Saturday, October 2, 2010

യുഡിഎഫില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസില്‍ കലാപം

യുഡിഎഫില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസില്‍ കലാപം

തിരു: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും എങ്ങുമെത്താതെ കുഴഞ്ഞ യുഡിഎഫില്‍ പൊട്ടിത്തെറി. ഘടകകക്ഷികളെ അനുനയിപ്പിക്കാനാകാതെ മിക്ക ജില്ലയിലും യുഡിഎഫ് എരിതീയില്‍ നില്‍ക്കുമ്പോഴാണ് മുഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായത്. നേതാക്കളുടെ പിടിപ്പുകേടിനെതിരെ പ്രതികരിച്ച അണികള്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ തള്ളിക്കയറി കൈയേറ്റശ്രമംവരെ നടത്തി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണും ഡിസിസി മെമ്പറുമായ വി ദേവയാനിയുടെ രാജി കോഗ്രസിന് വലിയ തിരിച്ചടിയായി. താന്‍ ബിജെപിയില്‍ ചേര്‍ന്നതായി ദേവയാനി അറിയിച്ചു. കോഗ്രസിന്റെ അവഗണനയില്‍ മനംനൊന്താണ് പുറത്തുപോകുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ ഒപ്പുവരെ വ്യാജമായി ഉപയോഗിച്ച് കോഗ്രസ് വഞ്ചിക്കുകയായിരുന്നു. ചെയര്‍പേഴ്സണായ ഉടനെ വൈസ് ചെയര്‍മാനെ പുറത്താക്കാന്‍ തന്റെ ഒപ്പ് ഉപയോഗിച്ചത് താനറിയാതെയായിരുന്നു. ഏറ്റവും ഒടുവില്‍ കോഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒപ്പിടുവിച്ചതും ഇങ്ങനെയായിരുന്നു. സംവരണവാര്‍ഡായ ഏഴില്‍ സ്ഥാനാര്‍ഥിയാകാനാണ് ഒപ്പിട്ട് നല്‍കിയത്. എന്നാല്‍, 14-ാം വാര്‍ഡിലേക്കാണ് അവര്‍ പേര് നല്‍കിയത്. ഇലക്ഷന്‍ കമ്മിറ്റി മുമ്പാകെ എത്തിയപ്പോഴാണ് ഇതറിഞ്ഞത്. തന്റെ ഒപ്പ് വെള്ളക്കടലാസില്‍ വാങ്ങി കബളിപ്പിക്കുകയായിരുന്നെന്നും ദേവയാനി പറഞ്ഞു. നഗരസഭയിലെ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ഓഫീസില്‍ തള്ളിക്കയറിയ അണികള്‍ കെപിസിസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ സുജനപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. വീരേന്ദ്രകുമാറിന്റെ പാര്‍ടിക്ക് സീറ്റുകൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു കൈയേറ്റശ്രമം. വീരനുവേണ്ടി സീറ്റ് കളഞ്ഞ നേതാക്കളെ ഇവര്‍ അസഭ്യം പറഞ്ഞു. മുന്‍ നഗരസഭാ ചെയര്‍മാനും യുഡിഎഫ് അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റുമായ എം കൊച്ചുവാവ മുസ്ളിം ലീഗില്‍നിന്ന് രാജിവച്ച് സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. ലീഗ് നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. ഗൌരിയമ്മയുടെ വീട് സ്ഥിതിചെയ്യുന്ന ചാത്തനാട് വാര്‍ഡില്‍ കോഗ്രസ് ബ്ളോക്ക് അംഗം ബൈജു റിബലായി പത്രിക നല്‍കി കോഗ്രസ് നേതൃത്വം ഗൌരിയമ്മയ്ക്ക് നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തി. ജെഎസ്എസിനെതിരെ റിബലുണ്ടാകില്ലെന്നായിരുന്നു കോഗ്രസ് നല്‍കിയ ഉറപ്പ്. മുരളീധരനെ കോഗ്രസിന്റെ അയലത്ത് അടുപ്പിക്കരുതെന്ന് വാശിയുള്ള രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും തീരുമാനം മറികടന്ന് കോഴിക്കോട്ടെ കോഗ്രസ് നേതാക്കള്‍ മുരളീധരന്റെ വീട്ടില്‍ ചെന്ന് സഹായം അഭ്യര്‍ഥിച്ചതിനെതിരെ കോഗ്രസില്‍ വന്‍ പ്രതിഷേധം. കെപിസിസി സെക്രട്ടറി പി ശങ്കരന്റെയും ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെയും നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് വ്യാഴാഴ്ച മുരളിയുടെ വീട്ടിലെത്തി തെരഞ്ഞെടുപ്പു സഹായം അഭ്യര്‍ഥിച്ചത്. കൊല്ലം കോര്‍പറേഷനില്‍ എ ഗ്രൂപ്പിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പു സമിതിയിലെ രണ്ടുപേര്‍ യോഗം ബഹിഷ്കരിച്ചു. എ ഗ്രൂപ്പുകാരായ പ്രതാപവര്‍മതമ്പാന്‍, എ ഷാനവാസ്ഖാന്‍ എന്നിവരാണ് ഇറങ്ങിപ്പോയത്. തര്‍ക്കത്തെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാതിരുന്ന എട്ടു സീറ്റില്‍ കെപിസിസി നേരിട്ട് സ്ഥാനാര്‍ഥികളെ വച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. മലപ്പുറം ജില്ലയില്‍ മുഖ്യകക്ഷിയായ മുസ്ളിംലീഗ് കോഗ്രസ് അടക്കമുള്ള ഘടകകക്ഷികളെ ഒതുക്കിയതിനെതിരെ ചെറിയ കക്ഷികള്‍ രംഗത്തുവന്നു.

No comments: