Sunday, July 4, 2010

സാമ്രാജ്യത്വ-തീവ്രവാദ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാവും.ഡോ. പ്രഭാത് പട്നായിക്..

സാമ്രാജ്യത്വ-തീവ്രവാദ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാവും.ഡോ. പ്രഭാത് പട്നായിക്..



മെച്ചപ്പെട്ട ജീവിതമെന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. എം ദാസന്‍ അനുസ്മരണത്തിന്റെ ഭാഗമായി കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം 'കേരള വികസനവും പ്രതിലോമ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരും തൊഴിലാളികളും പാവപ്പെട്ടവരുമടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ജീവിത സാഹചര്യമൊരുക്കുക എന്നത് സര്‍ക്കാരുകളുടെ ഔദാര്യമല്ല, അവകാശമാണ്. ഇത് ഉള്‍ക്കൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്. ഇ എം എസ് ഭവനപദ്ധതി, സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, രണ്ടു രൂപക്ക് അരി, മിനിമം കൂലി എന്നീ പദ്ധതികള്‍ ഇതിനു തെളിവാണ്. നവലിബറല്‍ കാലഘട്ടത്തില്‍ ഇത്തരം ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടത്. ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ ഇടതുപക്ഷകക്ഷികള്‍ക്ക് സാമ്രാജ്യത്വശക്തികളും തീവ്രവാദികളും ഉയര്‍ത്തുന്ന ഏത് ആക്രമണങ്ങളെയും പ്രതിരോധിക്കാനാവും.
ജിഡിപി നിരക്കിലെ വര്‍ധന രാജ്യത്തിന്റെ വികസനമായി കാണാനാവില്ല. രാജ്യം വന്‍തോതില്‍ വളര്‍ച്ചാ നിരക്ക് കൈവരിച്ചുവെന്ന് കേന്ദ്രസര്‍ക്കാറുകള്‍ അവകാശപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം രാജ്യത്തെ ദാരിദ്ര്യത്തിന്റെ തോത് വര്‍ധിച്ചതായാണ് അനുഭവം. വികസനത്തിന്റെ നായകനായി നരേന്ദ്രമോഡിയെ വാഴ്ത്തിയ ഘട്ടത്തിലാണ് ഗുജറാത്തില്‍ ദാരിദ്ര്യം അതിന്റെ ഉന്നതിയിലെത്തിയത്. കുത്തകകളുടെ കടന്നുവരവിന്റെ ഭാഗമായി പരമ്പരാഗത തൊഴിലാളികളും ചെറുകിടവ്യവസായികളും ഭീഷണി നേരിടുകയാണ്. ഭൂമിയില്‍നിന്നും ഉല്‍പ്പാദന മേഖലയില്‍നിന്നും ഇവര്‍ കുടിയിറക്കപ്പെടുന്നു. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ ബദല്‍ വികസന നയമാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. പുതിയ വ്യവസായസംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ അംഗീകാരം തേടണം. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. ഇതിന് സര്‍ക്കാര്‍തലത്തില്‍ നിയന്ത്രണാധികാരമുള്ള സംവിധാനമുണ്ടാകണം. വികസന പ്രശ്നങ്ങള്‍ സംബന്ധിച്ച് പിന്നീട് വരുന്ന വിഷയങ്ങളില്‍ നിലപാടെടുക്കാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 04072010

No comments: