Sunday, September 19, 2010

പാര്‍ലമെന്റിന് പുറത്തും കോഗ്രസ് ഒറ്റപ്പെടുന്നു

പാര്‍ലമെന്റിന് പുറത്തും കോഗ്രസ് ഒറ്റപ്പെടുന്നു
കര്‍ണാടക നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് നിയോജക മണ്ഡലത്തിലും കോഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ആ പാര്‍ടിക്ക് സമീപകാലത്തുണ്ടായ കനത്ത തിരിച്ചടിയാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരണത്തിലെത്തി ഒരുവര്‍ഷം തികയുന്നതിനു മുമ്പാണ് പാര്‍ലമെന്റില്‍ ഒറ്റപ്പെടേണ്ടിവന്നത്. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ ഒരുവര്‍ഷംമുമ്പ് അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റില്‍ നടന്ന ബലപരീക്ഷണത്തില്‍ കേവലഭൂരിപക്ഷം നിലനിര്‍ത്താന്‍ പോലും കഴിഞ്ഞില്ല. പ്രതിപക്ഷത്തുള്ള മായാവതിയുടെ ബിഎസ്പിയുടെ പിന്തുണയോടെയാണ് ബജറ്റ് പാസാക്കിയത്. ബിഎസ്പിയുടെ താല്‍ക്കാലിക പിന്തുണ നിരുപാധികമല്ലതാനും. സിബിഐയെ രാഷ്ട്രീയമുതലെടുപ്പിനുള്ള ഉപകരണമാക്കിയാണ് കോഗ്രസ് പാര്‍ലമെന്റില്‍ താല്‍ക്കാലികമായി ഭൂരിപക്ഷം ഉറപ്പിച്ചത്. കോഗ്രസ് പിന്തുടരുന്ന ജനവിരുദ്ധനയമാണ് പാര്‍ലമെന്റില്‍ കോഗ്രസിനെ ഒറ്റപ്പെടുത്താന്‍ ഇടവരുത്തിയതെന്നതും വ്യക്തമാണ്. കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കാഡൂര്‍, ഗുല്‍ബര്‍ഗ സൌത്ത് നിയോജക മണ്ഡലങ്ങളില്‍ കോഗ്രസിന് രണ്ടാംസ്ഥാനംപോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നത് ആ പാര്‍ടിയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യക്ക് പരാജയം സമ്മതിച്ച് സ്ഥാനം രാജിവക്കേണ്ടിവന്നു. കര്‍ണാടക പിസിസി പ്രസിഡന്റും രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. ഇവിടെ ബിജെപിക്ക് നിലവിലുള്ള സീറ്റ് നഷ്ടപ്പെട്ടു. അവിടെ ദേവഗൌഡ നയിക്കുന്ന ജനതാദള്‍ സെക്കുലറാണ് ജയിച്ചത്. കോഗ്രസിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. അവിടെ ജനതാദള്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. അതായത് കര്‍ണാടകത്തില്‍ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പരാജയത്തില്‍നിന്ന് പാഠം പഠിക്കാതെ ജനവിരുദ്ധത കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതിവിധിയുണ്ടായിട്ടും ഗോഡൌണില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ട ജനങ്ങളുടെ പട്ടിണിമാറ്റാന്‍ വിതരണംചെയ്യാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടാലും കൊണ്ടാലും പഠിക്കുകയില്ലെന്ന നിലപാടാണ് തുടരുന്നത്. അയല്‍സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ കോഗ്രസിന് നല്‍കിയ കനത്ത തിരിച്ചടി കേരളത്തിലും ആവര്‍ത്തിക്കുന്നതിന് വഴിതെളിക്കുമെന്നതില്‍ സംശയംവേണ്ട.

No comments: