Sunday, July 11, 2010

ഭീകരവാദ സംഘങ്ങളെ താലോലിച്ചത് യുഡിഎഫ്

ഭീകരവാദ സംഘങ്ങളെ താലോലിച്ചത് യുഡിഎഫ്..
പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മതതീവ്രവാദി സംഘടനകള്‍ സംസ്ഥാനത്ത് പിറന്നതും വളര്‍ന്നതും യുഡിഎഫ് തൊട്ടിലില്‍. മൂവാറ്റുപുഴ-നിലമ്പൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മതഭീകരവാദത്തിനെതിരായ രോഷം നാട്ടില്‍ ശക്തിയാര്‍ജിക്കുന്നതിനാല്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും തങ്ങളുടെ പാപം മറച്ചുവയ്ക്കാനുള്ള വാചകക്കസര്‍ത്തിലാണ്. ലീഗിന്റെ നയങ്ങളാണ് സംസ്ഥാനത്ത് ന്യൂനപക്ഷ തീവ്രവാദസംഘടനകളുടെ പിറവിക്ക് മുഖ്യകാരണം. ലീഗിനെ എതിര്‍ത്ത് രൂപംകൊണ്ട സംഘടനകളെത്തന്നെ പിന്നീട് സംരക്ഷിച്ചത് ലീഗ് നേതൃത്വമാണ്. മതതീവ്രവാദികളെ സ്വന്തം ചിറകിനടിയില്‍ സൂക്ഷിക്കുന്ന ലീഗുനയത്തിന് കോണ്‍ഗ്രസും ഒത്താശയേകി. മൂന്നാം നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് മുസ്ളിം തീവ്രവാദികളുമായി ലീഗും കോണ്‍ഗ്രസും അടുത്ത ബന്ധമുണ്ടാക്കി. മുഖ്യമന്ത്രിയായിരുന്ന നായനാരെ കൊല്ലാന്‍ തീവ്രവാദികള്‍ ഗൂഢാലോചന നടത്തിയെങ്കിലും പദ്ധതി പൊലീസ് പൊളിച്ചു. നാദാപുരത്ത് ഇല്ലാത്ത മാനഭംഗത്തിന്റെ കള്ളക്കഥ പ്രചരിപ്പിച്ച് സിപിഐ എം പ്രവര്‍ത്തകനായ യുവാവിനെ അരുംകൊലചെയ്തത് എന്‍ഡിഎഫാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ തീവ്രവാദികളുടെ വോട്ടുംവാങ്ങി യുഡിഎഫ് 2001ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ലീഗ് മന്ത്രിമാരും യുഡിഎഫ് ഗവമെന്റും എന്‍ഡിഎഫ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കി. നായനാര്‍ വധശ്രമക്കേസ് മരവിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും മുഖ്യമന്തിയായിരുന്ന ഉമ്മന്‍ചാണ്ടി ശ്രമിച്ചു. യുഡിഎഫ് ഭരണം മതഭീകരവാദികളെ സംരക്ഷിച്ചതിന്റെ ദുരന്തമാണ് മാറാട് കൂട്ടക്കൊല. അതിനുപിന്നിലെ എന്‍ഡിഎഫ് കരം ആദ്യമായി ചൂണ്ടിക്കാട്ടിയത് പിണറായി വിജയനും സിപിഐ എമ്മുമാണ്. എന്‍ഡിഎഫിനെതിരെ ജുഡീഷ്യല്‍കമീഷനു മുന്നില്‍ പിണറായി തെളിവ് നല്‍കുകയും ചെയ്തു.എന്‍ഡിഎഫും അതിന്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടും ഇതിനകം 19 അരുംകൊലയാണ് സംസ്ഥാനത്ത് നടത്തിയത്. 2008ല്‍മാത്രം ആറുകൊലപാതകമുള്‍പ്പെടെ 193 ആക്രമണം. അതില്‍ 85ഉം സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ. മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയും മൂന്ന് ആര്‍എസ്എസുകാരെയും 2008ല്‍ കൊലപ്പെടുത്തി. 2001 ജൂണില്‍ നാദാപുരത്ത് സിപിഐ എം പ്രവര്‍ത്തകന്‍ ബിനുവിനെയും തുടര്‍ന്ന് പുനലൂരില്‍ ഏരിയകമ്മിറ്റി അംഗം എം എ അഷറഫിനെ വീട്ടില്‍ കയറിയും എന്‍ഡിഎഫുകാര്‍ വെട്ടിക്കൊന്നു. പ്രദേശത്തെ മഹല്ല് കമ്മിറ്റിയുടെ നിയന്ത്രണം എന്‍ഡിഎഫ് പിടിച്ചെടുക്കുന്നതിനെ എതിര്‍ത്തതിനാണ് അഷറഫിനെ വധിച്ചത്. മതതീവ്രവാദം പ്രചരിപ്പിക്കാന്‍ എന്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങളെ തുടക്കം മുതലേ ശക്തിയായി എതിര്‍ത്തത് സിപിഐ എം ആയിരുന്നു. അതുകൊണ്ടാണ് സിപിഐ എമ്മിനെതിരെ എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും നിരന്തരമായി ആക്രമണം നടത്തിയത്. 2007ല്‍ ബംഗളൂരുവില്‍ സമ്മേളനം ചേര്‍ന്നാണ് എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ടായി രൂപാന്തരം പ്രാപിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സംഘടനകള്‍ ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടായത്.ആര്‍ എസ് ബാബു ദേശാഭിമാനി

1 comment:

chithrakaran:ചിത്രകാരന്‍ said...

ഭീകരവാദികളെ മറന്ന് കണക്കുപുസ്തകം നോക്കി
വിഢിത്തം പുലംബാതെ,... യു.ഡി.എഫ്.ന്റെ കൂടെ സഹകരണത്തോടെ ഭീകരപ്രവര്‍ത്തകരെ
പീടിച്ച് നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള ബുദ്ധിയെങ്കിലും കാണിക്കു സുഹൃത്തെ.
തര്‍ക്കിക്കാനുള്ള സമയമല്ല ഇത്.
പിടിച്ചാലും പിടിച്ചാലും തീരാത്തത്ര ഭീകരന്മാരെ
നിങ്ങള്‍ രണ്ടു മുന്നണിക്കാരുംകൂടി
വളര്‍ത്തിയെടുത്തിട്ടുണ്ട്.
അതിന്റെ കണക്കൊക്കെ നമുക്ക് പിന്നെയും പറയാം.
രാജ്യദ്രോഹികള്‍ക്കു മുന്നില്‍ നിന്ന് ചക്കാളത്തിപോരു നടത്താതിരിക്കാനുള്ള ബുദ്ധിയെങ്കിലും കാണിക്കു.
കേരള ജനത്തെ മറന്ന നിങ്ങളുടേ ഒരു തൊലഞ്ഞ മുന്നണി രാഷ്ട്രീയബോധം !!!