Thursday, November 1, 2012

കേരളപ്പിറവി ദിനത്തില്‍ ഇന്ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ.


കേരളപ്പിറവി ദിനത്തില്‍  ഇന്ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ. 



കേരളത്തെ സ്നേഹിക്കുന്ന ഓരോരുത്തരും എടുക്കേണ്ട പ്രതിജ്ഞ...ഞങളും  നിങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു...ഞങളും  നിങോളോടോത്ത് പ്രതിജ്ഞചെയ്യുന്നു ....കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും ഇരുട്ടറയില്‍ തള്ളാനുമുള്ള സംഘടിതശ്രമങ്ങളെ ഉയര്‍ന്ന മാനവികതാബോധംകൊണ്ട് തകര്‍ത്ത് കേരളത്തെ സംരക്ഷിക്കുമെന്നും അതിനായി സ്വയം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഈ വാക്ക് ഒരേ ശബ്ദത്തില്‍! ഈ ചിന്ത ഒരേ ഭാവത്തില്‍! ഈ യാത്ര ഒരേ താളത്തില്‍! ഒരേ മനസ്സായി നാം മുന്നോട്ട്! പ്രതിജ്ഞ! പ്രതിജ്ഞ! പ്രതിജ്ഞ!......


പ്രതിജ്ഞ ഇവിടെ തുടങുന്നു......


അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ബഹുജനകൂട്ടായ്മയുടെ സന്ദേശമുയര്‍ത്തി കേരളപ്പിറവി ദിനമായ വ്യാഴാഴ്ച സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ. സമുന്നതമായ മാനവികതാബോധത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട നവോത്ഥാന പാരമ്പര്യത്തിന്റെ മഹനീയ ആദര്‍ശങ്ങള്‍ അമൂല്യമെന്ന് നാം തിരിച്ചറിയുന്നു. അതിന്റെ തണലിലാണ് സാമ്രാജ്യത്വവിരുദ്ധ ദേശീയബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും സമഭാവനയും പുരോഗമനാഭിമുഖ്യവും സമൂഹമനസ്സില്‍ വളര്‍ന്നു പന്തലിച്ചത്. അത്, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തിന്റെയും മതനിരപേക്ഷ മനോഭാവത്തിന്റെയും വിത്തു കിളിര്‍ക്കാന്‍ കേരളത്തിന്റെ മണ്ണൊരുക്കി. മാറുമറയ്ക്കാനും ക്ഷേത്രപരിസരത്ത് വഴിനടക്കാനും ക്ഷേത്രത്തില്‍ കയറി ആരാധിക്കാനും ഒരുമിച്ചിരുന്ന് പഠിക്കാനും പഠിപ്പിനൊത്ത് തൊഴില്‍ നേടാനുമുള്ള സ്വാതന്ത്ര്യം നാമാര്‍ജിച്ചത് നവോത്ഥാനപ്രസ്ഥാനം തെളിച്ച വഴികളിലൂടെയാണ്; ജാതിവിരുദ്ധവും മതനിരപേക്ഷവുമായ മുന്നേറ്റങ്ങളിലൂടെയാണ്. സാമൂഹികഅസമത്വം അവസാനിപ്പിക്കാനുള്ള മാനവികസ്വപ്നങ്ങള്‍ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളായി ഉയര്‍ന്നു. നവോത്ഥാന പാരമ്പര്യത്തിന്റെ നേര്‍പിന്മുറക്കാരുടെ പുരോഗമന ശക്തി ആ സമരത്തിന് രാഷ്ട്രീയ ഉള്ളടക്കം നല്‍കി. ഇന്ന്, വെളിച്ചത്തിന്റെ വഴികളെല്ലാമടയ്ക്കാനും സമൂഹത്തെ അന്ധകാരത്തിന്റെ തുരുത്തുകളിലേക്ക് തിരിച്ചുകൊണ്ടുപോയി തളയ്ക്കാനും സാമ്രാജ്യത്വപ്രേരിത ശ്രമങ്ങള്‍ കരുത്താര്‍ജിക്കുന്നു. കേരളത്തെ പിന്നോട്ടു നടത്തിക്കാന്‍ സംഘടിത ശ്രമം ഉണ്ടാകുന്നു. നമ്മുടെ മണ്ണിനെയും വെള്ളത്തെയും ഭാഷയെയും സംസ്കാരത്തെയും പരിരക്ഷിക്കാനും അവ കവരാനുള്ള ശ്രമത്തെ ചെറുക്കാനുമുള്ള പോരാട്ടത്തിന്റെ നിലപാടുതറയായി നവോത്ഥാന പാരമ്പര്യത്തെ നമ്മള്‍ തിരിച്ചറിയുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിച്ച് പുതിയ കാലത്തിന്റെ ശാസ്ത്രയുക്തിബോധം സമൂഹമനസ്സില്‍ ഉള്‍ച്ചേര്‍ക്കാന്‍ നാം കൈകോര്‍ക്കുന്നു. മനുഷ്യസ്നേഹത്തിന്റെയും സമഭാവനയുടെയും സംസ്കാരത്തിന്റെ നൂതന പ്രകാശം അണഞ്ഞുപോകാതെ കാക്കുമെന്ന് സത്യപ്രതിജ്ഞചെയ്യുന്നു. വര്‍ഗീയതയുടെ നിഷ്ഠുരമായ വിഭജനീക്കങ്ങളെയും ഭീകരപ്രവര്‍ത്തനത്തിന്റെ കിരാതമായ മാനവികതാധ്വംസനത്തെയും ചെറുത്ത് മനുഷ്യരൊന്ന് എന്ന മഹാസന്ദേശം നാം ഒരുമിച്ചുയര്‍ത്തുന്നു. കേരളത്തെ ഇന്നുകാണുന്ന കേരളമാക്കി മാറ്റിയെടുക്കുന്നതിന് ചാലകശക്തിയായി നിന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് നവോത്ഥാന പ്രസ്ഥാനത്തിന്റെ കണ്ണിമുറിയാത്ത നേര്‍തുടര്‍ച്ച. കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നാല്‍ കേരളം ആര്‍ജിച്ച മനസ്സിന്റെ വെളിച്ചവും ബോധത്തെളിച്ചവും ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളുമെല്ലാം ആത്യന്തികമായി തകരുമെന്ന് നാം മനസ്സിലാക്കുന്നു. പോരാട്ടങ്ങളിലൂടെ കേരളം നേടിയ പുതിയ സാമൂഹിക- സാമ്പത്തിക ജീവിതക്രമം നമ്മുടെ അഭിമാനമാണ്; അതിജീവന പ്രകാശമാണ്. അത് തല്ലിക്കെടുത്താനായി ഇടതുപക്ഷ പ്രസ്ഥാനത്തെ, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെ ഇരുട്ടിന്റെ കിരാതശക്തികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് നാം രോഷത്തോടെ തിരിച്ചറിയുന്നു. ആ കൊടിയ മാര്‍ക്സിസ്റ്റ് വിരുദ്ധ ആക്രമണത്തെ പൊരുതിത്തോല്‍പ്പിക്കാനുള്ള കടമ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശശ്രമങ്ങള്‍ക്കെതിരായ പോരാട്ടത്തോടൊപ്പം നാം ഏറ്റെടുക്കുന്നു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും ഇരുട്ടറയില്‍ തള്ളാനുമുള്ള സംഘടിതശ്രമങ്ങളെ ഉയര്‍ന്ന മാനവികതാബോധംകൊണ്ട് തകര്‍ത്ത് കേരളത്തെ സംരക്ഷിക്കുമെന്നും അതിനായി സ്വയം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഈ വാക്ക് ഒരേ ശബ്ദത്തില്‍! ഈ ചിന്ത ഒരേ ഭാവത്തില്‍! ഈ യാത്ര ഒരേ താളത്തില്‍! ഒരേ മനസ്സായി നാം മുന്നോട്ട്! പ്രതിജ്ഞ! പ്രതിജ്ഞ! പ്രതിജ്ഞ!

No comments: