Friday, December 31, 2010

പോള്‍ വധം: ഗുണ്ടകള്‍ സാക്ഷികളായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് കുപ്രചാരകര്‍ക്ക്

പോള്‍ വധം: ഗുണ്ടകള്‍ സാക്ഷികളായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് കുപ്രചാരകര്‍ക്ക്

കൊച്ചി: ഗുണ്ടാത്തലവന്മാരായ പുത്തന്‍പാലം രാജേഷും ഓംപ്രകാശും പോള്‍ മുത്തൂറ്റ് വധക്കേസിലെ സിബിഐ കുറ്റപത്രത്തില്‍ സാക്ഷികളായപ്പോള്‍ മുഖം നഷ്ടപ്പെട്ടത് കേസിനെച്ചൊല്ലി വിവാദംപൊലിപ്പിച്ച ഒരുപറ്റം മാധ്യമങ്ങള്‍ക്കും യുഡിഎഫ് നേതൃത്വത്തിനും. ഇരുവര്‍ക്കും കൊലപാതകവുമായി ബന്ധമില്ലെന്നും പോളിന്റെ നിര്‍ബന്ധത്തില്‍ യാത്രയില്‍ ചേരുകയായിരുന്നെന്നും സംഘട്ടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലാക്കാനുള്ള സന്മനസ്സ് അവര്‍ കാണിച്ചെന്നുമാണ് സിബിഐയുടെ വിലയിരുത്തല്‍. എല്‍ഡിഎഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും ഗുണ്ടാത്തലവന്മാരുമായി ചേര്‍ത്ത് കഥമെനഞ്ഞ മാധ്യമങ്ങള്‍ക്കും യുഡിഎഫ് നേതൃത്വത്തിനും സിബിഐയുടെ തീര്‍പ്പോടെ മിണ്ടാട്ടംമുട്ടി. സംസ്ഥാന പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ ത്തുടര്‍ന്ന് പുണെയില്‍ കഴിയുകയായിരുന്ന ഓംപ്രകാശിനെയും രാജേഷിനെയും പോള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. 2009 ആഗസ്ത് നാലിനു നാട്ടിലെത്തിയ ഇവരെ സ്വീകരിക്കാന്‍ പോള്‍ നേരിട്ട് നെടുമ്പാശേരിയിലെത്തി. പോളിന്റെ വാഹനത്തില്‍ ഇരുവരും തേവരയിലെ വൈറ്റ്വാട്ടര്‍ അപ്പാര്‍ട്മെന്റിലെത്തി ആറുദിവസം താമസിച്ചു. സല്‍ക്കാരത്തിന് സാറ, മരിയ എന്നീ യുവതികളെയും ഒരുക്കിയിരുന്നു. ഇവര്‍ പിന്നീട് ഇടുക്കി കാര്‍ഡമം റിസോര്‍ട്ടിലും പള്ളാത്തുരുത്തിയിലെ ഹൌസ്ബോട്ടിലും ഉല്ലസിച്ചതായി സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞു. 17ന് ഓംപ്രകാശും രാജേഷും പോണ്ടിച്ചേരിക്കു പോയി. ഇവര്‍ തിരിച്ചുവന്നശേഷമാണ് പോളിന്റെ കൊലപാതകത്തില്‍ കലാശിച്ച യാത്രയ്ക്ക് കൊച്ചിയില്‍നിന്ന് ഒപ്പംചേര്‍ന്നത്. രാജേഷും ഓംപ്രകാശും പോളിന്റെ ഡ്രൈവര്‍ ഷിബുവിനൊപ്പം സ്കോര്‍പിയോയിലും പോള്‍ മനുവിനൊപ്പം എന്‍ഡവറിലുമാണ് യാത്രതിരിച്ചത്. പള്ളാത്തുരുത്തി-പെരുന്ന റോഡിലെ യാത്രയില്‍ പോളിന്റെ വാഹനം ബൈക്ക്യാത്രികനെ ഇടിച്ചുവീഴ്ത്തി. വാക്കുതര്‍ക്കം പോളിന്റെ കൊലപാതകത്തില്‍ കലാശിച്ചതും. പിന്നാലെ സ്ഥലത്തെത്തിയ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പോളിനെയും പരിക്കേറ്റ മനുവിനെയും ആശുപത്രിയിലെത്തിച്ചശേഷം മുങ്ങി. പൊലീസിന്റെ അന്വേഷണത്തില്‍ ഈ സംഭവങ്ങള്‍ പുറത്തുവന്നെങ്കിലും ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും കള്ളക്കഥകളുമായി രംഗത്തുവന്നു. പോളിന്റെ വാഹനത്തില്‍ യുവതികളുണ്ടായിരുന്നെന്നും കൊലപാതകം വ്യവസായികളുടെ കുടിപ്പകമൂലമായിരുന്നെന്നും ഗുണ്ടാത്തലവന്മാരായ രാജേഷും ഓംപ്രകാശും ആരുടെ കൂലിപ്പടയാണെന്നുമായിരുന്നു കുപ്രചാരകരുടെ ചോദ്യം. എല്‍ഡിഎഫിന്റെ സമുന്നത നേതാക്കളെയും കുടുംബാംഗങ്ങളെയുംപോലും പ്രതിചേര്‍ക്കാന്‍ ഇവര്‍ മടിച്ചില്ല. പൊലീസിന്റെ കുറ്റപത്രത്തില്‍ ഗുണ്ടാത്തലവന്മാര്‍ പ്രതിപ്പട്ടികയിലായിരുന്നു. അപ്പോഴും സംഭവത്തിലെ ഇല്ലാത്ത ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്ന് മാധ്യമങ്ങള്‍ മുറവിളി കൂട്ടി. എന്നാലിപ്പോള്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇരുവരും സാക്ഷിപ്പട്ടികയിലാണ്. മാധ്യമങ്ങളുടെ കുപ്രചാരണം വിശ്വസിച്ചിരുന്നെങ്കില്‍ ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമായിരുന്നെന്ന് സിബിഐതന്നെ സമ്മതിക്കുന്നു.

No comments: