Tuesday, May 19, 2009

വിതച്ചവരും കൊയ്തവരും

വിതച്ചവരും കൊയ്തവരും

വിതയ്ക്കുന്നവര്‍ക്ക് കൊയ്യാന്‍ കഴിയാതെപോകുന്നതിനെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍, വിതയ്ക്കുന്നതുതന്നെ വിലക്കിയവര്‍ വിളവുകൊയ്യുന്നത് നാം കണ്ടു-2009ലെ പൊതുതെരഞ്ഞെടുപ്പില്‍. കോഗ്രസ് 202 സീറ്റാണ് നേടിയത്. സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ 261. കേവല ഭൂരിപക്ഷം ഇനിയും അകലെയാണെങ്കിലും കോഗ്രസിനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന വിജയം തന്നെയാണിത്. കോഗ്രസ് എന്നല്ല, മാധ്യമങ്ങളോ, രാഷ്ട്രീയ നിരീക്ഷകരോ ആരും ഇത്തരമെരു മാജിക് നമ്പരിലേക്ക് യുപിഎ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതവിജയം കോഗ്രസിന് നേടിക്കൊടുത്ത ഘടകങ്ങള്‍ എന്തൊക്കെയാണ്? ബിജെപിയിലുള്ള അവിശ്വാസം, കോഗ്രസിതര-ബിജെപി ഇതര കൂട്ടുകെട്ട് ഫലപ്രദമാകുമോ എന്ന ആശങ്ക, സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ ഇങ്ങനെ പല ഘടകങ്ങള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ഇതേക്കാളൊക്കെ പ്രധാനമായി കോഗ്രസിനെ സഹായിച്ച നിര്‍ണായകഘടകം കോഗ്രസ് ഗവമെന്റുകളുടെ ചരിത്രത്തിലെവിടെയും കാണാനാവാത്ത തരത്തിലുള്ള സാമ്യഹ്യക്ഷേമ നടപടികള്‍ യുപിഎ ഗവമെന്റില്‍നിന്നുണ്ടായി എന്നതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി തുടങ്ങിയവയാണവ. ഈ നടപടികള്‍ ഇന്ത്യയില്‍ നെടുകയും കുറുകെയുമുള്ള ഗ്രാമഗ്രാമാന്തരങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും നിത്യജീവിതത്തില്‍ പ്രതിഫലിച്ചു. അതാകട്ടെ കോഗ്രസിനുള്ള വോട്ടായി തെരഞ്ഞെടുപ്പില്‍ യുപിഎയിലേക്ക് തിരികെയെത്തുകയുംചെയ്തു. കോഗ്രസ് സ്വമേധയാ കൈക്കൊണ്ട നടപടികളായിരുന്നില്ല ഇതൊന്നും. മാത്രമല്ല; ഇവ സംബന്ധിച്ച നിര്‍ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ അതിനിശിതമായി എതിര്‍ക്കുകയുംചെയ്തു. എതിര്‍പ്പ് തുടരാനാവാതെ വഴങ്ങിക്കൊടുക്കേണ്ടിവരികയായിരുന്നു കോഗ്രസിന്, ഇടതുപക്ഷത്തിന്റെ പിന്തുണ നഷ്ടമാവാതിരിക്കാനുള്ള വിട്ടുവീഴ്ചയായിരുന്നു അത്. ആ വിട്ടുവീഴ്ചയാണ് കോഗ്രസിനെ അവര്‍ക്കുപോലും ഉള്‍ക്കൊള്ളാനാവാത്ത വിജയത്തിലേക്ക് നയിച്ചത്. പൊതുമിനിമം പരിപാടിയില്‍ കോഗ്രസിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷം നടത്തിയത്. ആ പൊതുമിനിമം പരിപാടിയുടെ സ്പിരിറ്റുള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷംവച്ച നിര്‍ദേശങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പുപദ്ധതിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിക്കും ആദിവാസി വനാവകാശ നിയമത്തിനും ഒക്കെ പിന്നില്‍. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചപ്പോള്‍ എന്തൊരു എതിര്‍പ്പായിരുന്നു യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയോഗത്തില്‍. ഒരിക്കല്‍ പി ചിദംബരം ഫയലുകളൊക്കെ പെറുക്കിയെടുത്ത് യോഗം ബഹിഷ്കരിച്ചു പോയിട്ടുപോലുമുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ പ്രകാശ്കാരാട്ടിനും സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍. ഇതേപോലെയുള്ള എതിര്‍പ്പായിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ യുപിഎയ്ക്ക് ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോഗ്രസിന് അത് വോട്ടായി ഇപ്പോള്‍ തിരികെ ലഭിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. ജോലിക്കാരെ കൂട്ടത്തോടെ ഈ പദ്ധതി ആകര്‍ഷിച്ചു. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ ഊര്‍ജസ്വലമാക്കി. സുതാര്യമായ പദ്ധതിയായിരുന്നു ഇത്. ഒരു രൂപ ഖജനാവില്‍നിന്ന് പോയാല്‍ 10 പൈസയേ ആന്ത്യന്തിക ഗുണഭോക്താവിന് കിട്ടു എന്നും 90 പൈസ ഇടനിലദല്ലാളന്മാര്‍ കൊണ്ടുപോവുമെന്നുമുള്ള സ്ഥിതിയെക്കുറിച്ച് മുമ്പ് രാജീവ്ഗാന്ധി പറഞ്ഞിരുന്നല്ലോ. ആ അവസ്ഥ ഈ പദ്ധതിക്കുണ്ടായില്ല. തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് നേരിട്ടുള്ള നിക്ഷേപമായി പണം എത്തുകയായിരുന്നു. അതും വലിയ മാറ്റമുണ്ടാക്കി. ബാങ്കിലേക്ക് ആഴ്ചതോറും പണം വരികയാണെന്നതിനാല്‍ നിത്യേന വൈകുന്നേരങ്ങളിലുണ്ടാവാനിടയുള്ള പണദുരുപയോഗം ഉണ്ടായതുമില്ല. ഗ്രാമീണ ജീവിതത്തെയാകെ മാറ്റിമറിച്ചു എന്നര്‍ഥം. ഇതിന്റെ ഫലമാണ് കോഗ്രസ് വിജയം എന്നതിന്റെ സ്ഥിരീകരണമാണ് ബിജെപി വക്താവ് ബല്‍ബീര്‍ പുഞ്ചില്‍നിന്നുണ്ടായ ആദ്യപ്രതികരണം. ദേശീയ തൊഴിലുറപ്പുപദ്ധതിയാണ് കോഗ്രസിനെ ജയിപ്പിച്ചത് എന്നതായിരുന്നു അത്. ഇതേപോലെയണ് കാര്‍ഷികകടം എഴുതിത്തള്ളല്‍ പദ്ധതി. ആ സങ്കല്‍പ്പത്തോട് കോഗ്രസിന് വെറുപ്പായിരുന്നു. പലിശയടക്കം ഖജനാവില്‍ തിരികെ എത്തേണ്ട തുക എഴുതിത്തള്ളുകയോ? അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കും. ഇതായിരുന്നു നിലപാട്. പക്ഷേ, മഹാരാഷ്ട്രയിലെ വിദര്‍ഭ അടക്കമുള്ള മേഖലകളില്‍ കര്‍ഷക ആമഹത്യ വര്‍ധിച്ചതോടെ ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കി. 70,000 കോടി രൂപയുടെ കടം എഴുതിത്തള്ളുന്ന പദ്ധതിക്ക് സമ്മതിക്കേണ്ടിവന്നു കോഗ്രസ് തത്വത്തില്‍ സമ്മതിച്ചശേഷവും ബജറ്റില്‍ പണം നീക്കിവയ്ക്കാതിരുന്നു. അതിന് പോരാട്ടം വേറെ വേണ്ടിവന്നു. യുപിഎ ഗവമെന്റ്, അതിന്റെ അവസാനത്തെ പൂര്‍ണ ബജറ്റിലാണ് കടം എഴുതിത്തള്ളിയത്. തുടര്‍മാസങ്ങളില്‍ അത് പ്രായോഗികമായി പൂര്‍ത്തിയായി. അതിന്റെ ഗുണഫലങ്ങള്‍ വോട്ടര്‍മാര്‍ അനുഭവിച്ചുകൊണ്ടിരിക്കെ തെരഞ്ഞെടുപ്പുവന്നു. കോഗ്രസിന് അതെല്ലാം വോട്ടായി മാറുകയുംചെയ്തു. ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് വര്‍ഷം 30,000 കോടി രൂപയായിരുന്നു ആവശ്യം. അതിന് നീക്കിവയ്ക്കാന്‍ പണമില്ലെന്ന് വാദിച്ച പി ചിദംബരം അവസാനം ചുരുക്കം വോട്ടുകള്‍ക്ക് ജയിച്ചുകയറി. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ചെയ്ത വോട്ടുകളില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്ന് പി ചിദംബരം ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവണം. ആദിവാസി വനാവകാശ നിയമം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കുന്ന ഭൂപ്രഭുകള്‍ക്കെതിരായിരുന്നു. ഭൂപ്രഭുക്കളാകട്ടെ, കോഗ്രസിന് പ്രിയപ്പെട്ടവരും. വനമാഫിയകള്‍ ഇടയ്ക്കിടയ്ക്കുവന്ന് ആദിവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കുമായിരുന്നു. പുതിയ നിയമം വന്നതോടെ ആദിവാസികളെ കുടിയിറക്കാന്‍ പറ്റില്ലെന്ന് വന്നു. താമസിക്കുന്ന ഭൂമി അവര്‍ക്കുപയോഗിക്കാമെന്നു വന്നു. 90 ശതമാനം ആദിവാസികളും ഇതിന്റെ ഗുണഭോക്താക്കളായി. കോഗ്രസിന് അത് വോട്ടുമായി. തെളിവുവേണമങ്കില്‍ ഒറീസയിലെയും യുപിയിലെയും ആദിവാസി മേഖലകളില്‍ കോഗ്രസിനുണ്ടായ തിളക്കമാര്‍ന്ന ജയത്തിലേക്ക് നോക്കിയാല്‍ മതി. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതുകൊണ്ടുണ്ടായ ജനരോഷത്തെ വലിയ ഒരളവു തടഞ്ഞുനിര്‍ത്തിയത് ഇത്തരം സാമൂഹ്യക്ഷേമ നടപടികളാണ്. ആദ്യത്തേതിന്റെ ക്രെഡിറ്റ് കോഗ്രസിനാണെങ്കില്‍ രണ്ടാമത്തേതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണ്. പക്ഷേ, ഈ പദ്ധതികളുടെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമായി ഉത്തരേന്ത്യന്‍ വോട്ടര്‍മാരുടെ മുമ്പില്‍വന്നത് കോഗ്രസാണ്. അവര്‍ കോഗ്രസിനെ പിന്തുണച്ചു. നന്ദിയോടെ. ഇതരം സാമൂഹ്യക്ഷേമ നടപടികളിലേക്ക് തിരിയാതെ, ആഗോളവല്‍ക്കരണ നയങ്ങളുമായിമാത്രം മുമ്പോട്ടുപോയവരുടെ ഗതി എന്തായിരുന്നു എന്നുകൂടി ചിന്തിച്ചാലേ ചിത്രം വ്യക്തമാവൂ.അങ്ങനെ മുന്നോട്ടുപോയ ആളാണ് പി വി നരസിംഹറാവു. ആദ്യം കിട്ടിയ അവസരത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെ കടപുഴക്കിയെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആളാണ് അടല്‍ബിഹാരി വാജ്പേയി. ലഭിച്ച ആദ്യ സന്ദര്‍ഭത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെയും തകര്‍ത്തെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആന്ധ്രപ്രദേശിലെ ചന്ദ്രബാബുനായിഡുവിന് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആന്ധ്രഭരണം നഷ്ടപ്പെട്ടു. ഇതില്‍നിന്നൊന്നും പാഠം പഠിക്കാതിരുന്ന കോഗ്രസിന് ജനക്ഷേമത്തിന്റെ സൂത്രവാക്യം പറഞ്ഞുകൊടുത്തതും യുപിഎ ഗവമെന്റിനെക്കൊണ്ട് അത് ചെയ്യിച്ചതും ഇടതുപക്ഷമാണ്. പക്ഷേ, ഇടതുപക്ഷം വഹിച്ച പങ്ക് യവനികയ്ക്കു പിന്നിലായി. മുമ്പില്‍ കോഗ്രസായിപ്പോയി. കോഗ്രസ് നേട്ടംകൊയ്യുകയും ഇടതുപക്ഷം പിന്നോട്ടടിക്കപ്പെടുകയുംചെയ്തു. ഇടതുപക്ഷത്തിന്റെ അടിമയെപ്പോലെയായിരുന്നു താന്‍ നാലരവര്‍ഷക്കാലം എന്ന പരിഭവം ഡോ. മന്‍മോഹന്‍സിങ്ങിന് ഇനി ആവര്‍ത്തിക്കേണ്ടിവരില്ല. വളരെ സ്വതന്ത്രനാണദ്ദേഹം.ഈ സ്വാതന്ത്യ്രം അദ്ദേഹം എന്തുചെയ്യും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി കാണാന്‍ അവശേഷിക്കുന്നത്. പൂര്‍ത്തിയാക്കാതെവച്ചിട്ടുള്ള ചില നിയമനിര്‍മാണങ്ങളുണ്ട്. ഇന്‍ഷുറന്‍സ് ബില്‍, ബാങ്കിങ് റഗുലേറ്ററി ബില്‍ തുടങ്ങിയവ. രണ്ടും നടപ്പാക്കിയാല്‍ ഇന്‍ഷുറന്‍സ് മേഖലയും ബാങ്കിങ് മേഖലയും തകരും. സാമ്പത്തികമാന്ദ്യം അതിര്‍ത്തികള്‍ കടന്ന് നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കാതിരുന്നത് ഇത്തരം റഗുലേറ്ററി മെക്കാനിസം ഇവിടെ ഉള്ളതുകൊണ്ടാണ്. ഇടതുപക്ഷം അതിന് കാവല്‍ നിന്നതുകൊണ്ടാണ്. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ തീവ്രതരമാവും. അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഇതിനിടയില്‍ത്തന്നെ എങ്ങനെ ഭരിക്കണം. ആരു പറയുന്നതുകേള്‍ക്കണം എന്നൊക്കെ കല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കപ്പെടും. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കപ്പെടും. പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും വിദേശവല്‍ക്കരിക്കപ്പെടുകയുംചെയ്യും. ഇറാനെ ശത്രുരാജ്യമാക്കുകയും ഇസ്രയേലുമായുള്ള മൈത്രി ശക്തിപ്പെടുത്തുകയുംചെയ്യും. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി മുമ്പോട്ടുപോവും. ഇതിനിടയില്‍ ദരിദ്രനാരായണന്മാരുടെ കാര്യം ഓര്‍മിപ്പിക്കാനോ, അവരുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഭരണത്തില്‍ സമ്മര്‍ദം ചെലുത്താനോ ആരും ഉണ്ടാവില്ല. അങ്ങനെ പോയാല്‍? ചരിത്രഭൂരിപക്ഷത്തോടെ അതായത് 425 സീറ്റോടെ അധികാരത്തില്‍വന്ന രാജീവ്ഗാന്ധിക്കുകീഴില്‍ കോഗ്രസും അതിന്റെ ഭരണവും തകര്‍ന്നുതരിപ്പണമായിപ്പോയ ചരിത്രം നമുക്ക് മുമ്പിലുണ്ട്. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് അദ്ദേഹമുണ്ടാക്കിയ തകര്‍ച്ചയില്‍നിന്ന് കോഗ്രസ് രണ്ട് പതിറ്റാണ്ടായിട്ടും കരകയറിയിട്ടില്ല. മന്‍മോഹന്‍സിങ് അത് ഓര്‍മിക്കുമോ?. കാത്തിരുന്നുകാണുകയേ നിവൃത്തിയുള്ളു. ഈ തെരഞ്ഞെടുപ്പ് മുമ്പോട്ടുവയ്ക്കുന്ന മറ്റൊരു സന്ദേശം ബിജെപിയുടെ അസ്തമയത്തിന്റേതാണ്. അദ്വാനിയുഗം മാത്രമല്ല, ബിജെപി യുഗംതന്നെ അസ്മതിക്കുകയാണ്. വാജ്പേയിക്കുപിന്നാലെ എല്‍ കെ അദ്വാനിയും സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായാണ് സൂചന. ഇവര്‍ രണ്ടുപേരുമില്ലെങ്കില്‍ ബിജെപിയില്ല എന്നതാണ് സ്ഥിതി. ഇവര്‍ക്കുശേഷം പാര്‍ട്ടിക്കുപുറത്ത് സ്വീകാര്യമായ പ്രതിച്ഛായയുള്ളവരില്ല. പ്രമോദ്മഹാജനുശേഷം തന്ത്രങ്ങള്‍ മെനയാനും കരുക്കള്‍ നീക്കാനും കഴിയുന്നവരില്ല. നരേന്ദ്രമോഡി സ്റ്റാര്‍ ക്യാമ്പയിനര്‍ ആണെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശിലടക്കം നരേന്ദ്രമോഡി പ്രചാരണത്തിന് ചെന്നിടത്തൊക്കെ ബിജെപി കൂടുതല്‍ ദുര്‍ബലപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഗുജറാത്ത് മാതൃകയാണെന്നാണ് ബിജെപി അവകാശപ്പെട്ടത്. ഗുജറാത്ത് മാതൃകയില്‍ ഒറീസയില്‍ കലാപങ്ങള്‍ നയിച്ച ബിജെപിയുടെ അശോക് സാഹു മറ്റൊരു നരേന്ദ്രമോഡിയായി ഉയര്‍ന്നുവരികയല്ല, മറിച്ച് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിലെ വീഴ്ചകള്‍ പ്രയോജനപ്പെടുത്താമെന്നാണ് ബിജെപി കണക്കാക്കിയിരുന്നത്. എന്നാല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയ സൌത്ത് മുംബൈയില്‍പോലും ബിജെപി തോല്‍ക്കുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. നേതാവോ, നയമോ തന്ത്രമോ ഇല്ലാതെ അനാഥത്വത്തില്‍ അലയാനാവുമോ ബിജെപി വിധി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയിക്കാന്‍ സാഹചര്യമുണ്ട്. നിലവിലുള്ള മേഖലകളില്‍നിന്ന് സ്വാധീനം വ്യാപിപ്പിക്കാന്‍ കഴിയുന്നില്ല എന്നുമാത്രമല്ല, നിലവിലുള്ള മേഖലകളിലെ സ്വാധീനം വേണ്ടപോലെ നിലനിര്‍ത്താനും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി 2004ല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടകം എന്നിവ. അവ അതേപോലെ നിര്‍ത്താന്‍പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇക്കുറി രാജസ്ഥാനിലും മധ്യപ്രദേശിലുമുണ്ടയ നഷ്ടം മറ്റെവിടെനിന്നെങ്കിലും നേട്ടമുണ്ടാക്കി നികത്താനും കഴിഞ്ഞിട്ടില്ല. സ്വന്തം ശക്തിയേക്കാള്‍ സഖ്യകക്ഷികളുടെ ബലമാണ് ബിജെപിക്ക് പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കിയത്. ബിഹാറില്‍ ജെഡിയു, മഹാരാഷ്ട്രയില്‍ ശിവസേന, പഞ്ചാബില്‍ അകാലിദള്‍ എന്നിങ്ങനെ.
പ്രഭാവര്‍മ.deshabhimani

കരുത്തായി നായനാര്‍ സ്മരണ

കരുത്തായി നായനാര്‍ സ്മരണ



സ: ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ചുവര്‍ഷം തികയുന്നു. ജനമനസ്സുകളില്‍ എല്ലാ പരിഗണനയ്ക്കും അതീതമായി ഇടംനേടിയ മഹാനായ ആ നേതാവിന്റെ സ്മരണ ഒരിക്കലും അണയാത്തതാണ്. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കു വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനികകേരളത്തിന്റെ ചരിത്രഗതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി ഇരിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സ. നായനാര്‍ ഉയര്‍ന്നു. ലാളിത്യത്തിന്റെ നിറകുടമായിരുന്ന ആ ജീവിതം മാതൃകാപരമായിരുന്നു. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായി ഇടപെട്ട നായനാര്‍ ജനകീയപ്രശ്നങ്ങളോടു പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും നായനാരുടെ വ്യക്തിമുദ്ര പതിഞ്ഞു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി എടുത്തുപറയേണ്ടതാണ്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടുവന്നത്. ആദ്യം കോഗ്രസ്, പിന്നീട് കോഗ്രസ് സോഷ്യലിസ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളരുന്ന വിപ്ളവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാട് വികസിച്ചത്. കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലതു പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ളവപന്ഥാവിലൂടെ മുന്നോട്ടു നയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്ക്ൊള്ളാനും കഴിയുന്ന വിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു. പാര്‍ടി ഏല്‍പ്പിച്ച വിവിധങ്ങളായ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നതിനും സഖാവിനു കഴിഞ്ഞു. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ സഖാവ് ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും ഹൃദിസ്ഥമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടല്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം. പാര്‍ടി പല തരത്തിലുള്ള വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലെല്ലാം നായനാരുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ഓര്‍ത്തുപോകാറുണ്ട്. കേരളത്തില്‍ ഏറ്റവും അധികംകാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലിസ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി നായനാര്‍ ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. തന്റെ അഭിപ്രായങ്ങള്‍ ശക്തമായി പാര്‍ടിക്കകത്ത് അവതരിപ്പിക്കുമ്പോഴും പാര്‍ടി ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാ ശൈലി എക്കാലത്തും സഖാവ് ഉയര്‍ത്തിപ്പിടിച്ചു. പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഘട്ടത്തിലാണ് സഖാവ് നായനാര്‍ അന്തരിച്ചത്. രാജ്യത്തിനുമേല്‍ വര്‍ഗീയതയുടെ ഭീഷണി സര്‍വശക്തിയുമാര്‍ജിച്ച് നില്‍ക്കുന്ന ഘട്ടം കൂടിയായിരുന്നു അത്. എന്‍ഡിഎ ഭരണത്തിന്റെ കെടുതികള്‍ ആവര്‍ത്തിക്കാതിരിക്കാനും വര്‍ഗീയശക്തികളെ ഭരണത്തില്‍നിന്ന് പുറന്തള്ളാനും ഇടതുപക്ഷം മുന്‍നിന്ന് പ്രവര്‍ത്തിച്ചു. അതിന്റെ പരിണതിയാണ് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യുപിഎ സംവിധാനത്തിന് ഇടതുപക്ഷം നല്‍കിയ പിന്തുണയും അതിന്റെ ഫലമായി രൂപീകരിക്കപ്പെട്ട സര്‍ക്കാരും. പൊതുമിനിമം പരിപാടിയില്‍നിന്ന് വ്യതിചലിച്ച് ആഗോളവല്‍ക്കരണനയങ്ങളുടെയും സാമ്രാജ്യസേവയുടെയും പാതയില്‍ പോകാനാണ് യുപിഎക്ക് നേതൃത്വം നല്‍കിയ കോഗ്രസ് എല്ലാ അവസരത്തിലും ശ്രമിച്ചത്. ഇടതുപക്ഷത്തിന്റെ ഇടപെടല്‍കൊണ്ടുമാത്രമാണ്, പൊതുമേഖല വിറ്റുതുലയ്ക്കുന്നതടക്കമുള്ള വിദ്രോഹനടപടി നടപ്പാക്കാനാകാതെ വന്നത്. ദേശീയ തൊഴിലുറപ്പുപദ്ധതിപോലുള്ള നടപടി ജനോപകാരപ്രദമായി നടപ്പാക്കിക്കുന്നതിനുള്ള മുന്‍കൈയും ഇടതുപക്ഷത്തിന്റേതാണ്. വര്‍ഗീയതയും വര്‍ഗീയകലാപങ്ങളും വംശഹത്യയും പരിപാടിയാക്കിയ സംഘപരിവാറിനെതിരെ കോഗ്രസിന്റേത് മൃദുസമീപനമായിരുന്നെങ്കില്‍, ഇടതുപക്ഷം അതിശക്തമായ പ്രതിരോധത്തിന്റെ ശബ്ദമാണുയര്‍ത്തിയത്. എന്നാല്‍, അമേരിക്കയുമായുള്ള ആണവ സഹകരണകരാര്‍ ഒപ്പുവയ്ക്കാന്‍ ഇടതുപക്ഷത്തെ തള്ളിപ്പറയാന്‍ യുപിഎക്കു മടിയുണ്ടായില്ല. സാമ്രാജ്യത്വത്തിന് രാജ്യത്തിന്റെ പരമാധികാരംതന്നെ അടിയറവയ്ക്കുന്ന സമീപനം കണ്ടുനില്‍ക്കാനാകാതെ ഇടതുപക്ഷത്തിന് പിന്തുണ പിന്‍വലിക്കേണ്ടിവന്നു. രാജ്യത്തെ നാണംകെടുത്തിയ കുതിരക്കച്ചവടത്തിലൂടെ ഭരണം നിലനിര്‍ത്തിയാണ് യുപിഎ തെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎക്ക് മുന്‍തൂക്കംനല്‍കുന്ന ജനവിധിയാണുണ്ടായത്. ഇടതുപക്ഷത്തിന്റെ ഇടപെടല്‍ശേഷി അവസാനിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കവും ഈ തെരഞ്ഞെടുപ്പിലുണ്ടായി. അമേരിക്കന്‍ അംബാസഡര്‍ പരസ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ഇടതുപക്ഷവിരുദ്ധ നിലപാടുമായി ലോബിയിങ് നടത്തുന്ന കാഴ്ചയ്ക്കും ഇക്കഴിഞ്ഞ നാളുകളില്‍ രാജ്യം സാക്ഷിയായി. ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും എല്ലാ പ്രതിലോമശക്തികളെയും അണിനിരത്തി തെരഞ്ഞെടുപ്പിനിറങ്ങിയ കോഗ്രസിന്, അതില്‍ ഒരുപരിധിവരെ വിജയം കാണാനായി എന്നാണ് തെരഞ്ഞെടുപ്പുഫലത്തില്‍ തെളിയുന്നത്. കേരളത്തില്‍ 2004ല്‍ 18 സീറ്റില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ നാലിടത്തുമാത്രമാണ് വിജയിച്ചത്. 2004ല്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 69,46,126 ആണ്. ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 67,17,488 വോട്ടും. 2,28,638 വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഇത് കാണിക്കുന്നത് ചെറിയൊരു ശതമാനം വോട്ടിന്റെ കുറവുമാത്രമേ വന്നിട്ടുള്ളൂ എന്നാണ്. സീറ്റുകണക്കില്‍ ഇടിവുവന്നെങ്കിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറയില്‍ ഒരു പോറലുമുണ്ടായിട്ടില്ല. എന്നാല്‍, കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പോരായ്മ വന്നിട്ടുണ്ട്. മുമ്പ് ലഭിച്ചുകൊണ്ടിരുന്ന കുറച്ചുവോട്ട് നഷ്ടപ്പെട്ടിട്ടുമുണ്ട്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സീറ്റ് കുറയാനിടയാക്കിയ കാരണങ്ങള്‍ സിപിഐ എം എന്ന നിലയിലും മുന്നണി എന്ന നിലയിലും പരിശോധിക്കപ്പെടാനിരിക്കുകയാണ്. പോരായ്മകള്‍ കണ്ടെത്തി കൂട്ടായി പരിഹരിക്കും. എല്‍ഡിഎഫിന്റെ നയസമീപനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഫലപ്രദമായ ഇടപെടലും ശത്രുക്കളുടെ കുപ്രചാരണങ്ങളെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സമീപനവും രൂപപ്പെടുത്തും. ഈ പരാജയത്തിന്റെ പാഠം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന വിജയത്തിന് ഊര്‍ജം ആര്‍ജിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കേരളത്തിലെ സിപിഐ എം വരുംനാളുകളില്‍ മുഴുകുക. അതിന് സഖാവ് നായനാരുടെ ഓര്‍മ നമുക്ക് കരുത്തുപകരും. ജീവിതത്തിന്റെ അവസാനശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സഖാവായിരുന്നു നായനാര്‍. കേരളത്തിലെ ജന്മിത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നായനാര്‍ ഉണ്ടായിരുന്നു. സാര്‍വദേശീയ- ദേശീയ തലത്തിലെ അമേരിക്കന്‍ ഇടപെടലുകളെ പ്രതിരോധിക്കുന്ന പോരാട്ടം നടത്തുന്നതോടൊപ്പം ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായിരുന്ന നായനാരുടെ സ്മരണ വഴികാട്ടിയായി നമ്മെ നയിക്കുന്നു.

പിണറായി വിജയന്‍

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ മൂന്നുവര്‍ഷം

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ മൂന്നുവര്‍ഷം .

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണം മൂന്നു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മന്ത്രിസഭ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ത്തന്നെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ പൊതുവിലുള്ള വോട്ടിങ് രീതി പരിശോധിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും വ്യത്യസ്തമായ സമീപനത്തോടുകൂടിയാണ് വോട്ട് ചെയ്യാറുള്ളത് എന്ന് കാണാനാകും. ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം കോഗ്രസിന് അനുകൂലമായ ഒരു സ്ഥിതി രൂപപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങളും അതിന്റെ ഭാഗമായുള്ള ഇടപെടലുകളും ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായി നടന്നിട്ടുണ്ട് എന്ന് കാണാം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ കേരളത്തിലും പശ്ചിമ ബംഗാളിലും വലതുപക്ഷ മാധ്യമങ്ങളും ഇടതുപക്ഷ വായാടികളുമെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതായി തെരഞ്ഞെടുപ്പ് വിശകലനം പ്രഥമദൃഷ്ട്യാ നടത്തുമ്പോള്‍തന്നെ വ്യക്തമാവുന്നുണ്ട്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലത്തില്‍ 16 എണ്ണം നേടി യുഡിഎഫ് നല്ല വിജയം നേടിയിട്ടുണ്ട്. എല്‍ഡിഎഫിനാവട്ടെ നാലു സീറ്റിലാണ് വിജയിക്കാനായത്. എന്നാല്‍, കേരളത്തില്‍ എല്‍ഡിഎഫിന് ലോക്സഭാ സീറ്റുകളുടെ എണ്ണത്തിലുണ്ടായ കുറവുപോലെ വോട്ടില്‍ കുറവുണ്ടായിട്ടില്ല. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 69,46,126 ആണ്. ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചതാവട്ടെ 67,17,488 ആണ്. അതായത് 2,28,638 വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഇത് കാണിക്കുന്നത് ചെറിയൊരു ശതമാനം വോട്ടുകള്‍ മുമ്പ് ലഭിച്ചത് എല്‍ഡിഎഫിന് ലഭിച്ചില്ല എന്നാണ്. ഈ പോരായ്മകള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. 2004 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് 58,05,280 വോട്ടാണ്. അതിനേക്കാള്‍ 12 ലക്ഷത്തോളം വോട്ട് എല്‍ഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായിട്ടുണ്ട്. യുഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ 76,53,189 വോട്ടാണ് ലഭിച്ചിട്ടുള്ളത്. അതായത്, മുമ്പ് പോള്‍ ചെയ്യപ്പെടാതിരുന്ന വോട്ടുകള്‍ ഇപ്രാവശ്യം യുഡിഎഫിന് ലഭിച്ചിട്ടുണ്ട് എന്നര്‍ഥം. ബിജെപിയുടെ വോട്ട് 2004 ല്‍ 17,85,254 ആയിരുന്നെങ്കില്‍ ഇത്തവണ ലഭിച്ചതാവട്ടെ 10,31,274 ആണ്. അതിനര്‍ഥം ഏഴുലക്ഷത്തോളം വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് കുറഞ്ഞു എന്നര്‍ഥം. സ്വാഭാവികമായും ഈ വോട്ടുകള്‍ യുഡിഎഫിനാണ് ലഭിച്ചിട്ടുള്ളത് എന്നു കാണാം. അതായത് യുഡിഎഫിന് വര്‍ധിച്ച 12 ലക്ഷത്തോളം വോട്ടില്‍ 7.5 ലക്ഷം വോട്ട് ബിജെപിയുടെ സംഭാവനയാണ്. അതുകൊണ്ട് ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ എല്‍ഡിഎഫിന്റെ അടിത്തറ തന്നെ ദുര്‍ബലപ്പെട്ടു എന്നു പറയുന്ന വാദം തികച്ചും തെറ്റാണെന്നു കാണാം. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം ഇടതുപക്ഷം ഇന്ത്യാരാജ്യത്ത് ഇനിയും തുടരും. അതിന്റെ അടിസ്ഥാനത്തില്‍ ആഗോളവല്‍ക്കരണത്തിന് ബദല്‍ മുന്നോട്ടുവച്ചുകൊണ്ടുള്ള ഭരണനടപടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. അതിന്റെ നേട്ടങ്ങള്‍ ഇന്ന് അനുഭവിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കാര്‍ഷിക മേഖലയുടെ തകര്‍ച്ച ആയിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നില സംജാതമാക്കി. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്ന നയം ആര്‍ സി ചൌധരി കമീഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് നടപ്പാക്കി. പരമ്പരാഗത വ്യവസായങ്ങള്‍ ഈ കാലഘട്ടത്തില്‍ തകര്‍ന്ന് തരിപ്പണമായി. ആരോഗ്യ-വിദ്യാഭ്യാസ മേഖല സമ്പന്നര്‍ക്കു മാത്രം പ്രാപ്യമാകുന്ന നില സംജാതമായി. ക്ഷേമനിധി പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കാതെയായി. മതസൌഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന നിലയുണ്ടായി. ഈ നയങ്ങള്‍ക്ക് ബദലായി ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന നിലപാടുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ നേട്ടങ്ങള്‍ വിവിധ മേഖലകളില്‍ ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് മാതൃകയാവുന്ന കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. ഭക്ഷ്യമേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തത നേടിയെടുക്കുന്നതിനായി ഭക്ഷ്യസുരക്ഷാപദ്ധതിയും നടപ്പാക്കി. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന താങ്ങുവില നെല്ലിന് നല്‍കുന്ന സംസ്ഥാനമായി കേരളം മാറി. കാര്‍ഷിക മേഖലയിലെ ഇത്തരം ഇടപെടലുകള്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ 70 കോടി രൂപ നഷ്ടത്തില്‍ നില്‍ക്കുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് 160 കോടിയില്‍പ്പരം രൂപ സംസ്ഥാന ഖജനാവിന് നല്‍കാവുന്ന തരത്തില്‍ അത്തരം സ്ഥാപനങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. പരമ്പരാഗത മേഖലയിലെ റിബേറ്റ് പുനഃസ്ഥാപനവും സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹായവും ആ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സഹായകമായി. ഹാന്‍ടെക്സിനും ഹാന്‍വീവിനും പുനരുദ്ധാരണ പാക്കേജ് തന്നെ നടപ്പാക്കി. ഖാദിത്തൊഴിലാളികള്‍ക്ക് 25 ശതമാനം വേതനവര്‍ധന നടപ്പാക്കി. കയര്‍ വ്യവസായത്തിന്റെ സമൂലപുരോഗതിക്കായി നിയമിച്ച ആനത്തലവട്ടം ആനന്ദന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും സര്‍ക്കാര്‍ നടപടിയെടുത്തു. ഈ ഇടപെടല്‍ പരമ്പരാഗത മേഖലയെ ശക്തിപ്പെടുത്തി. മത്സ്യത്തൊഴിലാളി കടാശ്വാസ നിയമവും മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്ഥലവും വീടും നല്‍കുന്നതിനുള്ള പദ്ധതിയും കടലോരമേഖലയെ വറുതിയില്‍നിന്ന് രക്ഷപ്പെടുത്തിയെടുക്കുന്നതിന് സഹായകമായി. പുത്തന്‍ വികസന മേഖലകളിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടപ്പാക്കി. മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ടൂറിസം ബോര്‍ഡിനുള്ള ഗലീലിയോ അവാര്‍ഡും കേരളത്തിന് ലഭിച്ചു. പുതുതായി 40,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഉതകുന്നവിധം ഇന്‍ഫോപാര്‍ക്ക് വികസിപ്പിച്ചു. ജില്ലാകേന്ദ്രങ്ങളില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് റവന്യൂ കമ്മി 3.43 ശതമാനമായിരുന്നത് 2.4 ശതമാനമാക്കി കുറച്ചു. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, അത് 22 ശതമാനംവരെ ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സാമൂഹ്യനീതിയും ഗുണമേന്മയും സംരക്ഷിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള നടപടികള്‍ വിദ്യാഭ്യാസമേഖലയില്‍ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസത്തിനുള്ള അടങ്കല്‍ 56 കോടി രൂപയില്‍നിന്ന് 101 കോടി രൂപയായി വര്‍ധിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ വിജയശതമാനത്തില്‍ വന്‍ കുതിപ്പ് ഇത്തരം നടപടികളുടെ ഭാഗമായി ഉണ്ടായി. പൊതു ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളും ഈ കാലയളവില്‍ സ്വീകരിച്ചു. മരുന്നുവില നിയന്ത്രിക്കുന്നതിനും ഈ മേഖലയിലെ അഴിമതി തുടച്ചുമാറ്റുന്നതിനും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആരംഭിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി നിശ്ചയിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന ഷോപ്പ് & എസ്റാബ്ളിഷ്മെന്റ് മേഖലയില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തി. പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. നിയമന നിരോധനം പിന്‍വലിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വികസനത്തിനായുള്ള ഫണ്ട് വിനിയോഗത്തില്‍ വന്‍ പുരോഗതി നേടിയെടുക്കാനായി. വനിതാ നയത്തിന് രൂപംനല്‍കി. മുസ്ളിം ജനവിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു. പൊതുവിതരണ സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുമ്പോള്‍ അവയെ സംരക്ഷിക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പത്തുവര്‍ഷംകൊണ്ട് 3000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചു. കണ്ണൂര്‍ വിമാനത്താവളം, തുറമുഖവികസനം, കൊച്ചിയിലെ മെട്രോ റെയില്‍ പദ്ധതി, തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളിലൂടെ അടിസ്ഥാന സൌകര്യമേഖലയിലെ വികസനം ശക്തിപ്പെടുത്തി. അധികാരവികേന്ദ്രീകരണ പ്രക്രിയയെ ശക്തിപ്പെടുത്തി. സഹകരണമേഖല ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വനംകൊള്ള തടഞ്ഞു. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കാതിരിക്കാനുള്ള വിശദമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി. ഇതിനായി 10,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇത്തരം നയങ്ങള്‍ ശക്തമായി ബാധിക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ ആരംഭിച്ചു. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടുരൂപയ്ക്ക് റേഷനരി, മാവേലി സ്റോറുകളില്‍ 14 രൂപയ്ക്ക് യഥേഷ്ടം അരി തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമാണ്. യുഡിഎഫ് കുടിശ്ശികയാക്കിയ ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിക്കു പുറമെ എല്ലാ ക്ഷേമപെന്‍ഷനും 250 രൂപയായി വര്‍ധിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 110 രൂപയായിരുന്നു എന്നത് ഓര്‍ക്കേണ്ടതുണ്ട്. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും 65 വയസ്സ് കഴിഞ്ഞവര്‍ക്ക് വാര്‍ധക്യകാല അലവന്‍സ് പ്രഖ്യാപിച്ചു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നിവരുടെ കടങ്ങളിലെ പലിശയും പിഴപ്പലിശയും 25,000 രൂപ വരെയുള്ള മുതല്‍സംഖ്യയും എഴുതിത്തള്ളുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇത്തരത്തില്‍ എല്ലാ മേഖലയെയും സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇത്തരം നടപടികള്‍ക്ക് കൂടുതല്‍ സഹകരണം ജനങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ഈ സര്‍ക്കാരിനെതിരായി നടത്തുന്ന തെറ്റായ പ്രചാരവേലകളെ തിരിച്ചറിയണമെന്നും അഭ്യര്‍ഥിക്കുന്നു.