Friday, October 8, 2010

കോഗ്രസിന്് ബിജെപി, പോപ്പുലര്‍ ഫ്രണ്ട് ചങ്ങാത്തം: പിണറായി

കോഗ്രസിന്് ബിജെപി, പോപ്പുലര്‍ ഫ്രണ്ട് ചങ്ങാത്തം: പിണറായി

തിരു: മതനിരപേക്ഷത തകര്‍ക്കുന്ന നിലപാടിലാണ് കോഗ്രസും യുഡിഎഫുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരുവശത്ത് ബിജെപിയുമായും മറുവശത്ത് പോപ്പുലര്‍ ഫ്രണ്ടുമായുമാണ് തെരഞ്ഞെടുപ്പില്‍ ഇവരുടെ കൂട്ടുകെട്ട്. മാണി-ജോസഫ് ലയനത്തിലെ ക്രൈസ്തവ പുരോഹിത ഇടപെടല്‍ മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ തെളിവാണ്. തൃശൂര്‍ ജില്ലയില്‍ സിപിഐ എം-ബിജെപി പ്രാദേശിക ധാരണയെന്ന വാര്‍ത്തയ്ക്കൊപ്പം ബിജെപി-കോഗ്രസ് പ്രതികരണവും വന്നു. ഇതു വ്യക്തമാക്കുന്നത് വലിയൊരു ഗൂഢാലോചന ഈ ആക്ഷേപത്തിനു പിന്നിലുണ്ടെന്നാണ്. ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നത് യുഡിഎഫാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന കോഗ്രസിന് വോട്ടുമറിക്കുന്ന ബിജെപി-കോഗ്രസ് ബന്ധത്തിനുള്ള ന്യായമാണ്. ബിജെപി, ആര്‍എസ്എസ് എന്നിവയുമായി യുഡിഎഫിനും കോഗ്രസിനുമുള്ള ബന്ധം കേരളത്തില്‍ പരക്കെ അറിവുള്ളതാണ്. നിരവധി പ്രദേശത്ത് സംയുക്ത ഭരണമാണ്. ഈ ബന്ധം തള്ളിപ്പറയാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല. മാണി-ജോസഫ് ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നോ രണ്ടോ ക്രൈസ്തവ പുരോഹിതരാണെങ്കിലും അതിനു മതത്തിന്റെ മുദ്രയുണ്ട്. ഇത്തരം ഇടപെടലുകള്‍ മതനിരപേക്ഷത തകര്‍ക്കും. ചില കത്തോലിക്കാ പുരോഹിതര്‍ ഇടതുപക്ഷത്തിനെതിരെ നല്ല രീതിയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നുണ്ട്. നല്ല മൂല്യം നിലനിര്‍ത്തുന്ന വ്യക്തികള്‍പോലും സ്വതന്ത്രന്മാരായി മത്സരിച്ചാല്‍ രാഷ്ട്രീയംനോക്കി മാത്രമേ വോട്ടുനല്‍കാന്‍ പാടുള്ളൂവെന്നും സ്വതന്ത്രവേഷമെന്ന ഇടതുപക്ഷത്തിന്റെ കെണിയില്‍ വീഴരുതെന്നുമുള്ള ഇടയലേഖനം ഇതിന്റെ വ്യക്തമായ രൂപമാണ്. ഈ ഇടയലേഖനം പള്ളികളില്‍ വായിക്കാത്ത പുരോഹിതരും വായിച്ചിടത്ത് ചോദ്യംചെയ്ത വിശ്വാസികളുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൈവെട്ടിയ ടി ജെ ജോസഫിനെ കോളേജില്‍നിന്നു പിരിച്ചുവിട്ട നടപടി ന്യായീകരിച്ച ഇടയലേഖനത്തെ എതിര്‍ക്കാന്‍ വിവിധ സഭയും വിശ്വാസികളും രംഗത്തുവന്നു. മതത്തിനു മതത്തിന്റെ റോളുണ്ട്. ഇത് കളഞ്ഞുകുളിക്കുകയാണ് ചില ക്രൈസ്തവ പുരോഹിതരും യുഡിഎഫും. പോപ്പുലര്‍ ഫ്രണ്ടും യുഡിഎഫുമായുള്ള ബന്ധം സംസ്ഥാനത്ത് വ്യക്തമാണ്. ഈ ബന്ധം തുറന്നുകാട്ടി മുസ്ളിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രസ്താവന നടത്തിയെങ്കിലും യുഡിഎഫ് നിലപാടു മാറ്റിയിട്ടില്ലെന്നും പിണറായി പറഞ്ഞു. അയോധ്യക്കേസില്‍ ആശ്രയിക്കേണ്ടത് കോടതി വിധിയെയാണ് എന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍, തെളിവിനേക്കാള്‍ വിശ്വാസത്തിന് പ്രാമുഖ്യം നല്‍കിയ അയോധ്യക്കേസിലെ ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമുണ്ടാക്കും. ബാബറിമസ്ജിദ് തകര്‍ത്തത് കുറ്റകൃത്യമാണ്. അതേപ്പറ്റി ഹൈക്കോടതി കേസില്‍ ആരാഞ്ഞിരുന്നില്ല. പക്ഷേ, പള്ളി പൊളിച്ച ക്രിമിനല്‍ നടപടിയെ ന്യായീകരിക്കുന്നതായി കോടതിവിധി. ഇതെല്ലാം സുപ്രീംകോടതി പരിശോധിക്കുമെന്നാണ് കരുതുന്നത്. അയോധ്യവിഷയം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വകയാക്കരുതെന്നും പിണറായി ഓര്‍മിപ്പിച്ചു.

No comments: