Wednesday, January 13, 2010

വേണ്ടത് സഹകരണം

വേണ്ടത് സഹകരണം

കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചുനിന്ന് ഭീകരവാദ-തീവ്രവാദശക്തികളെ ഒറ്റപ്പെടുത്തണം. അതിന് സര്‍ക്കാറുമായി സഹകരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്

കോടിയേരി ബാലകൃഷ്ണന്‍

ആഭ്യന്തരമന്ത്രി


പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാലത്തിനൊപ്പം പംക്തിയില്‍ 'ഭീകരമായ വീഴ്ചകള്‍' എന്ന പേരില്‍ ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തി ആരോപിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പല സന്ദര്‍ഭങ്ങളിലും നടത്തിയ ആക്ഷേപങ്ങളുടെ ആകെത്തുകയാണ്. ഒരുനുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് ജനം വിശ്വസിച്ചുകൊള്ളുമെന്ന ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ആവര്‍ത്തനമാണത്.
കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ യു.ഡി.എഫിന്റെ കാലത്തുത്തന്നെ ലഭ്യമായിരുന്നു. എങ്കില്‍ നടപടി സ്വീകരിക്കാന്‍ ''എല്‍.ഡി.എഫ്. ഗവണ്‍മെന്റ് മൂന്നുവര്‍ഷം എന്തിന് താമസിപ്പിച്ചു'' എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 2005 സപ്തംബറില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ യു.ഡി.എഫ്. ഭരണകാലത്തെ പോലീസുദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളെല്ലാം ലഭ്യമായിരുന്നുവെന്ന് തുടരന്വേഷണത്തിലാണ്പുറത്തുവന്നത്.
ഒരു സര്‍ക്കാര്‍ മാറി മറ്റൊന്ന് അധികാരത്തില്‍ വന്നാല്‍ ഉടന്‍ മുന്‍ ഗവണ്‍മെന്റിന്റെ കാലത്തു നടന്ന എല്ലാ കേസുകളും തുടരന്വേഷണത്തിന് വിധേയമാക്കാന്‍ തീരുമാനിക്കാറില്ല. ശ്രദ്ധയില്‍ പെടുകയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയോ ചെയ്യുമ്പോഴാണ് തുടരന്വേഷണം നിര്‍ദേശിക്കാറ്.
കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട ഒരു പ്രതി കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടു എന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്നാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തുടരന്വേഷണം നടത്തിയത്. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ലഭിച്ച തെളിവുകളെല്ലാം യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്തുതന്നെ പോലീസിന് ലഭിച്ചിരുന്നു എന്ന വസ്തുത മനസ്സിലായത്.
യു.ഡി.എഫ്. ഭരണകാലത്ത് രജിസ്റ്റര്‍ചെയ്ത കളമശ്ശേരി കേസില്‍ ഒന്നാം പ്രതിയാക്കി ചേര്‍ത്തയാള്‍ സംഭവവുമായി ബന്ധമില്ലാത്തയാളായിരുന്നെന്നും ഇപ്പോള്‍ കുപ്രസിദ്ധിയാര്‍ജിച്ച ഭീകരവാദി തടിയന്റവിട നസീറായിരുന്നു ഒന്നാംപ്രതിയെന്നും അയാളെ ഒഴിവാക്കുന്നതിനാണ് മറ്റൊരാളെ ഒന്നാംപ്രതിസ്ഥാനത്ത് കൊണ്ടുവന്നത് എന്നും വ്യക്തമായിരിക്കുകയാണ്. 1999ല്‍ രജിസ്റ്റര്‍ചെയ്യപ്പെട്ട നായനാര്‍ വധക്കേസിലെ പ്രതിയായ തടിയന്റവിട നസീറിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന് എന്തായിരുന്നു വ്യഗ്രത?
തടിയന്റവിട നസീറിനെ കേരള പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചു എന്നതാണ് ഇപ്പോള്‍ തുടര്‍ച്ചയായി ഉന്നയിച്ചുവരുന്ന ഒരാക്ഷേപം. എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഒരു സംഭവമുണ്ടായിട്ടില്ല. പലതവണ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് 2002 ഡിസംബറില്‍ കണ്ണൂര്‍ സിറ്റി സി.ഐ.യെ എന്‍.ഡി.എഫുകാര്‍ ആക്രമിച്ച കേസില്‍ തടിയന്റവിട നസീര്‍ പ്രതിയായിരുന്നു. ഇയാള്‍തന്നെയാണ് 2005ലെ കളമശ്ശേരി ബസ് കത്തിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങളില്‍ പങ്കാളിയായിട്ടുള്ളത്. എന്‍.ഡി.എഫുമായി യു.ഡി.എഫിനുണ്ടായ ബാന്ധവംമൂലമാണോ കളമശ്ശേരി കേസിലെ പ്രതിസ്ഥാനത്തുനിന്നും തടയന്റവിട നസീറിനെ ഒഴിവാക്കിയത് എന്നതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് മൗനംപാലിക്കുകയാണ്.
കണ്ണൂര്‍ സി.ഐ.യെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 2002ല്‍ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്താണ് നസീര്‍ പിടിയിലായതും പോലീസ് പിന്നീട് വിട്ടയച്ചതും എന്നതാണ് വസ്തുത. അത് എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്താണെന്ന് പ്രചരിപ്പിക്കുന്നത് യു.ഡി.എഫിന്റെ 'ഭീകരമായ വീഴ്ച'കളില്‍നിന്നും ശ്രദ്ധതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമം മാത്രമാണ്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയായ മജീദ് പറമ്പായി 2002ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ആളായിരുന്നു. 2004 ഫിബ്രവരി 23ന് അദ്ദേഹം വളരെ ആഘോഷപൂര്‍വം താന്‍ കോണ്‍ഗ്രസ് ഐ.യില്‍ ചേര്‍ന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. 2004-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മജീദ് പറമ്പായി 2005-ല്‍ നടന്ന കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവത്തില്‍പങ്കെടുത്തിരുന്നു എന്നാണ് കേസ്. കോണ്‍ഗ്രസ് ഐക്കാരനായ ഒരാള്‍ ബസ് കത്തിക്കല്‍ സംഭവത്തില്‍ പങ്കാളിയായതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?
കോയമ്പത്തൂര്‍ പ്രസ് ക്ലബ് ബോംബ് വെച്ചു തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ 14 മാസം റിമാന്‍ഡിലാവുകയും ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നതുമായ ഷബീറിനെ തൃക്കാക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയാക്കിയതിനെക്കുറിച്ച് എന്തു പറയാനുണ്ട്? എല്‍.ഡി.എഫ്. ഭരണമാണ് തീവ്രവാദികളെ രക്ഷിക്കുന്നത് എന്നാക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് ഇത്തരം കാര്യങ്ങളൊന്നും കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ട്?
തീവ്രവാദ -ഭീകരവാദ പ്രവര്‍ത്തനം ഇന്ന് രാജ്യം നേരിടുന്ന മുഖ്യവിപത്തുകളിലൊന്നാണ്. മുന്‍കാലത്തേതിനേക്കാള്‍ രാഷ്ട്രീയമായും ഭരണപരമായും ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടുന്ന പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട് എന്നു കണക്കിലെടുത്താണ് എല്‍.ഡി.എഫ്. ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പുറത്തുവരുന്ന സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ രാഷ്ട്രീയമോ മതപരമോ ആയ ബന്ധങ്ങളൊന്നുംനോക്കാതെ നിയമാനുസൃതമായ നടപടിയാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഫലമായാണ് മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന സംഭവങ്ങളില്‍ നടപടി സ്വീകരിക്കാത്ത പ്രശ്‌നങ്ങളിലുള്‍പ്പെടെ അന്വേഷണം നടത്തി 60 ല്‍പ്പരം പേരെ നിയമത്തിന്റെ മുന്നിലെത്തിക്കുവാന്‍ സാധിച്ചത്.
2006 മാര്‍ച്ചില്‍ യു.ഡി.എഫിന്റെ കാലത്താണ് കോഴിക്കോട്ട് ഇരട്ടസേ്ഫാടനം നടന്നത്. അന്ന് ഇതു സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആ കേസ് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സൂചന ലഭിച്ചപ്പോഴാണ് കേസ് എന്‍.ഐ.എ.യോട് ഏറ്റെടുക്കുവാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്‍.ഐ.എ.യ്ക്ക് ഈ കേസ് കൈമാറിയിട്ടും കേരളാപോലീസ് നടത്തിയ തുടര്‍ച്ചയായ അന്വേഷണത്തില്‍ക്കൂടിയാണ് യൂസഫിനെ 2009 ഡിസംബര്‍ 29ന് പിടികൂടിയത്. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്താല്‍ പങ്ക് വ്യക്തമാകുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്നത് അറിയാത്ത കാര്യമല്ലല്ലോ? അതുകൊണ്ട് ഇതു സംബന്ധിച്ച് അദ്ദേഹം ഉയര്‍ത്തുന്ന വാദങ്ങള്‍ ബാലിശമാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താമോ?
2001 സപ്തംബര്‍ 21 നാണ് സിമിയെ നിരോധിക്കുന്നത് . നിരോധനം പ്രഖ്യാപിച്ച ഉടനെ സിമിക്കെതിരെ യു.ഡി.എഫ്.ഗവണ്‍മെന്റിന്റെ കാലത്ത് 2002 ഫിബ്രവരി വരെ 17കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് അധികാരത്തില്‍ നിന്നു പോകുന്നതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
തീവ്രവാദ സംഘടനകളോട് യു.ഡി.എഫ്. സ്വീകരിച്ച സമീപനമായിരുന്നു നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍പോലും ഉള്ള സംവിധാനം കേരളത്തിലില്ലാതാക്കിയത്. എല്‍.ഡി.എഫ്.ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷമാണ് 2006 മുതല്‍ ഇവരുടെ പ്രവര്‍ത്തനം പരിശോധനയ്ക്ക് വിധേയമാക്കിത്തുടങ്ങിയത്. അതിന്റെ ഭാഗമായാണ് 2006 ആഗസ്ത് 15ന് പാനായിക്കുളത്ത് നടത്തിയ സിമി യോഗം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്ന് അന്വേഷണം ആരംഭിച്ച സന്ദര്‍ഭത്തില്‍ കേരളത്തിലെ പല സംഘടനകളും ഗവണ്‍മെന്റിനെതിരെ സൃഷ്ടിച്ച വാദകോലാഹലങ്ങളെ പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുകയായിരുന്നു്‌ള്‌ള.
വാഗമണ്ണില്‍ നടത്തിയ സിമി പരിശീല ക്യാമ്പ് സംബന്ധിച്ച് വിവരം കിട്ടിയപ്പോള്‍ത്തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ 19.06.2008 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി.യുടെ പ്രത്യേകാന്വേഷണസംഘം 39 പേരെ പ്രതികളായി കണ്ടെത്തി നടപടികള്‍ സ്വീകരിച്ചു. ഗുജറാത്ത് പോലീസ് അറിയിച്ചപ്പോഴാണ് ക്യാമ്പ് സംബന്ധിച്ച് കേരള പോലീസ് അറിഞ്ഞത്എന്ന് ലേഖനത്തില്‍ പറയുന്നത് വസ്തുതകള്‍ ബോധ്യമല്ലാത്തതുകൊണ്ടല്ല. കാരണം ഇത്‌സംബന്ധിച്ച കാര്യങ്ങളെല്ലാം സര്‍ക്കാര്‍തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഗുജറാത്തില്‍ സേ്ഫാടനമുണ്ടായത് 2008 ജൂലായ് 25നാണ്. വാഗമണ്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ജൂണ്‍ 19നും. ഗുജറാത്ത് സംഭവത്തിന് ശേഷം അവിടത്തെ പോലീസാണ് വാഗമണ്‍ ക്യാമ്പ് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയതെന്ന ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ വാദം കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് ഏറ്റുപിടിക്കുന്നത് ശരിയാണോ? കേരള പോലീസിനെ ഇടിച്ചുകാണിച്ച് മനോവീര്യവും കഴിവും വിലകുറച്ച് കാണിക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
2001ലെ തിരഞ്ഞെടുപ്പില്‍ രണ്ടുസീറ്റ് പി.ഡി.പി.ക്ക് മത്സരിക്കാന്‍ വിട്ടുകൊടുത്ത് അവരുമായി പരസ്യ മുന്നണിയുണ്ടാക്കി അധികാരത്തില്‍ വന്ന എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളുടെ കാലത്താണ് ഏറ്റവും കൂടുതല്‍ തീവ്രവാദ-അക്രമസംഭവങ്ങളുണ്ടായത്. മാറാട് കലാപങ്ങളുള്‍പ്പെടെ പ്രധാനപ്പെട്ട ഒരു ഡസനോളം സംഭവങ്ങള്‍ ആ കാലത്തുണ്ടായി. 14 പേര്‍ കൊലചെയ്യപ്പെട്ടു.
'91-96ലെ യു.ഡി.എഫ്. ഭരണകാലത്തും വേങ്ങര പൈപ്പ്‌ബോംബ് സംഭവവും മലപ്പുറത്ത് തിയേറ്ററുകള്‍ തീയിട്ട സംഭവവും കുപ്രസിദ്ധമായിരുന്നു. '96ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച നടപടികളിലൂടെയാണ് ഇതിന് നിയന്ത്രണം വരുത്താന്‍ കഴിഞ്ഞത്. ആ കാലത്ത് നടന്ന അന്വേഷണത്തിലാണ് യു.ഡി.എഫ്. അധികാരത്തിലിരുന്നപ്പോള്‍ നടന്നതുപോലുള്ള തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ കഴിയാതെവന്നതിലുള്ള അസഹിഷ്ണുത കാരണം മുഖ്യമന്ത്രി നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കാര്യം പുറത്തുവന്നതും ഒമ്പതുപേരെ പിടികൂടിയതും.
നായനാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ തടിയന്റവിട നസീറിന്റെ ഉമ്മ നല്‍കിയ പരാതി സ്വീകരിച്ച് ആ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേരളജനത മാപ്പ് നല്‍കാത്ത ഒരു തെറ്റായിട്ടാവും ഈ നടപടിയെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. ഇക്കാര്യം പുറത്തുവന്നതിലുള്ള വിമ്മിട്ടംമൂലമാണ് നായനാര്‍ വധശ്രമകേസ് എന്തുകൊണ്ടാണ് എന്‍.ഐ.എ.ക്ക് നല്‍കാത്തത് എന്നു ചോദിക്കുന്നത്.
യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന ഇരട്ട സേ്ഫാടനക്കേസില്‍ വേണ്ടത്ര വിവരങ്ങള്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്നാണ് അത് എന്‍.ഐ.എ.ക്ക് വിട്ടത്. നായനാര്‍ വധശ്രമക്കേസിലാകട്ടെ, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയും നിയമാനുസൃത നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയുമാണ്.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പ്രതികള്‍ക്ക് വിദേശ, അന്തഃസംസ്ഥാന ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതുമായ കേസുകളാണ് പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയത്. കശ്മീര്‍ സംഭവം, പാനായിക്കുളം യോഗം, വാഗമണ്‍ ക്യാമ്പ് എന്നീ കേസുകളാണ് ഇവര്‍ അന്വേഷിക്കുന്നത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെയാണ് എന്‍.ഐ.എ. ഏറ്റെടുത്തത്. എന്‍.ഐ.എ. ഏറ്റെടുക്കേണ്ട കേസാണ് നായനാര്‍ വധശ്രമകേസ് എന്ന് അവര്‍ക്കുപോലും തോന്നിയിട്ടില്ല എന്നല്ലേ മറ്റ് നാലു കേസുകള്‍ ഏറ്റെടുത്തതില്‍ക്കൂടി വ്യക്തമാകുന്നത്.
എന്‍.ഐ.എ. രൂപംകൊണ്ടത് മുംബൈയിലെ ഭീകരാക്രമണത്തിന് ശേഷമാണ്. പാകിസ്താനില്‍നിന്നു വന്ന ഭീകരവാദികള്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന ഒരാക്രമണമാണ് ഈ സംഭവം. ഈ കേസ് ഇപ്പോഴും മുംബൈ പോലീസാണ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തെക്കുറിച്ച് കൊല്ലപ്പെട്ട കര്‍ക്കരെയുടെ ഭാര്യ കവിതയും പ്രധാന്‍ കമ്മീഷനും മുന്‍ ഐ.ജി. മുഷറഫുമൊക്കെ നിരവധി പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടും എന്‍.ഐ.എ. എന്തുകൊണ്ടാണ് ഏറ്റെടുക്കാത്തത്. പാനായിക്കുളം, വാഗമണ്‍, സിമി യോഗങ്ങളെ സംബന്ധിച്ച് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ. ഗുജറാത്തിലെ സൂറത്തിലും മധ്യപ്രദേശിലും കര്‍ണാടകയിലെ ഹുബ്ലിയിലും നടന്ന സമാനമായ യോഗങ്ങളെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?
കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് സിമിക്കെതിരെ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ഏഴെണ്ണം ഇപ്പോഴും വിചാരണയിലാണ്. ഇവയുടെ കാര്യത്തില്‍ എന്‍.ഐ.എ.ക്ക് താത്പര്യമില്ലാത്തതെന്തുകൊണ്ടാണ്? കേരള പോലീസ് അന്വേഷിച്ച് കണ്ടുപിടിച്ചകാര്യങ്ങളുടെമേല്‍ കൂടുതലെന്തെങ്കിലും വിവരങ്ങള്‍ എന്‍.ഐ.എ.ക്ക് ലഭ്യമായിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ ഒരിക്കലും തടസ്സം നില്‍ക്കുകയില്ല. സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് നേരിടേണ്ടുന്ന വിപത്താണ് ഭീകരവാദ-തീവ്രവാദപ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാറിനെ വിശ്വാസത്തിലെടുത്ത് കേന്ദ്രം ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കണം. കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നിച്ചുനിന്ന് അത്തരം ശക്തികളെ ഒറ്റപ്പെടുത്തണം. അതിന് സര്‍ക്കാറുമായി സഹകരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്.

No comments: