Saturday, September 24, 2011

ഇതാ വീണ്ടും വരുന്നു, വിദേശമലയാളി മാമാങ്കം.. കേരളത്തിന്‍റെ വികസനത്തില്‍ വിദേശമലയാളികള്‍ക്ക് എന്തുചെയ്യുവാന്‍ കഴിയുമെന്ന് ചര്‍ച്ച ചെയ്യും...

ഇതാ വീണ്ടും വരുന്നു, വിദേശമലയാളി മാമാങ്കം.. കേരളത്തിന്‍റെ വികസനത്തില്‍ വിദേശമലയാളികള്‍ക്ക് എന്തുചെയ്യുവാന്‍ കഴിയുമെന്ന് ചര്‍ച്ച ചെയ്യും...


( പ്രവാസി പുനരധിവാസം,പ്രവാസികളുടെ യാത്ര പ്രശ്നം ,വിമാനക്കമ്പനികളുടെകൊള്ള,പ്രവാസി ക്ഷേമനിധി, പ്രവാസി പെന്‍ഷന്‍,പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം,പ്രവാസികള്‍ അനുഭവിക്കേണ്ടിവരുന്ന മറ്റ് പ്രശ്നങള്‍ ഇതൊന്നും സര്‍ക്കാറിന്ന് ബാധകമല്ല.....നിക്ഷേപ സംഗമമെന്ന പേരില്‍ കേരളത്തിന്റെ പൊതു സ്വത്ത് കൊള്ളയടിക്കാന്‍ സില്‍ബന്ധികള്‍ക്ക് അവസരം ഒരുക്കാന്‍ ഇവര്‍ ഇതിന്ന് മുമ്പും ശ്രമിച്ചിട്ടുണ്ട്....പലതും ബന്ധക്കാര്‍ക്കും സ്വന്തക്കാര്‍ക്കും കൊടുത്തിട്ടുമുണ്ട്....പക്ഷെ കേരളത്തില്‍ വികസനം മാത്രം വന്നില്ല.....വികസനം ഇവരുടെയൊക്കെ പോക്കറ്റായിരുന്നു )



കൊച്ചി:നോര്‍ക്ക റൂട്ട്സിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29, 30 തീയതികളില്‍ തിരുവന്തപുരത്ത് വിദേശമലയാളി സംഗമം സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ മന്ത്രി കെ.സി. ജോസഫ്. നോര്‍ക്ക റൂട്ട്സ് ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിന്‍റെ വികസനത്തില്‍ വിദേശമലയാളികള്‍ക്ക് എന്തുചെയ്യുവാന്‍ കഴിയുമെന്ന കാര്യ വും ഈ സംഗമത്തിന്‍റെ ഭാഗമായി ചര്‍ച്ചചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ അടുത്തവര്‍ഷം സംഘടിപ്പിക്കുന്ന എമര്‍ജിങ് കേരള നിക്ഷേപ സംഗമത്തിന്‍റെ മുന്നോടിയായി വിദേശത്തുതന്നെ വിദേശ മലയാളി സംഘടനകളുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Wednesday, September 7, 2011

സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍


എല്ലാ സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍







പോന്നോണം വരവായി...പൂവിളിയുമായി


മലയാളി മനസ്സില്‍ ഗൃഹാതുരമായ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി പൂവിളിയുമായി ഒരു പൊന്നോണം കൂടി വന്നിരിക്കുന്നു.പൊന്നിന് ചിങമാസത്തിലെ പൊന്നോണം മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം .ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള ത്രസിക്കുന്ന സ്മരണ മഹാദുരിതപൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളിമനസ്സുകളില്‍ പ്രത്യാശയുടെ പൊന്‍‌കിരണങള്‍ ഉയര്‍ത്തുന്നുണ്ട് . ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെയെപ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണസങ്കല്പ്പമിന്ന് മാറിക്കഴിഞിരിക്കുന്നു.കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള് നിറഞതായിരുന്നു. ചോരനിരാക്കി പാടത്തും പറമ്പിലും കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു. ഇടവപ്പാതിയിലെ തോരാത്ത പെരുമഴയും കള്ളകര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.എന്നാല് കര്‍ഷന്റെ പത്തായത്തില് നിറഞിരുന്ന നെല്ലും തൊടിയില്‍ നിറഞ്ഞിരുന്ന പൂക്കളും മനസ്സില് നിറഞിരുന്ന ആഹ്ലാദവും ഇന്ന് എങോ പോയിമറഞിരിക്കുന്നു.പോയകാലത്തിന്റെ മധുരസ്മരണകള് ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നുവിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടുമുറ്റത്ത് വര്‍ണ്ണ പൂക്കളമൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങലൊരുക്കുവാനുള്ള വിഭവങള്‍ക്കും അയല് നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നു.ശാരീരിക അധ്വാനം അപമാനമായികരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു.എന്തിനും ഏതിന്നും ആരെങ്കിലെയുമൊക്കെ ആശ്രയിക്കുന്നതില് അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങളും വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. അവശേഷിക്കുന്നതും വെട്ടിപ്പിടിക്കാന്‍ കഴുകണ്‍റ്റെ കണ്ണുമായി ഭൂമാഫിയ സംഘങള്‍ നാട്ടിന്‍ പുറങളില്‍ പോലും റോന്ത് ചുറ്റുകയാണുനമ്മുടെ കുട്ടികള്‍ക്കുപോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.ഓണക്കാലത്ത് മലയാളനാടിനെ സുന്ദരമാക്കാന് പ്രക്രതിപോലും അതീവശ്രദ്ധയാണ് .പൂത്തുലഞു നില്‍ക്കുന്ന പൂമരങളും പുല്‍ച്ചെടികളും മലയാളനാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാക്കിയിരുന്നു.മലയാള നാട്ടിലെ മരങളൊക്കെ പൂത്തുലഞ് വര്‍ണ്ണഭംഗി ചൊരിയുമ്പോള് കുരുന്നു മനസ്സുകളില് ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു.പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് കുട്ടികളുടെ മനസ്സില് നിന്നുപോലും അത്തരം ആവേശം പടിയിറങിയിരിക്കുന്നു.ഗ്രമാന്തരങളില് പോലും പൂക്കളമൊരുക്കാന് പൂവറുക്കാന് പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല.ഓണപ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള് ഇന്ന് എവിടെയോ പോയിമറഞിരിക്കുന്നു.പ്രജാവത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടുഭരിച്ചിരുന്ന മഹാബലിയിന്ന് കുടവയറും കൊമ്പന് മീശയും ഓലക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ച്രിക്കുന്നു. മാവേലിയെ കോമാളിയാക്കാനാണു ഇന്ന് എല്ലാവരും ശ്രമിക്കുന്നത്.
കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണസങ്കല്പം പോലും ഇന്ന് വികലമാക്കപ്പെട്ടിരിക്കുന്നു. ഓണം ഇന്ന് ഏറ്റവും മൂല്യമുള്ള വ്യാപരോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓണത്തേയും മാവേലിയേയും വിപണനം ചെയ്യാനുള്ള മത്സരമാണിന്ന് നടക്കുന്നത്.ഓഫറുകളും സൗജന്യങളും പ്രഖ്യാപിച്ച് മനുഷ്യരുടെ മനസ്സിളക്കി കടക്കെണിയൊരുക്കുന്നതില്‍ ഇവര്‍ വിജയം കാണുന്നു. ഓണത്തപ്പന്‍ മുതല്‍ ഓണ സദ്യവരെ തയ്യാര്‍ ചെയ്തുകൊടുക്കാന്‍ വന്‍‌കിട കച്ചവടക്കാര്‍ രംഗത്തുണ്ട്.ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു.ഓണത്തിന്റെ വര്‍ണ്ണപൊലിമ ചാനലില്‍ കൂടി റിമോട്ടില്‍ വിരലമര്‍ത്തി ആസ്വദിക്കുകയാണു ഭൂരിഭാഗം ജനങളും. ഓണനാടും ആകെ ഇന്ന് മാറിയിരിക്കുന്നു.കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും അക്രമവും അഴിമതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു.വഞ്ചനയും കാപട്യവും അഴിമതിയും സമൂഹത്തിന്റെ മുഖമുദ്രയായിമാറിയിരിക്കുന്നു.എല്ലാവിധ കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന നമ്മുടെ ഭരണാധികാരികളും അവരുടെ സാമ്പത്തിക നയങളും സാധാരണക്കാരന്റെ ജീവിതത്തില് നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു .സര്‍ക്കാറിന്റെ സഹായമില്ലെങ്കില് ഓണമില്ലായെന്ന അവസ്ഥയാണിന്ന്.സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യ സം‌ഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗിയതയും തീവ്രവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങള്‍ നടക്കുന്നുണ്ട്. എല്ലാ മതങളില്‍ പെട്ടവരും പരസ്പര സ്നേഹത്തൊടെയും സൗഹാര്‍ദ്ദത്തോടെയും കഴിഞ്ഞിരുന്ന കേരളത്തില്‍ ബോധപൂര്‍‌വ്വം കുഴപ്പങളുണ്ടാക്കാന്‍ വര്‍ഗ്ഗിയ വാദികളും മതതിവ്രവാദികളും ശ്രമങള്‍ നടത്തുന്നുണ്ട് . വര്‍ഗ്ഗിയതയും മത തിവ്രവാദവും മലയാളത്തിന്റെ മണ്ണില്‍ വെച്ച് പൊറുപ്പിക്കില്ലായെന്ന ഉറച്ച തീരുമാനങളെടുക്കാന്‍ ജനങള്‍ തയ്യാറാകണം.കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങിച്ചും ആര്‍ഭാടങളും പൊങ്ച്ചങളും കാട്ടാന് ഒരുങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില് അഭയം തേടുകയാണ്.വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില് കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു.ദിനം പ്രതി നാട്ടില് നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങള് ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്.വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മതാപിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുകയും വൃദ്ധസദനങളില്‍ കൊണ്ട് ചെന്ന് തള്ളുകയും ചെയ്യുന്ന മക്കള് ,ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല് ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ , മക്കളെ ആറ്റിലും കിണറ്റിലും എറിഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര് ,സ്വന്തം ചോ രയില് പിറന്ന പെണ്‍മക്കളെപ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്,പിഞ്ചുകുഞുങളെയും വൃദ്ധകളെയും പോലും ലൈഗിക പിഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യമൃഗങള്, കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബള്, ദിനം പ്രതി എത്രയെത്ര ക്രൂരകൃത്യങളാണ് നമ്മുടെ നാട്ടില് നടമാടുന്നത്. നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്.. എന്നുമെന്നും ശാന്തിയും സമധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാക്രിമിനല് മാഫിയയുടെയും ക്വോട്ടേഷന്‍ സംഘങളുടെയും വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു.നീതിപീഠവും നീതിപാലകരും ഭരണാധികാരികളും ഇവരുടെ ഒത്താശക്കാരായി മാറുന്നതോടെ പാവപ്പെട്ട ജനം നിസ്സഹരായി മാറുകയാണു.ഇതിനെല്ലാം അറിതിവരുത്താന് എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടിപുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒത്തരുമയോടെ സഹായിച്ചും സഹകരിച്ചും കഴിഞിരുന്ന, ആ നന്മ നിറഞ മാവേലിനാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?മനുഷ്യമനസ്സുകളില് നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും സാഹോദര്യവും പടിയിറങുമ്പോള് നമ്മള് പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങള് പോലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്.സമൂഹത്തില്‍ കൂട്ടായ്മകള്‍ കുറയുന്നു.വിഭാഗിയത,ജാതിമത ചേരിതിരിവുകള്‍,സഹകരണമില്ലായ്മ, മനുഷ്യര്‍ തമ്മിളുള്ള സ്നേഹത്തില്‍ സം‌ഭവിക്കുന്ന വിടവ് ,അഴിമതി , അക്രമങള്‍ ,വര്‍ഗ്ഗിയത , തീവ്രവാദം തുടങി മനുഷ്യരാശിക്ക് ഒരു തരത്തിലും ഗുണകരമല്ലാത്ത പ്രവണതകള്‍ ഏറിഏറി വരുകയാണു പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള് മനുഷ്യമനസ്സുകളില് സ്നേഹവും സഹോദര്യവും ഉണര്‍ത്താനും കാര്‍ഷികസമൃദ്ധിയിലേക്ക് മനസ്സുകൊണ്ടേങ്കിലും മടങിയെത്താനും നമുക്ക് സാധിച്ചങ്കില്‍ എന്ന് ആശിക്കുകയാണു .by Narayanan veliancode .Dubai .050 6579581.

Tuesday, September 6, 2011

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-2



പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-2





അഭിമുഖം

പ്രതിച്ഛായയുടെ തടവുകാരനല്ല പിണറായി വിജയന്‍.
മുണ്ടയില്‍ കോരന്‍െറയും കല്യാണിയുടെയും മകനായ വിജയന്‍ കേരളത്തിലെ
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മംകൊടുത്ത പിണറായിയില്‍നിന്ന് ഒരു സാദാ കമ്യൂണിസ്റ്റുകാരനായി
തുടങ്ങി പാര്‍ട്ടിയുടെ അമരത്തെത്തി. ത്യാഗപൂര്‍ണമായ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള,
സംഘടനാകാര്യങ്ങളിലും പാര്‍ട്ടിനിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത,
കാര്‍ക്കശ്യമുള്ള പിണറായി, മാധ്യമങ്ങളുടെ ലാളനയേറ്റുവളര്‍ന്ന ഒരാളല്ല.
സമരമുഖങ്ങളിലൂടെയായിരുന്നു ആ യാത്ര.
അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ നാലഞ്ചു പൊലീസുകാര്‍ ചേര്‍ന്ന്
ക്രൂരമായി മര്‍ദിച്ചു. വീണുപോയ പിണറായിയെ നിലത്തിട്ടുചവിട്ടി. മര്‍ദനത്തിനിടയില്‍
ഇടതുകാല്‍ ഒടിഞ്ഞു. ഏറെനാള്‍ കഴിഞ്ഞ് അന്നത്തെ ജയില്‍ എസ്.പി ജോസഫ് തോമസ്
എത്തിയപ്പോള്‍ പിണറായി പറഞ്ഞു: ‘‘കാലൊക്കെ ശരിയായി കേട്ടോ. ജയില്‍ ഞങ്ങള്‍ക്ക്
പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, നിങ്ങള്‍ക്കുള്ളതല്ല.’’എസ്.പിയുടെ മുഖം വിവര്‍ണമായി.
ലോക്കപ്പ് മര്‍ദനങ്ങളും ജയിലുകളും ഗുണ്ടാമര്‍ദനങ്ങളുമൊക്കെ ഒരു കമ്യൂണിസ്റ്റുകാരന്
വിധിക്കപ്പെട്ടിട്ടുള്ളതാണെന്ന് വിശ്വസിക്കുന്ന വിജയന്‍ ഇന്നും നട്ടെല്ലുവളയാതെ
തലയുയര്‍ത്തി നില്‍ക്കുന്നു.
രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്‍ററില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍
മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി പിണറായി വിജയന്‍ മനസ്സ് തുറക്കുന്നു.
പുറത്ത ്പ്രചരിക്കുംവിധം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടോ?
l പാര്‍ട്ടിക്കകത്ത് വിഭാഗീയത ഉണ്ടായിരുന്നു നേരത്തേ. അത് നമ്മുടെ കേരളത്തിലെ പാര്‍ട്ടിയുടെ അനുഭവത്തില്‍തന്നെ എടുത്താല്‍ ഓരോ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള വിഭാഗീയതയുടെ കാര്യം എടുത്തുനോക്കിയാല്‍ പാര്‍ട്ടിയും സഖാക്കളും അതിന്‍െറ ദോഷം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലൂടെ ഇതൊരു ദോഷമാണ്, പാര്‍ട്ടി ശരീരത്തില്‍ ഏല്‍ക്കുന്ന കാന്‍സറാണ് എന്നൊക്കെ ശരിയായരീതിയില്‍ സഖാക്കള്‍ക്ക് ബോധ്യമായി. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി കേരളത്തിലെ പാര്‍ട്ടിയാകെ യോജിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അതോടൊപ്പം ഈ ബോധ്യം, ഇത് വലിയ ആപത്താണ് നമുക്ക് ഉണ്ടാക്കിത്തരുന്നത് എന്ന കാര്യം മനസ്സിലായതിന്‍െറ ഭാഗമായി കേരളത്തില്‍ ഇന്ന് അത്തരമൊരു അവസ്ഥയില്ല. നമ്മുടെ 14 ജില്ലകളും എടുത്തുപരിശോധിച്ചാല്‍ വിഭാഗീയതയുടേതായ വല്ലാത്ത പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന പ്രദേശങ്ങള്‍ ഇന്നത്തെ കേരളത്തില്‍ കാണാന്‍ കഴിയില്ല. ഏതെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ അത് വിഭാഗീയതയാണെന്നതരത്തില്‍ ചിത്രീകരിക്കുന്നതാണ്. കേരളത്തിലെ അന്തരീക്ഷം പരിശോധിച്ചാല്‍ വിഭാഗീയത ഇന്ന് വലിയ പ്രശ്നമായിട്ട് കാണുന്നില്ല.
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇടതുപക്ഷത്തിനാവും മേല്‍ക്കൈ കിട്ടുക എന്ന് പല കേന്ദ്രങ്ങളും പറയുന്നു. പാര്‍ട്ടി അങ്ങനെ വിശ്വസിക്കുന്നുണ്ടോ?
l ഏത് ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും ഞങ്ങള്‍ക്ക് മുന്നിലെത്താന്‍ കഴിയും എന്നുതന്നെയാണ് വിശ്വാസം. അതില്‍ ഒരു വ്യത്യാസവുമില്ല. ഇത്തവണ ഒന്നു തെന്നിമാറി എന്നേ ഉള്ളൂ. ഏതു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും ഞങ്ങള്‍ മുന്നിലെത്തും.
പാര്‍ട്ടിക്കുവേണ്ടി പല ത്യാഗങ്ങളും സഹിച്ച് ആരോപണങ്ങള്‍ കേട്ട് വളര്‍ന്നുവരുന്ന ഒരാളാണ് താങ്കള്‍. അത്തരം ആരോപണങ്ങളെയൊക്കെ വലിച്ചെറിഞ്ഞ് ധൈര്യസമേതം മുന്നേറുന്ന ഒരു പാര്‍ട്ടി നേതാവാണ്. സത്യത്തില്‍ ആരാണ് പിണറായി വിജയന്‍െറ ദൈവം, പാര്‍ട്ടിയാണോ പ്രത്യയശാസ്ത്രമാണോ?
l ഞങ്ങള്‍ പാര്‍ട്ടിക്കുവേണ്ടിയാണല്ളോ നിലകൊള്ളുന്നത്. പാര്‍ട്ടിയാണല്ളോ നമുക്ക് വലുത്. പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ പാര്‍ട്ടി.
പൊതുവെ പറഞ്ഞാല്‍ പാര്‍ട്ടി വികസനങ്ങള്‍ക്ക് എതിരാണെന്ന ഒരു പ്രചാരണമുണ്ട്. ആദ്യകാലത്ത് കമ്പ്യൂട്ടറിനെ എതിര്‍ത്തതൊക്കെ ഇപ്പോഴും വിവാദമായി നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ വികസനനയം എന്താണ്?
l പുതിയതിനെ ആകെ നിഷേധിക്കുന്ന ഒരു പാര്‍ട്ടിയല്ല സി.പി.എം. പുതിയ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന് ഗുണകരമായിട്ടുള്ളതാകുമ്പോള്‍ ആ ഗുണകരമായിട്ട് വരുന്നതിനെ അതേരീതിയില്‍ കാണുകയും പിന്താങ്ങുകയും ചെയ്യുന്ന പാര്‍ട്ടി തന്നെയാണ്, അതിനെക്കുറിച്ച് ഒരാശങ്ക ഉണ്ടാകേണ്ടതില്ല. വികസന കാര്യങ്ങളിലും അതുതന്നെയാണ് നിലപാട്. നമ്മുടെ നാടിന്‍െറ വികസനമാണ് പ്രധാനം. ഒപ്പം നാടിന്‍െറ താല്‍പര്യം സംരക്ഷിക്കപ്പെടണം. നാടിന്‍െറ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള വികസന സംരംഭങ്ങള്‍ സി.പി.എം എപ്പോഴും പ്രോത്സാഹിപ്പിക്കും. അതിന്‍െറ മറവില്‍ നാടിനെ തകര്‍ക്കാന്‍ നോക്കരുത്. അത് പാര്‍ട്ടി എതിര്‍ക്കും.
വികസനത്തെക്കുറിച്ചുള്ള പൊതുസങ്കല്‍പം എന്താണ്? സ്മാര്‍ട്ട്സിറ്റി വരുന്നു, എക്സ്പ്രസ് വേ വരുന്നു, അടിസ്ഥാനപരമായ കേരള വികസനം പൂര്‍ത്തിയാകാത്ത ഘട്ടത്തില്‍ ഇങ്ങനെയുള്ള വികസനത്തിലേക്ക് കടന്നുചെല്ലുകയും അതിനെ താങ്ങാനുള്ള സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ടോ?
lസ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ ഞങ്ങള്‍ അന്ന് എതിര്‍ത്തത്, തുടങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ഒരു ഭാഗം സ്ഥലം വേണം എന്നുപറഞ്ഞത് ശരിയല്ല. അതിനോട് നമുക്ക് യോജിപ്പില്ല. സ്മാര്‍ട്ട്സിറ്റി എന്ന ആശയത്തെതന്നെ ഞങ്ങള്‍ എതിര്‍ത്തില്ല. അതെന്തുകൊണ്ടാണ്? ഒരു കുടക്കീഴില്‍ ധാരാളം സ്ഥാപനങ്ങള്‍ വരാനുള്ള ഒരു സാഹചര്യമാണ് സ്മാര്‍ട്ട്സിറ്റിയുടെ ഭാഗമായിവരുന്നത്. ഈ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്നവര്‍ ഐ.ടി രംഗത്തെ പ്രധാനികളല്ല. അവര്‍ ഒരു സ്ഥാപനം അവിടെ കൊണ്ടുവരുന്നു. കെട്ടിടസമുച്ചയം കൊണ്ടുവരുന്നു. ആ കെട്ടിടസമുച്ചയത്തിനകത്ത് വിവിധ ഐ.ടി സ്ഥാപനങ്ങള്‍ക്ക് വരാന്‍ കഴിയും. പതിനായിരങ്ങള്‍ക്ക് അവിടെ തൊഴില്‍ ലഭിക്കും. നമ്മുടെ കേരളവും കര്‍ണാടകവും തമിഴ്നാടും എടുത്താല്‍ ഈ സംസ്ഥാനങ്ങളില്‍ ഈ രംഗത്ത് ഏറ്റവും കൂടുതല്‍ അതിവേഗതയില്‍ പുരോഗതി നേടാന്‍ കഴിയുന്ന സംസ്ഥാനം കേരളമാണ്. കാരണം, നമ്മള്‍ അഭ്യസ്തവിദ്യരാണ്. നല്ല പശ്ചാത്തല സൗകര്യമുണ്ട്. വിദ്യാഭ്യാസരംഗത്ത് നല്ലതുപോലെ ചെറുപ്പക്കാര്‍ വരുന്നുണ്ട്. എന്നാല്‍, ഈ രണ്ട് സംസ്ഥാനങ്ങളുടെയും പിറകിലാണ് നമ്മള്‍. ഐ.ടി രംഗത്ത് ബംഗളൂരുവും വലിയതോതില്‍ കൊച്ചിയും മുന്നോട്ടുപോയി. നമുക്കതിന്‍െറ പശ്ചാത്തലസൗകര്യം കൊടുക്കാന്‍ കഴിയും. അതിന്‍െറ ഭാഗമാണ് സ്മാര്‍ട്ട്സിറ്റി. എന്നാല്‍, ഒരു സ്മാര്‍ട്ട്സിറ്റി മാത്രം പോര. അതുപോലെയുള്ള അനേകം കാര്യങ്ങള്‍ വേണം. അതില്‍തന്നെയാണ് സി.പി.എം നില്‍ക്കുന്നത്. അതിനകത്ത് വേറെ വ്യത്യസ്തതകള്‍ ഒന്നുമില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ വരണമെന്നുതന്നെയാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
ബംഗളൂരുവിന്‍െറയും തമിഴ്നാടിന്‍െറയുമൊക്കെ കാര്യം പറഞ്ഞല്ളോ. അവിടത്തെപോലെയല്ല ഇവിടെയുള്ള ട്രേഡ്യൂനിയന്‍ കള്‍ച്ചര്‍. എന്താണ് ആ കള്‍ച്ചറിനെക്കുറിച്ചുള്ള അഭിപ്രായം? സ്ഥാപനങ്ങളെ പൂട്ടിക്കുന്ന നയമുണ്ടോ അതിന്?
l ഇപ്പോള്‍ കേരളത്തിലെ ട്രേഡ്യൂനിയന്‍ കള്‍ച്ചര്‍കൊണ്ട് എന്തെങ്കിലും തരത്തിലുള്ള അബദ്ധങ്ങളുണ്ടായിട്ടില്ല. ട്രേഡ്യൂനിയന്‍െറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതെങ്കിലുമൊരു സ്ഥാപനം അടഞ്ഞുപോയ അവസ്ഥ നമ്മുടെ കേരളത്തില്‍ ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. വളരെ മുമ്പ് ഈ ആരോപണം ശരിയാണ്. ഒരു സ്ഥാപനത്തിന്‍െറ താല്‍പര്യം നോക്കാതെ ഇടപെടുന്ന അവസ്ഥ ചില ട്രേഡ്യൂനിയനുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പക്ഷേ, ട്രേഡ്യൂനിയന്‍തന്നെ പൊതുവില്‍ അതിനെ കാണുകയും സ്വയംവിമര്‍ശപരമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ചിലേടങ്ങളില്‍ നിലനില്‍ക്കുന്നത് കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട അനഭിലഷണീയമായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. അത് തിരുത്തിപോകേണ്ട കാര്യമേ ഉള്ളൂ. പക്ഷേ, അതിനെപ്പറ്റിയല്ല പറയുന്നത്. പറയുന്നത് മുഴുവന്‍ മറ്റേതിനെപ്പറ്റിയാണ്. സ്ഥാപനം വരാത്തതിനുകാരണം ട്രേഡ്യൂനിയന്‍ എന്ന മട്ടിലാണ്. അത് ശരിയല്ല. നമ്മുടെ കേരളത്തില്‍ അത് അത്രകണ്ട് ബാധകമല്ല. വലിയ കമ്പനികള്‍തന്നെ ഇവിടെ വന്ന് ഇവിടത്തെ പ്രവര്‍ത്തനങ്ങളൊക്കെ കണ്ട് പങ്കാളിത്തം വഹിച്ചപ്പോള്‍ നല്ല പ്രതികരണമാണ് ഉണ്ടായത്.
കേരളത്തിലും ബംഗാളിലുമെല്ലാം ശക്തമായി നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തുകൊണ്ടാണ് ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ വേരോട്ടമില്ലാതെയായിപോകുന്നത്? അതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
l അതൊരു പ്രശ്നംതന്നെയാണ്. അതില്‍ ഈ അടുത്തകാലത്തായി അവിടങ്ങളിലൊക്കെ കൂടുതല്‍ ശക്തിയായി വന്നുകൊണ്ടിരിക്കുന്നത് ജാതീയതയാണ്. ആ ജാതിശക്തികള്‍ വലിയ തോതില്‍ ഇടപെടുന്ന അവസ്ഥ വരുന്നുണ്ട്. അതിന്‍െറ ഭാഗമായുള്ള ആക്രമണങ്ങളും വരുന്നുണ്ട്. ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലമായിപോവുകയും ചെയ്യുന്നുണ്ട്. ചിലേടങ്ങളില്‍ ഇടതുപക്ഷത്തിന്‍െറ സ്വാധീനമടക്കം കടന്നാക്രമിക്കുന്ന തരത്തില്‍ ജാതിശക്തികള്‍ വളര്‍ന്നിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളുണ്ട്. അത് എല്ലാം കണ്ടുകൊണ്ടുതന്നെയാണ് പുതിയ ചില കാര്യങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ ആലോചിച്ചിട്ടുള്ളത്. ആ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ബംഗാളിന്‍െറ തകര്‍ച്ച വലിയ വാര്‍ത്തയായി. അവിടെ വലിയൊരു പിന്നോട്ടുപോക്ക് ഉണ്ടായെന്നാണ് തെരഞ്ഞെടുപ്പ്ഫലം കാണിക്കുന്നത്. ആ സാഹചര്യത്തെ എങ്ങനെ കാണുന്നു?
l അങ്ങനെ വലിയൊരു തകര്‍ച്ചയൊന്നുമുണ്ടായിട്ടില്ല. ഉണ്ടായ പിന്നോട്ടുപോക്ക് നികത്താവുന്നതേയുള്ളൂ. 43 ശതമാനം വോട്ട് സമ്പാദിക്കാന്‍ അവിടെ കഴിഞ്ഞിട്ടുണ്ട്. അതുവെച്ചുകൊണ്ട് നല്ല ഇടപെടല്‍തന്നെയാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും മാത്രമല്ല, ഇപ്പോള്‍ കോണ്‍ഗ്രസിനെയും ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആ ആക്രമണങ്ങളെ നേരിട്ടുകൊണ്ടുതന്നെ നല്ല ചെറുത്തുനില്‍പ് അവിടെ നടന്നുകൊണ്ടിരിക്കുന്നു. അവിടെ ഭൂപരിഷ്കരണത്തിന്‍െറ ഭാഗമായി ആ ഭൂമി തിരിച്ചുപിടിക്കുകയാണ്. മുപ്പതു വര്‍ഷം മുമ്പ് ഭൂമി ലഭിച്ച ഒരാള്‍, മുപ്പത് വര്‍ഷം മുമ്പ് തങ്ങളുടെ ഭൂമി നിയമപ്രകാരം നഷ്ടപ്പെട്ടതാണ് എന്നുപറഞ്ഞ് അവകാശം ഉന്നയിക്കുന്നു, ട്രേഡ്യൂനിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നു പറഞ്ഞെല്ലാമാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ഇങ്ങനെ വിവിധ രീതിയിലുള്ള ആക്രമണങ്ങള്‍ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പാര്‍ട്ടിക്ക് ഇതില്‍ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടോ?
l ബംഗാളിലുള്ള ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വയം വിമര്‍ശപരമായ പരിശോധന പാര്‍ട്ടിയും നടത്തി. ചില കാര്യങ്ങളില്‍ ഗവണ്‍മെന്‍റിന്‍െറ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചു എന്നുതന്നെയാണ് പാര്‍ട്ടി കാണുന്നത്. അത് തിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അത് വേണ്ടത്ര വേഗതയിലായിട്ടില്ല. അത് വീഴ്ചയായിട്ടുതന്നെ പാര്‍ട്ടി കാണുന്നു.
കേരളത്തിലെ പലേടങ്ങളിലും നടക്കുന്ന ചെറുസമരങ്ങള്‍, പരിസ്ഥിതിസമരങ്ങള്‍ ഇതിലെല്ലാം പാര്‍ട്ടി ഇടപെടാതെ മാറിനില്‍ക്കുന്ന ഒരു അവസ്ഥയുണ്ട്. ചിലപ്പോള്‍ ചിലേടങ്ങളില്‍ ശത്രുപക്ഷത്തും പാര്‍ട്ടിയെ കാണാറുണ്ട്. എന്താണ് ഈ പുതിയ പ്രവണതക്കുപിന്നില്‍?
l അതില്‍ ചില ഘടകങ്ങള്‍ ഉള്ളത് സാധാരണനിലക്ക് പിന്താങ്ങാന്‍ പറ്റാത്ത ഘടകങ്ങള്‍ ഒത്തുവരുമ്പോഴാണ്. അതിന്‍െറ പ്രത്യേകമായിട്ടുള്ള സാഹചര്യം നോക്കിയിട്ടായിരിക്കും മാറിനില്‍ക്കുന്നത്. ചില കാര്യങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശന്ങ്ങളുണ്ട്. അതിനെ പിന്താങ്ങാന്‍ പറ്റാത്ത അവസ്ഥ പാര്‍ട്ടിക്കും ഉണ്ടാകും. അതാണ് പ്രശ്നം.
അങ്ങനെവരുമ്പോള്‍ അടിസ്ഥാനവര്‍ഗം -ദലിതര്‍പോലുള്ള വിഭാഗം- പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്ന സ്ഥിതി ഉണ്ടാകില്ളേ?
l പരിസ്ഥിതി പ്രശ്നങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുതന്നെ ഉണ്ടല്ളോ. പരിസ്ഥിതി അപകടപ്പെടാന്‍ പാടില്ല എന്ന നിലപാടുതന്നെയാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍, കേവല പരിസ്ഥിതിവാദത്തില്‍ പാര്‍ട്ടി നില്‍ക്കുന്നില്ല.
ഭൂരിപക്ഷവര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമില്ളേ. ആ സാഹചര്യം കണക്കാക്കി പലരും പിന്നാക്കവിഭാഗങ്ങളെ അവയിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഏര്‍പ്പാട് നടക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി എന്താണ് ചെയ്യുന്നത്?
l പാര്‍ട്ടിയുടെ പ്രവര്‍ത്തനംതന്നെയാണ് ഇതിലൊക്കെയുള്ള പ്രതിരോധം. പാര്‍ട്ടിയുടെ പ്രവര്‍ത്തനമുണ്ട്, മറ്റ് ബഹുജനസംഘടനകളുടെ പ്രവര്‍ത്തനമുണ്ട്. ആ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായിട്ടുവരുന്ന പ്രതിരോധമുണ്ട്. എന്നാല്‍, പലരെയും ആകര്‍ഷിക്കാന്‍വേണ്ടി നടത്തുന്ന പ്രവര്‍ത്തനശൈലിയുണ്ട്. അതിനെയെല്ലാം നേരിട്ടുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ട് വരുന്നത്. അതിന് പ്രത്യേകമായൊരു സ്കീം ഒന്നും ഇല്ല. സാധാരണഗതിയില്‍ പാര്‍ട്ടിയുടെ ധര്‍മം അതാണ്.
കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളെക്കുറിച്ച് കേരളം മുഴുവന്‍ പലതരം സംസാരമുണ്ട്. അവിടെ ആരെങ്കിലും ചെന്നാല്‍ ചോദ്യംചെയ്യല്‍ നടത്തുമെന്നും ഒരു പത്രം വാങ്ങുന്നതില്‍പോലും പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടെന്നും ഒക്കെ പറയുന്നു. ശരിക്കും കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ ഇങ്ങനെയാണോ?
l തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യമാണ് ഇത്. നമ്മുടെ പ്രദേശങ്ങളില്‍ ചില ഗ്രാമങ്ങള്‍ ചിലപ്പോള്‍ 90-95 ശതമാനം സി.പി.എമ്മുകാരായ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളാവാം. എത്രയോ കാലങ്ങളായി സി.പി.എം അല്ലാത്ത കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. ഒരു വിഷമവും അവര്‍ക്ക് ഉണ്ടായിട്ടില്ല. അവര്‍ വിഷമം ഉണ്ടായതായി പറയുന്നുമില്ല. പിന്നെ, കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ എടുത്താല്‍ ദേശാഭിമാനിയല്ലായിരുന്നു അവിടത്തെ ഏറ്റവും ഒന്നാമത്തെ പത്രം. പിന്നെ, പാര്‍ട്ടി വലിയ ശ്രമംനടത്തിയാണ് പല സ്ഥലങ്ങളിലും ദേശാഭിമാനിക്ക് മേല്‍ക്കൈ ഉണ്ടാക്കിയത്. എന്നാല്‍, നല്ലതുപോലെ മറ്റ് പത്രങ്ങള്‍ക്ക് സര്‍ക്കുലേഷന്‍ ഉണ്ട്. ഇത് ബോധപൂര്‍വം അഴിച്ചുവിട്ട ഒരു പ്രചാരണം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെയുള്ളത് തെറ്റാണ്. എല്ലാ പേരും പോയി വോട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ ഞാന്‍ വോട്ട് ചെയ്യാന്‍പോയപ്പോള്‍ യു.ഡി.എഫിന്‍െറ ഏജന്‍റിനെ കാണുന്നില്ല. ഞാന്‍ ചോദിച്ചു, അപ്പോള്‍ പറഞ്ഞു ഏജന്‍റ് ഇല്ല എന്ന്. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ എവിടെന്നോ തപ്പിപ്പിടിച്ച് കൊണ്ടുവന്നു. അതിന് ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും, അവര്‍ക്ക് പ്രവര്‍ത്തകരില്ലാത്തതിന്? അങ്ങനെയുള്ള സ്വാധീനത്തിന്‍െറ ഘടകങ്ങള്‍ അവിടെയുണ്ട്. അതിന്‍െറ ഭാഗമായിട്ടുള്ള എന്തെങ്കിലും അതിക്രമം ഉണ്ടായെങ്കിലേ ഉള്ളൂ.
അടുത്തിടെ സംസ്ഥാനത്ത് പ്രധാനപ്പെട്ട ചര്‍ച്ചയായിവന്ന ഒരു സംഭവമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി. പലതരം ചര്‍ച്ചകള്‍ നടത്തുന്നെങ്കിലും ആ നിധി എന്തുചെയ്യണം എന്നത് വ്യക്തമായിട്ടില്ല. ഇതിന് പാര്‍ട്ടിയുടെ അഭിപ്രായം എന്താണ്?
l ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്നുപറയുന്നത് യഥാര്‍ഥത്തില്‍ അത് ക്ഷേത്രം വകയുള്ളതുതന്നെയാണ്. ക്ഷേത്രത്തിന്‍െറ സ്വത്തായിതന്നെ നില്‍ക്കുകയാണ്. അതെങ്ങനെ വേണമെന്നുള്ള കാര്യം കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കോടതി പരിശോധനയാണെങ്കില്‍ സുപ്രീംകോടതിയാണ് പരിശോധിക്കുന്നത്. സുപ്രീംകോടതിയുടെ നിലപാട് അതില്‍ പ്രധാനമാണ്. എങ്ങനെ അത് ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഒരു നിലപാടുകൂടി വന്ന് അഭിപ്രായം പറയുന്നതാണ് നല്ലത്.
കള്ളപ്പണത്തെക്കുറിച്ച് വലിയ ചര്‍ച്ച നടക്കുകയാണ്. സ്വിസ് ബാങ്കില്‍തന്നെയുള്ള നിക്ഷേപത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുകയാണ്. എന്നാല്‍, സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടും മന്‍മോഹന്‍സിങ് ആ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ളെന്ന് പറയുന്നു. അപ്പോള്‍, രാഷ്ട്രീയ നേതൃത്വങ്ങളുടെയൊക്കെ സ്വാധീനം ഇതിന് പിന്നില്‍ ഉണ്ടെന്നല്ളേ കരുതേണ്ടത്?
l കള്ളപ്പണത്തിന്‍െറ കാര്യത്തില്‍ ഒരു കള്ളക്കളിയാണ് നടക്കുന്നത്. അത് ജര്‍മനി നമ്മുടെ രാജ്യത്തുനിന്ന് അവിടെ നിക്ഷേപിച്ച ആളുകളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായി. സുപ്രീംകോടതി പരിശോധനയുടെ ഘട്ടത്തില്‍ ആ പേരുകള്‍ വെളിപ്പെടുത്തി. ജര്‍മനി കൊടുത്ത പേരുകള്‍ പുറത്തുവിടുന്നതിനെന്താ കുഴപ്പം. പക്ഷേ, ഇന്ത്യാ ഗവണ്‍മെന്‍റിന് പുറത്തുവിടാന്‍ എന്താണ് വിഷമം? സ്വിസ് ബാങ്കുകാര്‍ സാധാരണ രഹസ്യം സൂക്ഷിക്കുന്നവരാണ്. പക്ഷേ, ചില ഗവണ്‍മെന്‍റുകള്‍ അവരില്‍നിന്ന് പേരുകള്‍ വാങ്ങാറുണ്ട്.
ഇവിടെ സമീപനത്തിലാണ് വ്യത്യാസം. അതിനെ കള്ളപ്പണമായി കാണുന്നു. കോടതി ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴാണ് ചില മാറ്റമൊക്കെ ഉണ്ടായത്. ആദ്യം ഗവണ്‍മെന്‍റ് എടുത്ത സമീപനം അത് അവരുടെ പണം, ആവശ്യമായ നികുതി അടച്ചാല്‍ ഇത് അവരുടെ പണം ആകുമല്ളോ എന്നാണ്. വളരെ ലാഘവത്തോടെയാണ് അതിനെ സമീപിച്ചത്. യഥാര്‍ഥത്തില്‍ പ്രശ്നം ഈ കള്ളപ്പണത്തില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ധാരാളം പണം ഉണ്ട് എന്നതുതന്നെയാണ്. അതുതന്നെയാണ് അതില്‍ സംശയിക്കേണ്ടത്. നമ്മുടെ രാജ്യത്തിലെ വിവിധ നിയമവിരുദ്ധ നടപടികള്‍ക്ക് കള്ളപ്പണം വല്ലാതെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പുരംഗത്തൊക്കെ. ഇതിലൊക്കെ ഭരണവിഭാഗത്തിന്‍െറ ഒരു സ്രോതസ്സാണ് കള്ളപ്പണം. ആ സ്രോതസ്സ് മുറിച്ചുമാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതാണ് ഈ കള്ളക്കളിക്ക് കാരണം. എന്നാല്‍, കടുത്ത വിമര്‍ശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇതിനെതിരായി വന്നിട്ടുണ്ട്. എന്നിട്ടും നാണംകെട്ട ആ നിലപാട് തുടരുന്നു എന്നതാണ് നമ്മള്‍ കാണേണ്ടത്.
പലപ്പോഴും താങ്കള്‍ പറഞ്ഞുകേട്ടിട്ടുണ്ട് മുസ്ലിംകളുടെ അട്ടിപ്പേറവകാശം ലീഗിനില്ളെന്ന്. പക്ഷേ, ഇങ്ങനെയൊക്കെ പറയുമ്പോഴും ലീഗ് മലപ്പുറം ജില്ലയില്‍ വലിയ സ്വാധീനശക്തിയായി വളരുന്നു. സമ്പന്നരുടെ താല്‍പര്യമാണ് അവര്‍ സംരക്ഷിക്കുന്നതെന്നും കേള്‍ക്കുന്നു. എന്നിട്ടും സ്വാധീനം വര്‍ധിക്കുന്നു എന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. എന്താണ് ഇവര്‍ ശക്തിപ്രാപിക്കാന്‍ മുഖ്യകാരണം?
l മുസ്ലിം, ഒരു ന്യൂനപക്ഷ വിഭാഗം എന്ന നിലയില്‍ അതിലെ സംഘടനകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. ആ സംഘടനകളില്‍ ഒരു സംഘടന ലീഗിനോടൊപ്പം നേരത്തേതന്നെ ഉറച്ചുനില്‍ക്കുന്നു. പിന്നെ ലീഗ്നേതൃത്വത്തിന് ഒരു ആധ്യാത്മിക പരിവേഷംകൂടി ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ കക്ഷി എന്ന നിലയില്‍ ഒരു വിഭാഗവും എന്നാല്‍, മറ്റൊരു വശത്ത് പൂര്‍ണമായും ആധ്യാത്മികതയുടെ പരിവേഷവും ഉണ്ട്. സാധാരണ ആളുകള്‍, നമ്മുടെ സമൂഹത്തിന് നല്ല വിദ്യാഭ്യാസ പുരോഗതി ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ വളരെ പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങളുണ്ട്.
ആ വിഭാഗങ്ങളിലാണ് ഈ ആധ്യാത്മിക പരിവേഷം ഒക്കെ നല്ലതുപോലെ സ്വാധീനിക്കപ്പെടുന്നത്. അപ്പോള്‍ അതിന്‍െറയൊരു ഭാഗം ലീഗിന് ഗുണകരമായി ഭവിക്കുന്നുണ്ട്. അത് ചൂഷണം ചെയ്യുകയാണ്. പിന്നാക്കാവസ്ഥ ചൂഷണം ചെയ്യുകയാണ്. എന്നാല്‍, ചില ഘട്ടങ്ങളില്‍ ലീഗ് നേതൃത്വത്തിന്‍െറ സമ്പന്ന വിഭാഗത്തോടൊപ്പംനില്‍ക്കുന്ന നിലപാടും താല്‍പര്യവുമൊക്കെ തിരിച്ചറിയാന്‍ ചില നടപടികളും സഹായിക്കുന്നുണ്ട്. അപ്പോള്‍, ആ ജനങ്ങള്‍ നേരേ എതിരായി നില്‍ക്കുന്നു. ചില ഘട്ടത്തില്‍ മുസ്ലിം ജനങ്ങളുടെ പൊതുവികാരത്തിന് എതിരായി ലീഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ഘട്ടങ്ങളിലാണ് കടുത്ത അകല്‍ച്ച ലീഗ് അനുയായികളില്‍നിന്നുതന്നെ ഉണ്ടായത്. പൊതുവെ നമ്മുടെ സംസ്ഥാനത്തുള്ള മുസ്ലിം ബഹുജനങ്ങളെ നോക്കിയാല്‍ കൂടുതല്‍ വികാരപരമായി പ്രതികരിക്കുന്നവരാണെന്ന് കാണാന്‍ സാധിക്കും. ഇത്തരം ഘട്ടങ്ങളില്‍ കടുത്ത വികാരത്തോടെ ലീഗിനെതിരായി അവര്‍ പ്രതികരിച്ചതായി കാണാന്‍ സാധിക്കും. ഈ വികാരപരത പല രീതിയിലും ദോഷം ചെയ്യാറുണ്ട്. ലീഗ് നേതൃത്വം സമര്‍ഥമായി അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട്, പഴയ ജനതയെ ബോധപൂര്‍വം മറക്കുന്നതിനുവേണ്ടിയുള്ള പ്രചാരവേലകള്‍ ചെയ്യുന്നു. പുതിയ ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ യഥാര്‍ഥ വസ്തുതകളില്‍നിന്ന് ആളുകളെ, അവരുടെ അണികളെതന്നെ, മുസ്ലിം ബഹുജനങ്ങളെ മറ്റ് രീതിയില്‍ ചിന്തിപ്പിക്കാവുന്ന വഴികള്‍തേടുന്ന ശ്രമമാണ് എല്ലാം. അതില്‍ ഒരു വിഭാഗം കുടുങ്ങിയിട്ടുണ്ടോ എന്നു സംശയമുണ്ട്. അതൊരു ഘടകംതന്നെയാണ്. എന്നാല്‍, സ്ഥായിയായി നില്‍ക്കാന്‍പോകുന്നില്ല. കാരണം, ലീഗ് നേതൃത്വം എപ്പോഴും അവരുടെ പഴയ നിലപാടുതന്നെ തുടര്‍ന്നുകൊണ്ടിരിക്കും. പ്രമാണിവിഭാഗത്തിനും സമ്പന്നവിഭാഗത്തിനും അടിയറവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അപ്പോള്‍, ആ വൈരുധ്യം നിലനില്‍ക്കുകയാണ്. മുസ്ലിം സംഘടനകളും എല്ലാ ഘട്ടത്തിലും ഈ ലീഗിനോടൊപ്പം നില്‍ക്കുന്നത് കാണാന്‍കഴിയും. ഇപ്പോള്‍ മിക്കവാറും സംഘടനകള്‍ ലീഗിനൊപ്പം നില്‍ക്കുന്നത് കാണാന്‍ സാധിക്കും. പക്ഷേ, വലിയ താമസം വേണ്ടിവരില്ല അവരുടെയൊക്കെ തീരുമാനം മാറിവരാന്‍.
ചില മാഗസിനുകള്‍ കൃത്യമായി സി.പി.എം നേതൃത്വത്തിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് പുറത്തുവരുന്നു. പാര്‍ട്ടിക്കെതിരായി വളരെ തീവ്രമായി ആക്രമണം അഴിച്ചുവിടുന്നുണ്ട്. അപ്പോഴും മാര്‍ക്സിസ്റ്റ് ആണെന്ന് ഉറച്ചുനില്‍ക്കുന്ന നിലപാടുള്ള ഇത്തരം മാഗസിനുകളുടെ സാമ്പത്തിക സ്രോതസ്സ് എന്താണ്? പ്രത്യേകിച്ച് പരസ്യങ്ങള്‍ ഒന്നും കാര്യമായി ഇല്ലാത്ത ഇവയുടെ സാമ്പത്തിക നിലനില്‍പിനെപ്പറ്റി പാര്‍ട്ടി എങ്ങനെ വിലയിരുത്തുന്നു?
l അവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് എനിക്കറിയാം. പക്ഷേ, ഞാനത് പറയില്ല. നല്ല സാമ്പത്തിക സ്രോതസ്സ് അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ നല്ല രീതിയില്‍ പുറത്തിറക്കുന്നത്. സ്രോതസ്സ് ഞാന്‍ പറയില്ല.
പണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാന്‍ സി.ഐ.എപോലുള്ളവയുടെ സാമ്പത്തികം ഒഴുകിയെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഫണ്ട് പാര്‍ട്ടിക്കെതിരായി മാധ്യമങ്ങളില്‍ വരുന്നുണ്ടോ?
l സി.പി.എം വിരുദ്ധ നിലപാടെടുക്കുന്നതിന് സാമ്പത്തിക സഹായം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ഒരു മാധ്യമം എന്ന നിലക്ക് മാധ്യമ ഉടമകളെ ആകെ സാമ്രാജ്യത്വം വിലയ്ക്കെടുക്കുന്നത് അത് ഇപ്പോഴത്തെകാലത്ത് എത്രകണ്ട് ഉണ്ടെന്ന് വിശദമായി പരിശോധിച്ചാലേ പറയാന്‍ കഴിയൂ. കേരളത്തില്‍ പ്രധാനപ്പെട്ട രണ്ട് മാധ്യമങ്ങളെ എടുത്താല്‍ ഒരു കൂട്ടര്‍ സ്ഥായിയായി കമ്യൂണിസ്റ്റ് വിരോധമുള്ളവരാണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും കമ്യൂണിസ്റ്റ് വിരോധത്തിന് അവര്‍ക്ക് മാറ്റമില്ല. അതിലൂന്നിക്കൊണ്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. വേറൊരു പ്രധാനപ്പെട്ട മാധ്യമത്തിന് അവര്‍ക്കും ഞങ്ങളോട് പ്രത്യേക മമതയൊന്നും പണ്ടേ ഇല്ല. പക്ഷേ, ആദ്യം പറഞ്ഞതില്‍നിന്ന് കുറച്ച് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചുവരാറുണ്ടായിരുന്നത്. എന്നാല്‍, ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിന്‍െറ തലപ്പത്തിരിക്കുന്ന ഉടമക്ക് ഞങ്ങളുടെ പാര്‍ട്ടികാര്യങ്ങളില്‍ കക്ഷിപിടിക്കാന്‍ താല്‍പര്യംവന്നു. അപ്പോള്‍, അദ്ദേഹത്തിന് പലതരത്തിലുള്ള കണക്കുകൂട്ടലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി എന്നത് ആകെ തകര്‍ന്നുപോകാന്‍ പോവുകയാണ്, ഞങ്ങള്‍ ചിലരൊക്കെ രാഷ്ട്രീയ രംഗത്തേ ഇല്ലാതാവും. ഇങ്ങനെയൊക്കെയുള്ള കണക്കുകൂട്ടലുകളോടെയാണ് കാര്യങ്ങള്‍ നീക്കിയത്. അതിന്‍െറയൊരു വീറും വാശിയും അത് സി.പി.എമ്മിനെതിരെയുള്ള പ്രയോഗമായിട്ടാണ് വന്നത്. സി.പി.എമ്മിനെ തകര്‍ക്കാന്‍ നോക്കുന്ന, കടുത്ത സി.പി.എം വിരോധത്തിലേക്കാണ് പോയത്. എവിടെ എത്തി എന്നുള്ളത് നമ്മുടെ എല്ലാം മുന്നിലുള്ള അനുഭവമാണ്. പക്ഷേ, സ്വീകരിക്കുന്ന നിലപാടുകള്‍ ഈ തരത്തിലുള്ളവയാണ്. ഇതിലൊരു സ്ഥാപനം എന്ന നിലക്ക് ഏതെങ്കിലും സ്ഥാപനത്തെ സാമ്രാജ്യത്വം സ്വാധീനിക്കുന്നു എന്നല്ല കാണേണ്ടത്, വ്യക്തികളെ സ്വാധീനിക്കുന്നു എന്നാണ്. അതില്‍ മാധ്യമരംഗത്തെ പ്രധാനികള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഉടമകള്‍ ഉണ്ടാകാം. അതൊക്കെ അപൂര്‍വമായിട്ടേ വെളിപ്പെട്ടുവരൂ. പക്ഷേ, അങ്ങനെ ശങ്കിക്കുന്നതില്‍ തെറ്റില്ല.
പണ്ടൊക്കെ പാര്‍ട്ടിയുടെ വളര്‍ച്ചയും പ്രചാരവും വര്‍ധിപ്പിക്കാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും ശ്രമിച്ചിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങളടക്കം പാര്‍ട്ടിയുടെ വളര്‍ച്ചക്ക് സഹായകമായി. സാഹിത്യകാരന്മാര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയോ?
l പൊതുവില്‍ നമ്മുടെ സാഹിത്യകാരന്മാര്‍ പാര്‍ട്ടിവിരുദ്ധ നിലപാടെടുക്കുന്നു എന്നുപറയാന്‍ കഴിയില്ല. എന്നാല്‍, അവരില്‍ പലരും പ്രത്യേകിച്ച് പ്രധാനപ്പെട്ട ആളുകള്‍ നിഷ്പക്ഷരായി കാര്യങ്ങള്‍ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, തെറ്റിനെതിരെ പ്രതികരിക്കാന്‍ അവര്‍ എപ്പോഴും തയാറാണ്. അങ്ങനെ നോക്കിയാല്‍ ഇടതുപക്ഷത്തോടൊപ്പം പല കാര്യങ്ങളിലും ഒന്നായി നില്‍ക്കുന്നതായി കാണാന്‍ കഴിയും. പണ്ടത്തെ ആ ഗണത്തില്‍പെട്ട ആളുകള്‍ പൂര്‍ണമായി ഞങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകനെപോലെ നില്‍ക്കണം എന്ന് ഞങ്ങളും ആഗ്രഹിക്കുന്നില്ല. അവര്‍ അവരുടേതായ സ്വതന്ത്രമായ നിലയില്‍ നില്‍ക്കുകയാണ്. എന്നാല്‍, പ്രശ്നങ്ങള്‍ വരുമ്പോള്‍ ആ സ്വതന്ത്രനിലയില്‍നിന്നുകൊണ്ടുതന്നെയാണ് പ്രതികരിക്കുന്നത്. ചില കാര്യങ്ങളില്‍ ഞങ്ങളെയും വിമര്‍ശിക്കും. അത് ഞങ്ങള്‍ ഈര്‍ഷ്യയോടെ കാണുന്ന കാര്യമല്ല. എന്താണ് ആ പ്രശ്നത്തിന് കാരണം എന്ന് ആത്മപരിശോധന നടത്തുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. എന്നാല്‍, ഒരു സെറ്റ് രാഷ്ട്രീയമായിട്ടുതന്നെ ഞങ്ങളെ എതിര്‍ക്കുന്ന എഴുത്തുകാരും സാഹിത്യകാരന്മാരും ഉണ്ട്. അവര്‍ വളരെ ചുരുക്കമാണ്. മേല്‍പറഞ്ഞ ഗണമാണ് കൂടുതല്‍. അങ്ങനെയൊരു പരിശോധന നടത്തിയാല്‍ കേരളത്തിലെ എഴുത്തുകാരും സാഹിത്യകാരന്മാരും ഞങ്ങളില്‍നിന്ന് അകന്നുപോയി എന്നു പറയാനാകില്ല. ഞങ്ങള്‍ ഇപ്പോള്‍ അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ. പിന്നെ, പഴയകാല കമ്യൂണിസ്റ്റുകളുടെ കൂട്ടത്തില്‍ തോപ്പില്‍ ഭാസിയെപോലെയോ ഒ.എന്‍.വിയെപോലെയോ അറിയപ്പെടുന്ന ആള്‍ക്കാരുണ്ടായിരുന്നു. ആ ഒരു ഗണത്തിലുള്ള ആളുകള്‍ ഇപ്പോള്‍ ഇല്ല എന്നതാണ് കാര്യം. എന്തെങ്കിലും തരത്തിലുള്ള അകല്‍ച്ച ഉണ്ടായി എന്നു പറയാനാകില്ല.
സാധാരണക്കാരനെ ബാധിക്കുന്ന ചില പ്രശ്നങ്ങളില്‍ പാര്‍ട്ടി അടുത്തകാലത്തായി സ്വീകരിച്ച ചില നിലപാടുകള്‍ വ്യക്തതയില്ലാത്തതായി കാണപ്പെട്ടു. ഉദാഹരണത്തിന് ലോട്ടറി കേസ്. ഇതില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടുകളില്‍ വൈരുധ്യം തോന്നിയിരുന്നു. പൊതുവെ പറഞ്ഞാല്‍ അവ്യക്തമായിരുന്നു കാര്യങ്ങള്‍. എന്താണ് പാര്‍ട്ടിയുടെ അഭിപ്രായം?
l ലോട്ടറി കേസ് ഇപ്പോള്‍ ഒരു പ്രശ്നമായി നിലനില്‍ക്കുന്നില്ലല്ളോ. അത് അക്കാലത്ത് ഉണ്ടായ ഒന്നാണ്. അക്കാലത്ത് ഉണ്ടായ പ്രശ്നം എന്നുപറയുമ്പോള്‍ യഥാര്‍ഥത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റിന് കാര്യമായി ഒന്നും ചെയ്യാനില്ല. കാര്യങ്ങള്‍ ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്‍റാണ്.
കേന്ദ്ര ഗവണ്‍മെന്‍റ് ചെയ്യാന്‍ അവരുടേതായ താല്‍പര്യങ്ങള്‍വെച്ച് അറച്ചുനില്‍ക്കുന്നു. അവര്‍ പാസാക്കിയിട്ടുള്ള നിയമംവെച്ചുകൊണ്ടുതന്നെ നടപടികളെടുക്കാന്‍ കേന്ദ്രഗവണ്‍മെന്‍റിനു മാത്രമേ സാധിക്കുകയുള്ളൂ. സംസ്ഥാന ഗവണ്‍മെന്‍റിന് ഒരു തപാല്‍ക്കാരന്‍െറ പണി മാത്രമേയുള്ളൂ, അറിയിക്കാം, അങ്ങോട്ട് നിവേദനം കൊടുക്കാം, പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാം. അതിനപ്പുറം ഒരു കാര്യവും സംസ്ഥാന ഗവണ്‍മെന്‍റിന് ചെയ്യാനാകില്ല. ഇവിടെ ഉണ്ടായ പ്രശ്നം എന്താ? സംസ്ഥാന ഗവണ്‍മെന്‍റിന് എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍ അധികാരം ഉണ്ടെന്ന ധാരണയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ആ ധാരണ ശരിയായിരുന്നില്ല. സംസ്ഥാന ഗവണ്‍മെന്‍റിന് എല്ലാ അധികാരവും ഉണ്ടായിരുന്നില്ല. കേന്ദ്ര ഗവണ്‍മെന്‍റാണ് നടപടി എടുക്കേണ്ടത്. കേന്ദ്ര ഗവണ്‍മെന്‍റിനോട് എല്ലാ ഘട്ടത്തിലും ഈ പ്രശ്നങ്ങള്‍ സംസ്ഥാനം ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടിയെടുക്കാന്‍ അവസാനംവരെയും അവര്‍ തയാറായിട്ടില്ല. അതാണ് ഉണ്ടായത്.
മലയാളത്തില്‍ ചാനല്‍ യുദ്ധം തുടങ്ങിയ ഒരു കാലത്താണ് വേറിട്ടൊരു ചാനല്‍ എന്ന ആശയവുമായി കൈരളി രംഗപ്രവേശം നടത്തുന്നത്. എന്നാല്‍, അത് വളര്‍ന്നുവന്നതോടെ മറ്റ് ചാനലുകളുടെ നിലവാരത്തിലേക്കുതന്നെയാണ് പോയത്. അങ്ങനെയുള്ള സാധാരണ ഒരു ചാനലാണോ പാര്‍ട്ടി സ്വപ്നം കണ്ടത്? ജനങ്ങള്‍ പ്രതീക്ഷിച്ച ഒരു ചാനലായി മാറാന്‍ കൈരളിക്കെന്താണ് കഴിയാത്തത്?
l കൈരളിയുടെ പ്രശ്നം അവരോടുതന്നെ ചോദിക്കേണ്ടതാണ്. എല്ലാ കാര്യവും എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ, അതിനകത്തുള്ള ഒരു കാര്യം നമ്മുടെ സമൂഹത്തിലുള്ള ചാനലുകള്‍ കൃത്യമായ നിലപാടുകള്‍വെച്ചുകൊണ്ട് പോകുന്നവയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ്. അത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ മതനിരപേക്ഷതയില്‍ നിലനില്‍ക്കാന്‍ കൈരളിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. എന്നാല്‍, മറ്റ് പല ചാനലുകളും വല്ലാതെ ചാഞ്ചാടുന്നു. ചാഞ്ചാടുക മാത്രമല്ല, ചിലപ്പോള്‍ ഒരു ഭാഗത്ത് ശക്തമായി നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. അത് പലപ്പോഴും ന്യൂനപക്ഷവിരുദ്ധമായി വരുകയും ചെയ്യും. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന നിലപാടാണ് മറ്റ് ചാനലുകള്‍ പലപ്പോഴും സ്വീകരിക്കുന്നത്. അങ്ങനെയുള്ള ഒരുപാട് ചെയ്തികള്‍. എന്നാല്‍, അത്തരം നിലപാടുകളൊന്നും കൈരളി സ്വീകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ, മറ്റ് പരിപാടികളുടെ കാര്യത്തില്‍ നോക്കിയാല്‍ അവര്‍ക്കും നിന്നുപോകണ്ടേ? പിഴച്ചുപോകാന്‍ വേണ്ടിയുള്ള അടവുകള്‍ അവരും എടുക്കുന്നുണ്ടാവും. ആ നിലക്കേ അതിനെ കാണേണ്ടതുള്ളൂ.
ഒരു ചാനലില്‍നിന്ന് ഒരാള്‍ മറ്റൊന്നിലേക്ക് പോകുന്നതും പത്രങ്ങളില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ മറ്റ് പത്രങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പോകുന്നതും സാധാരണയാണ്. എന്നാല്‍, കൈരളിയുടെ തലപ്പത്തുനിന്ന് അതിന്‍െറ പ്രധാനിയായ ജോണ്‍ ബ്രിട്ടാസ് പോകുന്നു. ഒപ്പം ചെന്നുചേര്‍ന്നത് മാധ്യമഭീമന്‍ മര്‍ഡോക്കിന്‍െറ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റില്‍. ഇത് പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നോ? ഇതിനെ എങ്ങനെ കാണുന്നു?
l അതിലിപ്പോള്‍ ബ്രിട്ടാസ് സാധാരണനിലക്ക് നല്ളൊരു മാധ്യമപ്രവര്‍ത്തകനാണ്. അപ്പോള്‍ അദ്ദേഹത്തിന് മാധ്യമരംഗത്ത് കൂടുതല്‍ കഴിവ് തെളിയിക്കാന്‍ നാഷനല്‍ നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കണം എന്ന ഒരാഗ്രഹമുണ്ടായിരുന്നു. നേരത്തേ, കുറച്ച് മുമ്പുതന്നെ, ബി.ബി.സിയില്‍നിന്നൊരു ഓഫര്‍ ഉണ്ടായിരുന്നു. അപ്പോള്‍ കൈരളി മെച്ചപ്പെടുത്താന്‍വേണ്ടി കൈരളിയുടെ ഈ ഉത്തരവാദിത്തം എടുത്ത് ബ്രിട്ടാസ് പ്രവര്‍ത്തിക്കുന്ന സമയമാണ്. കൈരളിയുമായി ബന്ധപ്പെട്ടവര്‍ അപ്പോള്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു. അങ്ങനെയത് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴദ്ദേഹം ഒരു നാഷനല്‍ നെറ്റ്വര്‍ക്കുമായി ബന്ധപ്പെടാനുള്ള സൗകര്യം ആവശ്യപ്പെട്ടു. അത് മാധ്യമരംഗത്ത് കൂടുതല്‍ കഴിവ് നേടുന്നതിനുവേണ്ടിയാണ്. സ്ഥായിയായി കൈരളി വിട്ടുപോകുന്നില്ല. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ തയാറാണ് എന്ന നിലക്കാണ്. കുറച്ചുനാള്‍ ഇത്തരമൊരു നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നല്ലതായിരിക്കും എന്ന നിലപാടാണ് കൈരളിയുമായി അദ്ദേഹം പറഞ്ഞത്. അങ്ങനെ പോകുമ്പോള്‍ ഈ ഏഷ്യാനെറ്റിലേക്കാണ് പോകുന്നത് എന്ന ധാരണ ഞങ്ങള്‍ക്കാര്‍ക്കുമില്ല. അദ്ദേഹം സംസാരിക്കുന്ന കൂട്ടത്തില്‍ ഏഷ്യാനെറ്റിലേക്ക് പോകുന്നു എന്ന് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ഏഷ്യാനെറ്റ് കേരളത്തില്‍ ആദ്യം വന്ന ഒരു ചാനലാണ്. ഇന്നിപ്പോള്‍ സ്ഥാനംനോക്കിയാല്‍ നമ്മുടെ സംസ്ഥാനത്ത് കൈരളി, ഏഷ്യാനെറ്റ് എന്ന രീതിയിലാണ് മത്സരം ഇല്ളെങ്കിലും ഒരു മത്സരമുള്ളത്. അങ്ങനെയാണല്ളോ ചാനലുകള്‍ തമ്മില്‍, ഒരു ആരോഗ്യകരമായ മത്സരമൊക്കെ ഉണ്ടാകുമല്ളോ. അപ്പോള്‍, കൈരളിയുടെ തലപ്പത്തിരുന്ന ഒരാള്‍ ഇവിടെ ഏഷ്യാനെറ്റിന്‍െറ ഭാഗമായി കാണുമ്പോള്‍ സ്വാഭാവികമായും കൈരളിയിലിരിക്കുന്നവര്‍ക്കെല്ലാം വല്ലാത്ത ഒരു വിഷമബോധം ഉണ്ടാകും. കാരണം, അത് പാടില്ലാത്തതായിരുന്നല്ളോ. എന്താണ് അങ്ങനെ വന്നത് എന്നുള്ള ചിന്തയുണ്ടായി. നാഷനല്‍ നെറ്റ്വര്‍ക്കിന്‍െറ ഭാഗമായി പോകുന്നു എന്നുപറഞ്ഞ് ഇവിടത്തെ ഏഷ്യാനെറ്റില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നത് പിന്നെ ആലോചിക്കാനും ചര്‍ച്ചചെയ്യാനും കഴിഞ്ഞിട്ടുമില്ല. അതാണ് അതിലുള്ള അവസ്ഥ.
താങ്കള്‍ പൊതുവെ ഒരു കാര്‍ക്കശ്യക്കാരനാണെന്ന് പറയാറുണ്ട്. സത്യത്തില്‍ പിണറായി വിജയന്‍ ഒരു ഗൗരവക്കാരനാണോ?
l എനിക്ക് പൊതുവെ അങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ പ്രവര്‍ത്തനത്തിന്‍െറ നിലവെച്ചാല്‍ ചിലപ്പോള്‍ ഗൗരവമൊക്കെ ഉണ്ടാകും. അത്രതന്നെ. സദാ ഗൗരവക്കാരനല്ല.
പൂര്‍ണമായും രാഷ്ട്രീയം ജീവിതത്തിലെടുത്ത ഒരാളാണല്ളോ. പൊളിറ്റിക്സിനപ്പുറം സൗഹൃദങ്ങള്‍, സിനിമ എന്നിവയിലൊക്കെ താങ്കളുടെ നിലപാടെന്താണ്?
l ആരെങ്കിലുമൊക്കെ ചേരുമ്പോള്‍ സിനിമകാണേണ്ട സാഹചര്യം വന്നാല്‍ സിനിമ കാണും. സിനിമ കാണില്ല, മറ്റ് വിനോദമൊന്നുമില്ല എന്നുള്ള നിലപാടൊന്നും എനിക്കില്ല. രാഷ്ട്രീയത്തിനപ്പുറം എനിക്ക് നല്ല സൗഹൃദം ഉണ്ട്. കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍പെട്ടതുമായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നെയൊരു ശത്രുവായിട്ട് അവര്‍ കണ്ടിട്ടില്ല. മറിച്ച് ഞാന്‍ അവരെയും കണ്ടിട്ടില്ല. രാഷ്ട്രീയമായിട്ട് വ്യത്യാസങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അതൊന്നും വ്യക്തിപരമായ വൈരാഗ്യമായി കാണാനാകില്ല.
നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ പോരാട്ടങ്ങള്‍, പിടിച്ചടക്കലുകള്‍, നഷ്ടങ്ങള്‍, നേട്ടങ്ങള്‍ ഒക്കെയുണ്ടായി. സഖാവ് സംതൃപ്തനാണോ?
l എന്‍െറ രാഷ്ട്രീയജീവിതത്തില്‍ പൂര്‍ണമായും സംതൃപ്തനാണ് ഞാന്‍. എന്‍െറയൊക്കെ കാര്യമെടുത്താല്‍ തനി നാട്ടിന്‍പുറത്ത്, വളരെ ഇടത്തരത്തില്‍ താഴെയുള്ള കുടുംബത്തില്‍ ജനിച്ചൊരാളാണ്്. വലിയ മറ്റ് പശ്ചാത്തലങ്ങളൊന്നുമില്ല. ഇന്നത്തെ നമ്മുടെ കുട്ടികള്‍ക്കൊക്കെ നല്ല പശ്ചാത്തലങ്ങളുണ്ട്. അങ്ങനെയൊന്നുമില്ലാതെ, പഠിക്കുന്ന സമയത്ത് സംശയം ചോദിക്കാനാളില്ലാതെയൊക്കെയുള്ള ചുറ്റുപാടിലാണ് പഠിച്ചുവന്നത്. അവിടന്ന് വന്നിട്ടുള്ള ഓരോ ഘട്ടവും നോക്കിയാല്‍ ഞാന്‍ ചിന്തിക്കുന്നതിനപ്പുറമുള്ള, എനിക്ക് സാധാരണഗതിയില്‍ ആകാവുന്നതിലും അപ്പുറത്തുള്ള സ്ഥാനങ്ങളാണ് പാര്‍ട്ടി എപ്പോഴും തന്നുകൊണ്ടിരുന്നത്. ഒരുതരത്തിലുമുള്ള അസംതൃപ്തിയുടെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. പിന്നെ, രാഷ്ട്രീയം എന്നത് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പറയുമ്പോള്‍ അത് ശരിയായിട്ട് വരുമോ എന്നറിയില്ല. കമ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തനം ആരംഭിക്കുക എന്നുപറയുമ്പോള്‍ സാധാരണ പറയുന്നത് കമ്യൂണിസ്റ്റുകാരന്‍െറ ജീവിതം മൂന്നിടത്ത് പരീക്ഷിക്കപ്പെടും എന്നാണ്. ഒന്ന് പൊലീസ് ലോക്കപ്പില്‍, മറ്റൊന്ന് ജയിലില്‍, പിന്നെ ഗുണ്ടകളുടെ മുന്നില്‍. അപ്പോള്‍ ഏത് നിമിഷവും ജീവന്‍ കവര്‍ന്നേക്കാം എന്ന സാഹചര്യം നേരിടാം എന്ന തീരുമാനത്തോടെയാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. അതുകൊണ്ട്, ഒരു സ്ഥാനമാനവും ചിന്തിക്കുന്നില്ല. ഞാനൊക്കെ പ്രവര്‍ത്തിക്കാന്‍ വന്നത് അത്തരമൊരു മനോഭാവത്തോടെയാണ്. വലിയ മാറ്റം ഇപ്പോഴും വന്നിട്ടില്ല. അതുകൊണ്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതരത്തിലുള്ള വിഷമം എനിക്കില്ലാത്തത്.
താങ്കളില്‍നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു കാര്യമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേട്ട സഖാവ് വി.എസ്. അച്യുതാനന്ദന്‍െറ പ്രഭാവവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. അവിടെയൊക്കെ ചര്‍ച്ചയായ ഒന്നാണ് വി.എസ് ഇഫക്ട് എന്നത്. ശരിക്കുപറഞ്ഞാല്‍ വി.എസ് ഇഫക്ട് എന്നുപറയുന്ന ഒരു സംഭവം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടോ?
l ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരാളെയും പാര്‍ട്ടിയില്‍നിന്ന് അടര്‍ത്തിവെക്കേണ്ടതായിട്ടില്ല. പാര്‍ട്ടിയുടെ ഭാഗമാണ് എല്ലാ പേരും. പാര്‍ട്ടിയുടെ സ്വത്താണ്. അതാണ് ഏതൊരാളുടെയും നില. കേരളത്തില്‍ ഓരോ ഘട്ടത്തിലും നമ്മള്‍ പരിശോധിച്ചാല്‍ വലിയ തോതില്‍ ജനവിഭാഗങ്ങളെ ആകര്‍ഷിച്ച നേതാക്കള്‍ ഉണ്ട്. അവരെയൊന്നും ഒരു കാലത്തും പാര്‍ട്ടിയില്‍നിന്ന് അറുത്തുമാറ്റി രണ്ടും രണ്ടാണെന്ന നിലയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. അവര്‍ പാര്‍ട്ടിയുടെ ഭാഗമാണ്. അത് ഓരോ ഘട്ടത്തിലും ഉണ്ടാകും. അതിനെ ആ തരത്തിലേ കാണേണ്ടതുള്ളൂ. എ.കെ.ജി ഒക്കെ ജീവിച്ചിരിക്കുന്ന ഘട്ടത്തില്‍, അന്ന് പത്തുമണി എന്നൊരു നിബന്ധനയില്ല. പ്രചാരണം പത്തുമണിക്ക് അവസാനിക്കണമെന്നില്ല. 12, 12.30, ഒരു മണിയൊക്കെ ആയാലും ഈ ആളുകളൊക്കെ ഇരിക്കും. ചിലപ്പോള്‍ മരംകോച്ചുന്ന തണുപ്പായിരിക്കും. അവിടെ ഇരിക്കുകയായിരിക്കും ആളുകള്‍. അപ്പോള്‍ എത്തിപ്പോയി, എത്തിപ്പോയി എന്നിങ്ങനെ ഇടക്ക് പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ വന്ന് പ്രസംഗിച്ച്, കണ്ട്, സംസാരിച്ചുപോകുന്ന ഒരവസ്ഥയായിരുന്നു എ.കെ.ജി, ഇ.എം.എസ്, നായനാര്‍. അതിന്‍െറ തുടര്‍ച്ചയായി ഇതിനെ കണ്ടാല്‍ മതി.

അഭിമുഖം: പിണറായി വിജയന്‍ / പി.കെ. പാറക്കടവ്

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-1

പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-1





അഭിമുഖം

പ്രതിച്ഛായയുടെ തടവുകാരനല്ല പിണറായി വിജയന്‍.
മുണ്ടയില്‍ കോരന്‍െറയും കല്യാണിയുടെയും മകനായ വിജയന്‍ കേരളത്തിലെ
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മംകൊടുത്ത പിണറായിയില്‍നിന്ന് ഒരു സാദാ കമ്യൂണിസ്റ്റുകാരനായി
തുടങ്ങി പാര്‍ട്ടിയുടെ അമരത്തെത്തി. ത്യാഗപൂര്‍ണമായ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള,
സംഘടനാകാര്യങ്ങളിലും പാര്‍ട്ടിനിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത,
കാര്‍ക്കശ്യമുള്ള പിണറായി, മാധ്യമങ്ങളുടെ ലാളനയേറ്റുവളര്‍ന്ന ഒരാളല്ല.
സമരമുഖങ്ങളിലൂടെയായിരുന്നു ആ യാത്ര.
അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ നാലഞ്ചു പൊലീസുകാര്‍ ചേര്‍ന്ന്
ക്രൂരമായി മര്‍ദിച്ചു. വീണുപോയ പിണറായിയെ നിലത്തിട്ടുചവിട്ടി. മര്‍ദനത്തിനിടയില്‍
ഇടതുകാല്‍ ഒടിഞ്ഞു. ഏറെനാള്‍ കഴിഞ്ഞ് അന്നത്തെ ജയില്‍ എസ്.പി ജോസഫ് തോമസ്
എത്തിയപ്പോള്‍ പിണറായി പറഞ്ഞു: ‘‘കാലൊക്കെ ശരിയായി കേട്ടോ. ജയില്‍ ഞങ്ങള്‍ക്ക്
പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, നിങ്ങള്‍ക്കുള്ളതല്ല.’’എസ്.പിയുടെ മുഖം വിവര്‍ണമായി.
ലോക്കപ്പ് മര്‍ദനങ്ങളും ജയിലുകളും ഗുണ്ടാമര്‍ദനങ്ങളുമൊക്കെ ഒരു കമ്യൂണിസ്റ്റുകാരന്
വിധിക്കപ്പെട്ടിട്ടുള്ളതാണെന്ന് വിശ്വസിക്കുന്ന വിജയന്‍ ഇന്നും നട്ടെല്ലുവളയാതെ
തലയുയര്‍ത്തി നില്‍ക്കുന്നു.
രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്‍ററില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍
മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി പിണറായി വിജയന്‍ മനസ്സ് തുറക്കുന്നു.

സി.പി.എമ്മിനെ എപ്പോഴും പ്രതിസ്ഥാനത്ത് നിര്‍ത്തിയാണല്ളോ അടുത്തകാലത്ത് മാധ്യമങ്ങള്‍ പാര്‍ട്ടി വിഷയങ്ങള്‍ ആഘോഷിക്കുന്നത്. എന്താണ് കേരളത്തിലെ മാധ്യമങ്ങളും സി.പി.എമ്മും തമ്മിലുള്ള അകലത്തിനുകാരണം? കേരളത്തിലെ മാധ്യമങ്ങള്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തുന്നുണ്ട്?
l മാധ്യമങ്ങള്‍ കൃത്യമായ രാഷ്ട്രീയമുള്ള വിഭാഗമാണ്. വര്‍ഗതാല്‍പര്യമുള്ളവരാണ്. ലോകത്തുതന്നെ കോര്‍പറേറ്റുകള്‍ക്കാണ് മാധ്യമരംഗത്ത് ആധിപത്യം. കോര്‍പറേറ്റുകള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ നല്ലരീതിയില്‍ ഇടപെടും. അതായത്, മോശം കാര്യങ്ങളെതന്നെ നല്ലതായി ചിത്രീകരിക്കും. ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ ആദ്യം ഇറാഖ് വലിയ ആക്രമണകാരിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ലോകത്തിന്‍െറ ഏതുഭാഗത്തെ മാധ്യമം ആയിരുന്നാലും ആ രീതിയിലാണ് പ്രവര്‍ത്തിച്ചത്. രാസായുധം ഉണ്ടെന്ന ഭീതിപരത്തി. ആ ഭീതിയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ അവരെ ആക്രമിച്ചേ മതിയാകൂ. അതുകൊണ്ട്, അവരെ ആക്രമിക്കണം. ഇങ്ങനെയുള്ള തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. അതാണ് മാധ്യമങ്ങളുടെ ഒരു രീതി. അത് സാമ്രാജ്യത്വത്തിനുവേണ്ടി ചെയ്യുന്നതാണ്. സാമ്രാജ്യത്വത്തിന്‍െറ പങ്ക് ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര നമ്മള്‍ കാണാറില്ല.
ലോകത്ത് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ ഇത്തരം മാധ്യമങ്ങളുടെ നിലപാടുകളിലും സാമ്രാജ്യത്വത്തിന് വലിയൊരു റോളുണ്ട്. കേരളത്തില്‍ നമ്മുടെ അനുഭവമെടുത്താല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് സ്വാഭാവികമായും എതിര്‍പ്പുള്ളവര്‍ക്ക് ശത്രുതയുണ്ടാകും. തുടക്കംമുതലേ പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടായിരുന്നു. പക്ഷേ, അതില്‍നിന്ന് കുറെക്കൂടി വ്യത്യസ്തത ഇപ്പോള്‍ വന്നിട്ടുണ്ട്. പഴയൊരു ആക്രമണരീതിയില്‍നിന്ന് വ്യത്യാസം ഉണ്ടായതായി കാണാന്‍ കഴിയും. ഒരു മാധ്യമത്തെ എടുത്താല്‍ ആ മാധ്യമം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായി വാര്‍ത്തകള്‍ കൊടുക്കും. കാരണം, അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാണാന്‍കഴിയുന്നത് ഇത്തരം മാധ്യമങ്ങള്‍തമ്മില്‍ ഒരു യോജിപ്പ് ഉണ്ടായിരുന്നു. ആ യോജിപ്പ് മാധ്യമരംഗത്തുള്ള ഏതാനും ആളുകള്‍ ചേര്‍ന്നുണ്ടാക്കിയതാണ്. ഇത് വന്നത് ഞങ്ങളുടെ പാര്‍ട്ടിയില്‍ പാര്‍ട്ടിക്ക് ചേരാത്ത വിഭാഗീയത കടന്നുവന്ന സമയത്താണ്. ചിലര്‍ അതിന്‍െറ ഭാഗമായി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. അത്തരം ചില ആളുകള്‍ കൊടുക്കുന്ന വിവരങ്ങള്‍ അതിനെ ആസ്പദമാക്കി ഒരു വിഭാഗം വാര്‍ത്തകളെഴുതുന്നു. അന്നതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് ഞാന്‍ വിളിച്ചപ്പോള്‍ വലിയ പുകിലായി. പക്ഷേ, എന്നെ എതിര്‍ത്തവര്‍ക്കടക്കം പിന്നെ ഈ പറയുന്ന ഒരു കാര്യം ഉണ്ട് എന്ന് ചിലര്‍ സമ്മതിച്ചു. ചിലര്‍ സമ്മതിച്ചില്ളെങ്കില്‍പോലും ബോധ്യപ്പെട്ടു. സി.പി.എമ്മിനെതിരെ പ്രചാരണം നടത്തിയവര്‍ ഉദ്ദേശിച്ചകാര്യം വാര്‍ത്തയായി ഒന്നില്‍ വന്നു. ആ പത്രത്തില്‍ മാത്രം വന്നാല്‍ അത് അവരുടെ സൃഷ്ടിയാണെന്ന് കരുതും.
എന്നാല്‍, മൂന്നു നാലു മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത ഒരേപോലെ പദാനുപദം വന്നാല്‍ എങ്ങനെയിരിക്കും. അങ്ങനെ പദാനുപദം വ്യത്യാസമില്ലാതെ വന്നപ്പോഴാണ് ഇതൊരു പ്രത്യേക കേന്ദ്രത്തില്‍നിന്ന് വന്നതാണെന്ന തോന്നല്‍ ഉണ്ടായത്. ഇത് വിശ്വാസ്യത ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാത്തിലും ഒരുപോലെ വാര്‍ത്ത വന്നാല്‍ അത് ആളുകള്‍ വിശ്വസിക്കും. അങ്ങനെയൊരു അവസ്ഥ ഈ അടുത്തകാലത്തായി ഉണ്ടായി. അതില്‍ ഒരു ഭാഗത്ത് മാധ്യമ പ്രവര്‍ത്തകരുടെ മിടുക്കാണെന്നുതോന്നും. പാര്‍ട്ടിക്കകത്തുണ്ടായിരുന്ന വിഭാഗീയതുടെ ഭാഗമായി പാര്‍ട്ടിക്കകത്തെ ചില കാര്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്ന ചിലര്‍ തയാറായതിന്‍െറ ഭാഗമായിട്ടുകൂടിയാണ് ഇക്കാര്യങ്ങളൊക്കെ വന്നത്. പിന്നെ, അതൊരു സംസ്കാരമായി വരുന്ന സ്ഥിതിയുണ്ടായി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍ മാധ്യമരംഗത്തും പുതിയ തലമുറകളൊക്കെ കാണുമല്ളോ. പഴയ ആളുകള്‍ക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏതെങ്കിലും ചില വാര്‍ത്തകള്‍കൊണ്ട് തകര്‍ക്കാന്‍ കഴിയില്ളെന്ന് അവരുടെ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, പുതിയ ചെറുപ്പക്കാര്‍ കരുതുന്നത് ഇത് പാര്‍ട്ടിയെ ഉലയ്ക്കും. അതുകൊണ്ട്, അവരെ തളര്‍ത്താനാകും എന്നുള്ള ചില കണക്കുകൂട്ടലുകളുമായി ആഞ്ഞാക്രമിക്കുന്ന ഒരു സ്ഥിതിയുണ്ടായി. പക്ഷേ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അതിന്‍േറതായ പ്രത്യേകതകള്‍ ഉണ്ടെന്നും എന്തെല്ലാം തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടാലും ആ ഒരു പ്രചാരണത്തിന്‍െറ ഭാഗമായിമാത്രം ആ പ്രസ്ഥാനം തകര്‍ന്നുപോകില്ല എന്ന് അവര്‍ക്കും ബോധ്യമായി. പിന്നെ, കുറച്ചൊരു സാവകാശം ഉണ്ടായി. എന്നാലും ഇടക്ക് കാര്യങ്ങള്‍ തികട്ടിവരുന്നുണ്ട്. ഇപ്പോള്‍ സമ്മേളനം അടുത്തുവരുന്നുണ്ട്. സമ്മേളനം അടുത്തുവരുമ്പോള്‍ കുറച്ചുകൂടി പണികളെല്ലാം വീണ്ടും ഒന്നു ശക്തിപ്പെടുത്താന്‍ നീക്കങ്ങള്‍ തുടങ്ങിയതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. അത് സമ്മേളനം അടുക്കുന്നതിന്‍െറ ഭാഗമായിട്ടുമാത്രമേ കാണാനാകൂ. എന്നാല്‍, അതൊന്നും പാര്‍ട്ടിയെ അത്രകണ്ട് ബാധിക്കുന്ന ഒരുകാര്യമായി ഞാന്‍ കാണുന്നില്ല.
അടിയന്തരാവസ്ഥയിലടക്കം പോരാട്ടങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി ഒരുപാട് നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. തികച്ചും രാഷ്ട്രീയ അച്ചടക്കംപാലിക്കുന്ന താങ്കളെ മുന്‍വിധിയോടെ വ്യക്തിപരമായി ആക്രമിക്കുന്ന മാധ്യമങ്ങള്‍ എന്താണ് ശത്രുവിനെപോലെ കാണുന്നത്?
l മാധ്യമങ്ങളുടെ ആക്രമണങ്ങള്‍ ഒന്നുംതന്നെ ഞാന്‍ വ്യക്തിപരമായി കണ്ടിട്ടില്ല. കാരണം, എനിക്കുണ്ടായിരുന്ന ഒരു ബോധ്യം, ഏതെങ്കിലുമൊരു കാര്യം പറഞ്ഞ് എനിക്കുനേരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് എന്നെയങ്ങ് തകര്‍ത്തുകളയാന്‍ പറ്റും എന്ന ഒരുനില ഒരിക്കലും എന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. അങ്ങനെ ആശങ്കപ്പെടാതിരിക്കുന്നതിന് എന്‍േറതായ ജീവിതരീതി ഒരു ഘടകമായിരുന്നു. പക്ഷേ, സി.പി.എമ്മിന്‍െറ സംസ്ഥാന സെക്രട്ടറിയായി എപ്പോഴാണോ ഞാന്‍ വന്നത് അതിനുശേഷമാണ് ഈ ആക്രമണമൊക്കെ വന്നത്. രാഷ്ട്രീയ ശത്രുത അതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ജീവനെടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. വലിയതോതില്‍ ശത്രുക്കള്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ, അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു നിലയാണ് ഈ സി.പി.എം സെക്രട്ടറിയായി വന്നശേഷം ഉണ്ടായിട്ടുള്ളത്. അതിന്‍െറ കാര്യം സി.പി.എമ്മിനെ ആക്രമിക്കുക. പാര്‍ട്ടിയെ ആക്രമിക്കുന്നതിനുവേണ്ടി പാര്‍ട്ടിയുടെ പ്രതീകമായി ഇട്ടുകൊണ്ട് എന്നെ ആക്രമിക്കുക. പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് പ്രസ്്ഥാനത്തെ ആക്രമിക്കുമ്പോള്‍ അതിന്‍െറ നേതൃത്വത്തിന്‍െറ വിശ്വാസ്യതയെ തകര്‍ത്തെറിയുക വളരെ പ്രധാന സംഗതിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത നേതൃത്വത്തിന് മറ്റ് നേതൃത്വങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു സ്ഥാനംതന്നെയുണ്ട്. ആ നേതൃത്വത്തിന്‍െറ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. ഇത് ജീര്‍ണിച്ചതാണ്, അഴിമതിനിറഞ്ഞതാണ്. അങ്ങനെയൊക്കെയുള്ളതരത്തില്‍ പ്രചാരണം നടത്തി ആളുകളിലേക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. അപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ വരുമ്പോള്‍ മറ്റ് ആശങ്കകള്‍ സാധാരണ നിലക്ക് ഉയരുന്നില്ല. മന്ത്രിയായി ഇരിക്കെയാണ് ഞാന്‍ സെക്രട്ടറിസ്ഥാനത്തേക്ക് വരുന്നത്. സാധാരണനിലക്ക് മന്ത്രിയൊക്കെ ആയിരിക്കുമ്പോഴാണല്ളോ വലിയ ആക്ഷേപങ്ങളും ആരോപണങ്ങളുമൊക്കെ ഉണ്ടാകുന്നത്. ആ ഘട്ടത്തില്‍ അങ്ങനെയൊരു ആക്രമണത്തിനും ഞാന്‍ ഇരയായിരുന്നില്ല. മാത്രമല്ല, പിന്നെ എന്നെ അതിശക്തമായി എതിര്‍ത്ത മാധ്യമങ്ങള്‍ ആ ഘട്ടത്തില്‍ വ്യക്തിപരമായിതന്നെ എന്നെ അനുമോദിച്ചിരുന്നു. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടി സ്ഥാനത്തേക്ക് പോകുമ്പോള്‍ അവരുടെ അഭിപ്രായമായിട്ടുതന്നെ പറഞ്ഞത് സംസ്ഥാനത്തിനു നഷ്ടവും പാര്‍ട്ടിക്ക് നേട്ടവും എന്നാണ്. അതൊക്കെ അവര്‍ എനിക്കുതന്ന കോംപ്ളിമെന്‍റുകളാണ്. അങ്ങനെയെല്ലാമുള്ള അവര്‍ മാറിയത് പാര്‍ട്ടിയെ എതിര്‍ക്കുക എന്നുള്ളതുകൊണ്ടാണ്. അങ്ങനെയേ ഞാനതിനെ കാണുകയുള്ളൂ. പക്ഷേ, വലിയ വ്യാപകമായ പ്രചാരണമാണല്ളോ വന്നത്. അത് നേരത്തേ പറഞ്ഞതുപോലെ അല്‍പം പാര്‍ട്ടിക്കകത്തുണ്ടായ വിഭാഗീയതയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍കൂടിയുണ്ട്. അതിലപ്പുറം ഞാനതിലേക്ക് പോകുന്നില്ല. അങ്ങനെയെല്ലാം എതിര്‍പ്പുകള്‍ വരുമ്പോള്‍ ചിലര്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങള്‍ക്ക് ഉറങ്ങാനൊക്കെ കഴിയുന്നുണ്ടോ?
പക്ഷേ, എന്നെ അതൊന്നും ആ തരത്തില്‍ ബാധിച്ചിട്ടില്ല എന്നായിരിക്കും മറുപടി. കാരണം, പരസ്യമായി ഞാന്‍ പല പത്രസമ്മേളനങ്ങളിലും പറഞ്ഞ ഒരു കാര്യമുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ. അങ്ങനെ എന്തെങ്കിലുമൊരു മോശമായ കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലാണ് ഇത്തരം കാര്യങ്ങളൊക്കെവരുമ്പോള്‍ നമ്മള്‍ പതറിപ്പോകുന്നത്. അല്ളെങ്കില്‍, വളരെ മോശമായ കാര്യംപറയുമ്പോള്‍ ഒരു ചെറുചിരിയോടെ നമുക്കത് കേള്‍ക്കാന്‍ കഴിയും.
വിദേശ മലയാളിയുടെ വീട് ഇന്‍റര്‍നെറ്റിലൂടെയും ചില മാധ്യമങ്ങളിലൂടെയും പിണറായി വിജയന്‍െറ വീടാണെന്ന തലക്കെട്ടില്‍ പ്രചരിപ്പിച്ചില്ളേ. വ്യക്തിപരമായി ആക്രമിക്കുന്ന അത്തരം സംഘടിത പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?
l അതായത്, നമ്മുടെ മാധ്യമങ്ങളുടെ കൂട്ടത്തില്‍ നാം കാണേണ്ട ഒരു കാര്യം, നമ്മുടെ സമൂഹത്തില്‍ ഒരു വിഭാഗം ചില കാര്യങ്ങള്‍മാത്രം മനസ്സിലാക്കുന്നവരാണ്. ഒരു മാധ്യമത്തിന്‍െയും പേര് ഞാന്‍ പറയുന്നില്ല. പക്ഷേ, ഒരു മാധ്യമം മാത്രം വായിക്കുന്ന ചില ആളുകള്‍ ഉണ്ടാകും. അവരുടെ മുന്നില്‍ കിട്ടുന്ന ചിത്രം എന്താണ്? എന്നെ എതിര്‍ക്കുന്ന ഒരു മാധ്യമത്തിന്‍െറ വായനക്കാരനോ വരിക്കാരനോ മുന്നില്‍ ഉണ്ടാകുന്നത് എല്ലാ തെറ്റുകളുടെയും മൂര്‍ത്തീകരണമായിട്ടുള്ള ഒരു മനുഷ്യന്‍ എന്നുള്ള ഒരു ചിത്രമാണ്. ആ ഒരു ചിത്രം അവരില്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, ഏതെങ്കിലും കാലത്ത് അത്തരം കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുവരും എന്നുള്ളനിലയില്‍ ഞാനതിലത്ര ആശങ്കപ്പെട്ടിട്ടില്ല.
കേരളത്തിന്‍െറ പൊതുസമൂഹം മാധ്യമ സാക്ഷരത നേടണം. വാര്‍ത്തകളെ വളച്ചൊടിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുകയാണ് എന്ന് മുമ്പൊരിക്കല്‍ ആലപ്പുഴയിലെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നല്ളോ? ദൃശ്യമാധ്യമങ്ങള്‍ പൊതുവെ ഒരു വര്‍ഗീയവത്കരണ സമീപനത്തിലേക്ക് നീങ്ങുകയാണോ?
l വര്‍ഗീയതയെ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര അവഗാഹം ഇല്ലാതെയാണ് പലരും ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതായത്, പെട്ടെന്ന് ആളുകളില്‍ ഒരു എതിര്‍പ്പ് ഉണ്ടാക്കാന്‍ കഴിയുന്ന ഒരു നിലയാണ് ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു താടിയും തൊപ്പിയും ഒക്കെ ഉണ്ടായാല്‍ അതാണ് വര്‍ഗീയത എന്ന ഒരു പ്രതീതി ജനിപ്പിക്കുന്നതരത്തിലേക്ക് നമ്മുടെ സമൂഹം എത്താന്‍പറ്റുന്ന വാര്‍ത്തകളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. അത് ശരിയല്ല. വര്‍ഗീയത ഏത് വിഭാഗത്തില്‍നിന്ന് വന്നാലും വര്‍ഗീയതയാണ്. അതില്‍ വര്‍ഗീയതയുടെ അടിസ്ഥാനമായിട്ടെടുത്താല്‍ എപ്പോഴും നാം കാണേണ്ടത് ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ ആപത്ത്. ഭൂരിപക്ഷ വര്‍ഗീയത നമ്മുടെ നാട്ടിലായാലും രാജ്യത്തായാലും ഉണ്ടാക്കിയിട്ടുള്ള അപകടങ്ങള്‍ വിവരണാതീതമായിട്ടുള്ളതാണ്. എന്നാല്‍, അതിനെ നേരിടുന്നതില്‍ ഒരു തെറ്റായവശം ന്യൂനപക്ഷ വര്‍ഗീയതയിലും വന്നുചേര്‍ന്നിട്ടുണ്ട്. അതിന് ഇന്നത്തെ സാര്‍വദേശീയ സാഹചര്യവും ഒരു ഘടകമായി വന്നിട്ടുണ്ട്. എന്നാല്‍, അതാണ് പ്രധാന ആപത്തെന്ന് കണ്ടാണ് നമ്മള്‍ വലിയ തെറ്റിലേക്ക് പോകുന്നത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു സാഹചര്യം വളര്‍ന്നുവരുന്നുണ്ട്.
സി.പി.എമ്മിനുള്ളില്‍ പാരമ്പര്യവാദികളും പരിഷ്കരണവാദികളും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ടോ?
l അതൊക്കെ നമ്മുടെ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എഴുതുന്ന ആളുടെ ഭാവനക്ക് അനുസരിച്ച് കാര്യങ്ങള്‍ എത്തുന്ന നിലയുണ്ട്. യഥാര്‍ഥത്തില്‍ സി.പി.എമ്മിനകത്ത് അങ്ങനെയൊരുനില ഇല്ല. അഥവാ, അങ്ങനെ ഉണ്ടെങ്കില്‍ വരേണ്ടത് ഏതെങ്കിലും താഴേതട്ടിലല്ല, അത് നേതൃതലത്തിലാണ്. അത് ആശയമാണ്. ആശയമെന്നനിലക്ക് തെറ്റായ ആശയങ്ങള്‍ ഉണ്ടാകാം. ആശയങ്ങള്‍ ഒരുപാട് പല ഘട്ടത്തിലും പാര്‍ട്ടിക്കുള്ളില്‍ വന്നിട്ടുണ്ട്. ആ തെറ്റായ ആശയങ്ങളെ പാര്‍ട്ടി നേരിട്ടിട്ടുമുണ്ട്. ഇന്നത്തെ പാര്‍ട്ടിയുടെനില അതല്ല , ഇത്തരത്തിലുള്ള ഒരു ആശയവ്യതിയാനവും പാര്‍ട്ടിയിലില്ല. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എടുത്താല്‍ യോജിച്ചുതന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചിട്ടുള്ളത്്. അതുകൊണ്ടുതന്നെ ഒരുതരത്തിലുള്ള ആശയഭിന്നതയും നിലനില്‍ക്കുന്നില്ല. പാരമ്പര്യ വാദികളും അതിനെതിരായി നില്‍ക്കുന്നവരും എന്നൊന്നും പറയുന്ന ചിത്രം സി.പി.എമ്മില്‍ ഇല്ല. അത് വെറുതെ പറയുന്ന വാദഗതി മാത്രമാണ്. അത് കേരളത്തെ സംബന്ധിച്ച് കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ക്കുന്നതിനുവേണ്ടി കണ്ടുപിടിച്ച ഒറ്റമൂലിയായിട്ടുവരും. അതും പക്ഷേ, ചീറ്റിപ്പോയി.
കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷങ്ങള്‍, പൊതുവെ മുസ്ലിംകള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയതായി ചില സൂചനകളുണ്ട്. മലപ്പുറത്ത് കോപ്പിയടിച്ചിട്ടാണ് വിജയം നേടിയത് എന്നൊക്കെയുള്ള ചില അഭിപ്രായങ്ങള്‍ വന്നിരുന്നല്ളോ? ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന എന്തെങ്കിലും നിലപാടുണ്ടോ?
l ന്യൂനപക്ഷ വിഭാഗം പ്രത്യേകിച്ച്, മുസ്ലിംവിഭാഗത്തെയെടുത്താല്‍ അത് ഇപ്പോഴും നല്ലതുപോലെ സി.പി.എമ്മുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിഭാഗമാണ്. ചിലപ്പോള്‍, ചില കാര്യങ്ങളില്‍ ചില തെറ്റിദ്ധാരണകളോ അതിന്‍െറ ഭാഗമായിട്ടുള്ള ഏകീകരണമോ ഒക്കെ വന്നിട്ടുണ്ടാകാം. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിലേടങ്ങളില്‍ ഏകീകരണം ഉണ്ടായി എന്നത് ശരിയാണ്. എന്നാല്‍, ഒരു മുസ്ലിം ഏകീകരണം ഞങ്ങള്‍ക്കെതിരായി പൂര്‍ണമായും ഉണ്ടായിരുന്നെങ്കില്‍ കോഴിക്കോട് ഞങ്ങള്‍ ഇത്തരത്തില്‍ ജയിച്ച് വരുമായിരുന്നില്ല. കോഴിക്കോട് ജില്ലയിലെ ഞങ്ങളുടെ വിജയം നല്ല നിലക്കാണ് വന്നത്. പലേടങ്ങളിലും ആ തരത്തിലുള്ള അനുഭവം നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏകീകരണം ഉണ്ടായിട്ടുണ്ട്. ആ ഏകീകരണത്തിന്‍െറ ഭാഗമായി സാധാരണ വിവിധ സംഘടനകള്‍ ഉണ്ടല്ളോ. അതില്‍ ചിലരെ ആക്ഷേപിക്കാന്‍ അവരുടെ എതിരാളികള്‍ ഞങ്ങളുടെ പേരുകൂടി ചേര്‍ത്തു. എന്നാല്‍, മൊത്തത്തില്‍ അവര്‍ ഞങ്ങളെ എതിര്‍ക്കുന്ന ഒരു സമീപനമല്ല പൊതുവെ സ്വീകരിച്ചുവരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കണ്ട ഒരു പ്രത്യേകത, ഞങ്ങളുമായി നല്ല ബന്ധത്തിലുള്ള അത്തരം ചില സംഘടനകള്‍, അതില്‍ ഒരു പ്രധാനപ്പെട്ട സംഘടന നല്ല രീതിയില്‍തന്നെ ലീഗിനോടൊപ്പംനിന്നു. ലീഗാണ് അവരെ നല്ലതുപോലെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നത്. ഞങ്ങളുമായി നല്ല രീതിയില്‍ അടുക്കുന്ന അവസ്ഥ വന്നതും അതുകൊണ്ടാണ്. ഞങ്ങളാണെങ്കില്‍ മാന്യമായ സമീപനം മാത്രമാണ് സ്വീകരിച്ചത്. അല്ലാതെ, പ്രീണിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് നമ്മുടെ ശത്രുക്കള്‍ക്കുപോലും ആക്ഷേപിക്കാന്‍ കഴിയില്ല. പക്ഷേ, അവരോട് മുസ്ലിംലീഗൊക്കെ കാണിച്ച അനീതി പരിഹരിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വിചിത്രമായ നിലപാടാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അത് സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതും അവര്‍ക്കുണ്ട് എന്ന് നമ്മളെല്ലാം കാണുന്ന മാന്യതക്ക് നിരക്കാത്തതുമായിരുന്നു. അതൊരു ഏകീകരണത്തിന്‍െറ ഭാഗമായിരുന്നു. ആ ഏകീകരണത്തിന്‍െറ കാരണമെന്താണെന്ന് ഞങ്ങളിനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. പൂര്‍ണ നിഗമനത്തിലെത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ?
l പാര്‍ട്ടിക്ക് പാകപ്പിഴ ഒന്നും സംഭവിച്ചിട്ടില്ല. മൊത്തത്തിലുള്ള സമീപനത്തില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ല. എന്നാല്‍, അവരില്‍ ഏതോ ഒരിനം, ഒരു കാര്യം അവരെ പ്രകോപിപ്പിച്ചിരിക്കണം. ചിലപ്പോള്‍ എന്തെങ്കിലും കാണുമായിരിക്കും. അത് ഞങ്ങള്‍ കൂടുതല്‍ പരിശോധനയിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പിന്‍െറ ഘട്ടംവരെ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഞങ്ങളുമായി സംസാരിക്കുമ്പോള്‍ അവരടക്കം ഞങ്ങളോട് പറഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുംപോലെയല്ല, നിയമസഭാ തെരഞ്ഞെടുപ്പെന്നുപറയുമ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടാകും. അത് നിങ്ങളുടെ കൂടെത്തന്നെ ആയിരിക്കും എന്ന് ശക്തമായി പറഞ്ഞതാണ്. പക്ഷേ, അപ്പോള്‍ ഏതോ ഒരു കാര്യം മറച്ചുവെച്ചിട്ടുണ്ടാകും. എന്താണെന്ന് നമുക്ക് വ്യക്തമല്ല. അങ്ങനെ ഒരു നിലപാടെടുത്തതില്‍ പിന്നെ മാറിപ്പോവുകയാണ് ചെയ്തത്.
പൊതുവെ നമ്മുടെ രാഷ്ട്രീയ രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തിനപ്പുറം പ്രതിച്ഛായ നിര്‍മിക്കാനും നിലനിര്‍ത്താനും ഓടിനടക്കുന്ന ഒരു പ്രവണതയുണ്ട്. അടുത്തകാലത്തായി അത് സി.പി.എം നേതാക്കളിലും കണ്ടുവരുന്നു. അതിനെ എങ്ങനെ പാര്‍ട്ടി കാണുന്നു?
l അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒരഭിപ്രായം പറയാതിരിക്കലാണ് നല്ലത്. കാരണം, അത് വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തുന്ന വിഷയമാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന വാദഗതികള്‍ ഉണ്ടായിരുന്നു. അടുത്തിടെ ബിനോയ് വിശ്വം ഒക്കെ എഴുതിയിരുന്നു. എന്താണ് താങ്കളുടെ അഭിപ്രായം?
l അത് ഇടക്കൊരു വിവാദമായി വരുകയും ഇപ്പോള്‍ ശമിക്കുകയും ചെയ്ത ഒരു വിഷയമാണ്. ഇപ്പോഴത്തെ പ്രശ്നം, നമ്മുടെ സംസ്ഥാനത്തായാലും രാജ്യത്തായാലും ഇടതുപക്ഷ ഐക്യം നല്ല രീതിയില്‍ നടപ്പില്ല എന്നതാണ്. ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി മറ്റ് ജനാധിപത്യ ശക്തികളെകൂടി ഇടതുപക്ഷത്തിന്‍െറ കൂടെ പിടിച്ചുനിര്‍ത്താന്‍ കഴിയും. ഇപ്പോള്‍ ആ ഐക്യത്തിനാണ് നമ്മള്‍ മുന്‍തൂക്കം കൊടുക്കുന്നത്. ആ നിര്‍ദേശംവെച്ച ബിനോയ്വിശ്വത്തിനുമൊക്കെ ആ അഭിപ്രായംതന്നെയാണെന്ന് കാണുന്നത് സന്തോഷകരമായ കാര്യമാണ്.
കേരളത്തിലെ ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരുപതിഞ്ഞ ഒന്നായിരുന്നു ഇടതുപക്ഷപ്രസ്ഥാനങ്ങള്‍. യുവാക്കള്‍ക്കിടയിലേക്ക് വേഗത്തില്‍ വേരോട്ടം ഉണ്ടായ സംഘടന. എന്നാല്‍, അടുത്തിടെയായി യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നതിന്‍െറ തോത് കുറയുന്നു എന്നൊരു ആരോപണമുണ്ട്. അത്തരത്തില്‍ യുവാക്കളുടെ വരവിന് കുറവ് സംഭവിച്ചിട്ടുണ്ടോ?
l കേരളം നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തതയുള്ള ഒന്നായിട്ടാണ് നില്‍ക്കുന്നത്. അങ്ങനെ നില്‍ക്കുന്നതിന് ഇടയാക്കിയത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടന്നിട്ടുള്ള പഴയകാലംതൊട്ടേയുള്ള നിരവധി പ്രക്ഷോഭങ്ങള്‍, സമരങ്ങള്‍ ഒക്കെ ഒരു ഘടകമാണ്. വടക്കേ മലബാറിനെയൊക്കെയെടുത്താല്‍ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കര്‍ഷകപ്രസ്ഥാനം ശക്തിപ്പെട്ടുവന്നു. വിവിധതരത്തിലുള്ള പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി ഈ പറയുന്ന, അവശരായി നില്‍ക്കുന്ന ആളുകളെ നല്ലരീതിയില്‍ സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവന്നത്. ഒരുപാട് എതിര്‍പ്പുകള്‍ അന്നത്തെ ജന്മിമാരില്‍നിന്നും നാടുവാഴികളില്‍നിന്നും ഉണ്ടായിട്ടുണ്ട്. അന്നത്തെ സമരത്തിന് നേതൃത്വം നല്‍കിയവരെ തല്ലാനും കൊല്ലാനും കഴിവുള്ളവരായിരുന്നു എതിരാളികള്‍. ഇതിനെയൊക്കെ നേരിട്ടുകൊണ്ടാണ് ഓരോ ദേശത്തും പ്രസ്ഥാനം വളര്‍ന്നുവന്നത്. അങ്ങനെ വളര്‍ന്ന ഒരു ഇടതുപക്ഷ സ്വാധീനം കേരളത്തില്‍ ശക്തമായി. കേരളത്തിലെ ഇടതുപക്ഷ സ്വാധീനം എന്നുപറയുന്നത് ചെറുതല്ല. കേരളത്തിലെ ഏറ്റവും വലിയ വലതുപക്ഷക്കാരനില്‍പോലും ഇടതുപക്ഷത്തിന്‍േറതായ ഒരു സ്വാധീനം ഉണ്ടായിരുന്നു. അതാണ് ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം. യഥാര്‍ഥത്തില്‍, ’57ല്‍ തന്നെ ഈ അപകടം സാമ്രാജ്യത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആ ഗവണ്‍മെന്‍റിനെ തിരിച്ചിറക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം പണം ഇറക്കിയത്. അമേരിക്കന്‍ സാമ്രാജ്യത്വം കേരളത്തിലെ ഒരു ഗവണ്‍മെന്‍റിനെ താഴെയിറക്കാന്‍ എന്തിനാ പണം ചെലവാക്കുന്നത്. ലോകത്തിന്‍െറ മൂലക്കുള്ള ഒരു ഗവണ്‍മെന്‍റ്, ചെറിയ ഒരു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് ഉണ്ടായാല്‍ അവര്‍ക്കെന്താ അപകടം ഉണ്ടാവുക? പക്ഷേ, അവര്‍ ചിന്തിച്ചത് അങ്ങനെയല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചാല്‍ അത് ആപത്താണ്. അത് രാജ്യത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിവന്നാല്‍, അത് ഇന്ത്യയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒക്കെ കണ്ടുകൊണ്ടാണ് അവര്‍ തടയാന്‍ ശ്രമിച്ചത്. എന്നാലതിന്‍െറ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരെയുള്ള ഒരു കൂട്ടുകെട്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമമുണ്ടായി. അതിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേരിട്ടു. രാഷ്ട്രീയമായിത്തന്നെ നേരിട്ടു. ഈ രാഷ്ട്രീയമായ ഏറ്റുമുട്ടലുകള്‍ ദശാബ്ധങ്ങള്‍ നിലനിന്നുപോന്നു. അപ്പോഴേക്കും ഇന്ത്യയിലാകെയും ശക്തമായി വന്ന കോണ്‍ഗ്രസ് രാജ്യത്ത് ഏകകക്ഷി മേധാവിത്വത്തിന്‍െറ അവസ്ഥയില്‍നിന്ന് ഇല്ലാതായി. അതൊന്നും ഒരു കാലത്തും ഇന്ത്യയില്‍ ഊഹിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. അങ്ങനെയൊരു തകര്‍ച്ച അവര്‍ക്ക് സംഭവിച്ചു. തകര്‍ച്ച വന്നപ്പോള്‍ പകരംവരാന്‍ നോക്കുന്നത് രാജ്യത്തിന് വലിയ ആപത്തുളവാക്കുന്ന വര്‍ഗീയശക്തികളാണ്. ആറ് വര്‍ഷക്കാലം ബി.ജെ.പിയുടെ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിനുണ്ടായ ആപത്ത് ചെറുതല്ല. എന്നാല്‍, ഇതില്‍ രണ്ടില്‍നിന്നും വ്യത്യസ്തമായ ഒരു ഗവണ്‍മെന്‍റ് ദേശീയതലത്തില്‍ രൂപവത്കരിക്കാന്‍വേണ്ട ശ്രമങ്ങള്‍ നടന്നു. അത് വളരെ കുറഞ്ഞകാലത്ത് മാത്രമേ ദേശീയ രാഷ്ട്രീയത്തില്‍ നിലനിന്നുള്ളൂ. ഇതുമായിട്ടൊക്കെ ബന്ധപ്പെട്ട് കേരളത്തില്‍ വന്നുചേര്‍ന്ന ഒരു സാഹചര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒക്കെ രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പോറലൊന്നും ഏല്‍ക്കാതെ നിലനിന്നു. വമ്പിച്ച കുതിച്ചുചാട്ടം സ്വാധീനത്തില്‍ ഉണ്ടായെന്ന് പറയാന്‍ കഴിയില്ല. സ്വാധീനത്തില്‍ കുതിച്ചുചാട്ടം ഇല്ലാതിരുന്നതിന് ഒരു കാര്യം കേരളത്തിന്‍െറ സാമൂഹിക വിഭാഗങ്ങളെ നോക്കിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സി.പി.എമ്മില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആ വിഭാഗത്തില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറുകയാണ് ചെയ്തത്. അവരെ മതമേധാവികളും മറ്റും പറഞ്ഞ് ധരിപ്പിച്ചിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നുപറഞ്ഞാല്‍ എന്തോ മതത്തിനെതിരായിട്ടുള്ള ഒരു വിഭാഗം ആണെന്നാണ്. അത് വലിയ ആപത്താകും എന്നുപറഞ്ഞിരുന്നു. പക്ഷേ, അവര്‍ സ്വന്തം അനുഭവത്തില്‍നിന്ന് അവര്‍ക്ക് മനസ്സിലായി ഇത് ആപത്തൊന്നും അല്ല എന്ന്. അങ്ങനെ നല്ലമാറ്റം ഉണ്ടായി. അതില്‍ ഏറ്റവും കൂടുതല്‍ മാറ്റം മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്നാണ് സംഭവിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കാനിടയായ സാഹചര്യങ്ങള്‍ ഉണ്ടായി. ഈ സാഹചര്യം വന്നപ്പോഴാണ് സമൂഹത്തില്‍ ശക്തമായ അരാഷ്ട്രീയവത്കരണത്തിനുള്ള ശ്രമം വന്നത്. കേരളത്തിലെ ഇടതുപക്ഷത്തിനെതിരായിട്ടുള്ള ശ്രമമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിക്കാതിരിക്കാന്‍വേണ്ടിയുള്ള ശ്രമമാണ് ഉണ്ടായത്. യഥാര്‍ഥത്തില്‍ അതിന്‍െറ പിന്നില്‍ നമ്മള്‍ ഇവിടെ കാണുന്ന ശക്തികള്‍ മാത്രമല്ല. അതിന്‍െറ പിന്നില്‍ സാമ്രാജ്യത്വമാണ്. നമ്മുടെ യുവത്വത്തെ അരാഷ്ട്രീയവത്കരിച്ച് ഒന്നിനും പറ്റാത്തവരാക്കുക, സമൂഹത്തിന് പറ്റാത്തവരാക്കുക. ഇതാണ് അവര്‍ ഉദ്ദേശിക്കുന്ന കാര്യം. അത് ബോധപൂര്‍വം നടക്കുന്നുണ്ട്. അതിനെ നേരിട്ടുകൊണ്ടുതന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വന്നത്. ആ നേരിടാനുള്ള ശ്രമം കമ്യൂണിസ്റ്റ് പാര്‍ട്ടി നല്ല നിലക്ക് നടത്തുന്നു. എന്നാല്‍, നമുക്കത് ഉണ്ടാക്കാന്‍ ഇടയുള്ള ആപത്ത് തിരിച്ചറിഞ്ഞ് നമ്മുടെ സമൂഹത്തിലെ ജനാധിപത്യശക്തികള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ല എന്ന ഒരു ദൗര്‍ഭാഗ്യവും ഉണ്ട്. ചിന്ത ഒരു ഭാഗത്ത്, അങ്ങനെയെല്ലാം കൂടി ഈ അരാഷ്ട്രീയവാദം വളര്‍ന്നു. അതിനെ നേരിട്ടുകൊണ്ടാണ് നമ്മുടെ പ്രസ്ഥാനം വളര്‍ന്നത്. വിദ്യാര്‍ഥികളെയാണെങ്കിലും യുവജനങ്ങളെയാണെങ്കിലും മഹിളാരംഗത്തെയാണെങ്കിലും എല്ലാം ശക്തിപ്പെടുത്താനുള്ള ശ്രമം ഞങ്ങള്‍ നടത്തി. അതിലൊരു വല്ലാത്ത പിറകോട്ടുപോക്ക് ഉണ്ടായെന്നുപറയാന്‍ കഴിയില്ല. എന്നാല്‍, ഈ പറഞ്ഞ ഒരാപത്തുണ്ട്. ആ ആപത്തുകാരണം ജനാധിപത്യശക്തികളും ഇതില്‍ നല്ല പങ്ക് വഹിക്കേണ്ടവരാണ്. അവരിതിനെ താല്‍ക്കാലികമായിട്ടാണ് കാണുന്നത്. രാഷ്ട്രീയരംഗത്ത് ഒരുപാട് കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ട്. രാജ്യവ്യാപകമായിതന്നെ നടക്കുന്ന അഴിമതിയുടെ കാര്യങ്ങളും മറ്റും എടുത്താല്‍ ആരെയും ഞെട്ടിക്കുന്ന സംഭവങ്ങളാണ്. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയരംഗം എന്നുള്ളത് വല്ലാതെ മലീമസമായിപ്പോകുന്നു എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട് എന്നുതന്നെയാണ് ഓര്‍മിപ്പിക്കാനുള്ളത്.
നമ്മുടെ കാമ്പസുകളില്‍ അടുത്തകാലത്തായി മതസംഘടനകളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇത് ഇടത് വിദ്യാഭ്യാസ സംഘടനകളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടോ? ഈ പുതിയ പ്രവണതകളെ പാര്‍ട്ടി എങ്ങനെ കാണുന്നു?
l കലാലയങ്ങളില്‍ ഒരു പ്രത്യേക അന്തരീക്ഷം ചിലേടങ്ങളില്‍ ഉണ്ടാകുന്നു എന്നത് ശരിയാണ്. കലാലയങ്ങളിലൊക്കെ ഉണ്ടാകുന്നത് ചെറുപ്രായത്തിലുള്ള കുട്ടികളാണല്ളോ. അപ്പോള്‍ ചില സംഘടനകള്‍ തെറ്റായി അവരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന കാര്യം ശരിയാണ്. അതിന് വലിയ തോതില്‍ ഫണ്ടും ചെലവഴിക്കുന്നുണ്ട്. അതിലുള്ള ഒരു അപകടകരമായ വശം പരസ്പര സ്പര്‍ധ വളര്‍ത്തുന്നു എന്നുള്ളതാണ്. തമ്മില്‍ മിണ്ടാന്‍ പാടില്ല, ഇടപഴകാന്‍ പാടില്ല ഇങ്ങനെയുള്ള ചില പ്രത്യേക അന്തരീക്ഷം ചിലേടങ്ങളില്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, അങ്ങനെയൊക്കെ ഉണ്ടെങ്കിലും മുന്‍തൂക്കം കൂട്ടായ്മക്കുതന്നെയാണ്. രാഷ്ട്രീയ സംഘടനകളും അതിന്‍െറ പ്രവര്‍ത്തനങ്ങളുംതന്നെയാണ് കലാലയങ്ങളെ നല്ലരീതിയില്‍ കൊണ്ടുപോകുന്നത്. എന്നാല്‍, പരസ്പരവിദ്വേഷം വിതക്കുന്ന ഏര്‍പ്പാടിനെ ഒറ്റപ്പെടുത്തുകതന്നെ വേണം.
കേരളത്തില്‍ അടിയന്തരാവസ്ഥക്കുശേഷം കാര്യമായ പ്രക്ഷോഭങ്ങള്‍ക്ക് അവസരം ഉണ്ടായിട്ടില്ല. എങ്കിലും ചെറിയതോതിലുള്ള സമരങ്ങള്‍ വേണ്ടിവന്നു. എന്നാല്‍, ആ സമരങ്ങള്‍ പലതും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകളുടെ ഭാഗമായി അവസാനിച്ചു. എന്താണ് ഇപ്പോള്‍ സമരങ്ങള്‍ ദുര്‍ബലമായി പോകുന്നത്? സ്വാശ്രയ സമരംതന്നെ ആയുസ്സില്ലാതെ തീവ്രത കുറഞ്ഞുപോയതായി ആരോപണവുമുണ്ട്?
l സ്വാശ്രയ പ്രശ്നം നേരത്തേ 2001 -2006 കാലഘട്ടത്തിലാണ് വരുന്നത്. അതിനു മുമ്പ് കേരളത്തില്‍ അത്തരമൊരു പ്രശ്നവുമില്ല. 1996-2001 കാലഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ സര്‍ക്കാര്‍തലത്തിലുള്ളതാണ്. ഞാന്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്തുള്ളതാണ് ‘കെപ്പ്’ . സഹകരണ ഫണ്ട് ഉപയോഗിച്ച് സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, 2001ല്‍ യു.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ അത് കുറെക്കൂടി വിപുലമായി. നല്ല കച്ചവട മനഃസ്ഥിതിയോടെ ആളുകള്‍ അതിലേക്ക് കടന്നുവരാന്‍ തുടങ്ങി. അതില്‍ മറ്റ് മാനദണ്ഡങ്ങള്‍ വെക്കാതെ കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അനുവദിക്കുന്ന അവസ്ഥയുണ്ടായി. യഥാര്‍ഥത്തില്‍ അതിനെതിരായിട്ടാണ് പ്രക്ഷോഭം വേണ്ടത്.
യു.ഡി.എഫ് അന്ന് പറഞ്ഞിരുന്നത് 50 ശതമാനം സീറ്റ് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനത്തിനു മാറ്റിവെക്കുമെന്നാണ്. അപ്പോള്‍ രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു ഗവണ്‍മെന്‍റ് കോളജ് .അതായിരുന്നു അന്നുയര്‍ത്തിയ വാദം. എന്നാല്‍, അതൊന്നും നടന്നില്ല. അതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയതും സമരങ്ങള്‍ ഉണ്ടായതുമൊക്കെ. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നപ്പോള്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും ഈ പറഞ്ഞ 50 ശതമാനം നടപ്പാക്കി. കുറെകൂടി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചു. ആ കാര്യത്തില്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ അതിനു സഹായകരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. അപ്പോള്‍ പഴയതില്‍നിന്ന് വ്യത്യസ്തമായ ചിത്രമുണ്ടായി. പണ്ടുനടന്ന അതേ രീതിയില്‍ സമരം നടത്തേണ്ട സാഹചര്യമില്ല. അങ്ങനെയാണ് അതിന് മാറ്റംവരുന്നത്. ഗവണ്‍മെന്‍റ്മാറ്റം മാത്രമല്ല സാഹചര്യത്തിലും മാറ്റമുണ്ടായി. എന്തിനെതിരെയാണോ സമരം നടത്തിയത് ആ പ്രശ്നത്തില്‍ അനുകൂലമായ നിലപാടുകള്‍ വന്നു. അതിന്‍െറ ഭാഗമായിട്ടുകൂടിയാണ് സമരങ്ങള്‍ ഇല്ലാതായത്.
പാര്‍ട്ടിക്കുമേലുള്ള മറ്റൊരു ആരോപണം, പാര്‍ട്ടി സഭക്ക് എതിരാണ് എന്നതാണ്. സത്യത്തില്‍ പാര്‍ട്ടി ക്രൈസ്തവ സഭക്ക് എതിരാണോ?
l ക്രൈസ്തവ സഭ എന്നുപറയുമ്പോള്‍ നിരവധി സഭകളുണ്ട്. ആ നിരവധി സഭകളുടെ കാര്യമെടുത്താല്‍ പൊതുവെ ഞങ്ങള്‍ക്കെതിരായ ഒരു വികാരമില്ല. അതില്‍ വളരെ വാശിയോടെ ഞങ്ങളെ എതിര്‍ക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമൊക്കെ നേതൃപരമായ നിലപാട് സ്വീകരിച്ചത് കത്തോലിക്കാ സഭയാണ്.
അതിന് അവരെ എന്താണ് പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. കാരണം, ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും ഒരു തെറ്റായ നിലപാട് ഉണ്ടായിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എടുത്താല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ മേഖലയുടേതാണ്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്ക് പഴയ ക്രൈസ്തവ മിഷനറിമാര്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ലാഭേച്ഛ ഉണ്ടായിട്ടില്ല. വേറെതരം പരാതികള്‍ അത് സംബന്ധിച്ചുണ്ട്. മതപ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നൊക്കെയുള്ള ചില പ്രചാരണങ്ങള്‍. എന്നാല്‍, വളരെ സൂക്ഷ്മതയോടെ നോക്കിയാല്‍ കേരളത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളെ ഉപയോഗിച്ച് വല്ലാത്ത മതപ്രചാരണം നടത്തിയെന്നൊന്നും പറയാനാകില്ല. മതത്തെ വളര്‍ത്താന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വല്ലാതെ നടത്തിയെന്നുപറയാന്‍ കഴിയില്ല. ലാഭം ആഗ്രഹിച്ചിട്ടേയില്ലായിരുന്നു. ഇങ്ങനെയാണ് ആര്‍ട്സ് കോളജുകളും ഹൈസ്കൂളുകളും ഉണ്ടാവുന്നത്. എന്നാല്‍, ഈ രംഗം വന്നപ്പോള്‍ ചിത്രം മാറി. ഇവിടെ വലിയ തോതിലുള്ള ലാഭത്തിലാണ് കണ്ണുവെച്ചത്. ഞങ്ങളുടെ നിലപാടും അവരുടെ നിലപാടും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസം എന്തെന്നുനോക്കിയാല്‍ ഒരു സ്വാശ്രയ കോളജ് തുടങ്ങി, ആ സ്വാശ്രയ കോളജ് നടത്തി നഷ്ടം സഹിക്കണം എന്ന് ഒരു ഘട്ടത്തിലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആ സ്വാശ്രയ കോളജ് നടത്തുന്നതിനാവശ്യമായ വരുമാനം എത്രയാണോ വേണ്ടത് അത് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാം എന്ന നിലപാടുതന്നെയാണ് എല്ലാ ഘട്ടത്തിലും ഞങ്ങള്‍ എടുത്തിരുന്നത്. തുടക്കത്തില്‍ ഒരു കാര്യത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് തര്‍ക്കം ഉണ്ടായിരുന്നുള്ളൂ. ഒരു സ്വാശ്രയ കോളജ് തുടങ്ങുന്നതിന് സ്ഥലം വേണം, കെട്ടിടം വേണം മറ്റ് സൗകര്യങ്ങള്‍ വേണം ഇതിനെല്ലാം വേണ്ടി ഇറക്കുന്ന പണം , ആ പണം അവര്‍ക്ക് ഒരു വര്‍ഷംകൊണ്ടോ രണ്ടുവര്‍ഷം കൊണ്ടോ മൂന്നു വര്‍ഷംകൊണ്ടോ കിട്ടണം എന്നുപറഞ്ഞാല്‍ അത് ശരിയാവില്ല. അങ്ങനെ ഈടാക്കാന്‍ കഴിയില്ല. അത് സ്ഥിരമായ ആസ്തിയാണ്. എന്നുവെച്ച് അത് പൂര്‍ണമായും നഷ്ടപ്പെടുത്തണമെന്നും പറയുന്നില്ല. കുറച്ച് വര്‍ഷംകൊണ്ട് ഈടാക്കാന്‍ കഴിയുന്ന രീതി നോക്കുക. അപ്പോള്‍, ഓരോ വര്‍ഷവും കുറച്ച് മെച്ചപ്പെട്ട സ്ഥിതിയുണ്ടാവും. ഇത് ഞങ്ങള്‍ അവരുമായി സംസാരിച്ച കാര്യമാണ്. ഇതാണ് ഞങ്ങളുടെ സമീപനം. പക്ഷേ, അവര്‍ അതിനോടൊന്നും യോജിക്കാന്‍ തയാറായിരുന്നില്ല. അപ്പോഴേക്കും രാജ്യത്തൊരു ബില്‍ വന്നു. ഒരു നിയമം. അതിന്‍െറ ഭാഗമായിട്ട് മൈനോറിറ്റി സ്റ്റാറ്റസ് വന്നു. മൈനോറിറ്റി സ്റ്റാറ്റസ് കിട്ടിയാല്‍ പിന്നെ മുഴുവന്‍ കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അധികാരം ഇവര്‍ക്കാണ്. നേരത്തേ സുപ്രീംകോടതിയൊക്കെ 50 ശതമാനം പറഞ്ഞതാണ്. അതില്‍നിന്ന് വ്യത്യസ്തമായിട്ട് പൂര്‍ണമായും കുട്ടികളെ എടുക്കാനുള്ള അവകാശം അവര്‍ക്ക് കൊടുത്തു.
കേരളത്തില്‍ എന്താണ് അതിന്‍െറ സാങ്കേതികത്വം. കേരളത്തിന്‍െറ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പ്രത്യേക മൈനോറിറ്റിക്കാര്‍ക്ക് അതുകാരണം പഠിക്കാന്‍ കഴിയുന്നില്ളെന്ന സാഹചര്യം എവിടെയെങ്കിലുമുണ്ടോ? അങ്ങനെയൊരു സാഹചര്യമില്ല. അപ്പോള്‍ 50 ശതമാനം മെറിറ്റ് അടിസ്ഥാനത്തില്‍ കൊടുക്കുമ്പോള്‍ അതില്‍ റിസര്‍വേഷന്‍ വരും, പാവപ്പെട്ടവര്‍ വരും. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് എടുത്തത് മുന്നാക്ക വിഭാഗത്തിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം ഒരു നിശ്ചിത ശതമാനം പ്രവേശനം കൊടുക്കാവുന്ന, എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന ഒരു നിലപാടാണ്. ഇതിനൊന്നിനും അവര്‍ സന്നദ്ധരായില്ല. ഇതിന്‍െറ ഏറ്റവും വലിയ പ്രത്യേകത, പല ഘട്ടങ്ങളിലും അവരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചില ഘട്ടങ്ങളില്‍ മന്ത്രിമാര്‍ക്ക് പുറമെയുള്ളവര്‍ ചര്‍ച്ച നടത്തി. ഉന്നതരായ ബിഷപ്പുമാരുമായി ഇരുന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്‍െറ ഭാഗമായി ഏറക്കുറെ ഒത്തുതീര്‍പ്പിന്‍െറ ഘട്ടത്തില്‍ എത്തുന്നു. പരസ്പരം പറയുമ്പോള്‍ വലിയ ന്യായങ്ങള്‍ ഒന്നും ഇതിനകത്തില്ല. വേഗം കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും. അപ്പോള്‍ ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ഇനി ഒത്തുതീര്‍പ്പാകാം. പിന്നെ, പിറകോട്ടുപോകുന്നു. ഇങ്ങനെ പിറകോട്ടുപോയ ഒന്നിലധികം ഘട്ടങ്ങളുണ്ട്. ബോധപൂര്‍വമായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തിലിരുന്ന ഘട്ടങ്ങളിലൊക്കെ ഇവര്‍ സ്വീകരിച്ച നിലപാട്, ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വീകരിച്ച നിലപാട് ഗവണ്‍മെന്‍റ് അംഗീകരിച്ചില്ല. ഈ വര്‍ഷം ഉണ്ടായ ഒരു പ്രത്യേകത ആ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍െറ നിലപാട് ഗവണ്‍മെന്‍റ് അംഗീകരിച്ചുകൊടുത്തു എന്നതാണ്. കാരണം, ഗവണ്‍മെന്‍റ് ആദ്യം എടുത്ത നിലപാട് ഒരു വര്‍ഷം, ഈ വര്‍ഷം, അവര്‍ക്ക് കഴിയില്ലാ എന്നു പറയുന്നു. അതുകൊണ്ട് ഈ വര്‍ഷം അവരുടെ നിലപാട് നമുക്ക് അംഗീകരിക്കാം എന്നൊരു നിലപാട് സര്‍ക്കാര്‍ എടുത്തു. ഇത് അവരുടെ നിലപാടുകളെ ശരിവെച്ചുകൊടുക്കലാണ്. അത് ഇതുവരെ കേരളത്തില്‍ ഇല്ലാത്ത ഒരു നിലപാടാണ്. ഞങ്ങള്‍ അതിനെയാണ് ഇത്തവണ വിമര്‍ശിക്കുന്ന നില ഉണ്ടായത്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ യഥാര്‍ഥത്തില്‍ സാമ്പത്തിക താല്‍പര്യം വെച്ചുകൊണ്ട് ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് എടുത്തത്. ഏതെങ്കിലുമൊരു കാര്യത്തില്‍ സഭക്കോ സഭാവിശ്വാസികള്‍ക്കോ എന്തെങ്കിലും പ്രയാസം ഉണ്ടാക്കുന്ന നിലപാട്് എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായി എന്ന്് ആര്‍ക്കും പറയാന്‍ കഴിയില്ല. ഒരു ന്യൂനപക്ഷവിഭാഗത്തിനും എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പ്രയാസങ്ങള്‍ ഉണ്ടായിട്ടില്ല.
ഇടതു-വലത് കക്ഷികള്‍ ഭരിക്കുമ്പോഴെല്ലാംതന്നെ നമ്മുടെ വിദ്യാഭ്യാസരംഗം എന്നും കുത്തഴിഞ്ഞ ഒരു രീതിയിലാണ് പോകുന്നത്. സ്വാശ്രയപ്രശ്നമാണെങ്കില്‍കൂടി വിദ്യാഭ്യാസമേഖല എന്നും വിവാദങ്ങളുടെ ഒരു ഭാഗത്താണ്. വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരു വ്യക്തമായ രൂപമോ നയമോ സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനുപോലും കഴിയാതെപോയതെന്താണ്?
l സ്വാശ്രയരംഗത്തെ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ ഫലപ്രദമായ ചില നടപടികള്‍ സ്വീകരിച്ചു. ആ സ്വീകരിച്ച നടപടികളിലെ കോടതിയുടെ ഇടപെടല്‍വന്നപ്പോള്‍ ആ നിയമം അതേരീതിയില്‍ നടപ്പാക്കാന്‍ കഴിയാതെയായി. അതിനകത്ത് ഉയര്‍ന്നുവന്ന പ്രശ്നം ന്യൂനപക്ഷവിഭാഗങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തുകയാണെങ്കില്‍ അവര്‍ക്ക് തോന്നുന്ന അധികാരം. സംസ്ഥാന ഗവണ്‍മെന്‍റിന് ഇടപെടാനേ അധികാരമില്ല. ഇത് ഇന്ത്യയിലെ സാഹചര്യംവെച്ചുവന്ന ഒരു നിയമമാണ്. ആ നിയമത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എതിര്‍ക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തിന്‍െറ മറ്റ് ചില പ്രദേശങ്ങളില്‍ ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പഠിക്കാനുള്ള സൗകര്യമില്ല. സ്ഥാപനങ്ങളില്ല. പൊതുസ്ഥാപനത്തില്‍പോയി പഠിക്കാന്‍ കഴിയില്ല. എന്നാല്‍, ആ വിഭാഗം പുതിയ സ്ഥാപനം തുടങ്ങാമെന്ന് വിചാരിച്ചാല്‍ അതിന് അംഗീകാരം കൊടുക്കില്ല. ചിലപ്പോള്‍ അഫിലിയേഷന്‍ കൊടുക്കില്ല. ഈ ഒരു സാഹചര്യംവെച്ചുകൊണ്ട്് ന്യൂനപക്ഷ വിഭാഗത്തിന് സ്ഥാപനം തുടങ്ങാം. ആ സ്ഥാപനത്തിന് ഇന്ന യൂനിവേഴ്സിറ്റിയില്‍തന്നെ അഫിലിയേഷന്‍ വേണമെന്നില്ല. പിന്നെ, പൂര്‍ണ അധികാരം അവര്‍ക്കുതന്നെ ആയിരിക്കും. മുകളില്‍നിന്ന് ഇടപെടാന്‍ കഴിയില്ല. അത് സംഘ്പരിവാറിന്‍െറ സ്വാധീനമുള്ള ഗവണ്‍മെന്‍റുകള്‍ ഉള്ളതുകൊണ്ടാണ് അത്തരം ഒരു നിലയിലേക്ക് നിയമം വരുന്നത്. ആ ഗവണ്‍മെന്‍റുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം കൊടുക്കാന്‍ തയാറാവുന്നുണ്ടായിരുന്നില്ല. ഇത് ഇന്ത്യന്‍ പശ്ചാത്തലമാണ്. പക്ഷേ, കേരളത്തില്‍ ഏതെങ്കിലും ഭാഗത്ത് നമ്മുടെ ഒരു ന്യൂനപക്ഷവിഭാഗത്തിന് ന്യൂനപക്ഷം ആയിപ്പോയി എന്നതുകൊണ്ട് അവര്‍ക്ക് പഠിക്കാന്‍പറ്റാത്ത സാഹചര്യം ഉണ്ടോ? ഏതെങ്കിലും ഒരു പൊതുസ്ഥാപനത്തില്‍ പോയി പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഇവിടെയുണ്ടോ? അപ്പോള്‍ കേരളം തികച്ചും വ്യത്യസ്തമായി നില്‍ക്കുകയാണ്. നമ്മുടെ സംസ്ഥാനത്തും ഇതാണ് ബാധകമാവുന്നത്. ഇത് ബാധകമായപ്പോള്‍ ഇവിടെ ധാരാളം സ്ഥാപനങ്ങളുള്ള ക്രൈസ്തവ വിഭാഗം എടുത്ത നിലപാട് ഇതൊരു അവസരമായെടുത്ത് തങ്ങള്‍ക്ക് ലാഭം വരട്ടേ എന്നാണ്. എല്ലാ അധികാരവും ഞങ്ങള്‍ക്കാണ്, എല്ലാവരെയും പ്രവേശിപ്പിക്കാന്‍ അധികാരം ഞങ്ങള്‍ക്കാണ്, ഇവിടെ ആര്‍ക്കും ഇതില്‍ ഇടപെടാന്‍ ആകില്ല എന്ന നിലപാടിലാണ് എത്തിയത്. ഇവിടെയാണ് പ്രശ്നമുണ്ടായത്. നിയമം ഒരു ഭാഗത്ത്, നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്‍റ് മറ്റൊരു ഭാഗത്ത്. അവിടെയാണ് വല്ലാത്തൊരു പ്രതിസന്ധിക്ക് കാരണം. എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് ചെയ്തുവന്ന നടപടികള്‍ക്ക് സാധാരണഗതിയില്‍ അന്നത്തെ പ്രതിപക്ഷമാണ് സഹായം ചെയ്തുതരേണ്ടിയിരുന്നത്. എന്നാല്‍, അന്ന് പ്രതിപക്ഷം സ്വീകരിച്ച നിലപാട് എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ നിലപാടുകള്‍ പിന്താങ്ങുന്നതായിരുന്നില്ല. ആ പ്രതിപക്ഷം ഇപ്പോള്‍ ഗവണ്‍മെന്‍റായി. ആ ഗവണ്‍മെന്‍റ് ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച ചെയ്ത് അവരുടെ നിലപാട് ആദ്യം അംഗീകരിച്ചുകൊടുത്തു. പിന്നെ, അവര്‍ക്ക് ഒരു ഘട്ടത്തില്‍ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍െറ നിലപാടിനോട് യോജിക്കാന്‍ പറ്റാതെയായി. ആ ഘട്ടത്തില്‍ നേരത്തേ ഭരണപക്ഷമായിരുന്ന പ്രതിപക്ഷം, അതായത് ഞങ്ങള്‍ ഒരു കലവറയുമില്ലാതെ പറഞ്ഞു, നിങ്ങള്‍ക്കെല്ലാ പിന്തുണയുമുണ്ടെന്ന്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ ഈ നിലപാട് സ്വീകരിച്ചുപോകാന്‍ പറ്റില്ല. അങ്ങനെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. പക്ഷേ, യു.ഡി.എഫ് ഗവണ്‍മെന്‍റ് സ്വീകരിക്കുന്ന നിലപാടുകള്‍ അതിനാണോ സഹായിക്കുന്നത്? കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടത് നാലരലക്ഷം രൂപ 50 ശതമാനം കുട്ടികളും കൊടുക്കേണ്ടിവരും എന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്നാണ്. ഇത് നടപ്പാകുമോ എന്നറിയില്ല. നടപ്പില്‍ വന്നാല്‍ മെറിറ്റ് മാത്രമേ ഉണ്ടാകൂ. സര്‍ക്കാര്‍ കോളജില്‍ കുട്ടികള്‍ കൊടുക്കുന്ന ഫീസില്‍നിന്ന് മൂന്നു ലക്ഷത്തിലധികം ഫീസ് കൊടുക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. ഇതൊക്കെയാണ് പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്‍.ഡി.എഫ് മാത്രം പ്രതികരിച്ചാല്‍ പോരാ. കേരളമാകെ ഒരു പൊതുധാരയില്‍ ഇരുന്നുകൊണ്ട് പ്രവര്‍ത്തിച്ചാലേ കഴിയൂ. കേന്ദ്രഗവണ്‍മെന്‍റ് പാസാക്കിവെച്ച ഒരു നിയമമുണ്ട്. ആ നിയമം പരിചയാക്കിക്കൊണ്ട് ഈ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലാണ് ഏറ്റവും കൂടുതല്‍ കളിക്കുന്നത്. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്, നേരത്തേ എം.ഇ.എസിന്‍െറ നേതാവായ ഫസല്‍ ഗഫൂര്‍ ഒരു പ്രസ്താവനയിറക്കിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞത് പാണക്കാട് തങ്ങളുടെ കുടുംബത്തില്‍പെട്ട ഒരാള്‍ ചെയര്‍മാനായുള്ള ഒരു സ്ഥാപനം ഈ ഗവണ്‍മെന്‍റ് നിര്‍ദേശം അംഗീകരിക്കാന്‍ തയാറായി, 50 ശതമാനം എന്നത് എം.ഇ.എസ് അംഗീകരിച്ചു എന്നാണ്. ഈ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ വിഭാഗം മാത്രമേ ഇങ്ങനെയൊരു നിലപാടെടുത്തിരുന്നുള്ളൂ. എന്നാല്‍, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിലില്ല. ചില ക്രൈസ്തവ വിഭാഗങ്ങള്‍ ഗവണ്‍മെന്‍റിന്‍െറ നിലപാടിനൊപ്പംനിന്നു. അതാണ് അതിലുള്ള യഥാര്‍ഥ പ്രശ്നം.
അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ സാധാരണ ജനങ്ങളുടെ ആശ്രയം സി.പി.എംപോലുള്ള ഇടത് സംഘടനകളായിരുന്നു. എന്നാല്‍, അടുത്തകാലത്തായി പാര്‍ട്ടിയിലെതന്നെ പല ഉന്നതരും അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. അടുത്തകാലത്തായി അത് വര്‍ധിക്കുന്നതായും കാണുന്നു. ഇതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
lനിയതമായ ചില മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്. ആ മാനദണ്ഡങ്ങളില്‍നിന്ന് വ്യതിചലിച്ചുപോകുന്ന അവസ്ഥവന്നാല്‍ അത് ഒരു തരത്തിലും പൊറുക്കുന്ന പാര്‍ട്ടിയല്ല. ഏത് തലത്തിലായാലും പാര്‍ട്ടി അത്തരം കാര്യങ്ങളെ പൊറുക്കുന്നതല്ല. ജീവിക്കുന്ന സമൂഹത്തിന്‍െറ സ്വാധീനത്തില്‍, മനുഷ്യരാണ്, ചിലര്‍ ചില കാര്യങ്ങളില്‍ ഇരയായിപ്പോകും. അത്തരം കാര്യങ്ങള്‍വന്നാല്‍ അതിനോട് കര്‍ക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. തെറ്റായ കാര്യങ്ങളാണെന്ന് ബോധ്യംവന്നാല്‍ വളരെ കര്‍ക്കശമായ നിലപാട് സ്വീകരിച്ചാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. എല്ലായ്പോഴും അത് അങ്ങനെതന്നെയായിരിക്കും.
ഒരു കാലത്ത് ജന്മികളും മുതലാളികളുമായിരുന്നു പാര്‍ട്ടിയുടെ ആശയപരമായ ശത്രുക്കള്‍. ഇപ്പോള്‍ ആ കാലം മാറിയിരിക്കുന്നു. പുതിയ ഈ കാലത്ത് പാര്‍ട്ടിയുടെ ആശയപരമായ ശത്രുത ആരോടാണ്?
l രാജ്യത്തിന്‍െറ നില എടുത്താല്‍ വന്‍കിട, ഞങ്ങള്‍ കണ്ടെത്തിയത്, ബുര്‍ഷ്വാസികളാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വ-ഭൂവുടമ ഗവണ്‍മെന്‍റ് എന്നാണ്. ആ ഭൂവുടമ എന്നത് നമ്മുടെ രാജ്യത്തിന്‍െറ ഒരു ഭാഗംതന്നെയാണ്്. ബൂര്‍ഷ്വാസിയുമുണ്ട് ഭൂവുടമയുമുണ്ട്. രണ്ടും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. വന്‍കിട ബൂര്‍ഷ്വാസിയാണ് സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തില്‍ ഭൂപരിഷ്കരണം നടന്നപ്പോള്‍ അതിന്‍െറ ഭാഗമായി പഴയ നാടുവാഴികളും ജന്മിത്തവുമെല്ലാം പോയി. എന്നാല്‍, രാജ്യവ്യാപകമായി കടുത്ത മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്നു, കാര്‍ഷിക രംഗത്ത് മുതലാളിത്തവത്കരണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്‍െറ ഭാഗമായാണല്ളോ പാര്‍ട്ടിയുടെ നിലപാട് വരുന്നത്. കേരളത്തില്‍ ഈ ഒരു പ്രത്യേകത ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, പൂര്‍ണമായി എല്ലാം തുടച്ചു നീക്കപ്പെട്ടു എന്ന നിലയിലേക്ക് നമുക്കെത്താറായിട്ടില്ല. കേരളത്തിന്‍െറ അവസ്ഥയെടുത്താല്‍, പഴയതുപോലെ ഇടപെടാനുള്ളശേഷി അന്നത്തെ കാലത്ത് ജന്മിക്കും നാടുവാഴിക്കും ഉണ്ടായിരുന്നെങ്കില്‍ ആ ഒരു അവസ്ഥകളില്‍ തീര്‍ത്തും മാറിപ്പോയി. ഭൂപരിഷ്കരണത്തിന്‍െറ ഭാഗമായി ധാരാളംപേര്‍, നേരത്തേ അവകാശം ഇല്ലാത്തവര്‍ അവകാശവുമായി വന്നല്ളോ?
രണ്ടുമൂന്നു ഘട്ടങ്ങള്‍ ഉണ്ടായല്ളോ. ഒന്ന് നിയമത്തിന്‍െറ ഭാഗമായി കുടിയാന്മാര്‍ക്ക് കിട്ടിയ അവകാശം. പിന്നെ അതിന്‍െറ തുടര്‍ച്ചയായി കുടികിടപ്പ് അവകാശം വന്നു. ഇതൊക്കെ വലിയ മാറ്റങ്ങളാണല്ളോ സംസ്ഥാനത്ത് ഉണ്ടാക്കിയത്.
കേരളത്തിന്‍െറ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അഞ്ചുവര്‍ഷം ഇടതുപക്ഷം, അഞ്ചുവര്‍ഷം വലതുപക്ഷം. എല്ലാതവണയും ഭരണപക്ഷം മത്സരത്തിനിറങ്ങുമ്പോള്‍ ദയനീയമായി പരാജയപ്പെടുന്ന ഒരു ചിത്രമാണ് കാണാന്‍ കഴിയുക. എന്നാല്‍, ഇത്തവണ ഭരണപക്ഷമായിരുന്ന എല്‍.ഡി.എഫ് ഫോട്ടോഫിനിഷിലാണ് പുറത്തായത്. തെരഞ്ഞെടുപ്പില്‍ അത്രമാത്രം ശക്തമായി മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെ നേട്ടമായിട്ടാണോ അതോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടമായിട്ടാണോ താങ്കള്‍ വിലയിരുത്തുന്നത്?
l ഇതില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുതിയ ഗവണ്‍മെന്‍റിന്‍െറ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ടാകുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത ഗവണ്‍മെന്‍റാണ് കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്‍റ്. ഗവണ്‍മെന്‍റിന്‍െറ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ കിട്ടാത്ത വീടുകള്‍ കുറവാണെന്നതാണ് അവസ്ഥ. അത്ര വ്യാപകമായിരുന്നു, സര്‍വവ്യാപിയായിരുന്നു ആനുകൂല്യങ്ങള്‍. അതൊരുകാര്യം. അതോടൊപ്പം മൊത്തമായി കേരളത്തിന്‍െറ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍, തുടര്‍ന്ന് എന്തുചെയ്യണമെന്നത് ബജറ്റിന്‍െറ ഭാഗമായി പ്രഖ്യാപിച്ച കാര്യങ്ങള്‍. പിന്നെ, എല്‍.ഡി.എഫ് ചര്‍ച്ച ചെയ്ത അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍. ഇതെല്ലാം ജനങ്ങളില്‍ നല്ല അഭിപ്രായം ഉണ്ടാക്കിയിരുന്നു. അതിന്‍െറ ഭാഗമായി തന്നെയാണ് ജനങ്ങളുടെ നല്ല പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചത്. അതുതന്നെയാണ് പ്രധാന കാരണം.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സംഘടനകള്‍ കേരളത്തിന്‍െറ രാഷ്ട്രീയത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? അവര്‍ പറയുന്നപോലെയുള്ള സ്വാധീനം കേരളത്തിലുണ്ടോ?
l യഥാര്‍ഥത്തില്‍ ജാതിസംഘടനകള്‍ക്ക് നമ്മുടെ പഴയ സമൂഹത്തില്‍ വളരെ സുപ്രധാന പങ്കുവഹിക്കാനുണ്ടായിരുന്നു. അങ്ങനെ സുപ്രധാന പങ്കുവഹിച്ച സംഘടനകളാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമെല്ലാം. യഥാര്‍ഥത്തില്‍ ഇപ്പോള്‍ ആ ധര്‍മം ഇല്ല. ഇപ്പോള്‍ അവര്‍ക്ക് അങ്ങനെയൊരു ചുമതല നിറവേറ്റാനില്ല. അങ്ങനെയൊരു അവസ്ഥയിലേക്ക് ജാതിസംഘടനകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് അവരുടേതായ ഒരു സ്വാധീനം കേരളത്തിലുണ്ട്. ആ സ്വാധീനം രാഷ്ട്രീയമായി ഉപയോഗിക്കുകയും പല സംഘടനകളെയും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
അതില്‍ എന്‍.എസ്.എസ് നേരത്തേ അത്തരം ശ്രമങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. സമദൂരം എന്നുപറഞ്ഞ് അതില്‍തന്നെ നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ അവര്‍ അതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. യഥാര്‍ഥത്തില്‍ അത്തരമൊരു നിലപാട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇനിയത് തിരുത്തേണ്ടതാണ്. എസ്.എന്‍.ഡി.പി പലപ്പോഴും വര്‍ത്തമാനമൊക്കെ എല്‍.ഡി.എഫിന് അനുകൂലമാണ്. വലിയ ഉച്ചത്തിലൊക്കെ എല്‍.ഡി.എഫിനെ കുറിച്ച് സംസാരിക്കും. എന്നാല്‍, പ്രവൃത്തിയിലൊക്കെ യു.ഡി.എഫിനെ അനുകൂലിക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. പറയുന്ന രീതിയിലല്ല പ്രവര്‍ത്തനം എന്നതാണ് കണ്ട അനുഭവം. ഇത്തരം സംഘടനകള്‍ ഒരു നിലപാടെടുത്താല്‍ അതിന്‍െറ ഭാഗമായി മുഴുവനാളുകളെയും അവര്‍ക്ക് സ്വാധീനിക്കാനൊന്നും കഴിയില്ല. കാരണം, അതിനകത്തുള്ളവരും രാഷ്ട്രീയ അഭിപ്രായം ഉള്ളവരാണ്. ഓരോ സംഘടനക്കകത്തും രാഷ്ട്രീയ അഭിപ്രായം അവര്‍ക്കൊക്കെയുണ്ട്. ആ രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ രാഷ്ട്രീയത്തിനുതന്നെ മുന്‍തൂക്കം കൊടുക്കും. എന്നാല്‍, വലിയ വാശിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലരെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞെന്നുവരും. മതസംഘടനകളെ സ്വാധീനിക്കാന്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. അതിന് കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ സ്വാധീനംകൂടി ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചു. അത് വസ്തുതയാണ്.
മന്ത്രിമാരെയും എം.എല്‍.എമാരെയും നിശ്ചയിക്കുമ്പോള്‍ ജാതി- സമുദായം നോക്കുന്ന പ്രവണത ഇത്തവണ പരസ്യമായി പറഞ്ഞു. എന്താണ് ആ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം?
l കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അവസ്ഥയാണ്. അതില്‍ പരസ്യമായിട്ട് ജാതിക്കാര്യം പറയാനുള്ള ധാര്‍ഷ്ട്യം, അതില്‍ ഇവര്‍ വഴങ്ങിക്കൊടുക്കുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുതരത്തിലും ചെയ്യാന്‍പാടില്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനത്ത് ജാതിസംഘടനകള്‍ ഇന്നയാള്‍ മന്ത്രിയാകണമെന്ന് പറയുകയും അത് അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നത് വളരെ തെറ്റായ നിലപാടാണ്. നവോത്ഥാനത്തെ വളരെ പിന്നോട്ടടിക്കുന്ന അവസ്ഥയാണ്. കേരളത്തിന്‍െറ ഇന്നത്തെ അവസ്ഥയില്‍നിന്ന് ദശാബ്ദങ്ങള്‍ പിറകോട്ടുപോകുന്ന സാഹചര്യമാണുണ്ടായത്.
അബ്ദുല്ലക്കുട്ടി, മഞ്ഞളാംകുഴി അലി, സിന്ധുജോയി തുടങ്ങിയവര്‍ തെരഞ്ഞെടുപ്പു കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടാണ് പുറത്തുപോയത്. ഇതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
lഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് ഗൗരവമായ പ്രശ്നമായിട്ട് ഞങ്ങള്‍ കാണുന്നില്ല. ഓരോരുത്തരും അവരവരുടേതായ ലക്ഷ്യംവെച്ച് നീങ്ങിയ നീക്കം മാത്രമാണ്. അതിനെ ആ തരത്തില്‍ മാത്രമേ കാണേണ്ടതുള്ളൂ.
ഇടതുപക്ഷ ചിന്തകര്‍തന്നെ പറയുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്ന മുനീറും ഷാജിയുമാണ് ലീഗിലെ രണ്ട് സെക്കുലര്‍ ആയ നേതാക്കള്‍ എന്ന്. ഇത് എത്രത്തോളം ആശയപരമായി ശരിയാണ്? ഇടതുപക്ഷ ചിന്തകര്‍തന്നെ ഇങ്ങനെ പറയുമ്പോള്‍ ഇത് മറ്റെന്തിലേക്കെങ്കിലും വിരല്‍ചൂണ്ടുന്നതായി സംശയിക്കാമോ?
l അത് താല്‍ക്കാലികമായി ചില നേട്ടങ്ങള്‍ക്കുവേണ്ടി കാര്യങ്ങള്‍ പറയുന്നതുപോലെ പുറത്തുവരുകയാണ്. ഇടതുപക്ഷ ചിന്തകര്‍ എന്നുവിളിക്കപ്പെടുന്നവര്‍ മാത്രമാണ് അവര്‍. ശരിക്കും ഇടതുപക്ഷ ചിന്തകരാകില്ല.
അടുത്തിടെ വന്നുപോയ മറ്റൊരു വിവാദമാണ് സ്വത്വവാദം. ഇപ്പോള്‍ കെട്ടടങ്ങിയെങ്കിലും ഇത് അംഗീകരിക്കാവുന്നതാണോ?
l സ്വത്വവാദം എന്നുപറയുന്നത് പാര്‍ട്ടിയില്‍ ഒരുതരത്തിലും അംഗീകരിക്കാവുന്ന ഒന്നല്ല. അതേസമയം, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്നാണുതാനും. അത് കണ്ടുകൊണ്ടുള്ള നിലപാടാണ് ഞങ്ങള്‍ എടുത്തത്. അതില്‍ ഉദ്ദേശിച്ച രീതിയിലുള്ള തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടില്ല. അത് പുറത്തിങ്ങനെ പ്രചരിച്ചു എന്നു മാത്രം.
അഭിമുഖം: പിണറായി വിജയന്‍ / പി
.കെ. പാറക്കടവ്

Thursday, September 1, 2011

പുകമറ സൃഷ്ടിക്കാനുള്ള മാധ്യമശ്രമം വിലപ്പോകില്ല:പിണറായി

പുകമറ സൃഷ്ടിക്കാനുള്ള മാധ്യമശ്രമം വിലപ്പോകില്ല:പിണറായി


കണ്ണൂര്‍ : അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ടി നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിക്കിലീക്സ് രേഖകളുടെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള മാധ്യമശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നിശ്ചിത അജന്‍ഡവച്ചുള്ള കൂടിക്കാഴ്ചയായിരുന്നില്ല നടന്നത്. അവരുടെ ചില ധാരണകള്‍ സംബന്ധിച്ച പാര്‍ടി നിലപാട് വ്യക്തമാക്കുക മാത്രമാണുണ്ടായത്. വാര്‍ത്തകളുണ്ടാക്കി പാര്‍ടിയില്‍ പുകിലുണ്ടാക്കാമെന്ന് കരുതുന്നവര്‍ ആ വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലത്. യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളെയും പാര്‍ടി ഭാരവാഹികളെയും കാണാറുണ്ട്. കാണണമെന്ന് അങ്ങോട്ടുപറഞ്ഞതല്ല. സാധാരണ സൗഹൃദസന്ദര്‍ശനത്തിന് അവര്‍ സമയം ചോദിച്ചു. ഏതെങ്കിലും പ്രത്യേക വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. സംസാരിക്കുമ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. എം എ ബേബിയെയും തോമസ് ഐസക്കിനെയും കണ്ടത് വേവ്വേറെയാണ.് സംസാരം അവരുടെ രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് നീണ്ടു. അവരുടെ രാജ്യത്തോടല്ല, അമേരിക്കയുടെ നയങ്ങളോടാണ് എതിര്‍പ്പെന്ന് വ്യക്തമാക്കി. കേരളത്തില്‍ ആ എതിര്‍പ്പിന്റെ മുന്‍പന്തിയില്‍ പാര്‍ടിയാണ്. ആയിരങ്ങളെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ആക്രമണോത്സുക നയങ്ങള്‍ മാറാത്തിടത്തോളം എതിര്‍പ്പ് തുടരുമെന്നും വ്യക്തമാക്കി. അമേരിക്കന്‍ വ്യവസായങ്ങള്‍ ഇവിടെ വരാന്‍ സമ്മതിക്കുന്നില്ല, കൊക്കക്കോള കമ്പനി പൂട്ടിച്ചു എന്നും അവര്‍ പറഞ്ഞു. എതിര്‍പ്പ് അമേരിക്കന്‍ കമ്പനി ആയതുകൊണ്ടല്ല; കൊക്കക്കോള ഇവിടെയുണ്ടാക്കിയ പ്രശ്നങ്ങള്‍കൊണ്ടാണെന്ന് വ്യക്തമാക്കി. ഒരു പ്രദേശത്തെ വെള്ളം മുഴുവന്‍ ഊറ്റി. വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടായി. ജനങ്ങളുടെ എതിര്‍പ്പ് വളര്‍ന്നു. ഞങ്ങള്‍ അതിന്റെ മുന്നില്‍നിന്നു. സംസ്ഥാന വ്യാപകമായി ആ പ്രശ്നം ഏറ്റെടുത്തു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ വാഗ്വാദത്തിനൊന്നും മുതിര്‍ന്നില്ല. അങ്ങനെയെങ്കില്‍ ഞങ്ങളുടെ വ്യവസായം വരുന്നതിന് നിങ്ങള്‍ തടസ്സമാകില്ലല്ലോ എന്നായി അവര്‍ . അനുവദനീയ മേഖലകളില്‍ പണം നിക്ഷേപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി. ഐടിയിലും മറ്റു മേഖലകളിലും സാധ്യതകളുണ്ട്. വി എസുമായി അവര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചികിത്സയിലായിരുന്നതിനാല്‍ ഒരുഘട്ടത്തില്‍ കണ്ടില്ല; പിന്നീട് കണ്ടു. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നത്് കാര്യങ്ങളെ ദുരുദ്ദേശ്യപരമായി സമീപിക്കുന്നതിനാലാണ്. വിക്കിലീക്സ് രേഖകള്‍ പാര്‍ടിയെ വിഷമത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ളതായി കരുതുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ? അമേരിക്കയുമായുള്ള സഹകരണത്തിന് തുടക്കം കുറിക്കലായി ഈ ചര്‍ച്ചയെ കാണാനാകുമോ : ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടും ഇങ്ങനെ ചോദിക്കുന്നത് ഉലക്കയില്‍നിന്ന് പാന്തം (നാര്) പൊളിക്കാന്‍ ശ്രമിക്കലാണ്. അതു നടക്കില്ല. ? കൂടിക്കാഴ്ച പാര്‍ടിയില്‍ ചര്‍ച്ചചെയ്തോ : ചര്‍ച്ച ചെയ്യാന്‍ എന്താണുള്ളത്. അവരോടു പറഞ്ഞത് പാര്‍ടികാര്യങ്ങളെക്കുറിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും പറയാവുന്നതാണ്. പ്രത്യേക ചര്‍ച്ച ആവശ്യമില്ല. ? ഈ വിവരങ്ങള്‍ പുറത്തുവന്നതില്‍ കേന്ദ്രത്തിന് പങ്കുണ്ടോ : അങ്ങനെ കരുതുന്നില്ല. വിക്കിലീക്സ് രേഖകള്‍ നേരത്തെ മുതല്‍ പുറത്തുവരുന്നതല്ലേ. വെളിപ്പെടുത്തലുകള്‍ ഏറ്റവുമേറെ വിഷമിപ്പിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയാണ്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരട്ടെ. ? പാര്‍ടിക്കകത്തെ പ്രശ്നങ്ങള്‍ തോമസ് ഐസക് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തുവെന്ന വാര്‍ത്തകളുണ്ടല്ലോ : മാന്യത കാത്തുസൂക്ഷിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. ഒരാളെ ഏറ്റവും മോശക്കാരനായി ചിത്രീകരിക്കാനുള്ള ഈ ശ്രമം മാന്യതയ്ക്കു ചേര്‍ന്നതല്ല. അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംബന്ധിച്ചു.

കുഞ്ഞാലിക്കുട്ടിയും മുനീറും മന്ത്രിസ്ഥാനമൊഴിയണം: പിണറായി

കുഞ്ഞാലിക്കുട്ടിയും മുനീറും മന്ത്രിസ്ഥാനമൊഴിയണം: പിണറായി


കൊച്ചി: വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി തീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ സഹായിക്കുന്നുണ്ടെന്ന് എം കെ മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ് ചാത്തലത്തില്‍ ഇരുവരും മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ . അല്‍ -ക്വയ്ദയോട് സാമ്യമുള്ള തീവ്രവാദപ്രസ്ഥാനമാണ് എന്‍ഡിഎഫ്. ഇത്തരത്തിലുള്ള സംഘടനയെ കുഞ്ഞാലിക്കുട്ടി സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തെന്ന യുഡിഎഫ് മന്ത്രിസഭയിലെ അംഗവും ലീഗ് നേതാവുമായ മുനീറിന്റെ ആരോപണം ഗൗരവമുള്ള വിഷയമാണ്. ഇത്തരം ഗൗരവമുള്ള ആരോപണം വിദേശപ്രതിനിധികളോട് പറയുന്നതിന് മുന്‍പ് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളെയാണ് മുനീര്‍ അറിയിക്കേണ്ടിയിരുന്നത്. ഇത് ചെയ്യാത്തതുകൊണ്ടാണ് മുനീറിന്റെ രാജി ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ രേഖയിലുള്ള കാര്യമാണ് വിദേശപ്രതിനിധികളുമായി താന്‍ സംസാരിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. മനോരമ അത് തെറ്റായരീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം പാര്‍ട്ടി രേഖകള്‍ മനോരമ തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫിന്റെ സംരക്ഷകന്‍ : മുനീര്‍

കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫിന്റെ സംരക്ഷകന്‍ : മുനീര്‍


തിരു: പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിംതീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നെന്ന് എം കെ മുനീര്‍ . കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള വിശ്വാസ്യത നഷ്ടപ്പെട്ട നേതാക്കള്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീവ്രവാദ സംഘടനയുടെ സംരക്ഷകരായതെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് മുനീര്‍ വെളിപ്പെടുത്തിയതിന്റെ വിക്കീലീക്സ് രേഖ പുറത്തുവന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുസ്ലിംലീഗില്‍ നുഴഞ്ഞുകയറുന്നത് ചെറുക്കണമെന്ന് 1999ല്‍ പാര്‍ടി തീരുമാനമെടുത്തിരുന്നെങ്കിലും ഇതിനു വിരുദ്ധമായി നിരവധിപേര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ഇതുസംബന്ധിച്ച് 2006ല്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍നിന്ന് വാഷിങ്ടണിലേക്ക് അയച്ച രേഖയാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അന്ന് മുനീര്‍ ലീഗ് സംസ്ഥാന സെക്രട്ടറിയും കുഞ്ഞാലിക്കുട്ടി ട്രഷററുമായിരുന്നു. അല്‍ഖായ്ദയെപ്പോലെ വിപുലമായ തീവ്രവാദ ശൃംഖല എന്‍ഡിഎഫിനില്ല. എങ്കിലും ചെറിയ തോതിലുള്ള ബോംബാക്രമണങ്ങള്‍ നടത്തുന്നുണ്ട്. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിരോധിച്ച ഇസ്ലാമിക തീവ്രവാദസംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍കൂടിയാണ്- മുനീര്‍ പറഞ്ഞായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു. കേരളത്തിലെ മുസ്ലിംരാഷ്ട്രീയം എന്ന തലക്കെട്ടിലാണ് എന്‍ഡിഎഫിനെ പരാമര്‍ശിക്കുന്ന ഭാഗങ്ങളുള്ളത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊരുതുന്ന സംഘടനയെന്ന പേരിലാണ് 1993ല്‍ എന്‍ഡിഎഫ് രൂപീകരിച്ചത്. എന്നാല്‍ ഇസ്ലാമിക തീവ്രവാദം മറയ്ക്കാനുള്ള ഒരു മറയാണിതെന്ന് വീക്കീലിക്സ് വെളിപ്പെടുത്തുന്നു. വടക്കന്‍ കേരളത്തില്‍ നടക്കുന്ന മുഴുവന്‍ വര്‍ഗീയ അക്രമങ്ങള്‍ക്കും പിന്നില്‍ എന്‍ഡിഎഫ് ആണെന്ന് മലപ്പുറത്തെ പത്രപ്രവര്‍ത്തകനായ ബാബുരാജ് യുഎസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായും രേഖയിലുണ്ട്. 2006ല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടശേഷം മുസ്ലിംലീഗിലുണ്ടായ കുഴപ്പത്തെതുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയെ ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റുകയും ട്രഷററാക്കുകയും ചെയ്തിരുന്നു. മുനീറിനെ സെക്രട്ടറിയാക്കി. സെക്രട്ടറിയായിരിക്കെയാണ് ട്രഷററായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നത് വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതീവ ഗൗരവമായ ആരോപണം ഉന്നയിച്ച മുനീറും ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് മന്ത്രിമാരായി തുടരാനുള്ള ധാര്‍മിക അവകാശവും ഇതോടെ ചോദ്യം ചെയ്യപ്പെടും. മാത്രമല്ല, ഐസ്ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിലനില്‍ക്കുകയുമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിദേശ ഏജന്‍സിയോട് വിവരങ്ങള്‍ വെളിപ്പെടുത്തിയതുവഴി മുനീറും പ്രതിക്കൂട്ടിലായിരിക്കയാണ്. ഒരാള്‍ക്ക് തീവ്രവാദബന്ധം ഉണ്ടെന്ന് വിവരം ലഭിച്ചാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. മന്ത്രിയും എംഎല്‍എയുമായി പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തനാകുമ്പോള്‍ ഈ ഉത്തരവാദിത്തം കൂടും. ഇങ്ങനെ വിവരം ലഭിച്ചിട്ടും പറയാതിരിക്കുന്നതും രാജ്യദ്രോഹക്കുറ്റമാണ്. ഈ വിവരം രഹസ്യമായിവച്ചെന്നു മാത്രമല്ല, അത് അമേരിക്കന്‍ ഏജന്‍സിയോട് വെളിപ്പെടുത്തിയതോടെ പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. പൊതുമരാമത്തുമന്ത്രിയായിരിക്കെ മരാമത്തുപണി കരാര്‍ നല്‍കിയതുമായും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പണമിടപാടുമായി ബന്ധപ്പെട്ടും മുനീറിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

വിക്കിലീക്സ് സി പി ഐ എംന്റെ പ്രഖ്യാപിത നിലപാട്...നാടിനുവേണ്ടിയേ എല്ലാവരും പറഞ്ഞിട്ടുള്ളൂ. പ്രഖ്യാപിതനിലപാടുകളില്‍നിന്ന് വ്യതിചലനങ്ങളുണ്ടായിട്ടില്ല.

വിക്കിലീക്സ് : സി പി ഐ എംന്റെ പ്രഖ്യാപിത നിലപാട്...നാടിനുവേണ്ടിയേ എല്ലാവരും പറഞ്ഞിട്ടുള്ളൂ. പ്രഖ്യാപിതനിലപാടുകളില്‍നിന്ന് വ്യതിചലനങ്ങളുണ്ടായിട്ടില്ല.

വിക്കിലീക്സ് പുറത്തുവിട്ട ചില രേഖകള്‍വച്ച് കേരളത്തിലെ ചില മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണം ഏറ്റവും താഴ്ന്ന മാധ്യമമര്യാദയെപ്പോലും പ്രതിനിധാനംചെയ്യുന്നില്ല. റിപ്പോര്‍ട്ടുചെയ്യപ്പെട്ട വാര്‍ത്തകളിലോ പുറത്തുവന്ന രേഖകളിലോ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ അത്ഭുതമോ കാണാനില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധികളായ ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളെയും കണ്ടു എന്നതുമാത്രമാണ് ആ കേബിളുകള്‍ ആകെ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകുന്ന വസ്തുത. ഒരു ചര്‍ച്ചയിലും നാടിന് അംഗീകരിക്കാനാകാത്തതും ദോഷകരവുമായ കാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല. കേരളത്തിന്റെ വികസനത്തിന് വിദേശനിക്ഷേപം വേണം എന്ന യാഥാര്‍ഥ്യം മാത്രമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. അതിലാകട്ടെ, രഹസ്യങ്ങളോ അരുതായ്മകളോ തെല്ലുപോലുമില്ലതാനും. എന്നാല്‍ , വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്ന ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അതിനു നല്‍കിയ തലക്കെട്ട്, "കേരളത്തിലെ സിപിഎമ്മുകാര്‍ യുഎസ് മുതലാളിമാരെ പാട്ടിലാക്കി: വിക്കിലീക്സ്" എന്നാണ്. ആ വാര്‍ത്തയിലൊരിടത്തുമില്ല അങ്ങനെയൊരു പ്രസ്താവന. ഒരഭിപ്രായവും പറയാതെ ചോര്‍ത്തിക്കിട്ടിയ രേഖകള്‍ പുറത്തുവിടുക മാത്രമാണ് വിക്കിലീക്സ് ചെയ്തത്. രേഖകളിലാകട്ടെ, നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നല്ലാതെ, എന്തോ അരുതാത്ത താല്‍പ്പര്യത്തോടെ അമേരിക്കന്‍ മുതലാളിമാരെ സിപിഐ എം നേതാക്കള്‍ പാട്ടിലാക്കി എന്ന് ആരോപിക്കാനുള്ള വിദൂരസൂചനപോലും കാണാനില്ല. ചര്‍ച്ച തികച്ചും അനൗപചാരികമായിരുന്നു.

അമേരിക്കന്‍ പ്രതിനിധികള്‍ വരുന്നു; കാണാന്‍ സമയം ചോദിക്കുന്നു; കാണുന്നു. ഏതെങ്കിലും പ്രത്യേക അജന്‍ഡ നിശ്ചയിക്കാത്ത ചര്‍ച്ചയാണ് നടന്നത്. സിപിഐ എമ്മിലെ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ , എം എ ബേബി, ഡോ. തോമസ് ഐസക് എന്നിവരെയാണ് അമേരിക്കക്കാര്‍ കണ്ടത്. അവരുമായി നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച രേഖകളില്‍ ഒന്നിലും നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതോ സിപിഐ എം നിലപാടില്‍നിന്ന് വ്യതിചലിക്കുന്നതോ ആയ ഒരക്ഷരം കടന്നുവന്നിട്ടില്ല. പാര്‍ടി നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് എല്ലാവരും കേരളത്തിന്റെ വികസനത്തിന് വിദേശനിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. അമേരിക്കയോടോ അവിടത്തെ ജനങ്ങളോടോ അല്ല; ആ രാജ്യത്തിന്റെ നയങ്ങളോടാണ്, സാമ്രാജ്യത്വത്തോടാണ് തങ്ങള്‍ക്ക് വിയോജിപ്പ് എന്ന നിലപാടില്‍ ഊന്നിയാണ് ചര്‍ച്ച നടന്നത്. ആ ചര്‍ച്ച എങ്ങനെ അമേരിക്കന്‍ മുതലാളിമാരെ പാട്ടിലാക്കലാകും? അമേരിക്ക എന്നുകേട്ടാല്‍ മുഖംതിരിക്കേണ്ടവരാണ് സിപിഐ എമ്മുകാര്‍ എന്ന ധാരണ ആദ്യം പരത്തുകയും അത് പാകപ്പെടുമ്പോള്‍ സിപിഐ എം അമേരിക്കന്‍പ്രണയം കാണിക്കുന്നു എന്ന് സമര്‍ഥിക്കുകയും ചെയ്യുക- ഇതാണ് വലതുപക്ഷമാധ്യമങ്ങള്‍ സ്വീകരിച്ച തന്ത്രം.

കേരളത്തില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരാനുള്ളത് ഇപ്പോഴുണ്ടായ ആശയമല്ല. നിലവില്‍ അനേകം അമേരിക്കന്‍ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്- വിശേഷിച്ചും ഐടി രംഗത്ത്. കൊക്കകോളയ്ക്കെതിരെ ജലചൂഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണുയര്‍ന്നത്- പെപ്സി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് നിക്ഷേപം തേടിയും സൗഹൃദത്തിന്റെപേരിലും ഭരണാധികാരികള്‍ പലതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. 1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി. അന്ന് ആ യാത്രയുടെ ചെലവ് വഹിച്ചതും ക്ഷണിച്ചതും സിഐഎ ഏജന്റുമാരാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി പരിഹാസ്യരായ അനുഭവം "അമേരിക്കന്‍ ഡയറി" എന്ന പുസ്തകത്തില്‍ ഇ കെ നായനാര്‍ വിശദീകരിക്കുന്നുണ്ട്. 1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , "കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്; ആ പരിപ്രേക്ഷ്യം ഉള്ളതുകൊണ്ടാണ് മുതലാളിത്തത്തിന്റെ ഈ മഹാരാജ്യത്ത് ഞാന്‍ വന്നത്" എന്നാണ് നായനാര്‍ വ്യക്തമാക്കിയത്. യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാര്‍ അമേരിക്കന്‍ പര്യടനം നടത്തിയിട്ടുണ്ട്. അങ്ങോട്ടുചെന്ന് നിക്ഷേപം ക്ഷണിച്ച അനേകം അനുഭവം മുന്നിലുണ്ടെന്നിരിക്കെ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടുവന്ന് കാര്യങ്ങള്‍ പറഞ്ഞതില്‍ എന്ത് അപാകം എന്ന സാമാന്യയുക്തി വിഴുങ്ങിക്കൊണ്ടാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് "പാട്ടിലാക്കല്‍" പ്രയോഗം നടത്തിയത്്.

മാതൃഭൂമി നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് "വിക്കിലീക്സ് വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു" എന്നാണ്. ആണവകരാറിനെ ഇതുമായി കൂട്ടിക്കെട്ടി ആശയക്കുഴപ്പമുണ്ടാക്കാനാണ് ആ പത്രം ശ്രമിച്ചത്. പാര്‍ടിയുടെ അമേരിക്കന്‍വിരോധത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ നിലപാടിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഒന്നാക്കി അവര്‍ വിക്കിലീക്സ് രേഖകളെ അവതരിപ്പിച്ചു. "സിപിഎം വിക്കിലീക്സ് വലയില്‍" എന്നാണ് ഒരു വാര്‍ത്താചാനല്‍ റിപ്പോര്‍ട്ടുചെയ്തത്. മിക്ക ചാനലുകളും സിപിഐ എം വിരുദ്ധരെ അണിനിരത്തി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വാര്‍ത്താപര്‍വതീകരണത്തിന്റെയും വക്രീകരണത്തിന്റെയും ഉദാഹരണമായി നിസ്സംശയം ചൂണ്ടിക്കാട്ടാനാകുന്ന അനുഭവമാണിത്. നാട്ടിലേക്ക് നിക്ഷേപം വേണം എന്നാഗ്രഹിച്ച കുറ്റത്തിന് സിപിഐ എം നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന മോശമായ ഉദ്ദേശ്യത്തോടെയുള്ള മാധ്യമ ഇടപെടലാണ് നടത്തിയത്. ചിലരുടെ റിപ്പോര്‍ട്ടിങ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് എന്നു കരുതി അവഗണിച്ചാലും തെറ്റായ രീതിയില്‍ വാര്‍ത്തയ്ക്ക് സ്വന്തം ഭാഷ്യം നല്‍കിയവരുടെ ഉദ്ദേശ്യം ശുദ്ധമല്ല എന്ന് വ്യക്തം. സിപിഐ എമ്മിനെ രാഷ്ട്രീയമായി എതിര്‍ക്കാം-അതല്ലാതെ മ്ലേച്ഛമായ പ്രചാരണത്തിലൂടെ അപഹസിക്കുന്നത് അധമത്വമാണ്. പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല; മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ വാര്‍ത്തയാണ് എന്ന് പറയാറുണ്ട്. ഒരുമന്ത്രി മറ്റൊരു മന്ത്രിയെ തീവ്രവാദസംഘടനയുടെ സംരക്ഷകനാണ്; സ്വാര്‍ഥതാല്‍പ്പര്യക്കാരനാണ് എന്നുപറഞ്ഞത് വിക്കിലീക്സില്‍ വന്നാല്‍ അത് വാര്‍ത്തയാണ്. പി കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എം കെ മുനീര്‍ അങ്ങനെ പറഞ്ഞ വിവരമടങ്ങിയ വിക്കിലീക്സ് രേഖ പുറത്തുവന്നിട്ടുണ്ട്്. അത് രാഷ്ട്രീയപ്രത്യാഘാതമുണ്ടാക്കുന്ന വാര്‍ത്തയാണ്. അവരിരുവരും എങ്ങനെ മന്ത്രിസഭയില്‍ തുടരും എന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒന്നുമുണ്ടായിട്ടില്ല.

നാടിനുവേണ്ടിയേ എല്ലാവരും പറഞ്ഞിട്ടുള്ളൂ. പ്രഖ്യാപിതനിലപാടുകളില്‍നിന്ന് വ്യതിചലനങ്ങളുണ്ടായിട്ടില്ല. പിന്നെന്താണ് വാര്‍ത്ത? അമേരിക്കക്കാര്‍ സിപിഐ എമ്മിന്റെ പേര് പറഞ്ഞതോ? വിക്കിലീക്സിലൂടെ വന്ന കടലാസുകളില്‍ സിപിഐ എം, വി എസ്, പിണറായി തുടങ്ങിയ പേരുകള്‍ അച്ചടിച്ചതോ? തല്‍പ്പരകക്ഷികളായ മാധ്യമങ്ങള്‍ സ്വയം ഉത്തരം കണ്ടെത്തുന്നത് നന്ന്. അല്ലെങ്കില്‍ ജനങ്ങള്‍ ഉത്തരം കണ്ടെത്തുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല
.