Sunday, March 7, 2010

ഇന്ന് വനിതാദിനം; തുല്യ അവകാശത്തിനും അവസരത്തിനുമായി

ഇന്ന് വനിതാദിനം; തുല്യ അവകാശത്തിനും അവസരത്തിനുമായി

സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍, പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍, ആവശ്യങ്ങളെയും അവകാശങ്ങളെയുംകുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ഒരുദിനം - മാര്‍ച്ച് എട്ട്.സര്‍വം മാതൃകാപരമായി നടക്കുന്ന ലോകത്ത് ഒരു വനിതാദിനം ആഘോഷിക്കേണ്ടതില്ല. എന്നാല്‍, അവസരങ്ങളും അവകാശങ്ങളും പൊതുഇടങ്ങളും പാതിപ്പേരില്‍ ഒതുങ്ങിപ്പോയ ലോകത്ത് ഒരു ഓര്‍മപ്പെടുത്തല്‍ അനിവാര്യമാണ്.വനിതാദിനം ആഘോഷിച്ചുതുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാകുന്നു ഈ വര്‍ഷം. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, കലാരംഗത്ത് ഇക്കാലത്തിനിടെ വനിതകള്‍ ഒട്ടേറെ നേടി. കൊടുമുടികളും ബഹിരാകാശവും താണ്ടി, വിമാനങ്ങള്‍ പറത്തി, വാഹനങ്ങള്‍ ഓടിച്ച്, കായികകിരീടങ്ങള്‍ നേടി, രാജ്യങ്ങള്‍ ഭരിച്ചു. പാര്‍ലമെന്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്റെ കണക്കനുസരിച്ച് ലോകത്തിലെ പാര്‍ലമെന്റംഗങ്ങളില്‍ 18.8 ശതമാനവും സ്ത്രീകളാണ്.ഈ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ''തുല്യ അവകാശങ്ങള്‍, തുല്യഅവസരങ്ങള്‍: എല്ലാവര്‍ക്കും പുരോഗതി''. 2010ലെ വനിതാദിനത്തിന്റെ വിഷയത്തോട് ചേര്‍ന്നുനില്ക്കുന്നതാണ് ഇന്ത്യയുടെ നടപടി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയതിനു പിന്നാലെയുള്ള സുപ്രധാന നീക്കം.സ്ത്രീകളെ സാമൂഹികമായും രാഷ്ട്രീയമായും ശാക്തീകരിക്കാന്‍ ഇത്തരം നടപടികള്‍ ഉണ്ടാകുമ്പോഴും സ്ത്രീയുടെ പൊതുഅവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല.അതിക്രമങ്ങള്‍ ഓരോവര്‍ഷവും കൂടിവരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒരുവിഭാഗം സ്ത്രീകള്‍ ഉന്നതിയിലേക്ക് കുതിക്കുമ്പോള്‍ അക്ഷരം എന്തെന്നറിയാത്തവരാണ് ബഹുഭൂരിപക്ഷവും. ഇത്തരക്കാരുടെ കാര്യത്തിലാണ് തുല്യഅവസരവും അവകാശവും യാഥാര്‍ഥ്യമാക്കേണ്ടത്.ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2007 ലെ റിപ്പോര്‍ട്ടനുസരിച്ച് ആ വര്‍ഷം സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ എണ്ണം 1,85,312 ആണ്. മുന്‍വര്‍ഷത്തേക്കാള്‍ 12.5 ശതമാനം കൂടുതല്‍. 2003 മുതല്‍ ഓരോവര്‍ഷവും അതിക്രമങ്ങളുടെ കണക്ക് കൂടിവരുന്നു.2001ലെ സെന്‍സസ് പ്രകാരം സ്ത്രീസാക്ഷരതയാകട്ടെ 54.16 ശതമാനംമാത്രമാണ്. ആണ്‍കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌കൂളില്‍ ചേരുന്ന പെണ്‍കുട്ടികള്‍ കുറയുന്നു. ചേരുന്നവര്‍തന്നെ 13, 14 വയസ്സെത്തുമ്പോള്‍ പഠനം നിര്‍ത്തുന്നു. വനിതാ അധ്യാപകരുടെയും ശുചിത്വമുള്ള ടോയ്‌ലറ്റുകളുടെയും അഭാവമാണ് ഇതിന് കാരണമെന്നാണ് യു.എസ്. വാണിജ്യവകുപ്പ് ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്.ബാലികാ വിവാഹങ്ങളുടെയും പെണ്‍ഭ്രൂണഹത്യകളുടെയും പെണ്‍ശിശുവധങ്ങളുടെയും സ്ത്രീധന മരണങ്ങളുടെയും കണക്കുകളും വലുതാണ്. 'ലോകത്തിലെ കുട്ടികളുടെ അവസ്ഥ-2009' എന്ന പേരില്‍ യുനിസെഫ് തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 20-24 വയസ്സ് പ്രായമുള്ള വിവാഹിതകളില്‍ 47 ശതമാനം പേരും ഔദ്യോഗിക വിവാഹപ്രായമായ 18 വയസ്സിനുമുമ്പ് വിവാഹിതരായവരാണ്. ഇതില്‍ 56 ശതമാനം പേരും ഗ്രാമങ്ങളില്‍നിന്നുള്ളവരും. ലോകത്തിലെ ബാലവിവാഹങ്ങളില്‍ 40 ശതമാനം നടക്കുന്നതും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.രാജ്യാന്തര സംസ്ഥാനാന്തര മനുഷ്യക്കടത്ത് വ്യാപകമായ ഇന്ത്യയില്‍ ഇതിനിരയാകുന്നവരിലധികവും കൗമാരം വിടാത്ത പെണ്‍കുട്ടികളാണ്. ഇവരെത്തിപ്പെടുന്നതാകട്ടെ ലൈംഗികത്തൊഴിലിന്റെയും ബാലവേലയുടെയും ലോകത്തും.കേരളത്തിലൊഴികെ, ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി ആയുസ്സ് മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറവാണ്. വിളര്‍ച്ചയും പോഷകാഹാരക്കുറവുമുള്ള കുഞ്ഞുങ്ങളാണ് ഇന്ത്യന്‍ഗ്രാമങ്ങളില്‍. രാജ്യത്തെ ഗര്‍ഭിണികളില്‍ 80 ശതമാനത്തിലേറെപ്പേര്‍ വിളര്‍ച്ച ബാധിതരാണ്.പ്രത്യുത്പാദനത്തില്‍ എത്ര കുഞ്ഞുങ്ങള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളവരല്ല ഇന്ത്യന്‍സ്ത്രീകളില്‍ ഭൂരിഭാഗവും. സുരക്ഷിതവും സ്വയം നിയന്ത്രിതവുമായ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഗ്രാമീണ സ്ത്രീകള്‍ക്കറിഞ്ഞുകൂടാ. പ്രസവിക്കാനുള്ള യന്ത്രങ്ങളായി മാറി അവരുടെ ആരോഗ്യം ക്ഷയിക്കുന്നു.അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ 2007 ലെ കണക്കനുസരിച്ച് ലോകത്ത് തൊഴില്‍ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 120 കോടിയാണ്. ഇവരിലധികവും ജോലിചെയ്യുന്നതാകട്ടെ സേവനമേഖലയിലും. തൊഴിലാളിസ്ത്രീകളുടെ എണ്ണം കൂടുമ്പോഴും കാര്‍ഷിക, നിര്‍മാണമേഖലകളിലുംമറ്റും വേതനത്തിലുള്ള അന്തരം ഇപ്പോഴും നിലനില്ക്കുന്നു.വനിതാദിനാചരണം നൂറ്റാണ്ട് തികയ്ക്കുമ്പോള്‍ ഇന്ത്യ ഒരു ചരിത്രദിനത്തിന് സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുകയാണ്. നിയമനിര്‍മാണസഭകളില്‍ 33ശതമാനം വനിതാ സംവരണം വരുമ്പോഴെങ്കിലും രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണസ്ത്രീയുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം.
from mathrubhumi

No comments: