത് തെരഞ്ഞെടുപ്പില്‍ ഒരു ഇടപെടലായി മാറിയിട്ടും ഉണ്ടാകാം.

    ? ഗ്രാംഷിയന്‍ ചിന്തകളോടുള്ള താങ്കളുടെ ആഭിമുഖ്യം പ്രസിദ്ധമാണ്. ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് സ്വാഭാവികവുമാണ്. ബംഗാളില്‍ ഗ്രാംഷിയന്‍ ചിന്തകളുടെ സാംസ്കാരിക സ്വാധീനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

    = ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം അന്റോണിയോ ഗ്രാംഷി അവസാനിക്കാത്ത ഒരു ഊര്‍ജസ്രോതസ്സാണ്. ഇന്ന് മാര്‍ക്സിയന്‍ സാംസ്കാരിക ചിന്തകളെ മുഴുവന്‍ സ്വാധീനിക്കുന്നത് ഗ്രാംഷിയാണ്. 1985ല്‍ത്തന്നെ ഞങ്ങള്‍ അന്റോണിയോ ഗ്രാംഷിയെ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമം തുടങ്ങി. മൂന്നു വോള്യങ്ങളായി ജയില്‍ കുറിപ്പുകള്‍ അടക്കം ഗ്രാംഷിയുടെ സംഭാവനകള്‍ പുറത്തുകൊണ്ടു വരാനായിരുന്നു ശ്രമം. ജാദവ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം തലവനായിരുന്ന സൗറിന്‍ ഭട്ടാചാര്യ, കൊല്ക്കത്ത സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായ ശോഭന്‍ലാല്‍ദത്ത് ഗുപ്ത, പിന്നെ ഞാനും. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നാണ് തര്‍ജമ തുടങ്ങിയത്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷ അറിഞ്ഞുകൂടായിരുന്നു. ഇംഗ്ലീഷ് തര്‍ജമയും പിന്നെ അത്യാവശ്യത്തിന് ഗ്രാംഷിയന്‍ ചിന്തകളുടെ ഒരു ഇറ്റാലിയന്‍ പതിപ്പും. കഷ്ടപ്പെട്ടാണ് തര്‍ജമ നടത്തിയത്. 1960 കളില്‍ത്തന്നെ ഭവാനിസെന്‍ , ഹിരണ്‍മുഖര്‍ജി എന്നിവരിലൂടെ ബംഗാള്‍ ഗ്രാംഷിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പംതന്നെ ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ - നിങ്ങളുടെ പി ഗോവിന്ദപ്പിള്ളയടക്കം - എഴുതിയ ഗ്രാംഷിയന്‍ പഠനങ്ങളുടെ ഒരു വോള്യവും ഞങ്ങളുടെ ലക്ഷ്യമായിരുന്നു.

    ? ഗ്രാംഷി നമ്മള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വളരെ വൈകി മാത്രം പരിചിതനാകാന്‍ എന്തായിരിക്കാം കാരണം? 1937ല്‍ ഗ്രാംഷി മരിച്ചിട്ടും 1960 കള്‍ വരെ കാത്തിരിക്കേണ്ടിവന്നു! ഇറ്റലിയില്‍നിന്ന് തോഗ്ലിയാത്തിയെ പരിചയപ്പെട്ടിട്ടും ഗ്രാംഷിയെ പരിചയപ്പെട്ടില്ല.

    = അതിനു കാരണമുണ്ട്. ഒന്നാമതായി സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് അറിയാനോ അടുക്കാനോ എഴുതാനോ ഗ്രാംഷിക്ക് കഴിയുമായിരുന്നില്ല. ലോകത്തെന്താണ് നടക്കുന്നതെന്ന് 1926ല്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം ഗ്രാംഷിക്ക് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരപത്നി അദ്ദേഹത്തെ നിരന്തരം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ ഗ്രാംഷിയ്ക്കു കഴിഞ്ഞത്. അവരിലൂടെയാണ് ജയില്‍കുറിപ്പുകള്‍ പുറത്തുവന്നത്. പക്ഷേ അവരും സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. 1945നുശേഷം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാത്രമാണ് സ്ട്രാഫയുടെ നേതൃത്വത്തില്‍ ഗ്രാംഷിയുടെ എഴുത്തുകള്‍ പുറത്തുവരുന്നത്. അതുകൊണ്ട് 50കളില്‍ മാത്രമേ ഗ്രാംഷിയന്‍ തര്‍ജമകള്‍ പുറത്തുവന്നുള്ളൂ. ആദ്യം പുറത്തിറങ്ങിയ തര്‍ജമകളെയാണ് ഭവാനിസെന്‍ നിരൂപണം ചെയ്തത്. എന്നാല്‍ ബംഗാള്‍ പോലുള്ള ഒരു സ്ഥലത്ത് ഗ്രാംഷിയന്‍ ചിന്തകളും ഗ്രാംഷിയെപ്പറ്റിയുള്ള ചിന്തകളും പുറത്തുവന്നിട്ടും ഒരു സംവാദവും നടന്നില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തകളെന്നല്ല മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകള്‍ക്കോ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കോ ഗണശക്തി അടക്കമുള്ള മാര്‍ക്സിയന്‍ പ്രസിദ്ധീകരണങ്ങള്‍ വലിയ താല്പര്യം കാണിച്ചില്ല. പൂജാ ഉത്സവങ്ങളോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തുന്ന സപ്ലിമെന്റുകളില്‍ ഒന്നോ രണ്ടോ സാംസ്കാരിക ലേഖനങ്ങള്‍ വന്നാലായി. അത്രമാത്രം. അതും കൊല്ലത്തിലൊരിക്കല്‍ മാത്രം. ബുദ്ധദേബ് സ്വയം ഒരു കലാസാഹിത്യ സൈദ്ധാന്തികനായിരുന്നിട്ടും അവസ്ഥ അങ്ങനെയായിരുന്നു. പക്ഷേ ഞങ്ങള്‍ പതിനേഴു പേര്‍ അക്കാദമികളില്‍നിന്ന് രാജിവെച്ച സമയത്ത് ബുദ്ധദേബ് ഞങ്ങളെ വ്യക്തിപരമായി വിളിച്ച് വളരെ തുറന്ന ഒരു സംവാദത്തിന് കളമൊരുക്കി എന്നും ഞാന്‍ ഓര്‍ക്കുന്നു. പക്ഷേ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു.

    ? ബംഗാളിലെ മാധ്യമങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?

    = ബംഗാളിലെന്നല്ല ഇന്ത്യയുടെ പല ഭാഗത്തും മൂലധന, മാധ്യമ, ഭരണകൂട കൂട്ടുകെട്ടുകള്‍ക്കു നടുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മമതയുടെ വിജയംതന്നെ ഒരു വലിയ അളവില്‍ മാധ്യമവിജയമാണെന്നു കാണാന്‍ കഴിയും. ബംഗാളിലെ മാധ്യമ മൂലധന ശക്തികള്‍ മാര്‍ക്സിസ്റ്റ് വിരോധമൊഴികെ മറ്റു ഒരു അജണ്ടയ്ക്കും വഴിയൊരുക്കിയില്ല. പന്ത്രണ്ടു ഭീമന്‍ ചാനലുകളെ നേരിടാന്‍ ഒരു ഗണശക്തിമാത്രം - ദുര്‍ബലമായ ഒരു ചാനല്‍ മാത്രം. അണികളുടെ ആത്മവീര്യം തകര്‍ക്കാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം!

    ? മാധ്യമങ്ങള്‍ ഇപ്പോള്‍ മമതയെ വലിയ ചിത്രകാരിയും എഴുത്തുകാരിയും കവിയും ഒക്കെ ആക്കുന്നുണ്ട്

    = അതെ. അധികാരത്തിലിരുന്ന് ഒരാള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് ചായം തേക്കുമ്പോള്‍ ഒട്ടനവധി പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ആനന്ദ് ഗ്രൂപ്പിന്റെയും ദേശ് ഗ്രൂപ്പിന്റെയും പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് ബംഗാളില്‍ വലിയ ശക്തിയുണ്ട്. മമതയുടെ രചനകള്‍ ദേശ് പ്രസാധക ഗ്രൂപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. അധികാരത്തിന്റെ മറ്റൊരു ഗുണം. എഴുത്തുകാരി എന്ന നിലയില്‍ മമത ആരുമല്ല. മമതയെ ഒരു വിഗ്രഹമാക്കി ഉയര്‍ത്തുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്തത് മാധ്യമങ്ങളാണ്. മമതയുടെ വിജയം മാധ്യമങ്ങളുടെ വിജയമാണ്. ഇപ്പോള്‍ ഇടതുപക്ഷത്തിന്, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ഒരു നിലപാട് എടുത്തേ പറ്റൂ. കൂടെ നില്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ശബ്ദങ്ങള്‍കൂടി കേട്ടുകൊണ്ടുള്ള ഒരു നിലപാട്.

    ? ബംഗാളിനെപ്പറ്റി ശുഭസൂചകമായി താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്

    = പാര്‍ടിയെക്കുറിച്ചല്ല. വാസ്തവത്തില്‍ ലോകത്തെമ്പാടും കാണുന്ന ഒരു കാര്യത്തെക്കുറിച്ചാണ്. ബംഗാളിനെക്കുറിച്ചു മാത്രവുമല്ല. ഇടതു പ്രത്യയശാസ്ത്രങ്ങളോട് ജനങ്ങള്‍ക്ക് വല്ലാത്തൊരാഭിമുഖ്യമുണ്ടാകുന്നത് ശുഭസൂചകമായ ഒരു കാഴ്ചയാണ്. ലാറ്റിനമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പുതുതലമുറയുടെ ഒരു ശക്തമായ നിര ഈ പ്രത്യയശാസ്ത്രത്തിനു പിറകില്‍ അണിനിരക്കുന്നുണ്ട്. ജെ എന്‍ യു പോലുള്ള യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ഞാന്‍ ഇതു കാണുന്നുണ്ട്. യുവാക്കള്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് രാഷ്ട്രീയം, കല, സംസ്കാരം എന്നിവയെക്കുറിച്ച് മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. തകര്‍ച്ചയില്‍ നിന്നുള്ള ഒരു പുതിയ തുടക്കം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബംഗാളിയില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ ഏതെങ്കിലും രീതിയില്‍ യുവജനങ്ങളോടു സംസാരിക്കുന്നുണ്ട്. ഇരുന്നൂറ്റമ്പതും മുന്നൂറും വരുന്ന ഗ്രൂപ്പുകള്‍ - ഏറെയും ചെറുപ്പക്കാര്‍ - ചെറിയ പട്ടണങ്ങളില്‍ നിന്നു വരുന്നവര്‍ . അവിടെ അവര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്. അവര്‍ സംവാദങ്ങളില്‍ സജീവമാകുന്നു. എനിക്ക് അവരില്‍ പ്രതീക്ഷയുണ്ട്. വായിക്കുന്നവര്‍ , ചര്‍ച്ച ചെയ്യുന്നവര്‍ . എന്നെപ്പോലെ മറ്റുചിലരും - സൗറിന്‍ ഭട്ടാചാര്യയെപ്പോലുള്ളവര്‍ - ഇതേപോലെ ചെറുപ്പക്കാരോടു സംവദിക്കുന്നുണ്ടാകണം.
    ?മലയാളത്തിന് ബംഗാളി സാഹിത്യവുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ബന്ധം തര്‍ജമകളിലൂടെയുണ്ട്. ബിഭൂതി ഭൂഷണ്‍ , താരാശങ്കര്‍ , ബിമല്‍മിത്ര, ശങ്കര്‍ , ജരാസന്ധന്‍ , മണിക് ബന്ദോപാധ്യായ, സുനില്‍ ഗംഗോപാധ്യായ, തപോവിജയഘോഷ് ഇവരൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടെ എഴുത്തുകാരെപ്പോലെ പരിചിതരാണ്. പക്ഷേ ഞങ്ങളുടെ എത്ര എഴുത്തുകാരെ ബംഗാളിയില്‍ അറിയാം?

    = മലയാളികള്‍ ഇക്കാര്യത്തില്‍ വളരെ മുന്‍പില്‍ത്തന്നെയാണ്. നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടേണ്ടിയിരുന്നത് മണിക് ബന്ദോപാധ്യായയേയും സമരേഷ് ബോസിനെയുമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ രണ്ടുപേരും ശരിക്കും മാര്‍ക്സിയന്‍ എഴുത്തുകാരായിരുന്നു. കുട്ടിയുടെ - നിങ്ങളുടെ കാര്‍ടൂണിസ്റ്റ് കുട്ടിയുടെ - ആത്മകഥ ഞാന്‍ കൂടി പങ്കാളിയായ "തീമ"യാണ് പ്രസിദ്ധീകരിച്ചത്. തകഴി ഞങ്ങള്‍ക്ക് പരിചിതനാണ്. അതുപോലെ അടൂര്‍ , അരവിന്ദന്‍ , ജോണ്‍ എബ്രഹാം തുടങ്ങിയവരെയും ഞങ്ങള്‍ക്കറിയാം. പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ അറിയാവുന്നിടത്തോളം ഞങ്ങള്‍ക്ക് നിങ്ങളെ അറിഞ്ഞുകൂടാ എന്നത് സത്യം തന്നെയാണ്. സമാന്തരമായി ഇടതുപക്ഷത്തിന് കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകണം. ഇടതുപക്ഷങ്ങള്‍ തമ്മില്‍ കൂടുതല്‍ സംവാദങ്ങള്‍ ഉണ്ടാകണം. ദേശാഭിമാനി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ അതിനു മുന്‍കൈയെടുക്കുകയും വേണം.
    ?സാംസ്കാരികരംഗത്തെ ചെറുത്തുനില്പുകളുടെ പുതിയ രീതികളെ സംബന്ധിച്ച് എന്താണ് പറയാനുള്ളത്?

    = സമാന്തരമായി ധാരാളം പ്രസിദ്ധീകരണങ്ങള്‍ കൊണ്ടുവരാന്‍ നമുക്കു കഴിയണം. വലിയ കോര്‍പറേറ്റ് പ്രസിദ്ധീകരണങ്ങളും മാളുകളും നമുക്ക് യാതൊരു പിന്തുണയും തരില്ല. അവിടെ നമുക്ക് പ്രവേശനവും ലഭിക്കാനിടയില്ല. മാധ്യമങ്ങള്‍ എതിരാണെന്നു പറഞ്ഞിരുന്നിട്ടും കാര്യമില്ല. ഒരു സമാന്തര പ്രതിരോധം, ഫലപ്രദമായ മറ്റൊരു പ്രകാശന സൗകര്യം അതാണ് പ്രധാനം - മാര്‍ക്സിസം എന്നും ഒരു പ്രതിരോധ രീതിയാണ്. രാഷ്ട്രീയ മുന്നേറ്റം കൊണ്ട് നിങ്ങള്‍ക്ക് ഒരതിരുവരെ പ്രതിരോധനിര തീര്‍ക്കുകയും നിര്‍ണായകശക്തി ആകുകയും ചെയ്യാം. അതേസമയം ആശയപരമായ മേല്‍ക്കൈയും ഒപ്പംതന്നെ നമുക്ക് നേടേണ്ടതായിട്ടുണ്ട്. അടിത്തട്ടിലേക്ക് ആശയങ്ങള്‍ എത്തിച്ചേരണം. രംഗവേദികള്‍ , സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ , പ്രസിദ്ധീകരണങ്ങള്‍ , പുസ്തകവിതരണം, സാംസ്കാരിക സംഘടനകള്‍ എല്ലാം നമുക്കു വേണം - 1930 കളുടെ ഊര്‍ജസ്വലതയിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയണം.

    ? മാര്‍ക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്ന ഒരു പ്രശ്നം ഉണ്ട്.

    വാസ്തവത്തില്‍ , പറയുന്നതുപോലെ അവ രണ്ടല്ല. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഒരു സാംസ്കാരിക ഇടതുപക്ഷം-പാര്‍ടിയാല്‍ നേരിട്ട് നിയന്ത്രിക്കപ്പെടാത്ത ഒരു ഇടതുപക്ഷം- ഉണ്ടാകണം.1920കളിലെ വിപ്ലവാനന്തര റഷ്യന്‍ അന്തരീക്ഷം ഓര്‍ക്കുക. അന്നത്തെ മേയര്‍ ഹോള്‍ഡിന്റെ കത്തുകള്‍ ഓര്‍ക്കണം. "എനിക്കൊരു പണി തരൂ. നിങ്ങള്‍ക്കുവേണ്ടി പാര്‍ടിക്കുവേണ്ടി" - മേയര്‍ ഹോള്‍ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഓര്‍മിക്കുക. അദ്ദേഹം നിര്‍മിച്ച തിയേറ്റര്‍ പാലസുകള്‍ ഓര്‍ക്കുക - അതേ, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പാര്‍ടിയും ഗവണ്‍മെന്റും നല്ല പണി കൊടുക്കണം. അതു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു ബോധ്യപ്പെടുത്തുകയും വേണം. താന്‍ ഒരു സാംസ്കാരിക ഇടതുപക്ഷത്താണ് നില്ക്കുന്നതെന്ന ബോധ്യത്തോടൊപ്പം തന്നെ താന്‍ തന്റേതായ ഒരു സാംസ്കാരിക തലം നിര്‍മിക്കുന്നുണ്ടെന്നും അയാള്‍ക്കു ബോധ്യം വരണം. സാംസ്കാരിക പ്രവര്‍ത്തകരുടെ പണി നിലമുഴുതുമറിയ്ക്കലും വിത്തിടലുമാണ്. പാര്‍ടിയ്ക്ക് അതിനു സമയമുണ്ടായിക്കൊള്ളണമെന്നില്ല. വളര്‍ത്തിയെടുക്കുന്നതും വിള കൊയ്യുന്നതും പ്രായോഗിക രാഷ്ട്രീയമായിരിക്കും. കാണാമറയത്താണ് കലാകാരന്റെ ജോലി. ?

    നന്ദി സമിക്. ഞങ്ങളോട് ഇത്രയും സമയം സഹകരിച്ചതിന് = വളരെ വളരെ നന്ദി.