Saturday, October 31, 2009

എല്ലാ മലയാളികള്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞ കേരളപിറവി ആശംസകള്‍ നേരുന്നു.

എല്ലാ മലയാളികള്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞ കേരളപിറവി ആശംസകള്‍ നേരുന്നു.






സസ്നേഹം . നാരായണന്‍ വെളിയംകോട്.

Friday, October 30, 2009

നിര്‍ത്തൂ ഈ അധിക്ഷേപം .

നിര്‍ത്തൂ ഈ അധിക്ഷേപം .



ഉമ്മന്‍ചാണ്ടിക്ക് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ തുറന്ന കത്ത്.

പ്രിയപ്പെട്ട ശ്രീ ഉമ്മന്‍ചാണ്ടി,

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യംചെയ്യുംവിധം കള്ളവോട്ട് ആക്ഷേപങ്ങള്‍ താങ്കള്‍ കഴിഞ്ഞ കുറെ നാളായി ഉന്നയിക്കുകയാണല്ലോ. സ്വാര്‍ഥരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് ഈ അധിക്ഷേപമെന്ന് പ്രകടമാണെങ്കിലും ഒരുനാടിനെയും ജനതയെയും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണതെന്ന് ഓര്‍മിപ്പിക്കട്ടെ. പൌരാവകാശവും അതിന്റെ ഭാഗമായ വോട്ടവകാശവും സ്വതന്ത്രമായി വിനിയോഗിക്കുന്നതു തടയുന്ന തരത്തിലുള്ള ഭീഷണിയും ഇടപെടലും താങ്കളുടെ പങ്കാളിത്തത്തോടെ നടക്കുമ്പോള്‍ ജനാധിപത്യം എന്ന വാക്കിനുതന്നെ അര്‍ഥം നഷ്ടപ്പെടുന്നു. കണ്ണൂരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചേര്‍ത്തെന്നും അതിന് വ്യാജരേഖകള്‍ ഉപയോഗിച്ചെന്നും മറ്റുമുള്ള ആക്ഷേപം അടിസ്ഥാനരഹിതമെന്ന് കണക്കുകളും വസ്തുതകളും നിരത്തി ഞങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത് താങ്കളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വഴിയില്ലല്ലോ. നിയമാനുസൃതം വോട്ടവകാശം ലഭിക്കേണ്ടുന്ന പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചിതരേഖകള്‍ സഹിതം അര്‍ഹരായ ആര്‍ക്കും അപേക്ഷിക്കാം. അതിലേതെങ്കിലും രേഖ വ്യാജമാണെന്ന് ഇതുവരെ അത് ഔദ്യോഗികമായി പരിശോധിച്ചവര്‍ പറഞ്ഞിട്ടില്ല. അഞ്ചു ഘട്ടത്തിലായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ല. കമീഷന് ലഭിക്കാത്ത മറ്റു വല്ല വിവരവും അങ്ങയുടെ പക്കല്‍ ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ മഹനീയസ്ഥാനത്തെ ഓര്‍ത്തെങ്കിലും തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു. അതിന് അങ്ങേക്ക് സാധിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ നടത്തുന്ന സത്യവിരുദ്ധപ്രചാരണം അവസാനിപ്പിക്കാമോ? കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് ഭൂരിപക്ഷംകിട്ടുമെന്ന് താങ്കളും പാര്‍ടിയുടെ മറ്റു നേതാക്കളും അവകാശപ്പെടുന്നുണ്ട്. ആ അവകാശവാദം ആത്മാര്‍ഥമെങ്കില്‍ എന്തിന് വോട്ടര്‍മാരെയാകെ അപഹസിക്കുംവിധം അവരെല്ലാം വ്യാജന്മാരാണെന്ന പ്രചാരണം? അതിന് താങ്കളെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയകാരണങ്ങള്‍ കണ്ണൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നു കരുതാനുള്ള വിവേകം താങ്കളില്‍നിന്ന് പ്രതീക്ഷിച്ചുകൂടേ? കണ്ണൂരിനു പുറത്തുള്ളവരെ തെറ്റിദ്ധാരണയുടെ ഇരുളില്‍ നിര്‍ത്താനുള്ളതോ ഈ ആത്മവഞ്ചനാപരമായ പ്രചാരണം? ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുകയാണെന്ന യാഥാര്‍ഥ്യം താങ്കള്‍ കണ്ണൂരില്‍ വന്നപ്പോഴെങ്കിലും നേരിട്ടനുഭവിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ. സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവിധം താങ്കളുടെ പാര്‍ടിനേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കഴിയുമോയെന്ന എളുപ്പവഴിയല്ലേ വോട്ടര്‍പട്ടിക വിവാദം? യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍ കരാറുമടക്കമുള്ള പ്രശ്നങ്ങളും യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസനകാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും ഇവിടെനിന്ന് ജയിച്ചുപോയവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുഃസ്ഥിതിയിലെത്തിച്ചിരിക്കുന്നു. ഒരുഭാഗത്ത് സ്ഥാനാര്‍ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ചുവയ്ക്കാന്‍ വോട്ടര്‍പട്ടികവിവാദം മാത്രമാണ് താങ്കളുടെ ചേരി ഉയര്‍ത്തുന്ന ഒറ്റമൂലി. സൂര്യനെ മറയ്ക്കാന്‍ പാഴ്മുറം ഉപയോഗിക്കുകയല്ലേ താങ്കള്‍? വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് കൂട്ടിച്ചേര്‍ക്കുന്നതിന് ജനങ്ങള്‍ ഇത്രയേറെ പീഡിപ്പിക്കപ്പെട്ട മറ്റൊരു അനുഭവം രാജ്യത്തെവിടെയുണ്ട്? എല്ലാ നിയമനടപടിയും പൂര്‍ത്തീകരിച്ച് ഒരു ദിവസം മുഴുവന്‍ ക്യൂവില്‍നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവര്‍ ഇങ്ങനെ അധിക്ഷേപിക്കപ്പെടേണ്ടവരോ? കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പലവട്ടം നടത്തിയ പരിശോധനയ്ക്കു പുറമെ കേന്ദ്ര-ഭരണകക്ഷിയായ കോഗ്രസിന്റെ തെരഞ്ഞെടുപ്പു കമീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലയ്ക്കു പുറത്തുള്ള വിവിധ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഈ വോട്ടര്‍മാരുടെ വാസസ്ഥലം പരിശോധിക്കുകയും നേരിട്ട് ചോദ്യംചെയ്യുകയുമുണ്ടായില്ലേ? അതിനുശേഷം സംസ്ഥാന- കേന്ദ്ര തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ താങ്കള്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഇല്ല എന്നത് സത്യമല്ലേ? ആ റിപ്പോര്‍ട്ടുകളാകെ പഠിച്ചശേഷം മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ നവീന്‍ചൌള കണ്ണൂരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കുറ്റമറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത് അംഗീകരിക്കാന്‍ താങ്കള്‍ എന്തിന് മടിക്കുന്നു? പരമോന്നത തെരഞ്ഞെടുപ്പു സംവിധാനമായ കമീഷന്റെ വിശദ പരിശോധനാറിപ്പോര്‍ട്ടുകളും നിഗമനവും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാണ് താങ്കളും താങ്കളുടെ മുന്നണിയും അതിനെ അനുകൂലിക്കുന്ന മാധ്യമങ്ങളും സംഘടിത പ്രചാരവേല തുടരുന്നത്. രാജ്യത്തെ ഏതുമണ്ഡലത്തിലെ വോട്ടര്‍പട്ടികയിലും ചില തെറ്റും കുറ്റവും വിട്ടുപോകലും കണ്ടേക്കാം. അതിനപ്പുറത്തുള്ള എന്താണ് താങ്കള്‍ക്ക് കണ്ണൂരിനെക്കുറിച്ച് ചൂണ്ടിക്കാണിക്കാനുള്ളത്? താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറവുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസിദ്ധീകരിച്ചതെന്ന് ആ പട്ടിക പരിശോധിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് മനസ്സിലാക്കാനാകുന്നുണ്ട്. താങ്കളെ പ്രയാസപ്പെടുത്തുന്ന വിഷയവും അതുതന്നെയാകുമെന്നു കരുതട്ടെ. യുഡിഎഫ് കണ്ണൂരില്‍ മുമ്പ് ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു എന്ന വസ്തുത ഞങ്ങള്‍ എല്‍ഡിഎഫുകാരേക്കാള്‍ താങ്കള്‍ക്കാകുമല്ലോ അറിയാവുന്നത്. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് ഇപ്പോള്‍പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് ഇത്തരം വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനു പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പു കമീഷന് നിവേദനം നല്‍കി. കമീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന വിശദമായ പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച് ഉപയോഗിച്ചിരുന്ന പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കുറെ വോട്ട് തള്ളിയത്. ഇതില്‍പ്പെട്ട നാലായിരത്തില്‍പ്പരം വോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതില്‍ താങ്കള്‍ക്ക് അമ്പരപ്പും വിഷമവുമുണ്ടായതില്‍ ഞങ്ങള്‍ അസ്വാഭാവികത കാണുന്നില്ല. കണ്ണൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ എത്ര വോട്ടര്‍മാരുണ്ടെന്ന് കണ്ണൂരിലെ അനുയായികളോട് താങ്കള്‍ അന്വേഷിച്ചാലും. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്യ്രം നിഷേധിച്ചവര്‍ രേഖകള്‍ നേടി വോട്ടര്‍പട്ടികയില്‍ വന്നത് താങ്കളുടെ പാര്‍ടിക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യംതന്നെ. അവര്‍ക്ക് അവകാശപ്പെട്ടത് അവര്‍ നേടി എന്നു കരുതി സമാധാനിക്കുന്നതിന് പകരം അവരെല്ലാം വ്യാജന്മാരും കള്ളന്മാരുമാണെന്ന് അധിക്ഷേപിക്കുന്നത് മാന്യതയാണോ? കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രംകൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റു കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമോ? കോട്ടയം ജില്ലക്കാരനായ താങ്കള്‍ തിരുവനന്തപുരത്ത് പുതുപ്പള്ളി വീടുവച്ച അനുഭവമെങ്കിലും ഈ വിഷയം കൈകാര്യംചെയ്യുമ്പോള്‍ മനസ്സില്‍ വരുമല്ലോ. മാറിവന്നവര്‍ ഇവിടത്തെ സ്ഥിരതാമസത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ രേഖയും സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍നിന്ന് പേര് മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നത് നിയമാനുസൃതമല്ലെന്നുപറയാന്‍ താങ്കള്‍ക്ക് കഴിയുമോ? അത്തരം 1370 വോട്ട് മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ടിക്കാരും ഉണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയും ബന്ധുക്കളും ഉള്‍പ്പെടെ അതിലുണ്ട്. കുഞ്ഞിമംഗലത്തെ വോട്ടറായിരുന്ന ഡിസിസി സെക്രട്ടറിയും കുടുംബവും പള്ളിക്കുന്നില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ രണ്ടിടത്ത് വോട്ടില്ലെന്ന വിലാപവുമായി നടക്കുകയാണ്. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടീ, താങ്കളുടെ പാര്‍ടി നേതാവായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വോട്ടുപോലും പഞ്ചാബിലോ ഡല്‍ഹിയിലോ അല്ലാതെ അസമിലാണെന്ന വിവരം ഞാന്‍ താങ്കള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ താങ്കളുടെ പാര്‍ടിക്കാര്‍ നിലനിര്‍ത്തുന്ന നാലായിരത്തിഇരുനൂറോളം വരുന്ന പേരുകളാണ് കാണുക. അതല്ലെന്ന് സ്ഥാപിക്കാന്‍ താങ്കളെ വിനയപൂര്‍വം വെല്ലുവിളിക്കട്ടെ. താങ്കളുടെ വീരവാദവും വെല്ലുവിളികളും നേരിടാന്‍ ഈ വസ്തുത മതിയാകുമെന്ന് പ്രതീക്ഷിക്കട്ടെ. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കംചെയ്യണമെന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കംചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥരെ പേടിപ്പിച്ച് വരുതിയിലാക്കാനും ആക്രമിക്കാനും അണികളെ നിയോഗിക്കുന്നതില്‍ ഏതുതരം ജനാധിപത്യമാണ് താങ്കള്‍ ദര്‍ശിക്കുന്നത്? തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നത് താങ്കള്‍ വാഴ്ത്തുന്ന 'ജനാധിപത്യ'ത്തിന്റെ ഭാഗമോ? കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലയ്ക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇന്നാട്ടിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന താങ്കള്‍ പറയുമ്പോള്‍, അത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരെയും പൊലീസിനെയും അപമാനിക്കലല്ലേ? വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുമെന്ന ഭീഷണികൊണ്ട് വോട്ടര്‍മാര്‍ പിന്തിരിയുമെന്നാണോ താങ്കള്‍ കരുതുന്നത്. സ്വന്തം അണികളെയും ജനങ്ങളെയും അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥ മറികടക്കാന്‍നാടിനെ ആകെ അപമാനിക്കുന്ന ഈ നികൃഷ്ടമായ പ്രചാരവേലയില്‍നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ഥിക്കുന്നു. കണ്ണൂരിനെ അപമാനിക്കാനും ഇവിടത്തെ ജനങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കാനുമുള്ള ശ്രമം അപകടകരമെന്നു മനസ്സിലാക്കി പിന്‍മാറാനുള്ള വിവേകം താങ്കളില്‍നിന്ന് പ്രതീക്ഷിക്കട്ടെ. ....... വിശ്വസ്തതയോടെ, പി ശശി, അഴീക്കോടന്‍ മന്ദിരം, തളാപ്പ്, കണ്ണൂര്‍

Thursday, October 29, 2009

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം.

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം.തിരു: സംസ്ഥാനത്ത് .



തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മികച്ച നേട്ടം. ആകെയുള്ള 29 സീറ്റില്‍ 16 എല്‍ഡിഎഫ് വിജയിച്ചു. 12 യുഡിഎഫ് നേടി. ഒരിടത്ത് യുഡഎഫ് റിബലും ജയിച്ചു. പത്തനംതിട്ട അടൂര്‍ നഗരസഭ ഒന്നാം വാര്‍ഡില്‍ സിപിഐ എമ്മിലെ തേജസ് 84 വോട്ടിന് വിജയിച്ചു. ആനിക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചു. എല്‍ഡിഎഫ് സ്വതന്ത്രന്‍ 81 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് ആയിരുന്നു. ഇതോടെ പഞ്ചായത്തില്‍ ഇരു മുന്നണിക്കും 6-6 സീറ്റായി. പന്തളം കടയ്ക്കാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. യുഡിഎഫിലെ അലി മാമാള്‍ ആണ് വിജയിച്ചത്. തൃശൂര്‍ ജില്ലയില്‍ കടങ്ങോട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സിപിഐ എമ്മിലെ പി എസ് പ്രസാദ് വിജയിച്ചു. കോഴിക്കോട് പുറന്നേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ എല്‍ഡിഎഫിലെ സിപിഐ എം സ്ഥാനാര്‍ഥി കുട്ടിശങ്കരന്‍ 563 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ എം കണ്ണപ്പനെയാണ് പരാജയപ്പെടുത്തിയത്. തിക്കോടി ഒന്നാം വാര്‍ഡില്‍ യുഡിഎഫിലെ ടി സി പ്രസന്നന്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ മൂന്ന് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അഞ്ചരക്കണ്ടി പഞ്ചായത്തിലെ ചക്കരക്കല്ല് വാര്‍ഡില്‍ സിപിഐ എമ്മിലെ വി സഹദേവന്‍ 23 വോട്ടിന് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭ എരിഞ്ചേരി, കൂടാളി പഞ്ചായത്തിലെ മൂലക്കരി വാര്‍ഡുകള്‍ സിപിഐ എം നിലനിര്‍ത്തി. എ ഷീല (134വോട്ട്), നാരായണി (83 വോട്ട്) എന്നിവരാണ് ജയിച്ചത്. അഗളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. സിപിഐയിലെ എന്‍ ബാലസുബ്രഹ്മണ്യനാണ് വിജയിച്ചത്. കോട്ടയത്തെ ആര്‍പ്പൂക്കര പഞ്ചായത്തിലെ വില്ലുണ്ണി വാര്‍ഡ് പി കെ ഷാജിയിലൂടെ (സിപിഐ എം) എല്‍ഡിഎഫ് നിലനിര്‍ത്തി. മലപ്പുറത്ത് തെരഞ്ഞെടുപ്പു നടന്ന നാലിടത്തും യുഡിഎഫ് ജയിച്ചു.

Wednesday, October 28, 2009

'പണത്തിനു പകരം വാര്‍ത്ത' .കവറേജ് പാക്കേജുകള്‍ ആകര്‍ഷക നിരക്കില്‍ .

'പണത്തിനു പകരം വാര്‍ത്ത' .കവറേജ് പാക്കേജുകള്‍ ആകര്‍ഷക നിരക്കില്‍ .



രാം പണ്ഡിറ്റിന് ഇനി തന്റെ പ്രതിവാരപംക്തി പുനരാരംഭിക്കാം. ദീര്‍ഘകാലമായി പ്രമുഖ മറാത്തി ദിനപത്രത്തിലെ പംക്തികാരനാണ് ഡോ.പണ്ഡിറ്റ്(യഥാര്‍ഥ പേരല്ല). ഇക്കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം പണ്ഡിറ്റിനെ വിളിച്ച് പത്രാധിപര്‍ ക്ഷമാപണത്തോടെ പറഞ്ഞു:"പണ്ഡിറ്റ്ജി, താങ്കളുടെ പംക്തി ഒക്ടോബര്‍ 13 വരെ നിര്‍ത്തിവയ്ക്കുകയാണ്. അതുവരെ പത്രത്തിന്റെ സ്ഥലമെല്ലാം വിറ്റുകഴിഞ്ഞു.'' നിഷ്കളങ്കനായ മനുഷ്യനായതിനാല്‍ പത്രാധിപര്‍ സത്യം തുറന്നു പറയുകയായിരുന്നു. പണക്കൊഴുപ്പിന്റെ മേളയായി മാറിയ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പണച്ചാക്കുകള്‍ക്ക് പിന്നാലെയായിരുന്നു. എല്ലാ മാധ്യമങ്ങളും ഇത്തരത്തില്‍ പെരുമാറിയെന്ന് പറയുന്നില്ല; എന്നാല്‍, ചെറുകിട പത്രങ്ങള്‍ മുതല്‍ അതിശക്തമായ അച്ചടിമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും വരെ പണംമാത്രമാണ് മോഹിച്ചത്. ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ അവരുടെ മാനേജ്മെന്റുകളുടെ നടപടി അമ്പരപ്പിച്ചു."ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയി മാധ്യമങ്ങളാണ്''-ഒരു പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. "മാന്ദ്യം മറികടക്കാന്‍ മാധ്യമങ്ങള്‍ അവരുടേതായ വഴി കണ്ടെത്തി''- മറ്റൊരാള്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് രൂപയാണ് മാധ്യമങ്ങള്‍ സമ്പാദിച്ചത്. പരസ്യങ്ങള്‍ വഴിയല്ല, സ്ഥാനാര്‍ഥികളുടെ പ്രചാരണവാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിച്ചതിലൂടെ. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി അരങ്ങേറിയത് 'കവറേജ് പാക്കേജുകളാണ്'. സ്ഥാനാര്‍ഥികളുടെ ഏതു തരത്തിലുള്ള വാര്‍ത്ത നല്‍കുന്നതിനും മാധ്യമത്തിന് പണം കൊടുക്കണം. പണമില്ലെങ്കില്‍, വാര്‍ത്തയുമില്ല. ഇത്പണമൊഴുക്കാന്‍ ശേഷിയില്ലാത്ത പാര്‍ടികളുടെയും സ്ഥാനാര്‍ഥികളുടെയും വായ് മൂടിക്കെട്ടുന്ന അവസ്ഥ സൃഷ്ടിച്ചു. വായനക്കാരും പ്രേക്ഷകരും തെറ്റിദ്ധരിക്കപ്പെടുകയും അവര്‍ യഥാര്‍ഥപ്രശ്നങ്ങള്‍ തിരിച്ചറിയുന്നത് തടയുകയുംചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 15-20 ലക്ഷത്തിന്റെ ചെറുകിട 'കവറേജ് പാക്കേജുകള്‍' നടപ്പാക്കിയത് 'ദി ഹിന്ദു' 2009 ഏപ്രില്‍ ഏഴിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രവണത വളരെ ശക്തമായി. അതുകൊണ്ടുതന്നെ ഈ ശൈലി പുതിയതല്ല. എന്നാല്‍, ഇതിന്റെ തോത് പുതുമയുള്ളതും ഞെട്ടിപ്പിക്കുന്നതുമാണ്. ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ വ്യക്തിപരമായ അഴിമതിയില്‍നിന്ന് മാധ്യമസ്ഥാപനങ്ങളുടെ സംഘടിതമായ ധനസമ്പാദനമാര്‍ഗമായി ഈ കളി വളര്‍ന്നു. പശ്ചിമമഹാരാഷ്ട്രയിലെ ഒരു മണ്ഡലത്തിലെ വിമതസ്ഥാനാര്‍ഥി പ്രാദേശികമാധ്യമത്തിനു മാത്രം നല്‍കിയത് ഒരു കോടി രൂപയാണ്. പാര്‍ടിയുടെ ഔദ്യോഗികസ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് അദ്ദേഹം വിജയിക്കുകയുംചെയ്തു. പല തരത്തിലുള്ള പാക്കേജുകളാണ് മാധ്യമങ്ങള്‍ നടപ്പാക്കിയത്. സ്ഥാനാര്‍ഥികളുടെ ജീവചരിത്രം, അഭിമുഖം, 'നേട്ടങ്ങളുടെ പട്ടിക', എതിരാളിക്കെതിരായ വാര്‍ത്ത എന്നിവ ഓരോന്നും പ്രസിദ്ധീകരിക്കാന്‍ പ്രത്യേകം പ്രത്യേകം പണം നല്‍കണം.(ചാനലുകളില്‍ തത്സമയം പ്രചാരണപരിപാടികള്‍ സംപ്രേഷണംചെയ്യാന്‍ സ്ഥാനാര്‍ഥിയോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിക്കും). എതിരാളിയെ കരിവാരിത്തേക്കുന്നതിനോടൊപ്പം സ്വന്തം ക്രിമിനല്‍ പാരമ്പര്യം മറച്ചുവയ്ക്കുന്നതിനും ഈ 'പണത്തിനു പകരം വാര്‍ത്ത' സംസ്കാരം നിങ്ങളെ സഹായിക്കും. ഇക്കുറി മഹാരാഷ്ട്ര നിയമസഭയില്‍ അംഗങ്ങളായവരില്‍ പകുതിപ്പേര്‍ക്കും എതിരായി ക്രിമിനല്‍ക്കേസുകള്‍ നിലവിലുണ്ട്. പണംവാങ്ങി പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൊന്നും ഈ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ നടപടികളെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ല. 'പ്രത്യേക പതിപ്പുകളാണ്' ഇക്കൂട്ടത്തില്‍ ഏറ്റവും മുന്തിയ ഇനം. തന്റെ ഭരണകാലത്തെക്കുറിച്ച് വിവരിക്കാന്‍ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കാനായി സംസ്ഥാനത്തെ ഒരു പ്രമുഖനേതാവ് ചെലവഴിച്ചത് 1.5 കോടി രൂപയാണ്. ഒരു സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരമാവധി ചെലവിടാന്‍ അനുവാദമുള്ളതിന്റെ 15 ഇരട്ടി തുകയാണ് ഒരൊറ്റ പത്രപ്പതിപ്പിനായി നല്‍കിയത്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ഉയര്‍ന്ന സ്ഥാനത്ത് എത്തുകയുംചെയ്തു. മാധ്യമങ്ങള്‍ നടപ്പാക്കിയ ചെറുകിട പാക്കേജ് ഇതാണ്: നിങ്ങളുടെ ജീവചരിത്രവും 'നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നാല് വാര്‍ത്തയും' പ്രസിദ്ധീകരിക്കാന്‍ പേജിന്റെ പ്രാധാന്യമനുസരിച്ച് നാലുലക്ഷം രൂപ മുതല്‍ മുകളിലോട്ട്. 'നിങ്ങള്‍ തെരഞ്ഞെടുക്കുന്ന' വാര്‍ത്ത എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ വാര്‍ത്ത എന്നത് ഒരു ഉത്തരവാണ്. പണത്തിനു പകരമുള്ളത്.(വാര്‍ത്തയുടെ സാമഗ്രി തയ്യാറാക്കാന്‍ പത്രത്തിന്റെ എഴുത്തുകാരന്‍ നിങ്ങളെ സഹായിക്കും). കൌതുകകരമായ ചില വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഉദാഹരണത്തിന് ഒരേ വലുപ്പത്തിലുള്ള 'വാര്‍ത്താഇനങ്ങള്‍' ഒരേ പത്രത്തിന്റെ വ്യത്യസ്ത പേജുകളില്‍ വരുന്നു. ഇവയുടെ ഉള്ളടക്കവും വ്യത്യസ്തമാണ്. ഇവ യഥാര്‍ഥത്തില്‍ പണം വാങ്ങി പ്രസിദ്ധീകരിച്ച വാര്‍ത്തകളായിരുന്നു. നാലു കോളം 10 സെന്റീമീറ്റര്‍ വാര്‍ത്തകളാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത്. ഒരു സംഘപരിവാര്‍ അനുകൂല പത്രം കോഗ്രസ്-എന്‍സിപി സ്ഥാനാര്‍ഥികളെ സ്തുതിക്കുന്ന വാര്‍ത്തകള്‍ നല്‍കിയപ്പോള്‍തന്നെ പതിവില്ലാത്ത ചില കാര്യങ്ങള്‍ നടക്കുന്നതായി ബോധ്യപ്പെട്ടു.(തീര്‍ച്ചയായും പണം വാങ്ങിയുള്ള നാലു വാര്‍ത്തകള്‍ക്കൊപ്പം അഞ്ചാമതൊരെണ്ണം സൌജന്യമായി പ്രസിദ്ധീകരിച്ചു). ഇതിനു ചില അപവാദങ്ങളും ഉണ്ടായിരുന്നു. രണ്ടു പത്രാധിപന്മാര്‍ വാര്‍ത്താകവറേജില്‍ സന്തുലനം പാലിക്കാന്‍ ശ്രമിച്ചു. ഇവര്‍ 'വാര്‍ത്താ ഓഡിറ്റിങ്' നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ധനാഗമനത്തിന്റെ കുത്തൊഴുക്കില്‍ ഇതൊന്നും വിലപ്പോയില്ല. മാധ്യമങ്ങള്‍ ഓരോ എഡിഷനും കൈവരിക്കേണ്ട 'ലക്ഷ്യം' നിശ്ചയിച്ച് നല്‍കിയിരുന്നു. ഇതു നേടാന്‍ ശ്രമിക്കാത്തവര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായി. ഈ പദ്ധതിയില്‍ തെറ്റൊന്നുമില്ലെന്നാണ് പൊതുവാദം. പരസ്യപാക്കേജുകള്‍ മാധ്യമവ്യവസായത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ദീപാവലി, ഗണേശപൂജ ഉത്സവകാലങ്ങളില്‍ നടപ്പാക്കുന്ന പാക്കേജുകള്‍പോലെ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പിനും ആവിഷ്കരിച്ചതെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, വാര്‍ത്തയുടെ രൂപത്തില്‍ അവതരിപ്പിച്ച പരസ്യങ്ങളിലെ തെറ്റായ കാര്യങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ അടിത്തറയാണ് ഇളക്കുന്നത്. ഇവ വോട്ടര്‍മാരില്‍ അളവറ്റ സ്വാധീനമാണ് ചെലുത്തുന്നത്. മറ്റൊരു കാര്യംകൂടിയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ച് ഒട്ടേറെ പ്രമുഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കുറി ഇവരില്‍ പലരും പ്രതിഫലം കൈപ്പറ്റുന്ന പ്രചാരണമാനേജര്‍മാരായി. ഇവര്‍ എത്ര പണം വാങ്ങിയെന്ന് ആര്‍ക്കുമറിയില്ല. മാധ്യമങ്ങളും പണാധിപത്യവും ചേര്‍ന്ന് സ്വാധീനശക്തി കുറഞ്ഞവരെ വീണ്ടും ഞെരുക്കുകയാണ്. 'ആം ആദ്മിയെ' കളത്തിനു പുറത്താക്കുന്നു. അവരുടെ പേരിലാണ് മത്സരിക്കുന്നതെങ്കിലും. നിങ്ങളുടെ കൈവശം 10 കോടി രൂപയുണ്ടെങ്കില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാധ്യത 10 ലക്ഷം രൂപയുള്ളവരേക്കാള്‍ 48 മടങ്ങ് കൂടുതലാണ്. അഞ്ചുലക്ഷം രൂപയുള്ളവരുടെ ജയസാധ്യത വളരെ കുറവ്. മഹാരാഷ്ട്രയിലെ 288 എംഎല്‍എമാരില്‍ ആറുപേര്‍ക്ക് മാത്രമാണ് അഞ്ചുലക്ഷം രൂപയില്‍ കുറഞ്ഞ സ്വത്തുള്ളത്. 10 കോടി രൂപയില്‍ കൂടുതല്‍ സ്വത്തുള്ള എംഎല്‍എമാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് 70 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 2004ല്‍ ഇത്തരക്കാരുടെ എണ്ണം 108 ആയിരുന്നു. ഇപ്പോള്‍ 184 ആയി. മഹാരാഷ്ട്രയിലെ മൂന്നില്‍ രണ്ടും ഹരിയാനയിലെ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണ്. 1,200 ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നാഷണല്‍ ഇലക്ഷന്‍ വാച്ച്(എന്‍ഇഡബ്ള്യു) എന്ന സര്‍ക്കാരിതര സംഘടന ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് ശേഖരിച്ച റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഈ കണക്കുകള്‍. നാമനിര്‍ദേശപത്രികയില്‍ കാണിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ മഹാരാഷ്ട്രയിലെ എംഎല്‍എമാരുടെ ശരാശരിസ്വത്ത് നാലു കോടി രൂപയാണ്. കോഗ്രസ്, ബിജെപി എംഎല്‍എമാരാണ് ആസ്തിയില്‍ മുന്നില്‍. എന്‍സിപി, ശിവസേനക്കാരും ഒട്ടും മോശമല്ല. ഇവരുടെ ശരാശരിസ്വത്ത് മൂന്നുകോടിയില്‍പ്പരമാണ്. ഓരോ തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയുമ്പോഴും നാം തെരഞ്ഞെടുപ്പ് കമീഷനെ മഹത്തായ കടമ നിറവേറ്റിയെന്ന് അഭിനന്ദിക്കും. കള്ളവോട്ട്, ബൂത്തുപിടിത്തം എന്നിവ തടയുന്ന കാര്യത്തില്‍ പലപ്പോഴും ഇത് ശരിയാണ്. എന്നാല്‍, പണാധിപത്യവും മാധ്യമങ്ങളുടെ 'കവറേജ് പാക്കേജുകളും' തടയുന്നതില്‍ ഇതുവരെ ശക്തമായ നടപടി ഉണ്ടായിട്ടില്ല. അത്യന്തം ഗൌരവതരമായ സംഗതിയാണിത്. വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും സംഘടിതവും നിഗൂഢവുമായ മാര്‍ഗം. തെരഞ്ഞെടുപ്പിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെതന്നെ അടിസ്ഥാനശിലകള്‍ക്ക് ഭീഷണിയാണിത്.

(ദി ഹിന്ദു പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന്)

പി സായ്നാഥ് .deshabhimani

Tuesday, October 27, 2009

വയലാര്‍ രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി

വയലാര്‍ രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി





ആലപ്പുഴ: പുന്നപ്ര വയലാര്‍ 63-ാം വാര്‍ഷിക വാരാചരണത്തോടനുബന്ധിച്ച് വയലാര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് ആയിരങ്ങള്‍ പുഷ്പാര്‍ച്ച നടത്തി. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ചൊവ്വാഴ്ച സിപിഐ എം - സിപിഐ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണത്തിന് തുടക്കമായത്. രക്തസാക്ഷി നഗരിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപം മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവടങ്ങളില്‍നിന്ന് അത്ലീറ്റുകളുടെ സഹായത്തോടെ റിലേ ആയി കൊണ്ടുവന്നു. വലിയ ചുടുകാട്ടില്‍ പുന്നപ്ര വയലാര്‍ സമര നായകന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മേനോശേരിയ്യി സമര സേനാനി കെ വി തങ്കപ്പനും ദീപശിഖ കൊളുത്തി അത്ലീറ്റുകള്‍ക്ക് കൈമാറി. 11ഓടെ ഇരു റിലേകളും വയലാര്‍ മണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ എംഎല്‍എ രക്തസാക്ഷി നഗറില്‍ ദീപശിഖ ഏറ്റുവാങ്ങി സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനയിലാണ് വയലാര്‍ രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച് നാടും നഗരവും രണസ്മരണ പുതുക്കിയത്. പുഷ്പാര്‍ച്ചനയില്‍ ആയിരക്കണക്കിന് ആളുകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് എത്തി പങ്കെടുത്തു.

Monday, October 26, 2009

എല്‍ഡിഎഫിന് അനുകൂലമായ മാറ്റം: പിണറായി

എല്‍ഡിഎഫിന് അനുകൂലമായ മാറ്റം: പിണറായി



ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ മാറ്റം പ്രകടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 'തെറ്റിദ്ധാരണകളുടെ പേരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുകയാണ്. ഈ മാറ്റം എല്‍ഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു'- ആലപ്പുഴ പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പിണറായി പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫുമായി നല്ല ബന്ധത്തിലാണ്. തെറ്റിദ്ധാരണകളുടെ പേരില്‍ ചില ക്രൈസ്തവ സഭകള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അതിലും മാറ്റം വന്നു. ക്രൈസ്തവ സഭകള്‍ക്ക് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ എല്‍ഡിഎഫ് തുറന്നമനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സംസ്ഥാന സര്‍ക്കാരിനും ഈ നിലപാടാണുള്ളത്-പിണറായി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ മൂടിവച്ച് വിവാദം സൃഷ്ടിക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചത്. അത്തരം പ്രചാരണങ്ങള്‍ ഇപ്പോള്‍ വിലപ്പോവില്ല. കോഗ്രസിന് വോട്ടുചെയ്ത ജനങ്ങളുടെ പ്രതീക്ഷ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ആസിയന്‍ കരാര്‍, നവരത്ന സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ ജയിക്കാമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ പാടേ തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം: ക്രമസമാധാനമാണ് ഉപതെരഞ്ഞെടുപ്പിലെ മുഖ്യവിഷയം എന്നാണല്ലോ പ്രതിപക്ഷം പറയുന്നത്. പിണറായി: ക്രമസമാധാനം നന്നായി ചര്‍ച്ച ചെയ്യേണ്ടതുതന്നെ. എന്തായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്ഥിതി. തിരുവനന്തപുരത്ത് ബിഷപ്പിനെ വധിക്കാന്‍ ശ്രമിച്ചത് അന്നല്ലേ. തൃശൂരില്‍ പള്ളിയില്‍ കയറി വികാരിയെ കൊന്നില്ലേ. ആ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉന്നതങ്ങളില്‍നിന്ന് ഇടപെടല്‍ ഉണ്ടായില്ലേ. അതിനെതിരെ കത്തോലിക്കാ സഭയ്ക്കു പ്രക്ഷോഭം നടത്തേണ്ടിവന്നു. എറണാകുളത്ത് ക്രൈസ്തവ പുരോഹിതരെ ക്രൂരമായി മര്‍ദിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. വര്‍ഗീയ കലാപത്തില്‍ 18 പേര്‍ മരിച്ചതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ. ആ ശക്തികള്‍ ഇപ്പോഴും കേരളത്തിലുണ്ട്്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയംമൂലം അവര്‍ക്കു തലപൊക്കാനാകുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിച്ചിരുന്നു. എല്‍ഡിഎഫ് അവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നു. ചോദ്യം: ഉപതെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറയുന്നല്ലോ പിണറായി: അതൊക്കെ ദിവാസ്വപ്നമാണ്. എല്‍ഡിഎഫ് കരുത്തോടെ നില്‍ക്കുന്നു. ഞങ്ങളുടെ ഇടയില്‍ പ്രശ്നങ്ങളില്ല. ആരോഗ്യവിഭ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതാണ് മെഡിക്കല്‍ കോളേജ് അധ്യാപകര്‍കൂടിയായ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച നടപടി. എന്നാല്‍, പണത്തിന് ആര്‍ത്തിയുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ സമരരംഗത്താണ്. അവര്‍ ഈ സമീപനം ഉപേക്ഷിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. തെറ്റുതിരുത്തല്‍ രേഖ പാര്‍ടിക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി.

Friday, October 23, 2009

ആര്‍ക്കും ആരെയും വിശ്വസിക്കാം; ഒരാളെയൊഴികെ

ആര്‍ക്കും ആരെയും വിശ്വസിക്കാം; ഒരാളെയൊഴികെ

ആറുമാസം മുമ്പ് എ പി അബ്ദുള്ളക്കുട്ടി സിപിഐ എം വിട്ട്ബിജെപിയിലോ മുസ്ളിം ലീഗിലോ കോഗ്രസിലോ ചേക്കേറേണ്ടത് എന്ന് ആലോചിച്ചുനടന്ന ഘട്ടത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു: 'ആര്‍ക്കും ആരെയും വിശ്വസിക്കാം ഒരാളെയൊഴിച്ച്. അബ്ദുള്ളക്കുട്ടിയെ ഒഴിച്ച്.' നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചതിന് പ്രത്യുപകാരമായി അബ്ദുള്ളക്കുട്ടിക്ക് ബിജെപി രാജ്യസഭാ സീറ്റ് നല്‍കുമെന്ന് പ്രചാരണമുണ്ടായി. അത് നടക്കാതെ പോയപ്പോഴാണ് ലീഗിനെ കൈയിലെടുക്കാന്‍ ശ്രമിച്ചത്. അന്ന് പ്രധാനനേതാക്കളില്‍ ചിലര്‍ എതിര്‍ത്തതുകൊണ്ടാണ് സ്ഥാനം ലഭിക്കാതെ പോയത്. ഇനി അബ്ദുള്ളക്കുട്ടി ലീഗില്‍ ചേക്കേറാന്‍ ശ്രമിച്ചിരുന്നോ എന്ന് പറയേണ്ടത് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയാണ്. അബ്ദുള്ളക്കുട്ടി കെ സുധാകരന്റെമാത്രം സ്ഥാനാര്‍ഥിയാണ്. നിലവില്‍ കോഗ്രസിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ആരും വളരാന്‍ പാടില്ല എന്നതാണ് സുധാകരന്റെ എല്ലാകാലത്തുമുള്ള നിലപാട്്്. ബ്രണ്ണന്‍കോളേജില്‍ അക്കാലത്ത് തങ്ങളുടെ സഹപാഠികളായിരുന്ന സണ്ണിജോസഫിന്റെയും മമ്പറം ദിവാകരന്റെയുമൊക്കെ കാര്യമെടുത്താല്‍ മതി. കോഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സുധാകരന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് പത്രക്കാര്‍ ഒരിക്കല്‍ മുല്ലപ്പള്ളിയോട് ചോദിച്ചപ്പോഴുണ്ടായ മറുപടി ഇങ്ങനെയായിരുന്നു."സുധാകരന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ കോഗ്രസ് വിട്ട് സംഘടനാ കോഗ്രസ്, ജനതാപാര്‍ടി, പിന്നെയും കോഗ്രസിലേക്ക് എന്നിങ്ങനെയാണ്. ഇതെങ്ങനെയാണ് യഥാര്‍ഥകോഗ്രസുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവുക. ബ്രണ്ണന്‍ കോളേജില്‍ കെഎസ്യുവിനെ തകര്‍ത്ത് എ കെ ബാലനെ ചെയര്‍മാനാക്കുന്നതിനു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചത് സുധാകരനാണ്. മമ്പറം ദിവാകരനായിരുന്നു കെഎസ്യുവിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. സുധാകരന്‍ റിബലായി മത്സരിച്ചാണ് കോളേജില്‍ കെഎസ്യുവിന്റെ അടിത്തറയിളക്കിയത്. സുധാകരന്റെ നെറികെട്ട രാഷ്ട്രീയ സമീപനത്തിന് വേറെയെന്ത് ഉദാഹരണം വേണം.'' ആ സുധാകരനും അബ്ദുള്ളക്കുട്ടിയും ഇന്ന് കോഗ്രസില്‍ കുടിയേറിയിരിക്കുന്നു. കണ്ണൂര്‍ അസംബ്ളി മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടിയെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കവന്‍ഷന്‍ നടക്കുമ്പോള്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലുണ്ടായിരുന്നു. കവന്‍ഷനില്‍ പങ്കെടുത്തില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് അവിടെ നില്‍ക്കട്ടെ. സുകുമാര്‍ അഴീക്കോട് പറഞ്ഞത് 'രാഷ്ട്രീയ വേശ്യ' എന്നാണ്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് എത്രമാത്രം യോജിക്കാത്തയാളാണ് സ്ഥാനാര്‍ഥിയെന്ന് ആ ഒറ്റവാക്കില്‍നിന്ന് വ്യക്തമാണ്. അഴീക്കോടിന്റെ ഈ പ്രയോഗത്തില്‍നിന്ന് മോചനം നേടാന്‍ അബ്ദുള്ളക്കുട്ടി ഇടതുമുന്നണി എംപിയായതിലൂടെ ലഭിക്കുന്ന സാമ്പത്തികാനുകൂല്യം വേണ്ട എന്ന് വച്ചാല്‍മാത്രം മതി. പത്തുവര്‍ഷം എംപിയായതു വഴി പ്രതിമാസം 13,000 രൂപയുടെ പെന്‍ഷന്‍ അബ്ദുള്ളക്കുട്ടി വാങ്ങുന്നു. ഭാര്യയോടൊപ്പം, അല്ലെങ്കില്‍ സുഹൃത്തിനൊപ്പം ഇന്ത്യയുടെ ഏതുഭാഗത്ത് വേണമെങ്കിലും ട്രെയിനില്‍ എസി കമ്പാര്‍ട്മെന്റില്‍ യാത്രചെയ്യാം. ഈ ആനുകുല്യം വഴിയുളള സാമ്പത്തിക അടിത്തറയില്‍നിന്നാണ് അബ്ദുള്ളക്കുട്ടി ഇന്ന് സിപിഐ എമ്മിനെതിരെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും. കണ്ണൂരിലെ നൂറുക്കണക്കിന് രക്തസാക്ഷികള്‍ സ്വന്തം ജീവിതം നല്‍കി ഉണ്ടാക്കിയതാണ് ഈ പാര്‍ടി. അവരുടെ നെഞ്ചില്‍ കയറിനിന്നാണ് അബ്ദുള്ളക്കുട്ടിയുടെ വഴിവിട്ട വാക്കുകള്‍ എന്നു മറന്നുകൂടാ. പാര്‍ടി വഴി നേടിയ ആനുകൂല്യം വേണ്ട എന്ന് വച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കുന്നതെങ്കില്‍ അഴീക്കോടിന്റെ അല്‍പ്പം കടന്ന പ്രയോഗം ഉണ്ടാകുമായിരുന്നില്ല. ഏത് രാഷ്ട്രീയ പാര്‍ടിയിലായാലും ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തില്‍ ഊന്നിനിന്നാണ് വ്യക്തി പ്രവര്‍ത്തിക്കേണ്ടത്. സമൂഹം അത് വകവച്ചുകൊടുക്കും. പാര്‍ടിയിലോ മറ്റു സംഘടനാ തലത്തിലോ പറയാത്ത അഭിപ്രായം സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുമെന്നു വന്നപ്പോള്‍ പറയുകയും മറുകണ്ടംചാടി സ്ഥാനാര്‍ഥിയാവുകയും ചെയ്യുന്നത് കണ്ണൂരിലെ ഉല്‍ബുദ്ധരായ വോട്ടര്‍മാര്‍ പൊറുക്കുമോ? ആ തിരിച്ചറിവായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചാണ് ഇത്രയും സൂചിപ്പിക്കേണ്ടിവന്നത്, അനിഷേധ്യമായ ചില വസ്തുതകള്‍ മൂടിവയ്ക്കാന്‍ പാടില്ല എന്നതുകൊണ്ടാണ്. കണ്ണൂരിലെ തെരഞ്ഞെടുപ്പുചിത്രം നേരിട്ട് മനസ്സിലാക്കിയപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ മാത്രമാണിത്. കേരളത്തിലെ പൊതു രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ലോകത്താകെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്ന ആഗോള സാമ്പത്തികനയം ചെറുക്കുന്നത് ചൈന കഴിഞ്ഞാല്‍ ഒരുപക്ഷേ ഈ കൊച്ചുകേരളമായിരിക്കും. സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ 10,000 കോടിരൂപയുടെ മാന്ദ്യപാക്കേജാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മലബാറിനു മാത്രമായി 1500 കോടിയുടെ പാക്കേജും അനുവദിച്ചു. വടക്കേ മലബാറിന് ഒരുകാലത്തും ഇത്രയധികം വികസനഫണ്ട് ഒരു സര്‍ക്കാരും അനുവദിച്ചിട്ടില്ല. കണ്ണൂര്‍ നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ 60 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ മേഖലയുടെ പശ്ചാത്തലവികസനം പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമേഖലകള്‍ ഓരോന്നായി സംരക്ഷിച്ചു നിലനിര്‍ത്തുകയും ലാഭത്തിലേക്ക് നയിക്കുകയുമാണ്. കണ്ണൂരില്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്), കണ്ണൂര്‍ സ്പിന്നിങ്മില്‍പുനരുദ്ധാരണ പദ്ധതി, കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം, വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഇടതുമുന്നണി വന്നശേഷം നടപ്പാക്കിക്കൊണ്ടിരിക്കയാണ്. വ്യവസായങ്ങളുടെ വ്യവസായമായ വൈദ്യുതിയുടെ കാര്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതായി എതിരാളികള്‍പോലും സമ്മതിക്കുന്നു. പവര്‍കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ, താരിഫ് വര്‍ധനപോലുമില്ലാത്ത മറ്റൊരു സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ടാവില്ല. ഈ വര്‍ഷത്തോടെ കേരളം വോള്‍ട്ടേജ് കമ്മിയില്ലാത്ത സംസ്ഥാനമായി മാറും. പത്ത് വര്‍ഷംകൊണ്ട് വൈദ്യുതമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കും. വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തിയത് ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി, മെച്ചപ്പെട്ട വൈദ്യുതി ഉറപ്പാക്കല്‍, പ്രതിസന്ധിയിലും പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കല്‍ എന്നിങ്ങനെ ഒട്ടേറെ നേട്ടങ്ങളുണ്ട് പട്ടികയില്‍. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ പശ്ചാത്തലവികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. സമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി 89 നിയമം കൊണ്ടുവന്നു. ഇത് കേരളചരിത്രത്തിലെ അപൂര്‍വതയാണ്. കാര്‍ഷിക കടാശ്വാസം മുതല്‍ സ്ത്രീകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണംവരെ ഇതില്‍പ്പെടും. പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് മറ്റൊരു സര്‍ക്കാരും നല്‍കാത്ത വിദ്യാഭ്യാസ ആനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളുമാണ് നല്‍കുന്നത്. ഫണ്ട് വിനിയോഗത്തില്‍ സര്‍വകാല റെക്കോഡാണ് സൃഷ്ടിച്ചത്. വിദ്യാഭ്യാസ ആനുകുല്യം ഇരട്ടിക്കിരട്ടിയായി വര്‍ധിപ്പിച്ചു. 25,000 രൂപവരെയുള്ള കടങ്ങളുടെ പിഴയും പിഴപ്പലിശയും എഴുതിത്തള്ളി. ഭരണ ഉത്തരവുകള്‍ മുഖേനയും നിരവധി പദ്ധതികള്‍ ഈ കാലഘട്ടത്തില്‍ നടപ്പാക്കി. ആദിവാസികള്‍ക്ക് സമ്പൂര്‍ണാരോഗ്യ പരിരക്ഷാ പരിപാടി നടപ്പാക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്. അവശ-ദളിത-പിന്നോക്ക വിഭാഗങ്ങളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നു. തൊഴിലും വീടും പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീടും തൊഴിലും ഉറപ്പുവരുത്തുന്നു. പാവപ്പെട്ടവരുടെ ഭൂമി, വീട്, വെള്ളം, വൈദ്യുതി തുടങ്ങിയ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നു. ചെങ്ങറ സമരം ഒത്തുതീര്‍ത്തത് ഇതിന്റെ ഭാഗമാണ്. രോഗികള്‍ക്ക് ഫലപ്രദമായ വൈദ്യസഹായം ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയം കാരണം അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി 49 ശതമാനം വില്‍പ്പന നടത്തുന്നു. പെന്‍ഷന്‍ഫണ്ടടക്കം സ്വകാര്യവല്‍ക്കരിക്കുന്നു. രാജ്യരക്ഷാ ആയുധങ്ങള്‍ ഇറക്കുമതിചെയ്ത കേസിലെ പ്രതിയായ ക്വട്ട്റോച്ചിയെ കേസില്‍നിന്ന് ഒഴിവാക്കി. 26 സിബിഐ കേസാണ് രാഷ്ട്രീയപ്രേരിതമായി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവിടെ, രാഷ്ട്രീയപ്രേരിതമായി കള്ളക്കേസ് സൃഷ്ടിക്കുന്നതും നാം കണ്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍, ബിജെപി അധികാരത്തില്‍ വരുന്നതിനെതിരായുള്ള ജനങ്ങളുടെ വിധിയെഴുത്ത് കോഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുത്തു. ഒറീസ, ഗുജറാത്ത് സംഭവങ്ങളുടെ പശ്ചാത്തലത്തിലുണ്ടായിരുന്ന മതന്യൂനപക്ഷങ്ങളുടെ ഭയം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കോഗ്രസിനും സാധിച്ചു. അതേസമയം ബദല്‍നയം ഉയര്‍ത്തിപ്പിടിച്ചുയര്‍ന്നുവന്ന മൂന്നാം മുന്നണിക്ക് വേണ്ടത്ര ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചില്ല. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി. ഇന്ന് സ്ഥിതിയാകെ മാറി. അതാണ് ആസിയന്‍കരാറുമായി ബന്ധപ്പെട്ട് കേരളത്തില്‍ കണ്ട ജനകീയരോഷത്തിന്റെ അഗ്നിജ്വാല സൃഷ്ടിച്ച മനുഷ്യച്ചങ്ങല. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിശ്ചയിക്കുന്നത്, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരായ ജനരോഷമാകും-ആ രോഷം കോഗ്രസിനെതിരാണ്.
എ കെ ബാലന്‍

Thursday, October 22, 2009

രോഗികളുടെ ജീവന്‍ പന്താടുന്ന സമരം അവസാനിപ്പിക്കണം: സിപിഐ എം

രോഗികളുടെ ജീവന്‍ പന്താടുന്ന സമരം അവസാനിപ്പിക്കണം: സിപിഐ എം .

തിരു: ഗവ. മെഡിക്കല്‍ കോളേജുകളിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാലസമരം രോഗികളുടെ ജീവന്‍ പന്താടുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. വിവേകരഹിതമായ സമരത്തില്‍നിന്ന് ഡോക്ടര്‍മാര്‍ ഉടന്‍ പിന്മാറണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സ്വകാര്യ പ്രാക്ടീസ് കൂടിയേതീരൂ എന്ന് ശഠിക്കുന്ന ചെറുന്യൂനപക്ഷത്തിന്റെ താല്‍പ്പര്യപ്രകാരം ഡോക്ടര്‍മാരുടെ സംഘടനാനേതൃത്വം ആഹ്വാനംചെയ്തതാണ് സമരം. ഇതില്‍ നിന്ന് വലിയവിഭാഗം ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത് നല്ല കാര്യമാണ്. അസോസിയേഷന്‍ നേതൃത്വത്തെ കൂടെനിര്‍ത്തി സ്വകാര്യ പ്രാക്ടീസ് ലോബി ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച തുടങ്ങിയ സമരം രോഗികളെ ബുദ്ധിമുട്ടിക്കും. പേവാര്‍ഡ് ബഹിഷ്കരണവും ഇന്ത്യന്‍ മെഡിക്കല്‍ കൌസിലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ നിസ്സഹകരണവും മെഡിക്കല്‍ ബോര്‍ഡുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതും അവിവേകമാണ്. ജൂലൈ രണ്ടിന് ആരംഭിച്ച സമരം ശമ്പളപരിഷ്കരണത്തെത്തുടര്‍ന്ന് പിന്‍വലിച്ചതായിരുന്നു. അന്നത്തെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഒക്ടോബര്‍ ഒന്നിന് സംഘടനാനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതാണ്. മൂന്ന് നിയമസഭാമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് വോട്ടെടുപ്പിനുശേഷമേ അപാകതകള്‍ പരിഹരിച്ചുള്ള ഉത്തരവും മറ്റു വിഷയങ്ങളില്‍ ചര്‍ച്ചയും നടത്താന്‍ കഴിയൂ എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയതാണ്. ഇത് മുഖവിലയ്ക്കെടുക്കാതെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയുടെയും മെഡിക്കല്‍കോളേജ് ആശുപത്രികളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സമരവുമായി ഒരുവിഭാഗം ഡോക്ടര്‍മാര്‍ രംഗത്തുവന്നിരിക്കുന്നത് നിരുത്തരവാദപരമാണ്. ഉത്തരവാദിത്തബോധം പുലര്‍ത്താത്ത സംഘടനാനേതൃത്വമാണ് ഇതിന് സമാധാനം പറയേണ്ടത്. അക്കാദമിക് നിലവാരവും ഗവേഷണവും ചികിത്സാസേവനവും മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം. ഈ തീരുമാനത്തിനൊപ്പം മെച്ചപ്പെട്ട നോ പ്രാക്ടീസിങ് അലവന്‍സും അനുവദിച്ചു. അടിസ്ഥാനശമ്പളത്തിന്റെ 25 ശതമാനവും പേഷ്യന്റ് കെയര്‍ അലവന്‍സായി 15 ശതമാനവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. ഇതിന്റെ ഫലമായി ഡോക്ടര്‍മാരുടെ വേതനം ഇരട്ടിയിലധികമായി. 100 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടായത്. വീടുകളിലെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയതുകൊണ്ട് സാധാരണക്കാര്‍ക്ക് നല്ല ഡോക്ടര്‍മാരുടെ സേവനം ആശുപത്രി സമയത്തിനുശേഷം കിട്ടുന്നില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ആശുപത്രിസമയത്തിനുശേഷം പ്രാക്ടീസ് നടത്താന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ക്കുവേണ്ടി മെഡിക്കല്‍കോളേജ് ആശുപത്രികളില്‍തന്നെ പ്രത്യേക പരിശോധനാസമയം അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ വന്നിരുന്നു. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, ആര്‍സിസി തുടങ്ങിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നേരത്തേതന്നെ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം കിട്ടാതെവരുന്നില്ല. ഇത്തരം വസ്തുതകളെല്ലാം കണക്കിലെടുത്ത് അഞ്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധനം നടപ്പാക്കുന്നതിന് ഡോക്ടര്‍മാര്‍ സഹകരിക്കുകയാണ് വേണ്ടത്. തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യരംഗം രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ് മൂന്നരവര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്വകാര്യ പ്രാക്ടീസ് വിലക്കിയതിനോടൊപ്പം മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുന്നതിന് ഉപതെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരുമായി ചര്‍ച്ച ആകാമെന്നിരിക്കെ അനവസരത്തില്‍ സമരവുമായി ഇറങ്ങിത്തിരിച്ച മെഡിക്കല്‍കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നടപടി തികഞ്ഞ അരാജകത്വമാണെന്ന് സെക്രട്ടറിയറ്റ് വ്യക്തമാക്കി. ജനവികാരം മാനിച്ച് സമരത്തില്‍നിന്ന് പിന്മാറാന്‍ ഡോക്ടര്‍മാരോട് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

കോഴിക്കോടിന്റെ രാമേട്ടന്‍

കോഴിക്കോടിന്റെ രാമേട്ടന്‍


പ്രമുഖ പത്രപ്രവര്‍ത്തകനായ കോഴിക്കോടിന്റെ രാമേട്ടനായിരുന്ന തെരുവത്ത് രാമന്റെ നിര്യാണം പത്രലോകത്തിനും സമൂഹത്തിനാകെയും തീരാനഷ്ടമാണ്. രാമേട്ടന് 93 വയസ്സായിരുന്നുവെന്നത് ദുഃഖത്തിന് ഇളവുനല്‍കുന്നതല്ല. കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരികമേഖലയില്‍ നിറസാന്നിധ്യമായിരുന്നു രാമേട്ടന്‍. വരുംതലമുറയ്ക്ക് പഠിക്കാന്‍ തന്റെ മൃതദേഹം മെഡിക്കല്‍കോളേജിന് നല്‍കണമെന്ന സുചിന്തിതമായ ആഗ്രഹം തന്നെ ആ ജീവിതം ജനങ്ങള്‍ക്കായി ഉഴിഞ്ഞുവച്ചതായിരുന്നുവെന്നതിനു മികച്ച ഉദാഹരണമാണ്. അന്യര്‍ക്ക് വെളിച്ചം നല്‍കാന്‍ തന്റെ കണ്ണുകളും ദാനം ചെയ്തു. ആരെയും ആകര്‍ഷിക്കുന്നതായിരുന്നു രാമേട്ടന്റെ വിനയം നിറഞ്ഞ പെരുമാറ്റം. മിതഭാഷിയായ രാമേട്ടന്‍ സദസ്സിലെത്തിയാല്‍ തന്റെ സാന്നിധ്യം മറ്റുള്ളവരെ അറിയിക്കാനൊന്നും ഒരുമ്പെടാറില്ല. എന്നാല്‍, ശയ്യാവലംബിയാകുംവരെ അനാരോഗ്യം അവഗണിച്ചുകൊണ്ടുതന്നെ എത്തേണ്ടിടത്തൊക്കെ എത്തിയിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. പ്രദീപം എന്ന സായാഹ്നപത്രത്തിന്റെ പത്രാധിപര്‍ എന്ന നിലയിലാണ് രാമേട്ടന്‍ പത്രലോകത്ത് സുപരിചിതനായത്. സായാഹ്നപത്രം അക്കാലത്ത് പുതിയ പരീക്ഷണമായിരുന്നു. മലയാള പത്രപ്രവര്‍ത്തനമേഖലയില്‍ സായാഹ്നപത്രത്തിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത് രാമേട്ടനാണെന്നു പറയാം. 1957 നവംബര്‍ ഏഴിനു റഷ്യന്‍ വിപ്ളവദിനത്തിലാണ് പ്രദീപത്തിന്റെ തുടക്കം. 1994ല്‍ ഉടമാവകാശം ഒഴിയുംവരെ അതിന്റെ പത്രാധിപരായിരുന്ന രാമേട്ടന്‍ ആദ്യന്തം പുരോഗമന ആശയത്തോടും പ്രസ്ഥാനത്തോടും ആഭിമുഖ്യം പുലര്‍ത്തിപ്പോന്നു. കാഹളം ദ്വൈവാരിക ആരംഭിച്ചുകൊണ്ടാണ് പത്രപ്രവര്‍ത്തനരംഗത്ത് കാലെടുത്തുവച്ചത്. സ്വാതന്ത്യ്രസമരകാലത്തെഴുതിയ മുഖപ്രസംഗത്തിന്റെ പേരില്‍ ആറുമാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. ഉത്തരവാദഭരണ പ്രക്ഷോഭത്തെ അനുകൂലിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ 'ഭാരതി' എന്ന ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം നിരോധിക്കപ്പെട്ടു. ഭാരതിയുടെ പ്രസിദ്ധീകരണം നി­ല­ച്ച­തി­നെ­തു­ടര്‍­ന്നാണ് മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപം ആരം­ഭിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ കാലം അതിന്റെ പത്രാധിപരായിരു­ന്നു. ചെറൂട്ടിനഗര്‍ പൂര്‍ണിമയിലായിരുന്നു താമസം.ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍­സ്റ്റിറ്റിയൂട്ട്, ഓള്‍ ഇന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌­സ് കോണ്‍ഫറന്‍സ് സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. പ്രസ്സ് അക്കാദമി സ്ഥാപക കമ്മിറ്റി അംഗം, സ്‌­മോള്‍ ന്യൂസ്‌­പേപ്പര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ സ്‌­മോള്‍ ആന്‍ഡ് മീഡിയം ന്യൂസ്‌­പേപ്പേഴ്‌­സ് അസോസിയേഷന്‍ വൈസ്പ്രസിഡന്റ്, സ്‌റ്റേറ്റ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, പ്രസ് അഡൈ്വസറി കമ്മിറ്റി അംഗം, നോണ്‍ ജേര്‍ണലിസ്റ്റ് തൊഴില്‍ ബന്ധ കമ്മിറ്റി അംഗം, സെന്‍ട്രല്‍ കോര്‍പ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, സഹകരണ ഭൂപണയ ബാങ്ക് ഡയറക്ടര്‍, സീനിയര്‍ സിറ്റിസണ്‍ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കേസരി അവാര്‍ഡ്, ചെറുകിട പത്രങ്ങളുടെ പ്രിന്റിങ്ങിനും ലേ ഔട്ടിനും ഉള്ള പ്രത്യേക അവാര്‍ഡ്, ജെയന്റ്‌­സ് ഔട്ട്സ്റ്റാന്‍ഡിങ് പേഴ്‌­സണാലിറ്റി അവാര്‍ഡ്, കൊറിയന്‍ പ്രസ് സെന്ററിന്റെ വിശിഷ്ടാംഗത്വം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവ് കൂടിയായിരുന്നു രാമേട്ടന്‍. സുപ്രഭാതം, നെടുവീര്‍പ്പ്, ജയ്ഹിന്ദ്, ബുദ്ധചരിതം, ഓര്‍മയുടെ നിറങ്ങള്‍, നേതാജി, ജയപ്രകാശ് തുട­ങ്ങി­ പു­സ്­ത­ക­ങ്ങള്‍ ര­ചി­ച്ചി­ട്ടുണ്ട്.
ഭാര്യ: ശിവശങ്കരി മക്കള്‍: ഷീല, സോനില. മരുമക്കള്‍: സുരേഷ് (കുവൈത്ത്), വിനോദ്ബാബു (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്).
ആ മഹാനുഭാവന്റെ നിര്യാണത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

യുവശക്തി പദ്ധതി തുടങ്ങി

യുവശക്തി പദ്ധതി തുടങ്ങി

തിരു: നാടിന്റെ വികസനത്തിനൊപ്പം യുവതയ്ക്കു മാര്‍ഗദീപം തെളിക്കുന്ന യുവശക്തിപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. അരുവിക്കര ഡാം പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനംചെയ്തു. സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തിലാണ് യുവത്വത്തിന്റെ കര്‍മശേഷിയെ സമാഹരിക്കുന്ന രാജ്യത്തെ ആദ്യ ബൃഹത്സംരംഭം തുടങ്ങിയത്. പ്രാദേശികാസൂത്രണതലത്തില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പഞ്ചായത്തുതല തൊഴില്‍സേനയും സ്വയംതൊഴില്‍ എക്സ്ചേഞ്ചുകളും ഇതിന്റെ ഭാഗമാണ്. സംരംഭകത്വ പരിശീലനവും സ്വയംതൊഴില്‍ വികസിപ്പിക്കല്‍ പദ്ധതികളും നടപ്പാക്കും. പ്രാദേശികതലത്തില്‍ രൂപീകരിക്കുന്ന ആയിരത്തിലധികം യൂത്ത് സെന്ററും യൂത്ത് കോ-ഓര്‍ഡിനേഷന്‍ സമിതികളുമാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. ഇതിനായി 1057 യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചു. വര്‍ണശബളമായ ഘോഷയാത്രയോടെയാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമായത്. നാടിന്റെ വികസനത്തില്‍ യുവജനങ്ങളുടെ കൂട്ടായ്മയ്ക്ക് അവസരമൊരുക്കുന്ന യുവശക്തി പദ്ധതി ഇന്ത്യക്ക് മാതൃകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ-ജാതി ചിന്താഗതി മറന്ന് യുവജന പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ വലിയ മാറ്റത്തിന് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനവും മാതൃകാ യൂത്ത് സെന്റര്‍ സംസ്ഥാനതല ഉദ്ഘാടനവും യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മന്ത്രി എം വിജയകുമാര്‍ അധ്യക്ഷനായി.

Wednesday, October 21, 2009

കണ്ണൂരിന്റെ വികസനത്തിന് ജയരാജനെ വിജയിപ്പിക്കുക: സിപിഐ എം

കണ്ണൂരിന്റെ വികസനത്തിന് ജയരാജനെ വിജയിപ്പിക്കുക: സിപിഐ എം



കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെയും മണ്ഡലത്തിന്റെയും വികസനത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനെ വിജയിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ശശി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധനയങ്ങള്‍ തുടരുകയാണ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, സാമ്രാജ്യത്വാനുകൂല നിലപാട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, ആസിയന്‍കരാറിന്റെ ഭാഗമായി കാര്‍ഷികമേഖലയുടെ തകര്‍ച്ച, കേരളത്തിലെ സാമ്പത്തികരംഗത്തുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുകയാണ്. വോട്ടുചെയ്ത ജനങ്ങളെ അപഹസിച്ചുകൊണ്ട്് കണ്ണൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഈ മണ്ഡലത്തില്‍ മുന്‍കാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്വന്തം താല്‍പര്യങ്ങള്‍ പരിരക്ഷിക്കാനാണ് ശ്രമിച്ചത്. ജില്ലയുടെ വിശിഷ്യ കണ്ണൂര്‍ മണ്ഡലത്തിന്റെ വികസനം ശക്തിപ്പെടണമെങ്കില്‍ കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് ജയിച്ചുവരണം. അവസരവാദികളെയും സ്ഥാനമോഹികളെയും അരാജകവാദികളെയും സ്ഥാനാര്‍ഥിയാക്കി കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തെയും സാമൂഹ്യ ഔന്നത്യത്തിനെയും യുഡിഎഫ് അപമാനിച്ചിരിക്കുകയാണ്. പണമൊഴുക്കിയും നുണ പ്രചരിപ്പിച്ചും ജനങ്ങളെ സ്വാധീനിക്കാനുള്ള വളഞ്ഞ വഴിയാണ് യുഡിഎഫിന്റേത്. ഇതിനെ അതിജീവിച്ച് ജനകീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായവും പിന്തുണയും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉണ്ടാവണം. ജില്ലയിലെ ഇതര പ്രദേശങ്ങളിലെ ജനങ്ങളുടെ സഹായവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവണമെന്ന് പി ശശി അഭ്യര്‍ഥിച്ചു.

കണ്ണൂര്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു .133,326 പേരാണ് വോട്ടര്‍പട്ടികയില്‍ .യു ഡി എഫിന്റെ കള്ളപ്രചരണം പൊളിയുന്നു ..

കണ്ണൂര്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു .133,326 പേരാണ് വോട്ടര്‍പട്ടികയില്‍ .1370 വോട്ടുകളാണ് മറ്റിടത്തുനിന്നും ട്രാന്‍സഫര്‍ ചെയ്തിട്ടുള്ളത്. യു ഡി എഫിന്റെ കള്ളപ്രചരണം പൊളിയുന്നു .

കണ്ണൂര്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 119 ബൂത്തുകളിലായി കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 133,326 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്.
പുതുതായി 9357 പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള 6386 പേരെ പട്ടികയില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.ഇവരില്‍ 5043 പേരെ പരാതി പ്രകാരമാണ് നീക്കിയത്. 1370 വോട്ടുകളാണ് മറ്റിടത്തുനിന്നും ട്രാന്‍സഫര്‍ ചെയ്തിട്ടുള്ളത്.
അന്തിമവോട്ടര്‍പട്ടികയില്‍ 60367 പേര്‍ പുരുഷന്മാരാണ്. കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മറ്റുജില്ലയിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ 40 ടീമുകള്‍ വോട്ടര്‍പട്ടിക പരിശോധിച്ചാണ് അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയത്.

Tuesday, October 20, 2009

യുഡിഎഫ് പണം നല്‍കിയെന്ന് വോട്ടര്‍മാര്‍ 'ഇത്തവണ വോട്ട് ജയരാജന് '

യുഡിഎഫ് പണം നല്‍കിയെന്ന് വോട്ടര്‍മാര്‍ 'ഇത്തവണ വോട്ട് ജയരാജന് '.

കണ്ണൂര്‍: "നല്ല കാര്യങ്ങളൊക്കെ ചെയ്യുമ്പൊ ഞങ്ങള് ബിസ്മി ചൊല്ലിയാ തുടങ്ങുക. ബിസ്മി ചൊല്ലി പടച്ചോനോട് മോന്‍ ജയിക്കാന്‍വേണ്ടി ഞമ്മള് ദുഅ ചെയ്യും. മോന്‍ ജയിക്കണം. കഴിഞ്ഞ 16 വര്‍ഷായി ഓല്ക്കാ ഞമ്മള് വോട്ട് ചെയ്തത്്. ഒന്നു തിരിഞ്ഞുനോക്കാന്‍പോലും ഓല്ക്ക് നേരല്ല. ഒരു സങ്കടോം കേള്‍ക്കാന്‍ ഓല്ക്ക് കയ്യൂല''. വോട്ടഭ്യര്‍ഥനയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ കണ്ണൂര്‍സിറ്റിക്കടുത്ത മുക്കടവിലെത്തിയപ്പോള്‍ വികാരാധീനയായി ഒരു വോട്ടര്‍ പ്രതികരിച്ചതാണിങ്ങനെ.കൈപിടിച്ച് അനുഗ്രഹിച്ചാണ് പല വോട്ടര്‍മാരും ജയരാജനെ യാത്രയാക്കിയത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ ഇത്തവണ ഇടതുപക്ഷത്തെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആസിയന്‍ കരാറുണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് ആധിയോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ സംസാരിച്ചത്. അടിസ്ഥാന സൌകര്യംപോലുമില്ലാത്ത ഈ പ്രദേശത്ത് ജീവിക്കുന്ന നൂറുകണക്കിന് മനുഷ്യരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സ്ഥലത്തെ കൌസിലര്‍ക്കുപോലും സമയമില്ല എന്ന് അവര്‍ പറഞ്ഞു. 65ല്‍പരം വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കായി ആറു കക്കൂസ് ഉണ്ടെങ്കിലും രണ്ടെണ്ണമാണ് ഉപയോഗിക്കാന്‍ പറ്റുന്നത്. വാതിലുകളില്ലാത്തതിനാല്‍ തുണികൊണ്ട് മറച്ചാണ് സ്ത്രീകളടക്കമുള്ളവര്‍ ഉപയോഗിക്കുന്നത്.മുക്കടവിലെ വോട്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവര്‍ത്തകര്‍ പണം നല്‍കിയതായും പരിസരവാസികള്‍ പറഞ്ഞു. യുഡിഎഫ് യോഗത്തിലിരിക്കാന്‍ 100 രൂപ നല്‍കിയപ്പോള്‍ തനിക്കുമാത്രം കിട്ടിയില്ലെന്ന് ഒരു വൃദ്ധ എം വി ജയരാജനോട് പരാതി പ്പെട്ടു. കള്ളന്മാരാണ് പണം നല്‍കി വോട്ടു ചോദിക്കുന്നതെന്നും അവര്‍ പറഞ്ഞു.വീടുകളിലെത്തിയ ജയരാജന് സ്നേഹംനിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. കണ്ണൂര്‍ ടൌ, മാര്‍ക്കറ്റ്, സംഗീത തിയേറ്റര്‍ പരിസരം എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. ബുധനാഴ്ച ടൌ ഈസ്റ്റ്, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ പര്യടനം നടത്തും.

2004ല്‍ 4 ലക്ഷം ഇപ്പോള്‍ 42 ലക്ഷം : അബ്ദുള്ളക്കുട്ടിയുടെ സമ്പാദ്യത്തില്‍ പത്തിരട്ടിയിലേറെ വര്‍ധന

2004ല്‍ 4 ലക്ഷം ഇപ്പോള്‍ 42 ലക്ഷം : അബ്ദുള്ളക്കുട്ടിയുടെ സമ്പാദ്യത്തില്‍ പത്തിരട്ടിയിലേറെ വര്‍ധന.. മോഡിസ്തുതിയില്‍ ഉറച്ച് അബ്ദുള്ളക്കുട്ടി.







‍കണ്ണൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടിയുടെ സമ്പാദ്യത്തില്‍ അഞ്ചുവര്‍ഷത്തിനിടെ പത്തിരട്ടിയിലേറെ വര്‍ധന. 2004ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്യുമ്പോഴാണ് വരുമാനത്തിലെ വന്‍വര്‍ധന വെളിപ്പെടുന്നത്. 2004ല്‍ 4,13,365 രൂപയുടെ ആസ്തിയും ഒന്നരലക്ഷത്തിന്റെ അംബാസിഡര്‍ കാറുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 42,61,562 രൂപയുടെ ആസ്തിയും നാലു ലക്ഷം രൂപ വിലവരുന്ന ഇന്‍ഡിക്ക കാറുമുണ്ട്. തിങ്കളാഴ്ച നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം എസ്ബിഐയുടെ ഡല്‍ഹി, കണ്ണൂര്‍ ശാഖകളിലും കനറാ ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലുമായി അബ്ദുള്ളക്കുട്ടിക്ക് 99,148 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യ റോസ്നയുടെപേരില്‍ ഇതേ ബാങ്കുകളില്‍ 1,02,623 നിക്ഷേപമുണ്ട്. മലയാളം കമ്യൂണിക്കേഷനില്‍ 1000 രൂപയുടെയും മലബാര്‍ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയില്‍ 10,000 രൂപയുടെയും ഷെയറുണ്ട്. ഭാര്യക്ക് പള്ളിക്കുന്ന് അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 10,461 രൂപയുടെ ഷെയറുണ്ട്. രണ്ടു മക്കളുടെ പേരില്‍ എസ്ബിടി മ്യൂച്വല്‍ ഫണ്ടില്‍ 20,000 രൂപയുണ്ട്. അബ്ദുള്ളക്കുട്ടിയുടെപേരില്‍ എല്‍ഐസിയില്‍ ഒരു ലക്ഷം രൂപയുടെ പോളിസിയും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സില്‍ 3,72,500 രൂപയുടെ പോളിസിയും ഭാര്യയുടെ പേരില്‍ എല്‍ഐസിയില്‍ മൂന്ന് ലക്ഷത്തിന്റെയും മെറ്റാലൈഫില്‍ 25000 രൂപയുടെയും പോളിസിയുണ്ട്. ഭാര്യക്ക് 66 പവനും മകള്‍ക്ക് മൂന്ന് പവനും സ്വര്‍ണമുണ്ട്. മലപ്പട്ടത്ത് മൂന്ന് ലക്ഷം രൂപ വിലവരുന്ന ഭൂമിയും കൊളച്ചേരിയില്‍ ഒരു ലക്ഷം രൂപ വില വരുന്ന ഭൂമിയും നാറാത്ത് 1,37,700 രൂപ വരുന്ന ഭൂമിയും പള്ളിക്കുന്നില്‍ 75000 രൂപ വിലവരുന്ന ഭൂമിയും പള്ളിക്കുന്നില്‍ പത്ത് ലക്ഷം രൂപ വിലവരുന്ന വീടുമുണ്ട്. എസ്ബിടിയില്‍ 18 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്. പ്രതിമാസ എംപി പെന്‍ഷന്‍ സംബന്ധിച്ചുള്ള വിവരം രേഖപ്പെടുത്തിയിട്ടില്ല. അബ്ദുള്ളക്കുട്ടിയുടെ കൈവശം 2430 രൂപയും ഭാര്യയുടെ കൈവശം 2700 രൂപയുമാണുള്ളത്. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ സുരേന്ദ്രനാണ് അബ്ദുള്ളക്കുട്ടിയുടെ ഡമ്മി സ്ഥാനാര്‍ഥി. മണ്ഡലം പുനര്‍നിര്‍വചനവുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയിലെ ക്രമനമ്പറില്‍ വന്ന മാറ്റം നാമനിര്‍ദേശപത്രിക സമര്‍പ്പണം അര മണിക്കൂറോളം വൈകാന്‍ കാരണമായി. പഴയ നമ്പറും പുതിയ നമ്പറും എഴുതിയാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചത്. സി ടി അഹമ്മദലി, കെ സി ജോസഫ് എംഎല്‍എ, എം കെ രാഘവന്‍ എംപി, കെ സുധാകരന്‍ എംപി തുടങ്ങിയവരോടൊപ്പം എത്തിയാണ് എഡിഎം വി കുഞ്ഞികൃഷ്ണന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.




മോഡിസ്തുതിയില്‍ ഉറച്ച് അബ്ദുള്ളക്കുട്ടി.
കണ്ണൂര്‍: എ പി അബ്ദുള്ളക്കുട്ടിയുടെ നരേന്ദ്രമോഡി പ്രേമം വീണ്ടും വിവാദമാവുന്നു. കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മോഡിപ്രേമം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയശേഷം, യുഡിഎഫ് സ്ഥാനാര്‍ഥിയായതിനാല്‍ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്ന നിലപാടില്‍ മാറ്റമുണ്ടോ എന്നായിരുന്നു ചോദ്യം. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കേരളം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കണ്ടുപഠിക്കണം; അത് മാതൃകയാക്കണം എന്നാണ് പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി വിശദീകരിച്ചു. ഗുജറാത്തില്‍ മതന്യൂനപക്ഷങ്ങളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്ന അബ്ദുള്ളക്കുട്ടിയുടെ നിലപാട് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.


അവനെ ക്രൂശിക്കുക!

അവനെ ക്രൂശിക്കുക!

ഇതു പോലുള്ള അനുഭവങള്‍ നിങള്‍ക്കും ഉണ്ടാകാം .എഴുതുക.
janasabdam@gmail.com/ janasabdam1.blogspot.com

രണ്ടുമാസം മുമ്പാണ്‌. പാസ്‌പോര്‍ട്ടിന്റെ ആവശ്യത്തിനായി കൊച്ചിയിലെ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ പോകേണ്ടിവന്നു. തിരക്കുണ്ടാവും; രാവിലെ നേരത്തെ എത്തണം എന്ന്‌ പലരും ഉപദേശിച്ചതുകൊണ്ട്‌ 8.30നുതന്നെ ഗെയിറ്റിലെത്തി. ഉത്‌സവത്തിനുള്ള ആളുണ്ട്‌. അടച്ചഗേറ്റിലെ കാവല്‍ക്കാരന്‍ ആവശ്യക്കാരെ മാത്രമേ അകത്തേക്ക്‌ കയറ്റിവിടുന്നുള്ളൂ. ഉള്ളില്‍ കടന്നപ്പോള്‍ ടൈകെട്ടിയ ഒരു ചെറിയ മനുഷ്യന്‍ വിവിധതരം `ക്യൂ'കള്‍ നിയന്ത്രിച്ചുകൊണ്ടുനില്‍ക്കുന്നു. ഓര്‍ഡിനറി, തത്‌ക്കാല്‍, പാസ്‌പോര്‍ട്ട്‌ പുതുക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്ക്‌ വിവിധ ക്യൂകളാണ്‌. മലയാളിയുടെ ജന്മസിദ്ധമായ ക്യൂതെറ്റിക്കലും തന്മൂലമുണ്ടാകുന്ന ഉന്തും തള്ളും ഒഴിച്ചാല്‍ രംഗംപൊതുവേ ശാന്തം.പാസ്‌പോര്‍ട്ട്‌ പെട്ടെന്ന്‌ പുതുക്കിക്കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ട്‌ ഓഫീസറെ കാണുന്നത്‌ നന്നായിരിക്കുമെന്ന്‌ കൗണ്ടറിലെ സ്‌ത്രീ പറഞ്ഞു. വലിയ തിരക്കുകളുള്ള പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ എന്ന ദന്തഗോപുരവാസിയെ ഇങ്ങനെയൊരു കാര്യത്തില്‍ കാണുന്നതു ശരിയോ എന്ന്‌ സന്ദേഹം തോന്നാതിരുന്നില്ല. വേറെ രക്ഷയില്ല എന്നു മനസിലായപ്പോള്‍ അങ്ങേരുടെ മുറി അന്വേഷിച്ചുചെന്നു. നീണ്ട ക്യൂവാണ്‌ ഓഫീസറുടെ റൂമിനു മുന്നില്‍. ഒരു മണിക്കൂറിലേറെ നിന്നപ്പോഴാണ്‌ ഉള്ളില്‍ കയറാന്‍ പറ്റിയത്‌. അകത്ത്‌, കസേരയില്‍ ഇരിക്കുന്നയാളെ കണ്ടപ്പോള്‍ ഞെട്ടി - പുറത്തുനിന്ന്‌ ക്യൂ നിയന്ത്രിച്ചിരുന്ന ചെറിയ മനുഷ്യന്‍! ക്യൂ നിയന്ത്രിക്കാന്‍പോലും സന്നദ്ധനായ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ രവീന്ദ്രന്‍ ഏറെ പ്രത്യേകതയുള്ളയാളാണെന്ന്‌ സംസാരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ മനസിലായി. വളരെ `എനര്‍ജെറ്റിക്‌' ആണു കക്ഷി. `എടാ'. `മോനേ' എന്നൊക്കെ, പ്രായവും തരവും നോക്കി സന്ദര്‍ശകരെ അഭിസംബോധന ചെയ്യുന്നതും കൗതുകമുണര്‍ത്തി. എന്റെ ഫയല്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന്‌ എടുപ്പിക്കാന്‍ അല്‌പനേരം ഓഫീസറുടെ മുറിയില്‍ ഇരിക്കേണ്ടിവന്നു. ഇതിനിടെ സന്ദര്‍ശകരുടെയെല്ലാം പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കപ്പെട്ടുകൊണ്ടിരുന്നു. ചിലര്‍ക്ക്‌ തന്റെ പേഴ്‌സണല്‍ ഫോണ്‍ നമ്പര്‍ നല്‍കി, പിറ്റേന്ന്‌ തന്നെ നേരിട്ട്‌ വിളിക്കാനും നാളെത്തന്നെ പ്രശ്‌നം പരിഹരിക്കാമെന്നും ഉറപ്പുനല്‍കുന്നുമുണ്ടായിരുന്നു. ഉച്ചയായി. എന്റെ പാസ്‌പോര്‍ട്ട്‌ വൈകുന്നേരത്തിനുമുമ്പേ തരുമെന്ന്‌ ഓഫീസര്‍ ഉറപ്പുതന്നിരുന്നതുകൊണ്ട്‌ ഞാന്‍ കാത്തിരുന്നു. ഇതിനിടെ പുറത്തേക്കുവന്ന ഓഫീസര്‍ ഞാനവിടെ കുത്തിയിരിക്കുന്നതു കണ്ടപ്പോള്‍ ഉള്ളിലേക്ക്‌ വിളിപ്പിച്ചു. സോഫയില്‍ പിടിച്ചിരുത്തി. ഊണു കഴിച്ചോ എന്നാണ്‌ ചോദ്യം. ഇല്ലെന്നു ഞാന്‍. ഉടനടി, വീട്ടില്‍നിന്നും കൊണ്ടുവന്ന ചോറും കറിയും ടീപ്പോയ്‌ല്‍ നിരന്നു. പകുതിച്ചോറ്‌ എനിക്ക്‌! അതിനിടയില്‍ കടന്നുവന്ന സന്ദര്‍ശകന്‌ രണ്ടു പഴം! ഞാനൊരു പത്രപ്രവര്‍ത്തകനാണെന്ന്‌ ഓഫീസര്‍ക്ക്‌ അറിയില്ല. യാതൊരു തരത്തിലുമുള്ള ശുപാര്‍ശയോടെയുമല്ല, ഞാനവിടെ പോയത്‌. എന്നിട്ടും ഊഷ്‌മളമായ സ്വീകരണമാണ്‌ എനിക്കു ലഭിച്ചത്‌. വൈകുന്നേരം തന്നെ പാസ്‌പോര്‍ട്ട്‌ അദ്ദേഹം നേരിട്ട്‌ തരികയും ചെയ്‌തു. ഉച്ചയ്‌ക്ക്‌ അല്‌പസമയം കിട്ടിയപ്പോള്‍ ഞാന്‍ ഓഫീസറോട്‌ ചോദിച്ചു: ഇങ്ങനെയൊരു ആക്‌ടീവായ, കാര്യങ്ങള്‍ ഉടനടി സാധിച്ചുതരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ ഞാന്‍ കണ്ടിട്ടില്ല! ഉറക്കെയുള്ള ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. `ഇവിടെ വരുന്നവര്‍ പോസിറ്റീവ്‌ എനര്‍ജിയോടെയേ ഈ മുറിവിട്ടുപോകാവൂ എന്നാണ്‌ എന്റെ ആഗ്രഹം. അതിനാണ്‌ എന്‍െറ ശ്രമം. ഞാന്‍ പല വിദേശരാജ്യങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്‌. അവിടുത്തെ മാതൃക സ്വീകരിച്ച്‌, ബ്യൂറോക്രസിയെ മറികടക്കാനാണ്‌ എന്റെ ശ്രമം...' രണ്ടാഴ്‌ച കഴിഞ്ഞു. എന്റെ ബന്‌ധുവിന്റെ പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ താമസം നേരിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: `പാസ്‌പോര്‍ട്ട്‌ ഓഫീസറെ വിളിച്ചുനോക്ക്‌'. വൈകുന്നേരം ബന്‌ധു അത്‌ഭുതസ്‌തബ്‌ധനായി എന്നോടുപറഞ്ഞു: ഫോണ്‍ വിളിച്ചയുടന്‍ ഓഫീസര്‍ എന്റെ നമ്പര്‍ വാങ്ങിച്ചു. അല്‌പനേരം കഴിഞ്ഞ്‌ തിരിച്ചുവിളിച്ച്‌ പാസ്‌പോര്‍ട്ട്‌ നാളെ വന്ന്‌ വാങ്ങിക്കോളാന്‍ പറഞ്ഞു. ഇങ്ങനെയുള്ള ഉദ്യോഗസ്‌ഥര്‍ നമ്മുടെയിടയിലുണ്ടോ!... പ്രിയപ്പെട്ട വായനക്കാരേ... ഈ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ രവീന്ദ്രന്റെ ഇപ്പോഴത്തെ അവസ്‌ഥ കേള്‍ക്കുക. കേന്ദ്രമന്ത്രി കെ.വി. തോമസിനെ വേണ്ടവിധം സ്വീകരിച്ചില്ലെന്ന്‌ ആരോപിച്ച്‌ അദ്ദേഹത്തെ തല്‍സ്‌ഥാനത്തുനിന്നു മാറ്റി. ഇപ്പോള്‍ ഡല്‍ഹിക്കു വിളിപ്പിച്ചിരികുന്നു, വഴക്കുപറയാന്‍! ഇതാണ്‌ നമുടെ നാട്‌. കുത്തഴിഞ്ഞു കിടന്ന പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ അടുക്കും ചിട്ടയും ഉണ്ടാക്കിയതും ജീവനക്കാരുടെ കൈക്കൂലി അവസാനിപ്പിച്ചതും രവീന്ദ്രനായിരുന്നു എന്ന്‌ പത്രങ്ങളില്‍ പിന്നീട്‌ വായിച്ചു. അങ്ങനെ ജീവനക്കാരുടെ കണ്ണിലെ കരടായിരുന്നു, ഈ ജനപ്രിയ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍. തരംകിട്ടിയപ്പോള്‍ അവര്‍ അദ്ദേഹത്തെ പിന്നില്‍നിന്നു കുത്തി. അതിന്‌ അര്‍ധരാത്രിക്ക്‌ കുടപിടിക്കുന്ന കേന്ദ്രമന്ത്രി നിമിത്തമാവുകയും ചെയ്‌തു. ആ നല്ലവനായ ഉദ്യോഗസ്‌ഥന്റെ ഇനിയുള്ള ഔദ്യോഗികജീവിതത്തെ ഈ വിവരംകെട്ട രാഷ്‌ട്രീയക്കാരന്റെ നടപടി മലീമസമാക്കാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.ഈ നാട്‌ നന്നാവുമോ! എവിടെ!വാല്‍ക്കഷണം: സ്വീകരണവും ബഹുമാനവുമൊക്കെ പിടിച്ചുവാങ്ങേണ്ടതാണെന്ന്‌ ബഹു. കേന്ദ്രമന്ത്രി ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ, ആവോ?

ബൈജു എന്‍. നായര്‍bpshameer@yahoo.com
recieved from mail

Monday, October 19, 2009

യുഡിഎഫ് കുരുതികൊടുത്തത് 2 പൊലീസുകാരെ; 'ഒന്നും പകരമാവില്ല'

യുഡിഎഫ് കുരുതികൊടുത്തത് 2 പൊലീസുകാരെ; 'ഒന്നും പകരമാവില്ല'.


.കൊച്ചി: "ധനസഹായവും സഹകരണവും കിട്ടി; മറ്റൊന്നും ചോദിച്ചിട്ടുമില്ല. പക്ഷെ എല്ലാത്തിലും വലുതായ ഒന്നാണ് ഞങ്ങള്‍ക്ക് അന്നു നഷ്ടമായത്. അതിന് പകരമാവില്ലല്ലോ ഒന്നും''- പറവൂര്‍ ഏഴിക്കര കല്ലേകാട്ട് വീട്ടില്‍ മേരിയുടെ വാക്കുകളില്‍ നനവ് പടരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഫോര്‍ട്ട് കൊച്ചിയില്‍ ഗുണ്ടകളുടെ കുത്തേറ്റ് കൊല്ലപ്പെട്ട കൊച്ചി നഗരത്തിലെ ആദ്യ പൊലീസ് രക്തസാക്ഷി ലോനപ്പന്റെ ഭാര്യയാണ് മേരി. അത്തരം ദുരന്തങ്ങള്‍ ഇന്നില്ലാത്തതില്‍ തികഞ്ഞ ആശ്വാസത്തിലാണിവര്‍. "കഴിഞ്ഞ ആറുവര്‍ഷവും പറക്കമുറ്റാത്ത മകളെ പഠിപ്പിക്കാനുള്ള തിരക്കിലായിരുന്നു. അവളെ തനിച്ചാക്കി പോകാനാകാത്തതിനാല്‍ ആശ്രിത നിയമനത്തിനും അപേക്ഷിച്ചില്ല.''-മേരി പറഞ്ഞു. 2003 സെപ്തംബര്‍ ഒമ്പതിന് ലോനപ്പന്‍ കൊല്ലപ്പെടുമ്പോള്‍ അഞ്ചാം ക്ളാസിലായിരുന്ന മകള്‍ ഗിഫ്റ്റി ഇന്ന് ശ്രീശങ്കര കോളേജില്‍ അപ്ളൈഡ് ഇലട്രോണിക്സില്‍ എന്‍ജിനിയറിങ്ങിനു പഠിക്കുന്നു. പഠനംകഴിഞ്ഞെത്തുന്ന ഗിഫ്റ്റിക്ക് പഠനത്തിനനുസരിച്ച ജോലി ആശ്രിതനിയമനംവഴി ലഭിക്കണമെന്ന ആഗ്രഹം മാത്രമേ മേരിക്ക് ബാക്കിയുള്ളൂ. ലോനപ്പന്‍ കൊല്ലപ്പെട്ട് മൂന്നുമാസം കഴിയുംമുമ്പേ നഗരത്തില്‍ത്തന്നെ മറ്റൊരു പൊലീസുകാരന്‍കൂടി കൊല്ലപ്പെട്ടു. ആര്‍പിഎഫ് കോസ്റ്റബിളായ ചൌരി. "സംസ്ഥാനസര്‍ക്കാര്‍ അന്ന് ഒരുപൈസപോലും തന്നില്ല; ഡ്യൂട്ടിയിലിരിക്കെ മരിച്ചതിനാല്‍ മുഴുവന്‍ ശമ്പളം പെന്‍ഷനായി നല്‍കാമെന്ന് റെയില്‍വേ പറഞ്ഞിട്ട് കിട്ടുന്നതാകട്ടെ മാസം 4200 രൂപയും''- ചൌരിയുടെ സഹോദരന്‍ ജെയ്സന്റെ രോഷം ഇന്നും പുകയുന്നു. ഗുണ്ടകളുടെ തേര്‍വാഴ്ചയ്ക്ക് കൊച്ചിയില്‍ രണ്ട് പൊലീസുകാരെ ബലി നല്‍കിയ യുഡിഎഫാണ് ഇന്ന് പൊലീസ്സ്റ്റേഷനുകളിലെ കൊച്ചുകൊച്ചു ബഹളങ്ങളുടെ പേരില്‍ പൊലീസ്സ്റ്റേഷന്‍ആക്രമണമെന്ന് മുറവിളികൂട്ടുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടകളും മോഷ്ടാക്കളുമായ ചക്കക്കുരു ഷഹീര്‍, കാട്ടാളന്‍ ബൈജു എന്നിവരെ പിടിക്കാനുള്ള ശ്രമത്തിനിടെ 2003 സെപ്തംബര്‍ ഒമ്പതിനാണ് ലോനപ്പന്‍ കൊല്ലപ്പെട്ടത്. അന്ന് ഷഹീറിന്റെ പേരില്‍ മാത്രം വിവിധ പൊലീസ്സ്റ്റേഷനുകളില്‍ 123 കേസുണ്ട്. കൊടും ക്രിമിനലിനെ പട്ടാപ്പകല്‍ സ്വൈരവിഹാരത്തിനു വിട്ടതിന്റെ പരിണിതഫലമായിരുന്നു ദുരന്തം. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ പൊലീസിലെ ഒരുവിഭാഗം ഗുണ്ടകളുമായി സന്ധിചെയ്തതിന്റെ ഇരകൂടിയായിരുന്നു ലോനപ്പന്‍. കൊച്ചിയെ വിറപ്പിച്ച മലയാറ്റൂര്‍ സന്തോഷ് എന്ന ഗുണ്ടയെ പിടിക്കാനുള്ള ശ്രമത്തിനിടെ 2003 ഡിസംബര്‍ അഞ്ചിനാണ് ചൌരി കൊല്ലപ്പെട്ടത്. മലയാറ്റൂര്‍ സന്തോഷിന്റെ പേരിലും അന്ന് നിരവധികേസുണ്ടായിരുന്നു. സന്തോഷിനെ പിടിക്കാനോ ജയിലിലടയ്ക്കാനോ പൊലീസ് തയ്യാറായില്ല. റെയില്‍വേസ്റ്റേഷനില്‍നിന്ന് ഫിലിം പെട്ടികള്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ സന്തോഷ് ഒരു കെട്ടിടത്തിനു മുകളില്‍ സ്ത്രീയോടൊപ്പം കയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അവിടെയെത്തിയതായിരുന്നു ചൌരി. പറക്കമുറ്റാത്ത രണ്ടു കുട്ടികളുമായി ജീവിക്കാനുള്ള പോരാട്ടത്തിലായിരുന്നു ചൌരിയുടെ ഭാര്യ ഷൈനി (എലിസബത്ത്). മൂത്ത മകന്‍ അഖില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. ആല്‍ഡ്രിന്‍ അഞ്ചാം ക്ളാസിലും. ആശ്രിതനിയമനം എളുപ്പം കിട്ടുമെന്ന പ്രതീക്ഷയിലാണ് അഖില്‍. അതിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷയത്രയും. എന്നാല്‍ ലോനപ്പനെയും ചൌരിയെയും നഗരവും നഗരസഭയും മറന്നില്ല. ഫോര്‍ട്ട് കൊച്ചിയിലെ അമരാവതിയിലെ റോഡിന് ലോനപ്പന്റെ പേരു നല്‍കി ആദരിച്ചപ്പോള്‍ ചൌരിയുടെ കുടുംബത്തിന് നഗരസഭയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നു കിട്ടിയ സഹായം ഏറെ ആശ്വാസമായി.
ഡി ദിലീപ്.deshabhimani

Sunday, October 18, 2009

തോക്കുസ്വാമ ി ഡൊമിനിക്കിന് സാംസ്കാരികപ്രതിഭ

തോക്കുസ്വാമ ി ഡൊമിനിക്കിന് സാംസ്കാരികപ്രതിഭ.


കൊച്ചി: എറണാകുളം നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന് തോക്കുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുമായുള്ള അടുപ്പം വിവാദമാകുന്നു. മംഗളം പത്രത്തിന്റെ ഓഫീസ് ആക്രമിക്കുകയും ആലുവ പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്ത തോക്കുസ്വാമിക്ക് ഡൊമിനിക് പ്രസന്റേഷന്‍ സാംസ്കാരികപ്രതിഭ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. സ്ഥാനാര്‍ഥിയുടെ തോക്കുസ്വാമി ബന്ധം മണ്ഡലത്തില്‍ ചര്‍ച്ചയായതോടെ എല്‍ഡിഎഫിനെതിരെ ഗുണ്ടാ-ക്രിമിനല്‍ ബന്ധം ആരോപിക്കുന്ന യുഡിഎഫ് വായ്ത്താരി എറണാകുളത്ത് തുടരാനാകാത്ത അവസ്ഥയിലാണ് നേതൃത്വം. മന്ത്രിയായിരുന്ന ഡൊമിനിക് പ്രസന്റേഷനില്‍നിന്ന് സാംസ്കാരികപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങിയാണ് മുന്‍ കെഎസ്യുക്കാരനായ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ കൊച്ചിയിലെ വളര്‍ച്ചയുടെ തുടക്കം. അരുചന്ദ് എന്നായിരുന്നു ഇയാളുടെ പേര്. തിരുവനന്തപുരത്തും കോഴിക്കോടും പയറ്റി തോറ്റ അരുചന്ദിന്റെ ആത്മീയവേഷം കൊച്ചിയില്‍ പച്ചപിടിച്ചത്് മന്ത്രി പങ്കെടുത്ത പുരസ്കാരദാന ചടങ്ങോടെയാണ്. ഭൂമികച്ചവടവും പണപ്പിരിവുമായി കഴിഞ്ഞിരുന്ന ഭദ്രാനന്ദന്‍ പെട്ടന്ന് നഗരത്തില്‍ പ്രശസ്തനായി. എന്തെങ്കിലും സംഭാവനയുടെ പേരിലായിരുന്നില്ല അവാര്‍ഡ്. ആവശ്യമനുസരിച്ച് ഇത്തരം ചടങ്ങുകള്‍ ഒപ്പിക്കുന്ന കോഗ്രസിനോട് അടുപ്പമുള്ള ഒരാളായിരുന്നു ഇതിന്റെ പിന്നില്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബീക്ക ലൈറ്റ് ഘടിപ്പിച്ച കാറിലായിരുന്നു സ്വാമിയുടെ കറക്കം. ചട്ടപ്രകാരമുള്ള പരിശോധനകൂടാതെ ഭദ്രാനന്ദന്‍ തോക്ക് ലൈസന്‍സും നേടിയെടുത്തു. പൊലീസ് നടപടികളുണ്ടായപ്പോള്‍ എല്‍ഡിഎഫ് മന്ത്രിമാരെപ്പോലും ഭദ്രാനന്ദന്‍ പരസ്യമായി അസഭ്യം പറഞ്ഞു. സന്തോഷ് മാധവന്‍ വിവാദത്തിനിടെയാണ് ഹിമവല്‍ ഭദ്രാനന്ദയും വാര്‍ത്തകളിലെത്തിയത്. മംഗളം പത്രത്തില്‍ തന്നെക്കുറിച്ചുവന്ന പരാമര്‍ശത്തിന്റെ പേരില്‍ ഭദ്രാനന്ദന്‍ പത്രമോഫീസ് ആക്രമിച്ചു. തുടര്‍ന്ന് പൊലീസിനു കീഴടങ്ങി. പിന്നീട് താന്‍ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ആലുവയിലെ വീട്ടിലേക്ക് വരുത്തി. തലയില്‍ തോക്കുചൂണ്ടിയിരുന്ന ഭദ്രാനന്ദനെ പൊലീസ് ആലുവ സ്റ്റേഷനില്‍ കൊണ്ടുവന്നു. ഇവിടെവച്ചാണ് ഭദ്രാനന്ദന്‍ രണ്ടുവട്ടം മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ വെടിയുതിര്‍ത്തത്.

Deshabhimani

ആക്രിക്കച്ചവടം

ആക്രിക്കച്ചവടം
ശതമന്യു
രണ്ട് തോണിയില്‍ കാലുവയ്ക്കുക എന്നത് പഴകിപ്പോയ ഒരുപമയാണ്. മൂന്ന് തോണിയില്‍ കാലും കൈയും കുത്തി വിശാലമായ സഞ്ചാരമാണ് പുതിയ ട്രെന്‍ഡ്. ഒരു തോണി വല്ല നിര്‍മാണക്കുറവുംകൊണ്ട് ചരിഞ്ഞ് മുങ്ങിയാല്‍ കാലോ കൈയോ മാറ്റി അടുത്തതിലോട്ട് വയ്ക്കുകയേ വേണ്ടൂ. സിപിഐ എം ഒരു പ്രത്യേകതരം പാര്‍ടിയാണെന്ന് പിണറായി വിജയന്‍ ഇടയ്ക്കിടെ പ്രസംഗിച്ച് കേള്‍ക്കാറുണ്ട്. ഒറ്റയടിക്ക് തുടര്‍ച്ചയായി രണ്ടുതവണയേ എംപിയാക്കൂ എന്നതാണത്രേ ഒരു പ്രത്യേകത. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ? എംപിസ്ഥാനത്തിന്റെ സൌകര്യങ്ങളും പത്രാസും അറിയാത്ത കുറെ നേതാക്കന്മാര്‍ എടുത്ത തീരുമാനം മറികടക്കാന്‍ സിപിഎമ്മിലിരുന്ന് നടപ്പില്ല. ഇനിയും മത്സരിക്കണം-പാര്‍ലമെന്റിലോ നിയമസഭയിലോ എത്തണം. മാത്രമോ? പാര്‍ടി ലെവി കൊടുക്കാത്ത ഒരു ജീവിതംവേണ്ടേ? പാര്‍ടിക്കാരെ പേടിക്കാതെ ബിസിനസ് നടത്താന്‍ സ്വാതന്ത്യ്രം വേണ്ടേ? അതിനുപറ്റിയ വഴി അന്വേഷിച്ചുതുടങ്ങിയിട്ട് നാളേറെയായി. പലതും പറഞ്ഞുനോക്കി. ആദ്യം വികസനസിദ്ധാന്തം. പിന്നെ ഹര്‍ത്താല്‍ വിരോധം. അതുകഴിഞ്ഞ് ഇസ്ളാംപ്രേമം. ഒന്നും ഏശാഞ്ഞപ്പോള്‍ മോഡിസം. ആളെ കൊല്ലുന്നത് ശീലമാക്കിയ മോഡി 'വികസന'ത്തിന്റെ ഉസ്താദാണെന്ന് വച്ചുകാച്ചി. സിപിഎമ്മിന്റെ വേലി ചാടി എങ്ങോട്ട് പോകണമെന്ന് അന്നൊന്നും തിട്ടമുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടീന്റെ വാതില്‍ മുട്ടി- തള്ളിത്തുറക്കാന്‍ നോക്കി. ഇമ്മാതിരി ചരക്കൊന്നും ഈ പീടികയിലെടുക്കില്ലെന്നായിരുന്നു ഉത്തരം. മോഡിയുടെ പാര്‍ടിക്കും വേണ്ട. ആക്രിസാധനങ്ങള്‍ മൊത്തമായും ചില്ലറയായും വാങ്ങുന്ന ഒരേയൊരു കൂട്ടരേ പിന്നെയുള്ളൂ- അവിടെ ആക്രാന്തക്കാര്‍ക്കും നല്ല വിലകിട്ടും. അങ്ങനെയാണ് സുധാകരേട്ടന്റെ ഉമ്മറപ്പടിയില്‍ ചെന്ന് കുത്തിയിരിപ്പ് തുടങ്ങിയത്. മരുഭൂമിയില്‍ ചോരനീരാക്കി നാട്ടിലേക്ക് പണമയക്കുന്ന ഒരു കൂട്ടരില്ലേ- പ്രവാസി മലയാളികള്‍. അവര്‍ക്ക് നാട്ടില്‍ നടക്കുന്ന കാര്യങ്ങളോട് പ്രത്യേക താല്‍പ്പര്യമാണ്. ഓരോന്നിനെക്കുറിച്ചും കൃത്യമായ അഭിപ്രായങ്ങളുമുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുരാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രവാസി മലയാളി എഴുതി അയച്ചുതന്ന കുറിപ്പ് വായിക്കുക: ഒരു കുട്ടിയുടെ ചിന്തകള്‍ എന്നാണ് തലക്കെട്ട്. വടക്കന്‍ കേരളത്തിലെ ഒരു മുസ്ളിംകുടുംബത്തില്‍നിന്നും പാര്‍ടി എന്നെ കണ്ടെടുത്തു. എസ്എഫ്ഐക്കാരനായി തുടക്കം. ഏറെ സംരക്ഷണയും പഠനവും പാര്‍ടി ഏറ്റെടുത്തു. പാര്‍ടി ഓഫീസുകളില്‍ താമസിച്ചും നല്ലവരായ പാര്‍ടി സഖാക്കളുടെ സ്നേഹവാത്സല്യങ്ങള്‍കൊണ്ടും പഠിച്ചുവളര്‍ന്നു. തുടക്കക്കാരനായ എന്നെ എസ്എഫ്ഐയുടെ നിയമപഠനത്തിനയച്ചു. എസ്എഫ്ഐയുടെ സംസ്ഥാനനേതൃത്വത്തിലേക്ക് ഉയര്‍ത്തി കൂടുതല്‍ അംഗീകാരങ്ങള്‍തന്നു. രണ്ടുതവണ എംപിയാക്കി. മറ്റു പാര്‍ടികളിലെ എംപിമാര്‍ ഡല്‍ഹിയില്‍ കിടന്ന് അര്‍മാദിക്കുമ്പോള്‍. പാര്‍ടിയുടെ ആദര്‍ശോം... പഠിപ്പിച്ചതും നേതാവാക്കിയതും എംപിയാക്കിയതുമൊക്കെ ശരി... അതുകൊണ്ട് ജീവിതകാലം മുഴുവന്‍ പാര്‍ടിയെ സേവിച്ച് സാധാരണക്കാരനായി കഴിയണമെന്ന് എഴുതിവച്ചിട്ടുണ്ടോ... കണ്ടോ... ഞാന്‍ ആ വൃത്തികെട്ട താടിയും മീശയുമൊക്ക കളഞ്ഞു... സ്റൈലന്‍ കണ്ണാടി ഫിറ്റ്ചെയ്തു. രൂപം മാറി; ഭാവം മാറി... ഇനി പേടിക്കാനില്ല- പണ്ട് ചുമലിലേറ്റ നടന്നവര്‍ തിരിച്ചറിയില്ല. ശേഷകാലം പെന്‍ഷന്‍ കിട്ടും. ഈ പാര്‍ടി ശരിയല്ലെന്നേ... എംപിക്ക് കിട്ടുന്ന സൌജന്യങ്ങള്‍ പാവപ്പെട്ട പാര്‍ടിക്കാര്‍ക്കും നാട്ടുകാര്‍ക്കുംകൂടി കൊടുക്കണമെന്ന്. എംപി ക്വാര്‍ട്ടേഴ്സില്‍ ചെന്നാലോ നാട്ടില്‍നിന്നും ഓരോ കാര്യത്തിനായി വരുന്നവനൊക്കെ താമസിക്കാന്‍ സൌകര്യം കൊടുക്കണമെന്ന്. ട്രെയിനിലൊക്കെ ഈ സഖാക്കളെ കൂടെ കൊണ്ടുപോയാല്‍ വല്യ ബുദ്ധിമുട്ടാണെന്നേ... ചളപളാ രാഷ്ട്രീയം പറഞ്ഞ് മെനക്കെടുത്തും. പാര്‍ടി... മനുഷ്യന് കുറച്ച് സ്വകാര്യതയൊക്കെ വേണ്ടേ. ഇല്ലാ... പാര്‍ടി നമുക്ക് ശരിയാവില്ലാ... ഈ ചെന്നിത്തലക്കൊക്കെ എന്താ ഗ്ളാമര്‍... അടുത്ത് ചെന്നാല്‍ അത്തര്‍കമ്പിനീല്‍ ചെന്നപോലെയാ... ഉമ്മന്‍ചാണ്ടിയുടെ ഷര്‍ട്ട് കീറിയതാണെങ്കിലെന്താ. ആരാ, എത്രയുണ്ടാക്കി എന്നൊക്കെ പുറകെനടന്ന് നോക്കുന്ന പാര്‍ടിക്കാരെയും പേടിക്കേണ്ട... പാര്‍ടി കമ്മിറ്റി... പഠനക്ളാസ്, സെമിനാറ്, സമരം... ഹോ ആ ശല്യമൊക്കെ ഒഴിഞ്ഞു. ഇവിടെയതൊന്നുമില്ല... ആരെ കാണുമ്പോഴും വെളുക്കനെ ചിരിക്കണം. കൈപൊക്കി കാണിക്കണം. കഴുത്തില്‍ പറ്റുമെങ്കില്‍ പാമ്പുപോലെ ആ മൂന്നു കളറുള്ള ഷാളുണ്ടല്ലോ അതൊരെണ്ണം ഇടണം... നോക്കട്ടെ കോഗ്രസ് കച്ചവടം പുഷ്ടിപ്പെടുമോന്ന്... ഇല്ലെങ്കില്‍ പാര്‍ടി മാറാന്‍ ന്യായങ്ങള്‍ക്കാണോ പഞ്ഞം... ഇത്രയും വലുതാക്കിയ പാര്‍ടി വിട്ടപ്പോള്‍ പറയാന്‍ കാരണങ്ങള്‍ കണ്ടുപിടിച്ച എനിക്കാണോ... ബിജെപിയിലേക്ക് പോകാന്‍ കാരണം കണ്ടുപിടിക്കാന്‍ പഞ്ഞം... അല്ലെങ്കിലും (സ്വന്തം) വികസന സ്വപ്നമില്ലേ... അത്രമാത്രം മതിയല്ലോ... ആരും കേള്‍ക്കാതെ രാത്രിയില്‍ ഭാരത് മാതാകീ ജയ് എന്നു പറഞ്ഞ് പഠിക്കുന്നുണ്ട്. അവിടെ ചെന്നാല്‍ ഒരു സ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടാകരുതല്ലോ. എന്നെ ജയിപ്പിച്ചാല്‍ ഇനിയും എംഎല്‍എയും എംപിയുമാകാന്‍ ഏതൊക്കെ പാര്‍ടികളുണ്ടാകുമെന്ന പരീക്ഷണം തുടരും. തോറ്റാല്‍ ഒന്നുകില്‍ ദുബായില്‍- അല്ലെങ്കില്‍ ചെന്നൈയിലെ അണ്ണന്റെ കാര്യങ്ങള്‍ നോക്കി അങ്ങ് കൂടും. നിങ്ങളുടെ (സ്വന്തം) (കുഞ്ഞാലിയല്ലാത്ത) കുട്ടി ഒരു പ്രവാസി മലയാളിയുടെ ചിന്തകളായിമാത്രം ഇതിനെ കണ്ടാല്‍മതി. ആയാറാം ഗയാറാം ഗവാനെ സ്മരിച്ച് ആക്രാന്തപൂജ നടത്തി ടിയാന്‍ ശിഷ്ടജീവിതം സുരഭിലമാക്കട്ടെ എന്ന് ശതമന്യൂവും ആശംസിക്കുന്നു.

Saturday, October 17, 2009

Friday, October 16, 2009

കാറ്റ് വിതച്ചവരുടെ കൊടുങ്കാറ്റ് കൊയ്ത്ത്്


കാറ്റ് വിതച്ചവരുടെ കൊടുങ്കാറ്റ് കൊയ്ത്ത്് .

പി ഗോവിന്ദപ്പിള്ള.


ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് പാകിസ്ഥാന്‍ രൂപംകൊണ്ടശേഷം ഇടയ്ക്ക് ഹ്രസ്വമായ ഇടവേളകളോടുകൂടി കഴിഞ്ഞ 62 വര്‍ഷവും അത് ഭീകരവാദികളുടെ പരിശീലനകേന്ദ്രവും അഴിഞ്ഞാട്ടഭൂമിയുമായിരുന്നു. ഇടയ്ക്കിടക്ക് അമേരിക്കയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ പട്ടാളവാഴ്ചകള്‍ ഭീകരവാദത്തിന് വെള്ളവും വളവും നല്‍കി വളര്‍ത്തി. വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്കും പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കുമുണ്ടായ ഭയാനകമായ അഭയാര്‍ഥി പ്രവാഹത്തിന്റെ പിറകിലും ഇരുരാജ്യത്തെയും ഭീകരവാദികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അത് താമസിയാതെ കെട്ടൊടുങ്ങി. പക്ഷേ, പാകിസ്ഥാന്‍ കശ്മീരിനെ ആക്രമിക്കാന്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥനായ റസ്സല്‍ ഹൈറ്റിന്റെ നേതൃത്വത്തില്‍ ചില ഗോത്രവര്‍ഗക്കാരെയും ഉള്‍പ്പെടുത്തി കശ്മീരിനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെ പാകിസ്ഥാനിലെ ഭീകരവാദം ഔദ്യോഗിക വിദേശനയത്തിന്റെ ഭാഗമായിത്തീര്‍ന്നു. കശ്മീര്‍ ആക്രമണത്തിലും തുടര്‍ന്നും പാകിസ്ഥാനെ തങ്ങളുടെ ആഗോളാധിപത്യത്തിന് ചട്ടുകമായി ഉപയോഗിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ അധികാരികള്‍ നല്‍കിയ പണവും പടക്കോപ്പും ഭീകരവാദികള്‍ക്കുകൂടി പങ്കുവയ്ക്കുന്നതില്‍ അവര്‍ക്ക് വിരോധമില്ലായിരുന്നു. അമേരിക്കയുടെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായി നിന്നവര്‍ എന്ന് അവര്‍ കരുതിയ പാകിസ്ഥാനിലെ പ്രഥമ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ സ്ഥാപകനുമായ മുഹമ്മദ് അലി ജിന്ന കഴിഞ്ഞാല്‍ രണ്ടാംസ്ഥാനക്കാരനായിരുന്ന നവാബ് സാദാ ലിയാഖത്ത് അലിഖാന്‍ ഉള്‍പ്പെടെ പല പ്രാമാണികന്മാരെയും വധിക്കാന്‍ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) സഹകരിച്ചിരുന്നെന്നത് പില്‍ക്കാലത്ത് അന്നത്തെ രഹസ്യരേഖകള്‍ നിയമാനുസൃത കാലയളവ് കഴിഞ്ഞ് പരസ്യമായപ്പോള്‍ വെളിപ്പെടുകയുണ്ടായി. സിഐഎ പരിശീലിപ്പിച്ച ഉദ്യോഗസ്ഥരാണ് പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് എന്ന ഐഎസ്ഐ നടത്തിവരുന്നത്. ഈ നീണ്ടകാല പ്രക്രിയയുടെ യുക്തിയുക്തമായ പരിണതഫലമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാഴാഴ്ചയും ഇതെഴുതിയ ഇന്നലെയും (വെള്ളിയാഴ്ച) ലാഹോറും മറ്റു നഗരങ്ങളും കേന്ദ്രീകരിച്ച് പാകിസ്ഥാന്‍ ഭരണകൂടത്തെയാകെ കിടുകിടാ വിറപ്പിച്ച താലിബാന്‍ ആക്രമണം നടന്നത്. ഇതിനുമുമ്പും പാകിസ്ഥാനില്‍ സ്വാത് മേഖലയിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ റാവല്‍പിണ്ടിയിലും ബലൂചിസ്ഥാനിലും വിഭജനത്തെത്തുടര്‍ന്ന് ബിഹാര്‍ അഭയാര്‍ഥികള്‍ വന്ന് തിങ്ങിപ്പാര്‍ക്കുന്ന സിന്ധിലും ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നുംതന്നെ വ്യാപ്തിയിലോ മരണസംഖ്യയിലോ ഇപ്പോഴത്തെ ലാഹോര്‍ കലാപത്തോട് താരതമ്യപ്പെടുത്തത്തക്കവിധം വലുതായിരുന്നില്ല. ലാഹോര്‍ പാകിസ്ഥാനിലെ നാലു പ്രവിശ്യയില്‍ ഒന്നിന്റെ തലസ്ഥാനംമാത്രമല്ല, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും പട്ടാളത്തിലേക്കും ഉദ്യോഗശ്രേണിയിലേക്കും ഏറ്റവും കൂടുതല്‍ ആളുകളെ സംഭാവനചെയ്തതുമായ ഒരു പ്രവിശ്യയുടെ തലസ്ഥാനമാണ്. പാകിസ്ഥാന്റെ നികുതിവരവിന്റെ ഭൂരിഭാഗവും പഞ്ചാബില്‍നിന്നാണ്. ഒരര്‍ഥത്തില്‍ പാകിസ്ഥാന്‍ എന്നുപറഞ്ഞാല്‍ പഞ്ചാബാണ്. മറ്റ് മൂന്ന് പ്രവിശ്യ പഞ്ചാബിന്റെ പ്രാന്തപ്രദേശങ്ങള്‍മാത്രം. അങ്ങനെയുള്ള പഞ്ചാബ് ഇപ്പോള്‍ ഒരു വാര്‍സോ എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ഥം പാകിസ്ഥാന്‍ ആകെ 1971ലെ പാക്-ബംഗ്ളാദേശ് വിഭജനത്തെ ഓര്‍മിപ്പിക്കുംവിധം ശിഥിലീകരണത്തിന്റെ വക്കത്ത് എത്തിയിരിക്കുന്നുവെന്നാണ്. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ ചരിത്രപ്രസിദ്ധവും തന്ത്രപ്രധാനവുമായ സ്വാത് മേഖലയിലെ താലിബാന്‍ ആക്രമണത്തെയും അതിന് നേരിട്ട തിരിച്ചടിയെയുംകുറിച്ച് ഈ പംക്തിയില്‍ വിസ്തരിച്ച് പറഞ്ഞിരുന്നത് ആവര്‍ത്തിക്കുന്നില്ല. ഒരുകാര്യംമാത്രം ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു. സ്വാതില്‍ താലിബാന് കനത്ത നഷ്ടങ്ങള്‍ ഉണ്ടായെങ്കില്‍ അന്തിമമായി അവര്‍ക്ക് നേരിട്ടത് തോല്‍വിയായിരുന്നില്ലെന്നും താല്‍ക്കാലികമായ ഒരു പിന്മാറ്റംമാത്രമായിരുന്നു അതെന്നും ഇപ്പോള്‍ ലാഹോര്‍ ആക്രമണത്തോടെ വ്യക്തമായിരിക്കുന്നു. താലിബാന്റെ പ്രമുഖ നേതാവായിരുന്ന ബെയ്ത്തുള്ള മെഹ്സൂദ് ഉള്‍പ്പെടെ അനേകം പോരാളികള്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സാധാരണ ഗറില്ല അടവുപ്രകാരമുള്ള ഒരു പിന്മാറ്റവും തുടര്‍ന്ന് എതിര്‍ശക്തികള്‍ തയ്യാറെടുത്ത് സമരസന്നദ്ധരായി കാണപ്പെടാത്ത സ്ഥലത്ത് തിരിച്ചടി നല്‍കുക എന്നതും ഒരു ഗറില്ലാമുറയാണ്. അങ്ങനെ പാകിസ്ഥാനാകെ ഗറില്ലാപ്പോരാട്ടങ്ങളില്‍ കുടുങ്ങി ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കത്ത് എത്തിയിരിക്കുന്നുവെന്ന് പറയുന്നത് അതിശയോക്തി ആകാമെങ്കിലും കാര്യങ്ങള്‍ ആ വഴിക്കല്ല നീങ്ങുന്നതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിനുശേഷം എതിര്‍പക്ഷത്തെ ഒതുക്കിനിര്‍ത്താന്‍ പട്ടാളമേധാവി പ്രസിഡന്റ് പര്‍വേസ് മുഷറഫ് കൈക്കൊണ്ട നടപടികള്‍ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയാണ് ഈദൃശപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ഐഎസ്ഐ പലപ്പോഴും സ്വന്തം സര്‍ക്കാരിനെപ്പോലും മറികടന്ന് സിഐഎയുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാറുണ്ട്. പിന്നീട് മുഷറഫ് അധികാരമൊഴിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ ബേനസീറിന്റെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും അധികാരമേറ്റപ്പോള്‍ കശ്മീര്‍പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചചെയ്യുമെന്നും പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് കശ്മീരിലെത്തുന്ന ഭീകരവാദികളെ അതിര്‍ത്തിലംഘനം നടത്താന്‍ അനുവദിക്കുകയില്ലെന്നും പാകിസ്ഥാനിലെ കശ്മീര്‍ ഭീകരവാദി പരിശീലനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നും മറ്റും വാഗ്ദാനം ചെയ്തെങ്കിലും അവ പാലിച്ചില്ലെന്നുമാത്രമല്ല പാക് പരിശീലിത ഭീകരന്മാരുടെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ജയ്പുരിലേക്കും മറ്റും വ്യാപിപ്പിക്കുന്നതിന് സമ്മതം മൂളുകയുംചെയ്തു. അതോടുകൂടി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കൂടിയാലോചനകള്‍ നടത്താനുള്ള ശ്രമങ്ങള്‍ അവസാനിക്കുകയുംചെയ്തു. മാത്രമല്ല, താലിബാന്‍ കേഡര്‍മാരോടൊപ്പം ബിന്‍ ലാദന്റെ ലഷ്കര്‍ ഇ തോയ്ബ, അല്‍ ഖായ്ദ, ജെയ്സ് ഇ മുഹമ്മദ് തുടങ്ങിയ മറ്റു ഗ്രൂപ്പുകളും കശ്മീരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും ഇന്ത്യയില്‍ സ്ഫോടനങ്ങളും സംഘട്ടനങ്ങളും നടത്താനും വന്നുതുടങ്ങി. മുംബൈ കടന്നാക്രമണത്തിന്റെ ആസൂത്രിതരും കൈകാര്യകര്‍ത്താക്കളും പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരുമാണെന്ന് തെളിഞ്ഞിട്ടും അവര്‍ക്കെതിരെ കേസെടുക്കാനോ കേസ് രജിസ്റര്‍ചെയ്തിട്ടും നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന സെയ്ദിനെ അറസ്റുചെയ്തു എന്നൊക്കെ പറഞ്ഞ് സ്വന്തം വീട്ടില്‍ സുഖിച്ച് താമസിക്കാന്‍ അനുവദിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. സെയ്ദിന്റെ വീട്ടുപടിക്കലെ പൊലീസുകാര്‍ അയാളുടെ സഞ്ചാരം നിയന്ത്രിക്കാനല്ല, അയാളുടെ പ്രതാപം വര്‍ധിപ്പിച്ച് അകമ്പടി സേവിക്കാനാണ് നിയുക്തരായത്. ഇപ്പോഴിതാ സെയ്ദിനെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിടുകയും ചെയ്തിരിക്കുന്നു. ഇതില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. പാകിസ്ഥാനിലെ ബൂര്‍ഷ്വാ ഭരണാധികാരികളുടെയും ഭരണകക്ഷികളുടെയും പരാജയങ്ങള്‍ മൂടിവയ്ക്കാന്‍ അവര്‍ എപ്പോഴും കൈക്കൊണ്ടുവരുന്ന ഒരു അടവാണ് കശ്മീര്‍പ്രശ്നവും ഇന്ത്യാവിരോധവും. കശ്മീരിനുപുറമെ ബലൂചിസ്ഥാനിലെ കലാപത്തിന്റെ ഉത്തരവാദിത്തവും ഇന്ത്യയുടെ തലയില്‍ വച്ചുകെട്ടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഏറ്റവും അവികസിതമായ മേഖലയാണ് ബലൂചിസ്ഥാന്‍. ഈ അവഗണനക്കെതിരെ വികസനത്തിനും കൂടുതല്‍ സ്വയംഭരണത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് ബലൂചിസ്ഥാനിലെ ഇന്ത്യന്‍ പ്രേരിത കലാപമായി പാക് അധികാരികള്‍ വിശേഷിപ്പിക്കുന്നത്. അങ്ങനെ പാകിസ്ഥാന്‍ അധികാരികള്‍ സ്വയം വിതച്ച കാറ്റാണ് ഇന്ന് കൊടുങ്കാറ്റായി അവരെ പിടിച്ചുലയ്ക്കുന്നത്. ഇപ്പറഞ്ഞതില്‍നിന്ന് ഇന്ത്യയുടെ കൈകള്‍ ഭീകരബന്ധമില്ലാതെ പരിശുദ്ധിയോടെ ഇരിക്കുന്നുവെന്ന് കരുതിക്കൂടാ. പാകിസ്ഥാനിലെ അളവില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ വിദേശനയത്തിന്റെയും ആഭ്യന്തരനയത്തിന്റെയും ഒരു ഘടകമായി മാറ്റുകയും ചെയ്യാന്‍ ഇന്ത്യ മുതിര്‍ന്നിട്ടില്ലെങ്കിലും ചില അവസരവാദ നടപടികളുടെ ദുരന്തഫലങ്ങള്‍ ഇന്ത്യയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സിഖുകാരുടെ അകാലിദളുമായി സഹകരിച്ച് രൂപംകൊണ്ട് ജനതാ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അകാലികളുടെ എതിരാളിയായിരുന്ന ഭിന്ദ്രന്‍വാല എന്ന ഭീകരനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷത്തായിരുന്ന ഇന്ദിരാഗാന്ധി ശ്രമിക്കുകയുണ്ടായി. ഒടുവില്‍ അയാള്‍ കൊക്കിലൊതുങ്ങാതെ വന്നപ്പോള്‍ അമൃതസരസ്സിലെ സുവര്‍ണക്ഷേത്രത്തില്‍ 'ബ്ളൂ സ്റാര്‍' ഓപ്പറേഷന്‍ നടത്തി പരാജയപ്പെടുത്തിയതും അതൊടുവില്‍ ഇന്ദിരാഗാന്ധിയുടെതന്നെ ജീവന്‍ അപഹരിച്ചതും മറക്കാറായിട്ടില്ല. ഇതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു രണ്ടുവര്‍ഷത്തോളം പഞ്ചാബില്‍ നടമാടിയ ഖാലിസ്ഥാന്‍ പ്രക്ഷോഭം എന്ന പേരിലറിയപ്പെടുന്ന രക്തപങ്കിലമായ അഴിഞ്ഞാട്ടം. തമിഴ്നാട്ടിലെ ചില അവസരവാദ സഖ്യങ്ങള്‍ക്കായി തമിഴ് ഈഴം പുലികള്‍ക്ക് (എല്‍ടിടിഇ) താവളം നല്‍കാനും പരിശീലനം നല്‍കാനും കേന്ദ്രത്തിലെ രാജീവ്ഗാന്ധി ഗവമെന്റ് അനുവാദം നല്‍കിയത് ഒടുവില്‍ അദ്ദേഹത്തിന്റെ ക്രൂരമായ അകാലചരമത്തിന് വഴിവച്ചതും ഓര്‍ക്കുക. ഇപ്പോള്‍ അതുപോലെ പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മമത ബാനര്‍ജിയും മാവോയിസ്റുകളും നക്സലൈറ്റുകളും ഒത്തൊരുമിച്ച് നന്ദിഗ്രാമിലും സിംഗൂരിലും നടത്തുന്ന ചോരക്കളികള്‍ കോഗ്രസിനെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

Wednesday, October 14, 2009

കേരളത്തിന്റെ പ്രതിഷേധം ഉപതെരഞ്ഞെടുപ്പില്‍ അലയടിക്കും

കേരളത്തിന്റെ പ്രതിഷേധം ഉപതെരഞ്ഞെടുപ്പില്‍ അലയടിക്കും

ടി ശിവദാസമേനോന്

‍കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലത്തിലേക്ക് നവംബര്‍ ഏഴിന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് കോഗ്രസ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഒന്നാണ്. കാരണം അഞ്ചുവര്‍ഷത്തേക്കാണ് ഈ മണ്ഡലങ്ങളില്‍നിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചത്. എന്നാല്‍, ആ മാന്‍ഡേറ്റിനെ അവഗണിച്ച് പാര്‍ലമെന്റിലേക്ക് മത്സരിക്കാനാണ് ഇവര്‍ തയ്യാറായത്. അതിന്റെ ഫലമായി തെരഞ്ഞെടുപ്പ് നടത്തിപ്പിലൂടെ ഖജനാവിന് ഉണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം കോഗ്രസ് ഏറ്റെടുക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫിന്റെ മൂന്ന് സ്ഥാനാര്‍ഥികളും പാര്‍ലമെന്റിലേക്ക് പോയ കോഗ്രസുകാരുടെ നോമിനികളാണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ എംപിമാരുടെ പ്രതിപുരുഷന്മാരെ നിയമസഭയിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമമാണ് ഈ തെരഞ്ഞെടുപ്പിലൂടെ കോഗ്രസ് നടത്തുന്നത്. ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് കേരളീയരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ പ്രതിഷേധിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താനാവണം. രാജ്യത്ത് വമ്പിച്ച വിലക്കയറ്റമാണ് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കുത്തകകള്‍ക്ക് ധാന്യങ്ങള്‍ സംഭരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ഇതിലൂടെ ഉല്‍പ്പാദനത്തിനു മുമ്പുതന്നെ ഉല്‍പ്പന്നത്തിന്റെ അളവ് കണക്കാക്കി അവയ്ക്ക് കുത്തകകള്‍ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്നു. അവധിവ്യാപാരം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അതിനുശേഷം ഇവ ഊഹക്കച്ചവടത്തിലൂടെ ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവില്‍ക്കുന്നു. ഇതിലൂടെ ഭക്ഷ്യധാന്യങ്ങളുടെ വില വന്‍തോതില്‍ ഉയരുന്നു. വിലക്കയറ്റം രാജ്യത്ത് രൂപപ്പെടുന്നതിനു പിന്നിലുള്ള സുപ്രധാനമായ കാരണം ഇതാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കിയിരുന്ന പൊതുവിതരണ സംവിധാനത്തെ ഇതോടൊപ്പംതന്നെ ദുര്‍ബലപ്പെടുത്തുന്നു. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എഫ്സിഐപോലും പിന്മാറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെ വില താഴ്ന്നുനില്‍ക്കുമ്പോഴും സ്വകാര്യ പെട്രോളിയം കമ്പനിക്കാരുടെ താല്‍പ്പര്യത്തിന് അനുസൃതമായി വന്‍ വില ചുമത്തുന്ന നിലപാടും തുടരുകയാണ്. ഇതിലൂടെ ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ എത്തിച്ചേരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കടത്തുകൂലി ഇനത്തില്‍ വന്‍തുക നല്‍കേണ്ടിവരുന്നു. കേരളത്തിലെ വിലക്കയറ്റത്തിന് ഇതും കാരണമായിത്തീരുന്നു. കേരളത്തിന്റെ റേഷന്‍ വിഹിതത്തിന്റെ കാര്യത്തിലും കടുത്ത അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. എപിഎല്‍ ഉപയോക്താക്കള്‍ക്കുള്ള അരിയില്‍ 80 ശതമാനത്തോളം വെട്ടിക്കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. കേരളത്തിന്റെ ദേശീയ ഉത്സവമായി വിശേഷിപ്പിക്കപ്പെടുന്ന ഓണക്കാലത്ത് നമുക്ക് നല്‍കാറുള്ള അധിക ക്വോട്ട ധാന്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്തരത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നയം കേരളത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണ്. ബിപിഎല്‍ ലിസ്റ് തന്നെ കേന്ദ്രഗവമെന്റ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതിലൂടെ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി കേരളത്തിന് നഷ്ടപ്പെടുകയാണ്. നികുതിഘടനയിലും സംസ്ഥാന സര്‍ക്കാരിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മരണവാറന്റായിത്തീര്‍ന്നിരിക്കുന്ന ആസിയന്‍ കരാറുമായി മുന്നോട്ടു പോകാന്‍തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ആനന്ദശര്‍മ തന്നെ ഈ കാര്യം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിപോലും നഷ്ടമാകും. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടുതലായ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് ചുങ്കം നീക്കിക്കൊണ്ടും ലഘൂകരിച്ചുകൊണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉല്‍പ്പന്നങ്ങള്‍ കടന്നുവരാന്‍ അവസരമുണ്ടാകുന്നതോടെ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിയുകയും കാര്‍ഷികമേഖല പ്രതിസന്ധിയിലാവുകയുംചെയ്യും. ചില ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. റബറും നാളികേരവും ഈ ലിസ്റിലുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, കൃത്രിമ റബറും റബര്‍ ഉല്‍പ്പന്നങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നില്ല. പാമോയില്‍ ഇറക്കുമതിക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഈ കരാറിലില്ല. ഫലത്തില്‍ റബറും നാളികേരവും നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ ഒരു ഗുണവും നമുക്ക് ലഭിക്കാന്‍ പോകുന്നില്ല എന്നര്‍ഥം. മാത്രമല്ല, ഡല്‍ഹിയില്‍ ആസിയന്‍ രാജ്യങ്ങളുമായുള്ള സമഗ്ര സാമ്പത്തിക സഹകരണക്കരാറില്‍ ഒപ്പുവയ്ക്കുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചയില്‍ ചില രാജ്യങ്ങള്‍ക്ക് വിപണി അധിഷ്ഠിത പദവി നല്‍കുന്നതിനുള്ള ആലോചന നടക്കുന്നതായും ചില വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതോടെ അവര്‍ക്ക് നെഗറ്റീവ് ലിസ്റ് തന്നെ ബാധകമല്ലാതാകും. നിലവിലുള്ള നെഗറ്റീവ് ലിസ്റിലെ ഉല്‍പ്പന്നങ്ങള്‍തന്നെ വെട്ടിക്കുറയ്ക്കാനും ചര്‍ച്ച നടക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സ്യമേഖലയും ആസിയന്‍ കരാറിന്റെ ഭാഗമായി വറുതിയിലേക്ക് നീങ്ങാന്‍ പോവുകയാണ്. ഇവിടെയും ചില മത്സ്യങ്ങളെ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പാക്കറ്റിലാക്കി അയക്കുന്ന മത്സ്യങ്ങള്‍ ഈ പരിധിയില്‍ വരികയുമില്ല. ഇത്തരത്തില്‍ കടലോര മേഖലയിലെ ജനതയെ ദാരിദ്യ്രത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത് എന്നര്‍ഥം. മനുഷ്യച്ചങ്ങലയിലൂടെയും മറ്റും കേരളം ഉയര്‍ത്തിയ പ്രതിഷേധം തൃണവല്‍ഗണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍പോലും ഇതിനെ എതിര്‍ത്തിട്ടും കൂടുതല്‍ കടുത്ത നടപടികളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് തുടര്‍നടപടികള്‍ വ്യക്തമാക്കുന്നു. കേരളത്തെ മരുഭൂമിയാക്കാനുള്ള കോഗ്രസിന്റെ നയത്തിനെതിരായുള്ള കേരളത്തിന്റെ പ്രതിഷേധമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റണം. ഇന്ത്യയെ ലോക രാഷ്ട്രീയത്തില്‍ത്തന്നെ ശ്രദ്ധേയമായ രാജ്യമാക്കി മാറ്റിയത് വിദേശനയത്തിന്റെ കാര്യത്തില്‍ നാം എടുത്ത ചേരിചേരാനയമായിരുന്നു. ഇത് ഫലത്തില്‍ പലപ്പോഴും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് എത്തുകയുംചെയ്തു. എന്നാല്‍, ഈ നിലപാട് കൈയൊഴിഞ്ഞുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു ആണവകരാര്‍. അതിനുശേഷം ഇന്ത്യയുടെ ആയുധശേഖരങ്ങള്‍പോലും അമേരിക്കക്കാര്‍ക്ക് പരിശോധിക്കാനുള്ള അവസരംതന്നെ നല്‍കിക്കൊണ്ട് അമേരിക്കന്‍ വിധേയത്വം ഒന്നുകൂടി ഉറപ്പിച്ചിരിക്കുന്നു. ഊര്‍ജക്ഷാമം പരിഹരിക്കാനാണ് ആണവകരാര്‍ എന്നായിരുന്നു യുപിഎയുടെ വാദം. എന്നാല്‍, ഇന്ത്യയിലെ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ ഏറ്റവും സഹായകമായ സംവിധാനമായിരുന്നു ഇറാനിലൂടെയുള്ള വാതക പൈപ്പ്ലൈന്‍ പദ്ധതി. എന്നാല്‍, പാകിസ്ഥാന്‍ ആ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ഉറച്ചുനിന്നപ്പോള്‍ അത്തരമൊരു സമീപനത്തിലേക്ക് ഇന്ത്യാഗവമെന്റ് നീങ്ങിയില്ല. ഇറാന്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും അതില്‍ പങ്കുചേരാന്‍ ഇന്ത്യ താല്‍പ്പര്യം കാണിക്കുന്നില്ല. എന്നാല്‍, ഈ കരാറിലൂടെ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ കഴിയും എന്ന് തിരിച്ചറിഞ്ഞ ചൈനയെപ്പോലും ഇത്തരമൊരു കരാറിലേക്ക് എത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഊര്‍ജകാര്യത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാതിരിക്കാനുള്ള അമേരിക്കന്‍ താല്‍പ്പര്യത്തിന് അനുയോജ്യമായ വിധത്തിലാണ് ഇറാന്‍ വാതക പൈപ്പ്ലൈനിന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിരപരാധികളായ പലസ്തീന്‍കാരെ കൊന്നൊടുക്കുകയും അറബ് ജനതയെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയുംചെയ്യുന്ന നിലപാട് സ്വീകരിക്കുന്ന ഇസ്രയേലുമായും നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇസ്രയേലിന്റെ ആയുധങ്ങള്‍ വാങ്ങുന്നതില്‍ ലോകത്തിലെ ഏറ്റവും വലിയ പങ്കാളിയായി ഇന്ത്യാഗവമെന്റ് മാറിയിരിക്കുന്നു. ഇത്തരത്തില്‍ സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ തീവ്രമായി തുടരുകയാണ്. മാത്രമല്ല, യുഎസ് കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതിനായി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്തിനേറെ അമേരിക്കയില്‍ നിരോധിച്ച ഡൌ കെമിക്കല്‍സ് എന്ന കീടനാശിനിപോലും ഇന്ത്യയില്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുന്നിടത്തുപോലും ഈ വിധേയത്വം എത്തിയിരിക്കുകയാണ്. അഴിമതിയെ സംബന്ധിച്ച് വാതോരാതെ കോഗ്രസുകാര്‍ സംസാരിക്കുമെങ്കിലും രാഷ്ട്രീയ താല്‍പ്പര്യത്തിനപ്പുറത്ത് ഒരു അഴിമതിവിരുദ്ധ നിലപാടും അവര്‍ക്കില്ലതന്നെ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബൊഫോഴ്സ് കേസില്‍ കുറ്റവാളിയായ ക്വട്ട്റോച്ചിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പേരു പറഞ്ഞ് കോടതിയില്‍ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് സിബിഐ എടുത്ത നടപടി. ഇത്തരം നയങ്ങള്‍ക്കെതിരായുള്ള വലിയ പ്രതിഷേധമായി ഈ ഉപതെരഞ്ഞെടുപ്പുകള്‍ നമുക്ക് മാറ്റാനാവണം. കേരളം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരാകട്ടെ ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനായി കാര്‍ഷിക കടാശ്വാസ നിയമം കൊണ്ടുവന്നു. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുന്നതിന് ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കി. ഇത്തരം നയങ്ങളിലൂടെ യുഡിഎഫിന്റെ കാലത്തുണ്ടായിരുന്ന കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ ഇല്ലാതാക്കാനായി. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നിലപാടെടുത്തതിന്റെ ഭാഗമായി 28 പൊതുമേഖലാ സ്ഥാപനം ലാഭത്തിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭം 169 കോടി രൂപയായി മാറിക്കഴിഞ്ഞു. ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശികകള്‍ തീര്‍ത്തു എന്നു മാത്രമല്ല പെന്‍ഷന്‍തുക ഇരട്ടിയിലേറെയാക്കി ഉയര്‍ത്തി. യുഡിഎഫ് തടഞ്ഞുവച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കുന്നതിനും ഡിഎ കൃത്യമായി നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാരിനായി. പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടവും തൊഴിലവസരവും ഒരുക്കുന്ന തരത്തില്‍ ഇ എം എസ് ഭവനനിര്‍മാണപദ്ധതിയും ദേശീയ തൊഴിലുറപ്പുപദ്ധതിയും നടപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചു. എല്ലാ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 50 ശതമാനമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. എല്ലാ ആദിവാസികള്‍ക്കും സൌജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ സുരക്ഷാപദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കി. രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആകമാനം മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുന്നതിനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റാനാവണം. കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരായുള്ള അടങ്ങാത്ത രോഷം പ്രതിഫലിപ്പിക്കുന്ന ഒന്നായി ഈ ഉപതെരഞ്ഞെടുപ്പിനെ മാറ്റുക എന്ന ദൌത്യമാണ് നിര്‍വഹിക്കാനുള്ളത്. മലയാളികളുടെ ആത്മാഭിമാനബോധം എത്ര ഉയര്‍ന്നതാണെന്ന് കാണിക്കാനുള്ള അവസരം ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പ്രതിഫലിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്ര ആവേശമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയും കേരള സര്‍ക്കാരിന് തലോടലുമാകും ഈ തെരഞ്ഞെടുപ്പുഫലം.

മാധ്യമ വിചിന്തനം


മാധ്യമ വിചിന്തനം.


സുകുമാര് അഴീക്കോട്

ഈ ആഴ്ചക്കുറിപ്പിന് 'പത്രത്തിന്റെ അസത്യക്രീഡ' എന്ന ശീര്ഷകം കൊടുക്കണമെന്നാണ് ഞാന് ആദ്യം കരുതിയത്. 21 വര്ഷംമുമ്പ് ഞാന് ഒരു ഓണപ്പതിപ്പില് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് അതായിരുന്നു. അതേ വിഷയത്തെപ്പറ്റി ഈ വര്ഷത്തിലും എഴുതേണ്ടിവന്നല്ലോ എന്നോര്ക്കുമ്പോള് ദുഃഖം തോന്നുന്നു. മാധ്യമങ്ങളെപ്പറ്റി ഒരുപാട് വിചാരങ്ങള് വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അസത്യക്രീഡാ ലോലുപമായ ഇന്നത്തെ മാധ്യമ പ്രവര്ത്തനത്തെപ്പറ്റി കുറേക്കൂടി ആഴത്തില് ചിന്തിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് 'മാധ്യമവിചിന്തനം' എന്ന തലവാചകം സ്വീകരിച്ചത്. നമുക്ക് 'ത്രം' എന്ന അക്ഷരത്തില് അവസാനിക്കുന്ന രണ്ട് ഇന്ദ്രിയങ്ങള് ഉണ്ടല്ലോ- നേത്രം, ശ്രോത്രം എന്നിവ. സമൂഹത്തിന്റെ കണ്ണും ചെവിയുമായിരിക്കണം പത്രം എന്നാണ് പഴയ പ്രബന്ധത്തില് ഞാന് വാദിച്ചത്. പത്രം എന്ന വാക്ക് 'പവിത്രം' എന്ന വാക്കിനോട് ഒട്ടിപ്പിടിച്ചു നില്ക്കുന്നുവെന്ന് പത്രക്കാരും വായനക്കാരും എല്ലാം മറന്നുപോയ മട്ടുണ്ട് ഇന്നത്തെ പോക്കില്. പത്രം പവിത്രമായി നിലനില്ക്കണമെങ്കില് അത് സമൂഹത്തിന്റെ നേത്രവും ശ്രോത്രവുമായി പ്രവര്ത്തിക്കണം. സമൂഹത്തിന് ലോകത്തെമ്പാടും നടക്കുന്ന സംഭവങ്ങള് എല്ലാം സ്വന്തം കണ്ണുകൊണ്ട് കാണാനും സ്വന്തം ചെവികൊണ്ട് കേള്ക്കാനും കഴിയാത്തതുകൊണ്ട് വിശ്വാസപൂര്വം ഒരാളെ തന്റെ കണ്ണും കാതുമായി പ്രവര്ത്തിക്കാന് ഏല്പ്പിക്കുന്നു. അയാളാണ് പത്രപ്രവര്ത്തകന് എന്ന റിപ്പോര്ട്ടര്. അന്ധനായ ധൃതരാഷ്ട്രരുടെ സഞ്ജയന്! അതുകൊണ്ട് മാധ്യമസ്വാതന്ത്യ്രം എന്നു പറയുമ്പോള് സമൂഹത്തിന്റെ കണ്ണും ചെവിയും മൂടി വേറെ കണ്ണും ചെവിയും ഉപയോഗിക്കുന്ന സ്ഥിതിവിശേഷം പാടില്ല എന്നാണര്ഥം. സമൂഹത്തിനാണ് സ്വാതന്ത്യ്രം ഉള്ളത്. ഈ സ്വാതന്ത്യ്രം പത്രപ്രവര്ത്തകന് മാത്രം ഉള്ളതല്ല. പറയാനുള്ളത് പറയാന് ഇന്ത്യക്കാരനായ ഏത് പൌരനും ഭരണഘടനപ്രകാരം (19, 1, എ) അധികാരവും അവകാശവും ഉണ്ട്. മാധ്യമ സ്വാതന്ത്യ്രം എന്ന വേറിട്ടൊരു സ്വാതന്ത്യ്രമില്ല. ഈ ആശയപ്രകടന സ്വാതന്ത്യ്രത്തെ ഗവമെന്റും മാര്ക്സിസ്റ് കക്ഷിയും നിയന്ത്രിക്കാനും തടയാനും ശ്രമിക്കുന്നുവെന്ന് ഇന്നത്തെ പത്രക്കാരുടെയും അവരുടെ രക്ഷകരായി വേഷം കെട്ടിക്കഴിയുന്നവരുടെയും മുറവിളി നാടാകെ മുഴങ്ങുന്നു. ഇവരോട് തുടക്കത്തിലേ ഒരു ചോദ്യം ചോദിക്കട്ടെ- മാധ്യമങ്ങളെ വിമര്ശിക്കാന് പാടില്ലേ? അഥവാ മാധ്യമങ്ങളെ വിമര്ശിച്ചാല് അത് മാധ്യമ നിയന്ത്രണമാണോ? അല്ലെങ്കില്, മാധ്യമങ്ങളെ വിമര്ശിക്കാനുള്ള സ്വാതന്ത്യ്രം മാര്ക്സിസ്റ് നേതാക്കള്ക്ക് അവകാശപ്പെട്ടതല്ലേ? മാധ്യമങ്ങള് അത് തടയാമോ? വിമര്ശിച്ചുകൂടെന്ന് പറയുന്നത് ഏത് വകുപ്പനുസരിച്ചാണ്? ഇവിടെ മാധ്യമങ്ങള് വാര്ത്തകള് വളയ്ക്കുകയും ഒടിക്കുകയും ചെയ്യുന്നുവെന്നും വാര്ത്ത വ്യാജമായി മാറുന്നുവെന്നും രാഷ്ട്രീയപക്ഷപാതംകൊണ്ട് ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയെ നിരന്തരം കുറ്റപ്പെടുത്തുകയും വഷളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് പത്രധര്മമല്ല എന്നേ പറയുന്നുള്ളൂ. വിമര്ശം സ്വയം നേരിടാന് സഹിഷ്ണുതയില്ലാത്തവര് മാധ്യമസ്വാതന്ത്യ്രത്തെപ്പറ്റി പറയാന് യോഗ്യരല്ല. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളും ചുവടെ വരുന്ന രണ്ടു മൂന്നു പത്രങ്ങളും മേല്പ്പറഞ്ഞ 'അസത്യക്രീഡ' നടത്തിക്കൊണ്ടിരിക്കുന്നതില് അതിവിദഗ്ധരാണ്. ഈ സ്പഷ്ടമായ ചീത്തപ്രവണത കണ്ടിട്ടാണ് 'മാധ്യമ സിന്ഡിക്കറ്റ്' എന്ന പ്രയോഗം ഉണ്ടായത്. പ്രത്യക്ഷമായ ഒരു ഉന്നത്തോടെ കൂട്ടായി പ്രവര്ത്തിക്കുന്നവരെയാണ് സിന്ഡിക്കറ്റ് എന്ന് വിളിക്കുന്നത്. ഇവിടെ സമാനമായ ഒരു ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ പത്രങ്ങള് പ്രവര്ത്തിച്ചുവരുന്നതിനെ അപഹസിക്കാന് ഉദ്ദേശിച്ചുള്ള ഒരു ആലങ്കാരിക പ്രയോഗമാണ് മാധ്യമ സിന്ഡിക്കറ്റ്. ഈ വിമര്ശം നേരിടുന്നതിന് പകരം 'മാധ്യമ സ്വാതന്ത്യ്രം സംഹരിക്കപ്പെടുന്നു' എന്ന് അലമുറയിടുന്നത് കുറ്റം സമ്മതിക്കുന്ന ഏര്പ്പാടാണ്. പത്രസ്വാതന്ത്യ്രം സ്വാതന്ത്യ്രാനന്തര ഘട്ടത്തില് വ്യാപകമായി നശിപ്പിക്കപ്പെട്ടത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്താണ്. അന്ന് ഇന്ദിരയെ അനുകൂലിച്ച കോഗ്രസ് ഇന്ന് മാധ്യമ സ്വാതന്ത്യ്രമില്ലെങ്കില് ജനാധിപത്യമില്ല എന്ന മട്ടില് പ്രസംഗിച്ചു നടക്കുന്നു. ജനം എല്ലാം മറക്കുന്നു. കാവല്ക്കാരന് ആര് കാവല് നില്ക്കും എന്ന് ബൈബിളില് ഒരു ചോദ്യമുണ്ട്. മാധ്യമങ്ങള് കാവല്ക്കാര് തന്നെ; ജനപ്രതിനിധിസഭകളും കാവല്ക്കാര്തന്നെ, കോടതിയും കാവല്ക്കാര്തന്നെ- പക്ഷേ ഇവര്ക്കെല്ലാം കാവല് നില്ക്കാന് ഒരു ശക്തിയുണ്ട്. അതാണ് ജനങ്ങള്. അവര് കാവല്ക്കാരുടെ കുറ്റങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടും. അപ്പോള് 'ഞങ്ങള് കാവല്ക്കാരാണ്' എന്നുപറഞ്ഞ് രക്ഷപ്പെടാന് ശ്രമിക്കരുത്. ഇപ്പോള് കേരളത്തില് മാധ്യമ സ്വാതന്ത്യ്രത്തിന് ഒരാപത്തും ഇല്ല. പക്ഷേ, നേരത്തേതന്നെ മാധ്യമപ്രവര്ത്തകര് നിയന്ത്രിക്കപ്പെട്ടിട്ടുള്ളത് അവര് എന്തുകൊണ്ടാണ് സഹിക്കുകയും മൂടിവയ്ക്കുകയും ചെയ്യുന്നത് എന്നൊരു ചോദ്യമുണ്ട്. മാധ്യമ സ്വാതന്ത്യ്രത്തിന്റെ വക്താക്കള് ഈ ചോദ്യം കണ്ടില്ലെന്ന് നടിക്കരുത്. കേരളത്തില് ഏത് പത്രത്തിലാണ് പത്രപ്രവര്ത്തകര്ക്ക് സ്വാതന്ത്യ്രം പൂര്ണമായുള്ളത്. പത്രത്തില് വരുന്ന വാര്ത്തകളുടെ സ്വഭാവവും അവയുടെ ആവിഷ്കരണത്തിന്റെ ശൈലിയും പത്രത്തില് പ്രതിഫലിക്കുന്ന കാഴ്ചപ്പാടും ചിന്താഗതിയും പത്രപ്രവര്ത്തകരുടേതാണോ? വലിയ പാരമ്പര്യങ്ങളും അതിപ്രചാരവും ഉള്ള പത്രങ്ങളുടെ സ്വാതന്ത്യ്രം എന്ന് പറയുന്നത് പത്ര ഉടമയുടെ സ്വാതന്ത്യ്രമാണ്. പത്ര പ്രവര്ത്തകരുടെ സ്വാതന്ത്യ്രമല്ല. പത്രപ്രവര്ത്തകന് സ്വാതന്ത്യ്രം കൊടുത്ത ഒരു പത്ര ഉടമയെ മാത്രമേ കേരളം കണ്ടിട്ടുള്ളു-വക്കം അബ്ദുള് ഖാദര് മൌലവി. അദ്ദേഹം ഇല്ലായിരുന്നെങ്കില് ഇന്നറിയുന്ന ധീരനായ പത്രാധിപര് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് ഇതിനിടെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ചോദിച്ചത്, അതുപോലെയൊരു പത്ര ഉടമ ഇന്ന് മലയാളത്തിലുണ്ടോ എന്ന്. ഇന്നോളം ഇവിടത്തെ മാധ്യമസ്വാതന്ത്യ്ര ഘോഷകര് ആരും ആ ചോദ്യം കേട്ടതായി ഭാവിച്ചിട്ടില്ല. ഉത്തരം പറയാനാവാത്ത ചോദ്യം നേരിടേണ്ടി വരുമ്പോള് ഏറ്റവും നല്ല ഉപായം അത് കേട്ടില്ലെന്നു നടിക്കലാണ്. തങ്ങളുടെ ശമ്പളം തരുന്നവരുടെ അഭിപ്രായത്തിനനുസരിച്ച് പത്രം നടത്തുന്ന ജേര്ണലിസ്റുകള് തങ്ങളുടെ സ്വാതന്ത്യ്രം അവിടെ അടിയറ വച്ചില്ലേ. മാധ്യമ പാരതന്ത്യ്രത്തില് സുഖിച്ചു കഴിയുന്ന ഇക്കൂട്ടര് സങ്കല്പ്പസൃഷ്ടിയായ ഒരു മാധ്യമ സ്വാതന്ത്യ്ര നിഷേധത്തെപ്പറ്റി ബഹളമുണ്ടാക്കി തടി രക്ഷിക്കുകയാണ്. മാധ്യമ സ്വാതന്ത്യ്രത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന ഒരു പത്രം ഈ ലേഖകനെപ്പറ്റി 'ഒരു രാഷ്ട്രീയ നേതാവിന്റെ ശമ്പളം പറ്റി കഴിയുന്ന അഴീക്കോട്' എന്ന താഴേക്കിടക്കാരനായ ഒരു യൂത്ത് കോഗ്രസുകാരന്റെ പ്രസ്താവന തങ്ങളുടെ പത്രത്തില് പ്രസിദ്ധീകരിച്ചല്ലോ. ആ പത്രത്തിലെ പ്രവര്ത്തകര് ഈ ആക്ഷേപം വിശ്വസിക്കുന്നവരാകാന് തരമില്ല. ആ യൂത്ത്കോഗ്രസുകാരന്തന്നെ ആ പ്രസ്താവന പിന്വലിച്ചത് അവര്ക്ക് പിന്നീട് പ്രസിദ്ധീകരിക്കേണ്ടി വന്നു. ശമ്പളം തരുന്നവര്ക്കുവേണ്ടി സ്വന്തം അഭിപ്രായത്തെ ഞെരിച്ചുകൊണ്ട് പത്രപ്രവര്ത്തനം നടത്തുന്നവര്, ഇന്നോളം ഒരുവന്റെ ഒരു പൈസപോലും പറ്റാതെ സ്വാഭിപ്രായം തുറന്നുപറയുന്നത് ശീലമാക്കിയ ഒരാളെപ്പറ്റി 'ശമ്പളം പറ്റുന്ന' എന്ന് എഴുതിപ്പിടിപ്പിച്ചത് ഇവരുടെ മാധ്യമ സ്വാതന്ത്യ്രത്തിന്റെ നല്ല ഉദാഹരണമാണ്. സോവിയറ്റ് യൂണിയനില് മുമ്പുണ്ടായിരുന്ന രണ്ടു പത്രങ്ങള്, ഒന്ന് 'പ്രവ്ദ'യും മറ്റേത് 'ഇസ്വെസ്റ്റിയ'യും ആയിരുന്നു. അവയുടെ അര്ഥം സത്യം എന്നും വാര്ത്ത എന്നും ആണ്. അമേരിക്കക്കാര്ക്ക് തമാശയായിരുന്നു ഈ പേരുകള്. തങ്ങളുടെ പത്രങ്ങളില് എത്രമാത്രം ശുദ്ധമായ സത്യവും വാര്ത്തയും ഉണ്ടെന്ന് കേരള പത്രപ്രവര്ത്തക സമൂഹം പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തിലെ മാധ്യമലോകം ഇടയ്ക്കിടെ വായിക്കേണ്ട ഒരു കൃതിയാണ് സെബാസ്റ്യന് പോള് രചിച്ച 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന പുസ്തകം. ഞാന് മേലേ എഴുതിയ വിമര്ശങ്ങളെല്ലാം ആ പുസ്തകത്തിലും ശക്തിയായി പ്രതിധ്വനിക്കുന്നുണ്ട്. പക്ഷേ, മാധ്യമങ്ങളുടെ വാര്ത്താവിഷ്കാര രീതി തിരുത്തേണ്ടതാണെന്ന വിമര്ശത്തെ ഇതിനിടെ അദ്ദേഹം എതിര്ത്തതുകണ്ട് അത്ഭുതപ്പെട്ടുപോയി ഈ ലേഖകന്. (ആ പുസ്തകത്തെ ഈ കോളത്തിലൂടെ ഞാന് നിരൂപണം ചെയ്തിട്ടുമുണ്ട്). ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായം ശരിയാണെങ്കില് ആ പുസ്തകം പിന്വലിക്കേണ്ടി വന്നേക്കാം. 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന മനോഭാവം മാധ്യമക്കാര്ക്ക് പാടില്ലെന്നാണ് പുസ്തകത്തിന്റെ സന്ദേശം. അല്ലെങ്കില് ആ തലക്കെട്ടുതന്നെ ഉപേക്ഷിക്കേണ്ടിവരും. പിലാത്തോസുമാരാകരുത് എന്നേ ഇവിടത്തെ മാധ്യമവിമര്ശകര് പറയുന്നുള്ളു. ഇന്നത്തെ മാധ്യമലേഖകരെ താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ട് സാങ്കല്പ്പിക ചോദ്യങ്ങള് ഗ്രന്ഥകാരന് ചോദിക്കുന്നുണ്ട്- 1. ഗാന്ധിജിയുടെ ദണ്ഡിയാത്രയും ഉപ്പുണ്ടാക്കലും ഇന്നത്തെ പത്രപ്രവര്ത്തകരാണ് റിപ്പോര്ട്ട് ചെയ്തതെങ്കില് എങ്ങനെയിരിക്കും? 2. ക്രിസ്തുവിന്റെ സുവിശേഷങ്ങള് റിപ്പോര്ട്ട് ചെയ്തത് ഇവരാണെങ്കില് ക്രിസ്തു ബാക്കിയുണ്ടാകുമോ? മാധ്യമങ്ങളെ വിമര്ശിച്ച മാര്ക്സിസ്റ് നേതാവ് ഏതോ 'ഉപജാപകവൃന്ദ'ത്താല് വലയം ചെയ്യപ്പെട്ടതുകൊണ്ടാണത്രേ ഈ വിമര്ശം നടത്തുന്നത്. തന്റെ പുസ്തകത്തില് മാധ്യമവിമര്ശം നടത്തിയത് ഉപജാപകവൃന്ദം വലയം ചെയ്തതുകൊണ്ടാണെന്ന് സമ്മതിച്ചിട്ടു മതിയായിരുന്നു ഈ ആരോപണം. അവനവന് ചെയ്തത് മറ്റൊരാള് ചെയ്തുപോയാല് ആദ്യത്തേത് ശരിയും മറ്റേത് തെറ്റും ആകുന്നതെങ്ങനെ എന്ന് എന്റെ മാന്യമിത്രം വിവരിച്ചു തരാതിരിക്കില്ല എന്നാണെന്റെ വിശ്വാസം! വലിയൊരു മൂല്യച്യുതിയുടെ വക്കത്താണ് ഇന്ന് നമ്മുടെ പത്രലോകം. ദേശീയമോ മാനവികമോ തൊഴില് സംബന്ധിയോ ആയ ഉയര്ന്ന ആകാശങ്ങളിലേക്ക് കണ്ണയക്കാതെ താഴെ ഇഴഞ്ഞുപോകുന്നവരാണ് ഇവര്. 'ഞാനെഴുതിയത് എഴുതി' എന്ന വാശിയില് കഴിയുന്ന പിലാത്തോസിനെ വെല്ലുന്ന ഇവര് 'ഇനിയും ഇങ്ങനെയേ എഴുതുകയുള്ളു' എന്ന് ശാഠ്യം പിടിക്കുന്നവര്കൂടിയാണ്. ഇവര്ക്ക് പക്വതയും ആദര്ശമഹിമയും ഏറിവരുമ്പോള് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതമേഖലകള് വളരെയേറെ സമ്പുഷ്ടമാകാതിരിക്കില്ല. അപക്വതയും ആദര്ശ ദാരിദ്യ്രവുംകൊണ്ട് പത്രപ്രവര്ത്തനം നടത്തുമ്പോള് വന്നുചേരുന്ന ആഭാസങ്ങള്ക്ക് ഒന്നുരണ്ട് ഉദാഹരണങ്ങള്കൊണ്ട് തെളിയിക്കാന് മുതിരട്ടെ. 1. ഒക്ടോബര് ആറാം തീയതി വടക്കുവച്ച് കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടന'ത്തിന്റെ സംസ്കൃത വിവര്ത്തനം പ്രസിദ്ധീകരിക്കപ്പെട്ടു. മലയാള സാഹിത്യത്തിലെ അസാധാരണമായ ഒരു സംഭവമാണ് അന്നവിടെ നടന്നത്. സംസ്കൃതത്തില്നിന്നുള്ള തര്ജമകളുടെ പെരുവെള്ളത്തില് കൈരളി കിടന്നു കഴിയുമ്പോള് സംസ്കൃതത്തിന് മലയാളം ഒരു ഗദ്യകൃതി തര്ജമയിലൂടെ സംഭാവന ചെയ്യുന്നത് ചരിത്രപ്രാധാന്യമുള്ള ഒരു കടപ്പാട് വീട്ടലാണ്. ആ സംഭവം ഒരു സാധാരണ പ്രാദേശിക വാര്ത്തപോലെ നിസ്സാരീകരിച്ചവരുടെ മാധ്യമലോകം. സ്ഥലം മുഴുവന് പോയത് പോള്വധം, കോടാലി ശ്രീധരന് തുടങ്ങി അസംഖ്യം നിത്യഹരിത വിഷയങ്ങളുള്ളപ്പോള് ഏത് കുട്ടികൃഷ്ണമാരാര്, എന്ത് ഭാരതപര്യടനം. മാതൃഭൂമിക്കുപോലും ആ വാര്ത്ത കേരളം മുഴുവന് ഒരു സിങ്കിള് കോളത്തിലെങ്കിലും എത്തിക്കണമെന്ന് തോന്നിയില്ല! വെറുമൊരു പ്രൂഫ് റീഡറായ കുട്ടികൃഷ്ണമാരാരെ ഇന്നത്തെ വന്ശമ്പളക്കാരായ മാധ്യമപ്രവര്ത്തക ശ്രേഷ്ഠര്ക്ക് കണ്ണില് പിടിക്കുകയില്ല. പക്ഷേ, മലയാള സാഹിത്യചരിത്രത്തിലെ അനശ്വര ദീപ്തിയായ ആ വിമര്ശകനെപ്പോലൊരാള് 'മാതൃഭൂമി'യില് ഉണ്ടായിരുന്നുവെന്നത് ആ പത്രത്തിന്റെ അവിസ്മരണീയ മാഹാത്മ്യങ്ങളില് ഒന്നാണെന്ന് അവരോടു പറഞ്ഞിട്ട് ഫലമുണ്ടാകുമോ? ഒക്ടോബര് ഏഴിന് ശ്രീശങ്കര സംസ്കൃത സര്വകലാശാലയില് സ്വാമി അഗ്നിവേശ് നവോത്ഥാന പഠനത്തിനുള്ള ഒരു ഡിപ്പാര്ട്മെന്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇന്ത്യയില് ഇന്നുള്ള പ്രതികരണ പ്രതിഭകളില് മുമ്പനും നൊബേല് സമ്മാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം നേടിയ വ്യക്തിയുമാണ്. കേരളത്തില് അടുത്തൊന്നും വന്നിട്ടില്ല. പക്ഷേ, ആ വാര്ത്തയും 'ഭാരതപര്യടനം' പോലെ തമസ്കരിക്കപ്പെട്ടു. പിറ്റേന്ന് രാഹുല്ഗാന്ധി എന്നൊരു ചെറുപ്പക്കാരനായ കോഗ്രസുകാരന് വന്ന് ചില കലാലയങ്ങളില് പോയതിന്റെ 'ത്രില്' അടിച്ച് പത്രപ്രവര്ത്തകര് എഴുതിക്കൂട്ടിയ 'പൈചില്യ'ങ്ങള് (സഞ്ജയന്റെ ശൈലിയാണ്) തൊണ്ടയില് ഉരുണ്ടുകളിക്കുന്നു!. തങ്ങള്മാത്രം ശരിയെന്നും തങ്ങള് എഴുതിയത് എഴുതിയതുതന്നെയെന്നും അഭിപ്രായസ്വാതന്ത്യ്രം തങ്ങള്ക്കുമാത്രമുള്ള അവകാശമാണെന്നും തങ്ങള് വിമര്ശത്തിന് അതീതരാണെന്നും വിശ്വസിക്കുന്ന ഒരു മാധ്യമലോകം തങ്ങള്ക്ക് ഈ നാട്ടിലെ ജനങ്ങള് ചരിത്രം പണയംവച്ചിരിക്കയാണെന്നുകൂടി വിശ്വസിക്കരുതേ എന്ന് പറഞ്ഞുനിര്ത്തട്ടെ!

ഇടതുപക്ഷ മുന്നണിക്ക് വിജയാവേശം പകര്‍ന്ന് തിരെഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ തുടങി

ഇടതുപക്ഷ മുന്നണിക്ക് വിജയാവേശം പകര്‍ന്ന് തിരെഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ തുടങി.






.









കൊച്ചി: ദുരിതങ്ങളുടെ പെരുമഴ തീര്‍ക്കുന്ന കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ കടുത്ത മറുപടി നല്‍കാനൊരുങ്ങുന്ന കേരളത്തിന്റെ വികാരമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ അമ്പരപ്പിച്ച ജനപങ്കാളിത്തം. ആലപ്പുഴ, എറണാകുളം മണ്ഡലം കവന്‍ഷനാണ് ചൊവ്വാഴ്ച ചേര്‍ന്നത്. ഇരുമണ്ഡലത്തിലെയും തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഇതോടെ ആവേശപൂര്‍ണമായ തുടക്കമായി. രാഷ്ട്രീയഭേദമില്ലാതെ ഒഴുകിയെത്തിയ ജനാവലി പ്രഖ്യാപിച്ചത് അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പിലൂടെ യുഡിഎഫിനുള്ള തിരിച്ചടിയായിരുന്നു. കേന്ദ്രഭരണത്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട സമസ്തവിഭാഗം ജനങ്ങളും ഒരു മനസ്സോടെയാണ് കവന്‍ഷനില്‍ ഒത്തുചേര്‍ന്നത്. മണ്ഡലങ്ങള്‍ തിരികെ പിടിക്കുമെന്ന ആത്മവിശ്വാസം നേതാക്കളിലും പ്രവര്‍ത്തകരിലും ഒരുപോലെ പ്രതിഫലിച്ചു. എല്‍ഡിഎഫിലെ വിവിധ ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കള്‍ കവന്‍ഷനില്‍ പങ്കെടുത്തു. എറണാകുളത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആലപ്പുഴയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കവന്‍ഷന്‍ ഉദ്ഘാടനംചെയ്തു. പി രാജു ചെയര്‍മാനും സി എം ദിനേശ്മണി എംഎല്‍എ സെക്രട്ടറിയുമായി എറണാകുളത്തും പി പി ചിത്തരഞ്ജന്‍ ചെയര്‍മാനും എ ശിവരാജന്‍ സെക്രട്ടറിയുമായി ആലപ്പുഴയിലും തെരഞ്ഞെടുപ്പുകമ്മിറ്റികള്‍ രൂപീകരിച്ചു. എറണാകുളത്തെ കവന്‍ഷനില്‍ സിപിഐ നേതാവ് പി രാജു അധ്യക്ഷനായി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ജോസ് തെറ്റയില്‍, എന്‍ കെ പ്രേമചന്ദ്രന്‍, എസ് ശര്‍മ, കെ ഇ ഇസ്മയില്‍ എംപി, മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, പി സി തോമസ്, സെബാസ്റ്യന്‍പോള്‍, സിപിഐ എം നേതാക്കളായ എം സി ജോസഫൈന്‍, എം വി ഗോവിന്ദന്‍, എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, പി രാജീവ് എംപി, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി എംഎല്‍എ, കെ എം സുധാകരന്‍, ഗോപി കോട്ടമുറിക്കല്‍, മേയര്‍ മേഴ്സി വില്യംസ്, അഡ്വ. ജി ജനാര്‍ദനക്കുറുപ്പ്, ഡോ. കെ എസ് ഡേവിഡ്, സ്ഥാനാര്‍ഥി പി എന്‍ സീനുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴയില്‍ ചേര്‍ന്ന കവന്‍ഷനില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, സി ദിവാകരന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ ചന്ദ്രാനന്ദന്‍, കേരള കോഗ്രസ് നേതാവ് മോന്‍സ് ജോസഫ് എംഎല്‍എ, ജനതാദള്‍ നേതാവ് മാത്യു ടി തോമസ് എംഎല്‍എ, കോഗ്രസ് എസ് നേതാവ് എന്‍ വി പ്രദീപ്കുമാര്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാല്‍, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പുരുഷോത്തമന്‍, സിപിഐ ജില്ലാ സെക്രട്ടറി എ ശിവരാജന്‍, ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എ ഹമീദ്, സ്ഥാനാര്‍ഥി ജി കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.