Saturday, April 9, 2011

"പ്ളീസ് കസേരയിലിരിക്കൂ... രാഹുല്‍ജി എത്തിപ്പോയി''

"പ്ളീസ് കസേരയിലിരിക്കൂ... രാഹുല്‍ജി എത്തിപ്പോയി''




കൊച്ചി/ ചാലക്കുടി/ പത്തനംതിട്ട: 'രാഹുല്‍ഗാന്ധിയെ കാണാനെത്തിയ കോഗ്രസ് പ്രവര്‍ത്തകരേ... കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ദയവുചെയ്ത് പൊതുയോഗവേദിയിലേക്ക് കയറിയിരിക്കണം. രാഹുല്‍ജി വരുമ്പോള്‍ നീണ്ട കരഘോഷം മുഴക്കണം.' ചാലക്കുടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയില്‍ ആളുകള്‍ കുറഞ്ഞതോടെ യുവനേതാവ് മൈക്കിലൂടെ അനൌസ് ചെയ്യുകയാണ്. എന്നിട്ടും പ്രവര്‍ത്തകര്‍ കസേരയില്‍ ഇരിക്കാതായതോടെ, ഖദര്‍ ധരിച്ച നേതാക്കളെ നിര്‍ബന്ധപൂര്‍വം കസേരയില്‍ ഇരുത്തിയാണ് മുന്‍നിര നിറച്ചത്. സോണിയഗാന്ധിക്കു പിന്നാലെ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെയും രാഹുലിന്റെയും പൊതുയോഗങ്ങളില്‍ ആളുകള്‍ കയറാത്ത വെപ്രാളത്തിലാണ് യുഡിഎഫും കോഗ്രസ് നേതാക്കളും. രാഹുല്‍ഗാന്ധി ശനിയാഴ്ച കേരളത്തില്‍ പങ്കെടുത്ത എല്ലാ പരിപാടികള്‍ക്കും ആളില്ലാക്കസേരകളാണ് ആതിഥ്യമരുളിയത്. "കോഗ്രസ് പ്രവര്‍ത്തകരെല്ലാം തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ തിരക്കിലാണെന്നും രാഹുല്‍ജി പങ്കെടുക്കുന്ന സുപ്രധാനയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അവര്‍ക്ക് ആത്മാര്‍ഥമായ ഖേദമുണ്ടെന്നും'' സ്വാഗതപ്രസംഗത്തില്‍ മുന്‍കൂര്‍ജാമ്യമെടുത്താണ് എറണാകുളം രാജേന്ദ്രമൈതാനിയില്‍ ഡിസിസി പ്രസിഡന്റ് ആശ്വാസംകൊണ്ടത്. രാജേന്ദ്ര മൈതാനത്ത് നിരത്തിയിട്ട ആയിരത്തോളം കസേരകളില്‍ ആളുണ്ടായത് 400 എണ്ണത്തില്‍മാത്രം. ഇതില്‍ നൂറോളം പേര്‍ മഫ്തിയിലും അല്ലാതെയും സുരക്ഷയ്ക്കായി വിന്യസിച്ച പൊലീസുകാരും. റോഡില്‍ക്കൂടി പോകുന്നവര്‍ക്ക് കാണാന്‍കഴിയാത്ത രീതിയില്‍ മൈതാനി വെള്ളത്തുണികൊണ്ട് അടച്ചുകെട്ടിയിരുന്നു. ശുഷ്കമായ സദസ്സിനോടു സംസാരിച്ച് രാഹുല്‍ഗാന്ധി മടങ്ങിയതോടെ പ്രവര്‍ത്തകര്‍ കുറഞ്ഞതിനെച്ചൊല്ലി നേതാക്കന്മാര്‍ തമ്മില്‍ പഴിചാരലും തുടങ്ങി. അമ്പലപ്പുഴയിലെ രാഹുലിന്റെ വേദിയായ അറവുകാട് ദേവീക്ഷേത്ര മൈതാനിയില്‍ ഒഴിഞ്ഞുകിടന്ന കസേരകള്‍ നിറയ്ക്കാനും സംഘാടകര്‍ക്ക് കഴിഞ്ഞില്ല. 'വെയിലല്ല നമുക്ക് പ്രശ്നം, രാഹുല്‍ ഗാന്ധിയാണ്. ഒഴിഞ്ഞ കസേരകള്‍ നിറച്ച് നമ്മള്‍ പാര്‍ടിയോടുള്ള കൂറ് പ്രകടമാക്കണം. അദ്ദേഹം എത്തുമ്പോള്‍ ഒരു കസേരപോലും ഒഴിഞ്ഞു കിടക്കാന്‍ ഇടയാവരുത്.' സംഘാടകര്‍ ഇങ്ങനെ മൈക്കിലൂടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കേള്‍ക്കാന്‍ വെയിലത്തും തണലത്തുമായി ഏറെപ്പേരൊന്നും ഉണ്ടായില്ല. 'നാളെ ദേശാഭിമാനിയില്‍ ഒഴിഞ്ഞ കസേരകളുടെ പടമായിരിക്കും വരിക' എന്ന് പിന്നില്‍ തണലുപറ്റി ഇരുന്നവരോടായി കോഗ്രസ് പ്രവര്‍ത്തകന്‍ ഓടിനടന്ന് പറഞ്ഞതും ആരും ചെവിക്കൊണ്ടില്ല. ചെങ്ങന്നൂരിലെ പരിപാടയിലും കാര്യമായ പ്രതികരണമുണ്ടാക്കാന്‍ രാഹുലിനായില്ല. പത്തനംതിട്ടയില്‍ ജില്ലാ സ്റേഡിയത്തിലായിരുന്നു സ്വീകരണം. ഗ്രൌണ്ടില്‍ 1400 കസേരമാത്രമാണ് സജ്ജീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് രാഹുല്‍ എത്തിയപ്പോള്‍ ഉണ്ടായ ജനക്കൂട്ടവും ആവേശവും ഇത്തവണ കണ്ടില്ല എന്നതും ശ്രദ്ധേയം. ചാലക്കുടിയില്‍ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ചായിരുന്നു പരിപാടി. ചാലക്കുടി ടൌഹാളിനടുത്ത് മൈതാനത്തിലായിരുന്നു പൊതുറാലി. മൈതാനം നിറഞ്ഞുകവിയുമെന്നു പ്രതീക്ഷിച്ച് പിന്‍ഭാഗത്തെ മതില്‍ പൊളിച്ച് വിപുലമായ സൌകര്യമൊരുക്കിയിരുന്നു. എന്നാല്‍, നിശ്ചിത മൈതാനംപോലും നിറഞ്ഞില്ല. മൂവായിരത്തോളം കസേരയാണ് നിരത്തിയിരുന്നത്.

No comments: