Wednesday, October 6, 2010

മത്സരം തുടങ്ങുംമുമ്പേ കോഗ്രസിന് കിതപ്പ്

മത്സരം തുടങ്ങുംമുമ്പേ കോഗ്രസിന് കിതപ്പ്

മത്സരയോട്ടത്തിന്റെ ഒടുവിലാണ് സാധാരണ കിതപ്പ് വരുന്നത്. കോഗ്രസ് ഓടാന്‍ തുടങ്ങുമ്പോള്‍തന്നെ കലശലായി കിതക്കുന്നത് കാണികള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ പിഡിപി, ലാവ്ലിന്‍, എല്‍ഡിഎഫിലെ അനൈക്യം എന്നിവയായിരുന്നു യുഡിഎഫിന്റെ ആയുധം. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളൊന്നും അവര്‍ക്ക് പറയാനുണ്ടായില്ല. ജനങ്ങള്‍ക്കനുകൂലമായ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഉള്‍പ്പെടെ ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി നടപ്പാക്കിയതായിരുന്നു. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങളില്‍നിന്ന് ജനശ്രദ്ധ തന്ത്രപരമായി തിരിച്ചുവിടുന്നതില്‍ യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഒരു പരിധിവരെ വിജയിക്കുകയുംചെയ്തു. അന്നത്തെ ആയുധമൊക്കെ ഇന്ന് പഴകി തുരുമ്പിച്ച് ദ്രവിച്ചിരിക്കുന്നു. ആശ്വാസമായി കണ്ടെത്തിയതാണ് വിഷക്കള്ളും ലോട്ടറിയും. അത് രണ്ടും യുഡിഎഫിനെത്തന്നെ തിരിഞ്ഞുകുത്തി. നനഞ്ഞുപോയ പടക്കത്തിന് വീണ്ടും തീകൊളുത്താനുള്ള വൃഥാശ്രമമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും അവരുടെ വക്കാലത്ത് ഏറ്റെടുത്ത വലതുപക്ഷമാധ്യമങ്ങളും നടത്തുന്നത്. വിഷക്കള്ള് പാലക്കാട്ടുനിന്ന് കൊണ്ടുവന്നതാണെന്നും അത് നിര്‍മിക്കുന്നതില്‍ കോഗ്രസ് നേതാവിനാണ് മുഖ്യപങ്കെന്നും തെളിഞ്ഞതോടെ കൂരമ്പ് ആവനാഴിയില്‍ തിരിച്ചിടേണ്ട ഗതികേടിലായി കോഗ്രസ്. മറ്റൊരായുധമായ ലോട്ടറിവിവാദത്തിനും അതേഗതി വന്നിരിക്കുന്നു. യുഡിഎഫിന്റെ മനസാക്ഷിയായ മലയാളമനോരമ പറയുന്നു: "ലോട്ടറിപ്രശ്നത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, കേരളത്തില്‍ ചെലവഴിച്ച 24 മണിക്കൂറിനിടെ സിംഗ്വി ഈ അധ്വാനമത്രയും നിഷ്ഫലമാക്കി''. റിപ്പോര്‍ട്ട് തുടരുന്നു. "ലോട്ടറി കേസ് വാദിക്കാനെത്തിയ അഡ്വക്കേറ്റ് അഭിഷേക് സിംഗ്വിയുടെ ഹോട്ടല്‍ ബില്‍ അടച്ചത് ലോട്ടറി വിവാദത്തിലെ കേന്ദ്രകഥാപാത്രം സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള എസ് എസ് മ്യൂസിക് ടിവി ചാനലിന്റെ ചെന്നൈ ഓഫീസ് മാനേജരെന്ന് സ്വകാര്യ ടിവി ചാനല്‍ റിപ്പോര്‍ട്ടുചെയ്തു''. പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്റെ വാടക ഉള്‍പ്പെടെ 65,194 രൂപയാണ് സിങ്വിക്കുവേണ്ടി ഷാജഹാന്‍ അടച്ചതെന്നാണ് രേഖകള്‍ എന്നുകൂടി ആ പത്രം വെളിപ്പെടുത്തുന്നുണ്ട്. സിങ്വി കേസ് വാദിക്കാന്‍ വാങ്ങിയ പണം എത്രയാണെന്ന് ഇത്രയൊക്കെ വിവരം ശേഖരിച്ചവര്‍ അറിയാത്തതല്ലെന്ന് കോഗ്രസ് നേതാക്കള്‍ മനസിലാക്കേണ്ടതായിരുന്നു. അതിന്റെ പേരില്‍ ഡോ. തോമസ് ഐസക്കിന്റെയും എം വി ജയരാജന്റെയും നേരെ ചെളിവാരിയെറിഞ്ഞിട്ടു കാര്യമില്ല. കോഗ്രസിന്റെ ആയുധം നിഷ്ഫലമായതായി സമ്മതിച്ച മാധ്യമങ്ങള്‍തന്നെ ഇപ്പോള്‍ 'നഷ്ടപരിഹാര'ത്തിനായി പുതിയ വാദമുഖങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അതിലൊന്നാണ് സിങ്വിക്കെതിരെ കേന്ദ്ര കോഗ്രസ് നേതൃത്വം നടപടിയെടുക്കാന്‍ പോകുന്നുവെന്ന പ്രചാരണം. സിങ്വി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി വാദിച്ചത് യാദൃച്ഛികസംഭവമല്ല. ഇന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും ഭാര്യ നളിനിയും കോടതിയില്‍ ലോട്ടറി രാജാക്കന്‍മാര്‍ക്കുവേണ്ടി കേസ് വാദിച്ചവരാണ്. അതിന്റെ തുടര്‍ച്ചമാത്രമാണ് അഭിഷേക് മനു സിങ്വിയുടെ വക്കാലത്തും വാദവും. സിങ്വി കേന്ദ്രനിയമത്തിന് അനുകൂലമായാണ് വാദിച്ചതെന്ന ന്യായീകരണം പറഞ്ഞുകഴിഞ്ഞു. കേന്ദ്ര ലോട്ടറിനിയമം പാസാക്കിയത് കോഗ്രസിന്റെ നയമനുസരിച്ചാണ്. അതിനനുകൂലമായി വാദിക്കുന്നത് 'അച്ചടക്കലംഘന'മാണെന്ന് സ്ഥാപിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതറിയാത്തവരല്ല പ്രശ്നം അച്ചടക്കസമിതിക്കുവിട്ട് മുഖം രക്ഷിക്കാന്‍ നോക്കുന്നത്. തദ്ദേശഭരണതെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ഈ നില തുടരാനാണ് കേരളത്തിലെ കോഗ്രസ് ആഗ്രഹിക്കുന്നതെന്ന് വ്യക്തം. സിങ്വിക്കെതിരായ കെപിസിസി നേതാക്കളുടെ ആരോപണം കപടനാടകമാണെന്ന് ഹൈക്കമാന്‍ഡിനും നന്നായറിയാം. അച്ചടക്ക സമിതി, നടപടി, വക്താവുസ്ഥാനത്തുനിന്ന് മാറ്റല്‍ എന്നെല്ലാം ഇവിടത്തെ കോഗ്രസുകാര്‍ പറഞ്ഞു നടക്കുന്നതേയുള്ളൂ. ഡല്‍ഹിയില്‍ അതൊന്നും ചെലവാകില്ല. അതല്ലെങ്കില്‍ സിങ്വിയെ ശരിപ്പെടുത്തികളയും എന്ന് കേരളത്തിലെ ഉന്നത കോഗ്രസുകാര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു കമീഷന്‍ വിളിച്ച സുപ്രധാന യോഗത്തില്‍ കോഗ്രസിന്റെ പ്രതിനിധിയായി സിങ്വിയെത്തന്നെ നിയോഗിക്കുമായിരുന്നോ? ഇവിടെ ആരെന്തു കരഞ്ഞാലും കേന്ദ്ര കോഗ്രസിന്റെ നയം ലോട്ടറി മാഫിയക്ക് അനുകൂലമാണെന്നാണ് ഇതിലൂടെ ഹൈക്കമാന്‍ഡ് തന്നെ പ്രഖ്യാപിച്ചത്. അന്യസംസ്ഥാന ലോട്ടറി തടയണമെന്ന് കോഗ്രസിന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ കേന്ദ്രനിയമത്തില്‍ആവശ്യമായ ഭേദഗതി വരുത്തിയാല്‍ മതി. അതിന് തയ്യാറാകാതെ ഭൂട്ടാന്‍, സിക്കിം ലോട്ടറിയെയും ലോട്ടറി രാജാക്കന്മാരായ മണികുമാര്‍ സുബ്ബ, സാന്റിയാഗോ മാര്‍ട്ടിന്‍ എന്നിവരെയും സംരക്ഷിക്കാനാണ് ശ്രമം. ഉമ്മന്‍ചാണ്ടിയും സംഘവും സാന്റിയാഗോ മാര്‍ട്ടിനെതിരെ ഉറഞ്ഞുതുള്ളുന്നതും തനി വഞ്ചനയാണ്. മാര്‍ട്ടിനുവേണ്ടി കേസ് വാദിച്ച് അനുകൂലവിധി സമ്പാദിച്ചുകൊടുത്തത് സിങ്വിയെങ്കില്‍ തുടര്‍ന്ന് വക്കാലത്ത് ഏറ്റെടുത്തത് യുപിഎ ഘടകകക്ഷിയായ ഡിഎംകെയുടെ നേതാവ് കരുണാനിധിയാണ്. തമിഴ്നാട് സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറല്‍തന്നെ ലോട്ടറി ഏജന്റിനുവേണ്ടി വാദിക്കാന്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത് കോഗ്രസ് നേതാക്കള്‍ അറിഞ്ഞില്ലേ? കോഗ്രസിനെ താല്‍ക്കാലികമായി രക്ഷിക്കാനാനും ശ്രദ്ധ തിരിക്കാനുമാണ് തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ മാര്‍ട്ടിനുവേണ്ടി ഹാജരായത്. ലോട്ടറി രാജാവെന്നും ലോട്ടറി മാഫിയയെന്നും വിളിക്കുന്ന സാന്റിയാഗോ മാര്‍ട്ടിന് കേന്ദ്രകോഗ്രസ് നേതാക്കളിലും യുപിഎ സര്‍ക്കാരിലുമുള്ള സ്വാധീനം മനസിലാക്കാന്‍ ഇതില്‍കൂടുതല്‍ തെളിവൊന്നും ആവശ്യമില്ല. ചിദംബരവും ഭാര്യ നളിനിയും മാര്‍ട്ടിനുവേണ്ടി വാദിച്ചപ്പോള്‍ പ്രതിഷേധം പ്രകടിപ്പിക്കാത്ത കോഗ്രസ് നേതാക്കള്‍ ഇപ്പോള്‍ സിങ്വിക്കെതിരെ പറയുന്നത് തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ടുള്ള തട്ടിപ്പുമാത്രം. ഇത് കേരളത്തിലെ ഉല്‍ബുദ്ധരായ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ പൊറാട്ടുനാടകം എത്രയും വേഗം അവസാനിപ്പിച്ച് തോല്‍വി സമ്മതിച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പുപറയാന്‍ ഉമ്മന്‍ചാണ്ടിയും സംഘവും തയ്യാറാകുകയാണ് വേണ്ടത്. അതല്ലെങ്കില്‍ തുടക്കത്തില്‍ തന്നെ കിതക്കുന്നവര്‍ക്ക് ഫിനിഷിങ് പോയിന്റിലെത്താനാകാതെ വരും.

No comments: