Tuesday, August 9, 2011

മുഖ്യമന്ത്രിക്ക് ഏത് അന്വേഷണത്തിലും ഇടപെടാനും ഏത് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും കഴിയും,ഇത് അറിയാത്തവരാണോ യു ഡി ഫുകാര്‍

മുഖ്യമന്ത്രിക്ക് ഏത് അന്വേഷണത്തിലും ഇടപെടാനും ഏത് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും കഴിയും,ഇത് അറിയാത്തവരാണോ യു ഡി ഫുകാര്‍


തിരു: മുഖ്യമന്ത്രിപദവി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. പകരം തന്റെ വിശ്വസ്തനും ഗ്രൂപ്പുകാരനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വകുപ്പ് ഏല്‍പ്പിച്ചു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വകുപ്പ് ഒഴിഞ്ഞത്. പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിലും കരുക്ക് കൂടുതല്‍ മുറുകുകയാണ്. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടുവെന്നോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നോ ആക്ഷേപം വരാതിരിക്കാനാണ് വകുപ്പ് ഒഴിഞ്ഞതെന്നാണ് വിശദീകരണം. എന്നാല്‍ , മുഖ്യമന്ത്രിക്ക് ഏത് അന്വേഷണത്തിലും ഇടപെടാനും ഏത് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും കഴിയും. വിജിലന്‍സ് മന്ത്രിക്ക് തന്നെ മുഖ്യമന്ത്രിക്ക് വിധേയനായേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതിനാല്‍ വകുപ്പ് കൈമാറ്റം വെറും കണ്ണില്‍പൊടിയിടലാണെന്ന് ഭരണപക്ഷത്തുള്ളവരും സമ്മതിക്കുന്നു.
മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതുകൊണ്ടു മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്ന് നിയമവിദഗ്ധരും വിലയിരുത്തുന്നു. വിജിലന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും ആഭ്യന്തര വകുപ്പിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞിട്ടില്ല. വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാവട്ടെ പൊതുഭരണവകുപ്പിന് കീഴിലും. ഈ വകുപ്പും ഉമ്മന്‍ചാണ്ടിയുടെ കയ്യിലാണ്. കോടതിവിധി അത്യന്തം ഗൗരവമുള്ളതാണെന്ന പ്രതിപക്ഷ നിലപാട് സാധൂകരിക്കുന്നതാണ് വിജിലന്‍സ് വകുപ്പ് പെട്ടെന്ന് ഒഴിയാനുള്ള തീരുമാനം. മുഖ്യമന്ത്രി പദത്തില്‍ തുടരുന്നതിനെ ന്യായീകരിക്കാന്‍ ഇതുവരെ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുമില്ല. രാജിവയ്ക്കാത്തതിന് പറയുന്ന ഏക കാരണം, തുടരാന്‍ ആന്റണി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്. എ കെ ആന്റണി നിര്‍ദേശിക്കുന്നതുകൊണ്ട് മാത്രം, ഈ കേസിലെ നിയമപരവും ധാര്‍മികവുമായ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് എത്രനാള്‍ തുടരാനാവുമെന്ന സംശയം കോണ്‍ഗ്രസ്-യുഡിഎഫ് വൃത്തങ്ങളിലുമുണ്ട്.
വിജിലിന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട് കോടതിയില്‍ എത്തി അന്തസ്സ് നഷ്ടപ്പെടുംവരെ രാജി നീട്ടിക്കൊണ്ടുപോകണോ എന്നതാണ് ചോദ്യം. നീതിപീഠത്തോട് പൂര്‍ണ ബഹുമാനമാണെന്ന് വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ ഉടനെ മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുകൂല വിധി വരുമ്പോള്‍ നല്ലതെന്നും എതിരാകുമ്പോള്‍ മോശമെന്നും പറയാനാകില്ലെന്നും വിജിലന്‍സ് കോടതിക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇതിനിടെ, വിജിലന്‍സിന്റെ ചുമതല തിരുവഞ്ചൂരിന് കൈമാറുന്ന കത്ത് ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് നല്‍കി. ദൗത്യം പൂര്‍ണ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവിനെ വിമര്‍ശിച്ച അദ്ദേഹം, മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തിയില്ലെന്ന് അവകാശപ്പെട്ടു. തിരുവഞ്ചൂര്‍ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്താല്‍ അന്വേഷണം ഏതു രൂപത്തിലാകുമെന്ന് സൂചിപ്പിക്കുന്നതാണ് ഈ പ്രതികരണം.

1 comment:

ജനശബ്ദം said...

മുഖ്യമന്ത്രിക്ക് ഏത് അന്വേഷണത്തിലും ഇടപെടാനും ഏത് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും കഴിയും,ഇത് അറിയാത്തവരാണോ യു ഡി ഫുകാര്‍