Monday, April 28, 2008

കേരളത്തെ പട്ടിണിക്കിടരുത് 24മണിക്കൂര്‍ യുവജന ഉപവാസം

കേരളത്തെ പട്ടിണിക്കിടരുത് 24മണിക്കൂര്‍ യുവജന ഉപവാസം

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയത്തിനെതിരെ കേരളത്തെ പട്ടിണിക്കിടരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ആയിരംവീതം യുവജനങ്ങള്‍ ഇരുപത്തിനാല് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ജീവനോപാധികളുടെ വില ക്രമാതീതമായി വര്‍ധിച്ചിരിക്കയാണ്. പൊള്ളുന്ന വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനോ, ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനോ കേന്ദ്രസര്‍ക്കാര്‍ മുതിരുന്നില്ല. സമ്പദ്വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന്റെ സ്വാധീനമാണ് ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവയുടെ വില കുതിച്ചുയരാന്‍ കാരണം. നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമവുമാണ് അനുഭവപ്പെടുന്നത്. ചില രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമത്തിന്റെ പരിണതഫലമെന്നോണം ഭക്ഷ്യലഹളകള്‍ പൊട്ടിപ്പുറപ്പെടുന്നു. ഈ നയം ദ്രുതഗതിയില്‍ പിന്തുടരുന്ന നമ്മുടെ രാജ്യത്തും ഭക്ഷ്യലഹളയുടെ സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഭക്ഷ്യദൌര്‍ലഭ്യവും സാധനങ്ങളുടെ നിയന്ത്രണാതീതമായ വിലയും ശാശ്വതമായി പരിഹരിക്കാന്‍ ഒറ്റ മാര്‍ഗംമാത്രമേയുള്ളൂ. അത് നവലിബറല്‍ നയത്തില്‍നിന്ന് പിന്‍വാങ്ങുക എന്നതാണ്. ഉല്‍പ്പാദന-വിതരണ-സംഭരണമേഖലയില്‍നിന്ന് പിന്മാറുകയും അവധിവ്യാപാരത്തിന് അവസരം നല്‍കുകയുംചെയ്യുന്ന നയം കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. പൊതുവിതരണസമ്പ്രദായത്തെയും പൊതുവിതരണ ശൃംഖലയെയും ശക്തിപ്പെടുത്തി അതുവഴി രാജ്യത്തെവിടെയും മിതമായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍, യുപിഎ ഗവമെന്റ് വന്‍കിടക്കാരുടെയും കുത്തകകളുടെയും ലാഭം വര്‍ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത്. ഹരിതവിപ്ളവത്തിനുശേഷം ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതിചെയ്യാത്ത ഇന്ത്യ സ്വാതന്ത്യ്രത്തിന്റെ ആറ് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഹാരവസ്തുക്കളുടെ 'ഇറക്കുമതി'യില്‍ 'അഭിമാനംകൊള്ളുക'യാണ്. ലോക കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പന്നരാജ്യങ്ങളെപ്പോലും പിന്തള്ളുന്നതില്‍ ഊറ്റംകൊള്ളുന്ന ഭരണവര്‍ഗം ജനജീവിതം ദുസ്സഹമാക്കുന്ന നയം മറച്ചുപിടിക്കാന്‍ വ്യഗ്രത കാട്ടുകയാണ്. കേന്ദ്രസര്‍ക്കാര്‍ അശാസ്ത്രീയമായ എപിഎല്‍/ബിപിഎല്‍ വിഭജനം നടത്തി. റേഷന്‍വിതരണം പരിമിതപ്പെടുത്തിയത്, സംസ്ഥാനത്തെ റേഷന്‍സംവിധാനം അവതാളത്തിലാക്കി. ടിപിഡിഎസ് ഏര്‍പ്പെടുത്തിയതോടെ റേഷന്‍വിതരണത്തില്‍നിന്ന് ധാരാളംപേരെ ഒറ്റയടിക്ക് പുറന്തള്ളി. താഴ്ന്ന ഇടത്തരക്കാര്‍ക്ക് ലഭിച്ചിരുന്ന റേഷന്‍സാധനങ്ങളുടെ വില ഗണ്യമായി കൂടി. ഇതോടുകൂടി കമ്പോളവിലയും റേഷന്‍വിലയും തുല്യമായി വന്നതോടെ എപിഎല്ലുകാര്‍ റേഷന്‍സമ്പ്രദായത്തെ ആശ്രയിക്കാത്ത നിലവന്നു. വളരെ വിപുലമായ റേഷന്‍സംവിധാനമാണ് കേരളത്തിലുള്ളത്. നിലവില്‍ 69.9 ലക്ഷമാണ് കേരളത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍. ഇതില്‍ പത്ത് ശതമാനം എപിഎല്‍ വിഭാഗക്കാരും 22 ശതമാനം ബിപിഎല്‍ വിഭാഗക്കാരുമാണ്. എട്ട് ശതമാനം അന്ത്യോദയ-അന്നയോജനയില്‍ ഉള്‍പ്പെടുന്ന നിര്‍ധനരും. റേഷന്‍ ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനവിഹിതം കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ വന്‍ പ്രതിസന്ധിയിലാണ്. കാല്‍നൂറ്റാണ്ടിലേറെയായി സംസ്ഥാനത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന അരിവിഹിതം ഒന്നരലക്ഷം മെട്രിക് ട ആണ്. ഉത്സവവേളയില്‍ അധികവിഹിതമായി ക്വാട്ട വര്‍ധിപ്പിക്കാറുമുണ്ട്. എന്നാല്‍, 2007 ഏപ്രിലില്‍ എപിഎല്‍ വിഭാഗത്തിന്റെ അരിവിഹിതം 92,000 മെട്രിക് ട വെട്ടിക്കുറച്ചു. 2008 മാര്‍ച്ചില്‍ 17,046 ആയി വീണ്ടും കുറച്ചു. സമീപകാലത്തെങ്ങുമില്ലാത്ത വിധത്തില്‍ അരിക്ഷാമം രൂക്ഷമാകാന്‍ ഇടവരുത്തി, വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ളൈസ് കോര്‍പറേഷനെയും സഹകരണമേഖലയെയും ഉപയോഗിച്ച് വിപണിയില്‍ ശക്തമായി ഇടപെടുകയും ഇതിനാവശ്യമായ തുക സംസ്ഥാനം അനുവദിക്കുകയും ചെയ്തെങ്കിലും ഇത്തരം സമാശ്വാസനടപടിയൊന്നും ഫലവത്താകാതെപോയത് കേന്ദ്രത്തിന്റെ നയവും നടപടിയും മൂലമാണ്. കേരളം അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഘട്ടത്തിലും അതൊന്നും ചെവിക്കൊള്ളാന്‍ കേന്ദ്രം തയ്യാറായില്ല. നാണ്യവിളക്കൃഷിയില്‍ കേരളം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുമെന്നുമുള്ള ധാരണയെത്തുടര്‍ന്നാണ് 1966ല്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് ആരംഭിച്ചത്. എന്നാല്‍, കേരളത്തിനാവശ്യമായ അരി നല്‍കാതെ തികഞ്ഞ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയാണ് കേന്ദ്രം. അരിവിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം കേന്ദ്ര ഗവമെന്റിനെ സമീപിച്ചപ്പോള്‍ കേരളത്തിന്റെ ജീവല്‍പ്രധാനമായ ആവശ്യത്തോടു മുഖംതിരിഞ്ഞുനില്‍ക്കുകയാണ് ചെയ്തത്. കൃഷിമന്ത്രി ശരത്പവാര്‍ കേന്ദ്രമന്ത്രിയാണെന്ന ധാരണപോലും മറന്ന് കേരളത്തെ പരിഹസിക്കുകയാണ്. വന്‍തോതില്‍ വിദേശനാണ്യം സംഭാവനചെയ്യുന്ന സംസ്ഥാനമായിട്ടും കേരളത്തിന്റെ ആവശ്യത്തെ അവജ്ഞയോടെ കണ്ട കേന്ദ്രസമീപനം മലയാളികള്‍ പൊറുക്കില്ല. ആന്ധ്രയുടെ ക്വാട്ട പുനഃസ്ഥാപിക്കാന്‍ അതീവ താല്‍പ്പര്യമെടുത്ത കൃഷിമന്ത്രിയും ഗവമെന്റും കേരളത്തോടു കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം ഇവര്‍ വച്ചുപുലര്‍ത്തുന്ന കൊളോണിയല്‍ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യപ്രശ്നം ഉയര്‍ത്തിക്കൊണ്ടുള്ള ശക്തമായ പോരാട്ടത്തിന് ഡിവൈഎഫ്ഐ നേതൃത്വംനല്‍കുന്നത്. മലയാളികളെ പട്ടിണിക്കിടുന്ന ദുര്‍നയത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ് സത്യഗ്രഹസമരം.

Thursday, April 24, 2008

ഇന്ത്യയോട് ആജ്ഞാപിക്കാന്‍ അമേരിക്കക്ക് എന്തവകാശം

ഇന്ത്യയോട് ആജ്ഞാപിക്കാന്‍ അമേരിക്കക്ക് എന്തവകാശം
ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശനയത്തില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിഷേധം. അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
29ന് ന്യൂദല്‍ഹിയിലെത്തുന്ന ഇറാന്‍ പ്രസിഡന്റിനോട് ആണവായുധ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടത്. യു.എന്‍ സുരക്ഷാ കൌണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇറാനോട് നിര്‍ദേശിക്കണമെന്നായിരുന്നു അമേരിക്കയുടെ നിര്‍ദേശം.
മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അമേരിക്ക ഇടപെടുന്നതിലുള്ള എതിര്‍പ്പ് അംബാസഡറെ വിളിച്ചുവരുത്തി അറിയിക്കണമെന്ന് വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളോടു സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച്, അമേരിക്കയുടെ ഉപദേശം ആവശ്യമില്ലെന്ന വിദേശകാര്യവക്താവിന്റെ മറുപടി ഉചിതമായെന്ന് പറഞ്ഞ അവര്‍, ഇന്ത്യയുടെ പ്രതികരണം പോരെന്നും അഭിപ്രായപ്പെട്ടു. സ്വയംപ്രഖ്യാപിത ലോക പോലിസിന്റെ സാമ്രാജ്യത്വ ധാര്‍ഷ്ട്യമാണ് പ്രസ്താവനയെന്ന് വൃന്ദ കുറ്റപ്പെടുത്തി. ഏറ്റവും ശക്തമായ ഭാഷയില്‍ അതിനെ അപലപലിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ രണ്ടു തവണ വോട്ടു ചെയ്ത മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ രാജ്യത്തിന് കളങ്കമുണ്ടാക്കിയതിനാലാണ് ഇന്ത്യയുടെ അംബാസഡറെ വിളിച്ചുവരുത്തി എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ലോക്സഭയില്‍ ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിച്ച സി.പി.എം നേതാവ് രൂപ്ചന്ദ് പാല്‍ അമേരിക്കന്‍ നടപടി ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലാണെന്ന് കുറ്റപ്പെടുത്തി. അമേരിക്കന്‍ ഇടപെടലിനെതിരേ ലോക്സഭ പ്രമേയം പാസാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഇറാന്‍ ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയാണെന്ന് (ഐ.എ.ഇ.എ) വിദേശ കാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടുള്ള ഇറാന് ചില ബാധ്യതകളുണ്ട്. എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കരുത്. ആ ഉത്തരവാദിത്തം ഔദ്യോഗികമായി അതിന് ചുമതലയുള്ള ഐ.എ.ഇ.എക്ക് വിടുക ^അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ ഇടപാടുകള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് ഇന്ത്യയോ ഇറാനോ ഉറപ്പുനല്‍കിയാല്‍ പോരെന്നും ഐ.എ.ഇ.എക്കാണ് ബോധ്യപ്പെടേണ്ടതെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
അഹ്മദി നജാദ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍, ആണവായുധ നിര്‍മാണത്തിനെതിരെയുള്ള ഐക്യരാഷ്ട്ര സുരക്ഷാ സമിതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ വിദേശകാര്യവകുപ്പിലെ ഉപവക്താവ് ടോം കാസി തിങ്കളാഴ്ച പ്രസ്താവിക്കുകയായിരുന്നു. കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇറാന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പതിവിനു വിപരീതമായി അമേരിക്കന്‍ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയും ഇറാനും പൌരാണിക സംസ്കാരങ്ങളാണെന്നും നൂറ്റാണ്ടുകളുടെ ബന്ധമാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ളതെന്നും വിദേശകാര്യവക്താവ് പ്രതികരിച്ചു. അമേരിക്കയുടെ ഉപദേശം ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

മാനന്തവാടി രൂപതയ്ക്ക് സംഘപരിവാറിന്റെ പ്രേതബാധ.

മാനന്തവാടി രൂപതയ്ക്ക് സംഘപരിവാറിന്റെ പ്രേതബാധ.


ഇടതുപക്ഷ അനുഭാവികള്‍ പള്ളിക്കമ്മിറ്റികളില്‍ അംഗങ്ങളാ കുന്നതു തടയുന്നതിന് മാനന്തവാടി രൂപത തയ്യാറാക്കിയ പ്രതിജ്ഞാപത്രം വ്യക്തിക്ക് ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്യ്രത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള കടന്നാക്രമണമാണ്. മതം രാഷ്ട്രീയത്തിലും തിരിച്ചും ഇടപെടാതിരിക്കേണ്ടത് മതിനിരപേക്ഷതയുടെ പ്രാഥമിക ചട്ടങ്ങളിലൊന്നാണ്. പള്ളിക്കമ്മിറ്റികളില്‍പെടുന്നവരുടെ ആശയത്തെയും രാഷ്ട്രീയത്തെയും സഭ നിശ്ചയിക്കുന്നത് ഇതിന്റെ പരസ്യമായ ലംഘനമാണ്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏതു രാഷ്ട്രീയപാര്‍ടിയിലും സംഘടനയിലും അംഗമാകുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഏതൊരു ഇന്ത്യന്‍ പൌരനുമുള്ള അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ന് രാജ്യത്തെ ക്രൈസ്തവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്നാണെന്ന് സഭാനേതൃത്വം കരുതുന്നില്ലെന്ന കാര്യം മാനന്തവാടിയിലെ ബിഷപ് അറിയാത്തതാണോ? സംഘപരിവാറിന്റെ ഭീഷണിക്കുനേരെ വിശ്വാസികളും അല്ലാത്തവരുമായ മതനിരപേക്ഷശക്തികള്‍ ഒന്നിച്ച് അണിനിരക്കേണ്ട ചരിത്രസന്ദര്‍ഭം തിരിച്ചറിയുന്നതുകൊണ്ടാണ് ഒറീസ സന്ദര്‍ശിക്കാന്‍ പോയ ബിഷപ്പുമാരുടെ സംഘത്തിലേക്ക് സിപിഐ എം പിബി അംഗം സീതാറം യെച്ചൂരിയെ പ്രത്യേകം ക്ഷണിച്ചത്. കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സിപിഐ എമ്മും മതമെന്ന നിലയില്‍ കത്തോലിക്ക സഭയും ശക്തമാണ്. രണ്ടു കൂട്ടരും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതാണ് ഇന്നിന്റെ ആവശ്യമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പറഞ്ഞത് സാഹചര്യങ്ങള്‍ ശരിയായി ഉള്‍ക്കൊണ്ടാണ്. മതന്യൂനപക്ഷ സംരക്ഷണവും സാമൂഹ്യനീതിയും ഒരുപോലെ സംരക്ഷിക്കുന്നതിനാണ് പാര്‍ടി പ്രതിജ്ഞാബദ്ധമായിട്ടുള്ളത്. അതുതന്നെയാണ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിനെപ്പോലുള്ളവരുടെ പ്രതികരണത്തിലും പ്രതിഫലിക്കുന്നത്. ഇങ്ങനെയുള്ള യോജിപ്പിന്റെ അന്തരീക്ഷം രൂപപ്പെടുന്നത് തടയാന്‍മാത്രമേ മാനന്തവാടിയിലെ നീക്കം സഹായിക്കുകയുള്ളു. വിദ്വേഷത്തിന്റെയും വൈരത്തിന്റെയും ശബ്ദം ഉയരുന്നതിനെ തടയാന്‍ സഭാനേതൃത്വവും വിശ്വാസികളും ശ്രമിക്കേണ്ടത് മതനിരപേക്ഷ ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പ്പിനും ന്യൂനപക്ഷസംരക്ഷണത്തിനും അത്യാവശ്യമാണ്.

Wednesday, April 23, 2008

യു.എ.ഇ.യില്‍ വീണ്ടും കഥകളി അരങ്ങേറുന്നു


യു.എ.ഇ.യില്‍ വീണ്ടും കഥകളി അരങ്ങേറുന്നു .

അബുദാബി: കലാമണ്ഡലം ഗോപി യാശാനും പ്രമുഖ കഥകളി കലാകാരന്മാരും അണിനിരക്കുന്ന കഥകളി മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുഎഇയില്‍ അരങ്ങേറുന്നു. 24ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലും 25ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലുമാണ് കഥകളി അവതരിപ്പിക്കുന്നത്.'ആട്ടവിളക്ക്' എന്ന പേരില്‍ അവതരിപ്പിക്കുന്ന കഥകളിയില്‍ കലാമണ്ഡലം ഗോപിയാശാനോടൊപ്പം കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍, കോട്ടയ്ക്കല്‍ കേശവന്‍, കലാമണ്ഡലം ഷണ്‍മുഖദാസ്, കലാമണ്ഡലം ഉദയകുമാര്‍, കലാമണ്ഡലം ബാലകൃഷ്ണപ്പിള്ള, സദനം വിജയന്‍ എന്നിവരും യുഎയിലെത്തും. ദുബായിലെ രഞ്ജിനി സജീവ്, തോമസ് വാച എന്നിവരും ഇവര്‍ക്കൊപ്പം ചേരും.സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ദുബായ് ആണ് ദുബായില്‍ പരിപാടിയുടെ സംഘാടകര്‍. അബുദാബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ അരങ്ങില്‍ 'കല അബുദാബി' കഥകളിയരങ്ങിന് നേതൃത്വം നല്കും. ദുബായ് കോണ്‍സുലേറ്റില്‍ നടക്കുന്ന ആദ്യ ദിവസത്തെ പരിപാടിയില്‍ സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാമണ്ഡലം സുജാത അവതരിപ്പിക്കുന്ന ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം എന്നിവ വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കും. രാത്രി എട്ടിനാരംഭിക്കുന്ന കഥകളി പരിപാടിയില്‍ 'ഉത്തരാസ്വയംവരം', 'ദുര്യോധന വധം' എന്നീ കഥകള്‍ അരങ്ങേറും. ബൃഹന്നളയായി ഗോപിയാശാനും ദുര്യോധനനായി കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായരും ഉത്തരനും രൗദ്രഭീമനായി കോട്ടയ്ക്കല്‍ കേശവനും വേഷമിടും.അബുദാബിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് തുടങ്ങുന്ന പരിപാടിയില്‍ 'കുചേലവൃത്തം', 'കീചകവധം' എന്നീ കഥകള്‍ ആണ് അവതരിപ്പിക്കുക. പതിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ മധു (പാട്ട്), കലാമണ്ഡലം കൃഷ്ണദാസ്, ആസ്തികാലയം ഗോപകുമാര്‍ (ചെണ്ട), കലാമണ്ഡലം രാജ്‌നാരായണന്‍, ആസ്തികാലയം ശ്രീദാസ് (മദ്ദളം), കലാമണ്ഡലം ശിവരാമന്‍ (ചുട്ടി), അപ്പു ചെറുതുരുത്തി (വേഷം) എന്നിവരാണ് മറ്റു കലാകാരന്മാര്‍. 'മുദ്രക്യ' പാലക്കാട് ഏകോപനം നടത്തും.ദുബായിലെയും അബുദാബിയിലെയും പരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മൂന്നു മാസം മുമ്പ് ഗോപിയാശാന്റെ നേതൃത്വത്തില്‍ യുഎഇയിലെ മൂന്ന് വേദികളില്‍ നടന്ന കഥകളി വിജയമായിരുന്നു. യുഎഇയിലെ കഥകളി പ്രേമികളുടെ ക്ഷണം സ്വീകരിച്ചാണ് കലാമണ്ഡലം ഗോപിയാശാനും സംഘവും കഥകളിയവതിരിപ്പിക്കാന്‍ വീണ്ടുമെത്തുന്നത്. കേരളത്തിന്റെ ഏറ്റവും പ്രശസ്തമായ 'കല'യെ യുഎഇയില്‍ അറബികളടക്കമുള്ള സദസ്സിനു മുന്നില്‍ ഒരിക്കല്‍ ക്കൂടി അവതരിപ്പിക്കുകയാണ് സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സും കല അബുദാബിയും.

Sunday, April 20, 2008

മേല്‍ത്തട്ടുവ്യവസ്ഥ പൊളിച്ചെഴുതണം

മേല്‍ത്തട്ടുവ്യവസ്ഥ പൊളിച്ചെഴുതണം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ മറ്റു പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ ക്രീമിലെയര്‍ വിഭാഗത്തെ ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മാനിച്ചുകൊണ്ട് സംവരണം ഈ അദ്ധ്യയനവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തുകഴിഞ്ഞു. അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുപോലുള്ള സ്ഥാപനങ്ങളില്‍ സംവരണം ഈ വര്‍ഷംതന്നെ പൂര്‍ണതോതില്‍ നടപ്പാക്കുമ്പോള്‍ പശ്ചാത്തലസൌകര്യങ്ങള്‍ കുറവായ സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷംകൊണ്ട് അത് പ്രയോഗത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പൊതുവേ പിന്നാക്കവിഭാഗങ്ങള്‍ക്കു മുന്നില്‍ ഇതുവരെ അടഞ്ഞുകിടക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതായനങ്ങള്‍ പരിമിതമായ തോതിലെങ്കിലും തുറക്കപ്പെടുന്നുവെന്നത് ചരിത്രസംഭവം തന്നെയാണ്. അതേസമയം തന്നെ പിന്നാക്ക സമുദായങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന ഈ ആനുകൂല്യം പൂര്‍ണതോതില്‍ അനുഭവിക്കാന്‍ അവര്‍ക്ക് യോഗമുണ്ടാവുകയില്ലെന്നാണ് മേല്‍ത്തട്ടുസംബന്ധിച്ച നിബന്ധന വ്യക്തമാക്കുന്നത്.
മേല്‍ത്തട്ടു വ്യവസ്ഥ കര്‍ക്കശമായി പാലിച്ചുകൊണ്ടുവേണം സംവരണവിധി നടപ്പാക്കാനെന്ന് സുപ്രീംകോടതി വിധിയില്‍ നിഷ്കര്‍ഷിച്ചിരുന്നു. മേല്‍ത്തട്ടു നിര്‍ണയത്തിന് കോടതി ആധാരമാക്കിയത് 1993 സെപ്തംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരുത്തരവാണ്. ഈ ഉത്തരവില്‍ ഏതേതെല്ലാം വിഭാഗങ്ങള്‍ മേല്‍ത്തട്ടില്‍ വരുമെന്നുപറയുന്നുണ്ട്. വളരെ ദീര്‍ഘമായ ഒരു പട്ടികയാണത്. ഭരണഘടനാ പദവി വഹിക്കുന്നവര്‍ മുതല്‍ ഇങ്ങുതാഴെ മാദ്ധ്യമപ്രവര്‍ത്തകര്‍വരെയുള്ളവര്‍ ഈ ഗണത്തില്‍ വരുമെന്നാണ് പട്ടികയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിനുപുറമേ പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയിലധികം വരുമാനമുള്ളവരെയും മേല്‍ത്തട്ടുപട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. പതിനഞ്ചുവര്‍ഷം മുന്‍പ് അന്നത്തെ സാമൂഹ്യ - സാമ്പത്തിക നിലവച്ചുകൊണ്ട് തയ്യാറാക്കിയതാണ് ഈ വരുമാനപരിധി. ഇതിനിടെ എന്തെല്ലാം മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ ശമ്പളം തന്നെ എത്രയോ മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ദമ്പതികള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ മേല്‍ത്തട്ട് പരിധിക്ക് മുകളിലായിരിക്കും അവരുടെ സ്ഥാനം. കോടതിയുടെയും സര്‍ക്കാരിന്റെയും തീരുമാനപ്രകാരം ഇവരുടെ സന്തതികള്‍ക്ക് സംവരണാനുകൂല്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ല. ചുരുക്കത്തില്‍ വലിയൊരു വിഭാഗത്തിന് ആനുകൂല്യം ശാശ്വതമായി നിഷേധിക്കുന്നരീതിയില്‍ 1993 ലെ കേന്ദ്ര ഉത്തരവ് അവരുടെ തലയ്ക്കുമുകളില്‍ നില്‍ക്കുകയാണ്. സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ പരാജയപ്പെടുന്ന കാഴ്ചയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്.
മേല്‍ത്തട്ടുനിര്‍ണയിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. സംവരണം സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ മേല്‍ത്തട്ടുകാരെയും സംവരണപരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ഈ വ്യവസ്ഥ റദ്ദാക്കപ്പെടുമെന്ന് ഗവണ്‍മെന്റ് ആലോചിച്ചില്ല. ആലോചിച്ചിരുന്നുവെങ്കില്‍ മേല്‍ത്തട്ടുനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രത്യേക ഉത്തരവിറക്കാമായിരുന്നു. സംവരണത്തിനെതിരെ അരങ്ങേറിയ സമരമുറകളായിരിക്കാം ഒരുപക്ഷേ ഈ വിഷയത്തില്‍ പിന്നാക്കം പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുക. ഏതുവിധത്തിലായാലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനവധാനത പിന്നാക്ക വിഭാഗങ്ങള്‍ക്ക് ശാപമായി ഭവിച്ചിരിക്കുകയാണ്.
ഇതിനകംതന്നെ മേല്‍ത്തട്ടുവ്യവസ്ഥയിലെ അപാകതകള്‍ക്കെതിരെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളും സമുദായസംഘടനകളും സര്‍വോപരി പിന്നാക്ക സമുദായങ്ങളും ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. സംവരണ നിയമം ആദ്യം പ്രാബല്യത്തില്‍ കൊണ്ടുവരട്ടെ, അപാകതകള്‍ വഴിയേ പരിഹരിക്കാം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് മേല്‍ത്തട്ടുപട്ടിക പരിഷ്കരിക്കാനുള്ള നടപടികള്‍ ആരംഭിക്കണം. ഈ വര്‍ഷം ഏതായാലും വളരെയധികംപേര്‍ക്ക് 1993 ലെ ഉത്തരവുപ്രകാരം അവസരം നഷ്ടപ്പെടുമെന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. അടുത്തവര്‍ഷംമുതലെങ്കിലും അങ്ങനെ ഉണ്ടായിക്കൂടാ. വരുമാനം ഉള്‍പ്പെടെ മേല്‍ത്തട്ടു മാനദണ്ഡങ്ങള്‍ കാലാനുസൃതമായി മാറ്റിയെഴുതുകതന്നെ വേണം. സംവരണ നിയമത്തിന്റെ ഗുണഫലം അതിനര്‍ഹമായ വിഭാഗങ്ങള്‍ക്കുതന്നെ ലഭ്യമാക്കണമെന്ന് യഥാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ ഇതിനായി സമയം പാഴാക്കരുത്. പിന്നാക്കവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരില്‍ നിരന്തരസമ്മര്‍ദ്ദം ചെലുത്തുകയും വേണം. സംവരണനിയമം വെറുതേ കടലാസില്‍ ഇരുന്നതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം.

വിലക്കയറ്റം: ഗവണ്മെന്റിന്റെ ബലഹീനത

വിലക്കയറ്റം: ഗവണ്മെന്റിന്റെ ബലഹീനത

എന്‍. അശോകന്‍

ഗവണ്മെന്റ്‌ കൂടുതല്‍ ഗൗരവമായ നിലപാടിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റേതു ഭാഗത്തെയും പോലെ ഇന്ത്യയിലും വിലക്കയറ്റം തികഞ്ഞ യാഥാര്‍ഥ്യമായിരിക്കുകയാണ്‌
വിലനിയന്ത്രണം സംബന്ധിച്ച കേന്ദ്ര കാബിനറ്റ്‌ ഉപസമിതി കഴിഞ്ഞ ദിവസം നാലുമണിക്കൂറിലേറെയാണ്‌ വിലക്കയറ്റത്തെ നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്‌തത്‌. രാത്രി എട്ടുമണി മുതല്‍ പാതിരാവരെ നീണ്ട ചര്‍ച്ച തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ വന്ന ഈ അത്യാപത്തില്‍നിന്ന്‌ എങ്ങനെ രക്ഷപ്പെടാനാവുമെന്നാണ്‌ അവരുടെ സങ്കടം. ക്രിക്കറ്റ്‌, തറക്കല്ലിടല്‍, സ്വന്തം നിയോജകമണ്ഡലം എന്നിവയ്‌ക്കു സമയം പോരാത്ത അവര്‍ അത്രയും നേരം വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്‌തു എന്നതുതന്നെ സ്ഥിതിഗതികള്‍ എത്ര വഷളായിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. നല്ല ഒരു ജനപ്രിയ ബജറ്റുമായി തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്കിറങ്ങിയതായിരുന്നു കേന്ദ്ര യു.പി.എ. ഗവണ്മെന്റ്‌. പക്ഷേ, പൊടുന്നനെയുണ്ടായ വിലക്കയറ്റം ഗവണ്മെന്റിനെ നിരാശപ്പെടുത്തിക്കളഞ്ഞു. ഇങ്ങനെയൊരു വിലക്കയറ്റം ബജറ്റ്‌ തയ്യാറാക്കും മുമ്പ്‌ ധനകാര്യമന്ത്രി കണ്ടിരുന്നുവോ എന്നു വ്യക്തമല്ല. ഈയൊരു പ്രശ്‌നം നേരിടുന്നതിനുള്ള നടപടികളൊന്നും ബജറ്റില്‍ കാണുന്നില്ല. അവിടെയും ഇവിടെയുമൊക്കെ കുറെ സൗജന്യങ്ങള്‍ വാരി വിതറിയിട്ടുണ്ട്‌. ഇപ്പോള്‍ വിലക്കയറ്റം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചിദംബരം പറയുന്നത്‌ ഇതൊരു ആഗോള പ്രതിഭാസമാണ്‌; അതു സഹിച്ചേ മതിയാവൂ എന്നാണ്‌. ജനങ്ങള്‍ക്കുവേണ്ടത്‌ സാമ്പത്തിക ശാസ്‌ത്രത്തിലുള്ള അധ്യാപനമല്ല. ഇതു തിരഞ്ഞെടുപ്പു വര്‍ഷമാണ്‌ എന്ന്‌ അറിയാമെന്നിരിക്കെ കാര്യമായ വീഴ്‌ചകള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. മഴയില്ല, വരള്‍ച്ച കൂടി എന്നൊക്കെ പ്രകൃതിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ഗവണ്മെന്റിനെ അനുവദിച്ചുകൂടാ. കാര്‍ഷിക മേഖലയിലെ ദാരിദ്ര്യവും അസ്വസ്ഥതയും പ്രകടമായിട്ടും സമയത്തിനു നടപടിയുണ്ടായില്ല. മറ്റൊരു ഹരിതവിപ്ലവം ആവശ്യമാണ്‌ എന്ന്‌ അധരവ്യായാമം നടത്തിയതുകൊണ്ടായില്ല. ആഗോളതലത്തില്‍ ധാന്യക്ഷാമം ഉണ്ടാകാന്‍ പോകുന്നു എന്നറിയാമായിരുന്നിട്ടും സമയത്തിന്‌ ഇറക്കുമതി ചെയ്യാന്‍ നടപടിയെടുത്തില്ല. ഇനിയത്‌ തിരഞ്ഞെടുപ്പിനു തലേദിവസത്തേക്കു മാറ്റിവെച്ചതാകുമോ ആവോ. ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന്‌ ലഹളകള്‍ ഉണ്ടായാല്‍ എന്തു ചെയ്യും? ക്ഷാമമുണ്ടാകാതെ തന്നെ ലഹള നടത്താന്‍ തയ്യാറെടുത്തുനി'ുന്നവര്‍ പുറത്തുണ്ട്‌ എന്നു മനസ്സിലാക്കണം. ഗോതമ്പ്‌ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടും അതു വൈകിയത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ വിശദീകരിക്കാന്‍ വിലനിയന്ത്രണം സംബന്ധിച്ച കാബിനറ്റ്‌ ഉപസമിതിയില്‍ കേന്ദ്ര വാണിജ്യവകുപ്പുമന്ത്രി കമല്‍നാഥ്‌ കൃഷിവകുപ്പുമന്ത്രി ശരദ്‌പവാറിനെ വെല്ലുവിളിക്കുകയുണ്ടായത്രെ. സംഭരണ സീസണ്‍ തുടങ്ങിയതിനു ശേഷമേ എന്തുമാത്രം ഇറക്കുമതി ആവശ്യമായി വരും എന്നു കണക്കാക്കാനാവുകയുള്ളൂവെന്നായിരുന്നു മറുപടി. തന്നെയുമല്ല അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പിന്റെ വില വളരെ കൂടുതലാണ്‌ എന്ന്‌ കൃഷിവകുപ്പ്‌ സെക്രട്ടറി വിശദീകരിച്ചു. ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ശുപാര്‍ശ ചെയ്‌തിട്ടും ഇറക്കുമതി അവഗണിക്കപ്പെടുകയാണുണ്ടായത്‌. ഇന്ത്യയില്‍ കര്‍ഷകരില്‍നിന്ന്‌ ക്വിന്റലിന്‌ 1000 രൂപ നിരക്കില്‍ ഗോതമ്പ്‌ വാങ്ങുന്ന സമയത്ത്‌ പുറത്തുനിന്ന്‌ 500 ഡോളര്‍ നിരക്കില്‍ എങ്ങനെ ഇറക്കുമതി ചെയ്യും? അത്‌ ആരോപണങ്ങള്‍ക്കു വഴിവെക്കും എന്നായിരുന്നു പവാറിന്റെ വിശദീകരണം. ഈ പൊതുന്യായത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കു കഴിയും? പക്ഷേ, ചിദംബരം പറഞ്ഞു-ഗോതമ്പിന്റെ ദൗര്‍ലഭ്യം സഹിക്കാവുന്നതല്ല. പല രാജ്യങ്ങളിലും ഭക്ഷ്യലഹളകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്‌. അക്കാര്യം ശ്രദ്ധിക്കുന്നത്‌ നന്ന്‌. വിലക്കയറ്റത്തിന്റെ മറ്റൊരു സൂചിക ഉരുക്കിന്റെ വിലവര്‍ധനയാണ്‌. ലോകമെങ്ങും വലിയ തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്‌. രാജ്യത്തെ ഇരുമ്പയിര്‍ പുറത്തേക്കു കയറ്റുമതി ചെയ്യപ്പെടുകയാണ്‌. കയറ്റുമതി നിയന്ത്രിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വലിയ പണഖനികളാണ്‌ ഇരുമ്പുഖനികള്‍. കഴിഞ്ഞ വിലനിയന്ത്രണ ഉപസമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ ഉരുക്കുവകുപ്പു മന്ത്രി രാംവിലാസ്‌ പാസ്വാന്‍ ഹാജരായിരുന്നില്ല. ക്രൂഡ്‌ ഓയില്‍ വിലവര്‍ധനയാണ്‌ വിലക്കയറ്റത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ബാരലിനു വില 100 ഡോളര്‍ കവിഞ്ഞിരിക്കുന്നു. വാഹനങ്ങള്‍ ദിവസേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര റോഡുകളില്ല. നിരവധി ഫൈ്‌ളഓവറുകളും വീതിയുള്ള റോഡുകളും മറ്റു ഗതാഗത സൗകര്യങ്ങളും ഉള്ള ഡല്‍ഹിയില്‍പ്പോലും രാവിലെയും വൈകുന്നേരവും കടുത്ത വാഹനത്തിരക്കാണ്‌; ട്രാഫിക്‌ജാം. എന്തുമാത്രം പെട്രോള്‍ ആണ്‌ ഇങ്ങനെ കത്തിച്ചുകളയുന്നത്‌! രാജ്യത്ത്‌ ജനിക്കുന്ന ഓരോ കുട്ടിക്കും ഒരു കാറുണ്ടാവുന്നതിനേക്കാള്‍ പ്രധാനമാണ്‌ ആ കുട്ടിക്കു മതിയായ ഭക്ഷണവും വസ്‌ത്രവും ലഭിക്കുന്നത്‌. ഗവണ്മെന്റ്‌ കൂടുതല്‍ ഗൗരവമായ നിലപാടിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റേതു ഭാഗത്തെയും പോലെ ഇന്ത്യയിലും വിലക്കയറ്റം തികഞ്ഞ യാഥാര്‍ഥ്യമായിരിക്കുകയാണ്‌. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണ്‌ നമ്മുടെ ഓഹരിവിപണിയില്‍ കണ്ടത്‌. ഇത്തവണത്തെ ധാന്യസംഭരണം മെച്ചപ്പെടുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വലിയൊരു ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിയിലാണ്‌ രാജ്യം. സ്റ്റോറേജ്‌-സംസ്‌കരണ സൗകര്യങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ട്‌ സൗകര്യങ്ങളുടെയും കുറവുകൊണ്ട്‌ ധാന്യ ഉത്‌പാദനത്തിന്റെ 25 ശതമാനവും നഷ്‌ടപ്പെടുന്ന രാജ്യമാണ്‌ ഇന്ത്യ എന്നത്‌ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്‌. വിളഞ്ഞുനിന്ന നെല്ല്‌ കൊയ്യാന്‍ കഴിയാത്തവരാണ്‌ അരിക്കും വേനല്‍മഴയുടെ നഷ്‌ടപരിഹാരത്തിനും ഡല്‍ഹിക്ക്‌ എയര്‍ ടിക്കറ്റെടുത്ത്‌ വരുന്നത്‌.

കാസര്‍കോട്ട്‌ സമാധാനം പുലരട്ടെ

കാസര്‍കോട്ട്‌ സമാധാനം പുലരട്ടെ

കാസര്‍കോട്ട്‌ ശനിയാഴ്‌ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ അവിടെ സമാധാനം പുലരണമെന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം ആശ്വാസമേകുന്നു. സമാധാനപുനഃസ്ഥാപനത്തിന്‌ കൂട്ടായി പ്രവര്‍ത്തനം തുടരാന്‍, യോഗത്തില്‍ പങ്കെടുത്ത വിവിധകക്ഷികളുടെയും സംഘടനകളുടെയും നേതാക്കള്‍ തയ്യാറാകണം. ശനിയാഴ്‌ച വൈകുന്നേരം നടന്ന സമാധാനറാലി ജനങ്ങളുടെ ഭീതിയകറ്റാന്‍ സഹായകമായിട്ടുണ്ട്‌. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്‌ ഒരു സ്ഥാപനത്തിനു മുന്നിലുണ്ടായ നിസ്സാര തര്‍ക്കത്തെത്തുടര്‍ന്നാണ്‌ കാസര്‍കോട്ട്‌ അക്രമപരമ്പരയുണ്ടായത്‌. നാലുപേര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുശേഷവും ചില സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായി. ഈ സ്ഥിതിവിശേഷം ജനങ്ങളുടെ സൈ്വരജീവിതത്തെത്തന്നെ ബാധിച്ചിരിക്കുന്നു. കടകളും മറ്റു പല സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാല്‍ പലേടത്തും ജനങ്ങള്‍ വലഞ്ഞു. സര്‍വകക്ഷിയോഗ തീരുമാന മനുസരിച്ച്‌ ശനിയാഴ്‌ച വൈകുന്നേരം കടകള്‍ തുറക്കുക യുണ്ടായി. കഴിഞ്ഞമാസം കണ്ണൂരിലുണ്ടായ അക്രമങ്ങള്‍ കേരളത്തെയാകെ നടുക്കിയിരുന്നു. അവിടെ സമാധാനം പുനഃസ്ഥാപിതമായതില്‍ എല്ലാവരും ആശ്വസിച്ചിരിക്കെയാണ്‌ കാസര്‍കോട്‌ ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്‌. അത്‌ അനേകം കുടുംബങ്ങളെ അനാഥമാക്കിയിരിക്കുന്നു. വിവിധ കക്ഷികളിലും വിഭാഗങ്ങളിലും പെട്ടവര്‍ ഐക്യത്തോടെ കഴിയുന്ന കേരളത്തിന്‌ ഇത്തരം സംഭവങ്ങള്‍ അപമാനമുണ്ടാക്കുന്നു. അക്രമത്തിനെതിരെ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടും ചിലര്‍ അതുപേക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്നത്‌ അങ്ങേയറ്റം അപലപനീയമാണ്‌. അക്രമങ്ങള്‍ അമര്‍ച്ചചെയ്‌ത്‌, കുഴപ്പക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുകയും സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ മതിയായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌ത്‌ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്‌. അക്രമം നേരിടുന്നതിന്‌ മുഖംനോക്കാതെ പ്രവര്‍ത്തിക്കാനും ഏതു കടുത്ത നടപടിയും സ്വീകരിക്കാനും പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്‌. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ്‌ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശത്തിനനുസരിച്ച്‌ പോലീസ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനും സര്‍ക്കാരിനു കഴിയണം. സര്‍വകക്ഷിസമാധാനയോഗം ചേര്‍ന്നത്‌ സ്ഥിതിവിശേഷം വിശദമായി വിശകലനം ചെയ്യാനും സംശയങ്ങളകറ്റാനും സഹായകമായി. വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും അധികൃതരോട്‌ സഹകരിച്ചാലേ അക്രമങ്ങള്‍ പൂര്‍ണമായി തടയാനാവൂ. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ അതു മനസ്സിലാക്കി പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പറഞ്ഞുതീര്‍ക്കാനും ഒരുകാരണവശാലും ബന്ധപ്പെട്ടവര്‍ അക്രമത്തിനു മുതിരാതെ നോക്കാനും നേതാക്കള്‍ മടിക്കരുത്‌. വിവിധ രാഷ്ട്രീയ, മത നേതൃത്വങ്ങള്‍ ദൃഢമായ നിലപാടെടുത്താല്‍ പ്രവര്‍ത്തകരെ അക്രമത്തില്‍നിന്നു പിന്തിരിപ്പിക്കാനാവും. പ്രകോപനപരമായ വാക്കോ പ്രവൃത്തിയോ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയുകയും വേണം. രാഷ്ട്രീയകക്ഷികളും സംഘടനകളും ആര്‍ജവത്തോടെ ശ്രമിച്ചാല്‍ അക്രമംതടയാനാവുമെന്ന്‌ കണ്ണൂരിലെ അനുഭവം തെളിയിക്കുന്നു. മതവും രാഷ്ട്രീയവുമെല്ലാം ജനങ്ങളില്‍ ഐക്യവും സഹിഷ്‌ണുതയും വളര്‍ത്താനാണ്‌ സഹായകമാകേണ്ടത്‌. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഭദ്രമായ ക്രമസമാധാനനില അനിവാര്യമാണ്‌. അതു തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ കൂട്ടായ്‌മ സംസ്ഥാനത്തെങ്ങും ശക്തമാകാന്‍, കാസര്‍കോട്ടെ സര്‍വകക്ഷി സമാധാനയോഗം പ്രേരകമാകട്ടെ.

Thursday, April 17, 2008

ലക്ഷംവീട് പുതുക്കിപ്പണിയാന്‍ ഒന്നിക്കൂ

ലക്ഷംവീട് പുതുക്കിപ്പണിയാന്‍ ഒന്നിക്കൂ

ബിനോയ് വിശ്വം(വനം^ഭവനനിര്‍മാണ വകുപ്പുമന്ത്രി)
'ഒരു ലക്ഷം വീടുകള്‍
നിങ്ങള്‍_ക്കൊരു ലക്ഷം കൂടുകള്‍
ഒരു യുഗ സംക്രമ പുലരിയില്‍
നിങ്ങള്‍ക്കൊരു ലക്ഷം സ്വപ്നങ്ങള്‍_ഒരു ലക്ഷം 'ശില്‍പങ്ങള്‍'
വയലാര്‍ എഴുതിയ ഈ വരികള്‍ കൂത്താട്ടുകുളം ചെല്ലപ്പന്‍ പാടുമ്പോള്‍ സഖാവ് എം.എന്‍. ഗോവിന്ദന്‍നായര്‍ നിറമിഴികളോടെ ലയിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് എന്റെ പ്രീഡിഗ്രി കാലമായിരുന്നു. ലക്ഷം വീടുകള്‍ യാഥാര്‍ഥ്യമാക്കുവാന്‍ വേണ്ടിയുള്ള മനുഷ്യ മഹായജ്ഞത്തിന് അന്ന് നാട് സാക്ഷ്യം വഹിച്ചു. അതിലൂടെ ദുര്‍ബലര്‍ക്കുവേണ്ടിയുള്ള ഭവനനിര്‍മാണത്തില്‍ കേരളം ഇന്ത്യക്ക് വഴി കാണിച്ചു.
ഇന്ന് 36 കൊല്ലം കഴിയുമ്പോള്‍ ലക്ഷം വീടുകള്‍ പലതും ശോച്യാവസ്ഥയിലാണ്. അവ അടിയന്തരമായ നവീകരണം ആവശ്യപ്പെടുന്നു. ലക്ഷം വീടുകള്‍ കെട്ടിപ്പടുക്കുമ്പോള്‍ എന്നതു പോലെ തന്നെ വിപുലമായ ജനകീയ പങ്കാളിത്തത്തോടെ ഈ നവീകരണവും നേടണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. 'എം.എന്‍ ലക്ഷം വീട് നവീകരണപദ്ധതി' അതിനായി ആവിഷ്കരിക്കപ്പെട്ടതാണ്.
ഇരട്ട വീടുകള്‍ ഒറ്റവീടാക്കാനും തകര്‍ന്നു വീഴാറായവ പുതുക്കിപ്പണിയാനും അമ്പതിനായിരം രൂപയുടെ ലളിതപദ്ധതിയാണ് ഇടതുഗവണ്‍മെന്റ് ആവിഷ്കരിക്കുന്നത്. അതിന്റെ പകുതി ഗവണ്‍മെന്റ് സബ്സിഡിയായി നല്‍കും. പഞ്ചായത്തുകള്‍ സ്വയമേവയോ സന്നദ്ധ സേവന സംഘടനകളോ മനുഷ്യസ്നേഹികളായ വ്യക്തികള്‍ മുഖേനയോ ബാക്കിപകുതി കണ്ടെത്തണം. കേരള സമൂഹത്തിന്റെ നീതിബോധം ഉണര്‍ന്നെഴുന്നേറ്റാല്‍, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും ലക്ഷം വീട് നവീകരണം ലക്ഷ്യം നേടുക തന്നെ ചെയ്യും. ഓരോ പഞ്ചായത്തിലും അതിനുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
അടിയന്തരമായി നവീകരണം ആവശ്യമുള്ള വീടുകളുടെ എണ്ണം 60,000 ആണെന്നാണ് പ്രാഥമിക സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഇത്രയും വീടുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയായ 25,000 രൂപ വീതം നല്‍കണമെങ്കില്‍ 150 കോടി രൂപ വേണ്ടി വരും. മുന്‍ ഗവണ്‍മെന്റിന്റെ അവസാനവര്‍ഷം 20,000 രൂപയുടെ സര്‍ക്കാര്‍ സബ്സിഡിയോടെ 40,000 രുപയുടെ നവീകരണ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. കഴിഞ്ഞ പദ്ധതി കാലയളവില്‍ 5 കോടി രൂപ ഈ ആവശ്യത്തിന് വേണ്ടി മാറ്റിവെച്ചു. 11ാം പദ്ധതിക്കാലത്ത് 30 കോടി രൂപയാണ് വകയിരുത്തപ്പെട്ടിരിക്കുന്നത്. 'എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതി' പ്രകാരം സബ്സിഡി തുക 25,000 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ഗവണ്‍മെന്റ് മാത്രമായി ശ്രമിച്ചാല്‍ ഇത്രയും തുക സബ്സിഡിയായി നല്‍കി 60,000 വീടുകള്‍ നവീകരിക്കുക എളുപ്പമല്ല. മനുഷ്യസ്നേഹപരമായ ഈ ദൌത്യനിര്‍വഹണത്തിനായി വിവിധ ആശയങ്ങള്‍ ഗവണ്‍മെന്റിന്റെ മുന്നിലുണ്ട്. ലക്ഷംവീട് നവീകരണ ലോട്ടറി അതിലൊന്നാണ്.
ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനമിച്ചം എം.എന്‍ ലക്ഷം വീട് നവീകരണ പദ്ധതിക്കുവേണ്ടി മാറ്റിവെക്കാനാണ് ഗവണ്‍മെന്റ് തീരുമാനം.
ജില്ലകള്‍തോറും നടുന്നുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളുടെ യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്ത് വരികയാണ്. ലക്ഷം വീട് കോളനികളിലെ കണ്ണീരിന്റെ കഥകള്‍ ആ യോഗങ്ങള്‍ പറഞ്ഞുതരുന്നു. വീടുകളുടെ ജീര്‍ണാവസ്ഥക്ക് പുറമെ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും പട്ടയം ലഭിക്കാത്ത പ്രശ്നവും അത്തരം യോഗങ്ങളില്‍ വിവരിക്കപ്പെട്ടു. ഒന്നര ഏക്കര്‍ സ്ഥലത്ത് 32 വീടുകള്‍ പ്രത്യേകം പ്രത്യേകം വെക്കുന്നതിന് പകരം മൂന്നും നാലും നിലകളുള്ള ഫ്ലാറ്റുകള്‍ സാധ്യമാണോ എന്ന ചോദ്യം അവിടെ ഉന്നയിക്കപ്പെട്ടു. അതിലൂടെ ലാഭിക്കാവുന്ന സ്ഥലം അന്യാധീനപ്പെട്ടുപോകാതെ കോളനികളിലെ പാവപ്പെട്ട മനുഷ്യരുടെ വിശ്രമ വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടണമെന്നും നിര്‍ദേശിക്കപ്പെടുകയുണ്ടായി. കോടിക്കണക്കിന് രൂപയുടെ വീടുകള്‍ നിര്‍മിക്കുന്നവരില്‍ നിന്നും ഒരു ശതമാനം പാവങ്ങളുടെ പാര്‍പ്പിട പദ്ധതിക്കായി മാറ്റിവെക്കപ്പെടണമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ലക്ഷം വീട് നവീകരണപദ്ധതിയെ പക്ഷ^പ്രതിപക്ഷ പ്രശ്നമായിട്ടല്ല ഗവണ്‍മെന്റ് കാണുന്നത്. അത് കേരളത്തിന്റെ നീതിബോധത്തിന്റെ ഉരകല്ലാണ്.
ചുറ്റുമുള്ള പാവങ്ങളുടെ ജീവിതത്തെപ്പറ്റി, അവരെക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്ന എല്ലാവരുടെയും കരുതലിന്റെ പ്രശ്നം. എല്ലാവരും തങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നുവെന്ന വിമര്‍ശം ഉയര്‍ന്നുവരുമ്പോഴും നമ്മുടെ സമൂഹത്തില്‍ നന്മകളുടെ ഉറവകള്‍ വറ്റിപ്പോയിട്ടില്ല. നേരും നന്മയുമുള്ള എല്ലാറ്റിന്റെയും കൂടെ ഈ സമൂഹത്തിന്റെ മനസ്സെന്നും ഉണ്ടായിരിക്കും. ആ വിശ്വാസത്തോടുകൂടിയാണ് പാവനമായ ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് ഗവണ്‍മെന്റ് ചുവടുകള്‍ വെക്കുന്നത്.

Tuesday, April 15, 2008

ഗുരുവായൂരപ്പന് അപമാനം; ജനത്തിനു ദുരിതം

ഗുരുവായൂരപ്പന് അപമാനം; ജനത്തിനു ദുരിതം

എന്റെ ജന്മ ഗ്രാമമായ മാറഞ്ചേരിയില്‍ രണ്ട് ക്രിസ്ത്യന്‍ വീടുകളാണുള്ളത്. രണ്ടും വരത്തര്‍. അതിലൊന്നു ഡോക്ടര്‍ മാത്യൂസ് എം.ഡിയുടേത്. അദ്ദേഹത്തിന്റെ ഭാര്യ റീന, എന്റെ ഉറ്റ ചങ്ങാതിയും രാഷ്ട്രീയത്തില്‍ സഹയാത്രികനുമായിരുന്ന സി.എഫ്. ജോര്‍ജ് മാഷിന്റെ മകള്‍. അക്കാരണത്താല്‍ അവളോടെനിക്ക് ഒരു മകളോടുള്ള വാല്‍സല്യവും സ്നേഹവുമാണ്. ഈയിടെ ഒരുദിവസം റീന വിളിച്ചുപറഞ്ഞു: 'അപ്പച്ചന്‍ ഇവിടെ വന്നിട്ടുണ്ട്. ഇപ്പോഴങ്ങോട്ട് വരും.' കുറെ അച്ചടിച്ച കടലാസുകളുമായിട്ടാണ് ജോര്‍ജ് മാഷ് വന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് 12 കിലോമീറ്റര്‍ നീളമുള്ള ചക്കംകണ്ടം കായല്‍. ക്ഷേത്ര പരിസരത്തുള്ള മുന്നൂറോളം ഹോട്ടലുകളിലും ലോഡ്ജുകളിലും മിക്കവയിലും പേരിന് മാത്രമേ സെപ്റ്റിക് ടാങ്ക് ഉള്ളൂ. 90 ശതമാനം ഹോട്ടല്‍ ലോഡ്ജുകളിലും സെപ്റ്റിക് ടാങ്കുകള്‍ക്ക് ആവശ്യമായ വലിപ്പത്തിന്റെ നാലിലൊന്നുപോലും ഇല്ല. ചില ഹോട്ടലുകളില്‍ സെപ്റ്റിക് ടാങ്കിനുവേണ്ടി കുഴിച്ച അറകളിലാണ് വെള്ളം സൂക്ഷിക്കുന്നത്. മലത്തിന്റെ എടങ്ങേറ് ഒഴിവാക്കാന്‍ ഹോട്ടല്‍, ലോഡ്ജ് ഉടമകള്‍ എളുപ്പവഴി കണ്ടെത്തിയിട്ടുണ്ട്. പൊതു കാനയിലേക്ക് മണ്ണിനടിയിലൂടെ മലവും മറ്റു വിസര്‍ജ്യങ്ങളും ഒഴുക്കിവിടുക. ആ മാലിന്യങ്ങള്‍ പട്ടണം മുഴുവന്‍ സഞ്ചരിക്കുന്നത് ആരും കാണില്ല. ഇതിന്റെ ഫലമായി ഗുരുവായൂര്‍വാസികളും ഭഗവാനെ തൊഴാന്‍ വരുന്ന ഭക്തരും വിഷാണുക്കളടങ്ങിയ വായു ശ്വസിക്കുന്നു.
നൂറ്റാണ്ടുകളായി ചക്കംകണ്ടം കായലിന് ചുറ്റും സുഖമായി ജീവിച്ചിരുന്നവരുടെ ഇന്നത്തെ തലമുറയുടെ സ്ഥിതിയാണ് പരമ ദയനീയം. മീന്‍പിടിത്തമായിരുന്നു അവരുടെ പ്രധാന തൊഴില്‍. വിഷാംശം കലര്‍ന്ന മാലിന്യങ്ങള്‍ മല്‍സ്യങ്ങളുടെ വംശനാശം വരുത്തുന്നു. അവശേഷിച്ചതില്‍നിന്നു പിടിച്ചാല്‍ നാട്ടില്‍ ആരും വാങ്ങില്ല. ചക്കംകണ്ടം കായലില്‍നിന്നുള്ളതാണെന്ന സത്യം മറച്ചുവെച്ച് തൃശൂരോ മറ്റോ കൊണ്ടുപോയി വില്‍ക്കേണ്ട ഗതികേടിലാണ്. കക്കവാരലും പൊക്കാളികൃഷിയും ചക്കംകണ്ടം കായലില്‍ മുമ്പ് ലാഭകരമായി നടന്നിരുന്നു. മാലിന്യങ്ങളുടെ ആധിക്യംമൂലം അതും നിലച്ചു.
ചക്കംകണ്ടം കായലും ഗുരുവായൂര്‍ പരിസരങ്ങളും മലംകൊണ്ടഭിഷേകം ചെയ്യുന്നതിനെതിരെ ധര്‍മസമരം നടത്തുന്ന കര്‍മസമിതിയുടെ നേതാക്കളിലൊരാളായ ജോര്‍ജ് മാഷിന്റെ പക്കലുള്ള കടലാസുകളില്‍ നിന്നാണ് ചക്കംകണ്ടം ട്രാജഡിയുടെ ഭീകരരൂപം മനസ്സിലായത്. 'മരിക്കുന്ന ചക്കംകണ്ടം' എന്ന ശീര്‍ഷകത്തില്‍ ഭൂപേഷ്പോള്‍ ഇന്ത്യാ ടുഡേയില്‍ എഴുതിയിരിക്കുന്നു: ഇന്ത്യയിലെ എല്ലാ പുണ്യസ്ഥലങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പൊതുവായി ഉള്ളത് എന്ത്? ദൈവസാന്നിധ്യമാണെന്നാണുത്തരമെങ്കില്‍ അത് വളരെ നിഷ്കളങ്കമായിപ്പോവും. വസ്തുതാപരമായ ഉത്തരമാണ് വേണ്ടതെങ്കില്‍ കോളിഫോം ബാക്ടീരിയ എന്നു പറയേണ്ടിവരും. ഭക്തി, മോക്ഷം, പുണ്യം എന്നീ പ്രതിഭാസങ്ങളുമായി ഈ ബാക്ടീരിയക്ക് നേരിട്ട് ഒരു ബന്ധവുമില്ല. തങ്ങളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും നിവൃത്തിവരുത്തുന്ന ദൈവത്തോട് ഭക്തര്‍ കാണിക്കുന്ന നിന്ദയുടെ പ്രതീകമാണ് ഈ ബാക്ടീരിയ. ജലത്തില്‍ മലത്തിന്റെ ആധിക്യം കൂടുമ്പോഴാണ് കോളിഫോം ബാക്ടീരിയക്ക് ജീവന്‍ കിട്ടുന്നത്.
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ഥാടന പട്ടണങ്ങളിലൊന്നായ ഗുരുവായൂരിനെ പുറമെനിന്ന് നോക്കിയാല്‍ ആരും കുറ്റംപറയില്ല. ഇത്രയധികം ഭക്തര്‍ വന്നുപോയിട്ടും ഗുരുവായൂര്‍ താരതമ്യേന വൃത്തിയുള്ള സ്ഥലമായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ, ഡോ. മഹാദേവന്‍ പിള്ള, ഡോ. ജോയ്, ഡോ. അലക്സാണ്ടര്‍ തുടങ്ങിയ ചില വിദഗ്ധര്‍ ഗുരുവായൂരമ്പലക്കുളത്തിലെ വെള്ളം പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം 1100 ആണെന്ന് കണ്ടെത്തി. അനുവദനീയമായ സാന്നിധ്യം ഏറ്റവും കൂടിയത് അഞ്ഞൂറ് ആണ്. ഈ കണക്കുകള്‍ കേട്ട് ആരൊക്കെ ഞെട്ടിയാലും ചക്കംകണ്ടം മലിനീകരിക്കുന്നതിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സി.എഫ്. ജോര്‍ജ് മാഷും സഹപ്രവര്‍ത്തകരും ഞെട്ടുകയില്ല. കാരണം, ഇതൊക്കെ എത്രയോ നാളുകളായി അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്...' ജോര്‍ജ് മാഷും മറ്റും സ്കൂള്‍ കുട്ടികളായിരുന്ന കാലത്ത് ഗുരുവായൂര്‍ പട്ടണത്തിലൂടെ ഒഴുകുന്ന തോട്ടില്‍ ശുദ്ധജലം മാത്രമേയുണ്ടായിരുന്നുള്ളൂ. കുട്ടികള്‍ സ്കൂളില്‍പോകുംവഴി ആ തോട്ടില്‍നിന്ന് കൈകാലുകളും മുഖവും കഴുകാറുണ്ടായിരുന്നു. ഗുരുവായൂരില്‍ ഹോട്ടലുകളും ലോഡ്ജുകളും വര്‍ധിച്ചതോടെ തോട്ടിലേക്ക് മലവും മറ്റു മാലിന്യങ്ങളും ഒഴുകിവരാന്‍ തുടങ്ങി. ഇന്ന് തോട് മലത്തിന്റെ കൂമ്പാരംതന്നെയായി മാറിയിരിക്കുന്നു.
ഗുരുവായൂരിന്റേയും ചക്കംകണ്ടം കായലിന്റെയും ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ ആരൊക്കെയാണെന്ന് കണ്ടുപിടിക്കാന്‍ മുന്‍വിധിയില്ലാതെ നിഷ്പക്ഷമായി ശ്രമിച്ചാല്‍ ഹോട്ടല്‍^ ലോഡ്ജ് ഉടമകള്‍ മാത്രമല്ല കുറ്റവാളികള്‍ എന്ന് കണ്ടെത്തും. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം തങ്ങളുടെ പ്രാഥമിക കടമയാണെന്നുള്ളത് മനപ്പൂര്‍വം മറക്കുന്ന തദ്ദേശ ഭരണാധികാരികള്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും കുറ്റവാളികള്‍തന്നെ. എന്തിനും ഏതിനും പ്രതിഷേധ കോലാഹലമുണ്ടാക്കുന്നത് ഇഷ്ടവിനോദമാക്കിയിരിക്കുന്ന രാഷ്ട്രീയ നേതാക്കളും അവരുടെ പാര്‍ട്ടികളും ചക്കംകണ്ടം ദുരന്തത്തില്‍ 'മൌനം വിദ്വാനു ഭൂഷണം 'എന്ന നിലപാടിലാണ്. ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ പാഴൂര്‍ പടിക്കല്‍ പോയി കവിടി നിരത്തിക്കേണ്ട. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്മേളനം നടത്താനും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഗുരുവായൂരിലെ ഹോട്ടല്‍ ^ലോഡ്ജുടമകളെ ആവശ്യമാണ്. അതാണ്, ജനം പോയി തുലയട്ടെ, ഉണ്ട ചോറിന് നന്ദി കാട്ടണമല്ലോ എന്ന മനോഭാവം രാഷ്ട്രീയക്കാര്‍ക്കുണ്ടായത്.
പിന്‍കുറി: 'ചക്കംകണ്ടം കായലിന്റെയും തോടിന്റെയും പരിസരത്ത് ജീവിക്കാന്‍ നിര്‍ഭാഗ്യമുണ്ടായവരുടെ ജീവിതമിന്ന് 'ഹലാക്കിന്റെ അവിലും കഞ്ഞി'യുമാണ്. ത്വഗ്രോഗങ്ങളും ചികുന്‍ ഗുനിയയും അവര്‍ക്ക് വാര്‍ത്താ പ്രാധാന്യമില്ലാതായിരിക്കുന്നു. മൂവായിരത്തോളം കുടുംബങ്ങളിലെ അംഗങ്ങളായ തദ്ദേശവാസികളുടെ ചോരകുടിക്കുന്ന കൊതുകുകളുടെ എണ്ണം ദിവസേന പെരുകുന്നു. ഇതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുക എന്ന ലളിതമായ വഴി സ്വീകരിക്കാന്‍ ആ ഹതഭാഗ്യരുടെ ദാരിദ്യ്രം അനുവദിക്കുന്നില്ല (2) ചക്കംകണ്ടം മലിനീകരണത്തെപ്പറ്റിയുള്ള പരാതികള്‍ പെരുകിയപ്പോള്‍, എന്തുചെയ്യുമ്പോഴും അത് കഴിയുന്നത്ര ജനദ്രോഹകരമായിരിക്കണമെന്ന നിര്‍ബന്ധമുള്ള ഉദ്യോഗസ്ഥ മേധാവികളിലൊരാളുടെ ഉത്തരവ്, അങ്ങകലെ തിരുവനന്തപുരത്തുനിന്ന് ചക്കംകണ്ടത്ത് ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക. മാലിന്യത്തെ അതിന്റെ ഉറവിടത്തില്‍തന്നെ സംസ്കരിക്കുക എന്ന പൊതു തത്ത്വത്തെ അവഗണിച്ചുകൊണ്ടുള്ള ഈ നിര്‍ദേശത്തെ ചക്കംകണ്ടത്തുകാര്‍ ശക്തിയായി എതിര്‍ത്തു. ഗുരുവായൂരിലെ മാലിന്യത്തെ സംസ്കരിക്കാന്‍ തങ്ങളുടെ പ്രദേശത്ത് എന്തിന് പ്ലാന്റ് സ്ഥാപിക്കുന്നുവെന്നാണ് ചക്കംകണ്ടത്തുകാരുടെ ചോദ്യം. (3) ഗുരുവായൂര്‍ക്കാരനോ ചക്കംകണ്ടത്തുകാരനോ അല്ലാത്ത പാലുവായിക്കാരന്‍ ഈ വേണ്ടാതീനത്തിലെന്തിനു തലയിടുന്നുവെന്ന് പറഞ്ഞ് ജോര്‍ജ്മാഷിനെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ മാഷ് അവരുടെ കണ്ണിലെ കരടാണ്.
ഗുരുവായൂരും പരിസരങ്ങളും മലിനീകരിക്കുന്നവര്‍ സാക്ഷാല്‍ ഗുരുവായൂരപ്പനെ അപമാനിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം അവര്‍ മനുഷ്യരടക്കമുള്ള ജീവികളെ മലം തീറ്റിക്കുന്നു.

എം റഷീദ്. മാധ്യമം ലേഖനം

Monday, April 7, 2008

നായിഫ് സൂഖ് സഹായനിധിയിലേക്ക് ഒറ്റ ദിവസം 70 ലക്ഷം രൂപ

നായിഫ് സൂഖ് സഹായനിധിയിലേക്ക് ഒറ്റ ദിവസം 70 ലക്ഷം രൂപ .


ദുബായ്: ദെയ്റ നായിഫ് സൂഖിലെ തീപിടിത്തത്തില്‍ സമ്പാദ്യങ്ങള്‍ നഷ്ടമായ മലയാളികളായ കടയുടമകള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള സാമ്പത്തിക സഹായത്തിനായി കെഎംസിസി നേതൃത്വത്തില്‍ ആരംഭിച്ച സഹായ നിധിയിലേക്ക് ഒരു ദിവസം കൊണ്ട് ലഭിച്ചത് 7.05 ലക്ഷം ദിര്‍ഹത്തിന്റെ (70 ലക്ഷത്തിലേറെ രൂപ) വാഗ്ദാനം.
ഇതില്‍ അഞ്ചു ലക്ഷം ദിര്‍ഹം (50 ലക്ഷത്തിലധികം രൂപ) പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലിയുടെ വാഗ്ദാനമാണ്. ഫ്ളോറ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ചെയര്‍മാന്‍ വി.എ.ഹസന്‍, അന്‍വര്‍ അമീന്‍ (റീജന്‍സി ഗ്രൂപ്പ് ) എന്നിവര്‍ ഒരു ലക്ഷം ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) വീതം നല്‍കുമെന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ദുബായ് ഘടകം പ്രസിഡന്റ് എം.ജി.പുഷ്പന്‍ 5000 ദിര്‍ഹം നല്‍കുമെന്നും പ്രഖ്യാപിച്ചു.
കെഎംസിസിയില്‍ നടന്ന യോഗത്തില്‍, സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട 500 പേര്‍ക്ക് പ്രതിമാസം 600 ദിര്‍ഹം വീതം കണക്കാക്കിയുള്ള നിധി വിതരണത്തിന്റെ ആദ്യഘട്ടമായി അര ലക്ഷം ദിര്‍ഹം നല്‍കി. സഹായാര്‍ഥം പേര് റജിസ്റ്റര്‍ ചെയ്ത 200 പേരില്‍ 150 പേര്‍ക്കാണു തുക നല്‍കിയത്. മറ്റുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ധനസഹായം വിതരണം ചെയ്യും.
.

Saturday, April 5, 2008

വിലക്കയറ്റം: യു.എ.ഇ.യില്‍ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹം

വിലക്കയറ്റം: യു.എ.ഇ.യില്‍ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹം

ഭക്ഷ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റംമൂലം യു.എ.ഇ.യില്‍ നിശ്ചിത വരുമാനക്കാരായ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. അരി, റൊട്ടി, പാല്‍, മുട്ട, പച്ചക്കറി, ഇറച്ചി തുടങ്ങിയവയുടെയെല്ലാം വില വന്‍തോതിലാണ് വര്‍ധിക്കുന്നത്.20 കിലോ തൂക്കം വരുന്ന പാലക്കാടന്‍ മട്ടയുടെ വില 32 ദിര്‍ഹം ഉണ്ടായിരുന്നത് ഇപ്പോള്‍ 56 ദിര്‍ഹമായി. 30 എണ്ണമുള്ള ഒരു ട്രേ മുട്ട ആറു ദിര്‍ഹത്തിന് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്ത് മുട്ടയ്ക്ക് പത്ത് ദിര്‍ഹം കൊടുക്കണം. രണ്ടര ദിര്‍ഹമുണ്ടായിരുന്ന ഒരു പാക്കറ്റ് സ്‌ലൈസ് ബ്രെഡ്ഡിന് നാലു ദിര്‍ഹം വരെയാണ് വില.യു.എ.ഇ.യില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്ന ഭക്ഷ്യവസ്തു കോഴിയാണ്. ഐസിലിട്ട 1000 ഗ്രാം തൂക്കമുള്ള കോഴിക്ക് ആറു ദിര്‍ഹമുണ്ടായിരുന്നിടത്ത് ഇപ്പോഴത്തെ വില ഒന്‍പത് ദിര്‍ഹമാണ്. 13 ദിര്‍ഹം വിലയുണ്ടായിരുന്ന ഒരു കിലോ ഇന്ത്യന്‍ മട്ടന് വില ഇരട്ടിയോളം വര്‍ധിച്ച് 25 ദിര്‍ഹമായി. ഇതോടൊപ്പം പഴം, പച്ചക്കറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അഞ്ചുദിര്‍ഹത്തിനും ആറു ദിര്‍ഹത്തിനും ലഭിച്ചിരുന്ന ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് ഒന്‍പതും പത്തും ദിര്‍ഹമായി. നാളികേരം, ശര്‍ക്കര, ഉള്ളി, പഞ്ചസാര, ധാന്യവര്‍ഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അനിയന്ത്രിതമായ വിലക്കയറ്റമാണ് ഒരുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്.ഭക്ഷ്യസാധനങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു മേഖലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. നാലു ദിര്‍ഹം 75 ഫില്‍സ് ഒരു ഗ്യാലണ്‍ പെട്രോളിന് വിലയുണ്ടായിരുന്ന അവസ്ഥയില്‍ ഇപ്പോള്‍ ആറു ദിര്‍ഹം 75 ഫില്‍സാണ് നിരക്ക്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചുകൊല്ലത്തേക്ക് വിസ അടിക്കാന്‍ 60 ദിര്‍ഹമായിരുന്നു ചെലവ്. ഇപ്പോള്‍ ഒരുവര്‍ഷത്തേക്ക് വിസ സ്റ്റാമ്പിങ്ങിനുമാത്രം 100 ദിര്‍ഹമായി. വിസയടിക്കാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് തുക മാത്രം 750 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ഒരുമാസത്തെ നിരക്ക്.വീട്ടുവാടക വര്‍ധനയാണ് സാധാരണക്കാരെ അലട്ടുന്ന മറ്റൊരു വലിയ കടമ്പ. ആയിരം ദിര്‍ഹം പ്രതിമാസം ശമ്പളം ലഭിക്കുന്ന സാധാരണക്കാരനും 500/600 ദിര്‍ഹം ബെഡ്‌സ്‌പെയ്‌സിന് (കിടക്കസ്ഥലം) കൊടുക്കേണ്ട അവസ്ഥയാണുള്ളത്. താമസസൗകര്യത്തിന്റെ അപര്യാപ്തതമൂലം അബുദാബി നഗരത്തില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ നെട്ടോട്ടമോടുന്ന അവസ്ഥയും ഇപ്പോഴുണ്ട്. കുടുംബങ്ങളുടെ കൂടെ കഴിയുന്ന അവിവാഹിതര്‍ അധികാരികളുടെ മിന്നല്‍പ്പരിശോധനമൂലം ഏതുനിമിഷവും കുടിയിറക്കു ഭീഷണിയിലുമാണ്.ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം, വീട്ടുവാടകവര്‍ധന, വിസാച്ചെലവിലെ വര്‍ധന, വിദ്യാഭ്യാസച്ചെലവിലെ വര്‍ധന എന്നിവയെല്ലാംകൊണ്ട് നിശ്ചിത വരുമാനക്കാരായ സാധാരണക്കാര്‍, കിട്ടുന്ന ശമ്പളംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ്. അതേസമയം ഡോളര്‍നിരക്കിലെ വിനിമയവ്യത്യാസംകൊണ്ട് ദിര്‍ഹത്തിനു തുല്യമായി ലഭിക്കുന്ന ഇന്ത്യന്‍ രൂപ ദിനംപ്രതി കുറഞ്ഞുവരുന്നതുകൊണ്ട് നാട്ടിലേക്ക് കാശയയ്ക്കുന്നതിലും ഇന്ത്യക്കാരന്‍ കടുത്ത പ്രതിസന്ധിയിലാണ്.2000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള ബാച്ചിലറും 5000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള കുടുംബനാഥനും യു.എ.ഇ.യില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുക എളുപ്പമല്ല.

Wednesday, April 2, 2008

പ്രവാസി നിലവിളി നിലയ്ക്കുന്നില്ല

പ്രവാസി നിലവിളി നിലയ്ക്കുന്നില്ല

ഗള്‍ഫിലെ ആറു രാജ്യങ്ങളെ അടിസ്ഥാനമാക്കി രണ്ടുനിരീക്ഷണ കേന്ദ്രങ്ങള്‍ യോജിച്ച് ഈയിടെ നടത്തിയ സര്‍വേ വ്യക്തമാക്കിയത് ഗള്‍ഫില്‍ നിന്ന് 69 ശതമാനത്തോളം പ്രവാസികളും തിരിച്ചുപോവാനാണ് ആഗ്രഹിക്കുന്നതെന്നാണ്. അതില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണെന്ന് അറിയുമ്പോള്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അധികാരകേന്ദ്രങ്ങള്‍ ഞെട്ടേണ്ടതാണ്. പക്ഷേ, അതുണ്ടാവില്ല. രാഷ്ട്രീയ കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ക്ക് വോട്ടവകാശമില്ലെന്നതു തന്നെ.

പ്രവാസികള്‍ നാട്ടിന്റെ സമ്പദ്ഘടന ബലപ്പെടുത്തുന്നതിന് നല്കിയ പ്രത്യക്ഷവും പരോക്ഷവുമായ സംഭാവനകളൊന്നും വിലമതിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി ചിദംബരം ഇക്കാലത്തിനിടയ്ക്ക് അവതരിപ്പിച്ച ബജറ്റുകളൊക്കെ വ്യക്തമാക്കുന്നു. പ്രവാസികളെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാതെയാണ് ഇപ്രാവശ്യത്തെയും കേന്ദ്ര ബജറ്റ്. ആണ്ടുതോറും നേര്‍ച്ചപോലെ കുറച്ചുകാലമിങ്ങോട്ട് കേന്ദ്രം നടത്തിവരാറുള്ള 'പ്രവാസി ദിവസ്' സമ്മേളനത്തില്‍ ഇക്കൊല്ലവും പ്രധാനമന്ത്രി പ്രവാസികളെ നിര്‍ലോഭമായി അഭിനന്ദിക്കുകയും തിരഞ്ഞുപിടിച്ച ചില പ്രവാസി വന്‍കിടക്കാരെ ഷാളുപുതപ്പിച്ച് ആദരിക്കുകയും ചെയ്തു.

വിദേശ ഇന്ത്യക്കാരുടെ ക്ഷേമ അവകാശ സംരക്ഷണങ്ങള്‍ക്കാണെന്ന പേരില്‍ കുറച്ചുകാലം മുമ്പ് ഏര്‍പ്പെടുത്തിയ പ്രവാസി വകുപ്പിന്റെ ചുമതലയില്‍ കേരളീയനും ഒട്ടൊക്കെ ജനകീയനുമായ വയലാര്‍ രവി അവരോധിക്കപ്പെട്ടപ്പോള്‍ കേരളീയ പ്രവാസികള്‍ക്കുണ്ടായ ആനന്ദത്തിന് അതിരില്ലായിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിതന്നെ പ്രവാസി മന്ത്രാലയത്തിന്റെ ചാര്‍ജെടുത്തപ്പോഴും തഥൈവ. പക്ഷേ, നിരാശയായിരുന്നു ഫലം.

സദുദ്ദേശ്യപരമായിത്തന്നെയാകാം മന്ത്രി വയലാര്‍ രവി രൂപം നല്കിയ പ്രവാസികള്‍ക്കായുള്ള ചില നിയമ_ചട്ടങ്ങള്‍ കൊക്കിനു വെച്ചത് കുളക്കോഴിക്കാണ് കൊണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള മിനിമം വേതന വ്യവസ്ഥകളും ജോലിയെടുക്കാന്‍ ചെല്ലുന്ന ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെക്കുറിച്ചുള്ള നിബന്ധനകളും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിരിക്കുന്നത്്.

ഗള്‍ഫിലെ തൊഴില്‍ രംഗത്തെയും സാഹചര്യങ്ങളെയും ഗഹനമായി പഠിക്കുകയും അനിവാര്യ ചര്‍ച്ചകള്‍ ഇവിടെ പൊതു കൂട്ടായ്മകളിലൂടെ രാഷ്ട്രീയ പക്ഷപാതിത്വമേതുമില്ലാതെ നടത്തുകയും വേണമായിരുന്നു. കൂടാതെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പരിചയ സമ്പന്നരായ സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, അഭിഭാഷകര്‍, തൊഴില്‍ദായകര്‍, തൊഴിലാളി പ്രവര്‍ത്തകര്‍, നയതന്ത്ര കാര്യാലയങ്ങള്‍ തുടങ്ങിയവരുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ നിയമങ്ങളിലെ ഗൌരവതരമായ അപാകങ്ങള്‍ ഒഴിവാക്കാമായിരുന്നു. കേരളത്തില്‍ ആന്റണി_ഉമ്മന്‍ ചാണ്ടി സര്‍ക്കാറുകളുടെ കാലത്ത് അന്നത്തെ പ്രവാസി വകുപ്പും നോര്‍ക്ക സെക്രട്ടറിയും ഒട്ടും ഗൌരവമില്ലാതെയാണ് ഏതാനും വ്യക്തികളെയും ചില തത്പര സംഘടനാ പ്രവര്‍ത്തകരെയും കണ്ട് ചര്‍ച്ച നടത്തി തിരിച്ചുപോയത്.

ഇതൊക്കെ ദ്യോതിപ്പിക്കുന്നത്, ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്നങ്ങളുടെ ആഴം ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ_കേരളത്തിലെയെങ്കിലും_ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ മിനക്കെട്ടില്ലെന്നു തന്നെയാണ്. ഉണ്ടായിരുന്നെങ്കില്‍ ഗള്‍ഫ് പ്രവാസികള്‍ മൂന്നര പതിറ്റാണ്ടുകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഏതാനും അടിസ്ഥാന പ്രശ്നങ്ങള്‍ക്കെങ്കിലും പരിഹാരം കാണാന്‍ കഴിയുമായിരുന്നു.

പ്രവാസികളുടെ യാത്രാപ്രശ്നം തന്നെയാണ് അന്നും ഇന്നും മുന്നില്‍. സകല സര്‍വീസ് ഉപഭോക്തൃ മേഖലകളിലും കുത്തകകള്‍ തകര്‍ന്നിട്ടും മത്സരങ്ങള്‍ മുഴുത്തിട്ടും ഗള്‍ഫ് മേഖലകളില്‍ ഇന്ത്യന്‍ വ്യോമയാന കമ്പനികളുടെ കുത്തക കൂടുതല്‍ ക്രൌര്യത്തോടെ നില കൊള്ളുകയാണ്.

യാത്രാപ്രശ്നങ്ങളും നിരക്ക് പ്രശ്നവും ഉന്നയിക്കുമ്പോള്‍ വ്യോമ മന്ത്രാലയവും ഗവണ്മെന്റ് ഉന്നയിക്കുന്ന ബാലിശമായ വാദങ്ങളും മറ്റും കേട്ട് വാപൊളിച്ചു തിരിച്ചുവരാനുള്ള മനസ്സും ആര്‍ജവവും മാത്രമേ കേരളത്തില്‍ നിന്നുള്ള ഭരണപ്രതിപക്ഷ ജനപ്രതിനിധികള്‍ക്കുള്ളൂ. തീവണ്ടികള്‍ക്ക് വേണ്ടിയും ഡിവിഷനുകള്‍ക്ക് വേണ്ടിയും കേന്ദ്രത്തില്‍ കുത്തിയിരിപ്പും കൂട്ടഹരജിയും നടത്തിയിട്ടുള്ള ജനപ്രതിനിധികള്‍ക്കെന്തേ അര നേരത്തെ ആഹാരമെങ്കിലും മുടക്കി കേന്ദ്ര വ്യോമയാന വകുപ്പിന്റെ വാതുക്കല്‍ ഒരു സത്യാഗ്രഹം സംഘടിപ്പിക്കാനാകാത്തത്?

നാട്ടിലെ വിദ്യാര്‍ഥികള്‍ക്കും പ്രവാസി വിദ്യാര്‍ഥികള്‍ക്കും നിശ്ചയിച്ചിട്ടുള്ള ഫീസുകളിലും കെട്ടിവെപ്പ് തുകകളിലും നിയമവിധേയത്വത്തോടെ തുടരുന്ന ഇരട്ടത്താപ്പിനെയും വിവേചനത്തെയും കുറിച്ച് വിദ്യാഭ്യാസ സേവകരോ, സര്‍ക്കാറോ, കമ്മീഷനോ ഒന്നും ഉരിയാടിക്കാണുന്നില്ല. നാട്ടിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ ഇരട്ടിയിലേറെയാണ് ഇവരില്‍ നിന്ന് വാങ്ങുന്നത്. മറ്റേതു മേഖലയിലാണ് പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടാതെയും അവഗണനയ്ക്കിടയാവാതെയും ഉള്ളത്.

അതിനിടയില്‍ പ്രവാസി സംരക്ഷയ്ക്കെന്ന പേരില്‍ ഗവണ്മെന്റ്കൊണ്ടുവന്ന ചില വ്യവസ്ഥകള്‍ ഏറെ ദോഷമാണ് സൃഷ്ടിക്കുക. 24,000 കോടിരൂപയാണ് കഴിഞ്ഞവര്‍ഷം പ്രവാസികള്‍_ കൂടുതലായും ഗള്‍ഫിലുള്ളവര്‍ _നാട്ടിലേക്കയച്ചത്. കേരളത്തിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ വലുതാണ് ഈ സംഖ്യ.

പ്രധാനപ്പെട്ട മൂന്നു ഇനങ്ങളിലാണ് ഇന്ത്യാ ഗവണ്മെന്റ് പുതിയ ചട്ടങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. വീട്ടുജോലിക്കായി വിദേശത്ത് പോകുന്ന സ്ത്രീകള്‍ക്ക് 1100 ദിര്‍ഹം (12,000 ത്തോളം രൂപ) മിനിമം വേതനം നല്കണം. താമസസൌകര്യം, വിമാനക്കൂലി, ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളും കൂടാതെ തൊഴിലുടമ 9250 ദിര്‍ഹം (ഒരുലക്ഷം രൂപയോളം) ഇന്ത്യാ ഗവണ്മെന്റില്‍ നയതന്ത്രകാര്യാലയം മുഖേന കെട്ടിവെക്കണം.
രണ്ടാമത്തേത് സാധാരണ അവിദഗ്ധ തൊഴിലാളികളെ സംബന്ധിച്ചത്. അവര്‍ക്ക് 1100 ദിര്‍ഹം തന്നെ വേണമോ 600 ദിര്‍ഹവും പാര്‍പ്പിടവും ഭക്ഷണവും ടിക്കറ്റും ചികിത്സയും വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലത്രെ. വീട്ടുജോലിക്കാരുടെ കാര്യം തീരുമാനമായി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. പല ഗള്‍ഫ് ഗവണ്മെന്റുകളും രണ്ടുപ്രശ്നങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ രണ്ടാമത്തെ കാര്യം നടപ്പിലാക്കിത്തുടങ്ങിയിട്ടില്ല.

മൂന്നാമത്തെ ചട്ടം എസ്.എസ്.എല്‍.സി. പാസാകാത്തവര്‍ വിദേശത്ത് ജോലിക്കുപോകുമ്പോള്‍ ഒന്നരലക്ഷത്തോളം കെട്ടിവെക്കണമെന്നതാണ്. തൊഴിലുടമയാണ് കെട്ടിവെക്കേണ്ടതെങ്കില്‍ അതു പ്രായോഗികമാവില്ല. തൊഴിലാളിയാണെങ്കില്‍ അയാള്‍ക്ക് അതിനുള്ള പണമുണ്ടാവില്ല.ഗള്‍ഫില്‍ ജോലിതേടുന്ന ഒരാള്‍ക്ക് ഇത്രയൊക്കെ വേതനവും ആനുകൂല്യങ്ങളും ഉണ്ടായാലും ഇന്നത്തെ ജീവിതച്ചെലവ് നേരിടാന്‍ മതിയാവില്ല.

കുടുംബ പ്രാരാബ്ധങ്ങളുടെ കടുത്ത സമ്മര്‍ദവും റിക്രൂട്ടിങ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും പ്രലോഭനവും കാരണം ഗള്‍ഫിലേക്ക് പോയശേഷം, പിന്നീട് എന്തു സാഹചര്യത്തിലായിരുന്നാലും അവിടെ കരാറില്‍ പറഞ്ഞ തുകയിലും ആനുകൂല്യങ്ങളിലും കുറച്ച് പണിയെടുക്കാന്‍ സ്വയമേവ തയ്യാറാവുകയോ നിര്‍ബന്ധിതമാവുകയോ ചെയ്യുന്ന അനുഭവങ്ങളാണ് അധികവും.

ഈ അവസ്ഥയില്‍ സ്വയം തൊഴിലെടുക്കാന്‍ തയ്യാറാവുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന തൊഴിലാളിയെയാണോ തൊഴിലുടമയെയാണോ, വന്‍ തുക പിടുങ്ങി തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട് നടത്തിയ ഏജന്‍സിയെയാണോ ആരെയാണ് ശിക്ഷിക്കേണ്ടത്. ഏതു സാഹചര്യത്തില്‍ തൊഴിലാളിക്ക് വ്യവസ്ഥ പ്രകാരം വേതനവും ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിലും തൊഴിലുടമ ഉത്തരവാദിയാണെന്ന വ്യവസ്ഥ നീതിക്ക് നിരക്കുന്നതല്ല. തൊഴിലാളിക്കും തൊഴിലുടമയ്ക്കും റിക്രൂട്ടിങ് ഏജന്‍സിക്കും അവരുടേതായ ഉത്തരവാദിത്വങ്ങള്‍ കര്‍ശനമായി തിട്ടപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം നിയമം.
തൊഴിലാളിയെ തിരിച്ചയയ്ക്കുന്ന പ്രശ്നമുണ്ടായാല്‍ അതിനുള്ള ചെലവെന്ന നിലയിലും മറ്റുമായി തൊഴിലുടമ 3000 ദിര്‍ഹം കെട്ടിവെക്കണമെന്ന നിയമം ഗള്‍ഫിലുണ്ട്. നല്ല തൊഴിലുടമകള്‍ ഈ നിബന്ധന പാലിക്കുന്നുണ്ട്. എന്നാല്‍ തത്ത്വദീക്ഷയില്ലാത്ത പല തൊഴിലുടമകളും വിസ വില്പന നടത്തുന്ന സ്പോണ്‍സര്‍മാരും വ്യാജ സ്ഥാപനങ്ങളും ആ തുക ബന്ധപ്പെട്ട തൊഴിലാളിയില്‍ നിന്ന് തന്നെ ഈടാക്കുകയാണ് പതിവ്.

ഇക്കാര്യത്തില്‍ കുറ്റമറ്റൊരു പരിഹാരമാര്‍ഗമെന്ത്? സ്പോണ്‍സര്‍മാരെ നമുക്ക് ആവശ്യമുള്ള നിബന്ധനകള്‍ ചുമത്തി തളയ്ക്കാമെന്നത് സാധ്യമാവില്ല. കാരണം തൊഴില്‍ കമ്പോളത്തില്‍ ഏതു നിലയ്ക്കും ഇന്ത്യക്കാരോട് മല്ലടിച്ചു നില്‍ക്കാന്‍ കെല്പുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ _ അവിദഗ്ദ്ധ , വിദഗ്ദ്ധ തൊഴിലാളികള്‍_ ഗള്‍ഫില്‍ ഇപ്പോഴുണ്ട്. 150 ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വ്യാപരിക്കുന്ന ഭൂവിഭാഗമാണിതെന്നോര്‍ക്കണം.
പോരാത്തതിന് ഒരു സ്ഥാപനത്തില്‍ ഒരേ രാജ്യത്തുനിന്നുള്ളവരെ മുഴുവനായോ കൂടുതലായോ വെക്കുന്നതിനെ ഗള്‍ഫിലെ ഗവണ്മെന്റുകള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാരാണ് ജോലിക്ക് കൂടുതല്‍ മിടുക്കന്മാരും സത്യസന്ധതയുള്ളവരുമെന്ന പഴയ ധാരണ അറബികള്‍ക്കിടയില്‍ മാറിത്തുടങ്ങി.

ആദ്യം തളയ്ക്കേണ്ടത് കേരളത്തിലെ ഇടനിലക്കാരേയും റിക്രൂട്ടിങ് സ്ഥാപനങ്ങളെയുമാണ്. തൊഴില്‍ തേടുന്നവരെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വലുതും ചെറുതുമായ രാഷ്ട്രീയ നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും നിലയ്ക്കു നിര്‍ത്താന്‍ എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുങ്ങും.

മിനിമ വേതന വ്യവസ്ഥ പോലെയോ അതിലേറെയോ പ്രയാസമുണ്ടാക്കുന്നതാണ് ഗള്‍ഫില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരെ എടുക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. തൊഴിലുടമ യു.എ.ഇ. ഗവണ്മെന്റും മറ്റും നിര്‍ബന്ധമാക്കിയ 3000 ദിര്‍ഹം (32000 ലേറെ രൂപ) ഇവിടെ കെട്ടിവെക്കണം. പുറമെ ഇന്ത്യാ ഗവണ്മെന്റില്‍ നയതന്ത്രാലയം വഴി 9000 ദിര്‍ഹം (98,000 ത്തോളം രൂപ) വേറെയും കെട്ടിവെക്കണം. ഇത് കഴിഞ്ഞമാസം മുതല്‍ ഏര്‍പ്പെടുത്തിയ നിയമമാണ്. ഈ നിബന്ധന മൂലം ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്നത് ഗള്‍ഫില്‍ ജോലിയെടുക്കുന്ന സാധാരണ ഇന്ത്യന്‍ കുടുംബങ്ങളാണ്. അതുപോലെ ഗള്‍ഫില്‍ വീട്ടുജോലിക്കുപോയി കുടുംബം പോറ്റണം എന്ന് ഉദ്ദേശശുദ്ധിയോടെ ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകളാണ്. ഫലത്തില്‍ ജോലിക്ക് പോവാന്‍ അവര്‍ക്കുള്ള അവസരം നഷ്ടപ്പെടുന്നു. ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശമ്പളവും കുറച്ച് മതി.

ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം കുടുംബങ്ങളിലെയും ഭര്‍ത്താക്കന്‍മാരും ഭാര്യമാരും ജോലി ചെയ്താല്‍ തന്നെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നു. 40 ശതമാനമാണ് ഗള്‍ഫിലെ നാണയപ്പെരുപ്പം. വീട്ടുവാടകയിലും മിക്ക നിത്യോപയോഗ സാധനങ്ങളിലും 90 ശതമാനം വരെ വര്‍ധന. അതിനനുസരിച്ച് വരുമാനം കൂടുന്നില്ല. സാധാരണ അവിദഗ്ധ തൊഴിലാളിയുടെ സ്ഥിതിയും പരിതാപകരം തന്നെ. 1000 ദിര്‍ഹം ശമ്പളം കിട്ടുന്ന തൊഴിലാളി ആയിരം രൂപ വീട്ടിലേക്കയയ്ക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. ഇതാണ് 69 ശതമാനത്തെയും ഗള്‍ഫില്‍ നിന്ന് സ്ഥലം വിടാന്‍ മോഹിപ്പിക്കുന്നത്.

നാട്ടില്‍ നിന്ന് യുവതികളെ വീട്ടുവേലയ്ക്കും സ്ത്രീകള്‍ക്ക് മാത്രമായുള്ള ജോലികള്‍ക്കും എന്ന വ്യാജേന റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന് അനാശാസ്യ പ്രവര്‍ത്തനത്തിലേക്ക് തള്ളിവിടുന്നുവെന്നതാണ് ഏറ്റവും സങ്കീര്‍ണമായ മറ്റൊരു പ്രശ്നം. ഇതിന്റെ കരുത്തുറ്റ കണ്ണികള്‍ കേരളത്തിലാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് അറിഞ്ഞിട്ട് തന്നെ ഇവിടെ എത്തുന്ന ഒരുപറ്റം സ്ത്രീകളും ഉണ്ടെന്നത് മറച്ചുവെച്ചിട്ട് കാര്യമില്ല. പിന്നീട് തമ്മില്‍ തെറ്റുമ്പോള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെ അഭയം പ്രാപിക്കുന്ന കെങ്കേമികളും കൂട്ടത്തിലുണ്ട്.

മൂന്നര പതിറ്റാണ്ടായി നിലനില്‍ക്കുന്ന വ്യോമയാത്രാക്ലേശവും വിമാനക്കൂലി പ്രശ്നവും പരിഹരിക്കുക. അതിനെന്ന പേരില്‍ ഏര്‍പ്പെടുത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസ് കൂടുതല്‍ സങ്കീര്‍ണതകളാണ് ഉണ്ടാക്കിയിട്ടുള്ളത്. കൂലിയിലാണെങ്കില്‍ നാമമാത്ര വ്യത്യാസം മാത്രം. സീസണ്‍ സമയത്ത് വന്‍വര്‍ധനയാണ് ഇന്ത്യാ എക്സ്പ്രസ്സിലും.
വിദേശ ഇന്ത്യക്കാരുടെ മക്കള്‍ക്കുള്ള ഫീസും മറ്റു ഇളവുകളും നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് തുല്യമാക്കുക. ഗള്‍ഫില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുക.

പ്രവാസിക്ഷേമത്തിനായുള്ള നിധി പ്രവാസിപങ്കാളിത്തത്തോടെ ശക്തിപ്പെടുത്തുക. ഇക്കാര്യത്തില്‍ കഴിഞ്ഞ കേരള ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തിയത് നാമമാത്രമാണെങ്കിലും തുടക്കമെന്ന നിലയില്‍ പ്രവാസികള്‍ അതിനെ വിലമതിക്കുന്നുണ്ട്. പുനരധിവാസത്തിന്റെ ഭാഗമായി അതിനെ സഹായിക്കാന്‍ തക്കവണ്ണം കേരളത്തില്‍ ഉടനീളം പ്രവാസികളുടെ മുഖ്യനിക്ഷേപം കൊണ്ട് സഹകരണ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉണ്ടാക്കുക.

പ്രവാസികള്‍ക്ക് പ്രായോഗികമാംവിധത്തില്‍ വോട്ടവകാശം നല്‍കുക. ഇതുണ്ടായാല്‍ തന്നെ രാഷ്ട്രീയകക്ഷികള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മത്സരിച്ചിറങ്ങും.

കടപ്പാട്‌.
വേവിഞ്ച അബ്ദുള്ള.
മാതൃഭൂമി .

Tuesday, April 1, 2008

നഞ്ചത്ത് പന്തം കുത്തിയ വാക്ക്

നഞ്ചത്ത് പന്തം കുത്തിയ വാക്ക്

K.G. ശങ്കരപ്പിള്ള

മൂന്നാഴ്ച മുമ്പ് അമൃത ആശുപത്രിയില്‍ വെച്ചാണ് കടമ്മനെ (കടമ്മനിട്ടയെ ഇങ്ങനെയാണ് വിളിക്കാറുളളത്) കണ്ടത്. പ്രൊഫ. എം. ഗംഗാധരനും എന്റെ മകന്‍ ആദിത്യനും കൂടെയുണ്ടായിരുന്നു. കടമ്മനില്‍ അപ്പോള്‍ ആ പഴയ ചിരിയുടെ വെളിച്ചം നല്ല പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യ ശാന്തചേച്ചിയും അനുജന്‍ ഗോപിയും മകള്‍ ഗീതയും മരുമകനും മറ്റുമുണ്ടായിരുന്നു. പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് അന്ന് തോന്നിയില്ല. എങ്കിലും പേടി തോന്നാതെയുമിരുന്നില്ല.
നാല്‍പ്പതാണ്ടു മുമ്പ് കേരളകവിത മാസികയുടെ ചര്‍ച്ചായോഗത്തിലാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. ആ സൌഹൃദം പിന്നെ അവസാനിച്ചില്ല. കൊല്ലത്തും തിരുവനന്തപുരത്തും പട്ടാമ്പിയിലും തൃശൂരിലും തലശ്ശേരിയിലും കാസര്‍ക്കോട്ടും ന്യൂഡല്‍ഹിയിലും പാലക്കാടുമൊക്കെ ഒരുപാടു കാവ്യനേരങ്ങളില്‍ കടമ്മനോടുത്തുണ്ടാവാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ താമസിച്ചിരുന്നിടങ്ങളിലൊക്കെ കടമ്മന്‍ വന്നിട്ടുണ്ട്, താമസിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പ്ളാമൂട്ടില്‍ കടമ്മന്‍ സകുടുംബം താമസിച്ചിരുന്ന കാലത്ത് ഒരു സന്ധ്യയ്ക്ക് ഞാന്‍ അവിടെ ചെന്നു. അപ്പോള്‍ അദ്ദേഹം എഴുത്തച്ഛന്റെ രാമായണം വായിക്കുകയായിരുന്നു . എഴുത്തച്ഛനോടുളള ആദരവ് കടമ്മനില്‍ കൂടിക്കൂടി വന്നേയുളളൂ, എക്കാലത്തും.
ചുവരിലിരുന്ന് ഗോയ (സ്പാനിഷ് പെയിന്റര്‍)യുടെ ഒരു ചിത്രം ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. കടമ്മന്‍ 'കാട്ടാളന്‍' ചൊല്ലി. ആ പ്രകടരൌദ്രത്തിന്റെ ആഴത്തിന് സൂക്ഷ്മശ്രുതിയായി ഒരു തേങ്ങല്‍ കവിതയിലൂടെ പടരുന്നുണ്ടാവാം. ആദികവിയുടേതിനോളം പ്രാക്തനതയുളള ഒരു സ്വരസംസ്കാരമായി ഭാവവിഹ്വലതയുടെ നിരവധി സന്ധികള്‍ ആ തേങ്ങലില്‍ പിന്നെയും പിന്നെയും നമുക്ക് കേള്‍ക്കാം. കടമ്മന്റെ ലോകാനുഭവത്തിന്റെ സാരം ആ തേങ്ങലിലാണെന്ന് തോന്നി. നാടിനോടും നേരത്തോടും ഗാഢമൈത്രിയുളള ഒരു തേങ്ങല്‍.
ഗര്‍ജനത്തോട്, സ്നേഹഭാഷണ ത്തോട്, നാടന്‍ മൊഴിവഴക്കങ്ങളോട് പടയണിപ്പാട്ടിന്റെ ഈണങ്ങളോട് തപ്പുതാളങ്ങളോട് ഓര്‍മ്മയും സ്വപ്നവും ദര്‍ശനവുമിണങ്ങുന്ന സുതാര്യഗദ്യത്തോട് ആ തേങ്ങല്‍ അനായാസമായ ജൈവലയം നേടുന്നുണ്ടായിരുന്നു. പിന്നെപ്പിന്നെ വന്ന് കടമ്മന്റെ ഓരോ കവിതയിലും ഞാനത് അനുഭവിച്ചു.
ശോകത്തിന്റെ ആ സൂക്ഷ്മരാശിയില്‍ നിന്നാണ് ഈ പുതിയ 'കാട്ടാളകവി' യുടേയും കവിതയുടേയും പിറവി. പ്രചണ്ഡമായി അരങ്ങുകളില്‍ അത് ഉണര്‍ന്നാടി. വിമോചനോന്മുഖമായ സാമൂഹികതയുടെ ആന്തരോര്‍ജ്ജമായി ഉള്‍ക്കൊണ്ട് ചരിത്രം കടമ്മനിലെഴുതിയത് ആ തേങ്ങലാണ്. ജനകീയ ഇച്ഛയുടെ അപൂര്‍വകാന്തിയുളള കവിതകളാക്കി കടമ്മന്‍ അത് ചരിത്രത്തിലെഴുതി.
യൂറോ കേന്ദ്രിത ആധുനികതയില്‍ നിന്ന് വന്ന അന്യതാബോധവും അസംബന്ധദര്‍ശനവുമായി നമ്മുടെ വാക്കുകളില്‍ വന്നിറങ്ങിയ ഇരുള്‍ത്തിരകളോട് ഇണങ്ങാന്‍ കടമ്മന് കഴിയുമായിരുന്നില്ല. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെ കാത്ത് മലയാളത്തിലാക്കിയത് കടമ്മനാണ്. അസംബന്ധതയുടെ ആ ഇതിഹാസവുമായുളള ഗാഢബന്ധം കടമ്മനെ പ്രേരിപ്പിച്ചത് അന്യതയ്ക്കും അസംബന്ധതയ്ക്കും അപ്പുറത്ത് മനുഷ്യന് ചരിത്രത്തില്‍ സാദ്ധ്യമാവുന്ന ഇടപെടലിന്റേയും പരിവര്‍ത്തിപ്പിക്കലിന്റേയും അര്‍ത്ഥങ്ങള്‍ തേടാനായിരുന്നു. ഇടപെടലിലും പരിവര്‍ത്തിപ്പിക്കലിലുമായിരുന്നു കടമ്മന് താത്പര്യവും, വിശ്വാസവും. ആധുനികതയുടെ രാഷ്ട്രീയവത്കരണത്തിലും ഇത്തരം സഹജാഭിമുഖ്യങ്ങള്‍ക്ക് നിര്‍ണായക പങ്ക് ഉണ്ടായിരുന്നു.
ആധുനികതയെ കടമ്മന്‍ ജനകീയ അനുഭവമാക്കി മാറ്റി. കാതുളള ഏതു മലയാളിക്കും പരിചിതമായ കാവ്യസ്വരമായി കടമ്മനിട്ട കവിത വളര്‍ന്നു.
ആധുനികതയിലെ അമ്പരപ്പിക്കുന്ന പരിധിലംഘനമായിരുന്നു ആ വളര്‍ച്ച. ഏറ്റവും പുതിയ നിമിഷത്തിലെ സാമൂഹ്യ ഉത്കണ്ഠകള്‍ ജനങ്ങളിലേക്ക് സംക്രമിപ്പിക്കാന്‍ കടമ്മന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാവുകളില്‍ നിന്നോ പടയണിക്കോലങ്ങളില്‍ നിന്നോ പത്രത്താളില്‍ നിന്നോ കടമ്മന്റെ കവിതയിലേക്ക് വന്നു ചേരാന്‍ വാക്കുകള്‍ക്ക് നിരോധനമൊന്നും ഉണ്ടായിരുന്നില്ല. സ്വത്വത്തിലേക്ക് സമകാലിക കേരളീയ യാഥാര്‍ത്ഥ്യത്തിലേക്ക് , മലയാളിത്തത്തിലേക്ക്, കൂടുതല്‍ കൂടുതല്‍ അന്വയിക്കപ്പെട്ടു, കടമ്മന്റെ കവിത. വരമൊഴി എന്നതിനേക്കാള്‍ വാമൊഴിയായി അത് അടിയന്തരാവസ്ഥയുടെ നീചനാളുകളില്‍ പ്രത്യാശയ്ക്കും പ്രതിഷേധത്തിനും വെളിച്ചത്തിന്റെ വഴി നല്‍കി. സ്നേഹത്തിന്റെ വലിയ ഒരു ഒഴുക്കായിരുന്നു കടമ്മനിട്ട കവിത. സമ്പൂര്‍ണ നിമഗ്നതയുടെ കവിത. കവിതയില്‍ ഇത്രത്തോളം ആണ്ടുനില്‍ക്കുന്ന ഒരു കവിസ്വത്വം ഞാന്‍ മറ്റധികം കണ്ടിട്ടില്ല. അതെനിക്ക് പലപ്പോഴും ഉത്തേജിപ്പിക്കുന്ന വിസ്മയാനുഭവമായിരുന്നു. കൂടെ താമസിച്ചിരുന്ന കാലത്ത് പല സന്ദര്‍ഭങ്ങളിലും കടമ്മന്‍ കവിതയെഴുതുന്നത് ഞാന്‍ കണ്ടിട്ടുണ്ട്- രാത്രി വിളക്കണച്ച് താളത്തില്‍ ചൊല്ലിച്ചൊല്ലി മുറിയില്‍ നടന്ന് ഒരു കാവ്യഖണ്ഡം ഉളളില്‍ പൂര്‍ത്തിയാകുന്നത് , ശാന്തമായി കടലാസിലേക്ക് വടിവുറ്റ കൈയക്ഷരത്തിലേക്ക് അത് പകര്‍ന്നു വയ്ക്കുന്നത്. രാവിലെ ഉണര്‍ന്ന് എണീറ്റുവന്നാല്‍ ആദ്യം അത് ചൊല്ലിക്കേള്‍പ്പിക്കും, അധികവും കണ്ണടച്ചിരുന്ന്.
തൃശൂരിലെ ഒരു രാത്രിയില്‍ പടിഞ്ഞാറെ ചിറയില്‍ പാതിരാത്രിയ്ക്ക് കേട്ട പാവങ്ങള്‍ തുണിയലക്കുന്ന ശബ്ദത്തില്‍ നിന്നാണ് പുലരുമ്പോഴേക്ക് 'അലക്ക്' എന്ന കവിത കടമ്മനില്‍ പൂര്‍ത്തിയായത്. ശാന്തയുടെ പല ഖണ്ഡങ്ങളും ഇങ്ങനെ രാത്രിയിലൂടെ പുലര്‍വെട്ടത്തിലേക്ക് വന്നെത്തുന്നതിന് ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. വളരെക്കാലമെടുത്ത് ശ്രമിച്ച് കര്‍മ്മക്ഷമതയോടും കാര്യക്ഷമതയോടും ആവുന്നത്ര ആഴത്തിലും വ്യാപ്തിയിലും ഒരു കവിതയെ പിന്തുടര്‍ന്ന് കൊണ്ടു നടന്ന് ഒതുക്കി വളര്‍ത്തി മാത്രം ലോകത്തേയ്ക്ക് വിടുകയായിരുന്നു കടമ്മന്റെ പതിവ്. ശാന്ത ഇതിന്റെ നല്ല ഉദാഹരണമാണ്. എഴുതി തീര്‍ന്നതുമായി പ്രസ്സിലേക്ക് ഓടുന്ന കവിയായിരുന്നില്ല കടമ്മന്‍. എഴുതിക്കഴിഞ്ഞ് കൂട്ടുകാരുടെ ചെറു സദസ്സുകളിലേക്ക് ചൊല്ലിനടന്ന് അതീവ സ്വകാര്യമായ ഒരു സ്വയംബോദ്ധ്യം വന്നതിനുശേഷം മാത്രം കവിത പ്രസിദ്ധീകരണത്തിന് കൊടുക്കുന്നതാണ് കടമ്മന്റെ രീതിയായി ഞാന്‍ കണ്ടിട്ടുളളത്.
അടിവാരത്തില്‍ നിന്ന് രാത്രിയില്‍ കൊടുമുടിയിലേക്ക് കയറിപ്പോകുന്ന നാളങ്ങളുടെ കാഴ്ചയാവാറുണ്ട് പലപ്പോഴും കടമ്മനിട്ട കവിതയുടെ അനുഭവം. ചരിത്രത്തിന്റെ കൊടുമുടിയിലേക്ക് വെളിച്ചത്തിന്റെ കാലൊച്ചയില്ലാത്ത ആരോഹണം. മനുഷ്യചരിതത്തിലെ ഏതൊക്കെയോ കാലങ്ങളില്‍ കാട്ടാളരുടേയോ പോരാളികളുടേയോ പ്രണയികളുടേയോ കണ്ണുകളില്‍ നിന്ന് ഉദിച്ചവയാണെന്ന് തോന്നും ആര്‍ക്കും കെടുത്താനാവാത്ത ജീവിതേച്ഛയുടെ ആ പന്തങ്ങള്‍. അവ നെഞ്ചത്തുകുത്തിയാണ് കടമ്മന്റെ ഓരോ വാക്കും നില്‍ക്കുന്നത്.
കൊട്ടിപ്പാടിയ രാത്രികള്‍ നെടുമുടി വേണു തിരുവരങ്ങ് നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് കടമ്മനിട്ടയുമായി കൂടുതല്‍ അടുത്തത്. കവിയരങ്ങ് സമ്പ്രദായം അയ്യപ്പപ്പണിക്കരുടെയും മറ്റും നേതൃത്വത്തില്‍ തുടങ്ങിയ കാലം. കവിതകള്‍ ഉറക്കെ ചൊല്ലാനുള്ളതാണ് എന്ന് പൂര്‍ണ്ണമായി സ്ഥാപിച്ച കവിയായിരുന്നു കടമ്മനിട്ട. ശബ്ദഗാംഭീര്യവും പടയണിത്താളവും പടയണിപ്പാട്ടിന്റെ ശക്തിയും കരുത്തും ആ കവിതകളുടെ സൌന്ദര്യമായി.
അദ്ദേഹത്തോടൊപ്പം പലപ്പോഴും താളം പിടിക്കുകയും ഉറക്കെ പാടുകയും ചെയ്തിട്ടുണ്ട്. തിരുവരങ്ങിന്റെ നാടകവും കവിയരങ്ങുമായി ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്തു. പല രാത്രികളിലും ഉറക്കമിളച്ച് പാട്ടും നൃത്തവും കവിതകളുമൊക്കെയായി ഞങ്ങള്‍ കൂടി. തിരുവനന്തപുരം നികുഞ്ജം കാലഘട്ടം എടുത്തുപറയണം. സംവിധായകന്‍ ഭരതന്‍ സിമന്റില്‍ ഒരു കാളീരൂപം ഉണ്ടാക്കി. അതിനുമുന്നില്‍ പന്തം കൊളുത്തിവച്ച് കടമ്മനിട്ട കവിത അവതരിപ്പിക്കുമായിരുന്നു, എത്രയോ രാത്രികളില്‍. മറ്റാര്‍ക്കും വേണ്ടിയല്ല, സുഹൃത്തുക്കള്‍ക്കു വേണ്ടി. പിന്നീട് അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തേക്കു വന്നു. ഞങ്ങള്‍ തമ്മില്‍ കാണുന്നത് കുറഞ്ഞു. എങ്കിലും ഇടയ്ക്കൊക്കെ ഫോണില്‍ വിളിക്കും. നാട്ടിന്‍പുറത്തിന്റെ നൈര്‍മ്മല്യം നൂറുശതമാനം ഉള്ളില്‍ സൂക്ഷിച്ച മനുഷ്യനായിരുന്നു കടമ്മനിട്ട. പുറമേക്ക് പരുക്കനായി തോന്നാം. ഉള്ളില്‍ നിറച്ചും സ്നേഹമായിരുന്നു. ആശയപരമായും ശില്പപരമായും വലിയ മാറ്റം കവിതകളില്‍ കൊണ്ടുവരുന്നത് അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, കെ.ജി. ശങ്കരപ്പിള്ള, കാവാലം മുതലായവരൊക്കെയായിരുന്നു. അതിനു സാക്ഷിയാകാനും പലപ്പോഴും അതിന്റെ പ്രയോക്താവാകാനുമുള്ള അവസരം ഉണ്ടായി. ചങ്ങമ്പുഴയ്ക്കു ശേഷം വന്ന കവികളില്‍ പലരും ചങ്ങമ്പുഴയുടെ അനുകര്‍ത്താക്കളായാണ് രംഗത്തുവന്നത്. ആ കാലത്താണ് ഒറ്റപ്പെട്ട ശബ്ദമായി ഇങ്ങനെയൊരു പുതിയ കവി വരുന്നത്. പകരം വയ്ക്കാന്‍ മറ്റൊന്നില്ലാതാവുമ്പോഴാണല്ലോ അതിന് നഷ്ടം എന്നു പറയുന്നത്. ആ അര്‍ത്ഥത്തില്‍ 101 ശതമാനം നഷ്ടമാണ് കടമ്മനിട്ടയുടെ വേര്‍പാട്, എന്നെ സംബന്ധിച്ചിടത്തോളം.

ആ യുഗം തീര്‍ന്നു

ബാലചന്ദ്രന്‍ ചുള്ളിക്കാട്

അടിയന്തരാവസ്ഥക്കാലത്താണ് കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടുന്നത്. അന്ന് എനിക്ക് കൌമാരപ്രായം കഴിഞ്ഞിരുന്നില്ല. നിരവധി കവിത എഴുതിയിരുന്നെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ എന്റെ കവിത പ്രസിദ്ധീകരിച്ചിരുന്നില്ല. വേദികളില്‍ കവിതചൊല്ലുകയായിരുന്നു എന്റെ മാര്‍ഗം. അങ്ങനെ വിവിധ വേദികളില്‍,കവിയരങ്ങുകളില്‍ വച്ച് കടമ്മനിട്ടയുമായുള്ള പരിചയം ദൃഢമായി. പിന്നീട് ആ വ്യക്തിബന്ധം വളര്‍ന്ന് ഉറച്ചു.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വേദികളില്‍ ഞങ്ങള്‍ ഒരുമിച്ച് കവിതകള്‍ ചൊല്ലി. കലാലയങ്ങളിലെന്നല്ല അങ്ങാടികളിലും തെരുവോരങ്ങളിലും കുഗ്രാമങ്ങളിലും ഉത്സവപ്പറമ്പുകളിലും കവിത ചൊല്ലിയിട്ടുണ്ട്. വളരെക്കാലം കടമ്മനിട്ടയോടൊപ്പം കവിത ചൊല്ലാനിടയാകുകയും കേള്‍ക്കുകയും ചെയ്തതോടെ കടമ്മനിട്ട കവിതകളോട് ഗ്രാമ-നഗരങ്ങളിലെ ജനങ്ങള്‍ക്കുള്ള സമീപനം എനിക്കടുത്തറിയാന്‍ കഴിഞ്ഞു.
സര്‍വ്വകലാശാലാ ബുദ്ധിജീവികളുടെ ചര്‍ച്ചാവിഷയം മാത്രമായിരുന്ന ആധുനിക കവിതയെ സാധാരണ ജനങ്ങളുടെ ഉജ്ജ്വലമായ സാംസ്കാരിക അനുഭവമാക്കിയ വ്യക്തിയാണ് കടമ്മനിട്ട. വ്യക്തിവാദത്തിലും അസ്ഥിത്വവാദം പോലുള്ള ദര്‍ശനഭ്രമങ്ങളിലും കുടിങ്ങിക്കിടന്നിരുന്ന ആധുനിക കവിതയ്ക്ക് സാമൂഹികവും വിപ്ളവകരവുമായ ഉള്ളടക്കം നല്‍കിയത് കടമ്മനിട്ടയാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് ആധുനിക മലയാള കവിതയുടെ ശക്തി-സൌന്ദര്യങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചത്. മറ്റ് ആധുനിക കവികള്‍ മലയാള കാവ്യ പാരമ്പര്യത്തെ തിരസ്കരിക്കുകയും പാശ്ചാത്യ കാവ്യ സംസ്കാരത്തെ സ്വീകരിക്കുകയും ചെയ്തപ്പോള്‍ കടമ്മനിട്ട മലയാളകാവ്യ സംസ്കാരത്തില്‍ ഉറച്ചുനിന്ന് പുതിയൊരു പാരമ്പര്യം സൃഷ്ടിച്ചു. മലയാളിയുടെ കാവ്യ സംസ്കാരത്തില്‍ നിന്നുതന്നെ സ്വാഭാവികമായി ഉരിത്തിരിഞ്ഞ ഒരു ആധുനികതയായിരുന്നു കടമ്മനിട്ടയുടെ കവിത. അതൊരിക്കലും ഇറക്കുമതി ചരക്കായി കാവ്യാസ്വാദകര്‍ക്ക് അനുഭവപ്പെട്ടില്ല. പാശ്ചാത്യ ദര്‍ശനങ്ങളില്‍ നിന്നല്ല കേരളീയ സമൂഹത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുമാണ് കടമ്മനിട്ടയുടെ കവിത ഊര്‍ജം സംഭരിച്ചത്. രാഷ്ട്രീയമായതെല്ലാം വ്യക്തിപരവും, വ്യക്തിപരമായതെല്ലാം രാഷ്ട്രീയവുമായി കാണുന്ന ആരോഗ്യകരമായ സാമൂഹിക പ്രതിബദ്ധതയുള്ള തനി കേരളീയമായ ഒരു ജീവിതദര്‍ശനം കടമ്മനിട്ട രാമകൃഷ്ണന്‍ തന്റെ കാവ്യ പ്രപഞ്ചത്തില്‍ സാക്ഷാത്കരിച്ചു. വ്യക്തിപരമായി ഒരു ജ്യേഷ്ഠ സഹോദരന്റെയും സ്നേഹസമ്പന്നനായ കാരണവരുടെയും സ്ഥാനമായിരുന്നു കടമ്മനിട്ടയ്ക്ക് എന്റെ ജീവിതത്തില്‍. അദ്ദേഹത്തിന്റെ തിരോധാനം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു കാലഘട്ടത്തിന്റെ തിരോധാനം കൂടിയാണ്.
കാതോര്‍ക്കുക, എവിടെയോ പടയണിയുടെ തപ്പുകള്‍പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവി പ്രസിദ്ധനാകുന്നതിന് മുമ്പ് ഒരിക്കല്‍ എന്നെ വിളിച്ചു. ടാ...... വാ......നോക്കുമ്പോള്‍ കണ്ടു ഒരു കാപ്പിരിത്തലയന്‍. ചുരുണ്ടിരുന്ന മുടികള്‍ തോളിലേക്ക് വീണു കിടക്കുന്നു. ശരീരത്തിന്റെ നിറം കറുപ്പാണ്. എന്നെക്കാള്‍ 10 വയസിന്റെ മൂപ്പുകൂടും. കയറി ച്ചെന്നപ്പോള്‍ കുട്ടിയമ്മ കാപ്പിയും ചൂടു ദോശയും തന്നു.
കവിത കേള്‍ക്കണോ? കടമ്മനിട്ട ചോദിച്ചു. തറവാട്ടിലെ ഇടുങ്ങിയ ഒരു മുറിയില്‍ നിലത്തിരുന്ന് കവി " ഒരു പാട്ട്" ചൊല്ലിക്കേള്‍പ്പിച്ചു. പിന്നീട് കവി നാടിനപ്പുറത്തേക്ക് വളര്‍ന്നു. കാറുമായി വന്ന് ഒരിക്കല്‍ വിളിച്ചു. ടാ..... വാ. കേറ് കവിയരങ്ങാ, തപ്പുകൂടി എടുത്തോ. നീയും രണ്ട് പടേനി പാട്ടുപാടണം. ഞാന്‍ കവിത ചൊല്ലുമ്പോള്‍ നീ നീട്ടിക്കൊട്ടണം.
മദ്യപാനം നിറുത്തി കടമ്മനിട്ട ബൈപാസ് ഓപ്പറേഷന് വിധേയനായി. അപ്പോഴും എന്നെ വിളിച്ചു ടാ..... വാ, പക്ഷേ, ഞാനത് കേട്ടോ ഇല്ലയോ എന്നറിഞ്ഞു കൂടാ....
ജീവിതത്തിന്റെ വിരാമ സന്ധ്യകളില്‍ കടമ്മനിട്ട എങ്ങനെയായിരുന്നു. ഞാന്‍ കാണാന്‍ പോയില്ല. അതിന് ധൈര്യം എനിക്കുണ്ടായില്ല. കേട്ടറിവുവച്ച് മലയാളത്തിന്റെ ഈ മഹാകവി ശയ്യയില്‍ ചരിഞ്ഞ് കിടക്കുകയായിരുന്നു. അപ്പോഴും കടിഞ്ഞൂല്‍ പൊട്ടനായ കവി എന്നെ ടാ...... എന്നു വിളിച്ചിട്ടുണ്ടാകണം. പക്ഷേ, ഞാനത് കേള്‍ക്കുന്നില്ല. കവിക്ക് പ്രിയങ്കരമായ കടമ്മനിട്ട പടയണിയുടെ തപ്പുകള്‍ മുഴങ്ങുന്നു. പാടുന്നവര്‍ ആരാണ്....... അറിഞ്ഞുകൂടാ....
നനയുന്ന കണ്ണുകള്‍ മന്ത്രിക്കുന്നത്പഴവിള രമേശന്‍ രാഷ്ട്രീയക്കാരനാകുന്നതിനു മുന്‍പ് എല്ലാവരുടെയും കവിയും സുഹൃത്തും മാത്രമായിക്കഴിഞ്ഞിരുന്ന കടമ്മനിട്ട തിരുവനന്തപുരത്തുണ്ടായിരുന്ന അവസരത്തില്‍ ഏറിയ പങ്കും എന്റെ വീട്ടില്‍
എന്നോടൊത്തുകഴിഞ്ഞിരുന്നുവെന്ന് പറയുന്നത് ഒരു അവകാശവാദമൊന്നുമല്ല. രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള പൂര്‍വജന്മ സുകൃതംപോലെയായിരുന്നു ആ ബന്ധം.
1968-ല്‍ കടമ്മനിട്ട തിരുവനന്തപുരത്ത് വരുന്നതിനുമുന്‍പുതന്നെ എം. ഗോവിന്ദനില്‍നിന്ന് കത്തുകള്‍ വഴി ഇങ്ങനെയൊരു സുഹൃത്തിന്റെ തിരുവനന്തപുരത്തെ വരവിനെക്കുറിച്ച് അറിഞ്ഞിരുന്നു. കടമ്മനിട്ട തിരുവനന്തപുരത്തുവന്നിട്ട് ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടില്ല. അന്വേഷണത്തില്‍ വന്ന കടമ്മനിട്ടയുടെ ഞാന്‍, താറും, കുറ്റിച്ചൂലും തുടങ്ങിയ കവിതകള്‍ അതിലെ ചില പ്രത്യേക പ്രയോഗങ്ങള്‍ മറ്റുചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് ഞാന്‍ വായിച്ചിരുന്നു. ഇതൊന്നും ഞങ്ങള്‍തമ്മില്‍ ബന്ധപ്പെടാനുള്ള ഘടകങ്ങളായിരുന്നില്ല. ഇതിനിടയ്ക്കുവച്ചുതന്നെ ഗ്രന്ഥശാലാസംഘത്തിലും മാറ്റുരച്ച് കടമ്മനിട്ട കവിത ചൊല്ലുന്നതും കേട്ടു. കടമ്മനിട്ടയുടെ കവിതയിലെ മതപരമായ ചില അനുഷ്ഠാനാംശങ്ങളായിരിക്കണം അദ്ദേഹത്തിന്റെ കവിതയില്‍ നിന്നും ആ ചൊല്ലലിന് പല പ്രത്യേകതയുണ്ടായിരുന്നിട്ടും ആ ഘട്ടങ്ങളില്‍ എന്നെ അകറ്റിനിറുത്തിയത്. 1968 ആദ്യമാസത്തിലോ മറ്റോ ആണ് കടമ്മനിട്ടയുടെ കാട്ടാളന്‍ എന്ന കവിത കൌമുദിയില്‍ വന്നത്. സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ ഏല്പിച്ച കവിത വൈകുന്നേരങ്ങളില്‍ കൌമുദിയില്‍പ്പോയി മാറ്ററുകള്‍ നല്‍കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്ന ഞാന്‍ കൌമുദിക്ക് കൊടുക്കുകയായിരുന്നു. കാട്ടാളന്‍ ചൊല്ലിച്ചൊല്ലി കേരളത്തിന്റെ ഒരു പുതിയ കാവ്യാനുഭവമാക്കി കടമ്മന്‍ മാറ്റിയത് പിന്നീട് എത്രയോ കഴിഞ്ഞാണ്.
ഒന്നിച്ചുള്ള ജീവിതവും യാത്രകളുംകൊണ്ട് ഞങ്ങള്‍ തമ്മിലുള്ള ജീവിതത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ ഞങ്ങള്‍ക്കുതന്നെ തിട്ടപ്പെടുത്താനാകാത്തതാണ്. ഈ യാത്രകളിലും ജീവിതത്തിലും എടുത്തുപറയേണ്ട കഥാപാത്രങ്ങള്‍ എത്രയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, പാരീസ് വിശ്വനാഥന്‍, രാഷ്ട്രീയത്തിലും സാഹിത്യത്തിലുമുള്ള നൂറുനൂറുപേര്‍. കടമ്മനിട്ട കവിത ശബ്ദതാളങ്ങളുടെ ആരോഹണാവരോഹരണങ്ങളില്‍ കേരളത്തെ മൊത്തത്തില്‍ അമ്മാനമാടിച്ചെന്നുതന്നെ പറയാം.
1976 ല്‍ പാരീസ് വിശ്വനാഥന്റെ നേതൃത്വത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കടമ്മനുമൊന്നിച്ച് ഒരു പെട്രോള്‍ ജീപ്പില്‍ 'സാന്‍ഡ്' എന്ന ഫിലിം എടുക്കാന്‍ വേണ്ടികൂടി ഇന്ത്യമുഴുവന്‍ നാലഞ്ചുമാസം നീണ്ടുനിന്ന ഒരു യാത്ര നടത്തിയപ്പോഴാണ് കടമ്മനിട്ട എന്ന മനുഷ്യനെ എനിക്ക് പൂര്‍ണമായി മനസ്സിലായത്. ഇന്ത്യയിലുള്ള അമ്പലങ്ങളുടെ സാത്വിക സംസ്കൃതി കടമ്മനിട്ട എന്ന കാട്ടാളനില്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നത് അദ്ഭുതപൂര്‍വം നോക്കിനില്‍ക്കാനുള്ള നൂറുനൂറു അവസരങ്ങളാണ് ഈ യാത്രയില്‍ എനിക്ക് ഉണ്ടായത്. ആ കവിതയെ ഞാന്‍ പലപ്പോഴും നിഷ്കരുണം സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വേദനിച്ചുപോകുന്നു. എതിര്‍ത്ത് ഒരക്ഷരം പറയാതെ ശിശുസഹജമായ ഭാവശുദ്ധിയില്‍ അലിഞ്ഞുചേര്‍ന്നുള്ള ഒരു മന്ദഹാസംമാത്രമേ ആ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ എന്നോര്‍ക്കുമ്പോള്‍.
ജാതകം എന്ന കവിതയാണ് ഏറ്റവും ഒടുവിലെഴുതിയത് എന്നുതോന്നുന്നു. എന്റെ വീട്ടില്‍വച്ച് കുടുംബജോത്സ്യം എന്ന പുസ്തകം വായിച്ചു രണ്ടുമൂന്നു ദിവസം കഴിച്ചത് ഞാനോര്‍ക്കുന്നു. സ്വതേ വളരെ ദിവസങ്ങളെടുത്തുമാത്രം കവിത എഴുതി തീര്‍ക്കാറുള്ള കടമ്മനിട്ട ഈ കവിത മൂന്നുനാലുദിവസം കൊണ്ട് എഴുതിത്തീര്‍ത്തു. ചില ഭാഗങ്ങള്‍ വൈകുന്നേരങ്ങളിലും മറ്റും നടക്കാനിറങ്ങുമ്പോള്‍ മനസ്സിലോര്‍ത്തുവച്ച് തിരിച്ചുവരുമ്പോള്‍ എഴുതുമായിരുന്നു. ഓര്‍മ്മശക്തിയുടെ ഒരു മഹാമേരു എന്ന വിശ്വസിക്കാവുന്ന കടമ്മനിട്ട എന്നും ഒരുപറ്റം കവിതകളെ മനസ്സില്‍ കൊണ്ടുനടക്കുക പതിവായിരുന്നു. ഈ കൂട്ടത്തില്‍ താന്‍ പണ്ടെഴുതിയ കവിതകളും എഴുതാന്‍ പോകുന്ന കവിതകളും എഴുത്തച്ഛന്‍ കവിതകളും ശങ്കരാചാര്യരുടെയും വില്വമംഗലം സ്വാമിയുടെയും മറ്റും കവിതകളുമുണ്ടാകും. ആശയങ്ങള്‍ പടര്‍ന്നുകയറുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. അദ്ദേഹത്തിന്റെ അച്ഛന്റെ ശി ഷ്യനായിരുന്ന കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് പടയണിയില്‍ അവശേ ഷിക്കുന്ന ഏകകണ്ണി. കടമ്മനിട്ട തന്റെ കവിതയുടെ ഈടുവയ്പു മുഴുവന്‍ വാസുദേവന്‍പിള്ളയെ ഭദ്രമായി ഏ ല്പ്പിച്ച സംതൃപ്തി എന്നും പ്രകടിപ്പി ച്ചിരുന്നു.
തന്റെ കവിതയില്‍ ഒരു കഥാപാത്രമായിത്തന്നെ അവതരിച്ച് മായാത്ത സ്മൃതി മുറ്റിനല്‍കിയിട്ടുള്ള ശാന്ത എന്ന കടമ്മനിട്ടയുടെ ഭാര്യ മലയാള സാഹിത്യത്തിലെ അപൂര്‍വത അവകാശപ്പെടാവുന്ന ഒരു കാവ്യബിംബമാണ്. ശാന്തയെന്ന കവിതയില്‍ത്തന്നെ വയര്‍ പൊരിഞ്ഞ് തളര്‍ന്നുറങ്ങുന്ന മക്കളുടെ പേര് പറയുന്നില്ലെങ്കിലും കടമ്മനിട്ടയുടെ വീടുമായി അടുപ്പമുള്ളവരെല്ലാം അവരുടെ ചുണ്ടുകൊണ്ടും മനസ്സുകൊണ്ടും ഗീതയെന്നും ഗീത് കൃഷ്ണനെന്നും ആ കവിതയുടെ താളത്തിലല്ലാതെയെങ്കിലും മന്ത്രിക്കുന്നതും മറ്റൊരനുഭവമാണ്.
2008 ഏപ്രില്‍ 31ല്‍ നാല്പതുകൊല്ലമാകുന്ന ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് എന്തോ ചില പ്രത്യേകതകളുണ്ടെന്ന് എന്റെ നനയുന്ന കണ്ണുകള്‍ എന്നോട് പറയുന്നു. കാപട്യത്തിനും കാര്‍ക്കശ്യത്തിനും ജീവിതത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് ഈ നനയുന്ന കണ്ണുകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു.
കാട്ടാളന്‍ ജയിച്ചുചെമ്മനം ചാക്കോ കവിതയോട് തെല്ലും ആഭിമുഖ്യം ഇല്ലാതിരുന്ന ആളുകളെ കവിയരങ്ങുകളിലെ ചൊല്‍ക്കാഴ്ചകളിലൂടെ കവിതാ പ്രണയികളാക്കി.അങ്ങനെ മലയാളകവിതയുടെ വിഹാരരംഗം അതിവിപുലമാക്കാന്‍ സാധിച്ചു എന്നതാണ് കടമ്മനിട്ടയുടെ മുഖ്യ സംഭാവന.
കോഴിക്കോട് വച്ച് എന്‍.എന്‍.കക്കാടിന് വയലാര്‍ അവാര്‍ഡ് നല്‍കുന്ന സമ്മേളനത്തിന്റെ തലേദിവസത്തെ അനുഭവമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഒരു മദ്യപാനിയല്ലെങ്കിലും അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കടമ്മനോടൊപ്പം പങ്കുചേരുന്ന സ്വഭാവക്കാരനായിരുന്നു ഞാന്‍. ഞങ്ങള്‍ ഒരു ഹോട്ടലിന്റെ രണ്ടുമുറികളിലാണ് താമസം. ഞാനും കുഞ്ഞുണ്ണി മാഷും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഒരു മുറിയില്‍. കടമ്മനിട്ടയും കുറെ ആരാധകരും മറ്റൊരു മുറിയില്‍. അവര്‍ പാനോത്സവത്തിന് പുറത്തെവിടെയോ പോയി രാത്രി രണ്ടു മണിക്കാണ് തിരിച്ചെത്തിയത്. എന്റെ വാതിലില്‍ അതിശക്തമായ മുട്ടുകേള്‍ക്കുന്നു. കടമ്മനിട്ട ഇങ്ങനെ വിളിച്ചു പറയുന്നുമുണ്ട്. 'ചെമ്മനത്തിന് മദ്യപിക്കണം, എനിക്കറിയാം. എന്റെ കൂടെ മദ്യപിക്കണം. പുറത്തിറങ്ങി വരണം' ഈ സമയത്ത് ഞാന്‍ വിഷ്ണുനാരായണന്റെയും കുഞ്ഞുണ്ണിമാഷിന്റെയും നടുവില്‍ നിസ്സഹായനായി കിടക്കുകയായിരുന്നു.
അവസാനം മുറി തുറന്നിറങ്ങി ചെറിയ സത്കാരത്തില്‍ ഞാനും പങ്കാളിയായി. അതിനുശേഷമാണ് എന്റെ സുഹൃത്തിന്റെ ശൌര്യം ശമിച്ചത്. പിന്നീട് കടമ്മനിട്ട മദ്യപാനം പാടേ ഉപേക്ഷിച്ചു.
രണ്ടാഴ്ച മുമ്പ് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ കടമ്മനെ കാണുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, രംഗബോധമില്ലാത്ത മരണമെന്ന 'കാട്ടാളന്‍' എന്റെ കടമ്മനെ തട്ടിക്കൊണ്ടുപോയി.
ഗ്രാമ കവിഇ.വി. ശ്രീധരന്‍ ജീവിതത്തില്‍ ഒരു തവണ ഞാന്‍ ആനപ്പുറത്തു കയറിയിട്ടുണ്ട്. അത് കടമ്മനിട്ട കാരണമായിരുന്നു. കടമ്മനിട്ട ഗ്രാമത്തില്‍ വച്ച്. കവിയുടെ വീട്ടില്‍ പലതവണ താമസിച്ചിട്ടുണ്ട്, ഞാന്‍. അപ്പോഴെല്ലാം, എല്ലാതവണയും ആ ഗ്രാമം മുഴുക്കെ എന്നെയും കൊണ്ടുപോയിട്ടുണ്ട്. ആ ഗ്രാമത്തിന്റെ കവിയായിരുന്നു കടമ്മനിട്ട. കവിതയെ ജനകീയമാക്കിയ ശ്രേഷ്ഠകവി. കേരളത്തില്‍ ആര്‍ക്കും കിട്ടാത്ത ഒരു ദേശീയതാളം, പടയണിയുടെ താളം, സ്വായത്തമാക്കിയ ആള്‍. ഒരു ദേശവും ദേശീയതാളവും കിട്ടിയിട്ടുള്ള ആള്‍. അദ്ദേഹം ആത്മാവില്‍ തന്നെ ജനപക്ഷത്തു നിന്നു. കടമ്മനിട്ട കമ്മ്യൂണിസ്റ്റാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. ആറന്മുളയില്‍ നിന്ന് മത്സരിച്ചു ജയിച്ചപ്പോഴും അത് കമ്മ്യൂണിസ്റ്റ് ലേബലില്‍ ഉണ്ടായ വിജയമാണെന്നും തോന്നിയിട്ടില്ല. നല്ല കവിത എഴുതി ജനകീയ കവിയായ ആദ്യത്തെയാള്‍ കടമ്മനിട്ടയായിരിക്കും. ജനകീയവിഷയം ഉപയോഗിക്കാതെയാണ് അദ്ദേഹം ഇത് സാധിച്ചത്. ഞാന്‍ പേട്ടയില്‍ താമസിക്കുമ്പോള്‍ വീട്ടില്‍ ഇടയ്ക്കിടെ വരും, ജൂബയും തോള്‍സഞ്ചിയുമായി. ഇടയ്ക്ക് മുടി പറിച്ചെറിയുന്നതു കാണാം. അപ്പോള്‍ മനസ്സിലാക്കണം, കവിതയില്‍ ഒരു വാക്ക് കിട്ടുന്നില്ലെന്ന്. കവിതയില്‍ ഒരു വാക്കിനു വേണ്ടി മുടി പറിച്ചെറിയുന്ന കവി.
എന്റെ കടമ്മന്‍ഡി. വിനയചന്ദ്രന്‍ എന്റെ ഏറ്റവുമടുത്ത ജ്യേഷ്ഠനാണ് വിട്ടുപോയിരിക്കുന്നത്. കവികള്‍ എന്നതിനപ്പുറം 70-കള്‍ മുതല്‍ നിരന്തരമായി അടുപ്പം പുലര്‍ത്തിപ്പോരുന്ന ഒരാള്‍ പെട്ടെന്ന് വിട്ടുപോകുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാനാവുന്നില്ല.
ജീവിതത്തിലെ എല്ലാ അവസ്ഥകളിലും ഞങ്ങള്‍ ഇരുവരുടെയും സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ മറ്റേതൊരാള്‍ക്കും, ഏതൊരു കവിക്കും ഉള്ളതിലേറെ വ്യക്തിപരമായ അടുപ്പം ഞാനും കടമ്മനിട്ടയും തമ്മിലുണ്ട്. ഞാന്‍ കടമ്മന്‍ എന്നാണ് വിളിക്കാറ്. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും ഞാനും ഒരുമിച്ചായിരുന്നു, എപ്പോഴും. അവര്‍ രണ്ടുപേരും പോയി. വായന കൊണ്ടുമാത്രം കവികളെ അറിഞ്ഞിരുന്ന ഒരു സംസ്കാരത്തില്‍ നിന്ന് മാറി, കവിത ആളുകളുടെ അടുത്തേക്ക് നടന്നു ചെല്ലുന്നത് നാം കാണുന്നത്, കടമ്മനിട്ടയുടെയും അയ്യപ്പപ്പണിക്കരുടെയും മറ്റും രംഗപ്രവേശത്തോടെയാണ്. അക്കാലത്തെ കവിയരങ്ങുകളുടെയും നാട്ടരങ്ങുകളുടെയും മറ്റും ഓര്‍മ്മകള്‍ നിറയുകയാണ്.
കേരളത്തിലെന്നല്ല, മലയാളികള്‍ ഉള്ളിടങ്ങളിലെല്ലാം കടമ്മനിട്ട കവിതയുമായി സഞ്ചരിച്ചു. എപ്പോഴെല്ലാം എനിക്ക് പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം എനിക്കു തുണയായി നിന്നിട്ടുണ്ട്.
കടമ്മനിട്ട വന്നപ്പോള്‍പ്രൊഫ. കെ.വി. തമ്പി എം. ഗോവിന്ദന്‍ പ്രസിദ്ധീകരിച്ച സമീക്ഷയിലാണ് കടമ്മനിട്ട എന്ന കവിയുടെ അരങ്ങേറ്റം. അതില്‍ വന്ന ഏതാനും കവിതകളാണ് പത്തനംതിട്ടയില്‍ ഇരുന്നുകൊണ്ട് സമീപ ഗ്രാമവാസിയായ ഈ നവാഗത കവിയെക്കുറിച്ചുള്ള അന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്. 60 കള്‍ തീരുമ്പോഴേക്കും കടമ്മനിട്ട തിരുവനന്തപുരത്ത് ജോലിക്കെത്തി. നാട്ടില്‍ വന്നുപോകുന്ന രീതിയുമായി. ഈ സാഹചര്യത്തിലാണ് എത്രയോ കാലമായി തേടിയ കവിയെ നേരിട്ട് കൈയില്‍ കിട്ടിയത്. ഞങ്ങള്‍ തമ്മില്‍ മൂന്ന് വയസിന്റെ വ്യത്യാസമേ ഉള്ളൂ. മൂന്ന് വയസ് മൂത്തത് കടമ്മനിട്ടയാണെങ്കിലും എന്നെ മാഷെ എന്നാണ് വിളിക്കുക. കാരണം, അദ്ദേഹത്തിന്റെ മകളെയും മകനെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിപ്പിച്ചു എന്നാണ് ഓര്‍മ്മ. പിന്നീട് ഈ കൂട്ടുകെട്ട് കൂടുതല്‍ ദൃഢമായി. അടിയന്തരാവസ്ഥ കാലത്താണ് കടമ്മനിട്ട തന്റെ മാസ്റര്‍പീസ് കവിതകളെഴുതിയത്. ശാന്ത, നഗരത്തില്‍ പറഞ്ഞ സുവിശേഷം തുടങ്ങിയവ. ഇവയുടെ കയ്യെഴുത്ത് പ്രതിയുമായി മുറിയില്‍ വരുമായിരുന്നു. മുറിയിലിരുന്ന് ഘനശാരീരത്തില്‍ പാടുമായിരുന്നു. കവിതയെപ്പറ്റിയുള്ള അഭിപ്രായം ഞാന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. "നഗരത്തില്‍ പറഞ്ഞ സുവിശേഷത്തി"ന്റെ അവസാന ഖണ്ഡിക അങ്ങനെയാണ് മാറ്റിയെഴുതുന്നത്. ഇക്കാലത്താണ് ജോണ്‍ എബ്രഹാമിന്റെ വരവ് പോക്കുകള്‍. ജോണും കടമ്മനിട്ടയും ഞങ്ങളും ചേര്‍ന്ന് നയന ഫിലിം സൊസൈറ്റി സംഘടിപ്പിച്ചു. കൂട്ടത്തില്‍ മീരാസാഹിബും ഉണ്ടായിരുന്നു. പയനിയര്‍ ട്യൂട്ടോറിയല്‍ കോളേജില്‍വച്ച് അഞ്ച് രൂപ ടിക്കറ്റില്‍ ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് കടമ്മനിട്ടയുടെ കവിയരങ്ങ് നടത്തി. അദ്ധ്യക്ഷന്‍ ജോണായിരുന്നു.
ഒരു കടമ്മനിട്ട അനുഭവംവി.വി. വേണുഗോപാല്‍ എണ്‍പതുകളിലാണ്. എറണാകുളത്ത്. ഒരു രാവിലെ സിറ്റി ബസ്സില്‍ ബാലനെ (ചുള്ളിക്കാട്) കണ്ടു."എടോ, നമുക്ക് ഒരു സ്ഥലംവരെ പോകാം?""പിന്നെന്താ."നേരെ ട്രാന്‍സ്പോര്‍ട്ട്സ്റ്റാന്റിലേക്ക്. ചെന്നെത്തിയത് കടമ്മനിട്ടയിലാണ്. സ്വന്തം കവിക്ക് നാട്ടുകാര്‍ സ്വീകരണമൊരുക്കിയിരിക്കുന്നു-വൈകുന്നേരം. നാട്ടിലാകെ ഉത്സവപ്രതീതി. മഹാരാജാസ് കോളേജിലെ മലയാളം പ്രൊഫസറും അന്നാട്ടുകാരനുമായ സുഗതന്‍ സാര്‍ ഞങ്ങള്‍ക്ക് ആതിഥേയന്‍. തോട്ടില്‍കുളിച്ച് ഉന്മേഷഭരിതരായി നെല്ലിന്‍തണ്ടു മണക്കും വഴികളിലൂടെ ഞങ്ങള്‍ സമ്മേളനസ്ഥലത്തേക്ക്. സന്ധ്യാസമയം. പി.ജിയുടെ പ്രസംഗം വീടും നാടും കടലും താണ്ടി അന്തര്‍ദ്ദേശീയ തലത്തിലേക്ക് കത്തിക്കയറുകയാണ്. ഇപ്പോള്‍ 'അതിവൃഷ്ടികളും അത്യുഷ്ണങ്ങളും അകലങ്ങളില്‍' അല്ല.... പിന്നെ കവിയരങ്ങിന്റെ ഊഴമായി. ആദ്യം കവിത ചൊല്ലിയത് 'കടമ്മനിട്ട'. പിന്നെ കവിത ചൊല്ലിയത് 'കടമ്മനിട്ട', പിന്നെയും കവിത ചൊല്ലിയത് 'കടമ്മനിട്ട', പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും 'കടമ്മനിട്ട'. ആകെ 'കടമ്മനിട്ടക്കവിത'മയം.
സാക്ഷാല്‍ കവി കടമ്മനിട്ട മാത്രം ആ ഭാഗത്തെങ്ങുമുണ്ടായിരുന്നില്ല. കവിത ചൊല്ലിയവര്‍ കൂലിപ്പണിക്കാരും എന്‍.ജി.ഒമാരും മറ്റും മറ്റുമായ കടമ്മനിട്ടക്കാരായിരുന്നു. അവര്‍ ചൊല്ലിയത് അവരുടെ സ്വന്തം കവിതകളായിരുന്നു. ദ്രാവിഡ താളത്തില്‍ ഉറഞ്ഞാടുന്ന കടമ്മനിട്ടഛായയിലുള്ള ഉശിരന്‍ കവിതകള്‍. ഒ.എന്‍.വി സാറിന്റെ പ്രയോഗം കടമെടുത്താല്‍ രൌദ്ര സങ്കീര്‍ത്തനങ്ങള്‍. കവി കടമ്മനിട്ടയ്ക്ക് പെട്ടെന്നെന്തോ അത്യാവശ്യം നിമിത്തം വന്നുചേരാന്‍ സാധിക്കാതെ പോയത് യാതൊരു മുറുമുറുപ്പും ഉണ്ടാക്കിയില്ല എന്നതും ഇന്നോര്‍ക്കുമ്പോള്‍ അദ്ഭുതം.
പിറ്റേന്ന് പുലര്‍ച്ചയ്ക്ക് മടക്കയാത്രയില്‍ പി.ജിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കടമ്മനിട്ട മാജിക്കിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചോ? ഇല്ല. അതിന്റെ ആവശ്യം ഇല്ലായിരുന്നു.
വിമര്‍ശിച്ചു സ്നേഹിച്ചുംഅനില്‍ പനച്ചൂരാന്‍ കടമ്മനിട്ടയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ കവിത ചൊല്ലിക്കേട്ടപ്പോള്‍ അദ്ദേഹം ചൊടിച്ചില്ല. വാത്സല്യപൂര്‍വം ആശ്ളേഷിക്കുകയായിരുന്നു. നല്ലകവിത, എന്നൊരു പ്രശംസയും. അത്രയ്ക്ക് വലിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കുറത്തിയെത്തുന്നു എന്ന ആ കവിത ഒന്നിലധികം തവണ എന്നെക്കൊണ്ട് ചൊല്ലിച്ചു.
കടമ്മനിട്ട രാമകൃഷ്ണന്‍ നിയമസഭാ സാമാജികനായിരുന്ന കാലത്താണ് ആദിവാസി ഭൂമി ബില്ല് കേരളനിയമസഭ പാസാക്കുന്നത്. അന്ന് ബുദ്ധിജീവികളടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നു. എന്നിട്ടും കടമ്മനിട്ട ഇതിനെതിരെ മിണ്ടിയില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കടമ്മനിട്ടയിലെ കവി മരിച്ചുപോയോ എന്നു തോന്നിയ സന്ദര്‍ഭമായിരുന്നു അത്. ഈ പശ്ചാത്തലത്തിലാണ് കുറത്തിയെത്തുന്നു എന്ന കവിത എഴുതിയത്. നിയമസഭയിലേക്ക് കവിയെ കാണാനെത്തുന്ന കുറത്തിയെ നിയമപാലകര്‍ ആട്ടിപ്പായിക്കുന്നതായിരുന്നു കവിതയുടെ ഇതിവൃത്തം. ആദിവാസികളെക്കുറിച്ച് ആവേശത്തോടെ കവിത ചമയ്ക്കുകയും ചൊല്ലുകയും ചെയ്ത കടമ്മനിട്ട ബില്ലിനെതിരെ പ്രതികരിക്കാത്തതില്‍ മനംനൊന്തായിരുന്നു ഈ വിമര്‍ശനം.

മലയാളകവിതയിലെ കടുംതുടി

മലയാളകവിതയിലെ കടുംതുടി

മലയാള കവിതയുടെ സാംസ്കാരിക കുലപതിയാണ് ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണത്തോടെ അസ്തമിച്ചത്. കേരളത്തിന്റെ അടിസ്ഥാനതാളത്തില്‍ നിന്നുകൊണ്ട് കവിതയെഴുതിയ കടമ്മനിട്ടയ്ക്ക് സമൂഹത്തോട് ചിലത് പറയാനുണ്ടായിരുന്നു. താന്‍ ജീവിക്കുന്ന പരിതോവസ്ഥയോട് ചിലത് ചോദിക്കാനുമുണ്ടായിരുന്നു. 'എവിടെപ്പോയ് എന്റെ കിടാങ്ങള്‍?' എന്നു ചോദിക്കുമ്പോള്‍ ഉള്ളിലെ കിടുങ്ങല്‍ ധ്വനിപ്പിക്കാനും 'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ?' എന്നു ഗര്‍ജ്ജിക്കുമ്പോള്‍ കീഴാളന്റെ നാവാകാനും 'അങ്ങേലെ മൂപ്പിന്ന് ചത്തോടീ?' എന്നു ചോദിച്ചുകൊണ്ട് ജീവിതത്തിന്റെ നിരര്‍ത്ഥകതയെ പരിഹസിക്കാനും കടമ്മനിട്ടയ്ക്ക് സാധിച്ചു. 'പറയൂ, പരാതി നീ കൃഷ്ണേ' എന്നും 'നിന്റെ കരാംഗുലി സ്പര്‍ശമണികളാല്‍ എന്റെ നെഞ്ചാകെ ഉഴിഞ്ഞുണര്‍ത്തുക' എന്നും വായിക്കുമ്പോള്‍ കവിയുടെ ശബ്ദം എത്രയും പ്രണയാര്‍ദ്രമാകുന്നതും നമ്മള്‍ അറിഞ്ഞു.
അപ്രിയമായ സത്യത്തിന്റെ പാരുഷ്യവും വശ്യമായ ശബ്ദത്തിന്റെ മാധുര്യവും ചാലിച്ചെഴുതിയ കവിതയാണ് കടമ്മനിട്ടയുടേത്. ഭക്തിയുടെ വസന്തകാലം മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തച്ഛനും പൂന്താനവും തുടങ്ങി കാല്പനികതയുടെ പുഷ്പകാലമായി ജീവിച്ച ചങ്ങമ്പുഴയുമെല്ലാം കടമ്മനിട്ടയുടെ കവിതകളില്‍ സുഗന്ധം പരത്തിയിട്ടുണ്ട്. എന്നാല്‍, എഴുത്തച്ഛന്റെ ആഢ്യമായ സ്വരത്തെയും ചങ്ങമ്പുഴയുടെ തരളസൌന്ദര്യത്തെയും അതിജീവിച്ച് ദ്രാവിഡത്തനിമയുടെ കരുത്തായി മാറുകയായിരുന്നു കടമ്മനിട്ടയുടെ കവിത.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ക മ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായ അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച കടമ്മനിട്ട രാമകൃഷ്ണന്‍ ക്ഷേത്ര കാര്യങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. എന്നാല്‍, ദൈവത്തിന്റെ അസ്തിത്വം ഒരു സൈദ്ധാന്തിക പ്രശ്നമായി കവിയെ അലട്ടിയിരുന്നില്ല. ജീവിക്കാന്‍ എനിക്കൊരു ദൈവം വേണം, അതെനിക്ക് ആശ്വാസവും അഭയവുമാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല. യുക്തിവാദമല്ല യുക്തിബോധമാണ് നമുക്ക് വേണ്ടത് എന്നാണ് അദ്ദേഹം പറയാറു ണ്ടാ യിരുന്നത്.
സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഒരു എക്സ്റ്റന്‍ഷനാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്നു കരുതിയ കവിയാണ് കടമ്മനിട്ട. കവിതയും രാഷ്ട്രീയവും സാമൂഹ്യ പ്രവര്‍ത്തനവും പരസ്പരപൂരകങ്ങളായി കവി കണ്ടു. അതുകൊണ്ടാണ് ജനകീയ കവിയായ കടമ്മനിട്ട ജനപ്രതിനിധിയുമായത്. ആധുനികതയുടെ വേനലില്‍പ്പെട്ടു നിന്ന മലയാളകവിതയെ വീണ്ടും ജനങ്ങളിലേക്കടുപ്പിച്ച് കാവ്യമഴപെയ്യിച്ച കവിയെ രാഷ്ട്രീയത്തിന്റെ ഇടനാഴിയില്‍ നഷ്ടമാവുന്നു എന്ന് ഈ അവസരത്തില്‍ ചി ലര്‍ വ്യാകുലപ്പെട്ടു. പക്ഷേ, കടമ്മനിട്ട രാമകൃഷ്ണന്‍ എങ്ങും പോയില്ല, ഇവിടെത്തന്നെ ഉണ്ടായിരുന്നു. നെല്ലിന്‍തണ്ടു മണക്കും വഴികളിലും എള്ളിന്‍ നാമ്പു കുരുക്കും വയലുകളിലും ആ ശബ്ദം ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരുന്നു. ഓരോ സന്ധ്യകളിലും ആ ശബ്ദം മലയാളികള്‍ കേട്ടു. ഓരോ പ്രഭാതങ്ങളിലും ആ നാദം കാതില്‍മുഴങ്ങി. കീഴാളന്റെ നാവിന് വാളിന്റെ മൂര്‍ച്ചയും പീരങ്കിയുടെ മുഴക്കവും നല്‍കിയ കവി ഇവിടെത്തന്നെയുണ്ടായിരുന്നു. അനീതികള്‍ക്കെതിരെ ജ്വലിച്ച ആ ക്ഷുഭിത യൌവനം അവസാനശ്വാസംവരെയും കവിക്കൊപ്പം ഉണ്ടായിരുന്നു.
ഇടശ്ശേരിക്കുശേഷം മലയാളകവിത ദ്രാവിഡക്കരുത്തും പാരുഷ്യത്തിന്റെ മുഴക്കവും വീണ്ടും അറിഞ്ഞത് കടമ്മനിട്ടയുടെ കവിതകളിലൂടെയാണ്. എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകുമെന്നും എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കുമെന്നും ഓര്‍മ്മിപ്പിച്ച കവിയാണ് കടമ്മനിട്ട. പടയണിപ്പാട്ടിന്റെ താളവും ശ്രുതിഭേദങ്ങളും ആവാഹിച്ചുകൊണ്ട് ഉറഞ്ഞുപാടിയ കവി ഗദ്യത്തിന്റെ സൂക്ഷ്മ സ്പന്ദനവും ഭാവഗരിമയും ഭാഷയില്‍ആവാഹിച്ചു. വിരുദ്ധോക്തി കലര്‍ന്ന ഉപഹാസം കടമ്മനിട്ട ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചതു ഗദ്യകവിതയിലാണ്.
ഒരാളുടെ ജീവിതം എന്നും അയാളുടെ തന്നെ ജീവിതമാണ് എന്നു പറയുന്നതുപോലെ ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ഒരു ഏകീകൃത സ്വഭാവമുണ്ടായിരിക്കും. വ്യക്തി എന്ന നിലയിലും കവി എന്ന നിലയിലും ഈ ഏകീകൃത സ്വഭാവം നിലനിറുത്തിയ കവിയാണ് കടമ്മനിട്ട. എന്നും അടിച്ചമര്‍ത്തപ്പെട്ടവന്റെ ജ്വലിക്കുന്ന നാവായി നിലകൊള്ളുകയും നല്ല വാക്കുകള്‍ ഓതുവാന്‍ ത്രാണിയുണ്ടാകണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്ത കവി ഇനി നമ്മോടൊപ്പമില്ല. പക്ഷേ, അദ്ദേഹത്തിന്റെ കവിത മലയാളികളുടെ വായനാമുറിയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നില്ല. നമ്മുടെ ഈ പ്രിയപ്പെട്ട കവിയുടെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സാംസ്കാരിക കേരളത്തിന്റെ യും ദുഃഖത്തില്‍ കേരളകൌമുദിയും പങ്കുചേരുന്നു.