Monday, January 11, 2010

വിദ്യാഭ്യാസാവകാശത്തിന്റെ ആറു പതിറ്റാണ്ട്

വിദ്യാഭ്യാസാവകാശത്തിന്റെ ആറു പതിറ്റാണ്ട്
ഡോ. ജെ പ്രസാദ്
ആറുമുതല്‍ 14 വയസ്സുവരെയുള്ള æകുട്ടികളുടെ വിദ്യാഭ്യാസാവകാശനിയമം ലോക/രാജ്യസഭകള്‍ പാസാക്കുകയും 2009 ആഗസ്ത് 26ന് പ്രസിഡന്റ് ഒപ്പുവെച്ച് ഗസറ്റിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തതിലൂടെ വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം മൌലികാവകാശമായി മാറിക്കഴിഞ്ഞു. അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21എ ആയി സ്ഥാനം പിടിച്ചതോടെ നമ്മുടെ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ ഭരണഘടനാവിധാതാക്കള്‍ ഊന്നിപ്പറഞ്ഞ നിര്‍ബന്ധിത-സൌജന്യ-സാര്‍വത്രിക വിദ്യാഭ്യാസം സാധിതപ്രായമായെന്നു കരുതിയവര്‍ക്ക് ഏറെ ആശ്വസിക്കാന്‍ വകയില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച ബില്ല് വിദ്യാഭ്യാസസ്നേഹികളുടെ പ്രതീക്ഷകളെയെല്ലാം അസ്തമിപ്പിച്ചുകൊണ്ട് കഴിഞ്ഞ ശീതകാല സമ്മേളനത്തിലും വെളിച്ചം കാണാതെപോയി. 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്ന് നമ്മുടെ പൂര്‍വാചാര്യന്മാര്‍ നമ്മളെ പഠിപ്പിച്ചത് എത്ര 'ദീര്‍ഘവീക്ഷണ'ത്തോടെയായിഎന്നോര്‍ത്തുപോവുകയാണ്. വിദ്യാഭ്യാസത്തിന്റെ വര്‍ധിതമൂല്യപ്രാധാന്യം ഇന്ന് മറ്റാരേക്കാളും തിരിച്ചറിയുന്നത് 'വിദ്യാര്‍ഥികളേക്കാള്‍' (വിദ്യ അര്‍ഥിക്കുന്നവര്‍) വിദ്യാദാതാക്കളാണ്. ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് വിദ്യാസമ്പന്നരായ ജനതയുടെ ആവശ്യകത നമ്മുടെ ഭരണഘടനാശില്‍പ്പികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിവിടെ സൂചിപ്പിക്കാന്‍ കാരണം 1960ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഒരു ദൌത്യം നടപ്പില്‍ വരുത്തുന്നതിന് ഒരു രാഷ്ട്രം ഇത്രയധികം പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുന്നതിന്റെ അസാംഗത്യമാണ്. 1968ലെയും 1986ലെയും ദേശീയ വിദ്യാഭ്യാസനയങ്ങളില്‍ 1960ന്റെ നഷ്ടം ഊന്നിപ്പറയുകയും (ഭരണഘടന നിലവില്‍ വന്ന് 10 വര്‍ഷത്തിനകം) 1992ല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സാര്‍വത്രിക സൌജന്യ വിദ്യാഭ്യാസപദ്ധതി നടപ്പില്‍ വരുത്താനുള്ള പ്രവര്‍ത്തനപദ്ധതിക്ക് രൂപം നല്‍കുകയുംചെയ്തു. എന്നിട്ടെന്തായി? പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2005-2006-ല്‍ 94.92 ശതമാനം കുട്ടികള്‍ (6 മുതല്‍ 14 വയസ്സുവരെ) പ്രവേശനം നേടിയപ്പോള്‍ 48.71 ശതമാനം പേര്‍ എട്ടാം ക്ളാസ് പൂര്‍ത്തിയാക്കാതെ ഇടയ്ക്കുവച്ച് കൊഴിഞ്ഞുപോയി. ആ വര്‍ഷം പട്ടികജാതി/പട്ടികവര്‍ഗവിഭാഗങ്ങളില്‍ കൊഴിഞ്ഞുപോക്ക് യഥാക്രമം 55.25 ശതമാനം, 62.95 ശതമാനമാണ്. പെകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇതിലും എത്രയോ വലുതാണ്. ഈ മഹാകൊഴിഞ്ഞുപോക്കിന് അറുതിവരുത്താന്‍ ഉദ്ദേശിച്ചുകൂടിയാണ് പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ പ്രാഥമികവിദ്യാലയങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥികളില്‍ പന്ത്രണ്ടു ശതമാനം മാത്രമാണ് ബിരുദതലംവരെയെങ്കിലും എത്തുന്നത്. ബാക്കി 88 ശതമാനത്തെക്കുറിച്ച് ആരും ശ്രദ്ധിക്കാറുമില്ല. 1992ലെ പ്രവര്‍ത്തനപദ്ധതിയിലൂടെ 1995ല്‍ സാര്‍വത്രിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. അതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് മോഹിനിജയിന്‍ കേസിന്റെ സുപ്രസിദ്ധമായ വിധിയായിരുന്നു. 1993ലെ സുപ്രസിദ്ധമായ ഉണ്ണിക്ക്യഷ്ണന്‍ കേസിന്റെ വിധിയിലൂടെ സുപ്രീംകോടതി 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത സൌജന്യ വിദ്യാഭ്യാസം എന്നത് മൌലികാവകാശമായി പ്രഖ്യാപിച്ചു. ഇപ്പോഴത്തെ നിയമമാകട്ടെ ഉണ്ണിക്ക്യഷ്ണന്‍ കേസിന്റെ വിധിയുടെ അന്തസ്സത്ത ചോര്‍ത്തിക്കൊണ്ട് ആറു വയസ്സുവരെയുള്ള കുട്ടികളെ ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യകൂടി ഒപ്പുവച്ചിട്ടുള്ളതും കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യുഎന്‍ കവന്‍ഷന്‍ അംഗീകരിച്ചതുമായ പ്രായപരിധി 18 വയസ്സാണെന്ന് ഓര്‍ക്കുക. അതുവഴി ഒന്നുമുതല്‍ ആറുവയസ്സുവരെയും 14 മുതല്‍ 18 വയസ്സുവരെയുമുള്ള കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തെ നാം ഇല്ലാതാക്കുകയാണ്. ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ 2002ല്‍ പാസാക്കിയ 86-ാം ഭരണഘടനാഭേദഗതി നമ്മുടെ ഭരണഘടനയുടെ ഭാഗമാക്കാനുള്ള (21എ) നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് വീണ്ടും ഏഴു വര്‍ഷത്തോളം വേണ്ടിവന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭരണഘടനയിലെ നിര്‍ദേശകതത്വം ഭരണഘടനയുടെ ഭാഗമാക്കുന്നതിനുമാത്രം നമുക്ക് 59 വര്‍ഷം വേണ്ടിവന്നു. 36,000 കോടിരൂപ ഈ മഹല്‍സംരംഭത്തിëവേണ്ടി വകയിരുത്താനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇരുപതുകോടിയോളം വരുന്ന കുട്ടികളുടെ സാര്‍വത്രികവിദ്യാഭ്യാസത്തിന്റെ വിജയം. ഈ ലേഖനത്തിനാധാരം നിയമത്തിന്റെ 21-ാം വകുപ്പിലെ ഒന്നും രണ്ടും ഉപവകുപ്പുകളില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയെ സംബന്ധിച്ച വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കാനുള്ള അധികൃതരുടെ നിര്‍ദിഷ്ട നീക്കമാണ്. രക്ഷിതാക്കള്‍, തദ്ദേശസ്വയംഭരണസമിതി അംഗങ്ങള്‍, അധ്യാപകര്‍ എന്നിവരടങ്ങിയ മാനേജ്മെന്റ് കമ്മിറ്റിക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാനും വികസന പദ്ധതികള്‍ തയ്യാറാക്കി ശുപാര്‍ശ ചെയ്യാനും സ്കൂളിനുë ലഭിക്കുന്ന ഗ്രാന്റുകള്‍ യഥാവിധി ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും നിയമത്തില്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. ജനപ്രതിനിധികളുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ തങ്ങളുടെ 'സ്വതന്ത്രമായ' പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അത് ഭരണഘടന നല്‍കുന്ന ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഒരു വിഭാഗം വാദിക്കുന്നു. അതേസമയം കമ്മിറ്റിയിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ഒരു പ്രശ്നമായി ഇക്കൂട്ടര്‍ കാണുന്നില്ല. ഡെമോക്ളിസിന്റെ വാള്‍ തങ്ങളുടെ കൈയിലുള്ളപ്പോള്‍ അവരെയെന്തിനു ഭയപ്പെടണം. നിയമം പാസായി അഞ്ചുമാസമാകുമ്പോഴും അതു നടപ്പാക്കാന്‍ സന്നദ്ധമാകാതെ ഭേദഗതികള്‍ക്കായി ഓടിനടക്കുന്ന ഇക്കൂട്ടരുടെ 'ശക്തി' ജനശക്തിയല്ലെന്ന തിരിച്ചറിവ് ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകുമെങ്കില്‍ കൊഴിഞ്ഞുപോയ 160 മില്യ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കോടിക്കണക്കായ കുട്ടികളുടെ മിനിമം വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ നമുക്ക് കഴിയും. മറിച്ച് വിദ്യാഭ്യാസമാനേജ്മെന്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതികള്‍ വരുത്താന്‍ തുടങ്ങിയാല്‍ അത് അവസാനിക്കാത്ത ഒരു പ്രക്രിയയായി തുടരേണ്ടിവരും. കാരണം, ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25 ശതമാനം സീറ്റ് നീക്കി വയ്ക്കുക, കാപ്പിറ്റേഷന്‍ ഫീ/കൂടിക്കാഴ്ചനിരോധനം, æകുട്ടികളെ പുറത്താക്കാനുള്ള അധികാരം എടുത്തുകളയല്‍, സ്കൂളിന്റെ അംഗീകാരം പിന്‍വലിക്കല്‍, അധ്യാപകരുടെ സേവനവേതനവ്യവസ്ഥ നിര്‍ണയിക്കല്‍, സ്വകാര്യ ട്യൂഷന്‍ നിരോധനം, ഡീറ്റെന്‍ഷന്‍ നിരോധനം, കുട്ടികളുടെ പരാതിപരിഹാരസെല്‍ എന്നീ വ്യവസ്ഥകളോട് മാനേജ്മെന്റുകള്‍ക്ക് സന്ധിചെയ്യാന്‍ കഴിയില്ല എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? വിദ്യാഭ്യാസത്തിന്റെ മൌലികാവകാശം, അയല്‍പക്കസ്കൂള്‍സമ്പ്രദായം, തലവരിനിരോധനം, അധ്യാപകവിദ്യാര്‍ഥി അനുപാതം നിജപ്പെടുത്തല്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കല്‍, വിദ്യാഭ്യാസേതരകാര്യങ്ങള്‍ക്ക് അധ്യാപകരുടെ സേവനം ഉപയോഗിക്കാതിരിക്കല്‍, അംഗീകാരവും ഗുണനിലവാരവുമില്ലാത്ത സ്കൂളുകളുടെ പ്രവര്‍ത്തനം റദ്ദാക്കല്‍ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ഈ നിയമത്തിന്റെ അനുകൂലഘടകങ്ങളായി വിദ്യാഭ്യാസസ്നേഹികള്‍ കാണുമ്പോള്‍ മൌലികാവകാശത്തിന്റെ പേരില്‍ രക്ഷിതാവിനെ കോടതികയറ്റാനു ള്ള വകുപ്പ്, പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള ഇച്ഛാശക്തിയില്ലായ്മ (വിദ്യാഭ്യാസം സമവര്‍ത്തിപ്പട്ടികയിലാണെന്ന് ഓര്‍ക്കുക) യുഎന്‍ കവന്‍ഷന്‍ അംഗീകരിച്ച പ്രായപരിധിയില്‍നിന്നുള്ള പുറകോട്ടടി, ആറുവയസ്സുവരെയുള്ള കുട്ടികളെ ഒഴിവാക്കല്‍, സെക്കന്‍ഡറി വിദ്യാഭ്യാസം മൌലികാവകാശത്തില്‍ പെടുത്താതിരിക്കല്‍, അ എയ്ഡഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ സ്കൂര്‍ള്‍ അധ്യാപകരുടേതുപോലുള്ള സേവനവേതനവ്യവസ്ഥകളുടെ അഭാവം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസസ്നേഹികള്‍ ഈ നിയമത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടത്ര താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നത് ദുഃഖകരമാണ്. മറ്റെല്ലാ രംഗത്തുമെന്നപോലെ വിദ്യാഭ്യാസരംഗത്തും കേരളം കൈവരിച്ച നേട്ടങ്ങള്‍ കേരളത്തിനുതന്നെ തിരിച്ചടിയാകാതിരിക്കട്ടെ എന്നാശിച്ചു പോവുകയാണ്. കേരളത്തിന്റെ അനുഭവം അതാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. പണ്ടൊരു പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ അത്യന്തം êരുചികരമായി മരച്ചീനി (കപ്പ) പാചകം ചെയ്തുകൊടുത്തതിന് പ്രത്യുപകാരമായി ഡല്‍ഹിയില്‍ തിരിച്ചെത്തി, കേരളീയര്‍ക്ക് അരിയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് നിലവിലുണ്ടായിരുന്ന സ്റാറ്റ്യൂട്ടറി റേഷനില്‍ വെട്ടിക്കുറവു വരുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്.

1 comment:

ജനശബ്ദം said...

വിദ്യാഭ്യാസാവകാശത്തിന്റെ ആറു പതിറ്റാണ്ട്
ഡോ. ജെ പ്രസാദ്
ആറുമുതല്‍ 14 വയസ്സുവരെയുള്ള æകുട്ടികളുടെ വിദ്യാഭ്യാസാവകാശനിയമം ലോക/രാജ്യസഭകള്‍ പാസാക്കുകയും 2009 ആഗസ്ത് 26ന് പ്രസിഡന്റ് ഒപ്പുവെച്ച് ഗസറ്റിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തതിലൂടെ വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം മൌലികാവകാശമായി മാറിക്കഴിഞ്ഞു. അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21എ ആയി സ്ഥാനം പിടിച്ചതോടെ നമ്മുടെ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ ഭരണഘടനാവിധാതാക്കള്‍ ഊന്നിപ്പറഞ്ഞ നിര്‍ബന്ധിത-സൌജന്യ-സാര്‍വത്രിക വിദ്യാഭ്യാസം സാധിതപ്രായമായെന്നു കരുതിയവര്‍ക്ക് ഏറെ ആശ്വസിക്കാന്‍ വകയില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച ബില്ല് വിദ്യാഭ്യാസസ്നേഹികളുടെ പ്രതീക്ഷകളെയെല്ലാം അസ്തമിപ്പിച്ചുകൊണ്ട് കഴിഞ്ഞ ശീതകാല സമ്മേളനത്തിലും വെളിച്ചം കാണാതെപോയി. 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്ന് നമ്മുടെ പൂര്‍വാചാര്യന്മാര്‍ നമ്മളെ പഠിപ്പിച്ചത് എത്ര 'ദീര്‍ഘവീക്ഷണ'ത്തോടെയായിഎന്നോര്‍ത്തുപോവുകയാണ്.