Friday, November 19, 2010

കേരകര്‍ഷകരെ ദ്രോഹിക്കരുത്

കേരകര്‍ഷകരെ ദ്രോഹിക്കരുത്

കേരളത്തിലെ കേരകര്‍ഷകര്‍ വളരെക്കാലമായി വറുതിയിലും കഷ്ടപ്പാടിലും കഴിയുകയാണ്. വളത്തിന്റെ വില താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. തെങ്ങിന്റെ സംരക്ഷണച്ചെലവ് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. നാനാവിധം രോഗങ്ങള്‍ തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കായ്ഫലം പൊതുവെ വളരെ കുറവാണ്. നാളികേരത്തിന്റെ വിലയുടെ കാര്യം പറയുകയും വേണ്ട. ഒരു നാളികേരത്തിന് രണ്ടുംമൂന്നും രൂപയായിരുന്നു വില. എന്നാല്‍, ഏതാനും നാളായി നാളികേരത്തിന്റെ വില അല്‍പ്പം മെച്ചപ്പെട്ടതില്‍ കേരകര്‍ഷകന്റെ മനസ്സില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണാനുണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന തരത്തിലാണ് പാമോയിലിന്റെ ഇറക്കുമതി വാര്‍ത്ത വന്നിരിക്കുന്നത്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായാണല്ലോ ഇറക്കുമതിത്തീരുവ കുറച്ചതും ഇറക്കുമതി ഉദാരവല്‍ക്കരിച്ചതും. അതോടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിയാനിടയായി. രണ്ടുലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ സാമ്പത്തികനയംമൂലമാണ് കര്‍ഷക ആത്മഹത്യ തടയാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ തുറമുഖങ്ങളില്‍ പാമോയില്‍ കണ്ടമാനം ഇറക്കുമതി ചെയ്യുന്നതും പാമോയിലിന് സബ്സിഡി നല്‍കിയതും വെളിച്ചെണ്ണയുടെ വിപണിക്ക് ദോഷകരമായി ഭവിച്ചു. 2008ല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ കേരളത്തിലെ തുറമുഖങ്ങളിലേക്കുള്ള പാമോയില്‍ ഇറക്കുമതി കേന്ദ്രം നിരോധിച്ചിരുന്നു. കേരളത്തിലെ തുറമുഖങ്ങളില്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ കര്‍ഷകസമരങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നതും ഓര്‍ക്കേണ്ടതാണ്. പാമോയിലിന്റെ ഇറക്കുമതിത്തീരുവ 85 ശതമാനത്തില്‍നിന്ന് ഏഴരശതമാനമായി വെട്ടിക്കുറച്ചു. കഴിഞ്ഞ പത്തുമാസത്തിനകം 81 ലക്ഷം ട ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്തതായി കാണുന്നു. നാളികേരത്തിന്റെ വിലയില്‍ നേരിയപുരോഗതി കൈവന്നത് ഇഷ്ടപ്പെടാത്ത കേന്ദ്രത്തില്‍നിന്നാണ് പാമോയില്‍ ഇറക്കുമതിക്കുള്ള ആവശ്യം ഉയര്‍ന്നുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനീക്കത്തിനെതിരെ കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമായി മാറിയിരിക്കുന്നു.

No comments: