Wednesday, September 29, 2010

യുഡിഎഫ്- ബിജെപി എസ്ഡിപിഐ ബാന്ധവം

യുഡിഎഫ്- ബിജെപി എസ്ഡിപിഐ ബാന്ധവം

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്ഒക്ടോബര്‍ 23നും 25നും നടക്കുന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളുമായി കോഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഏര്‍പ്പെട്ടിരിക്കുന്ന സഖ്യം ഇതിനകം വെളിവായിക്കഴിഞ്ഞു. താല്‍ക്കാലിക ലാഭത്തിന് ഇരു വര്‍ഗീയതയുമായും കൈകോര്‍ക്കാന്‍ ഒട്ടും അറപ്പില്ലാത്ത യുഡിഎഫിന്റെ ജീര്‍ണമുഖം വരുംനാളുകളില്‍ കൂടുതല്‍ അപഹാസ്യമാവാന്‍ പോകുകയാണ്. ഇടുക്കിയില്‍ എസ്ഡിപിഐയുമായും കിളിമാനൂരിലും കാസര്‍കോട്ടുമടക്കം സംസ്ഥാനത്ത് പലഭാഗത്തും ആര്‍എസ്എസുമായും ജാള്യലേശമില്ലാതെ കൂട്ടുകൂടുന്ന യുഡിഎഫിന്റെ അധികാരാര്‍ത്തിക്ക് കേരളത്തിന്റെ സമീപകാലചരിത്രത്തിലെങ്ങും സമാനതകളില്ല. കോലീബി(കോഗ്രസ്-ലീഗ്-ബിജെപി) എന്ന പഴയ സംജ്ഞയില്‍ നിന്ന് യുഡിഎഫ് സംവിധാനം ബഹുദൂരം മുന്നോട്ടുപോയി. ബിജെപിക്കൊപ്പം എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ളാമിയെയും ഉള്‍പ്പെടെ ഉള്‍ക്കൊള്ളാവുന്ന തരത്തിലേക്കാണ് യുഡിഎഫ് അപകടകരമാംവിധം അധഃപതിച്ചിരിക്കുന്നത്. 1991ല്‍ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര ലോക്സഭാ മണ്ഡലത്തിലും ബിജെപിയുമായി കൂട്ടുകൂടിയ യുഡിഎഫ് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും ഹൈന്ദവഫാസിസ്റുകളെ പ്രതിനിധാനംചെയ്യുന്ന ബിജെപിയെന്ന വര്‍ഗീയകക്ഷിയുമായും ആര്‍എസ്എസുമായും പരസ്യമായ ബാന്ധവത്തിലേര്‍പ്പെട്ടിരുന്നു. കേരള നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന ബിജെപിയുടെ പഴയകാല അവകാശവാദം ഇപ്പോള്‍ ആ പാര്‍ടി നേതാക്കളുടെ വന്യസ്വപ്നങ്ങളില്‍പ്പോലും കടന്നുവരുന്നില്ല. തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ കോഗ്രസിനുവേണ്ടി മറിക്കാനുള്ളതാണ് തങ്ങളുടെ വോട്ടെന്ന ബോധ്യം ബിജെപി കേഡര്‍മാരിലും അണികളിലും വേരുറച്ചുപോയിരിക്കുന്നു. കേരള നിയമസഭയിലേക്കുള്ള അക്കൌണ്ടല്ല പകരം ചില നേതാക്കള്‍ക്ക് കോടികളുടെ അക്കൌണ്ടാണ് ഈ വോട്ടുവില്‍പ്പനയിലൂടെ തുറക്കാനായതെന്ന് ഇതിന്റെ പേരില്‍ ബിജെപിക്കുള്ളില്‍ അടുത്ത കാലത്തു നടന്ന കലാപങ്ങള്‍ കേരളജനതയോട് വിളിച്ചു പറയുകയായിരുന്നു. 1991ലെ വോട്ടുവില്‍പ്പനയെക്കുറിച്ച് മുതിര്‍ന്ന നേതാവ് കെ ജി മാരാര്‍ തന്റെ ജീവിതകഥയില്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ വോട്ടുവില്‍പ്പനയെക്കുറിച്ച് അന്വേഷിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള ഇന്ന് ആ പാര്‍ടിയിലില്ല. അതിനുശേഷം 2001ലെ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞതും ബിജെപിക്കാര്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിനുവരെ കാരണമായി. പാര്‍ടിക്ക് ഇത്രയേറെ ക്ഷതമുണ്ടാക്കിയിട്ടും യുഡിഎഫുമായി പരസ്യമായി കൂട്ടുകൂടാന്‍ ബിജെപി നേതൃത്വത്തിന് മടിയേതുമില്ല. മതനിരപേക്ഷതയുടെ മൂല്യങ്ങളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്ന കോഗ്രസിനും തെല്ലും നാണമില്ല, രാജ്യത്തിന്റെ അഖണ്ഡതയ്ക്കു തന്നെ ഭീഷണിയായ ഫാസിസ്റുകളുമായി സഖ്യംചേരാന്‍. ഈ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം ആവര്‍ത്തിക്കാന്‍ പോകുകയാണ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ആര്‍എസ്എസ് താലൂക്ക് സംഘചാലകിന്റെ ഭാര്യയും മുന്‍ സംഘചാലകിന്റെ മകളും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുയാണ്. ഹിന്ദു മുന്നണിയുടെ പ്രമുഖനായ നേതാവിന്റെ സഹോദരനും കോഗ്രസ് സ്ഥാനാര്‍ഥിയാണ്. ഈ വാര്‍ഡുകളിലൊന്നും ബിജെപിക്ക് പേരിനുപോലും സ്ഥാനാര്‍ഥികളില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വതന്ത്രനായി മത്സരിച്ച് കോഗ്രസിന്റെ പരോക്ഷ പിന്തുണയോടെ ജയിച്ചയാള്‍ ഇപ്പോള്‍ പരസ്യമായി കോഗ്രസ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇത് കിളിമാനൂരിലെയും തിരുവനന്തപുരം കോര്‍പറേഷനിലെയും മാത്രം കാര്യമല്ല. കേരളത്തിലുടനീളം ബിജെപിയുമായി കോഗ്രസും ലീഗും സഖ്യത്തിലാണെന്നതിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണിത്. ഹിന്ദു വര്‍ഗീയതയുമായി മാത്രമല്ല, കേരളത്തില്‍ സമീപകാലത്ത് അപകടകരമാംവിധം രൂപമാറ്റം സംഭവിച്ച മുസ്ളിം വര്‍ഗീയവാദികളോടും യുഡിഎഫിന് വ്യാപകമായ ബന്ധമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി ബന്ധമുണ്ടെന്ന പേരില്‍ എല്‍ഡിഎഫിനെതിരെ ആക്ഷേപവര്‍ഷം ചൊരിഞ്ഞ യുഡിഎഫും അവരുടെ മെഗാഫോണുകളായ കേരളത്തിലെ മാധ്യമങ്ങളും ഒരു കാര്യത്തില്‍ വിജയം കണ്ടു. പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് ഒളിഞ്ഞുംതെളിഞ്ഞും കൂട്ടുചേര്‍ന്ന കാര്യം വിദഗ്ധമായി മറച്ചുവയ്ക്കുന്നതില്‍. മുസ്ളിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെപ്പോലും സ്വാധീനിച്ച പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിനാണ് തങ്ങളുടെ പിന്തുണയെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും അത് ഒരു ചെറുവാര്‍ത്തയായിപ്പോലും നല്‍കാത്തവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതിലൂടെ മുസ്ളിം വര്‍ഗീയതയുടെ വളര്‍ച്ച പ്രഖ്യാപിച്ച ഇടുക്കിയില്‍തന്നെ എസ്ഡിപിഐയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോഗ്രസ് കാണിച്ച തിടുക്കവും ഉത്സാഹവും മതനിരപേക്ഷസമൂഹം അത്ഭുതത്തോടെയാണ് കാണുന്നത്. ഒപ്പം തെരഞ്ഞെടുപ്പില്‍ ആരുമായി ചേരാനും തങ്ങള്‍ക്ക് മടിയില്ലെന്ന പരസ്യപ്രഖ്യാപനം കൂടിയാണിത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും മുന്നണിക്ക് ഭൂരിപക്ഷമുള്ള തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഈ വര്‍ഗീയബാന്ധവത്തിലൂടെ യുഡിഎഫ് സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, വികസനവും സമാധാനാന്തരീക്ഷവും കാംക്ഷിക്കുന്ന കേരള ജനതയ്ക്കു മുന്നില്‍ യുഡിഎഫിന്റെ കുത്സിതനീക്കം വിലപ്പോവില്ല. വര്‍ഗീയവാദികളുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ടപ്പോഴൊക്കെ യുഡിഎഫിനെ പാഠംപഠിപ്പിച്ച കേരളം ഇത്തവണയും ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകതന്നെ ചെയ്യും.

സര്‍ക്കാരിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമം: പിണറായി

സര്‍ക്കാരിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമം: പിണറായി


ഇടുക്കി: സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മതമേലധ്യക്ഷന്മാരെ നേരിട്ട് ഉപയോഗിക്കുകയാണ്. പാര്‍ടിയില്‍നിന്ന് പുറത്തുവരണമെന്ന് ഇടയലേഖനങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നു. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം വീക്ഷണത്തോടെ പാര്‍ടിയോടൊപ്പം നില്‍ക്കുന്നവര്‍ സഭാധ്യക്ഷന്മാര്‍ പറഞ്ഞാല്‍ പോകുന്നവരല്ല. നെടുങ്കണ്ടത്ത് സിപിഐ എം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതിന്റെ വ്യക്തമായ തെളിവാണ് ഇടയലേഖനം. സഹകരിക്കാവുന്ന മേഖലകളില്‍ സഭയുമായി സഹകരിക്കുകയെന്നതാണ് പാര്‍ടി നിലപാട്. മറിച്ച് പാര്‍ടിയെ തകര്‍ക്കുന്നതിന് കോഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെങ്കില്‍ സഭാ സ്ഥാനങ്ങളൊഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുകയാണ് വേണ്ടത്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്. രാഷ്ട്രീയം മതത്തിലിടപെട്ട് കുഴപ്പങ്ങളുണ്ടാക്കിയതിന്റെ ഉദാഹരണമാണ് ബാബറി മസ്ജിദ് കേസ്. ഈ കേസില്‍ വ്യാഴാഴ്ച വിധി വരുമ്പോള്‍ ആരും പ്രകോപനമുണ്ടാക്കാന്‍ തുനിയരുത്. അത്തരക്കാരെ പിന്തിരിപ്പിച്ച് നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഇറങ്ങണം. അധ്യാപകന്റെ കൈ വെട്ടിയ പോപ്പുലര്‍ ഫ്രണ്ടുമായി കോഗ്രസ് തദ്ദേശതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നു. യുഡിഎഫിലെ കക്ഷിയായ മുസ്ളീംലീഗ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ എല്ലാ മുസ്ളീം സംഘടനകളും അധ്യാപകന്റെ കൈവെട്ടിയതിനെ അപലപിച്ചു. ഇടുക്കിയിലെ പട്ടയപ്രശ്നത്തിലടക്കം കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നത്. ഉപാധിരഹിത പട്ടയം നല്‍കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. കെ കെ ജയചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.

Monday, September 27, 2010

ബദല്‍ സോഷ്യലിസം മാത്രം

ബദല്‍ സോഷ്യലിസം മാത്രം

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്പന്നരാഷ്ട്രമായ അമേരിക്കയില്‍ ഏഴിലൊന്ന് ജനങ്ങള്‍ ദരിദ്രരാണെന്ന വാര്‍ത്ത ലോകജനതയെ പുതിയ ചിന്താസരണിയിലേക്ക് നയിക്കാന്‍ ഇടവരുത്തുന്നതാണ്. 1991ല്‍ സോവിയറ്റ്യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസ്റ് വ്യവസഥയ്ക്ക് തിരിച്ചടിയുണ്ടായപ്പോള്‍ കമ്യൂണിസം തകര്‍ന്നെന്ന് വിളിച്ചുകൂവി ഒരുകൂട്ടമാളുകള്‍ തുള്ളിച്ചാടി ആഹ്ളാദിച്ചു. മാര്‍ക്സിസം മരിച്ചുകഴിഞ്ഞെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത്. സമൂഹത്തിന്റെ അന്തിമദിശ മുതലാളിത്തം മാത്രമാണെന്നും മുതലാളിത്തത്തിന് പ്രതിസന്ധി നേരിടേണ്ടിവന്നാലും അതെല്ലാം അതിജീവിക്കാന്‍ ശേഷിയും കരുത്തുമുണ്ടെന്നും കരുതി. മുതലാളിത്ത വ്യവസ്ഥയുടെ മുന്‍പന്തിയിലുള്ള അമേരിക്കന്‍ ഐക്യനാടുകള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഏകധ്രുവലോകത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നു. അതോടെ സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ആധിപത്യം നേടാന്‍ കഴിഞ്ഞു. ഈ ആധിപത്യം ഉറപ്പിക്കുന്നതിനാണ് സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയം അടിച്ചേല്‍പ്പിച്ചത്. അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ച് കീഴ്പ്പെടുത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. എന്നാല്‍, ഈ രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ചെറുത്തുനില്‍പ്പും ശക്തമായിരുന്നു. ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഈ രാജ്യങ്ങളുടെമേല്‍ പൂര്‍ണമായ ആധിപത്യം അമേരിക്കയ്ക്ക് ലഭിച്ചിട്ടില്ല. അതോടൊപ്പം ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളെ ചെകുത്താന്റെ സാമ്രാജ്യം എന്ന് വിളിച്ച് ആക്രമിക്കാന്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്തു. ഇത്രയധികം അനുകൂലമായ അന്തരീക്ഷം മറ്റൊരു രാഷ്ട്രത്തിനും ലഭിച്ചതായി അറിവില്ല. എന്നിട്ടും അമേരിക്കയ്ക്ക് സാമ്പത്തികത്തകര്‍ച്ച നേരിടേണ്ടിവന്നു എന്നത് മുതലാളിത്ത വ്യവസ്ഥയുടെ അസ്ഥിരതയാണ് വെളിപ്പെടുത്തുന്നത്. 2006 പിറന്നതോടെ അമേരിക്കന്‍ സാമ്രാജ്യത്വം അഗാധമായ സാമ്പത്തികപ്രതിസന്ധിയെ നേരിടാന്‍ നിര്‍ബന്ധിതമായി. 1929ലെ പൊതുസാമ്പത്തികക്കുഴപ്പത്തേക്കാളും രൂക്ഷമായ പ്രതിസന്ധിയാണ് അമേരിക്കന്‍ ഐക്യനാടുകളെ ബാധിച്ചത്. ബാങ്കിങ് മേഖലയും ഇന്‍ഷുറന്‍സ് മേഖലയും ഉള്‍പ്പെടെയുള്ള സാമ്പത്തികമേഖലയെ സാമ്പത്തികക്കുഴപ്പം ബാധിച്ചു. സ്വകാര്യബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ സാമ്പത്തികസ്ഥാപനങ്ങളെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വന്‍തോതില്‍ സഹായം നല്‍കി. എന്നിട്ടും അവയെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ വരുമാനത്തില്‍ ഗൌരവമായ ചോര്‍ച്ച സംഭവിച്ചു. നൂറുകണക്കിന് ബാങ്കുകള്‍ തകര്‍ന്നു. വികസനത്തോടൊപ്പം തൊഴില്‍സാധ്യതയും വര്‍ധിക്കുകയെന്ന പ്രതിഭാസം അവസാനിക്കുകയും തൊഴില്‍രഹിത വളര്‍ച്ച എന്ന നിലയുണ്ടാകുകയും ചെയ്തു. പുതിയ തൊഴില്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുള്ള തൊഴില്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായി. ഇത്തരം ഒരു സാഹചര്യത്തിലാണ് അമേരിക്കയില്‍ ജനസംഖ്യയില്‍ ഏഴിലൊന്ന് ദരിദ്രരാണെന്ന വിവരം പുറംലോകം അറിയുന്നത്. അമേരിക്കയില്‍ ജീവിക്കുന്ന ദരിദ്രരുടെ എണ്ണം 2009ല്‍ 4.4 കോടിയായി ഉയര്‍ന്നു എന്ന പാട്രിക് മാര്‍ട്ടിന്റെ ലേഖനത്തിലെ പരാമര്‍ശം മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളില്‍ ഞെട്ടലുളവാക്കുന്നതാണ്. അന്തിമദശ മുതലാളിത്തം മാത്രമാണെന്നു വാദിച്ച വിദഗ്ധര്‍ അങ്കലാപ്പില്‍ അകപ്പെട്ടുപോയെങ്കില്‍ അത്ഭുതപ്പെടാനില്ല. മാര്‍ക്സിസം ഇക്കാര്യം വളരെ മുന്‍കൂട്ടി തിരിച്ചറിഞ്ഞതാണ്. മുതലാളിത്തത്തിന്റെ അന്തിമമായ തകര്‍ച്ച അനിവാര്യമാണെന്ന വിലയിരുത്തല്‍ അസംഭവ്യമല്ലെന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷവും മാര്‍ക്സിസംലെനിനിസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകുന്ന പാര്‍ടിയാണ് സിപിഐ എം. അതുകൊണ്ടുതന്നെയാണ് മാനവരാശിയെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് മുതലാളിത്ത വ്യവസ്ഥയ്ക്കില്ലെന്നും മുതലാളിത്തത്തിനുള്ള ഏകബദല്‍ സോഷ്യലിസം മാത്രമാണെന്നും സിപിഐ എം നിശ്ചയദാര്‍ഢ്യത്തോടെ പ്രഖ്യാപിച്ചത്. അതാകട്ടെ ഇന്ത്യയുടെ ഭരണഘടനയില്‍ എഴുതിവച്ചതും കോഗ്രസ് ഭരണാധികാരികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ, ശതകോടീശ്വരന്മാരെ കൂടുതല്‍ കൂടുതല്‍ ധനികരാക്കുകയും ശതകോടീശ്വരന്മാരുടെ എണ്ണം അതിവേഗം വര്‍ധിപ്പിക്കുകയും എഴുപത് ശതമാനത്തിലധികം ജനങ്ങളെ തൊഴിലില്ലാത്തവരും പട്ടിണിക്കാരും പരമദരിദ്രരുമാക്കിത്തീര്‍ക്കുന്ന സോഷ്യലിസമല്ലെന്ന തിരിച്ചറിവും ജനങ്ങള്‍ക്കുണ്ടാകേണ്ടതുണ്ട്. ശാസ്ത്രീയ സോഷ്യലിസം സ്വീകരിച്ച ജനകീയ ചൈന ലോകത്തിലെ രണ്ടാമത്തെ സമ്പന്ന രാഷ്ട്രമായി വളരുകയാണ്. ക്യൂബ, വിയത്നാം, വടക്കന്‍കൊറിയ തുടങ്ങിയ രാജ്യങ്ങളുടെയും വളര്‍ച്ച ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മാറ്റവും ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. പരിമിതിക്കകത്തുനിന്നുകൊണ്ട് ബദല്‍ സാമ്പത്തികനയം നടപ്പാക്കുന്ന പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ പുരോഗതിയും ഇതര സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രനയത്തില്‍നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്നതാണ്. മാര്‍ക്സിസത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നതാണ് മുതലാളിത്ത ലോകത്തെ ബാധിച്ച പ്രതിസന്ധിയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ ലഭ്യമാക്കാന്‍ സോഷ്യലിസ്റ് വ്യവസ്ഥയ്ക്കു മാത്രമേ കഴിയൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ വഴിയൊരുക്കുന്നതാണ് സമീപകാല സംഭവവികാസങ്ങള്‍ എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ.

Sunday, September 26, 2010

മതഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്ന് രക്ഷാകവചമൊരുക്കുന്നത് കോണ്‍ഗ്രസ്സ് ..ഇത് നാടിന്ന് ആപത്ത്.

മതഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്ന് രക്ഷാകവചമൊരുക്കുന്നത് കോണ്‍ഗ്രസ്സ് ..ഇത് നാടിന്ന് ആപത്ത്.

തിരു: ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എം സലിമിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം ഒരിക്കല്‍ക്കൂടി മറനീക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടുകൂടിയ യുഡിഎഫിന്റെ ആപല്‍ക്കരമായ രാഷ്ട്രീയമാണ് ഇപ്പോള്‍ ഘടകകക്ഷിയുടെ ജില്ലാ പ്രസിഡന്റുതന്നെ തുറന്നുപറഞ്ഞത്. പുറമേ എതിര്‍പ്പ് നടിക്കുകയും മതഭീകരസംഘടനയ്ക്ക് രക്ഷാകവചമൊരുക്കുകയും ചെയ്യുന്ന കോഗ്രസ്- യുഡിഎഫ് നേതൃത്വത്തിന്റെ കാപട്യം വീണ്ടും വ്യക്തമായി. പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെ തീവ്രവാദസംഘടനകളുടെ വോട്ട് വേണ്ടെന്നു പറയില്ലെന്ന് യുഡിഎഫ് കവീനറും കോഗ്രസ് നേതാക്കളും ആവര്‍ത്തിക്കുന്നതിനുപിന്നാലെയാണ് തദ്ദേശസ്ഥാപനങ്ങളില്‍ മതതീവ്രവാദിസംഘടനാ പ്രതിനിധികളെ കുടിയിരുത്താനുള്ള കോഗ്രസ് നീക്കം. ഇടുക്കിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സീറ്റ് നല്‍കാന്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇടുക്കിയില്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും മലപ്പുറവും കാസര്‍കോടും ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം ലീഗും പോപ്പുലര്‍ ഫ്രണ്ടും ആഴമുള്ള സൌഹൃദത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ഈ കൂട്ടുകെട്ട് കേരളം കണ്ടതാണ്. മാറാട് കലാപം അടക്കമുള്ള സംഭവങ്ങളുടെ വിദേശബന്ധം, ആയുധങ്ങളുടെയും ഭീമമായ പണത്തിന്റെയും സ്രോതസ്സ് തുടങ്ങിയവ സംബന്ധിച്ച് കേന്ദ്ര അന്വേഷണം വേണമെന്ന ആവശ്യംവരെ പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കോഗ്രസും ലീഗും ചേര്‍ന്ന് അട്ടിമറിച്ചത് കേരളം മറന്നിട്ടില്ല. തൊടുപുഴയില്‍ ഒമ്പത് സീറ്റ് ലീഗ് ചോദിച്ചു. ആറ് സീറ്റില്‍ ഒതുങ്ങണമെന്നും എന്‍ഡിഎഫിന്റെ പുതിയ രൂപമായ എസ്ഡിപിഐക്ക് ഇടുക്കി ജില്ലയിലുള്ള സ്വാധീനം കണക്കിലെടുത്ത് ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് കോഗ്രസ് ആവശ്യപ്പെട്ടത്. എന്‍ഡിഎഫിനെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട കോഗ്രസ്, മതതീവ്രവാദസംഘടനയ്ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഏത് അജന്‍ഡയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകുന്നില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു. ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് കലാപമുണ്ടാക്കാന്‍ രംഗത്തിറങ്ങിയവര്‍ക്കുവേണ്ടിയാണ് തങ്ങളോട് വിട്ടുവീഴ്ചചെയ്യാന്‍ ആവശ്യപ്പെട്ടത്. അവരെ തൃപ്തിപ്പെടുത്തുന്ന സമീപനം ഉണ്ടാകണമെന്ന് കോഗ്രസ് ആവശ്യപ്പെട്ടു. ഒന്നിച്ചുനിന്ന് ഇത്തരം ശക്തികളെ പരാജയപ്പെടുത്താന്‍ ബാധ്യതയുള്ളവര്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിച്ചത് ഉല്‍ക്കണ്ഠാജനകമാണെന്നും ലീഗ് ജില്ലാ പ്രസിഡന്റ് തുറന്നടിക്കുന്നു. അധ്യാപകന്റെ കൈവെട്ടിയ ക്രൂരത അരങ്ങേറിയ ഇടുക്കി ജില്ലയിലുള്‍പ്പെടെ കോഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനായി രംഗത്തുവന്നത് ഏറെ ആശങ്കയോടെയാണ് രാഷ്ട്രീയകേരളം കാണുന്നത്. ഇടുക്കിയില്‍ പി ടി തോമസിനുവേണ്ടി തെരഞ്ഞെടുപ്പുബൂത്തുകളില്‍പ്പോലും എന്‍ഡിഎഫുകാരുണ്ടായിരുന്നു. ഒരു മറയുമില്ലാതെയാണ് അവര്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയപ്പോള്‍ പ്രസ്താവനകളില്‍ ഒതുങ്ങിനിന്ന കോഗ്രസ് നേതൃത്വം, അദ്ദേഹത്തെ പിരിച്ചുവിട്ട മാനേജ്മെന്റിനെതിരെ ഒരക്ഷരം മിണ്ടിയിരുന്നില്ല. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ബന്ധം, മറ്റ് വിദേശ ഭീകരസംഘടനകളുമായുള്ള അടുപ്പം, സാമ്പത്തിക ഇടപാടുകള്‍, ആയുധശേഖരണം, ഭീകരപ്രവര്‍ത്തനപരിശീലനം തുടങ്ങിയവ കണ്ടെത്തിയ സാഹചര്യത്തിലാണ് അവരുമായുള്ള യുഡിഎഫ് തെരഞ്ഞെടുപ്പുകൂട്ടുകെട്ട്.കെ എം മോഹന്‍ദാസ്

സര്‍ക്കാരിനെതിരെ വാര്‍ത്തകളുമായി താമരശേരി രൂപതയുടെ ഇടയപത്രം..

സര്‍ക്കാരിനെതിരെ വാര്‍ത്തകളുമായി താമരശേരി രൂപതയുടെ ഇടയപത്രം..
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ സര്‍ക്കാര്‍ വിരുദ്ധവാര്‍ത്തകളുമായി താമരശേരി രൂപതയില്‍ പത്രവിതരണം. രൂപത തയ്യാറാക്കിയ 'മലബാര്‍ വോയ്സ'് എന്ന പത്രമാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള വാര്‍ത്തകളുമായി പള്ളിയില്‍ വിതരണം ചെയ്തത്.കുന്ദമംഗലം ഇടവകയിലെ വിശ്വാസികള്‍ക്കാണ് പത്രം ലഭിച്ചത്. ഇതിനുമുമ്പ് ഈ പേരില്‍ ഒരു പത്രവും രൂപത വിതരണം ചെയ്തിട്ടില്ല. സര്‍ക്കാറിനെതിരെ രൂപതാ വികാരിയുടെ പ്രസ്താവന മുതല്‍ സിപിഐ എമ്മിനെതിരെയുള്ള കവിത വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷക്കള്ള് നല്‍കി ആളുകളെ കൊന്നതില്‍ ഒന്നാം പ്രതി സര്‍ക്കാറാണെന്ന് താമരശേരി രൂപതാ വികാരി ജനറല്‍ മോ. തോമസ് നാഗപറമ്പലിന്റെ പ്രസ്താവന ഒന്നാം പേജില്‍ തന്നെയുണ്ട്.
മലപ്പുറം മദ്യദുരന്തത്തിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാതെ എക്സൈസ് മന്ത്രി ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും വികാരി പറയുന്നു. സിപിഐ എമ്മിനെ പരിഹസിച്ച് വടക്കന്‍ എഴുതിയ 'പഞ്ചായത്ത് ഇലക്ഷന്‍' എന്ന കവിതയും എട്ടു പേജുള്ള പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തിലിന്റെ സംഭാവനയും പത്രത്തിലുണ്ട്. വിശ്വാസത്തിനു നേരെ ഉയരുന്ന ബാഹ്യശക്തികളുടെ വെല്ലുവിളികള്‍ തിരിച്ചറിയണമെന്ന തലക്കെട്ടോടു കൂടിയാണ് ബിഷപ്പിന്റെ ലേഖനം. ഫാ. ജെയിംസ് കുഴിമറ്റത്തില്‍ ചീഫ് എഡിറ്റായ മലബാര്‍ വോയ്സിന്റെ പ്രസാധകര്‍ താമരശേരി ഡയസിസന്‍ കമ്യൂണിക്കേഷന്‍ മീഡിയ ആണ്.

ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രഹസ്യ കൂട്ടുകെട്ട്.

ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രഹസ്യ കൂട്ടുകെട്ട്.ഇടുക്കിയില്‍ പൊട്ടിത്തെറി

തിരു: ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രഹസ്യ കൂട്ടുകെട്ട്. ഇടുക്കിയില്‍ ഇത് യുഡിഎഫില്‍ പൊട്ടിത്തെറി സൃഷ്ടിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് കോഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തി. ചോദ്യപേപ്പര്‍ വിവാദത്തിന്റെ മറവില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസ് തൊടുപുഴയിലും സംസ്ഥാനത്തൊട്ടാകെയും രോഷാഗ്നി പടര്‍ത്തുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് ചങ്ങാത്തം കൂടുന്നത് മുന്നണിക്ക് ദോഷംചെയ്യുമെന്ന് ലീഗ് ജില്ലാപ്രസിഡന്റ് ടി എം സലീം മാധ്യമങ്ങളോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്ന് കോഗ്രസ് നിര്‍ദേശം നല്‍കിയെന്നാണ് സലീം വെളിപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള സ്ഥലത്തെല്ലാം അവരെ തൃപ്തിപ്പെടുത്തുംവിധം സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ കോഗ്രസ് സംസ്ഥാന വ്യാപകമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിഎഫിന്റെ രാഷ്ട്രീയരൂപമായ എസ്ഡിപിഐ സ്വന്തംപേരിലും സ്വതന്ത്രവേഷത്തിലും സംസ്ഥാനത്ത് അയ്യായിരത്തിലധികം സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നുണ്ട്. സ്വതന്ത്രന്മാരില്‍ പലരും യുഡിഎഫ് കുപ്പായത്തിലാണ്. ചിലയിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥികളായും ഇവരുണ്ട്. ഇതെല്ലാം കോഗ്രസ്-പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ്. തീവ്രവാദി സംഘടനയ്ക്ക് പങ്കാളിത്തം നല്‍കുന്നതിനോട് ചിലയിടത്തു മാത്രം ലീഗിന് എതിര്‍പ്പുണ്ട്. എങ്ങനെയും തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന നയം സ്വീകരിച്ചിരിക്കുന്ന യുഡിഎഫിലെ ചില ഘടകകക്ഷികള്‍ കോഗ്രസ് നീക്കത്തിന് പൂര്‍ണമായ പിന്തുണ നല്‍കുകയാണ്. ഇടുക്കി ലേഖകന്‍ തുടരുന്നു: ചോദ്യപേപ്പര്‍ വിവാദത്തില്‍ ശക്തമായ മതേതര നിലപാടെടുത്ത ലീഗിനെ പിന്നാമ്പുറത്തുനിന്ന് വെല്ലുവിളിക്കുന്നവരെ കോഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് ടി എം സലീം ദേശാഭിമാനിയോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവിഴ്ച ചെയ്യണമെന്ന കോഗ്രസ് നിര്‍ദേശം ദുഃസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞതവണ തൊടുപുഴയില്‍ 8 സീറ്റില്‍ മത്സരിച്ച ലീഗിന് ഇത്തവണ 6 സീറ്റേ ഉള്ളൂവെന്നാണ് കോഗ്രസ് അറിയിച്ചത്. ഇതില്‍ത്തന്നെ 7, 17 വാര്‍ഡുകള്‍ നല്‍കില്ലെന്നും തീര്‍ത്തുപറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള ടൌ ചന്തക്കുന്ന്, കുമ്മംകല്ല് പ്രദേശങ്ങളാണ് ഈ വാര്‍ഡുകളിലുള്ളത്. ഇതേത്തുടര്‍ന്ന് യുഡിഎഫ് സീറ്റുചര്‍ച്ച രണ്ടാംദിവസവും ലീഗ് ബഹിഷ്കരിച്ചു. മാണി ഗ്രൂപ്പിന് സ്വാധീനമുള്ള കട്ടപ്പന പഞ്ചായത്ത് 19-ാം വാര്‍ഡില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരനെ മത്സരിപ്പിക്കാനും യുഡിഎഫ് ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ച മാണി കേരള ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം മറ്റൊരു വാര്‍ഡിലേക്ക് മാറി. അവിശുദ്ധ സഖ്യത്തെ മാണി ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ട്. അധ്യാപകന്റെ കൈ വെട്ടിയ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തി ഒരക്ഷരം പറയാന്‍ കെ എം മാണി ഇതുവരെ തയ്യാറാകാത്തതും ഇതിന്റെ സൂചനയാണ്. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള എല്ലാ സ്ഥലത്തും സഖ്യവും ധാരണയുമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതിന്റെ തെളിവാണ് ഇടുക്കിയില്‍ പുറത്തുവന്നതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം എം മണി പറഞ്ഞു. ഡിസിസി പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ എംപി പി ടി തോമസാണ് മതതീവ്രവാദ സംഘടനയുമായി നേരത്തെമുതല്‍ സഖ്യനീക്കം നടത്തിയതെന്നും മണി പറഞ്ഞു.. രാഷ്ട്രീയ ലേഖകന്‍ .

Saturday, September 25, 2010

ദാരിദ്യ്രരേഖ അവിടെയും താഴ്ത്തിവരച്ചു

ദാരിദ്യ്രരേഖ അവിടെയും താഴ്ത്തിവരച്ചു
പാട്രിക് മാര്‍ട്ടിന്‍
സെന്‍സസ് ബ്യൂറോ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ദാരിദ്യ്രനിരക്കുകളേക്കാള്‍ വലുതാണ് യഥാര്‍ഥത്തിലേത് എന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ഔദ്യാഗിക ദാരിദ്യ്രരേഖയെന്നത് അസംബന്ധപൂര്‍ണമാംവിധം താഴ്ത്തിയാണു വരച്ചിരിക്കുന്നത.് നാലുപേരുള്ള ഒരു കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 22,050 ഡോളര്‍, അല്ലെങ്കില്‍ ഒരു മുതിര്‍ന്ന വ്യക്തിക്ക് 10,830 ഡോളര്‍ എന്നതാണ് നിരക്ക്. ഇത് ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് സംയോജിതമാക്കാത്തതിനാല്‍ ന്യൂയോര്‍ക്ക് നഗരമോ ബോസ്റണോ വാഷിംഗ്ട ഡിസിയോ കാലിഫോര്‍ണിയയോ പോലെ ഉയര്‍ന്ന ചെലവുള്ള മേഖലകളിലെ ദാരിദ്യ്രത്തെ വളരെ കുറച്ചു കാണിക്കാനിടയാകുന്നു. സെന്‍സസിലെ കണക്കെടുപ്പില്‍നിന്ന് വലിയ ചില ജനസംഖ്യാവിഭാഗങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 20 ലക്ഷം വരുന്ന തടവുകാര്‍, നേഴ്സിങ് കേന്ദ്രങ്ങളിലും ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലും മറ്റും കഴിയുന്ന പ്രായമേറിയവര്‍, കോളേജ് ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവരൊക്കെയാണവര്‍. സ്ഥാപനങ്ങളിലല്ല താമസിക്കുന്നതെങ്കില്‍ ഇവരില്‍ പലരും ദരിദ്രര്‍ എന്ന് വര്‍ഗീകരിക്കപ്പെട്ടേനെ. ഉപയോഗിക്കപ്പെട്ട ദാരിദ്യ്രരേഖയുടെ സങ്കല്‍പ്പംതന്നെ ഇന്ന് കാലഹരണപ്പെട്ടതാണ്. കാരണം, കുടുംബ ചെലവുകളില്‍ ഏറ്റവും വലിയ ചെലവ് ആഹാരത്തിനു കല്‍പ്പിച്ചിരുന്ന, സ്ത്രീകളിലധികവും വീടിനു പുറത്ത് ജോലിചെയ്യാതിരുന്ന, യുവാക്കളിലധികവും കോളേജുകളില്‍ പോകാതിരുന്ന, ശരാശരി കുടുംബത്തിനു ഒരു കാര്‍ മാത്രമുണ്ടായിരുന്ന 50 വര്‍ഷത്തോളം മുന്‍പുള്ള ഒരു കാലഘട്ടത്തിലെ ഫോര്‍മുലയാണ് ഇതിനായി പ്രയോഗിച്ചിരിക്കുന്നത്. ആരോഗ്യപരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും കുട്ടികളുടെ പരിചരണത്തിനും സഞ്ചാരത്തിനും മറ്റ് അവശ്യകാര്യങ്ങള്‍ക്കുമുള്ള ഉയര്‍ന്ന ചെലവുകളെയൊക്കെ കുറച്ചുകാണുന്ന ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റൊരു കാര്യം സെന്‍സസ് റിപ്പോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തികളും കുടുംബങ്ങളും, ചെലവുകള്‍ ലാഭിക്കാനുദ്ദേശിച്ച്, ഒന്നിച്ചുജീവിക്കുന്ന പ്രതിഭാസത്തെക്കുറിച്ചാണ്. ദാരിദ്യ്രത്തിന്റെ കണക്കെടുക്കുന്നത് ഗാര്‍ഹികവരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നതുകൊണ്ടുതന്നെ പല കുടുംബങ്ങളോ കുടുംബാംഗങ്ങളല്ലാത്ത വ്യക്തികളോ ഒരേ വീട്ടില്‍ താമസിക്കുമ്പോള്‍ ഫലത്തില്‍ ഔദ്യാഗിക ദാരിദ്യ്രനിരക്ക് കുറയുന്നതായി കാണപ്പെടും. ഉപകുടുംബങ്ങളുടെ സ്വന്തം വരുമാനംവച്ചാണ് അവരുടെ ദാരിദ്യ്രമളന്നിരുന്നതെങ്കില്‍ ദാരിദ്യ്ര നിരക്ക് 44.2 ശതമാനമായിരുന്നേനെയെന്ന് യുഎസ് സെന്‍സസ് ബ്യൂറോയുടെ ഗാര്‍ഹിക സമ്പദ്ഘടനാ സ്ഥിതിവിവര വകുപ്പിന്റെ തലവന്‍ ഡേവിഡ് ജോസ വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോടു പറഞ്ഞു. “ബന്ധപ്പെട്ട എല്ലാ വീട്ടംഗങ്ങളുടെയും വിഭവശേഷിയെ അടിസ്ഥാനമാക്കി ദാരിദ്യ്രത്തോത് നിശ്ചയിക്കുമ്പോള്‍ അത് ഏകദേശം 17 ശതമാനം മാത്രമാകുന്നു.” 2008-2010 കാലഘട്ടത്തില്‍ ബഹുകുടുംബ ഗൃഹങ്ങള്‍ 11.6 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. തങ്ങളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന 25-34 വയസ്സ് പ്രായമുള്ള വിഭാഗക്കാരുടെ എണ്ണം 2008ലെ 12.7 ശതമാനത്തില്‍നിന്ന് 2010ല്‍ 13.4 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഈ വിഭാഗത്തെ അവരുടെ മാതാപിതാക്കളുടെ ഗൃഹത്തിലെ താമസക്കാരായി കണ്ട് കണക്കെടുക്കുമ്പോള്‍ യുവജനങ്ങള്‍ക്കിടയിലെ ദാരിദ്യ്രത്തോത് 8.5 ശതമാനം ആണെങ്കിലും അവരെ സ്വതന്ത്രമായി ജീവിക്കുന്നവരെന്ന നിലയ്ക്ക് കണ്ടാല്‍ ദാരിദ്യ്രത്തോത് 43 ശതമാനം ആകും. ഈ ദാരിദ്യ്രക്കണക്കുകള്‍ വെളിവാക്കുന്നത് അമേരിക്കന്‍ മൂലധനപ്രത്യയശാസ്ത്രത്തിന്റെ പാപ്പരത്തത്തെയും ഒബാമ ഭരണത്തിന്റെ പരാജയത്തെയുമാണ്. എന്നാല്‍, വൈറ്റ് ഹൌസ് ഈ കണക്കുകളെ തികച്ചും യാന്ത്രികമായാണ് വരവേറ്റത്. എത്ര പ്രയാസമുള്ളതായിരുന്നു 2009 എന്ന് ഇത് കാണിക്കുന്നുവെന്ന് അഞ്ചു ഖണ്ഡികയുള്ള ഒരു കുറിപ്പിലൂടെ ഒബാമ സമ്മതിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷാദ്യത്തില്‍ കൊണ്ടുവന്ന സാമ്പത്തികോത്തേജന ബില്‍ കാര്യങ്ങളെ വഷളാക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് അദ്ദേഹം വീമ്പുപറയുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം കുടുംബങ്ങളുടെ സാമ്പത്തിക അസ്ഥിരതയെ ചരിത്രത്തിലെ ഏറ്റവും വലുതായി മാറ്റണമെന്നില്ല എന്നാണ് ഒബാമ തര്‍ക്കിക്കുന്നത്. അധ്വാനിക്കുന്ന കുടുംബങ്ങള്‍ക്ക് വരുമാനത്തിനും കരമൊഴിവാക്കലിനും മറ്റുമായി നടപ്പാക്കിയ പല പദ്ധതികളും പോയ വര്‍ഷം ദശലക്ഷക്കണക്കിനു അമേരിക്കക്കാരെ ദാരിദ്യ്രത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട് ”. ശിശിരകാല ഇലക്ഷന്‍ പ്രചാരണത്തിലേക്ക് കടക്കുന്ന വേളയില്‍ “ഇതിനേക്കാള്‍ മോശമാകുമായിരുന്നു കാര്യങ്ങള്‍”എന്ന വാദം മാത്രമാണ് ഒബാമ സര്‍ക്കാരിനുയര്‍ത്താനുള്ളത്. എന്നാല്‍,കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലിയും ആരോഗ്യ ഇന്‍ഷുറന്‍സും വീടുകളും നഷ്ടപ്പെട്ട ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ ഈ മറുപടികൊണ്ട് ആശ്വസിക്കുമെന്ന് തോന്നുന്നില്ല. പ്രതിസന്ധിയുടെ ഈ ലഘൂകരണത്തെ ഒബാമയുടെ പത്രക്കുറിപ്പ് ഇങ്ങനെയൊരു ഉപസംഹാരവുമായാണ് കൂട്ടിക്കെട്ടുന്നത് : “എല്ലാ വെല്ലുവിളികള്‍ക്കുമിടയിലും അമേരിക്കന്‍ തൊഴിലാളികളുടെ സമര്‍പ്പണമനോഭാവവും ശുഭാപ്തി വിശ്വാസവുമാണ് എനിക്ക് പ്രചോദനമേകുന്നത്. ഈ കൊടുങ്കാറ്റില്‍നിന്ന് നമ്മള്‍ കുറെക്കൂടി ശക്തിയാര്‍ജിച്ച ഒരു സമ്പദ്ഘടനയുമായിട്ടാവും പുറത്തുവരിക എന്ന് എനിക്കുറപ്പുണ്ട്.” ആവര്‍ത്തിച്ചുറപ്പിക്കുന്ന ഈ വാചാടോപത്തെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം: എന്റെ സര്‍ക്കാരിനും അത് സേവിക്കുന്ന സാമ്പത്തിക പ്രഭുത്വത്തിനും എതിരായി എന്തുകൊണ്ടാണ് അമേരിക്കന്‍ തൊഴിലാളികളുടെ ഇടയില്‍ ഒരു വമ്പിച്ച ജനമുന്നേറ്റമുണ്ടാവാത്തത് എന്ന് അമേരിക്കന്‍ മുതലാളിത്തത്തിന്റെ മുഖ്യപ്രതിനിധി എന്ന നിലയില്‍, എന്നെ അത്ഭുതപ്പെടുത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ കൂടി “പ്രതീക്ഷയെപ്പറ്റിയും മാറ്റത്തെപ്പെറ്റിയുമുള്ള വാചകക്കസര്‍ത്തുകള്‍കൊണ്ട് അധ്വാനിക്കുന്ന ജനത്തെ ഭ്രമിപ്പിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എഴുതിത്തയ്യാറാക്കിയ ഒരു കുറിപ്പില്‍ ദാരിദ്യ്രത്തിലാഴ്ന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ദുരിതത്തെ ധാര്‍ഷ്ട്യത്തോടെ തള്ളിയ ദിവസം ഒബാമ തന്റെ സമയത്തിന്റെ മുഖ്യപങ്ക് ചെലവഴിച്ചത് കോര്‍പറേറ്റ് സിഇഓമാരുടെ രണ്ട് തല്‍പ്പരസംഘങ്ങളുമായുള്ള കൂടിയാലോചനകള്‍ക്കാണ്: ഒന്ന് തൊഴിലാളി വേതനമുള്‍പ്പെടെയുള്ള ചെലവുകള്‍ ചുരുക്കി അമേരിക്കന്‍ വ്യവസായങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റിന്റെ കയറ്റുമതി കൌസില്‍; മറ്റൊന്ന് ഏറ്റവും വലിയ 100 ഭീമന്‍ കുത്തകകളുടെ നേതാക്കളുമായി. – അവരാകട്ടെ സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം കോര്‍പറേറ്റ് അമേരിക്കയുടെ നയങ്ങളുമായി ഒത്തുപോകുന്നവയാകണമെന്ന് ഉറപ്പിക്കാന്‍ ഒത്തുകൂടിയവരും. പരിഭാഷ: ഡോ.സൂരജ് രാജന്‍



സ്വദേശാഭിമാനിയുടെ സംഭാവനകള്‍.

സ്വദേശാഭിമാനിയുടെ സംഭാവനകള്‍

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ വളര്‍ച്ചയ്ക്ക് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും. രാജ്യസ്നേഹത്തെ രാജഭക്തിയില്‍നിന്ന് വേര്‍തിരിച്ച് ആധുനിക ജനാധിപത്യ രാഷ്ട്രസങ്കല്‍പ്പം ജനങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്വദേശാഭിമാനി തന്റെ കൃതികളിലൂടെ പരിശ്രമിച്ചു. അന്ധവിശ്വസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തു. രാഷ്ട്രീയത്തില്‍നിന്ന് മതത്തെ വേര്‍തിരിക്കണമെന്ന മതനിരപേക്ഷ സമീപനം ഉയര്‍ത്തിപ്പിടിച്ചു. ദളിതരുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കുമായി ശബ്ദം മുഴക്കി. പൌരസ്വാതന്ത്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഉറച്ച നിലപാടെടുത്തു. ഉന്നത തലങ്ങളിലെ അഴിമതിയെയും സ്വജനപക്ഷപാതിത്വത്തെയും ധാര്‍മിക അധഃപതനത്തെയും അതിനിശിതമായി വിമര്‍ശിച്ചു. അധികാരശക്തികളെ നിര്‍ഭയം നേരിട്ട അദ്ദേഹത്തിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും ജനങ്ങളെ ആവേശം കൊള്ളിച്ചു. രാഷ്ട്രീയ, സാമൂഹ്യ രംഗത്തേക്ക് കടന്നുവന്ന പുതിയ തലമുറ അദ്ദേഹത്തെ മാതൃകയായി കണ്ടു. സ്വദേശാഭിമാനിയെ രാജ്യദ്രോഹമാരോപിച്ച് തിരുവിതാംകൂറില്‍നിന്ന് നാടുകടത്തിയത് 1910 സെപ്തംബര്‍ 26 നാണ്. നാടുകടത്തല്‍ ശതാബ്ദി സ്മാരകമായി കേരള സര്‍ക്കാരിന്റെ സഹായത്തോടെ കേരള ഗ്രന്ഥശാല സഹകരണസംഘം സ്വദേശാഭിമാനിയുടെ സമ്പൂര്‍ണ കൃതികള്‍ അഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചു. നാല് വാല്യം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അഞ്ചാം വാല്യം സ്വദേശാഭിമാനിയുടെ നാടുകടത്തലിന്റെ ഒരു നൂറ്റാണ്ട് തികയുന്ന സെപ്തംബര്‍ 26ന് കണ്ണൂരില്‍ പ്രകാശനംചെയ്യും. "ഭയ കൌടില്യ ലോഭങ്ങള്‍ക്കെതിരെ'' എന്ന പേരില്‍ സ്വദേശാഭിമാനി എഴുതിയ മുഖപ്രസംഗങ്ങളാണ് ഒന്നാം വാല്യത്തില്‍. കേരളദര്‍പ്പണം, കേരളപത്രിക, കേരളന്‍, സ്വദേശാഭിമാനി എന്നീ പത്രങ്ങളിലായി 149 മുഖപ്രസംഗം അദ്ദേഹം എഴുതി. മലയാളത്തില്‍ ആദ്യമായി പത്രങ്ങളെ രാഷ്ട്രീയ-സാമൂഹ്യ വിമര്‍ശത്തിന്റെ വേദിയാക്കിയത് സ്വദേശാഭിമാനി ആയിരുന്നു. അഴിമതിക്കെതിരെ നിര്‍ഭയമായും വിട്ടുവീഴ്ചയില്ലാതെയും നടത്തിയ പോരാട്ടത്തിന്റെ കരുത്ത് സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളില്‍ തുളുമ്പിനില്‍ക്കുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെയും വകുപ്പ് തലവന്മാരുടെയും അഴിമതി മാത്രമല്ല, ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ദിവാന്‍ രാജഗോപാലാചാരി, ശങ്കരന്‍തമ്പി എന്നിവരുടെ അഴിമതിയെ പേരെടുത്ത്പറഞ്ഞ് നിശിതമായി വിമര്‍ശിക്കാനും രാമകൃഷ്ണപിള്ള ധൈര്യം പ്രകടിപ്പിച്ചു. സാര്‍വദേശീയ സംഭവ വികാസങ്ങളെ താല്‍പ്പര്യപൂര്‍വം പഠിക്കാനും ജനങ്ങളെ പഠിപ്പിക്കാനും സ്വദേശാഭിമാനി ശ്രദ്ധിച്ചു. ജനാധിപത്യ പുരോഗമന ശക്തികള്‍ ലോകത്ത് കൈവരിച്ച നേട്ടങ്ങള്‍ ആവേശപൂര്‍വം ജനങ്ങളിലെത്തിച്ചു. 1907 ല്‍ ജര്‍മനിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ച കക്ഷിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം അല്‍പ്പം ചുരുങ്ങിപ്പോയതിന്റെ കാരണമടക്കം വിശദീകരിക്കാന്‍ 'ജര്‍മനിയും ഫ്രാന്‍സും' എന്ന തലക്കെട്ടുള്ള മുഖപ്രസംഗത്തില്‍ സ്വദേശാഭിമാനി ശ്രമിക്കുന്നു. സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തികളുടെ പ്രഭാവം വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശാഭിമാനി ഇപ്രകാരം എഴുതുന്നു: "സോഷ്യലിസ്റുകള്‍ രാജ്യദ്രോഹികളാണെന്നും മറ്റും ചക്രവര്‍ത്തിയുടെ പക്ഷക്കാര്‍ നാട്ടില്‍ അപവാദം പരത്തുകയാലും ജര്‍മന്‍ വ്യാപാര വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പ്രബലത വര്‍ധിച്ചുവരികയാലുമാണ് സോഷ്യലിസ്റുകളായ പ്രതിധിധികളുടെ എണ്ണം രണ്ടാമത് അല്‍പ്പം ചുരുങ്ങിപ്പോയത്. എന്നാല്‍, ഇവരുടെ പ്രഭാവം വര്‍ധിച്ചുതന്നെ വരുന്നു.'' (വാല്യം ഒന്ന്, പേജ് 188) സോഷ്യലിസത്തെപ്പറ്റി മലയാളഭാഷയില്‍ ആദ്യമായി നടന്ന പ്രസംഗം ബാരിസ്റര്‍ എം കെ നാരായണപിള്ളയുടേതാണെന്ന് കരുതപ്പെടുന്നു. തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൌ ഹാളില്‍ 1907 ല്‍ നടന്ന തിരുവിതാംകൂര്‍ വിദ്യാഭിവര്‍ധിനി മഹാസഭയുടെ സമ്മേളനത്തിലായിരുന്നു അത്. ആ പ്രസംഗം സ്വദേശാഭിമാനി പത്രാധിപരായുള്ള 'കേരളന്‍' മാസികയില്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല "സമഷ്ടിവാദം'' എന്ന പേരില്‍ 1907 ആഗസ്ത്-സെപ്തംബര്‍ ലക്കത്തില്‍ അതിനെക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതുകയും ചെയ്തു. മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: "ബാരിസ്റര്‍ എം കെ നാരായണപിള്ള അവര്‍കളുടെ 'സമഷ്ടിവാദ' വിവരണം ഈ നാട്ടുകാരുടെ ഇടയില്‍ ഒരു നവീന മതമായി തോന്നുവാന്‍ ഇടയുണ്ട്. ലോകത്തിന്റെ അഭ്യുദയത്തില്‍ ഇങ്ങനെയുള്ള വിഷയങ്ങള്‍ അധികം പ്രബലതയെ പ്രാപിക്കുന്നതാണെന്നുള്ളതില്‍ സംശയിക്കാനില്ല. ലോകത്തിലെങ്ങും ഇപ്പോള്‍ വേലക്കാരും യജമാനന്മാരും തമ്മിലും വേലയും മൂലധനവും തമ്മിലും ഓരോ അവകാശവാദങ്ങള്‍ നടന്നുതുടങ്ങീട്ടുണ്ട്. വേലക്കാരുടെ സ്ഥിതി എത്രയോ മോശമായും അവരുടെ വേലയുടെ ഫലങ്ങളെ അനുഭവിക്കുന്ന യജമാനന്മാരുടെ സ്ഥിതി എത്രയോ അധികമധികം പുഷ്ടമായും കണ്ടുവരുന്നു. ദാരിദ്യ്രം വേലക്കാരനെയും ധനികത്വം യജമാനനെയും വരിച്ചിരിക്കുന്നതായിട്ടല്ലാതെ കാണുന്നില്ല. ഈ വിഷമാവസ്ഥയ്ക്കുള്ള കാരണങ്ങളെ നാം അന്വേഷിച്ചറിയുമ്പോള്‍ യജമാനന്മാരും വേലക്കാരുമായുള്ള ബന്ധത്തിന്റെയും യജമാനന്മാര്‍ വേലക്കാരോട് പ്രയോഗിക്കുന്ന നിര്‍ദയത്വത്തിന്റെയും യഥാര്‍ഥ സ്ഥിതി മനസിലാകും. സൌകര്യസമത്വത്തെ വ്യവസ്ഥാപിക്കുന്ന സമഷ്ടിവാദക്കാരുടെ പ്രമാണങ്ങളെ നാരായണപിള്ള അവര്‍കളുടെ പ്രസംഗം ചുരുക്കിപ്പറഞ്ഞിട്ടുള്ളതാണെന്നും ഈ പ്രസംഗത്തിലെ താല്‍പ്പര്യങ്ങള്‍ ഈ നാട്ടിലെ വേലക്കാരുടെ സമുദായത്തില്‍ വേരുറയ്ക്കുന്നത് നാട്ടിന്റെ യോഗക്ഷേമാഭിവൃദ്ധിക്ക് ഉതകുന്നതാണെന്നും പറകതന്നെ വേണം.'' (വാല്യം ഒന്ന്, പേജ് 230). പുസ്തക നിരൂപണങ്ങളും പുസ്തകാഭിപ്രായങ്ങളും ഭാഷാസിദ്ധാന്തവും പൊതുവിഷയങ്ങള്‍ സംബന്ധിച്ച ലഘുപ്രബന്ധങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് 'ഭാഷാസിദ്ധാന്തവും സാഹിത്യചിന്തകളും' എന്ന രണ്ടാം വാല്യം. മഹാകവി വള്ളത്തോള്‍, സി വി രാമന്‍പിള്ള, അപ്പന്‍തമ്പുരാന്‍, പുത്തേഴത്ത് ഗോവിന്ദമേനോന്‍ തുടങ്ങിയവരുടെ കൃതികളെ പുസ്തക നിരൂപണത്തില്‍ വിലയിരുത്തുന്നു. സ്വദേശാഭിമാനിയുടെ സാഹിത്യാസ്വാദന സമീപനത്തെപ്പറ്റി പ്രശസ്ത പത്രപ്രവര്‍ത്തകനും സാഹിത്യനിരൂപകനുമായ ടി വേണുഗോപാല്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: "മനുഷ്യസ്നേഹമായിരുന്നു രാമകൃഷ്ണപിള്ളയുടെ മൂല്യസംഹിതയുടെ ജീവന്‍. അത് സമൂഹത്തോടുള്ള ബാധ്യതയെ നിരന്തരം ഓര്‍മിപ്പിച്ച് അദ്ദേഹത്തെ കര്‍മകുശലനാക്കിക്കൊണ്ടിരുന്നു. സാഹിത്യം ജീവിതഗന്ധിയാകണമെന്നും മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താന്‍ ഉപകരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു...... സാഹിത്യത്തിന് മനുഷ്യജീവിതത്തോടുള്ള ചുമതലാബന്ധത്തെപ്പറ്റി അത്തരത്തിലുള്ള ബോധവും കാഴ്ചപ്പാടും അന്ന് മലയാളത്തില്‍ പുതുമ തന്നെയായിരുന്നു. ആ പുതുമ തന്നെയാണ് രാമകൃഷ്ണപിള്ളയുടെ സാഹിത്യവിമര്‍ശനത്തിന്റെ അടിസ്ഥാന സ്വഭാവവും. അതുതന്നെയാണ് അദ്ദേഹത്തെ വിലയിരുത്തിയവര്‍ കാണാതെ പോയതും. "സോഷ്യലിസത്തിന്റെ മാത്രമല്ല, രാഷ്ട്രമീമാംസ ചരിത്രം, സമൂഹ ശാസ്ത്രം, നരവംശ ശാസ്ത്രം, യുക്തിശാസ്ത്രം, അര്‍ഥശാസ്ത്രം തുടങ്ങിയ നവീന വിജ്ഞാനീയങ്ങളുടെയും സഹായത്തോടെ കൃതികളെ സമീപിച്ച്, അവയില്‍ അര്‍ഥതലങ്ങള്‍ കണ്ടെത്താനും വ്യാഖ്യാനിക്കാനും അങ്ങനെ സാഹിത്യവിമര്‍ശനത്തിന് അക്കാലത്തുതന്നെ ഒരു പുതിയ മാനം ഉണ്ടാക്കിക്കൊടുക്കാനും രാമകൃഷ്ണപിള്ളയ്ക്ക് കഴിഞ്ഞു. ആധുനിക വിമര്‍ശനത്തിന്റേതായ ഈ സവിശേഷത ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ മുഖമുദ്രയായിരുന്നു എന്നത് ചെറിയ കാര്യമല്ല.'' (വാല്യം രണ്ട്, പേജ് 22) 'വൃത്താന്ത പത്രപ്രവര്‍ത്തനവും നാടുകടത്തലും' എന്ന മൂന്നാം വാല്യത്തില്‍ വൃത്താന്ത പത്രപ്രവര്‍ത്തനം, മാധ്യമ സദാചാരം, സോഷ്യലിസം അഥവാ സമഷ്ടിവാദം, എന്റെ നാടുകടത്തല്‍, അപകീര്‍ത്തികേസ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹധര്‍മിണി ബി കല്യാണിയമ്മ എഴുതിയ വ്യാഴവട്ട സ്മരണകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സോഷ്യലിസം അഥവാ സമഷ്ടിവാദം എന്ന പുസ്തകം സോഷ്യലിസ്റ് സിദ്ധാന്തത്തിന്റെ വളര്‍ച്ചയുടെ ചരിത്രവും മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ ചരിത്രവും മൂലധന വ്യവസ്ഥയുടെ ഉത്ഭവവും മിച്ചമൂല്യ വിതരണവും എല്ലാം ചുരുക്കത്തില്‍ വിവരിക്കുന്നു. ഇംഗ്ളണ്ടിലെ റോബര്‍ട്ട് ഓവന്റെയും ഫ്രാന്‍സിലെ സെയ്ന്റ് സൈമണിന്റെയും ഫൂറിയറുടെയും സംഭാവനകളും കമ്യൂണിസ്റ് മാനിഫെസ്റ്റോയുടെ പിറവിയും ഈ കൃതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മിച്ചമൂല്യം എങ്ങനെ വിതരണം ചെയ്യപ്പെടുന്നുവെന്ന് സ്വദേശാഭിമാനി വിവരിക്കുന്നു: "രാജ്യത്തിന്റെ മുതല്‍വര്‍ധന ഉണ്ടാവുന്നതെല്ലാം കൂലിവേലക്കാരന്റെ പ്രയത്നത്താല്‍ ആയിരുന്നിട്ടും അവന് പ്രാണധാരണത്തിന് വേണ്ടയിടത്തോളമുള്ള പ്രതിഫലം കിട്ടുന്നതല്ലാതെ അതിലധികം കിട്ടുന്നില്ല. അവന്‍ അത്രമാത്രം കൊണ്ട് തൃപ്തിപ്പെടേണ്ടതായിത്തീര്‍ന്നിരിക്കുന്നു. അവന് കിട്ടുന്ന കൂലി കഴിച്ചാല്‍ ബാക്കിയുള്ളതത്രയും മൂലധനശാലിയായ മുതലാളിയുടെ കൈക്കല്‍ ചെന്നു കൂടുന്നു. രാജ്യത്തിന്റെ മൂലധനപ്രഭു എന്നല്ല; രാജാവ്, മതാചാര്യന്മാര്‍, മാടമ്പി പ്രഭുക്കന്മാര്‍, മറ്റുള്ള പ്രഭാവശാലികള്‍ എന്നിവരൊക്കെയും കൂലിവേലക്കാരന്റെ പ്രയത്ന ഫലത്താലാകുന്നു ഉപജീവനം കഴിക്കുന്നതും അവരുടെ പ്രതാപങ്ങള്‍ കാട്ടുന്നതും. ഈ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു പില്‍ക്കാലത്ത് കാറല്‍ മാര്‍ക്സ് തന്റെ സമഷ്ടിവാദപ്രകാരമായ ധനതത്വശാസ്ത്രത്തില്‍ 'സര്‍പ്ളസ് വാല്യു' (മിച്ചവില) എന്ന സിദ്ധാന്തത്തെ സ്വരൂപിച്ചതും.'' (വാല്യം മൂന്ന്, പേജ് 338) 'നോവലും ജീവചരിത്രകൃതികളും' എന്ന നാലാം വാല്യത്തില്‍ കാറല്‍ മാര്‍ക്സ്, മോഹന്‍ദാസ് ഗാന്ധി, സോക്രട്ടീസ്, ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ എന്നിവരുടെ ജീവചരിത്രങ്ങളും ചില പ്രബന്ധങ്ങളും 'നരകത്തില്‍നിന്ന്' എന്ന രാഷ്ടീയനോവല്‍, ഗളിവര്‍ ഇന്‍ ലില്ലിപുട്ടിന്റെ പുനരാഖ്യാനമായ 'കലിവരന്റെ യാത്ര' എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്സിനെയും മാര്‍ക്സിസത്തെയും മലയാളിക്ക് ആദ്യമായി പരിചയപ്പെടുത്തിയ ക്രാന്തദര്‍ശിയായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. 1912 ലാണ് സ്വദേശാഭിമാനി മാര്‍ക്സിന്റെ ജീവചരിത്രം രചിച്ചത്- മഹത്തായ ഒക്ടോബര്‍ വിപ്ളവത്തിന് അഞ്ച് കൊല്ലം മുമ്പ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പറ്റി 'വൃത്താന്ത പത്രപ്രവര്‍ത്തനം' എന്ന സ്വദേശാഭിമാനിയുടെ പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ അവതാരികയില്‍ ഇ എം എസ് ഇങ്ങനെ വിവരിക്കുന്നു: "തിലകനെ അപേക്ഷിച്ച് ഒരു കാര്യത്തില്‍ രാമകൃഷ്ണപിള്ള മെച്ചപ്പെട്ടുനില്‍ക്കുന്നു എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ വായനക്കാരെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിന്റെ ഇടുങ്ങിയ വൃത്തമായിരുന്നു തന്റെ പ്രവര്‍ത്തനമേഖലയെങ്കിലും അദ്ദേഹത്തിന്റെ ലോകവീക്ഷണം വളരെ വിശാലമായിരുന്നു. ഒരുപക്ഷേ തിലകന്റേതിനേക്കാള്‍ വിശാലം. കേരളീയന്‍ എന്ന ദുരഭിമാനത്തിന് കീഴ്പ്പെടാതെ തന്നെ അഭിമാനപൂര്‍വം നമുക്ക് പറയാം. ഇന്ത്യക്കാര്‍ക്ക് കാറല്‍ മാര്‍ക
എസ് രാമചന്ദ്രന്‍ പിള്ള

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന് നൂറുവര്‍ഷം

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന് നൂറുവര്‍ഷം

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാട് കടത്തലിന്റെ നൂറാം വാര്‍ഷികദിനമാണ് ഞായറാഴ്ച. 1910 സെപ്തംബര്‍ 26 നാണ് തിരുവിതാംകൂര്‍ രാജാവിന്റെ ഉത്തരവ് നടപ്പായത്. പത്രം നിരോധിക്കാനും പ്രസ് കണ്ടുകെട്ടാനും ശ്രീമൂലംതിരുനാള്‍ മഹാരാജാവ് കല്‍പ്പിച്ചു. ഏത് കാരണത്താലാണ് ഈ നാടുകടത്തല്‍ എന്നകാര്യം ശിക്ഷാവിളംബരത്തില്‍ ഉണ്ടായിരുന്നില്ല. അമിതാധികാരവാഴ്ചക്കെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി പുതുയുഗത്തിന്റെ ശംഖനാദമാണ് മുഴക്കിയത്. സത്യം, നീതി, ധര്‍മം എന്നിവയില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അസാമാന്യ ധീരതയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. "ഭയകൌടില്യ ലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ'' എന്ന പ്രമാണത്തില്‍ അദ്ദേഹമുറച്ചുനിന്നു. മാധ്യമപ്രവര്‍ത്തനം പുതിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തിന് കരുത്തേകുന്നതാണ് സ്വദേശാഭിമാനി സ്മരണ. നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ട നുണക്കഥകളാല്‍ മുഖ്യധാരാപത്രങ്ങള്‍ നിറയുകയാണ്. മീഡിയആക്ടിവിസം വായനക്കാരുടെ നേരറിയാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നത്. അര്‍ധസത്യങ്ങളും അസത്യങ്ങളും മാധ്യമങ്ങളുടെ ഉള്ളടക്കമായിത്തീര്‍ന്നിരിക്കുന്നു. പ്രസ്കൌസില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റേ യുടെ ഓര്‍മപ്പെടുത്തല്‍ വളരെ പ്രധാനമാണ്. വാര്‍ത്തയ്ക്ക് പണം എന്ന രീതി വ്യാപകമാവുകയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കാലത്തും മഹാരാഷ്ട്ര അസംബ്ളി തെരഞ്ഞെടുപ്പിന്റെ സമയത്തും അരങ്ങേറിയ വാര്‍ത്ത വില്‍പ്പനയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തനം നാണക്കേടുണ്ടാക്കുകയാണെന്നാണ് പ്രസ്കൌസില്‍ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. ദി ഹിന്ദു പത്രത്തിന്റെ റൂറല്‍അഫയേസ് എഡിറ്റര്‍ പി സായ്നാഥിന്റെ ലേഖനത്തില്‍ വാര്‍ത്തയ്ക്ക് പണം വാങ്ങുന്ന ജേര്‍ണലിസ്റുകളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തില്‍ 'പണത്തിന് വാര്‍ത്ത' വ്യാപകമായി വെളിപ്പെട്ടിട്ടില്ലെങ്കിലും വാര്‍ത്തകളുടെ വളച്ചൊടിക്കലും അസത്യങ്ങളും അര്‍ധസത്യങ്ങളുംകൊണ്ട് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. കമ്യൂണിസമെന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന പഴയ കമ്യൂണിസ്റ് വിരുദ്ധരുടെ പ്രച്ഛന്നവേഷങ്ങളാണ് മുഖ്യധാരാമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ഇ എം എസിനെ കള്ളനായും എ കെ ജിയെ ഗുണ്ടാത്തലവനായും അഴീക്കോടനെ അഴിമതിക്കോടനായും ചിത്രീകരിച്ച പത്രങ്ങള്‍ കമ്യൂണിസ്റ് വേട്ടയുടെ ചരിത്രം ആവര്‍ത്തിക്കുകയാണ്. സിപിഐ എമ്മും അതിന്റെ നേതാക്കളുമാണ് എക്കാലത്തും ബൂര്‍ഷ്വാമാധ്യമങ്ങളുടെ ഇര. കൊട്ടാരസദൃശമായ വീടുള്ള ഏകകമ്യൂണിസ്റ് നേതാവ് എന്ന് ചിത്രീകരിച്ചുകൊണ്ട് എത്ര വാര്‍ത്തകളാണ് ഇവിടെ പ്രചരിക്കപ്പെട്ടത്. സത്യം വൈകിമാത്രമാണ് വായനക്കാരിലെത്തുക എന്നതിനാല്‍ അത്രയും കാലം അപവാദ വ്യവസായത്തിന് പിടിച്ചുനില്‍ക്കാമെന്ന കണക്കുകൂട്ടലാണ് നുണപ്രചാരകരുടേത്. ജനങ്ങളുടെ നേരറിയാനുള്ള അവകാശത്തിനു മേലുള്ള കടന്നാക്രമണമാണത്. വിവാദങ്ങളിലും അപവാദങ്ങളിലും മലയാളികളെ തളച്ചിട്ട് പുഴുങ്ങുകയാണ്. കര്‍ഷകആത്മഹത്യകളുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ചില മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ആണവക്കരാറിനും ബാധ്യതാബില്ലിനുമെതിരെ ശാസ്ത്രജ്ഞരും ബുദ്ധിജീവികളും പ്രതികരിക്കുമ്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ ചില മാധ്യമങ്ങളിലിടമില്ല. നുണകളുടെ ഘോഷയാത്രകളിലൂടെ പൊതുബോധം നിര്‍മിക്കാമെന്ന് പഠിപ്പിച്ചത് അഡോള്‍ഫ്ഹിറ്റ്ലറുടെ പ്രചാരണവകുപ്പ് മന്ത്രി ഗീബല്‍സായിരുന്നു. ജര്‍മനി ആര്യന്മാരുടേതാണെങ്കിലും ലോകംതന്നെ ഭരിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് പ്രചരിപ്പിച്ചു. കീഴടക്കുന്ന രാജ്യങ്ങളിലെ ഗ്രന്ഥശാലകളെയാണ് ആദ്യം അവര്‍ പിടിച്ചത്. ക്ളാസിക്കുകള്‍ക്ക് തീകൊടുത്തു. അശ്ളീലസാഹിത്യങ്ങള്‍ പകരമായി പഠിച്ചാല്‍ മനസ്സുകളെ ഇക്കിളിപ്പെടുത്താമെന്നും കണക്കാക്കി. കാരണം, അടഞ്ഞ മനസ്സിനെയാണ് ഫാസിസം പ്രതീക്ഷിക്കുന്നത്. വലിയ നുണകളുടെ ആവര്‍ത്തനം സത്യത്തെ അകറ്റിനിര്‍ത്തുന്നു. അതിനായി മാധ്യമങ്ങളെയും എഴുത്തുകാരെയും സാമ്രാജ്യത്വം വിലയ്ക്കുവാങ്ങുകയും വീഴ്ത്തുകയും ചെയ്യുന്നു. ഏഷ്യാനെറ്റിനെ മാധ്യമഭീകരന്‍ റൂപ്പര്‍ട്ട് മര്‍ഡോക്ക് വിലയ്ക്കുവാങ്ങിയതില്‍ പ്രേക്ഷകസമൂഹം പ്രത്യേകമായി പ്രതികരിച്ചിരുന്നില്ല. കെട്ടിച്ചമച്ച കഥകളുണ്ടാക്കിയാണ് അമേരിക്ക ഇറാഖിനെ അക്രമിച്ചത്. പടക്കോപ്പുകളുടെ കച്ചവടമായിരുന്നു പ്രധാനം. അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വാര്‍ത്തകളാണ് യുദ്ധകാലത്ത് മുഖ്യധാരാമാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മെസപ്പൊട്ടോമിയന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ഇറാഖിന്റെ കണ്ണീരിന് വാര്‍ത്തകളില്‍ ഇടംകിട്ടിയിരുന്നില്ല. അടിമത്തത്തിന് അന്ത്യംകുറിച്ച എബ്രഹാംലിങ്കണെ കൊല്ലാനാണ് കഴിവുകെട്ടവനെന്നും ഭ്രാന്തനെന്നും അടിമത്തത്തിന്റെ വിധാതാക്കള്‍ മുദ്രകുത്തിയതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപ്പെട്ടത് വെറുതേയല്ല. സമൂഹത്തെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്ന എല്ലാവരും മാധ്യമങ്ങളുടെ ഇപ്പോഴത്തെ പോക്കില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയസാമൂഹ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളുടെ പങ്കെന്താണ്? ഈ ചോദ്യം അടിമുടി മാധ്യമീകരിക്കപ്പെട്ട കേരളസമൂഹത്തില്‍ ഉറക്കെചോദിക്കാനുള്ള കരുത്താണ് സ്വദേശാഭിമാനിയുടെ സ്മരണ.


എം സുരേന്ദ്രന്‍

Friday, September 24, 2010

പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം ..

പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം ..


പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം . ഏഴ് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് ഇബ്രാഹിമിനെ വെറുതെവിട്ട് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജോമോന്‍ ജോണ്‍ ഉത്തരവിട്ടതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ പ്രശ്‌നത്തിന് പരിഹാരമായത്. ഇബ്രാഹിം പാകിസ്ഥാന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം ഏഴ് വര്‍ഷമായി നിയമനടപടികള്‍ നേരിടുകയായിരുന്നു. പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പത്തൊമ്പതാം വയസില്‍ ജോലി തേടി ദുബൈലേയ്ക്ക് പോകാന്‍ നാടുവിട്ട ഇബ്രാഹിം വിസ ഏജന്റിന്റെ തട്ടിപ്പിനിരയായി പാകിസ്ഥാനിലാണെത്തിയത്. ദുബൈലേയ്‌ക്കെന്ന് പറഞ്ഞ് ഉരുവില്‍ കയറ്റിയ ഇബ്രാഹിമിനെ വിസ ഏജന്റ് പാകിസ്ഥാനിലിറക്കുകയായിരുന്നു. പാകിസ്ഥാനിലെ ഹോട്ടലില്‍ എട്ട് വര്‍ഷം ജോലി ചെയ്ത ഇദ്ദേഹം നാട്ടുകാരെയും വീട്ടുകാരെയും കാണാന്‍ പാക് അധികൃതരുടെ അനുമതിയോടെ നാട്ടിലെത്തിയ ശേഷമാണ് ദുരിതങ്ങള്‍ തുടങ്ങിയത്. നാട്ടിലെത്തിയ ഇബ്രാഹിം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി. വെള്ളികുളങ്ങരയില്‍ മത്സ്യ വില്‍പനയുമായി ജീവിതം കഴിക്കവെ ഒരുദിവസം പോലീസെത്തി ഇബ്രാഹിമിനെ അറസ്റ്റുചെയ്യുകയായിരുന്നു. 2003-ജൂണ്‍ അഞ്ചിനാണ് പാകിസ്ഥാനില്‍ നിന്ന് എത്തി തിരിച്ചുപോകാത്തതിന്റെ പേരില്‍ ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ജൂലൈ 18-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാട്ടിലെത്തുന്നതിന് പാക് സര്‍ക്കാരിന്റെ രേഖകള്‍ കൈപ്പറ്റിയതിനാലാണ് ഇദ്ദേഹം പാക്ക് പൗരനായി മുദ്രകുത്തപ്പെട്ടത്. തുടര്‍ന്ന് പാക്കിസ്ഥാന്‍ പൗരനെന്ന് ആരോപിച്ച് ഇബ്രാഹിമിനെ നാടുകടത്താന്‍ ഭരണകൂടം നിര്‍ദേശം നല്‍കുകയായിരുന്നു. നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇബ്രാഹിം മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. 2003-ല്‍ കേരള പൊലീസ് ഇദ്ദേഹത്തെ നാടുകടത്തുന്നതിനായി ഇന്ത്യാ-പാക്ക് അതിര്‍ത്തിയായ വാഗയിലെത്തിച്ചെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പാക്ക് എമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ഇബ്രാഹിമിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഇബ്രാഹിം പഠിച്ച മടപ്പള്ളി വരിശ്യക്കുനി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ മൊഴിയും റേഷന്‍കാര്‍ഡിലും വോട്ടര്‍പട്ടികയിലുമുള്ള പേരും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്.

Thursday, September 23, 2010

സ: അഴീക്കോടന്‍ സ്മരണ

സ: അഴീക്കോടന്‍ സ്മരണ
പിണറായി വിജയന്‍
1972 സെപ്തംബര്‍ 23നാണ് തൃശൂരില്‍ സ: അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാര്‍ടി നയിച്ച ഐക്യമുന്നണിയുടെ കവീനറുമായിരുന്ന ഘട്ടത്തിലാണ് മാര്‍ക്സിസ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് സഖാവ് ഇരയാകുന്നത്. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച കമ്യൂണിസ്റുമായിരുന്നു അഴീക്കോടന്‍. സ: പി.കൃഷ്ണപിള്ളയില്‍നിന്നാണ് വര്‍ഗരാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ അഴീക്കോടന്‍ ഉള്‍ക്കൊള്ളുന്നത്. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് ചെറുപ്പത്തില്‍ത്തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1946ല്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌ സെക്രട്ടറിയായും 1956ല്‍ ജില്ലാ സെക്രട്ടറിയുമായി. 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. സൌമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് നിലകൊണ്ടു. വികസനത്തെക്കുറിച്ചും നാടിന്റെ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്. കമ്യൂണിസ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായി. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാനായിരുന്നു ഇത്തരം കുപ്രചാരണങ്ങള്‍. പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും അത് തുടര്‍ന്നു. രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ഷം അഴീക്കോടന്റെ സ്മരണ നാം പുതുക്കുന്നത്. അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമായും ശക്തമായും തുടരുന്നതിനുള്ള ജനവിധിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടാകേണ്ടത്. അധികാരം വികേന്ദ്രീകരിക്കുന്നതിനെ എല്ലാ കാലത്തും തകര്‍ക്കാനാണ് കോഗ്രസ് ശ്രമിച്ചത്. അധികാരം ഗ്രാമങ്ങളിലേക്ക് നല്‍കണമെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് മറ്റു പലതിലും എന്നപോലെ കോഗ്രസിന്റെ കാഴ്ചപ്പാടായി മാറിയില്ല. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനു പോലും കോഗ്രസ് എതിരുനിന്നു. ഓരോ ഭാഷാ ജനവിഭാഗവും നടത്തിയ ഉജ്വലമായ പോരാട്ടങ്ങളുടെ ഫലമായാണ് ഭാഷാ സംസ്ഥാന രൂപീകരണം നടന്നത്. കേന്ദ്രീകൃതമായ രാഷ്ട്രസംവിധാനം രൂപീകരിക്കുക എന്നതായിരുന്നു കോഗ്രസിന്റെ പൊതുവിലുള്ള സമീപനം. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് നിരവധി കമീഷനുകള്‍ രാജ്യത്ത് നിലവില്‍ വന്നിരുന്നു. ബല്‍വന്ത്റായ് കമീഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് രൂപീകരിക്കപ്പെട്ട പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെപ്പോലും കോഗ്രസിന്റെ നയങ്ങള്‍ തകര്‍ക്കുകയാണ് ഉണ്ടായത്. പിന്നീട് വന്ന അശോക് മേത്ത കമ്മിറ്റി ഈ കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തിനായുള്ള പരിശ്രമങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് ചില ഇടപെടല്‍ പിന്നീട് കോഗ്രസ് നടത്തി. പഞ്ചായത്തീ രാജ് ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ പശ്ചാത്തലത്തിലാണ് ഉണ്ടായത്. ഇത് യഥാര്‍ഥത്തില്‍ അധികാരവികേന്ദ്രീകരണത്തിന്റെ പേരുപറഞ്ഞ് പഞ്ചായത്തുകളെ കേന്ദ്രത്തിനു കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമമായിരുന്നു. രാജീവ് ഗാന്ധി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ ഈ ലക്ഷ്യത്തോടെ ഉള്ളവയായിരുന്നു. എന്നാല്‍, ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. ആ ഘട്ടത്തിലാണ് ചില അടിസ്ഥാനപരമായ ഭേദഗതികളോടെ 73, 74 ഭരണഘടനാ ഭേദഗതികള്‍ പാസാക്കേണ്ടി വന്നത്. ഇങ്ങനെ അധികാരത്തെ കേന്ദ്രീകരിക്കാനുള്ള കോഗ്രസ് നയത്തിനെതിരെ പൊരുതി യഥാര്‍ഥ അധികാരവികേന്ദ്രീകരണത്തിനായി കമ്യൂണിസ്റുകാര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ ഭരണഘടനാ ഭേദഗതികള്‍ ഇല്ലാതെ തന്നെ 1978 മുതല്‍ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തിയത് പശ്ചിമബംഗാളിലാണ്. അധികാരവും പണവും താഴേക്ക് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അവര്‍ സംഘടിപ്പിച്ചു. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അധികാരവികേന്ദ്രീകരണത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ അനുഭവം. 1957 ല്‍ കമ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നപ്പോള്‍ ഭരണപരിഷ്കാരകമീഷനെ നിയമിച്ചു. സ: ഇ എം എസാണ് ഇതിന് മുന്‍കൈ എടുത്തത്. റിപ്പോര്‍ട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സമീപനം ജില്ലാ കൌസിലുകള്‍ക്ക് താഴെ ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ വിപുലമായ അധികാരത്തോടുകൂടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരുന്നു. അധികാരവികേന്ദ്രീകരണത്തിനായി പ്രതിബദ്ധതയോടെ നിലകൊണ്ട സംസ്ഥാന സര്‍ക്കാരിനെ വിമോചനസമരത്തിലൂടെ അട്ടിമറിക്കുകയാണ് കോഗ്രസ് ചെയ്തത്. ആ സര്‍ക്കാര്‍ മുന്നോട്ടുവച്ച അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് വന്ന കോഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ പരിശ്രമിച്ചില്ല. 1967ല്‍ വന്ന കമ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമഗ്രമായ അധികാരവികേന്ദ്രീകരണനിയമം കൊണ്ടുവരാന്‍ പരിശ്രമിച്ചു. അതും പരാജയപ്പെടുത്തുന്ന നിലപാടാണ് വലതുപക്ഷ ശക്തികള്‍ സ്വീകരിച്ചത്. 1980ല്‍ നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ജില്ലാകൌസില്‍ നിയമം പാസാക്കാനുള്ള നടപടി സ്വീകരിച്ചു. അന്നത്തെ ആന്റണി കോഗ്രസിന്റെയും മറ്റും എതിര്‍പ്പുമൂലം ആ നടപടി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 1987 ല്‍ വന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ 1990 ല്‍ ജില്ലാ കൌസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. പ്ളാന്‍ ഫണ്ടില്‍നിന്ന് 200 കോടി രൂപ മാറ്റിവച്ച് അവയെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണത്തെ കേവലഭരണപരിഷ്കാരമായല്ല കണ്ടത്. വിപുലമായ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനാണ് തീരുമാനിച്ചത്. പ്രാദേശിക സര്‍ക്കാരുകളായി ഇവയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപടികള്‍ സ്വീകരിച്ചു. പിന്നോക്ക പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വികസനത്തിന്റെ കുതിപ്പ് സംഭാവനചെയ്ത ജനകീയ ആസൂത്രണ പ്രസ്ഥാനം ഇങ്ങനെയാണ് രൂപീകരിക്കപ്പെടുന്നത്. ഇതിനെതിരെ കേരളവികസന പദ്ധതി എന്ന പേരില്‍ പിന്നീടുവന്ന യുഡിഎഫ് കൊണ്ടുവന്ന പരിപാടി അധികാരവികേന്ദ്രീകരണത്തിന്റെ അന്തഃസത്തയെതന്നെ തകര്‍ക്കുന്ന വിധമായിരുന്നു. ഇത് മാറ്റി അധികാരവികേന്ദ്രീകരണ പ്രക്രിയയെ പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിച്ചത് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്. കേരളത്തിലെ അധികാരവികേന്ദ്രീകരണപ്രക്രിയയെ തടസ്സപ്പെടുത്തുന്ന നയമാണ് എല്ലാകാലത്തും വലതുപക്ഷ ശക്തികള്‍ സ്വീകരിച്ചത്. 1957 ലും 1967 ലും കൊണ്ടുവന്ന അധികാരവികേന്ദ്രീകരണത്തിന്റെ നിയമങ്ങളെ വലതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കുന്നതിന് തയ്യാറായില്ല. ജില്ലാകൌസില്‍ നിയമവും പ്രാവര്‍ത്തികമാക്കുന്നതിന് തടസ്സംനിന്നത് വലതുപക്ഷ ശക്തികളാണ്്. 1991 ല്‍ ജില്ലാകൌസിലുകളെ പണം തിരിച്ചുപിടിച്ച് നിര്‍ജീവമാക്കിയത് യുഡിഎഫ് സര്‍ക്കാരായിരുന്നു. പിന്നീട് ആ കൌസിലുകളെ തന്നെ പിരിച്ചുവിട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാവട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വെട്ടിച്ചുരുക്കി. ഗ്രാമസഭകളുടെ അധികാരം കുറച്ചും അവയ്ക്ക് ലഭിച്ച ഫണ്ട് വെട്ടിക്കുറച്ചും മുന്നോട്ടു പോകുക എന്നതായിരുന്നു ഈ കാലത്ത് അവര്‍ സ്വീകരിച്ച സമീപനം. കുടുംബശ്രീയെ തകര്‍ക്കാന്‍ അന്നുതന്നെ നിരവധി നീക്കങ്ങള്‍ യുഡിഎഫ് നടത്തുകയുണ്ടായി. ഇപ്പോള്‍ അധികാരത്തില്‍നിന്ന് പുറത്ത് നില്‍ക്കുന്ന ഘട്ടത്തിലും ആ നയത്തിന് യുഡിഎഫ് ഒട്ടും മാറ്റം വരുത്തിയില്ല. കുടുംബശ്രീയെ തകര്‍ക്കാനുള്ള ജനശ്രീയുടെ രൂപീകരണം ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉള്ള സാധ്യതകള്‍ ഉപയോഗിച്ച് അധികാരവികേന്ദ്രീകരണ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ള നയസമീപനമാണ് സിപിഐ എം സ്വീകരിക്കുന്നത്. ഇതിന് വലതുപക്ഷ ശക്തികള്‍ തയ്യാറല്ല. നയപരമായ ഈ അന്തരമാണ് അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ളത്. അധികാരവികേന്ദ്രീകരണ പ്രക്രിയ ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ഇടതുപക്ഷം അത്തരം സ്ഥാപനങ്ങളില്‍ അധികാരത്തിലിരിക്കുക എന്നത് മര്‍മപ്രധാനമായ കാര്യമാണ്. അധികാരവികേന്ദ്രീകരണത്തിന് പിന്നിലുള്ള ഇത്തരം രാഷ്ട്രീയത്തെ മനസിലാക്കാതെ ചിലര്‍ രാഷ്ട്രീയരഹിത പഞ്ചായത്തുകളെ സംബന്ധിച്ച് സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. വികസനം എന്നത് ജനപക്ഷ നിലപാടും ജനവിരുദ്ധ നിലപാടും തമ്മിലുള്ള പോരാട്ടത്തിന്റെ കൂടി തട്ടകമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി ഇവര്‍ക്കില്ല. ഈ ജനകീയ നയങ്ങള്‍ നാട്ടില്‍ നടപ്പിലാക്കണമെങ്കില്‍ ജനകീയ രാഷ്ട്രീയശക്തികള്‍ക്ക് മേല്‍ക്കൈ ഉണ്ടാവണം. എല്ലാവിധ ഇടത്-വലത് വ്യതിയാനങ്ങള്‍ക്കും അരാഷ്ട്രീയ പ്രവണതകള്‍ക്കുമെതിരെ പൊരുതിയാണ് അഴീക്കോടന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ടു പോയത്. തെറ്റായ ചിന്താഗതികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ വര്‍ഗരാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ക്കായി പൊരുതിയ സ: അഴീക്കോടന്‍ രാഘവന്റെ സ്മരണകള്‍ നമുക്ക് കരുത്ത് പകരും.

അഴിമതിയുടെ ഗെയിംസ് അപമാനിതമാകുന്ന ഇന്ത്യ

അഴിമതിയുടെ ഗെയിംസ് അപമാനിതമാകുന്ന ഇന്ത്യ
അന്താരാഷ്ട്രരംഗത്ത് അപമാനഭാരംകൊണ്ട് ഇന്ത്യ ശിരസ്സുകുനിച്ചുനില്‍ക്കേണ്ടിവരുന്ന അവസ്ഥയിലേക്കാണ് കോമവെല്‍ത്ത് ഗെയിംസ് നടത്തിപ്പിന്റെ പോക്ക്. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവമെന്റിനും ഷീല ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ഭരണത്തിനും ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലവും ഭാരോദ്വഹന വേദിയുടെ മേല്‍ക്കൂരയും ഇടിഞ്ഞുവീണു എന്നതുകൊണ്ടുമാത്രമല്ല ഈ വിലയിരുത്തല്‍ വേണ്ടിവരുന്നത്. പതിനായിരക്കണക്കിന് കോടി രൂപ ഉള്‍പ്പെട്ട കോമവെല്‍ത്ത് ഗെയിംസ് കുംഭകോണത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തം മാത്രമാണത്. എന്നാലത്, കോമവെല്‍ത്ത് ഗെയിംസ് നടത്തിപ്പിലെ പിടിപ്പുകേടിന്റെയും ധൂര്‍ത്തിന്റെയും അഴിമതിയുടെയും വിശ്വരൂപത്തെക്കുറിച്ച് ചിന്തിക്കാന്‍ ലോകത്തെമ്പാടുമുള്ള കായികപ്രേമികള്‍ക്ക് അവസരമൊരുക്കുന്നതായി. ഇന്ത്യ ഈ കായികമഹാമേള എങ്ങനെ നടത്തിത്തീര്‍ക്കും എന്ന ഉല്‍ക്കണ്ഠയിലാണിന്ന് ലോകം. പലരാജ്യങ്ങളും അത് പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. എഴുപത്തൊന്നു രാജ്യങ്ങള്‍ പങ്കെടുക്കുന്നതും പന്ത്രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്നതുമായ കോമവെല്‍ത്ത് ഗെയിംസ് തുടങ്ങാന്‍ കഷ്ടിച്ച് ഒന്നരയാഴ്ചയേ ബാക്കിയുള്ളൂ. സ്റേഡിയം പൂര്‍ത്തിയായിട്ടില്ല. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ആകെ അനിശ്ചിതത്വവും അരാജകത്വവുമാണ് നടമാടുന്നത്. ഭാരോദ്വഹനത്തിനുള്ള സ്റേഡിയം കേന്ദ്രമന്ത്രിമാരായ ജയ്പാല്‍ റെഡ്ഡിയും എം എസ് ഗില്ലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തതാണ്. ഉദ്ഘാടനാവസരത്തില്‍തന്നെ സ്റേഡിയം ചോര്‍ന്നുതുടങ്ങി. ഇത്തരം അനുഭവപരമ്പരകളിലെ ഏറ്റവും പുതിയതാണ് മേല്‍പ്പാലവും മേല്‍ക്കൂരയും തകര്‍ന്ന സംഭവം. കോമവെല്‍ത്ത് ഗെയിംസ് ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമെന്ന കാര്യം യുപിഎ ഗവമെന്റിന് നേരത്തെ അറിയാത്തതായിരുന്നില്ലല്ലോ. ഗെയിംസ് ഈവിധത്തില്‍ കൈകാര്യം ചെയ്യുന്നതിനുപിന്നിലുള്ള താല്‍പ്പര്യം തങ്ങള്‍ക്കുവേണ്ടപ്പെട്ടവര്‍ക്ക് അഴിമതിയിലൂടെ ആയിരക്കണക്കിന് കോടി രൂപ കൊയ്യാനുള്ള സന്ദര്‍ഭമൊരുക്കുക എന്നതുതന്നെ. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും അഴിമതിയായിരുന്നു. കേന്ദ്ര വിജിലന്‍സ് പതിനാറ് സൈറ്റുകള്‍ പരിശോധിച്ചു. പതിനാറിടത്തും വന്‍അഴിമതി കണ്ടെത്തി. നിലവാരമില്ലാത്ത കോക്രീറ്റുചെയ്യല്‍, പെരുപ്പിച്ച കരാര്‍ തുക, യഥാര്‍ഥ എസ്റിമേറ്റിന്റെ പല ഇരട്ടിവരുന്ന നിര്‍മാണച്ചെലവ്, സമയത്ത് പണി തീര്‍ക്കാതിരിക്കല്‍ എന്നിങ്ങനെ പല വഴിക്കായി ഇരുനൂറ് ദശലക്ഷം രൂപയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്. സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചു. എന്നാല്‍, ഗെയിംസിനെ അപകീര്‍ത്തിപ്പെടുത്തലാണത് എന്നു വിലയിരുത്തി വിജിലന്‍സ് വിഭാഗത്തെ ശാസിക്കുകയാണ് മുഖ്യമന്ത്രി ഷീല ദീക്ഷിത് മുതല്‍ സ്പോര്‍ട്സ്മന്ത്രി എം എസ് ഗില്‍വരെയുള്ളവര്‍ ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്നില്ലെങ്കില്‍ കരിംപട്ടികയില്‍പെടുത്തുമെന്ന് മുഖ്യമന്ത്രി ഷീല ദീക്ഷിത് നിര്‍മാണ കോട്രാക്ട് എടുത്ത കമ്പനികള്‍ക്ക് മുന്നറിയിപ്പുനല്‍കി. അതും മൂന്നാഴ്ചമുമ്പ്. ഫലമോ, അവര്‍ എതൊക്കെയോ വിധത്തില്‍ പണി പൂര്‍ത്തിയാക്കിത്തുടങ്ങി. പാലം ഇടിഞ്ഞുവീഴാതിരിക്കുന്നതെങ്ങനെ? സ്റേഡിയം ചോരാതിരിക്കുന്നതെങ്ങനെ? പിടിപ്പുകേടിന് ഇതേക്കാള്‍ വലിയ ഉദാഹരണമുണ്ടാവില്ല. വ്യാജ ഇന്‍വന്ററികള്‍, കൃത്രിമ ഫിക്സ്ചര്‍ വിലപ്പട്ടികകള്‍, നിലവാരം കുറഞ്ഞ സിന്തറ്റിക് സര്‍ഫസ് എന്നിങ്ങനെ ചെറുതും വലുതുമായ എന്തെല്ലാം ഇടപാടുകള്‍! ടെന്‍ഡറുകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രവിജിലന്‍സ് കമീഷന് നിര്‍ദേശിക്കേണ്ടിവന്നു. ക്രമക്കേടുകള്‍ മുന്‍നിര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്തേണ്ടിവന്നു. അനിശ്ചിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതിനെക്കുറിച്ച് ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറിന് മുന്നറിയിപ്പുനല്‍കേണ്ടിവന്നു. പക്ഷേ, ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. ധൂര്‍ത്തും അഴിമതിയും നിര്‍ബാധം തുടര്‍ന്നു. ബ്രിട്ടനിലെ ആരുമറിയാത്ത എ എം കമ്പനിയുടെ നിക്ഷേപത്തിലേക്ക് ഒഴുകിച്ചെന്നത് നാലരലക്ഷം പൌണ്ടാണ്. മാസംതോറും 25,000 പൌണ്ട് വേറെ. കോമവെല്‍ത്ത് ഗെയിംസ് ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ഫണ്ടില്‍നിന്ന് ഇങ്ങനെ ഒരു കടലാസ് സംഘടനയിലേക്ക് ഇത്രയേറെ പണം ഒഴുകുന്നതെങ്ങനെ എന്ന് ഇന്ത്യയിലാരും അന്വേഷിച്ചില്ല. ബ്രിട്ടീഷ് റവന്യൂ-കസ്റംസ് അധികൃതരാണ് അത് കണ്ടെത്തിയത്. ഈ കുംഭകോണം പുറത്തുവന്നപ്പോള്‍ സംഘാടകസമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡി പറഞ്ഞത് വീഡിയോ ഉപകരണങ്ങള്‍ വാങ്ങാനാണത് എന്നായിരുന്നു. എന്നാല്‍, വീഡിയോ ഉപകരണങ്ങളുടെ വില്‍പ്പനക്കാരോ വിതരണക്കാരോ അല്ല എ എം കമ്പനി എന്ന് പിന്നീട് തെളിഞ്ഞു. അപ്പോള്‍ സുരേഷ് കല്‍മാഡി പറഞ്ഞത്, ബ്രിട്ടീഷ് ഹൈക്കമീഷന്‍ ശുപാര്‍ശ ചെയ്തതനുസരിച്ചാണ് എ എം കമ്പനിയെ നിയോഗിച്ചത് എന്നാണ്. തങ്ങള്‍ ആരെയും ശുപാര്‍ശചെയ്തിട്ടില്ലെന്നായി ഹൈക്കമീഷന്‍. അപ്പോള്‍, കല്‍മാഡി തന്റെ വാദം തെളിയിക്കാന്‍ രണ്ട് ഇ-മെയിലുകള്‍ ഹാജരാക്കി. അതാകട്ടെ, വ്യാജമാണെന്ന് തെളിഞ്ഞു. ഇതിനെല്ലാംശേഷവും കല്‍മാഡി ഗെയിംസിന്റെ നടത്തിപ്പുകാരനായി തുടരുന്നു. സംശയത്തിന്റെ സൂചി നീണ്ടുചെല്ലുന്നത് കല്‍മാഡിയുടെ രാഷ്ട്രീയ രക്ഷകരിലേക്കുകൂടിയാണ്. കോമവെല്‍ത്ത് ഗെയിംസിനെ ഏറ്റവും വലിയ കുംഭകോണമാക്കി മാറ്റുകയാണിവര്‍ ചെയ്യുന്നത്. ഐപിഎല്‍ എങ്ങനെ ചില വ്യക്തികളുടെയും സംഘങ്ങളുടെയും കറവപ്പശുവായി മാറി എന്നത് നാം കണ്ടു. ഇപ്പോള്‍ 40,000 കോടിയുടെ കുംഭകോണമേളയാക്കി കോമവെല്‍ത്ത് ഗെയിംസിനെ മാറ്റുന്നു. നാട്ടിന്‍പുറങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ എതിരിട്ടു വളര്‍ന്നുവരുന്ന കായികതാരങ്ങളുടെ ആത്മവീര്യത്തെ മുതല്‍, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെവരെ തകര്‍ക്കുകയാണ് ഇതിലൂടെ ഇതിന്റെ രാഷ്ട്രീയ രക്ഷാകര്‍ത്താക്കള്‍. കോമവെല്‍ത്ത് ഗെയിംസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് ഹൂപ്പര്‍, അന്താരാഷ്ട്ര കായികതാരങ്ങള്‍ക്ക് ആരോഗ്യം നിലനിര്‍ത്തി ജീവിക്കാനുതകുന്ന മിനിമം സൌകര്യംപോലും ഉറപ്പാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നാണ് പറഞ്ഞത്. ഏറ്റവും അരക്ഷിതമായ സാഹചര്യങ്ങളാണ് കോമവെല്‍ത്ത് ഗെയിംസിനെ ചൂഴ്ന്ന് ഡല്‍ഹിയില്‍ വളര്‍ന്നുവന്നിട്ടുള്ളത് എന്നാണ് ഓസ്ട്രേലിയ പറയുന്നത്. വൃത്തിയില്ലായ്മയെക്കുറിച്ചാണ് സ്കോട്ലന്‍ഡ് പറയുന്നത്. ഇത്തരം ഒരു മഹാമേള സംഘടിപ്പിക്കാനുള്ള പരിചയവും പക്വതയും ഇന്ത്യക്കുണ്ടോ എന്ന് ആശങ്ക പ്രകടിപ്പിക്കുകയാണ് ലണ്ടന്‍ ടൈംസ് ചെയ്തത്. കായികമേളയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാമിടയിലാണ് ഡല്‍ഹിയില്‍ ഡെങ്കിപ്പനി പരക്കുന്നതായും തയ്വാന്‍ വിനോദസഞ്ചാരികള്‍ക്കുനേര്‍ക്ക് വെടിവയ്പു നടന്നതായും ഉള്ള റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ, വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്ക് തീവ്രതയേകുന്ന തരത്തിലാണ് മേല്‍പ്പാല തകര്‍ച്ചപോലുള്ള സംഭവങ്ങളും അതിലേക്ക് വഴിതെളിക്കുന്നവിധത്തിലുള്ള അഴിമതിയുടെ ജീര്‍ണിച്ച കഥകളും ഉണ്ടാവുന്നത്. അഴിമതികളിലൂടെ, പിടിപ്പുകേടിലൂടെ, ലോകകായികമേളയെ അരാജകമാംവിധം അധഃപതിപ്പിച്ച് ഇന്ത്യയുടെ യശസ്സിനും അഭിമാനത്തിനുംമേല്‍ കളങ്കം ചാര്‍ത്തുകയാണ് കോമവെല്‍ത്ത് ഓര്‍ഗനൈസിങ് കമ്മിറ്റി മുതല്‍ യുപിഎ ഗവമെന്റുവരെ. നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്.

വികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫിന്റെ വിജയം അനിവാര്യം...

വികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫിന്റെ വിജയം അനിവാര്യം...

തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സല്‍ എന്നുകൂടി ഇതിനെ പൊതുവില്‍ വിശേഷിപ്പിക്കുന്നുണ്ട്. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് കമ്യൂണിസ്റുകാര്‍ എന്നും പൊരുതിയത്. കയ്യൂര്‍സഖാക്കള്‍ ഉള്‍പ്പെടെ അധികാരം ജനങ്ങള്‍ക്ക് ലഭിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് രക്തസാക്ഷിത്വം വരിച്ചത്. 1957ല്‍ വന്ന കമ്യൂണിസ്റ് മന്ത്രിസഭ അധികാരവികേന്ദ്രീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കമ്യൂണിസ്റ് പാര്‍ടി നയിച്ച മന്ത്രിസഭകള്‍ പിന്നീടും ഇക്കാര്യത്തില്‍ ശുഷ്കാന്തി കാണിച്ചു. 1957ല്‍ ഇ എം എസിന്റെയും 1997ല്‍ നായനാരുടെയും നേതൃത്വത്തില്‍ നിലവില്‍ വന്ന ഭരണപരിഷ്കാരകമീഷനുകള്‍ അധികാരവികേന്ദ്രീകരണത്തിന്റെ പ്രശ്നം ഗൌരവമായി കൈകാര്യംചെയ്തു. അധികാരവികേന്ദ്രീകരണത്തിനായി കേരളത്തില്‍ നടപടികള്‍ നീക്കിയപ്പോള്‍ അധികാരം കേന്ദ്രീകരിക്കാനുള്ള നയങ്ങള്‍ കേന്ദ്ര കോഗ്രസ് സര്‍ക്കാര്‍ കൊണ്ടുവരാനാണ് പരിശ്രമിച്ചിരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കാന്‍ നോക്കി. ഇതിനെതിരെ പൊരുതിയാണ് സിപിഐ എം മുന്നോട്ടു പോയത്. 1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് അധികാരവികേന്ദ്രീകരണപ്രക്രിയ കൂടുതല്‍ തീവ്രമായി നടപ്പാക്കാനുള്ള നടപടികള്‍ കേരളത്തില്‍ ഉണ്ടായത്. അതിന് നേതൃപരമായ പങ്ക് വഹിച്ചത് ഇ എം എസായിരുന്നു. പദ്ധതി വിഹിതത്തിന്റെ നാല്‍പ്പത് ശതമാനം ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കി. വികസനത്തിന്റെ കുതിച്ചുചാട്ടം ഈ കാലയളവില്‍ ഉണ്ടായി. അടിസ്ഥാന സൌകര്യവികസനത്തില്‍ ഉള്‍പ്പെടെയുണ്ടായ ഈ നേട്ടങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെ ഇന്നും ഓര്‍ക്കുന്നു. അതിനെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണമായിത്തീരും. യുഡിഎഫ് ഭരണത്തില്‍ കേരളം കര്‍ഷക ആത്മഹത്യകളുടെ കേന്ദ്രമായി. ആയിരത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരെ സംരക്ഷിക്കാനോ ആത്മഹത്യചെയ്തവരുടെ കുടുംബങ്ങളെ സഹായിക്കാനോ ഒരു നടപടിയും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. നഷ്ടപരിഹാരം നല്‍കുന്നതിനും കടങ്ങള്‍ എഴുതിത്തള്ളുന്നതിനും തയ്യാറായത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആദിവാസികള്‍ മുത്തങ്ങയില്‍ സമരം നടത്തിയപ്പോള്‍ വെടിവച്ചുകൊല്ലുന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചത്. ഇതേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നടന്നിട്ടും അത് ചെവിക്കൊള്ളാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. അവരാണ് ഇപ്പോള്‍ എല്ലാറ്റിനും ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത്. വെടിവെയ്പില്‍ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ കുടുംബത്തെ സംരക്ഷിച്ചതും ജോഗിയുടെ മകള്‍ക്ക് ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ക്ഷേമപദ്ധതികളെ തകര്‍ക്കുക എന്നതായിരുന്നു യുഡിഎഫിന്റെ നയം. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയായി. കുടിശ്ശിക വിതരണംചെയ്യുന്നതിനും പെന്‍ഷനുകള്‍ 300 രൂപയാക്കി വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചത് ഈ സര്‍ക്കാരാണ്. ഒരു പെന്‍ഷനും ലഭിക്കാത്ത 60 വയസ്സ് തികഞ്ഞവര്‍ക്ക് 100 രൂപ പെന്‍ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി മുന്നോട്ടുവച്ച് വൃദ്ധക്ഷേമത്തിലും പുതിയ കാല്‍വയ്പാണ് ഈ സര്‍ക്കാര്‍ നടത്തിയത്. എസ്സി/എസ്ടി വിദ്യാര്‍ഥികളുടെ സ്റൈപെന്‍ഡ് വര്‍ധിപ്പിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയും ഈ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. നെല്ലിന്റെ താങ്ങുവില എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ 7 രൂപയായിരുന്നു. ഇന്നത് 13 രൂപയാക്കി ഉയര്‍ത്തി. പൊതുമേഖല 250 കോടി രൂപയോളം സര്‍ക്കാരിന് നല്‍കുന്ന സ്ഥിതി വുന്നു. പൊതുമേഖല വിറ്റുതുലയ്ക്കുന്ന കാലത്ത് ഇവിടെ പുതിയ പൊതുമേഖല സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് സര്‍ക്കാര്‍ നേതൃത്വം കൊടുത്തു. ഊര്‍ജസംരക്ഷണത്തിനായി സൌജന്യനിരക്കില്‍ സിഎഫ്എല്‍ നല്‍കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളം പുതിയ അധ്യായം രചിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സൌകര്യം വര്‍ധിപ്പിച്ചു. കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ആശുപത്രികളില്‍ ഉറപ്പുവരുത്തുന്ന സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കി. മെഡിക്കല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി. കോളേജുകളില്‍ പുതിയ തസ്തികകള്‍ കൊണ്ടുവന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മലബാര്‍ മേഖലയില്‍ പ്ളസ്ടു വിദ്യാലയങ്ങള്‍ പുതുതായി അനുവദിച്ചു. വിദ്യാഭ്യാസമേഖലയിലെ എല്ലാ സമ്മര്‍ദഗ്രൂപ്പുകളെയും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഈ നടപടിയെക്കുറിച്ച് യുഡിഎഫിനുപോലും പരാതി ഉന്നയിക്കാനായില്ല. പ്ളസ്ടു അഡ്മിഷന്‍ ഓലൈനിലൂടെ നടപ്പാക്കിയതിലൂടെ അഴിമതിരഹിതമായ സമീപനം മുന്നോട്ട് വയ്ക്കപ്പെട്ടു. വിദ്യാലയങ്ങളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി. വെറ്ററിനറി-ഫിഷറീസ് സര്‍വകലാശാല രൂപീകരിക്കാനുള്ള നടപടിയും സര്‍ക്കാര്‍ ആരംഭിച്ചു. പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതിനും ഈ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു. മത്സ്യകടാശ്വാസ പദ്ധതി നടപ്പാക്കി. കയറിന് ഡിസ്ട്രസ്ഡ് പര്‍ച്ചേസിങ് സമ്പ്രദായം കൊണ്ടുവന്നു. കശുവണ്ടിമേഖലയില്‍ ഏറ്റവും ഉയര്‍ന്ന തൊഴില്‍ദിനം സംഭാവന ചെയ്യുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. റിബേറ്റുകള്‍ പുനഃസ്ഥാപിച്ചു. യുഡിഎഫ് ഇല്ലാതാക്കിയ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് തിരിച്ചുനല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഓണം-ബക്രീദ് കാലം കേരളത്തില്‍ സമൃദ്ധിയുടേതായി മാറിയത് ഈ നയങ്ങളുടെ ഫലമായിട്ടായിരുന്നു. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ലഭിച്ചതും കേരളത്തിനാണ്. സിപിഐ എം നേതൃത്വത്തില്‍ ജനകീയ താല്‍പ്പര്യം സംരക്ഷിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടു പോവുകയാണ്. തമ്മില്‍തല്ലും ദുര്‍നയങ്ങളും യുഡിഎഫിനെ തളര്‍ത്തിയിരിക്കുന്നു. കെ എം മാണിയും ഗൌരിയമ്മയും എം വി രാഘവനും കോഗ്രസിനെ തള്ളിപ്പറഞ്ഞു. ശിഥിലീകരിക്കപ്പെടുന്ന ആ മുന്നണിക്ക് ജനതയുടെ താല്‍പ്പര്യം സംരക്ഷിക്കാനാവില്ല. സ്വന്തം സംഘടനയ്ക്കകത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്താന്‍പോലും കഴിയാത്ത കോഗ്രസാണ് ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നത് എന്നും ഓര്‍ക്കണം. പരിമിതികള്‍ക്കകത്തുനിന്ന് ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി മുന്നോട്ടുപോകുന്ന സംസ്ഥാനസര്‍ക്കാരിന്റെ ജനക്ഷേമകരമായ നടപടികളെ തകര്‍ക്കുന്ന വിധമാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. റബര്‍ ഇറക്കുമതി ശക്തിപ്പെടുത്തി; ഇറക്കുമതിച്ചുങ്കം കുറച്ചു. കശുവണ്ടിയെയും കയറിനെയും കയറ്റുമതി പ്രോത്സാഹനത്തില്‍ നിന്ന് മാറ്റി. ഊര്‍ജിത നെല്ലുവികസന പരിപാടിയില്‍ കേരളം ഇല്ല. സ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തെ നിലംപരിശാക്കാനുള്ള ഗൂഢപദ്ധതികള്‍ തുടരുന്നു. ഈ നയങ്ങള്‍ക്കെതിരായ പ്രതിഷേധം യുഡിഎഫിനെതിരായതുമാണ്. ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ അഭിമുഖീകരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് ജാതി-മത വികാരങ്ങള്‍ ഉയര്‍ത്തി വിജയം നേടാനാകുമോ എന്ന പരീക്ഷണം നടത്തുന്നു. സിപിഐ എമ്മും എല്‍ഡിഎഫും മതവിശ്വാസത്തെ സംരക്ഷിക്കാനാണ് എന്നും നിലകൊണ്ടിട്ടുള്ളത്. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാനും അല്ലാത്തവര്‍ക്ക് അങ്ങനെ കഴിയാനുമുള്ള അവസരമാണ് നിലനില്‍ക്കേണ്ടത്. ക്ഷേത്രങ്ങളില്‍ പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും പ്രവേശനമില്ലാതിരുന്ന കാലത്ത് അതിനുവേണ്ടി പൊരുതിയത് എ കെ ജിയെയും കൃഷ്ണപിള്ളയെയും പോലെയുള്ള കമ്മ്യൂണിസ്റുകാരാണ്. തലശേരിയില്‍ പള്ളിക്ക് കാവല്‍നിന്ന 'കുറ്റ'ത്തിനാണ് സ: യുകെ കുഞ്ഞിരാമന്‍ രക്തസാക്ഷിയായത്. ഒറീസയില്‍ ആരാധനാലയം നഷ്ടപ്പെട്ട ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ആരാധനയ്ക്ക് ഉപയോഗിച്ചത് സിപിഐ എം ഓഫീസായിരുന്നുവെന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കുന്നതിന് ജീവന്‍ കൊടുത്തും പൊരുതുന്നത് കമ്യൂണിസ്റുകാരാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്ന മതവിശ്വാസികള്‍ എല്‍ഡിഎഫിനൊപ്പമാണ് അണിനിരക്കുക. മതത്തെ സംരക്ഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും എല്‍ഡിഎഫ് എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ തീവ്രവാദ ഭീകരവാദപ്രസ്ഥാനങ്ങളുമായി സന്ധിയില്ല. അധികാരം ജനങ്ങള്‍ക്ക് ലഭിക്കുന്നതിനാണ് കമ്യൂണിസ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. അത് ഒരു വിഭാഗത്തിന്റെ കൈകളിലേക്ക് ഒതുക്കുന്നതിനെതിരെയാണ് കമ്യൂണിസ്റുകാര്‍ എന്നും പൊരുതിയത്. ആ പോരാട്ടത്തിലാണ് അനേകം ധീരപോരാളികള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നത്. ഈ വസ്തുതകള്‍ കണക്കിലെടുത്ത്, ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എല്‍ഡിഎഫിനെ വിജയിപ്പിക്കേണ്ടത് കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ മുഴുവന്‍ കടമയാണെന്നു തിരിച്ചറിയണം.
ടി ശിവദാസമേനോന്‍

കോട്ടക്കലില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധത്തിന് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യം...


കോട്ടക്കലില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധത്തിന് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യം..
.



കോട്ടക്കലില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധത്തിന് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യം
കോട്ടക്കല്‍: കോട്ടക്കലില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധത്തിന് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യം. ബേപ്പൂരിലും വടകരയിലും പരസ്യമായി മുസ്ളിംലീഗ് - ബിജെപി ബന്ധം തുടങ്ങുന്നതിനുമുമ്പ് 1989-ല്‍ കോട്ടക്കലില്‍ ഈ സഖ്യം ആരംഭിച്ചിരുന്നു. 1989-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഭരണം ഉറപ്പിക്കാന്‍ മുസ്ളിം ലീഗ് ബിജെപിയുമായി ധാരണയുണ്ടാക്കിയത്. അന്ന് തോക്കാംപാറ വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി ആരംഭിച്ച ബന്ധം ഇപ്പോഴും തുടരുകയാണ്. 1995-ല്‍ കൈപ്പള്ളിക്കുണ്ട് പ്രദേശം ഉള്‍ക്കൊള്ളുന്ന പാലപ്പുറ, കോട്ടൂര്‍, തോക്കാംപാറ വാര്‍ഡുകളില്‍ മുസ്ളിം ലീഗ് - ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു. 2000-ത്തില്‍ തോക്കാംപാറയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി പരസ്യമായിരുന്നു ഇവരുടെ ബന്ധം. ഈ ബന്ധത്തിലൂടെ 2005-ല്‍ ബിജെപി പഞ്ചായത്തില്‍ അക്കൌണ്ട് തുടങ്ങി. കോട്ടക്കലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോഗ്രസും മുസ്ളിംലീഗും സീറ്റ് ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ കോഗ്രസിന്റെ അക്കൌണ്ടില്‍ ഉള്‍പ്പെടുത്തി ബിജെപിക്കാരെ സ്വതന്ത്രന്മാരായി നിര്‍ത്തുകയായിരുന്നു തന്ത്രം.

ബാബറി മസ്ജിദ് പ്രശ്നം വഷളാക്കിയത് കോഗ്രസ്: ഹഷിം അന്‍സാരി

ബാബറി മസ്ജിദ് പ്രശ്നം വഷളാക്കിയത് കോഗ്രസ്: ഹഷിം അന്‍സാരി
അയോധ്യ: 'ഓരോ ഘട്ടത്തിലും അയോധ്യാപ്രശ്നം വഷളാക്കി ബാബറി മസ്ജിദ് തകരുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോഗ്രസിനാണ്'- ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസില്‍ യുപി സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി കക്ഷിചേര്‍ന്ന ഹഷിം അന്‍സാരി തുറന്നു പറയുന്നു. ഉടമസ്ഥാവകാശക്കേസില്‍ കക്ഷിചേര്‍ന്നവരില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് തൊണ്ണൂറിലെത്തിയ അന്‍സാരി. 'നീണ്ട 60 വര്‍ഷക്കാലത്തെ ഓര്‍മകളുടെ ശവപ്പറമ്പുപേറിയാണ് ജീവിതമെന്ന്' പറഞ്ഞുതുടങ്ങിയ അന്‍സാരി അയോധ്യ പ്രശ്നത്തിന് ബിജെപിയെന്നതുപോലെ കോഗ്രസും കാരണക്കാര ാണെന്ന് വ്യക്തമാക്കുന്നു. '1949ല്‍ ബാബറി മസ്ജിദില്‍ രാമവിഗ്രഹം വയ്ക്കാന്‍ അനുവദിച്ചത് ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായപ്പോഴാണ്. 1986ല്‍ മസ്ജിദ് ഹിന്ദു ആരാധനയ്ക്കായി തുറന്നുകൊടുത്തതും ശിലാന്യാസം അനുവദിച്ചതും രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ്. മസ്ജിദ് തകര്‍ക്കപ്പെട്ടത് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴും'- പഞ്ചിതോലയിലെ കൊച്ചുവീട്ടിലിരുന്ന് അന്‍സാരി പറഞ്ഞു. ബിജെപിയും ഈ വിഷയം ഉയര്‍ത്തി കേന്ദ്രത്തില്‍ അധികാരത്തില്‍വന്നു. 'ഇവരൊക്കെ കുര്‍സിക്കും (കസേരയ്ക്കും) കറന്‍സിക്കും വേണ്ടിയാണ് മസ്ജിദ് പ്രശ്നത്തെ ഉപയോഗിച്ചത്. ഞങ്ങളുടെ നിയമയുദ്ധം പ്രാര്‍ഥിക്കാനായി ഉപയോഗിച്ച മസ്ജിദ് വീണ്ടെടുക്കാനാണ്. മതസൌഹാര്‍ദം നിലനിര്‍ത്താനാണ്. 'ഹിന്ദു- മുസ്ളിം- സിഖ്- ഇസായി ഭായിഭായി' എന്ന സ്വതന്ത്യ്രസമരകാലത്തെ മുദ്രാവാക്യംതന്നെയാണ് ഇപ്പോഴും അയോധ്യയില്‍ ഉയരുന്നത്. അയോധ്യയുടെ സമാധാനമാണ് ആദ്യത്തെ പ്രശ്നം. അതിനുശേഷമേ ബാബറി മസ്ജിദുള്ളൂ- അന്‍സാരി പറഞ്ഞു. 1961ല്‍ കേസില്‍ കക്ഷിയായ അന്‍സാരി ഫൈസാബാദ് കോടതിയിലേക്ക് കേസ് വാദംകേള്‍ക്കാന്‍ പോയിരുന്നത് ശ്രീരാമജന്മഭൂമി ന്യാസ് അധ്യക്ഷനും ദിഗംബര്‍ അകാഡയുടെ മേധാവിയുമായ രാമചന്ദ്ര പരമഹംസുമൊന്നിച്ചായിരുന്നു. ചെറിയൊരു സ്വത്തു തര്‍ക്കം വലിയ പ്രശ്നമാക്കിയവര്‍ക്ക് തികഞ്ഞ രാഷ്ട്രീയലക്ഷ്യമുണ്ട്. 'മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം' എന്ന മുദ്രാവാക്യം ഹിന്ദുക്കളുടേതല്ല. ഹിന്ദുരാഷ്ട്രവാദികളുടേതാണ്.കേസില്‍ കക്ഷിയായതിനെ തുടര്‍ന്ന് അയോധ്യയിലെ ഒരു ഹിന്ദുവും എന്നെ വഴക്കുപറഞ്ഞില്ല. 60 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് സാക്ഷികളായവരെല്ലാം മരിച്ചു. കേസ് നല്‍കിയവരും അവര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകരും മമറഞ്ഞു. എല്ലാത്തിനും സാക്ഷിയായി ഈ ജീവിതംമാത്രം ബാക്കി- അന്‍സാരി പറഞ്ഞു. ലഖ്നൌ കോടതിയില്‍ പ്രശ്നം തീരണമെന്നാണ് അന്‍സാരിയുടെ ആഗ്രഹം. 60 വര്‍ഷം അനുരഞ്ജനത്തിലെത്താത്ത വിഷയത്തില്‍ ഇനി സമവായം തേടുന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. കോടതിവിധി എന്തായാലും അത് മാനിക്കും. അന്തിമവിധി കേള്‍ക്കാനായി ലഖ്നൌ കോടതിയില്‍ പോകാനാകില്ല. കാലില്‍ നീരാണ്. വീട്ടിലിരുന്ന് വിധി വീക്ഷിക്കും- ചുമരില്‍ തൂക്കിയിട്ട ബാബറി മസ്ജിദ് നോക്കി അദ്ദേഹം പറഞ്ഞു.
വി ബി പരമേശ്വരന്‍

Sunday, September 19, 2010

വാഴ്വേ മായം

വാഴ്വേ മായം

ശതമന്യു
യൂത്തുകോഗ്രസുകാര്‍ക്ക് ഉശിരിന്റെ കുറവുമാത്രമേയുള്ളൂ. ആര്‍ത്തി ആവശ്യത്തിലേറെയുണ്ട്. ഉശിര് കുടികൊള്ളുന്നത് നട്ടെല്ലിലാണ്. ആ നട്ടെല്ല് നിവര്‍ന്നുനില്‍ക്കുന്നില്ല; അഥവാ വലിച്ചു നീട്ടിയാലും പിടിവിടുമ്പോള്‍ ചുരുണ്ട് പഴയതുപോലെയാകും. ഈ നിസ്സാര പ്രശ്നമേ കേരളത്തിലെ യൂത്തിനെ അലട്ടുന്നതായി കാണാനാകുന്നുള്ളൂ. അവര്‍ കുട്ടികളാണ്. പുതുപ്പള്ളിക്കാരന്‍ നിയമസഭയിലേക്ക് കന്നിയങ്കത്തിന് നോമിനേഷന്‍ കൊടുക്കുമ്പോള്‍ ജനിച്ച ക്ടാങ്ങളെ ഇപ്പോള്‍ വിളിക്കുന്നത് മധ്യവയസ്കരെന്നാണ്. വയസ്സുതിരുത്തിയാല്‍പോലും അവര്‍ക്ക് യൂത്താകില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുമ്പോള്‍ സംവരണം തരണമെന്ന് വെറുതെ പറയാനുള്ള അവകാശം യൂത്തിനുണ്ട്. നാല്‍പ്പതുകൊല്ലം തനിക്കു താഴെ ആരെയും വളര്‍ത്താതെ പുതുപ്പള്ളിരാജ്യം കാത്തുസൂക്ഷിച്ച നേതാവ് കിരീടവും ഗദയുമായി നില്‍ക്കുകയും നാട്ടിലുള്ള കാളികൂളികള്‍ പാഞ്ഞടുത്ത് ടിയാന്റെ കരം മുത്തുകയും ചെയ്യുന്നത് കണ്ടിട്ടും യൂത്തിന്റെ നട്ടെല്ല് നിവര്‍ന്നിട്ടില്ല. കഷ്ടപ്പെട്ട്; ഉണ്ണാതെ; ഉറങ്ങാതെ പഠിച്ച് പിഎസ്സി പരീക്ഷയെഴുതി സര്‍ക്കാരുദ്യോഗം നേടുന്നവര്‍ക്ക് അമ്പത്തഞ്ചാമത്തെ വയസ്സില്‍ അടുത്തൂപറ്റി വീട്ടില്‍പോകേണ്ടിവരും. പരമാവധി സര്‍വീസ് കിട്ടുക മുപ്പത്തഞ്ച് വര്‍ഷം. ഇവിടെ പരീക്ഷയുമില്ല; പഠിപ്പുമില്ല-ഒരു മണ്ഡലം ഒത്തുകിട്ടിയാല്‍ പരേതനാകുന്നതുവരെ അത് കൈയില്‍ കിടക്കും. തനിക്കുശേഷം മകനോ മകളോ പാരമ്പര്യസ്വത്ത് കാത്തുസൂക്ഷിച്ച് കൈകാര്യം ചെയ്തുകൊള്ളും. അതിനിടയ്ക്ക് യൂത്തന്‍മാരോ ആര്‍ത്തന്‍മാരോ ചെന്ന് കൈയിടാന്‍ നോക്കിയാല്‍ പൊള്ളും. ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി; ആര്യാടന് നിലമ്പൂര്‍; കോട്ടയത്തെ കെ സി ജോസഫിന് കണ്ണൂരിലെ ഇരിക്കൂര്‍; തിരുവഞ്ചൂരിന് അടൂര്‍-ഇങ്ങനെ കുറെ മണ്ഡലങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അത് നിയമസഭയിലേക്കെങ്കില്‍, പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമെല്ലാം പാരമ്പര്യ സ്വത്തായ സീറ്റുകള്‍ കിടപ്പുണ്ട്. അങ്ങനെയുള്ളവ വീതംവച്ചു സുഖിക്കാം എന്ന ചിന്ത അശേഷം വേണ്ട എന്നാണ് കൂഞ്ഞൂഞ്ഞിന്റെ നാല്‍പ്പതാണ്ട് കൊണ്ടാടിയതിലൂടെ ഒഴുക്കിവിട്ട സന്ദേശം. ചെന്നിത്തലയ്ക്ക് കരമൊഴിവായി പതിച്ചുകിട്ടിയത് പ്രസിഡന്റ് സ്ഥാനമെങ്കില്‍ കുഞ്ഞൂഞ്ഞ് ഇനി നിത്യഹരിത നിയമസഭാകക്ഷി നേതാവാണ്. ജയിച്ചാല്‍ ഊട്ടി; തോറ്റാല്‍ പ്രതിപക്ഷ നേതാവ്. ----------------


ജനാധിപത്യ മുന്നണി, ജനാധിപത്യ പാര്‍ടി എന്നെല്ലാം യുഡിഎഫിനെയും കോഗ്രസിനെയുംകുറിച്ച് പതിവായി പറയാറുണ്ട്. എന്താണ് ജനാധിപത്യം എന്ന് തെളിയിച്ചുകൊണ്ടേയിരിക്കയാണ്. സുനാമി വരുന്നു; സ്കൈലാബ് വീഴുന്നു എന്നെല്ലാം കേട്ടതുപോലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് വരുന്നു എന്നും കേട്ടത്. മാവിലാക്കാവിലെ അടിയുത്സവവും കോഗ്രസിലെ തെരഞ്ഞെടുപ്പും ഒരുപോലെയാണ്. നല്ല തല്ലുകാണാം. കോഗ്രസിലാണെങ്കില്‍ മുണ്ടുപറിക്കല്‍, ചവിട്ടിവീഴ്ത്തല്‍, ആട്ടിയോടിക്കല്‍ തുടങ്ങിയ പ്രത്യേക ഇനങ്ങളുമുണ്ടാകും. റഫറിമാരായി വരുന്നവര്‍ക്ക് പലതരത്തിലാണ് സ്വീകരണം. തല്ലും കിട്ടും തലോടലും കിട്ടും. ഇതൊക്കെ ഇതാ അടുത്തുകാണാം എന്ന് കരുതിയപ്പോഴാണ് തെരഞ്ഞെടുപ്പ് ഒന്ന് നീട്ടിവച്ചത്. പിന്നെ നീട്ടി നീട്ടി നിരീക്ഷകസ്വാമി പറയുന്നത് എല്ലാം ഒതുങ്ങി; പൂട്ടിക്കെട്ടി; ഇനി ചെന്നിത്തല തന്നെ പ്രസിഡന്റെന്ന്. ബാക്കി ഭാരംതാങ്ങുന്നവരെ മാഡം തീരുമാനിക്കുമെന്ന്. മാഡത്തിന്റെ ഭാരം തലയില്‍വയ്ക്കാന്‍ ഡല്‍ഹിക്കുപറന്ന ലീഡര്‍ക്ക് പക്ഷേ ഇവിടെയുമില്ല ഭാരം; അവിടെയുമില്ല. ജനാധിപത്യം എന്തെന്ന് മാഡം തീരുമാനിക്കും. അതും ഒരു മൊത്തക്കച്ചവടമാണ്. ബൂത്തുതലം മുതല്‍ മേലാട്ട് എല്ലാം മാഡത്തിന്റെ കല്‍പ്പന. കോത്താഴം കോവാലന്‍ ജില്ലാ പ്രസിഡന്റാകണമെന്നും കുണ്ടുകുഴി കുഞ്ഞാമന്‍ സംസ്ഥാന പ്രസിഡന്റാകണമെണമെന്നും വടക്കേതിലെ വറീത് സെക്രട്ടറി ജനറാളാകണമെന്നും മാഡം എഴുതി അയക്കും. നാവടക്കൂ; പണിയടുക്കൂ എന്നാണ് പഴയ മാഡം പറഞ്ഞിരുന്നത്. നാവടക്കിയില്ലെങ്കിലും പണിയെടുത്തില്ലെങ്കിലും കുഴപ്പമില്ല; ഭാരം വഹിക്കൂ എന്നതാണ് പുതിയ മാഡത്തിന്റെ രീതി. പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടന്നില്ലെങ്കിലും നാട്ടില്‍ അതുനടക്കട്ടെ. സംഘടനാ തെരഞ്ഞെടുപ്പില്‍ നടക്കാതെ പോയ അടിയുത്സവം പഞ്ചായത്തുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നടക്കട്ടെ എന്നാണ് പുതിയ സിദ്ധാന്തം. പൂരം കാണാന്‍ പോകുന്നതേയുള്ളൂ. ----------------



ഗൌരിയമ്മയ്ക്ക് പിണക്കം, രാഘവന് പരിഭവം, മാണിസാറിന് വയറിളക്കം, കുഞ്ഞാലിക്കുട്ടിക്ക് പിടലിവേദന. പിള്ളയ്ക്ക് പനിയും ജേക്കബിന് തലകറക്കവും. ജോസഫിന് നടുവേദനയാണ്. അസുഖക്കാരുടെ മുന്നണിയെന്നും യുഡിഎഫിനെ വിളിക്കാം. ശ്രീമതിടീച്ചര്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഇമ്മാതിരി രോഗികള്‍ക്കായിമാത്രം അനുവദിക്കേണ്ടതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതേയുള്ളൂ. രാഘവന്‍ എന്തിന് പ്രകോപിതനാകുന്നു എന്നാണ് തങ്കച്ചന്റെ ചോദ്യം. പ്രകോപനമില്ലെങ്കില്‍ പിന്നെ രാഘവനുണ്ടോ എന്നൊന്നും തങ്കച്ചന്‍ വക്കീല്‍ ചിന്തിക്കാറില്ല. ഗൌരിയമ്മയുടെ കൊച്ചുപാര്‍ടിയെ പിളര്‍ത്തി അരുക്കാക്കാനാണ് ഉമ്മന്‍ കോഗ്രസിന്റെ ഒരുക്കം. മാണിയെ ഒതുക്കിയില്ലെങ്കില്‍ മണ്ണുംചാരിനിന്ന് കാര്യം സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഉറപ്പുതന്നെ. അരമനയിലും അങ്ങാടിയിലുമൊക്കെ അലഞ്ഞുതിരിഞ്ഞ് പിസി ജോര്‍ജിനെ പാട്ടിലാക്കിയും പി ജെ ജോസഫിനെ കൂടെക്കൂട്ടിയും രണ്ടാം സ്ഥാനം പിടിച്ചെടുക്കാനുള്ള അധ്വാന വര്‍ഗ പാലാപ്പാര്‍ടിയുടെ സൈദ്ധാന്തിക ശ്രമമാണ് കുഞ്ഞൂഞ്ഞിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഉറക്കം കെടുത്തുന്നത്. രായ്ക്കുരാമാനം നായനാരെ അട്ടിമറിച്ച് കരുണാകരന്റെ ആലയില്‍ സറണ്ടറാകാന്‍ ഒട്ടും മടിച്ചിട്ടില്ല പാലാമാണിക്യം. അഥവാ പുഴ വറ്റി പട്ടി ഇക്കരെ വന്നാലോ? പാലാപ്പാര്‍ടിക്കും ഉമ്മന്‍ കോഗ്രസിനും ഒരുപോലെ സീറ്റുകിട്ടിയലോ? ലീഗ് ഔട്ടാകും; ചെന്നിത്തല അരുക്കാകും-മാണിക്യം കസേരയില്‍ കയറും. അത്തരമൊരവസ്ഥ മാണിക്യവും മുന്നില്‍കാണുന്നുണ്ട്; പുതുപ്പള്ളിക്കാരനും പേടിക്കുന്നുണ്ട്. ഇപ്പോഴേ കല്ലെടുത്ത് തലയില്‍വച്ചാല്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല. അതുകൊണ്ട് ജോസഫിന് സീറ്റ് വേണമെങ്കില്‍ പാലായിലെ പറ്റുവരവില്‍നിന്ന് കൊടുത്തോളണം. രാഘവന്‍ ഇല്ലെങ്കിലും സമാന സ്വഭാവമുള്ള വീരരാഘവന്‍ വന്നിട്ടുണ്ട്. മൂര്‍ച്ചയുള്ള കോടാലിക്ക് തീര്‍ച്ചയുള്ള മരം. വീരന് സീറ്റ്; രാഘവന് ആട്ട്. ഐഎന്‍എല്ലിന്റെ കഷണത്തിന് കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും. ഗദയും കിരീടവുമായി കുഞ്ഞൂഞ്ഞ്. വാളേന്തിയ ചെന്നിത്തല. ആന്റണിക്കും ലീഡര്‍ക്കും സുധീരനുമെല്ലാം കാണികള്‍ക്കുള്ള ഗ്യാലറി പാസ് മാത്രമേയുള്ളൂ. വയലാര്‍ രവിയെ ഗേറ്റ് കടത്തിവിടേണ്ട എന്ന് ദ്വാരപാലകരെ ശട്ടംകെട്ടിയിട്ടുണ്ട്. സ്വന്തം മുന്നണിയായതുകൊണ്ട് തത്സമയ വിവരണം മനോരമയിലും മാതൃഭൂമിയിലും കാണില്ല. എങ്കിലും ചവിട്ടുനാടകം തകര്‍ത്തുമുന്നേറുകയാണ്. കാണികള്‍ക്ക് അക്ഷമരായി കാത്തിരിക്കാം. കുഞ്ഞുമാണിയുടെ കുഞ്ഞുപാര്‍ടി വളര്‍ന്നുവലുതായി പാണക്കാട്ടെ മട്ടുപ്പാവിനുമുകളിലേക്ക് ഉയരുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചിന്താവിഷയം. ---------------------------


മുരളീമൃദുരവമോ മുരളിച്ചയോ തെരഞ്ഞെടുപ്പില്‍ കേള്‍ക്കില്ല. കേള്‍പ്പിക്കാന്‍ തനിക്കു മനസ്സില്ലെന്നാണ് അച്ഛന്റെ മകന്‍ വാശിപിടിക്കുന്നത്. അഥവാ വോട്ടര്‍മാര്‍ ഓടക്കുഴല്‍നാദത്തിനുവേണ്ടി ആശിച്ചാലും ഒന്നും നടക്കില്ല. അതിനൊക്കെ പണം വേണ്ടേ. അത് കൈയിലില്ലാത്തതാണത്രെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വില്‍പ്പനയൊന്നും തല്‍ക്കാലം അജന്‍ഡയിലില്ല. പണ്ട് ഏകലവ്യന്‍ കളരിക്കുപുറത്തിരുന്ന് കേട്ടും കണ്ടും പഠിച്ചാണ് വില്ലാളിവീരനായത്. അകത്തിരുന്ന അര്‍ജുനന്‍ ഞെട്ടിപ്പോയി പുറത്തിരുന്ന ഏകലവ്യന്റെ കളികണ്ട്. കളി പഠിക്കാനും പയറ്റാനും അകത്തുതന്നെ കയറണമെന്നില്ല. ഇനി കയറ്റാനൊട്ട് സാധ്യതയില്ലെങ്കില്‍ പഠിച്ച കളി പഠിപ്പിച്ചുകൊടുത്താലും മതി. കൈവെട്ടിയവരെ തോല്‍പ്പിച്ച് ജോസഫ് മാഷിന്റെ പണിവെട്ടിയ പള്ളിപ്പാട്ടുകേട്ടില്ലേ. അതുപോലെ, ഇരട്ടശിക്ഷയാണ് പാവം അച്ഛന്റെ മകന്. അച്ഛന് അവഗണനശിക്ഷ; മകന് അയിത്തശിക്ഷ. അല്‍പ്പം കഴിവും ബുദ്ധിയും കൂടിപ്പോയാലത്തെ കുഴപ്പമാണിത്. എല്‍ഡിഎഫിലിരുന്ന് തഴമ്പുവന്നപ്പോള്‍ റിട്ടയര്‍ചെയ്ത് തെറിവിളിച്ച് പുറത്തുപോയ വീരന് പൊന്നാടയും ആയകാലം മുഴുവന്‍ കോഗ്രസിന്റെ കൊടിപിടിക്കുകയും പിടിപ്പിക്കുകയുംചെയ്ത ലീഡര്‍ക്ക് മുള്‍ക്കിരീടവും. എല്ലാം തൊമ്മനും ചാണ്ടിയും തീരുമാനിക്കുന്നു. മറ്റുള്ളവര്‍ അനുസരിക്കുന്നു. വാഴ്വേ മായം......

അഴീക്കോടന്‍ ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

അഴീക്കോടന്‍ ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

തിരു: അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിദിനം സെപ്തംബര്‍ 23ന് സമുചിതമായി ആചരിക്കാന്‍ പാര്‍ടി ഘടകങ്ങളോടും പ്രവര്‍ത്തകരോടും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. അഴീക്കോടന്‍ വിട്ടുപിരിഞ്ഞിട്ട് 38 വര്‍ഷം തികയുന്നു. തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം തൃശൂരില്‍ രാത്രിയുടെ മറവില്‍ അദ്ദേഹത്തെ അരുംകൊല ചെയ്യുകയായിരുന്നു. ഭരണവര്‍ഗത്തിന്റെ ഒത്താശയോടെ നടത്തിയ ആ ക്രൂരകൃത്യം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും പ്രബുദ്ധകേരളത്തിനും ഒരിക്കലും മറക്കാനാകില്ല. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഇടതുമുന്നണി കവീനറായും അഴീക്കോടന്‍ പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ് പാര്‍ടിയും വര്‍ഗപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും ഇടതു-വലത് പ്രവണതകള്‍ക്കെതിരായി പൊരുതി പാര്‍ടിയെ മുന്നോട്ടുനയിക്കുന്നതിലും സുപ്രധാനമായ പങ്കാണ് അദ്ദേഹം വഹിച്ചത്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കുകയാണ്. ഇത്തരം നയങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് 13.5 ശതമാനമാക്കി മാറ്റംവരുത്തിയെങ്കിലും ഇറക്കുമതിയോ ചുങ്കം വെട്ടിക്കുറയ്ക്കുന്ന നടപടിയോ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പരമ്പരാഗത മേഖലകളെ തകര്‍ക്കുന്ന കാര്യത്തിലും ഇതേ നയം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞവര്‍ഷം 2908 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന കശുവണ്ടിയെയും കയര്‍മേഖലയെയും കയറ്റുമതി പ്രോത്സാഹനപദ്ധതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയിരിക്കുകയാണ്. ഊര്‍ജിത നെല്ലുവികസനപദ്ധതിയില്‍നിന്ന് കേരളത്തെ നേരത്തെ ഒഴിവാക്കി. ലോട്ടറിയുടെ കാര്യത്തിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. തെറ്റായ രീതിയില്‍ നടക്കുന്ന ഇത്തരം ലോട്ടറികളെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനുള്ള അധികാരം സംസ്ഥാനത്തിനു നല്‍കാനും ഒരുക്കമല്ല. കേരളത്തിന്റെ സ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തെ ഉന്മൂലനംചെയ്യാനും കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നു. കേന്ദ്രനയത്തിന്റെ ഭാഗമായി ഇത്തരം ദുരിതപൂര്‍ണമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നേറുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുകയാണ്. എല്ലാ ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ച നടപടിയും രാജ്യത്തിനാകെ മാതൃകയാണ്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കി പാവപ്പെട്ടവരെ ദാരിദ്യ്രത്തില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള ഇടപെടലും നടത്തി. പൊതുമേഖലയെ സംരക്ഷിക്കാനും കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനും എടുത്ത നടപടികള്‍ ഏവരും അംഗീകരിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ പുതിയ പാത വെട്ടിത്തെളിച്ച് കേരളം മുന്നോട്ടുനീങ്ങുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ പരിമിതികള്‍ക്കകത്തു നിന്ന് ബദലുയര്‍ത്തി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ വ്യാപകമായ കള്ളപ്രചാരവേലകള്‍ സംഘടിപ്പിക്കാനാണ് വലതുപക്ഷശക്തികള്‍ ശ്രമിക്കുന്നത്. അവരുമായി ചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാന്‍ ഇടതു തീവ്രവാദ സമീപനം സ്വീകരിക്കുന്നവരും അരാഷ്ട്രീയവാദക്കാരും ഒത്തുചേര്‍ന്നിട്ടുണ്ട്. ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയ അഴീക്കോടന്റെ ഓര്‍മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് കരുത്ത് പകരും. പാര്‍ട്ടി പതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണസമ്മേളനങ്ങള്‍ ചേര്‍ന്നും അഴീക്കോടന്‍ ദിനം വിജയിപ്പിക്കാന്‍ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.






പാര്‍ലമെന്റിന് പുറത്തും കോഗ്രസ് ഒറ്റപ്പെടുന്നു

പാര്‍ലമെന്റിന് പുറത്തും കോഗ്രസ് ഒറ്റപ്പെടുന്നു
കര്‍ണാടക നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് നിയോജക മണ്ഡലത്തിലും കോഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ആ പാര്‍ടിക്ക് സമീപകാലത്തുണ്ടായ കനത്ത തിരിച്ചടിയാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണത്തിലെത്തി ഒരുവര്‍ഷം തികയുന്നതിനു മുമ്പാണ് പാര്‍ലമെന്റില്‍ ഒറ്റപ്പെടേണ്ടിവന്നത്. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ ഒരുവര്‍ഷംമുമ്പ് അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റില്‍ നടന്ന ബലപരീക്ഷണത്തില്‍ കേവലഭൂരിപക്ഷം നിലനിര്‍ത്താന്‍ പോലും കഴിഞ്ഞില്ല. പ്രതിപക്ഷത്തുള്ള മായാവതിയുടെ ബിഎസ്പിയുടെ പിന്തുണയോടെയാണ് ബജറ്റ് പാസാക്കിയത്. ബിഎസ്പിയുടെ താല്‍ക്കാലിക പിന്തുണ നിരുപാധികമല്ലതാനും. സിബിഐയെ രാഷ്ട്രീയമുതലെടുപ്പിനുള്ള ഉപകരണമാക്കിയാണ് കോഗ്രസ് പാര്‍ലമെന്റില്‍ താല്‍ക്കാലികമായി ഭൂരിപക്ഷം ഉറപ്പിച്ചത്. കോഗ്രസ് പിന്തുടരുന്ന ജനവിരുദ്ധനയമാണ് പാര്‍ലമെന്റില്‍ കോഗ്രസിനെ ഒറ്റപ്പെടുത്താന്‍ ഇടവരുത്തിയതെന്നതും വ്യക്തമാണ്. കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കാഡൂര്‍, ഗുല്‍ബര്‍ഗ സൌത്ത് നിയോജക മണ്ഡലങ്ങളില്‍ കോഗ്രസിന് രണ്ടാംസ്ഥാനംപോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ആ പാര്‍ടിയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യക്ക് പരാജയം സമ്മതിച്ച് സ്ഥാനം രാജിവക്കേണ്ടിവന്നു. കര്‍ണാടക പിസിസി പ്രസിഡന്റും രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. ഇവിടെ ബിജെപിക്ക് നിലവിലുള്ള സീറ്റ് നഷ്ടപ്പെട്ടു. അവിടെ ദേവഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലറാണ് ജയിച്ചത്. കോഗ്രസിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. അവിടെ ജനതാദള്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. അതായത് കര്‍ണാടകത്തില്‍ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പരാജയത്തില്‍നിന്ന് പാഠം പഠിക്കാതെ ജനവിരുദ്ധത കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതിവിധിയുണ്ടായിട്ടും ഗോഡൌണില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ട ജനങ്ങളുടെ പട്ടിണിമാറ്റാന്‍ വിതരണംചെയ്യാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടാലും കൊണ്ടാലും പഠിക്കുകയില്ലെന്ന നിലപാടാണ് തുടരുന്നത്. അയല്‍സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ കോഗ്രസിന് നല്‍കിയ കനത്ത തിരിച്ചടി കേരളത്തിലും ആവര്‍ത്തിക്കുന്നതിന് വഴിതെളിക്കുമെന്നതില്‍ സംശയംവേണ്ട.

വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കേറ്റ തിരിച്ചടി

വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കേറ്റ തിരിച്ചടി.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന ഹൈക്കോടതിവിധി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വെള്ളം ചേര്‍ക്കാനും നോട്ടുകെട്ടിന്റെ തൂക്കത്തിന് മുന്‍ഗണന നല്‍കി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനുമുള്ള സ്വാശ്രയ മെഡിക്കല്‍കോളേജ് മാനേജ്മെന്റിന്റെ ദുര്‍വാശിക്ക് കനത്ത തിരിച്ചടിയാണ്. 88 വിദ്യാര്‍ഥികളുടെ ഭാവിയാണ് പണക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകള്‍ തുലച്ചുകളഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാവിയെച്ചൊല്ലി മുതലക്കണ്ണീരൊഴുക്കുന്നവര്‍ സ്വയം വരുത്തിവച്ച വിനയാണിതെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ പണക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നത് സ്വാഭാവികമായിരിക്കാം. എന്നാല്‍, ഭാവിയില്‍ ഡോക്ടര്‍മാരായി കനത്ത ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നവരാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍. മനുഷ്യജീവന്‍ അവരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് സമൂഹത്തിന് ഉറപ്പുലഭിക്കേണ്ടതുണ്ട്. അതോടൊപ്പം പാവപ്പെട്ടവര്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കാണേണ്ടതുണ്ട്. മുതലാളിത്തസമൂഹത്തില്‍ തുല്യതയ്ക്ക് പരിഗണന ലഭിക്കില്ലെങ്കില്‍പോലും തുല്യതയ്ക്ക് ഒരു പരിണനയും ലഭിക്കുന്നില്ല എന്ന് വരുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വാശ്രയനിയമം കൊണ്ടുവന്നത്. കേരള നിയമസഭ സ്വാശ്രയ ബില്‍ ഏകകണ്ഠമായി പാസാക്കുകയും ചെയ്തതാണ്. സ്വാശ്രയ ബില്ലിന്റെ പേരിലാണ് ഇന്റര്‍ ചര്‍ച്ച് കൌസില്‍ സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. അവര്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തണമെന്ന് പുരപ്പുറത്തു കയറിനിന്ന് പ്രസ്താവന ഇറക്കുന്നവരും പ്രഭാഷണം നടത്തുന്നവരുമാണ്. എന്നാല്‍, പണത്തിനാണ് വിദ്യാഭ്യാസനിലവാരത്തിനല്ല പ്രാധാന്യം നല്‍കേണ്ടത് എന്നാണ് ഇക്കൂട്ടരുടെ യഥാര്‍ഥ വീക്ഷണം. ഇതാണിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ കൌസിലാണ് മെഡിക്കല്‍ പ്രവേശനത്തിന് മാനദണ്ഡം നിശ്ചയിക്കേണ്ടത്. മെഡിക്കല്‍കോളേജുകളില്‍ പ്രവേശനം നേടണമെങ്കില്‍ പ്ളസ്ടുവിനും പ്രവേശന പരീക്ഷയിലും 50 ശതമാനം വീതം മാര്‍ക്ക് നേടണമെന്നാണ് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ വ്യവസ്ഥചെയ്യുന്നത്. ഈ വിവരം സര്‍ക്കുലര്‍ മുഖേന അറിയിച്ചതുമാണ്. എന്നാല്‍, സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിശേഷിച്ചും ഇന്റര്‍ ചര്‍ച്ച് കൌസിലിന് സര്‍വകലാശാലാ നിയമമോ സര്‍ക്കാര്‍ നിര്‍ദേശമോ മെഡിക്കല്‍ കൌസില്‍ തീരുമാനമോ ബാധകമല്ലെന്നും പണം ചെലവാക്കുന്നവര്‍ക്ക് എന്തും ചെയ്യാന്‍ സ്വാതന്ത്യ്രമുണ്ടെന്നുമുള്ള അഹന്തക്കേറ്റ തിരിച്ചടിയാണ് കോടതിവിധി. 88 വിദ്യാര്‍ഥികളുടെ ഭാവിക്ക് ദോഷം വരുത്തിവച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ചട്ടം ലംഘിച്ച് പ്രവേശനം നല്‍കിയവര്‍ ഏറ്റെടുക്കണം. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ഒരു ചട്ടവും ബാധകമല്ലെന്ന ധാരണയില്‍ വിദ്യാഭ്യാസസ്ഥാപനം നടത്താന്‍ തയ്യാറായവരാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരത്തില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന നിലപാട് സ്വാഗതാര്‍ഹമാണ്. നിയമവും ചട്ടവുമൊക്കെ എല്ലാവര്‍ക്കും ബാധകമാണെന്ന ധാരണ വേണം.

മതത്തിന്റെ ഇടപെടല്‍ അനുവദിക്കരുത്

മതത്തിന്റെ ഇടപെടല്‍ അനുവദിക്കരുത്..

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയാകാന്‍ പാടില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കരുതുമെന്നുമുള്ള സംസ്ഥാനതെരഞ്ഞെടുപ്പ് കമീഷണര്‍ പി കമാല്‍കുട്ടിയുടെ പ്രഖ്യാപനം ജനാധിപത്യപ്രക്രിയയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പുതന്നെ ആര്‍ക്ക് വോട്ട് ചെയ്യണം; ചെയ്യാതിരിക്കണം എന്ന് ആജ്ഞാപിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇറക്കിയ ഇടയലേഖനവുമായി ബന്ധപ്പെട്ട പരാതികളാണ് ഇത്തരമൊരു കര്‍ക്കശമായ പ്രസ്താവനയിലേക്ക് തെരഞ്ഞെടുപ്പുകമീഷണറെ നയിച്ചത്. ജാതിമതശക്തികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫ് എക്കാലത്തും നടത്തിയിട്ടുണ്ട്. കമ്യൂണിസ്റ് വിരോധം ആളിക്കത്തിച്ച് വലതുപക്ഷ രാഷ്ടീയത്തിന് വിടുപണിചെയ്യാന്‍ കേരളത്തിലെ കത്തോലിക്കാ സഭയിലെ ഒരുവിഭാഗം തീവ്രമായി പരിശ്രമിച്ചിട്ടുമുണ്ട്. 1957ലെ ഇ എം എസ് ഗവമെന്റിനെ അട്ടിമറിക്കാനുള്ള വിമോചന സമരത്തിലേക്ക് പാവപ്പെട്ട ജനങ്ങളെയും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തെളിച്ചിറക്കിയത് കമ്യൂണിസ്റുകാര്‍ക്കെതിരായ നിറംപിടിപ്പിച്ച നുണകള്‍ പാടിപ്പതിപ്പിച്ചുകൊണ്ടായിരുന്നു. അങ്ങനെ വലതുപക്ഷത്തിന് വിടുപണിചെയ്തവര്‍ അപ്പണി കൂടുതല്‍ ആവേശത്തോടെ തുടരുന്നതാണ്, കേരള കോഗ്രസിലെ ജോസഫ് വിഭാഗത്തെ വലിച്ചുകൊണ്ടുപോയി യുഡിഎഫിന്റെ ആലയില്‍ കെട്ടിയപ്പോള്‍ കണ്ടത്. തന്റെ കാലുമാറ്റത്തിന് കാരണം സഭയുടെ സമ്മര്‍ദമാണെന്ന് ജോസഫ് തന്നെ വെളിപ്പെടുത്തിയതാണ്. അതുകഴിഞ്ഞ് കണ്ടത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കെസിബിസി പ്രത്യേക ആഹ്വാനം നല്‍കുന്നതാണ്. 2010 ജൂലൈ 18ന് ഞായറാഴ്ച പള്ളികളില്‍ വായിച്ച ആ ഇടയലേഖനത്തിലൂടെ എല്‍ഡിഎഫിനെതിരെ മതവിശ്വാസികളെ അണിനിരത്താനുള്ള ശ്രമമാണ് കെസിബിസി മറയില്ലാതെ നടത്തിയത്്. ഇടയലേഖനത്തില്‍ മെത്രാന്‍ സമിതി പറഞ്ഞു:"എല്ലാ പാര്‍ടികളും വെറും രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ് ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്.'' ആക്രമണം 'നിരീശ്വര പാര്‍ടി'കള്‍ക്കെതിരാണ്. "ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വര പ്രത്യയശാസ്ത്ര പാര്‍ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മത്സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ. അവരെ പാര്‍ടി അംഗങ്ങളാക്കാനും അവര്‍ മുമ്പ് നിലകൊണ്ടിരുന്ന സനാതനമൂല്യങ്ങള്‍ക്ക് എതിരാക്കാനുംവേണ്ടി ഒരുക്കിയ വിദഗ്ധമായ കെണിയാണ് സ്വതന്ത്രസ്ഥാനാര്‍ഥി സ്ഥാനം.'' 'നിരീശ്വര പാര്‍ടി' എന്ന് മെത്രാന്‍ സമിതി വിളിക്കുന്നത് ഏതു പാര്‍ടിയെയാണെന്ന് തിരിച്ചറിയാന്‍ കവടി നിരത്തേണ്ടതില്ല. 'നിരീശ്വര' പാര്‍ടികളെ വര്‍ജിക്കാന്‍ മാത്രമല്ല, ആ പാര്‍ടികള്‍ സ്വതന്ത്രരെ നിര്‍ത്തുകയാണെങ്കില്‍ അവരെ തോല്‍പ്പിക്കണമെന്നുകൂടിയാണ് ആഹ്വാനം. ആലപ്പുഴയില്‍ സിപിഐ എമ്മിന്റെ ചിഹ്നത്തില്‍തന്നെ മത്സരിച്ച് എംപിയാവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ടിയെയും വോട്ടുചെയ്ത ജനങ്ങളെയും തള്ളി 'ആസ്തിക'പ്പാര്‍ടിയില്‍ ചേക്കേറുകയും ചെയ്ത വഞ്ചകന്‍ പ്രസരിപ്പിക്കുന്ന അതേ രാഷ്ട്രീയമാണ് മെത്രാന്‍ സമിതിയുടെ നാവില്‍നിന്ന് വന്നത്. കോഗ്രസിലേക്കും യുഡിഎഫിലേക്കുമുള്ള റിക്രൂട്ട്മെന്റ് ഏജന്‍സിയോ മെത്രാന്‍സമിതി? ഇടയലേഖനങ്ങളില്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ ആര്‍ക്കു വോട്ടു ചെയ്യണമെന്നോ സ്ഥാനാര്‍ഥികളുടെ താല്‍പ്പര്യങ്ങളോ പ്രചരിപ്പിക്കാന്‍ പാടില്ല; അത് തെരഞ്ഞെടുപ്പു ചട്ടത്തിന്റെ ലംഘനമാകുമെന്നാണ് തെരഞ്ഞെടുപ്പു കമീഷണറുടെ വാക്കുകള്‍. ആരാധനാലയങ്ങള്‍വഴി മതവിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെങ്കിലും ഒരാള്‍ക്ക് വോട്ടുചെയ്യണമെന്നോ ചെയ്യരുതെന്നോ ആവശ്യപ്പെടാന്‍ പാടില്ല. ഇത് പുതിയ കാര്യമല്ല. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ഒട്ടേറെ അനുഭവങ്ങള്‍ ഇന്നാട്ടിലുണ്ടായിട്ടുണ്ട്; അവയ്ക്കെതിരെ നിയമ നടപടികളുമുണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങള്‍ നാടിനെ വലിയ അപകടത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ഥ്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ഓരോ മതസ്ഥരും 'സ്വന്തക്കാരെ' മത്സരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജനാധിപത്യമല്ല; മതാധിപത്യമാണുണ്ടാവുക. സംഘപരിവാറിന്റെ 'പരിഷ്കാര്‍; പുരസ്കാര്‍; തിരസ്കാര്‍' സിദ്ധാന്തം മുസ്ളിങ്ങളും ക്രൈസ്തവരും ഇന്ത്യക്കാരല്ല എന്ന ധാരണയില്‍ കെട്ടിപ്പടുത്തതാണ്. അത്തരമൊരു അജന്‍ഡയെ, ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഫാസിസ്റ് മോഹത്തെ സാധൂകരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആണ് മെത്രാന്‍ സമിതിയുടെ യുഡിഎഫ് സേവ. കമ്യൂണിസ്റുകാര്‍ ക്രൈസ്തവരടക്കമുള്ള ജനങ്ങളുടെ പിന്തുണയാര്‍ജിച്ചത് ഏതെങ്കിലും മതമേലധ്യക്ഷരുടെ സഹായംകൊണ്ടല്ല. കൊടിയ ആക്രമണങ്ങളും ഒറ്റപ്പെടുത്തലുകളും നുണപ്രചാരണങ്ങളും കമ്യൂണിസ്റുകാര്‍ക്കെതിരെ സംഘടിപ്പിച്ച് നടന്ന കാലം വിദൂരഭൂതത്തിലല്ല. കൂട്ടുകൂടാനരുതാത്തവരെന്നും തെമ്മാടിക്കുഴിയുടെ അവകാശികളെന്നും കമ്യൂണിസ്റുകാരെ വിളിച്ചപ്പോള്‍ തന്നെയാണ്, അത്തരം ഇടങ്കോലിടലുകളെ തൃണവല്‍ഗണിച്ച് സാധാരണക്കാരായ ക്രിസ്ത്യാനികളില്‍ ഗണ്യമായ വിഭാഗം കമ്യൂണിസ്റ് കൊടിക്കുകീഴില്‍ അണിനിരന്നത്. കുടിയിറക്കപ്പെടുമ്പോഴും അടിച്ചമര്‍ത്തപ്പെടുമ്പോഴും വേദനിക്കുമ്പോഴും തങ്ങളെ സഹായിക്കാന്‍ ഓടിയെത്തുന്നത് കമ്യൂണിസ്റുകാരാണ് എന്ന യാഥാര്‍ഥ്യം അനുഭവത്തിലൂടെ ബോധ്യപ്പെട്ടതുകൊണ്ടാണത്. ഒരു ഇടയലേഖനംകൊണ്ടോ യുഡിഎഫിനെ രക്ഷിക്കാനുള്ള കാര്‍മികത്വംകൊണ്ടോ കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടിയെ ഇരുത്തിക്കളയാമെന്ന വ്യാമോഹക്കാര്‍ അത്തരം ചരിത്ര വസ്തുതകളിലേക്ക് എത്തിനോക്കുന്നത് നന്നാകും. തെരഞ്ഞെടുപ്പു കമീഷണര്‍ ഏവര്‍ക്കും മനസിലാകുന്ന ഭാഷയിലാണ് പറഞ്ഞത്- "മതത്തില്‍ല്‍ വിശ്വസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സ്ഥാനാര്‍ഥികളാകാം. ഇന്നയാള്‍ക്ക് വോട്ടുചെയ്യണമെന്നും ചെയ്യരുതെന്നും മതസ്ഥാപനങ്ങള്‍ വഴി പ്രചരിപ്പിക്കരുത്'' എന്ന്. ഈ സന്ദേശം വിവേകബുദ്ധിയോടെ ഉള്‍ക്കൊള്ളാനും വേണ്ട തിരുത്തലുകള്‍ വരുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. മതം മതത്തിന്റെ വഴിക്കും രാഷ്ട്രീയം അതിന്റെ വഴിക്കും പോകട്ടെ. മെത്രാന്‍ സമിതിയെന്നല്ല, മറ്റേതെങ്കിലും മതനേതൃത്വമോ ജാതി സംഘടനയോ ആകട്ടെ-രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഇടപെടേണ്ടതില്ല. അത്തരം ഇടപെടലുകള്‍ക്കെതിരെ എല്ലാ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാകേണ്ടതുണ്ട്.

കുടുംബവാഴ്ചക്കെതിരെ മമത കോഗ്രസ്- തൃണമൂല്‍ ഒളിയുദ്ധം മുറുകുന്നു

കുടുംബവാഴ്ചക്കെതിരെ മമത കോഗ്രസ്- തൃണമൂല്‍ ഒളിയുദ്ധം മുറുകുന്നു
കൊല്‍ക്കത്ത: മാന്യമായ പെരുമാറ്റം ഉണ്ടാകണമെന്ന എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കു പിന്നാലെ കോഗ്രസിന്റെ കുടുംബാധിപത്യത്തെ ചോദ്യംചെയ്ത് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി രംഗത്ത്. ഇതോടെ പശ്ചിമബംഗാളില്‍ കോഗ്രസും തൃണമൂല്‍ കോഗ്രസും തമ്മിലുള്ള ഒളിയുദ്ധം ശക്തമായി. ഇടതുമുന്നണിയെ എതിര്‍ക്കാന്‍ തൃണമൂലുമായി കൈകോര്‍ക്കാന്‍ തയ്യാറാണെങ്കിലും തലകുനിക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് മൂന്ന് ദിവസം പശ്ചിമബംഗാളില്‍ പര്യടനം നടത്തിയ രാഹുല്‍ഗാന്ധി തൃണമൂല്‍ നേതാവിന് നല്‍കിയത്. ഇതിന് മറുപടിയായാണ് കോഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ മമതയുടെ പ്രസ്താവന. തൃണമൂല്‍ കോഗ്രസില്‍ മമത കഴിഞ്ഞാല്‍ രണ്ടാംനിര നേതൃത്വം ഉണ്ടാകുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മമത. മായാവതിയോടും സോണിയയോടും ചോദിക്കാത്ത ഈ ചോദ്യം തന്നോട് എന്തിന് ചോദിക്കുന്നുവെന്ന് മമത തിരിച്ചുചോദിച്ചു. 'ഞാന്‍ എന്തായാലും കുടുംബാംഗങ്ങളെ കൊണ്ടുവന്ന് നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കില്ലെന്ന് അവര്‍ പറഞ്ഞു. കുടുംബത്തിലെ ഒരാളെപ്പോലും രാഷ്ട്രീയത്തില്‍ താന്‍ പിന്തുണയ്ക്കില്ല. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ സമൂഹമാണ് എന്റെ കുടുംബം'- രാഹുലിനെ നേതൃസ്ഥാനത്ത് കൊണ്ടുവന്ന് പ്രതിഷ്ഠിച്ച് രണ്ടാംനിര നേതൃത്വമാക്കി മാറ്റുന്നതിനെതിരെയാണ് മമത ആഞ്ഞടിച്ചത്. മാന്യമായ പെരുമാറ്റം വേണമെന്ന രാഹുലിന്റെ ആവശ്യത്തെക്കുറിച്ച് മമത ഒന്നും പറഞ്ഞില്ല. കോഗ്രസ് പ്രതീക്ഷിക്കുന്ന മാന്യത മമതയില്‍ നിന്ന് കിട്ടില്ലെന്ന സൂചനയാണിത്. ഇടതുമുന്നണിക്കെതിരായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കോഗ്രസ് അനിവാര്യമാണെന്നുപോലും അവര്‍ പറഞ്ഞില്ല. അതിനിടെ, കോഗ്രസ് ആസ്ഥാനത്ത് സംസ്ഥാന പിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗം ഇരു വിഭാഗം കോഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.

ബംഗാളില്‍ മാവോയിസ്റുകള്‍ 2 വര്‍ഷത്തിനിടെ കൊന്നത് 600 പേരെ

ബംഗാളില്‍ മാവോയിസ്റുകള്‍ 2 വര്‍ഷത്തിനിടെ കൊന്നത് 600 പേരെ
കൊല്‍ക്കത്ത: മാവോയിസ്റുകള്‍ രണ്ടുവര്‍ഷത്തിനിടെ പശ്ചിമബംഗാളില്‍ കൊലപ്പെടുത്തിയത് അറുനൂറിലേറെപ്പേരെ. ഇതില്‍ നാനൂറോളംപേര്‍ പശ്ചിമ മേദിനിപുര്‍ ജില്ലയിലുള്ളവരാണ്. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലെ പ്രാഥമികവിവരങ്ങളാണിത്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്‍ദേശപ്രകാരമാണ് മാവോയിസ്റുകളുടെ നരവേട്ടയുടെ സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. മാവോയിസ്റ് ആക്രമണങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മൂന്നുലക്ഷം രൂപവീതം നല്‍കാനുള്ള കേന്ദ്രപദ്ധതിയുടെ ആനുകൂല്യത്തിന് മരിച്ചവരുടെ വിശദാംശമടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കണം. ഇതിനായി ജില്ലതിരിച്ചുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ പടിഞ്ഞാറന്‍ ജില്ലകളായ പശ്ചിമ മേദിനിപുര്‍, ബാങ്കുറ, പുരുളിയ ജില്ലകളിലാണ് മരിച്ചവരില്‍ 99 ശതമാനവും. ഒറീസ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ജില്ലകളില്‍ മാവോയിസ്റുകള്‍ക്ക് തൃണമൂല്‍ കോഗ്രസ് സഹായം നല്‍കുന്നു. ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറിയില്‍ മരിച്ചവരെയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ട്രെയിന്‍ അട്ടിമറിയില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര പദ്ധതി ആനുകൂല്യം കിട്ടാതാക്കാന്‍ റെയില്‍മന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നു. റെയില്‍വേ അപകടമെന്ന വിഭാഗത്തില്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നതോടെ മാവോയിസ്റ് ആക്രമണത്തില്‍ മരിച്ചവരുടെ കണക്കില്‍നിന്ന് ഇവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് മമതയുടെ പ്രതീക്ഷ. പശ്ചിമബംഗാളില്‍ മാവോയിസ്റ് ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം കൂടുന്നത് തൃണമൂല്‍ കോഗ്രസിന് ദോഷമാകുമെന്നതിനാലാണിത്. തൃണമൂല്‍ കോഗ്രസ് നേതൃത്വത്തില്‍ സിംഗൂരിലും നന്ദിഗ്രാമിലും നടത്തിയ കലാപങ്ങളുടെ മറവിലാണ് മാവോയിസ്റുകള്‍ ബംഗാളിലെ പടിഞ്ഞാറന്‍ ജില്ലകളില്‍ നുഴഞ്ഞുകയറിയത്. ഇവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുന്നത് തൃണമൂലാണ്. നന്ദിഗ്രാം സംഭവത്തിനുശേഷം ഈ ജില്ലകളില്‍ മാവോയിസ്റ് ആക്രമണം തുടരെയുണ്ടായി. സിപിഐ എമ്മിന്റെ ശക്തിദുര്‍ഗമായ ഈ ജില്ലകളില്‍ പാര്‍ടിയുടെ അടിത്തറ തകര്‍ക്കാനാണ് മാവോയിസ്റുകളും തൃണമൂലും ശ്രമിക്കുന്നത്. 2009 മെയ് മുതല്‍ 2010 ജൂലൈ വരെ 154 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ സംഖ്യ ഇപ്പോള്‍ 200 കവിഞ്ഞു. തൃണമൂല്‍ കോഗ്രസ് ആക്രമണങ്ങളില്‍ മരിച്ചവര്‍ ഇതിന് പുറമെയാണ്. 2008 നവംബര്‍ രണ്ടിന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ പശ്ചിമ മേദിനിപുര്‍ ജില്ലയിലെ സാല്‍ബണിയില്‍ വധിക്കാന്‍ ശ്രമിച്ച മാവോയിസ്റുകള്‍ അതിനുശേഷം തുടര്‍ച്ചയായ ആക്രമണവും കൊലപാതകങ്ങളുമാണ് ഈ മേഖലയില്‍ നടത്തുന്നത്. വി ജയിന്

Wednesday, September 15, 2010

കൊലച്ചോറിന്റെ പങ്കുപറ്റുന്നവര്‍ ആര്?

കൊലച്ചോറിന്റെ പങ്കുപറ്റുന്നവര്‍ ആര്?
ഉണ്ണി
മലപ്പുറത്തെ മദ്യദുരന്തത്തില്‍ 27 പേര്‍ മരിച്ചു. കുറ്റിപ്പുറത്തും തിരുനാവായയിലും വണ്ടൂരിലും ആണ് അത്യാഹിതം സംഭവിച്ചത്. അറിഞ്ഞയുടന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അത്യാഹിതം നടന്ന സ്ഥലത്തെത്തി. കുറ്റക്കാരെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ മന്ത്രി ഗുരുദാസന്‍ സസ്പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതവും കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ചെലവും നല്‍കുമെന്ന്സര്‍ക്കാര്‍പ്രഖ്യാപനം വന്നു. കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും ഹൈക്കോടതിജഡ്ജി അന്വേഷിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നര്‍ഥം. ഈ നടപടികളില്‍ പിഴവോ പോരായ്മയോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക എന്നതാണ് മാധ്യമ ധര്‍മം. മനസ്സറിയുന്ന യന്ത്രങ്ങളായി പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ ഇത്തരം സുപ്രധാന നടപടികള്‍ കണ്ടില്ലെന്നു നടിച്ചു. ചിലര്‍ തീരുമാനങ്ങള്‍ പ്രസിദ്ധീകരിച്ചതേയില്ല. മരണം കൊണ്ടാടാന്‍ ശ്രമിക്കുമ്പോഴും സാമാന്യമര്യാദയുടെ പേരില്‍ സര്‍ക്കാര്‍ ഈ ദുരന്തവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനം പ്രസിദ്ധീകരിക്കേണ്ടതല്ലേ? വാര്‍ത്തകളുടെ അടിവേരുകള്‍ തോണ്ടിയെടുക്കുന്ന കഠിനാധ്വാനം മദ്യദുരന്തത്തിന്റെ അടിവേരുകള്‍ കണ്ടെത്തുന്നതിന് പ്രയോഗിച്ചുകണ്ടില്ല. ഇതുവരെ അറസ്റ്ചെയ്യപ്പെട്ടവരെല്ലാം കോഗ്രസുകാരും അവരുടെ നേതാക്കളുമാണ്. ഇടതുജനാധിപത്യ മുന്നണി ഗവമെന്റുകളുടെ കാലാവധി തികയുന്നതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ഈ മദ്യദുരന്തം യാദൃച്ഛികമാണോ? അത്തരത്തില്‍ ഒരു സന്ദര്‍ഭത്തിലല്ലേ കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത്. വിശദമായ അന്വേഷണം ആവശ്യപ്പെടുന്ന സംഭവങ്ങളാണിവ. കഴിഞ്ഞ 35ലേറെ വര്‍ഷമായി അച്യുതന്‍ വ്യാജവാറ്റും വ്യാജച്ചാരായവില്‍പ്പനയും സുഖമായി നടത്തിവരികയായിരുന്നു. ഇതിനിടെ അച്യുതന്‍ കോഗ്രസ് നേതാവായി. തുടര്‍ന്ന് എംഎല്‍എയായി. പാലക്കാട്ടെ ചിറ്റൂര്‍ താലൂക്കില്‍ നിലവിലുള്ളത് 'അച്യുതരാജ്' ആണ്. അവിടെ കള്ളില്‍ മായം ചേര്‍ക്കല്‍ നടക്കുന്നു. മായം ചേര്‍ത്ത കള്ള് അന്യജില്ലകളിലേക്ക് ഒഴുകുന്നു. വിലയ്ക്കുപുറമെ ലിറ്റര്‍ ഒന്നിന് രണ്ടുരൂപവച്ച് അച്യുതന്‍ വാങ്ങുന്നു. അച്യുതന്റെ സ്വൈരവിഹാരത്തിന് ആരും തടസ്സംനിന്നുകൂടാ. എക്സൈസ് കമീഷണറെ അച്യുതന്റെ മകനും ഗുണ്ടകളും ചേര്‍ന്നാണ് തടഞ്ഞത്. അച്യുതന്റെ ബിസിനസ് പുറംലോകം അറിഞ്ഞിട്ടില്ല എന്ന വിശ്വാസത്തിലായിരുന്നു ഉമ്മന്‍ചാണ്ടി. ആ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് പ്രതിപക്ഷനേതാവ് ഒരു പത്രത്തില്‍ എഴുതിയ പംക്തിയില്‍ 'കൊലച്ചോറിന്റെ പങ്കുപറ്റുന്ന'വരെപ്പറ്റിയുള്ള ഗീര്‍വാണം അവതരിപ്പിച്ചത്. ആന്റണി മന്ത്രിസഭ ചാരായം നിരോധിച്ചതിന്റെ മഹത്വവല്‍ക്കരണമാണ് ലേഖനത്തില്‍ ഏറിയപങ്കും. എന്നാല്‍, ആ ചാരായഷാപ്പുകളില്‍നിന്ന് പറിച്ചെറിയപ്പെട്ട തൊഴിലാളികളില്‍ ഒരാളിനെപ്പോലും പുനരധിവസിപ്പിക്കാന്‍ ആന്റണിക്കോ ഉമ്മന്‍ചാണ്ടിക്കോ കഴിഞ്ഞില്ല. കുറ്റിപ്പുറത്തെയും തിരുനാവായയിലെയും മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്തം കെ അച്യുതന്‍ എന്ന കോഗ്രസ് എംഎല്‍എയിലും പതിക്കുമെന്ന് വേണ്ടതിലധികം സൂചനകള്‍ വന്നിരിക്കുന്നു. അച്യുതന്‍തന്നെ അത് തുറന്നുപറഞ്ഞിരിക്കുന്നു. മൂന്നര പതിറ്റാണ്ടിലേറെക്കാലം ഇഞ്ചിഞ്ചായി മനുഷ്യരെ കൊന്നുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ കൂട്ടനരഹത്യയാണ് നടത്തിയത്. ഈ ദുരന്തനാടകത്തിലെ മുഖ്യവില്ലന്‍ കെ അച്യുതനാണ്. നേപ്പാള്‍ ഗവമെന്റിന്റെ പിടികിട്ടാ കൊലപ്പുള്ളിയും ലോട്ടറിക്കള്ളനുമായ മണികുമാര്‍സുബ്ബ രണ്ടുനാലുദിനംകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ഐ യുടെ നേതാവായതും പാര്‍ലമെന്റ് അംഗമായതും. അതിന്റെ പ്രത്യുപകാരമാണല്ലോ ഓരോ തെരഞ്ഞെടുപ്പുവേളയിലും കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് രണ്ടായിരംകോടി മുതല്‍ നാലായിരംകോടി രൂപവരെ സുബ്ബ സമ്മാനിക്കുന്നത്. അപ്പോള്‍ ഇങ്ങ് പാലക്കാട്ട് 35 വര്‍ഷമായി കോഗ്രസിന് പണംകൊടുത്തുകൊണ്ടിരിക്കുന്ന അച്യുതന്‍ ഒരു എംഎല്‍എ ആയതില്‍ അത്ഭുതപ്പെടാനില്ല. കൊലച്ചോറിന്റെ പങ്കുപറ്റുന്നവര്‍ കോഗ്രസുകാരാണ്. തുടര്‍ന്നുള്ള ഉമ്മന്‍ചാണ്ടിയുടെ മൌനവും ആ സത്യത്തിന് അടിവരയിടുകയാണ്. പക്ഷേ, നിയമത്തിന് മൌനം ഭജിക്കാനാവില്ലല്ലോ.

കേരളിയ ഗ്രമങളിലെ വികസന മുന്നേറ്റം നിലനിര്‍ത്താനും കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാനും എല്‍ ഡി എഫ് സ്ഥാവാത്ഥികളെ വിജയിപ്പിക്കുക..

കേരളിയ ഗ്രമങളിലെ വികസന മുന്നേറ്റം നിലനിര്‍ത്താനും കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാനും എല്‍ ഡി എഫ് സ്ഥാവാത്ഥികളെ വിജയിപ്പിക്കുക..

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇടതുപക്ഷജനാധിപത്യമുന്നണിയും ഐക്യജനാധിപത്യമുന്നണിയും തമ്മിലാണ് പോരാട്ടം. ബിജെപി മത്സരരംഗത്തുണ്ടെങ്കിലും സ്വന്തം ജനപിന്തുണ തെളിയിക്കുന്നതിന് പകരം വലതുപക്ഷമുന്നണിയെ വോട്ടു നല്‍കി സഹായിക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യമെന്ന് കഴിഞ്ഞകാല അനുഭവം പറയുന്നു. കോഗ്രസിനും അതിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷമുന്നണിക്കും ഏത് വൃത്തികെട്ട മാര്‍ഗം സ്വീകരിച്ചും അധികാരം കൈയടക്കുന്നതിലാണ് താല്‍പ്പര്യം. യുദ്ധത്തിലും തെരഞ്ഞെടുപ്പു പോരാട്ടത്തിലും ആദ്യം കൊലചെയ്യപ്പെടുന്നത് സത്യമാണെന്ന അനുഭവവും നമുക്കുണ്ട്. യുഡിഎഫിന് അനുകൂലമായി എന്ത് നുണയും കെട്ടിച്ചമച്ച് പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത വലതുപക്ഷമാധ്യമങ്ങള്‍ അവരുടെ പതിനെട്ടടവും പ്രയോഗിക്കാന്‍ വളരെ മുമ്പുതന്നെ തുടക്കം കുറിച്ചുകഴിഞ്ഞു. ഇടതുപക്ഷജനാധിപത്യമുന്നണി സത്യം ജനങ്ങളുടെ മുന്നില്‍ തുറന്നുവച്ച് വലതുപക്ഷത്തിന്റെ നുണപ്രചാരവേലകളെ വിജയകരമായി നേരിടുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഗോദയിലിറങ്ങുന്നത്. അഞ്ചുവര്‍ഷത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നാലുവര്‍ഷത്തെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ജനോപകാരപ്രദമായ ഭരണനടപടികളും ക്ഷമാപൂര്‍വം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിച്ചുകൊണ്ട് ഇടതുപക്ഷജനാധിപത്യമുന്നണി അതിന്റെ പ്രചാരവേല സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ അധികാരവികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫാണെന്ന് ഉറപ്പിച്ചുതന്നെ പറയാം. ജനാധിപത്യപരമായി അധികാരത്തില്‍ വന്ന ജില്ലാ കൌസിലുകളെ അട്ടിമറിച്ച ചരിത്രമാണ് യുഡിഎഫിനുള്ളത്. പതിനാറുവര്‍ഷം തെരഞ്ഞെടുപ്പ് നടത്താത്തതിന്റെ ഉത്തരവാദിത്തവും അവര്‍തന്നെ ഏറ്റെടുത്തേ മതിയാവൂ. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് അഞ്ചിനപരിപാടിയും പന്ത്രണ്ടിനപരിപാടിയും പിന്നീട് ജനകീയാസൂത്രണവും വിജയകരമായി നടപ്പാക്കിയത് ഇടതുപക്ഷമാണ്. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭയാണ് അധികാരവികേന്ദ്രീകൃത നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ജനകീയാസൂത്രണം കേരളത്തിനകത്തുമാത്രമല്ല കേരളത്തിനുപുറത്തും ചലനം സൃഷ്ടിച്ചു. മധ്യപ്രദേശിലെ കോഗ്രസ് മുഖ്യമന്ത്രി നേരിട്ട് കേരളം സന്ദര്‍ശിച്ച് ജനകീയാസൂത്രണപരിപാടിയെ മുക്തകണ്ഠം പ്രശംസിക്കുകയും തന്റെ സംസ്ഥാനത്ത് അതിന്റെ മാതൃക സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ജനകീയാസൂത്രണം അട്ടിമറിക്കുകയും ജനകീയാസൂത്രണമെന്ന പേരുതന്നെ ഉപേക്ഷിക്കുകയുംചെയ്തു. 2004ല്‍ വീണ്ടും അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഭരണമാണ് ജനകീയാസൂത്രണം തിരിച്ചുകൊണ്ടുവന്നത്. ആയിരക്കണക്കിന് ഏക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി നെല്‍കൃഷി ചെയ്യുന്നതിന് നേതൃത്വവും പ്രോത്സാഹനവും നല്‍കിയത് എല്‍ഡിഎഫാണ്. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇ എം എസ് ഭവനനിര്‍മാണ പദ്ധതി കേരളത്തിലെ പാവപ്പെട്ടവരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമാണ്. എല്ലാവര്‍ക്കും വീട്, കക്കൂസ്, കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതില്‍ ബഹുദൂരം മുമ്പോട്ടുപോകാന്‍ ഇതിനകം സാധിച്ചിരിക്കുന്നു. 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് ഭരണത്തിലാണ് ധവളപത്രമിറക്കി കടബാധ്യത പെരുപ്പിച്ച് കാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം തട്ടിയെടുത്തത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്കരണം നടപ്പാക്കുന്ന രീതി അട്ടിമറിച്ചതും യുഡിഎഫ് ഭരണമാണ്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏറ്റവും ഒടുവില്‍ 14 ശതമാനം ക്ഷാമബത്ത അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോടൊപ്പം തുല്യത നടപ്പാക്കി. മൂന്നുലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക അഞ്ചുഗഡുവായി നല്‍കുന്നത് മാറ്റി ഒരൊറ്റ ഗഡുവായി നല്‍കിയതും എല്‍ഡിഎഫ് ഭരണമാണ്. അഞ്ചുവര്‍ഷം തികയുന്നതിനു മുമ്പ് ശമ്പളകമീഷനെ നിയമിച്ചതും ഓര്‍ക്കേണ്ടതാണ്. കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായമേഖലയിലെ തൊഴിലാളികള്‍ തുടങ്ങി പണിയെടുക്കുന്ന ജനവിഭാഗത്തിന് നല്‍കിയ പെന്‍ഷന്‍ 110 രൂപയില്‍ നിന്ന് ഒരൂ രൂപയെങ്കിലും വര്‍ധിപ്പിക്കാന്‍ യുഡിഎഫിന് സന്മനസ്സുണ്ടായില്ല. തുച്ഛമായ ഈ തുകപോലും 27 മാസം നല്‍കാതിരുന്നു. കുടിശ്ശിക മുഴുവന്‍ കൊടുത്തു തീര്‍ത്തതും പെന്‍ഷന്‍ 300 രൂപയായി ഉയര്‍ത്തിയതും മറച്ചുപിടിക്കാന്‍ കഴിയാത്ത സത്യമാണ്. 70 ലക്ഷം കാര്‍ഡുടമകളില്‍ 41 ലക്ഷത്തിനാണ് രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചത്. ഈ ആനുകൂല്യം മറച്ചുപിടിക്കാനാണ് കേന്ദ്രം നല്‍കിയ അരി രണ്ട് രൂപ കൂട്ടിവിറ്റു എന്ന നുണ പ്രചാരണമായി മാധ്യമങ്ങള്‍ രംഗത്തുവന്നത്. വിഷക്കള്ള് കുടിച്ച 27 പേര്‍ മരിക്കാനിടയായി. ഇത് രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ ശ്രമിച്ച യുഡിഎഫിന് പുളിക്കെറിഞ്ഞ വടിപോലെ തിരിച്ചടിക്കുന്ന നിലയാണുണ്ടായത്. ലോട്ടറി അപവാദത്തിന്റെ മുനയും ഒടിഞ്ഞുപോയി. ഇനിയും പുതിയ നുണയുമായി യുഡിഎഫും അവരെ സഹായിക്കുന്ന മുഖ്യധാരാമാധ്യമങ്ങളും രംഗത്തുവരുമെന്ന് കാണണം. ഇത്തരം നുണപ്രചാരവേലയെ നേരിടാന്‍ എല്‍ഡിഎഫിന് കഴിയും. എല്‍ഡിഎഫിന്റെ ജനോപകാരപ്രദമായ ഭരണ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കാനും കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ ജനങ്ങള്‍ക്കിടയിലെത്തിക്കാനും യോജിച്ച പ്രവര്‍ത്തനത്തിന് കഴിയും. സമ്മതിദായകരെ കാണുക, വീണ്ടും വീണ്ടും കാണുക, അവരെ ഒന്നിച്ചു നിര്‍ത്തുക. തെറ്റിദ്ധാരണകള്‍ അകറ്റി കേരളത്തിലെ ബഹുഭൂരിപക്ഷം സമ്മതിദായകരും എല്‍ഡിഎഫിനൊപ്പം അണിനിരക്കുമെന്നതില്‍ സംശയം വേണ്ട. രണ്ട് നയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള നയം വിജയിക്കും. യുഡിഎഫിന്റെയും യുപിഎ സര്‍ക്കാരിന്റെയും ജനവിരുദ്ധനയം പരാജയപ്പെടുമെന്നതില്‍ സംശയം വേണ്ട.