Tuesday, November 24, 2009

ലിബര്‍ഹാന്‍ കമീഷന്റെ കണ്ടെത്തലുകള്‍

ലിബര്‍ഹാന്‍ കമീഷന്റെ കണ്ടെത്തലുകള്‍

അപ്രതീക്ഷിതമായ കണ്ടെത്തലുകള്‍ ഒന്നുംതന്നെ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിലില്ലെന്നതാണ് വാസ്തവം. അങ്ങേയറ്റം ആസൂത്രിതമായി സംഘപരിവാര്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു പള്ളി തകര്‍ത്ത സംഭവമെന്ന് മതനിരപേക്ഷവാദികള്‍ അന്നേ തെളിവുകള്‍ സഹിതം സ്ഥാപിച്ചിരുന്നു. എന്നാല്‍, ആള്‍ക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് പള്ളി തകര്‍ക്കപ്പെട്ടതെന്നായിരുന്നു സംഘപരിവാറിന്റെ വാദം. അതു തെറ്റാണെന്ന് ഇപ്പോള്‍ കമീഷനും കണ്ടെത്തിയിരിക്കുന്നു. ബിജെപിയുടെ ഏറ്റവും പ്രധാന നേതാക്കള്‍ക്കെല്ലാം ഈ സംഭവത്തില്‍ പങ്കുണ്ടെന്ന കാര്യം കമീഷന്‍ കണ്ടെത്തിയത് ചെറിയ കാര്യമല്ല. സംഭവസ്ഥലത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന അദ്വാനി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്ന് കമീഷന്‍ പറയുമ്പോള്‍ ആരും ആത്ഭുതപ്പെടില്ല. കാരണം രഥയാത്രയിലൂടെ തുടര്‍ച്ചയായി ഇതിനുള്ള പരിസരം ഒരുക്കുന്നതില്‍ ഗൂഢമായി ശ്രമിച്ചയാളാണ് അദ്വാനിയെന്ന് ആര്‍ക്കാണ് അറിയാത്തത്. പള്ളി തകര്‍ക്കുന്നതുകണ്ട് ഉന്മാദാവസ്ഥയില്‍ എത്തിയ ഉമാഭാരതിയുടെ ആലിംഗനത്തില്‍ നില്‍ക്കുന്ന മുരളിമനോഹര്‍ ജോഷിയുടെ ചിത്രം അന്നു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമാത്രം മതി അദ്ദേഹത്തിന്റെ പങ്കു വ്യക്തമാക്കാന്‍. വാജ്പേയിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ചിലര്‍ അത്ഭുതപ്പെടുന്നുണ്ട.് എന്നാല്‍, വാജ്പേയി ബിജെപിയുടെ മുഖംമൂടി മാത്രമാണെന്നും അതിനകത്തുള്ളത് സംഘപരിവാറാണെന്നും ശരിയായി തിരിച്ചറിഞ്ഞവര്‍ക്ക് ഈ കണ്ടെത്തലിലും പുതിയതൊന്ന് കാണാന്‍ കഴിയില്ല. അദ്വാനിയും മറ്റും കുറ്റക്കാരാണെന്ന കാര്യം വളരെ നേരത്തെ ലഖ്നൌ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനും കുറ്റക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനും കഴിഞ്ഞില്ലെന്ന കാര്യവും ഇവിടെ പ്രസക്തമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ നേര്‍ക്കുനടന്ന ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു ബാബറിപള്ളിയുടെ തകര്‍ച്ച. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം കമീഷന്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. രാജ്യത്തിന് ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത കുറ്റകൃത്യത്തിനു നേതൃത്വം നല്‍കിയവര്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ. എന്നാല്‍, നമ്മുടെ രാജ്യത്തെ അനുഭവം ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ബാല്‍താക്കറെക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹമാകട്ടെ രാജ്യത്തിന്റെ സമാധാനത്തിനു നേരെ വിഷലിപ്തമായ പ്രചാരവേല കൂടുതല്‍ അപകടകരമായി തുടരുകയാണ്. ഇപ്പോള്‍ ഈ കമീഷന്‍ റിപ്പോര്‍ട്ടിലും ശിവസേന പ്രതിക്കൂട്ടിലാണ്. ഭരണകൂടത്തിന്റെ വിവിധ ഉപകരണങ്ങളില്‍ സംഘപരിവാര്‍ ബോധപൂര്‍വം ഇടപെടുന്നുണ്ടെന്ന കാര്യം വളരെ നേരത്തെ രാജ്യസ്നേഹികള്‍ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ കമീഷനും അതു ശരിവച്ചിരിക്കുന്നു. ഇക്കാര്യം ശ്രദ്ധിക്കാമെന്നു മാത്രമാണ് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ മതത്തിന്റെ ദുരുപയോഗം തടയണമെന്നും അങ്ങനെ ചെയ്യുന്നവരെ അയോഗ്യരാക്കണമെന്നും കമീഷന്‍ പറയുമ്പോള്‍ അത് തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഒഴുക്കന്‍മട്ടില്‍ പറയുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഫലത്തില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ മറ്റു നടപടികളൊന്നും അധികം പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. അത്ഭുതകരമായിട്ടുള്ളത് നരസിംഹറാവു സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നതിനുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ കയറി ക്കൂടിയതാണ്. ബാബറിപള്ളി തകരാതിരിക്കുന്നതിന് ഏതു നടപടി എടുക്കുന്നതിനും കേന്ദ്രസര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്ന ദേശീയോദ്ഗ്രഥന കൌസില്‍ പാസാക്കിയിരുന്നു. അന്നു സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്താണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. എല്ലാ മതനിരപേക്ഷ ശക്തികളും ഈ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എല്ലാവിധത്തിലുള്ള മുന്നറിയിപ്പുകളും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം അവഗണിച്ച് പള്ളി പൊളിക്കുന്നതിന് സഹായകരമായ രൂപത്തില്‍ കുറ്റകരമായ മൌനവും നിസ്സംഗതയുമാണ് അന്നത്തെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കാണിച്ചത്. ശിലാന്യാസത്തിനു അനുമതി നല്‍കിയ രാജീവ്ഗാന്ധിയുടെ കാലംമുതല്‍ ഈ പ്രശ്നത്തില്‍ കോഗ്രസ് വര്‍ഗീയ കാര്‍ഡാണ് കളിച്ചത്. അദ്വാനിയുടെ രഥയാത്ര തടഞ്ഞ് ധീരമായ മതനിരപേക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വി പി സിങ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചപ്പോള്‍ അതിനോട് ചേര്‍ന്നു നിന്ന കോഗ്രസിനെ അത്രവേഗം മറക്കാന്‍ ചരിത്രത്തിനു കഴിയില്ല. ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറായതും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നു മാത്രമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ റിപ്പോര്‍ട്ടിന്റെ ചുരുക്കം വന്നതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സഭയില്‍ വച്ചത്. പ്രധാനമന്ത്രി അമേരിക്കയില്‍ പോയ സന്ദര്‍ഭത്തില്‍ ഇങ്ങനെ ചെയ്തതിലും സംശയിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരായ കരാറുകളില്‍ ഒപ്പിടുന്ന സന്ദര്‍ഭത്തില്‍ ചര്‍ച്ചയുടെ വഴിതിരിച്ചുവിടുന്നതിന് ഇത് സഹായകരമായിരിക്കും. എപ്പോഴൊക്കെ രാജ്യത്ത് ഉദാരവല്‍ക്കരണ നയത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുന്നുവോ അപ്പോഴെല്ലാം ചര്‍ച്ചയുടെ വഴിതിരിച്ചുവിടുന്നതിന് രാജ്യത്തെ ഭരണവര്‍ഗത്തിനു കഴിഞ്ഞിട്ടുണ്ടെന്നതും കൂട്ടിവായിക്കണം. എന്തായാലും ബിജെപിയെന്ന പാര്‍ടിയെ തുറന്നുകാട്ടുന്നതിന് ഇത് ഒരവസരംകൂടി നല്‍കി. നടന്ന സംഭത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് ഇപ്പോഴും അവര്‍ തയ്യാറല്ലെന്നാണ് അദ്വാനിയുടെയും മറ്റു നേതാക്കളുടെയും പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ തെളിയിക്കുന്നത്. കടുത്ത തിരിച്ചടി നേരിടുന്ന ബിജെപി തങ്ങളുടെ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതിനുള്ള സന്ദര്‍ഭം എന്ന നിലയിലാണ് ഈ പ്രശ്നത്തെ കാണുന്നത്. രാമക്ഷേത്രത്തിന്റെ പ്രശ്നം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ഈ റിപ്പോര്‍ട്ടിനെ എങ്ങനെ ഉപയോഗിക്കാമെന്നതായിരിക്കും അവരുടെ ലക്ഷ്യം. അതു മനസിലാക്കി ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മതനിരപേക്ഷ പാര്‍ടികള്‍ തയ്യാറാകണം. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വര്‍ഗീയതയോട് സന്ധിചെയ്ത ചരിത്രമുള്ള കോഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ മതനിരപേക്ഷവാദികളും ഈ പ്രശ്നത്തില്‍ ഒറ്റക്കെട്ടായി നിന്നാല്‍മാത്രമേ വര്‍ഗീയവാദികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുകയുള്ളു.

No comments: