Saturday, April 9, 2011

പ്രചാരണം നാളെ തീരും മുന്‍കൈ നിലനിര്‍ത്തി എല്‍ഡിഎഫ്

പ്രചാരണം നാളെ തീരും മുന്‍കൈ നിലനിര്‍ത്തി എല്‍ഡിഎഫ്.
തിരു: സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയ സംഭവവികാസങ്ങളും സജീവ ചര്‍ച്ചാ വിഷയമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും. ഭരണത്തുടര്‍ച്ചയ്ക്ക് അംഗീകാരം തേടി എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുമ്പോള്‍ വിവാദങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണം കുരുക്കിനിര്‍ത്താനാണ് യുഡിഎഫ് പാടുപെട്ടത്. പത്ര-ദൃശ്യമാധ്യമങ്ങളുടെ പൂര്‍ണപിന്തുണ ഇതിനുണ്ടായെങ്കിലും രാഷ്ട്രീയകാര്യങ്ങള്‍തന്നെ ചര്‍ച്ചാവിഷയമാക്കി യുഡിഎഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ എല്‍ഡിഎഫ് വിജയിച്ചു. സോണിയാഗാന്ധിയുടെ പ്രചാരണം പൊളിഞ്ഞതിന്റെ പിറകെ പ്രധാനമന്ത്രിയുടെയും രാഹുല്‍ഗാന്ധിയുടെയും യോഗങ്ങള്‍ ദയനീയമാംവിധം ശുഷ്കമായത് കോഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായി. രാഹുലിന്റെ യോഗങ്ങള്‍ക്ക് ആളെകിട്ടിയില്ലെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍പോലും ശനിയാഴ്ച റിപ്പോര്‍ട് ചെയ്തു. കോഗ്രസിന്റെ ദേശീയ നേതാക്കളുടെ യോഗങ്ങള്‍ മുമ്പൊരു കാലത്തും ഇതുപോലെ പൊളിഞ്ഞിട്ടില്ല. അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍തന്നെയാണ് മുഖ്യമായും എല്‍ഡിഎഫ് വിശദീകരിക്കുന്നത്. അതോടൊപ്പം യുഡിഎഫ് ഭരണകാലത്തെ അഴിമതികളും സ്ത്രീപീഡനങ്ങളും പ്രചാരണരംഗത്ത് നിറഞ്ഞുനിന്നു. ഐസ്ക്രീം പാര്‍ലര്‍ പെവാണിഭം അടക്കമുള്ള കേസുകള്‍ കേരളസമൂഹം വീണ്ടും സജീവമായി ചര്‍ച്ചചെയ്തു. യുഡിഎഫിനെയും എല്‍ഡിഎഫിനെയും താരതമ്യം ചെയ്യുന്നതിന് ഇത് വഴിയൊരുക്കി. യുഡിഎഫ് ഭരണകാലത്തെ ജീര്‍ണതകളും പ്രചാരണരംഗത്ത് മുഴങ്ങിക്കേട്ടു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി പറയാനാകാതെ യുഡിഎഫ് വിഷമിച്ചു. കേന്ദ്രത്തിലെ അമ്പരപ്പിക്കുന്ന അഴിമതിയും വിലക്കയറ്റം സൃഷ്ടിക്കുന്ന സാമ്പത്തികനയങ്ങളും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. ഇതിനൊന്നും മറുപടി പറയാനാകാതെ കുഴങ്ങിയ യുഡിഎഫ് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി. മാധ്യമങ്ങളില്‍ ഇത് വന്‍ ചര്‍ച്ചയാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനംചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ചതായി നുണപ്രചരിപ്പിച്ചു. ഇതൊക്കെ വിപരീതഫലമാണുണ്ടാക്കിയത്. ലതിക സുഭാഷിനെ അധിക്ഷേപിച്ചെന്ന മുറവിളി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍തന്നെ തള്ളുകയുംചെയ്തു. ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ ശനിയാഴ്ച സമാപിച്ച അണ്ണ ഹസാരെയുടെ നിരാഹാര സമരത്തിലും പ്രതിക്കൂട്ടിലായത് കേന്ദ്രസര്‍ക്കാരാണ്. രണ്ടു രൂപ അരി പദ്ധതിക്കെതിരെ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചതും അന്യസംസ്ഥാന ലോട്ടറികാര്യത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതുമൊക്കെ യുഡിഎഫിന് പ്രചാരണരംഗത്ത് കൂടുതല്‍ ക്ഷീണമുണ്ടാക്കി. ലോട്ടറി എല്‍ഡിഎഫിനെതിരായ പ്രചാരണവിഷയമാക്കാനുള്ള നീക്കം തിരിച്ചടിയായി. കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളിയും ലോട്ടറിമാഫിയയുമായി കോഗ്രസിനുള്ള ബന്ധവും കോടതിയുടെ പരാമര്‍ശത്തിലൂടെ തുറന്നുകാണിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ പതിവായി ചര്‍ച്ചചെയ്യുന്ന ഭരണവിരുദ്ധവികാരം ഇല്ലാത്തതാണ് യുഡിഎഫിനെ വല്ലാതെ ക്ഷീണിപ്പിച്ചത്. പ്രചാരണവിഷയങ്ങളില്‍ ഇരുട്ടില്‍ തപ്പിയ കോഗ്രസ് ഹൈടെക് പ്രചാരണരീതികളും പ്രയോഗിച്ചുനോക്കി. ഇവന്റ് മാനേജ്മെന്റ് ടീമുകളെ രാഹുല്‍ഗാന്ധി നേരിട്ട് നിയോഗിച്ചു.

No comments: