Monday, September 13, 2010

സാമ്പത്തിക മാന്ദ്യത്തെ മറികടന്ന ചൈന

സാമ്പത്തിക മാന്ദ്യത്തെ മറികടന്ന ചൈന
കെ എ വേണുഗോപാലന്‍

1930കളിലെ മഹാമാന്ദ്യകാലത്ത് ലോകത്തില്‍ ഒരേയൊരു സോഷ്യലിസ്റ്റ് രാജ്യം മാത്രമെ ഉണ്ടായിരുന്നുള്ളു. സോവിയറ്റ് യൂണിയന്‍. എന്നാല്‍ അന്നത്തെ മഹാമാന്ദ്യം സോവിയറ്റ് യൂണിയനെ ബാധിച്ചില്ല. ആഗോള മുതലാളിത്തം മാന്ദ്യത്തെ നേരിട്ടുകൊണ്ടിരുന്നപ്പോള്‍ സോവിയറ്റ് സമ്പദ്വ്യവസ്ഥ പുരോഗതിയുടെ പാതയിലായിരുന്നു. എന്നാല്‍ 2008ന്റെ അന്ത്യപാദത്തില്‍ ആരംഭിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി സോഷ്യലിസ്റ്റ് രാഷ്ട്രമായ ജനകീയ ചൈനയെ ബാധിച്ചു. മഹാമാന്ദ്യകാലത്ത് സോവിയറ്റ് യൂണിയന് വികസിത മുതലാളിത്ത രാജ്യങ്ങളുമായി പരിമിതമായ വ്യാപാര ബന്ധങ്ങളേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് ചൈനയുടെ വിദേശ വ്യാപാരത്തില്‍ ഏറിയപങ്കും വികസിത മുതലാളിത്ത രാജ്യങ്ങളുമായാണ്. അതുകൊണ്ടുതന്നെ വികസിത മുതലാളിത്ത രാജ്യങ്ങളിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ചൈനീസ് സാമ്പത്തിക വ്യവസ്ഥയേയും ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുതന്നെയാണ് സംഭവിച്ചതും.

ആഗോള സാമ്പത്തിക പ്രതിസന്ധി ചൈനീസ് സമ്പദ്വ്യവസ്ഥ ഇത:പര്യന്തം അനുഭവിച്ചിട്ടില്ലാത്ത വെല്ലുവിളികളും ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിച്ചത്. ചൈനീസ് ഉല്‍പന്നങ്ങളുടെ അന്തര്‍ദേശീയ വിപണി ഇടിഞ്ഞു. ചില വ്യവസായങ്ങളില്‍ അമിതോല്‍പാദനമുണ്ടായി. വിദേശ ഓര്‍ഡറുകള്‍ കുത്തനെ ഇടിഞ്ഞു. വില്‍പനയില്‍ മാന്ദ്യമുണ്ടാവുകയും ലാഭം ഇടിയുകയും ചെയ്തു. ഇതിന്റെ പ്രത്യാഘാതം ചൈനയുടെ തീരദേശമേഖലകളില്‍നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ചെറുകിട - ഇടത്തരം വ്യവസായങ്ങളില്‍നിന്ന് വന്‍കിട വ്യവസായങ്ങളിലേക്ക് പ്രത്യാഘാതം പടര്‍ന്നുകയറി. കയറ്റുമതി വ്യവസായങ്ങളിലെ പ്രതിസന്ധി മറ്റിതര വ്യവസായങ്ങളിലേക്ക് വ്യാപിച്ചു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചു. വിദേശ കയറ്റുമതി ലക്ഷ്യമിടുന്ന വ്യവസായസ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടപ്പെട്ടു. നഗര പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയിരുന്നവര്‍ തിരിച്ചുപോകാന്‍ നിര്‍ബ്ബന്ധിതരാക്കപ്പെടുകയും ചെയ്തു. 2009ന്റെ ആദ്യപാദത്തില്‍ ജിഡിപി വളര്‍ച്ച കഴിഞ്ഞ പതിനേഴ് വര്‍ഷത്തിലാദ്യമായി 6.1 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ചൈന തുടര്‍ന്നുവരുന്ന സ്ഥായിയായ സാമ്പത്തികവളര്‍ച്ച ഇനി ചൈനയ്ക്ക് തുടരാനാവില്ലെന്ന് മുതലാളിത്ത വൈതാളികര്‍ ആര്‍ത്തുവിളിച്ചു.

ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി ഈ ആഗോള സാമ്പത്തിക പ്രതിസന്ധിയെ വൈരുദ്ധ്യാത്മക വിശകലനത്തിന് വിധേയമാക്കുകയും ചില നിഗനമങ്ങളിലെത്തിച്ചേരുകയും ചെയ്തു. ഒന്നാമതായി വികസനത്തിനുള്ള തന്ത്രപരമായ അവസരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലോകം ഇന്ന് മൊത്തത്തില്‍ സമാധാനത്തിലും വികസനത്തിലും സഹകരണത്തിലും പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. സാര്‍വ്വദേശീയ സാഹചര്യത്തില്‍ തുടര്‍ന്നും സമാധാനത്തിന്റേതായ ദീര്‍ഘമായ ഒരു കാലഘട്ടമുണ്ട്. അത് ചൈനയുടെ വികസനത്തിനനുയോജ്യമായ തന്ത്രപരമായ ഒരു സാഹചര്യമാണ്. രണ്ടാമതായി ചൈനയുടെ സാമ്പത്തികവളര്‍ച്ചയ്ക്കാധാരമായ അടിസ്ഥാന സ്ഥിതിഗതികളും സഹായാത്മക സ്ഥിതിവിശേഷവും മാറ്റമില്ലാതെ തുടരുന്നു. പരിഷ്കരണത്തിലൂടെയും തുറന്ന നയത്തിലൂടെയും കഴിഞ്ഞ മുപ്പതുവര്‍ഷക്കാലമായുണ്ടാക്കിയ ത്വരിതഗതിയിലുള്ള വളര്‍ച്ച ശക്തമായ ഒരു ഭൌതികാടിത്തറയായി വര്‍ത്തിക്കുന്നു. ആഭ്യന്തര വ്യവസായരംഗത്ത് നടത്തിയ പുന:സംഘടന, വ്യവസായവല്‍ക്കരണത്തിലൂടെയും നഗരവല്‍ക്കരണത്തിലൂടെയും നേടിയെടുക്കാന്‍ കഴിഞ്ഞ ചോദനസാധ്യതകള്‍, ശാസ്ത്രസാങ്കേതികരംഗത്ത് നേടിയ പുരോഗതി, പരിസ്ഥിതി സംരക്ഷണ നടപടികള്‍, സാമൂഹ്യ സുരക്ഷാ നടപടികള്‍ ഇതൊക്കെ ദീര്‍ഘകാലത്തേക്ക് ചൈനയുടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നു. മൂന്നാമതായി ആഗോള സാമ്പത്തിക പ്രതിസന്ധി ചൈനയുടെ വികസനത്തിന് അപ്രതീക്ഷിതമായ വെല്ലുവിളികള്‍ മാത്രമല്ല വികസനത്തിനുള്ള അപ്രതീക്ഷിതമായ അവസരങ്ങളും തുറന്നുകൊടുത്തിട്ടുണ്ട്. അന്തര്‍ദേശീയ ചോദനത്തിലുണ്ടായ തകര്‍ച്ച ആഭ്യന്തര ചോദനത്തിനുമേല്‍ നിഷേധാത്മക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ വികസനരീതി മാറ്റിക്കൊണ്ട് അതിനെ മറികടക്കാനാവും. പ്രതികൂല പരിത:സ്ഥിതിയെ ശരിയാ നയങ്ങള്‍ അവലംബിക്കുന്നതിലൂടെ മറികടക്കാനും വെല്ലുവിളികളെ അവസരങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനും കഴിയും.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതത്തെ നേരിടുന്നതിനായി ഒരു പൊതു തത്വമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി അംഗീകരിച്ചത്. "കൃത്യമായി പ്രതികരിക്കുക, ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക, ആവശ്യമായ നടപടികള്‍ തുടര്‍ന്നുകൊണ്ടുപോവുക, പ്രായോഗിക സമീപനം സ്വീകരിക്കുക''. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥൂല സാമ്പത്തിക നയത്തില്‍ കൃത്യമായ ക്രമപ്പെടുത്തലുകള്‍ വരുത്തിയും ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുത്തും പ്രവര്‍ത്തനക്ഷമമായ ഒരു നയം രൂപീകരിച്ചും മുന്നോട്ടുപോയി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഒരു പാക്കേജ് ഉണ്ടാക്കി. അത് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായി പുതുക്കിക്കൊണ്ടിരുന്നു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, സ്ഥായിയായ തുടര്‍ വളര്‍ച്ച ഉറപ്പുവരുത്തുക, സാമൂഹ്യ-സാമ്പത്തികരംഗങ്ങളിലെ ത്വരിത വളര്‍ച്ച ഉറപ്പാക്കുക എന്നിവയായിരുന്നു പാക്കേജിന്റെ ഉള്ളടക്കം. അതേസമയംതന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരവേല നടത്തി. ജനങ്ങളെയും ഉദ്യോഗസ്ഥരേയും ഏകോപിപ്പിച്ചുനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് തുടര്‍ന്നങ്ങോട്ടു നടന്നത്.

ആഭ്യന്തര ചോദനം വര്‍ദ്ധിപ്പിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഉപഭോക്തൃചോദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് ചെലവുകള്‍ വര്‍ധിപ്പിച്ചു. 2 വര്‍ഷത്തിനകം 4 ലക്ഷം കോടി യുവാനാണ് നിക്ഷേപം നടത്തിയത്. അതില്‍തന്നെ 1.18 കോടി യുവാന്‍ നിക്ഷേപം നടത്തിയത് കേന്ദ്ര ഗവണ്‍മെന്റ് നേരിട്ടായിരുന്നു. ജനക്ഷേമത്തിനുതകുന്ന പ്രധാന പ്രോജക്ടുകള്‍, പ്രധാനപ്പെട്ട പശ്ചാത്തല വികസന പദ്ധതികള്‍ എന്നിവയിലാണ് ഈ നിക്ഷേപങ്ങളത്രയും നടന്നത്. ഇതോടൊപ്പംതന്നെ സ്വകാര്യ നിക്ഷേപത്തെയും ആകര്‍ഷിച്ചു. ഉപഭോക്തൃ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന നടപടികള്‍ സ്വീകരിച്ചുകൊണ്ട് ആഭ്യന്തര ചോദനം വര്‍ധിപ്പിച്ചു. കുറഞ്ഞവിലയില്‍ ഗ്രാമീണ വിപണികളില്‍ വാഹനങ്ങളും വീട്ടുപകരണങ്ങളും വിറ്റഴിച്ചു. അതുവഴി ഗ്രാമീണ വിപണിക്ക് പ്രചോദനം നല്‍കി.

വ്യാവസായികരംഗത്ത് ഉത്തേജക നടപടികള്‍ നടത്തി വ്യവസായങ്ങളെ പുന:സംഘടിപ്പിച്ചു. ഘടനാപരമായ മാറ്റങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണിത് നടപ്പാക്കിയത്. ദേശീയ സമ്പദ്വ്യവസ്ഥയുടെ ദീര്‍ഘകാല സുസ്ഥിരതയ്ക്കും മൊത്തത്തില്‍ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ആട്ടോ മൊബൈല്‍, ഇരുമ്പുരുക്ക്, ഉപകരണനിര്‍മ്മാണം തുടങ്ങി നിരവധി പ്രധാന വ്യവസായങ്ങളില്‍ നയപരമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണിത് പ്രാവര്‍ത്തികമാക്കിയത്. കാര്‍ഷികരംഗത്ത് ഗവണ്‍മെന്റ് ചെലവഴിക്കല്‍ വര്‍ദ്ധിപ്പിച്ചു. കൃഷിക്ക് സബ്സിഡികള്‍ വര്‍ധിപ്പിച്ചു നല്‍കി. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 29 നയപരിപാടികള്‍ നടപ്പിലാക്കി. ഊര്‍ജോപഭോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നടപടികളും ശക്തിപ്പെടുത്തി.

പ്രധാന മേഖലകളിലൊക്കെത്തന്നെ പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തി. വളര്‍ച്ച, ആഭ്യന്തര ഉപഭോഗം, പുന:സംഘടന എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ഈ നടപടികള്‍ സ്വീകരിച്ചത്. വിലനിര്‍ണ്ണയം, പൊതുധനകാര്യം, ധനവ്യവസ്ഥ, പൊതുമേഖലാ വ്യവസായങ്ങള്‍ എന്നിവയിലാണ് പരിഷ്കരണ നടപടികള്‍ സ്വീകരിച്ചത്.

ശാസ്ത്ര സാങ്കേതികരംഗത്തെ നവീകരിക്കുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്തി. പുതിയ വഴികള്‍ തുറക്കുന്നതിനും ഒപ്പംതന്നെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനുമുള്ള ഏറ്റവും നല്ല ഉപകരണമാണ് ശാസ്ത്ര-സാങ്കേതികരംഗത്തെ പുതിയ കണ്ടെത്തലുകള്‍. ശാസ്ത്ര-സാങ്കേതികരംഗത്തെ വിപ്ളവകരമായ മുന്നേറ്റങ്ങള്‍ക്കുശേഷമാണ് പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ രൂപപ്പെടാറുള്ളത്. പ്രതിസന്ധി മറികടക്കാന്‍ ആദ്യം കഴിയുന്നത് ശാസ്ത്ര-സാങ്കേതികരംഗത്ത് മികവ് നേടാന്‍ കഴിഞ്ഞവര്‍ക്കായിരിക്കുമെന്നും ചരിത്രം തെളിയിച്ചിട്ടുണ്ട്.

സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ സാമൂഹ്യക്ഷേമ നടപടികള്‍ സ്വീകരിക്കുകയും കൂടുതല്‍ ജനവിഭാഗങ്ങളെ അവയ്ക്കുകീഴില്‍ കൊണ്ടുവരികയും ചെയ്തു. പാര്‍ടിയും ഗവണ്‍മെന്റും ജനക്ഷേമത്തിന് ഉയര്‍ന്ന മുന്‍കൈ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ നയങ്ങളുടെയും നടപടികളുടെയും സവിശേഷത വിപണി ശക്തികളേയും ഗവണ്‍മെന്റ് നടപടികളേയും ദീര്‍ഘകാല വികസനലക്ഷ്യങ്ങളേയും ഹ്രസ്വകാല വികസനലക്ഷ്യങ്ങളേയും രാജ്യാന്തര ചോദനത്തേയും ആഭ്യന്തര ചോദനത്തേയും സമതുലിതപ്പെടുത്തുന്നുവെന്നതാണ്. ഒപ്പം ജനജീവിതം മെച്ചപ്പെടുത്തുകയും ആഭ്യന്തര ചോദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഈ നടപടികളും നയങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍നിന്ന് മുക്തിനേടുന്നതിന് ചൈനയെ ഒരു പരിധിവരെ സഹായിച്ചുവെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. 2009 വര്‍ഷത്തെ ആദ്യ മൂന്നുപാദങ്ങളില്‍ ചൈനയുടെ ജിഡിപി 2008ലെ സമാന കാലഘട്ടത്തെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. കാര്‍ഷികോല്‍പാദനരംഗത്ത് നിര്‍ണായകമായ വര്‍ധനയുണ്ടായി. 2009ല്‍ ലക്ഷ്യമിട്ട 9 ശതമാനത്തിനടുത്ത് ചൈനയുടെ ജിഡിപി വര്‍ധനവുണ്ടാക്കാമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ആഭ്യന്തര ചോദനം വര്‍ധിക്കുകയും ഉപഭോക്തൃ ചെലവില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു. നഗര - ഗ്രാമീണ മേഖലകളില്‍ സ്ഥിര ആസ്തി നിക്ഷേപം 16.8 ലക്ഷം കോടി യുവാനായി വര്‍ധിച്ചു. വര്‍ഷാവര്‍ഷ കണക്കെടുത്താല്‍ അടിസ്ഥാന മേഖലാ നിക്ഷേപം 49.4 ശതമാനം വര്‍ധിച്ചു. സാമ്പത്തിക വികസനത്തിനുള്ള നല്ല ഒരടിത്തറയാണ് ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

സാമ്പത്തിക ഘടന ഗുണപരമായിത്തന്നെ മെച്ചപ്പെട്ടു. വികസനകാര്യത്തില്‍ മേഖലാപരമായിത്തന്നെ സമതുലിതാവസ്ഥയുണ്ടായി. ധനമേഖലയും ബാങ്കിംഗ് രംഗവുമൊക്കെ പ്രതിസന്ധിയെ നേരിടുന്നതിന് കെല്‍പുനേടി. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുകയും സാമൂഹ്യജീവിതം കൂടുതല്‍ സുസ്ഥിരമാവുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്തതിലൂടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും ഗവണ്‍മെന്റും പ്രധാനപ്പെട്ട ചില പാഠങ്ങള്‍ കൂടെ പഠിച്ചു. ചൈനീസ് പ്രത്യേകതകളോടുകൂടിയ സോഷ്യലിസത്തിന്റെ മേന്മ ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരുന്നു ഈ അനുഭവങ്ങള്‍. വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണത്തിനുകീഴില്‍ പ്രധാനപ്പെട്ടതും മാര്‍ഗ്ഗനിര്‍ദ്ദേശക സ്വഭാവത്തോടുകൂടിയതുമായ പങ്ക് നിര്‍വഹിക്കാനാവുമെന്ന് സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടതിന്റെ അനുഭവം തെളിയിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധി കൈകാര്യംചെയ്തതിലൂടെ ഉത്തരവാദിത്വമുള്ള ഒരു വിശാല രാജ്യമാണ് ചൈന എന്ന അതിന്റെ പ്രതിഛായ കൂടുതല്‍ ശക്തിപ്പെടുത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം ഈ പ്രതിസന്ധി നേരിടുന്നതിന് പ്രാപ്തമാണെന്നുകൂടെയാണ് തെളിയിക്കപ്പെട്ടത്.

No comments: