Saturday, April 9, 2011

യുഡിഎഫ് കാലത്ത് 267.81 കോടി നഷ്ടം പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം 870 കോടി

യുഡിഎഫ് കാലത്ത് 267.81 കോടി നഷ്ടം പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം 870 കോടി
തിരു: സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ച ലാഭം 870 കോടിയായി. എല്‍ഡിഎഫിന്റെ ആദ്യ നാലുവര്‍ഷം ഈ സ്ഥാപനങ്ങള്‍ 580.69കോടിയാണ് ലാഭമുണ്ടാക്കിയത്. 2010-11ലെ അവസാനകണക്ക് വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും ഇത് 290-300കോടി രൂപയിലെത്തുമെന്നാണ് സൂചന. യുഡിഎഫ് ഭരണത്തില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ 267.81കോടിരൂപയാണ് നഷ്ടമുണ്ടാക്കിയത്. രാജ്യത്തെ മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നാണ് പുതിയ നിക്ഷേപസാഹചര്യ സൂചിക. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്നതുമായ വ്യവസായങ്ങള്‍ ലാഭത്തിലേക്ക് ഉയര്‍ന്നു. സംസ്ഥാന പൊതുമേഖലയിലുള്ള ഒന്നോ രണ്ടോ സ്ഥാപനങ്ങള്‍ ഒഴികെ ഇന്ന് എല്ലാ സ്ഥാപനങ്ങളും ലാഭത്തിലേക്കെത്തിക്കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ വ്യവസായവകുപ്പിനുകീഴിലുള്ള 12 പൊതുമേഖലാസ്ഥാപനങ്ങള്‍ മാത്രമാണ് നാമമാത്രമായെങ്കിലും ലാഭത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അവയുടെ എണ്ണം 35ആയി ഉയര്‍ത്താനായി. എല്‍ഡിഎഫ് ഭരണത്തില്‍ വ്യവസായവകുപ്പ് 245.17കോടിരൂപ മുതല്‍മുടക്കുള്ള 13വന്‍കിട വ്യവസായവും 48.44കോടിയുടെ എട്ട് ഇടത്തരം വ്യവസായവും തുടങ്ങി. 170കോടി രൂപ മുതല്‍മുടക്കില്‍ പത്ത് പുതിയ വ്യവസായസംരംഭങ്ങളും 275കോടി മുതല്‍മുടക്കില്‍ പ്രധാന നവീകരണപദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ചവറയില്‍ സ്ഥാപിച്ച 140കോടിരൂപയുടെ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറി, ടെല്‍ക്-എന്‍ടിപിസി സംയുക്തസംരംഭം, ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് എന്നിവയും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. കോഴിക്കോട്ടെ സ്റ്റീല്‍ കോംപ്ളക്സ് കേന്ദ്ര നവരത്ന കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സംയുക്തപ്രവര്‍ത്തനം തുടങ്ങി. ചേര്‍ത്തല ഓട്ടോകാസ്റ്റ് സില്‍ക്ക് യൂണിറ്റുകള്‍ റെയില്‍വേയുമായി ചേര്‍ന്ന് റെയില്‍വേ ബോഗി നിര്‍മാണ യൂണിറ്റിന് നടപടിയാരംഭിച്ചു. കാസര്‍കോട് എച്ച്എഎല്ലിന്റെ പുതിയ സ്ട്രാറ്റജിക് ഇലക്ട്രോണിക് യൂണിറ്റ്, കളമശേരിയില്‍ ബിഇഎല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട് സെന്റര്‍ എന്നിവയും എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാവുന്ന സംരംഭങ്ങളാണ്. മുന്‍സര്‍ക്കാര്‍ അടച്ചുപൂട്ടിയ മലബാര്‍ സ്പിന്നിങ് മില്ലും ലിക്വിഡേഷന്‍ പ്രക്രിയയിലായിരുന്ന ബാലരാമപുരം സ്പിന്നിങ് മില്ലും പുനരുദ്ധരിച്ച് വീണ്ടും ഉല്‍പ്പാദനം തുടങ്ങി. വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന കോമളപുരം സ്പിന്നിങ്മില്ലും തുറന്നുപ്രവര്‍ത്തിക്കുന്നു. ചെറുകിട വ്യവസായമേഖലയില്‍മാത്രം 1.64ലക്ഷം പേര്‍ക്കും വന്‍കിട വ്യവസായമേഖലയില്‍ 2601പേര്‍ക്ക് നേരിട്ടും 1540പേര്‍ക്ക് പരോക്ഷമായും ഇക്കാലയളവില്‍ തൊഴില്‍ ലഭിച്ചു. ടി എന്‍ സീന

No comments: