Sunday, October 10, 2010

കോ.ലീ.ബി. കൂട്ടുകെട്ട്

കോ.ലീ.ബി. കൂട്ടുകെട്ട്

തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയാന്‍ തുടങ്ങിയതോടെ യുഡിഎഫില്‍ അങ്കലാപ്പ് വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ആവര്‍ത്തിക്കുമെന്ന് സ്വപ്നം കണ്ടവര്‍ക്ക് യാഥാര്‍ഥ്യം അതല്ലെന്ന തോന്നല്‍ ശക്തിപ്പെട്ടിരിക്കുന്നു. ഏത് കച്ചിത്തുരുമ്പും തങ്ങള്‍ക്കനുയോജ്യമാണെന്നും ഒഴിവാക്കാന്‍ ഒക്കില്ലെന്നും തിരിച്ചറിവുണ്ടായിരിക്കുന്നു. യുഡിഎഫ് ബിജെപിയുമായി തെരഞ്ഞെടുപ്പ് ധാരണയിലെത്തുക എന്നത് പുതിയതല്ല. എല്ലാ തെരഞ്ഞെടുപ്പിലും അത് പതിവാണ്. യുഡിഎഫിന്റെ വടകര മോഡലും ബേപ്പൂര്‍ മോഡലും കുപ്രസിദ്ധമാണല്ലോ. വോട്ടിന്റെ കണക്കു കൂട്ടി നോക്കിയപ്പോള്‍ കോ.ലീ.ബി കൂട്ടുകെട്ടിന് ബേപ്പൂര്‍ അസംബ്ളി നിയോജകമണ്ഡലത്തിലും വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലും അനായാസം ജയിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് ബേപ്പൂരില്‍ ഡോ. മാധവന്‍കുട്ടിയെയും വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ അഡ്വക്കറ്റ് രത്നസിങ്ങിനെയും മത്സരിപ്പിച്ചത്. മുസ്ളിംലീഗിന്റെ ആത്മീയവും രാഷ്ട്രീയവുമായ സംയുക്ത നേതൃത്വം അരയും തലയും മുറുക്കി രംഗത്തിറങ്ങിയാല്‍ വിജയിക്കുമെന്നതില്‍ സംശയമൊന്നും ഉണ്ടായിരുന്നില്ല. രണ്ടിലും ജയിച്ചതായി യുഡിഎഫ് ഉറപ്പിച്ചു. എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ ജയിച്ചത് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളായ ടി കെ ഹംസയും ഉണ്ണിക്കൃഷ്ണനുമായിരുന്നു. പരാജയം ഏറ്റുവാങ്ങിയിട്ടും കോഗ്രസ് നേതൃത്വം അതില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറായില്ല. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏഴരലക്ഷം വോട്ടാണ് യുഡിഎഫിന് മറിച്ചുകൊടുത്തത്. അസംബ്ളി തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി, യുഡിഎഫിന് വോട്ട് മറിച്ചുനല്‍കുന്നത് പതിവായി. എന്നാല്‍, ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് സ്വന്തം സ്ഥാനാര്‍ഥിക്കുതന്നെ നല്‍കുക എന്നായിരുന്നു പതിവ്. തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലാണ് ആ പതിവ് തെറ്റിച്ചത്. തിരുവനന്തപുരത്ത് കോഗ്രസ് സ്ഥാനാര്‍ഥിക്ക് ആര്‍എസ്എസ് വോട്ട് വില്‍പ്പന നടത്തിയത് അതിന്റെ നേതാക്കള്‍തന്നെ പരസ്യമായി പറയാനിടയായി. ബിജെപിയില്‍ അതിന്റെ പേരില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയുംചെയ്തു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് മതന്യൂനപക്ഷ വിഭാഗങ്ങളും മറ്റുചിലരും വോട്ടുചെയ്തത് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാതിരിക്കാനായിരുന്നെങ്കില്‍ ബിജെപി, യുഡിഎഫിന് വോട്ടുചെയ്തത് എല്‍ഡിഎഫിനെ തോല്‍പ്പിക്കാനായിരുന്നു. സ്വന്തം കണ്ണ് മറ്റുള്ളവര്‍ക്ക് കാഴ്ച ലഭിക്കാന്‍ ദാനംചെയ്യുക എന്ന മഹാത്യാഗമാണ് ബിജെപിക്കാര്‍ കഴിഞ്ഞ തവണ കോഗ്രസിനുവേണ്ടി ചെയ്തത്. ഇപ്പോള്‍ അത് ആവര്‍ത്തിക്കാനാണ് ശ്രമം. ബിജെപിയുടെ നേതാവ് ഒ രാജഗോപാല്‍ പറയുന്നത് പ്രാദേശിക നീക്കുപോക്കുകള്‍ ആകാമെന്നാണ്. ബിജെപിയുടെ വികസന കാഴ്ചപ്പാടുകളോട് സഹകരിക്കാന്‍ തയ്യാറുള്ള കക്ഷികളുമായി പ്രാദേശിക തലത്തില്‍ നീക്കുപോക്കുകളാകാം എന്നാണ് നയമെന്ന് ഒ രാജഗോപാല്‍ തുറന്നു സമ്മതിച്ചിരിക്കുന്നു. യുഡിഎഫും ബിജെപിയുമായുള്ള നീക്കുപോക്കുകള്‍ കേരളത്തിലെ 14 ജില്ലയിലും വ്യക്തമായും കാണാന്‍ കഴിയുന്നുണ്ട്. കോഗ്രസോ, മുസ്ളിംലീഗോ ബിജെപിക്കെതിരെ ഒരുവാക്കുപോലും പറയില്ലെന്ന് ഉറപ്പിച്ചതാണ്. അയോധ്യയിലെ തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ വിധിയെപ്പറ്റി അഭിപ്രായം പറയാന്‍പോലും കോഗ്രസ് നേതൃത്വം അറച്ചുനില്‍ക്കുകയാണ്. യുപിഎയുടെ സഖ്യകക്ഷിയായ ഡിഎംകെയുടെ നേതാവ് മുഖ്യമന്ത്രി എം കരുണാനിധി അഭിപ്രായം പറഞ്ഞു. രണ്ടുലക്ഷത്തില്‍പരം വര്‍ഷംമുമ്പ് ത്രേതായുഗത്തിലാണ് ശ്രീരാമന്‍ ജനിച്ചതെന്നാണ് വിശ്വസിക്കുന്നത്. അത്രയും കാലം മുമ്പ് രാമന്‍ ജനിച്ചസ്ഥലം ജഡ്ജി ശര്‍മയ്ക്ക് എങ്ങനെയാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് കരുണാനിധി ചോദിച്ചത്. 1000 വര്‍ഷംമുമ്പ് ജനിച്ച രാജരാജചോളന്റെ ജന്മസ്ഥലം ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നിരിക്കെ രണ്ടുലക്ഷത്തി എഴുപതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജനിച്ചതായി കരുതുന്ന ശ്രീരാമന്റെ ജന്മസ്ഥലം എങ്ങനെയാണ് കണ്ടെത്താന്‍ കഴിഞ്ഞത് എന്നാണ് ഡിഎംകെ നേതാവ് ചോദിച്ചത്. എന്നാല്‍, കോഗ്രസിന് ഇത് പ്രശ്നമേയല്ല. പാലുകുടിക്കുമ്പോള്‍ കണ്ണ് മുറുക്കെ അടച്ചാല്‍ അത് മറ്റുള്ളവര്‍ കാണില്ലെന്നാണ് കോഗ്രസിന്റെ ധാരണ. ഒരുവശത്ത് ബിജെപിയുമായി ധാരണയിലെത്തിയപ്പോള്‍ത്തന്നെ പോപ്പുലര്‍ഫ്രണ്ടുമായും യുഡിഎഫിന് ധാരണയുണ്ടെന്നതിനുള്ള തെളിവ് പുറത്തുവന്നുകഴിഞ്ഞു. ഇടുക്കി ജില്ലയിലെ മുസ്ളിംലീഗ് പ്രസിഡന്റ് പറയുന്നത് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധംസ്ഥാപിക്കാന്‍ കോഗ്രസ് നേതാക്കള്‍ ലീഗിനെ നിര്‍ബന്ധിച്ചു എന്നാണ്. കോളേജ് പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശബ്ദിക്കാന്‍ കോഗ്രസ് തയ്യാറായിട്ടില്ല. പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയത് അദ്ദേഹത്തിന്റെ പെറ്റമ്മയുടെയും കൂടപ്പിറപ്പിന്റെയും മുമ്പില്‍വച്ചാണ്. അതിനേക്കാളും ക്രൂരമാണ് പ്രൊഫസര്‍ ജോസഫിനെ കോളേജില്‍നിന്ന് പിരിച്ചുവിട്ട വിഷയം. അതിലും കോഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമൊന്നും ഇല്ല. ഇതാണ് യഥാര്‍ഥ കാപട്യം. ഈ ബന്ധമൊക്കെയുണ്ടായിട്ടും കോഗ്രസ് നേതൃത്വത്തിന്റെ അങ്കലാപ്പ് അകന്നിട്ടില്ല. അവസാന നിമിഷത്തിലാണ് കെ മുരളീധരനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിക്കണ്ട് സഹായം അഭ്യര്‍ഥിച്ചത്. കോഴിക്കോട് ഡിസിസി പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും സംഘവും ചേര്‍ന്നാണ് മുരളീധരനെക്കണ്ട് സഹായം അഭ്യര്‍ഥിച്ചത്. അതേവരെ മുരളിക്ക് കോഗ്രസില്‍ അംഗത്വം നല്‍കില്ലെന്നായിരുന്നു കോഗ്രസിന്റെ നിലപാട്. കരുണാകരന്‍ താണുകേണഭ്യര്‍ഥിച്ചിട്ടും കനിയാതിരുന്ന കോഗ്രസ് നേതൃത്വം മുരളിയെക്കണ്ട് കൈപ്പത്തി ചിഹ്നത്തില്‍ അനുയായികളെ മത്സരിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചത് കോഗ്രസിന്റെ യഥാര്‍ഥഗതികേട് വെളിപ്പെടുത്തുന്നതായിരുന്നു. ഒഞ്ചിയം ഏരിയയില്‍ പുത്തന്‍വിപ്ളവകാരികള്‍ക്കും പരസ്യമായ പിന്തുണ ഉദാരമായി പ്രഖ്യാപിച്ചിരിക്കുന്നു. വീരേന്ദ്രകുമാറും ജോസഫും ഒക്കെ യുഡിഎഫില്‍ ചേക്കേറിയിട്ടും തെരഞ്ഞെടുപ്പ് അടുക്കുന്തോറും കോഗ്രസിന്റെ പരിഭ്രാന്തി വര്‍ധിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെ വല്ലാതെ ആകര്‍ഷിച്ചതായും കേന്ദ്രത്തിലെ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെയുള്ള ജനരോഷം തിളച്ചുമറിയുന്നതായും യുഡിഎഫ് തിരിച്ചറിഞ്ഞിരിക്കുന്നു. 2009ല്‍ എന്‍ഡിഎഫ് തീവ്രവാദികളുമായുള്ള ബന്ധം മറച്ചുപിടിക്കാനായിരുന്നു പിഡിപി പ്രശ്നം ഉയര്‍ത്തിക്കാട്ടിയത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയും പോപ്പുലര്‍ ഫ്രണ്ടുമായുള്ള യുഡിഎഫ് ബന്ധത്തിന് മറയിടാനാണ് എല്‍ഡിഎഫ്- ബിജെപി ബന്ധം ആരോപിക്കുന്നത്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ കോഗ്രസിന്റെ ആരോപണം ഏറ്റുപിടിക്കാനും സ്വാഭാവികമായും തയ്യാറായിരിക്കുന്നു. ഇതുകൊണ്ടൊന്നും കേരളത്തിലെ ഉല്‍ബുദ്ധരായ സമ്മതിദായകരെ വഴിതെറ്റിക്കാന്‍ കഴിയുമെന്ന് മോഹിക്കേണ്ടതില്ല.

1 comment:

Anonymous said...

ഇത്തവണ നിലം തൊടാതെ പൊട്ടും എന്ന് ഉറപ്പായി അല്ലേ...
എട്ടു നിലേ പൊട്ടും എന്നുറപ്പുള്ളപ്പോഴെല്ലാം കോലീബി എന്ന സാധനം ഇറക്കി നോക്കാറുണ്ട്. ബിജെപി വോട്ടു മറിച്ചു തന്നു കൊണ്ടിരുന്ന കക്ക്ഷി ഇപ്പോഴും കൂടെ തന്നെ ഉണ്ടല്ലോ അല്ലേ.