Saturday, July 12, 2008

പുസ്തകം ചുടുന്ന ഭ്രാന്തന്മാര്‍

പുസ്തകം ചുടുന്ന ഭ്രാന്തന്മാര്‍ .

പുസ്തകഭ്രാന്തന്മാര്‍ എന്ന് നാം കേട്ടിരിക്കും. നമ്മുടെയിടയില്‍ ചിലരെങ്കിലും ചെറിയ തോതില്‍ പുസ്തകഭ്രാന്തന്‍ എന്ന ബഹുമതി അര്‍ഹിക്കുന്നവരായുണ്ട്. പുസ്തകവായനയില്‍ അമിതമായ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഇക്കൂട്ടരെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ഗുണമല്ലാതെ ദോഷമൊന്നും ഇല്ല. പുസ്തകം ഏറ്റവും അനര്‍ഘമായ സാംസ്കാരികോപകരണവും വിജ്ഞാന നിക്ഷേപവുമാകയാല്‍ വിജ്ഞാന സംസ്കാരങ്ങളുടെ ശാശ്വതമായ പ്രതിരൂപമായി ആദരിക്കപ്പെടുന്നു. വിജ്ഞാനദേവതയായ സരസ്വതിയുടെ ഒരു കൈയില്‍ വീണയും മറ്റേ കൈയില്‍ ഗ്രന്ഥവും ഇരിക്കുന്നു. കേരളത്തില്‍ ഗ്രന്ഥപൂജ ഇന്നും ആഘോഷിക്കപ്പെടുന്നു. പുസ്തകത്തിന്റെ ഈ ദിവ്യപരിവേഷംതന്നെ ചിലതരം മനസ്സുള്ളവര്‍ ആശങ്കയോടെ കാണുന്നു. അറിവ് പല അന്ധതകളെയും പ്രമാദങ്ങളെയും ഭ്രാന്തുകളെയും ഇല്ലാതാക്കുന്നതുകൊണ്ട് അവ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് പുസ്തകം വലിയ ശത്രുവാണ്. എങ്കിലും കരുതിക്കൂട്ടി പുസ്തകം ചുട്ടുചാമ്പലാക്കുന്നവര്‍ അതിവിശാലമായ മനുഷ്യചരിത്രത്തില്‍പ്പോലും വളരെ ചുരുക്കമാണ്. യുദ്ധകാലങ്ങളില്‍ പലതും ചുട്ടുകളയുന്ന കൂട്ടത്തില്‍ ഗ്രന്ഥാലയങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രാചീനകാലത്തെ ഏറ്റവും പ്രശസ്തമായിരുന്ന അലക്സാഡ്രിയ ലൈബ്രറി ആഭ്യന്തരകലഹത്തില്‍ നശിപ്പിക്കപ്പെട്ടതുതന്നെയാണ്. അതിന്റെ പുത്രിയെന്ന് വിളിക്കപ്പെട്ട മറ്റൊരു ലൈബ്രറി ഈജിപ്തിനെ ആക്രമിച്ച ക്രൈസ്തവര്‍ നശിപ്പിച്ചു. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയുടെ ഉറപ്പിലാണ് ഞാനിതെഴുതുന്നത്. ഇതൊക്കെ വഴിപിഴയ്ക്കല്‍ മാത്രമാണ്. മതങ്ങളും രാജവംശങ്ങളും എല്ലാം പുസ്തകത്തെ ഭൌതികവസ്തുക്കളില്‍വച്ച് ഏറ്റവും ആരാധ്യമായി ആദരിച്ചു. ഇന്ത്യയിലും ചൈനയിലും ഈജിപ്റ്റിലും യൂറോപ്പിലും മതസംഘങ്ങളും മഹാരാജാക്കന്മാരും ഗ്രന്ഥങ്ങള്‍ സംഭരിച്ച് സംരക്ഷിച്ച ചരിത്രമാണുള്ളത്. ഈ ഭാസുരങ്ങളായ ചരിത്രാധ്യായങ്ങള്‍ ഇന്ന് കേരളത്തില്‍ ക്രൈസ്തവ-ഇസ്ളാമിക-ഹൈന്ദവ മത സാമൂഹികസംഘങ്ങളും ചില രാഷ്ട്രീയകക്ഷികളും പാഠപുസ്തകത്തിനെതിരായി അര്‍ഥശൂന്യമായി, കളവായി, തുടര്‍ന്ന് നടത്തിക്കൊണ്ടുവരുന്ന എതിര്‍പ്പിന്റെ കരിനിഴല്‍ വീണ് മങ്ങിപ്പോയിരിക്കുന്നു. പത്രങ്ങളില്‍ ഈ സംസ്കാര സംഹാര പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല. ചില പത്രങ്ങള്‍ ഈ ഹീനമായ എതിര്‍പ്പിനെ അനുകൂലിക്കുന്നതായും നാം കാണുന്നു. മലപ്പുറത്ത് ആയിരക്കണക്കിന് പാഠപുസ്തകങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു. മുസ്ളിംലീഗിന്റെ ഒരു നേതാവും പുരികം ഉയര്‍ത്തുകപോലും ചെയ്തില്ല. അവരുടെ ആശീര്‍വാദമോ അംഗീകാരമോ ഈ മഹാപാപം ചെയ്തവര്‍ക്കുണ്ടെന്ന് വ്യക്തം. മറ്റ് കക്ഷികളോ സംഘടനകളോ വിശ്വസംസ്കാരത്തിന്റെ അടിത്തറയ്ക്ക് പാരവയ്ക്കുന്ന ഈ പരിപാടിയെ ഒരക്ഷരംകൊണ്ടുപോലും എതിര്‍ത്തില്ല. ഒരു വലിയ മനുഷ്യന്റെ ജീവരക്തമാണ് ഒരു ഗ്രന്ഥത്തില്‍ ഉള്ളത് എന്ന് മഹാകവി മില്‍ട്ടന്‍ പറഞ്ഞതൊന്നും ഈ 'വെട്ടുപോത്തു'കളോട് ഓതിയിട്ട് കാര്യമില്ല. ഏഴാംതരത്തിലെ സാമൂഹിക ('സാമൂഹ്യ' എന്നാണ് പുസ്തകത്തില്‍ അച്ചടിച്ച് കാണുന്നത്. അത് തിരുത്തണം ഭാഷാപരമായ ഈ തെറ്റ് ചൂണ്ടിക്കാട്ടാനുള്ള അറിവ് സമരക്കാര്‍ക്കില്ല. ഈ സമരം നടത്താന്‍ അക്ഷരമറിയണമെന്നുപോലും ഇല്ലെന്ന് തോന്നുന്നു. പുസ്തകത്തിനെതിരായവര്‍ അക്ഷരത്തിനും എതിരായിരിക്കുമല്ലോ) പാഠപുസ്തകമാണ് അനാവശ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് പഠിക്കാനായി വിദ്യാഭ്യാസ വിദഗ്ധര്‍ എഴുതിയ ഒരു പാഠ്യഗ്രന്ഥം എത്ര മോശമായാലും ഉണക്കിലപോലെ അത്ര പെട്ടെന്ന് കത്തിച്ചുകളയാവുന്നതാണോ? ഈ പുസ്തകം ഇഷ്ടമില്ലാത്തതുകൊണ്ട് കത്തിച്ചവര്‍ ഇഷ്ടമില്ലാത്ത ഏത് പുസ്തകവും ചുട്ടുകളയും. ഇവര്‍ മനുഷ്യരല്ല, കിരാതരോ പിശാചുക്കളോ ആണ്. അക്ഷരവിരോധിയുടെ കിരീടധാരണമാണ് ഗ്രന്ഥം ചുടല്‍! ഈ പാഠപുസ്തകം രചിച്ചത് ഒന്നാംകിട സാഹിത്യകാരന്മാരല്ലെങ്കിലും (ഒന്നാംകിട സാഹിത്യകാരന്മാര്‍ക്ക് നല്ല പാഠപുസ്തകം രചിക്കാനുള്ള കഴിവ് ഉണ്ടായിരിക്കില്ല), ഇതില്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠരായ മഹാത്മാക്കളുടെ വചനങ്ങള്‍ ഒരുപാടുണ്ട്. മഹാഭാരതത്തില്‍നിന്നും ബൈബിളില്‍നിന്നും ഖുറാനില്‍നിന്നുമുള്ള മികവുറ്റ പല ഉദ്ധാരണങ്ങളും ഈ പുസ്തകത്തില്‍നിന്ന്, മിക്കവാറും ആദ്യമായി, നമ്മുടെ കുട്ടികള്‍ മനസ്സിലാക്കുന്നു. മനുഷ്യര്‍ തമ്മില്‍ സ്നേഹപൂര്‍വം ജീവിക്കാന്‍ ആവശ്യമായ സദാചാരത്തിന്റെ അടിസ്ഥാനം ഏതെന്ന് ഈ ഉല്‍കൃഷ്ട വചനങ്ങള്‍ കുട്ടികളെ ധരിപ്പിക്കുന്നു. 'തന്നോട് മറ്റുള്ളവര്‍ പെരുമാറുന്നതുപോലെ മറ്റുള്ളവരോടും താന്‍ പെരുമാറുക. ഇതാണ് ഏറ്റവും മികച്ച 'മത തത്വം'. ഇതിനപ്പുറത്ത് സദാചാരമില്ലെന്ന് പറയുന്നു സുപ്രസിദ്ധ ജര്‍മന്‍ചിന്തകനായ ഇമ്മാനുവല്‍ കാന്റ്. ഇതാണ് ഈ പുസ്തകവിരോധ ഭ്രാന്തര്‍ കത്തിച്ചത്. ഇതാണ് മതനിന്ദ. എന്നാല്‍, മതനിന്ദ നടത്തിയത് പാഠപുസ്തകാനുകൂലികളാണെന്ന് ഇവര്‍ ഒച്ചവയ്ക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും നാരായണഗുരുവിന്റെയും വചനങ്ങള്‍ ഇതിലുണ്ട്. ഇതും ഈ 'കാപാടിക'ന്മാരുടെ (ഇക്കൂട്ടരെ സൂചിപ്പിക്കാന്‍ പുതിയ ഒരു സംസ്കൃത വാക്ക് ഞാന്‍ പരതിപ്പിടിച്ചെടുത്തതാണ്) ദൃഷ്ടിയില്‍ കേരളത്തില്‍ പാഠപുസ്തകമാക്കേണ്ടത് കോഗ്രസ് ഭരണകാലത്ത് നിര്‍ദേശിച്ച പുസ്തകങ്ങള്‍ മതി, എല്ലാകാലത്തേക്കും! പുതിയ പുസ്തകങ്ങള്‍ എന്തിന് നിര്‍മിച്ചു? അതിനാല്‍ അതെല്ലാം അഗ്നിക്കിരയാക്കുന്നതില്‍ ഒരു തെറ്റുമില്ല. ക്രൈസ്തവ സഭാംഗങ്ങള്‍ കേരളത്തില്‍ പലേടത്തുവച്ചും ഈ പുസ്തകം വലിച്ചുകീറുകയോ ചുടുകയോ ചെയ്തെന്ന വാര്‍ത്തകള്‍ പലതും കണ്ടു. ഒന്നും നിഷേധിക്കപ്പെട്ടില്ല, ന്യായീകരിക്കപ്പെട്ടുമില്ല. ക്രൈസ്തവരുടെ വേദഗ്രന്ഥം ബൈബിളും ഇസ്ളാമിന്റേത് ഖുറാനുമാണ്. രണ്ടിനും പുസ്തകം എന്നാണ് അര്‍ഥം. ഈ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ് പുസ്തകദഹനത്തിന് നേതൃത്വം നല്‍കുന്നതെന്നത് ചരിത്രത്തിന്റെ ഒരു നേരമ്പോക്കാകാം. എന്തുമാവട്ടെ ഈ മതങ്ങളിലെ ഉയര്‍ന്ന ആത്മീയനേതാക്കളുടെ ഇപ്പോഴത്തെ പരോക്ഷമായ പ്രോത്സാഹനം ഇവര്‍ നേടിയിട്ടുണ്ടെന്നത് ആര്‍ക്കും മൂടിവയ്ക്കാനാവില്ല. രാഷ്ട്രീയമായ താല്‍ക്കാലിക ലക്ഷ്യംപോലും നേടാന്‍ ഇക്കൂട്ടര്‍ക്ക് ഈ മതസത്യങ്ങളുടെ നിഷേധംകൊണ്ട് സാധിക്കുകയില്ല. പുസ്തകം ചുട്ടെരിക്കുന്നവര്‍ എതിരാളിയെ ചുട്ടെരിക്കാന്‍ മടിക്കാത്തവരായിരിക്കും. അവരുടെ ഉള്ളിലെവിടെയോ എതിരാളിയെ തീയിലെരിക്കാനുള്ള വധമോഹം ഒളിഞ്ഞിരിപ്പുണ്ടാകും. ഇന്ത്യയുടെ ജനാധിപത്യത്തോട് മാനസികമായി പൊരുത്തപ്പെടാനാവാത്തവരാണ് ഇവര്‍. കമ്യൂണിസ്റ്റുകാരെ ജനാധിപത്യ താല്‍പ്പര്യം കുറഞ്ഞവര്‍ എന്ന് പൊതുവെ കുറ്റപ്പെടുത്തുന്ന ഈ മതവിശ്വാസികള്‍ ഉള്ളില്‍ സ്വേച്ഛാവാദികളാണ്. ക്രൈസ്തവസഭ ഏറ്റവും ശക്തമായി വന്നുകൊണ്ടിരുന്ന മധ്യകാലത്തിലാണ് ലോകമഹാഗ്രന്ഥങ്ങളില്‍ പലതിനെയും നിരോധിച്ചത് - ഗ്രന്ഥനിരോധനസൂചിക (കിറലഃ ഹശയൃമൃൌാ ുൃീവശയശീൃൌാ). ആര്‍ക്കാണ് ഇത്ര വലിയ ചിന്താനിയന്ത്രണത്തിനധികാരം! കത്തോലിക്കാ സഭ തങ്ങള്‍ക്ക് ഈ അധികാരം ദൈവദത്തമായുണ്ടെന്ന് കരുതി മധ്യകാലഘട്ടം മുഴുവന്‍ ഗ്രന്ഥനിരോധനം നടത്തി. വിരുദ്ധചിന്തകരെ പീഡിപ്പിച്ചും വധിച്ചും സംഹാരതാണ്ഡവമാടി. ഹ്യുമനിസം, ശാസ്ത്രജ്ഞാനം, ജനാധിപത്യം എന്നിവയെ മെല്ലെമെല്ലെ ലോകം അംഗീകരിച്ചതോടെ ഈ നിരോധന പരിപാടിയും 'ഇന്‍ക്വിസിഷന്‍'-എന്ന മറ്റൊരു വിശ്വാസലംഘന ദണ്ഡനപദ്ധതിയും ശക്തികുറഞ്ഞ് അസ്തമിച്ചു. ഇവര്‍ ആരെ തള്ളി, ആരെ കൈക്കൊണ്ടു എന്നറിഞ്ഞാല്‍ നാം അവരെ വിട്ടുപോകും. ബേക്ക, മില്‍ട്ട എന്നിവരുടെ ചില കൃതികള്‍ വായിക്കാന്‍ പാടില്ലെന്ന് വിധിച്ച ഇവര്‍ ഹിറ്റ്ലറുടെ ആത്മകഥയെ തള്ളിപ്പറഞ്ഞില്ല! നോബല്‍സമ്മാന ജേതാക്കളായ ആന്‍ഷെജീദ്, സാര്‍ത്ര്, ബയ്റ്റര്‍ലിങ്ക് തുടങ്ങിയവരെ മാത്രമല്ല എത്രയെത്ര വലിയ ചിന്തകരെയും കാത്തോലിക്കാ സഭ തള്ളിപ്പറഞ്ഞു. ചരിത്രം കീറിവലിച്ചെറിഞ്ഞ മാനവചിന്താ നിഷേധത്തിന്റെ പുനരുജ്ജീവനത്തിനാണോ കേരളത്തിലെ ക്രൈസ്തവവാദികള്‍ ആഗ്രഹിക്കുന്നത്? ഇവരെ അപ്പടി അനുസരിക്കുന്നവര്‍ മാത്രമാണോ ഇവിടത്തെ ക്രൈസ്തവജനങ്ങള്‍? അല്ലെന്നറിയാം, പക്ഷേ അവരുടെ ശബ്ദം എന്തുകൊണ്ട് ഉയരുന്നില്ല? ഞാനിവിടെ എഴുതിയത് അവരല്ലേ ചെയ്യേണ്ടിയിരുന്നത്? ഇത്തരം ക്രൈസ്തവ അന്ധതകളെ എതിര്‍ക്കാന്‍ ഒരു ജോസഫ് പുലിക്കുന്നേല്‍ മതിയോ? ചരിത്രത്തിലെ പരമവിഡ്ഢിത്തം ആഘോഷിക്കുന്നതില്‍നിന്ന് പിന്തിരിഞ്ഞ് കത്തോലിക്കാസഭ ലോകത്തിന് ക്രിസ്തുവിന്റെ സ്വര്‍ഗരാജ്യവചനത്തെ പാവങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിക്കാന്‍ മുന്നോട്ടുവരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ പാഠപുസ്തകം വായിച്ച പക്ഷപാതരഹിതരായ എഴുത്തുകാരാരും-വിഷ്ണുനാരായണന്‍നമ്പൂതിരി, കാക്കനാടന്‍, വത്സല തുടങ്ങിയവര്‍-അതിലൊരേടത്തും ഈ ഭയങ്കരമായ മതനിന്ദയോ ഈശ്വരനിഷേധമോ കണ്ടില്ല. അവര്‍ ഇടതുസഹയാത്രികരല്ല, കോഗ്രസ് ശത്രുക്കളുമല്ല. കോഗ്രസിന്റെ സാഹിത്യസംഘടനയായ 'സംസ്കാര സാഹിതി'യില്‍ ഉള്ള ഒന്നാംകിട സാഹിത്യകാരന്മാരാരും ഈ പുസ്തകത്തെ എതിര്‍ക്കാതിരുന്നത് ഒരു പക്ഷേ, ഒന്നാംകിട സാഹിത്യകാരന്മാര്‍ ആ കൂട്ടത്തില്‍ ഇല്ലാത്തതുകൊണ്ടുമാകാം; നിശ്ചയമില്ല! ഏറ്റവും ഒടുവില്‍ ഡോ. ശയ്പാലും പുസ്തകത്തെ അനുമോദിച്ചു. അദ്ദേഹം അവഗണിക്കാനാവാത്ത ശാസ്ത്രജ്ഞനും വിദ്യാഭ്യാസചിന്തകനുമാണെന്ന് ഒരു കേന്ദ്ര കോഗ്രസ് മന്ത്രിക്ക് (വയലാര്‍ രവി) അറിയാം. യശ്പാല്‍ നല്‍കിയ അനുമോദനത്തിന്റെ വില കുറയ്ക്കാന്‍ രവി പ്രസ്താവനയിറക്കി, വിദ്യാഭ്യാസമന്ത്രി യശ്പാലിനെ തെറ്റിദ്ധരിപ്പിച്ചെന്ന്! യശ്പാലിന് ഈ പ്രസ്താവനയുടെ പേരില്‍ കേന്ദ്രമന്ത്രിയെ കോടതി കയറ്റാനാകും. എന്‍സിഇആര്‍ടിയിലും യുജിസിയിലും മറ്റും പ്രവര്‍ത്തിച്ച് പാഠ്യപുസ്തകരചനയുടെ കര്‍മങ്ങളെല്ലാം ഗ്രഹിച്ച ഒരു വലിയ പണ്ഡിതനെ ബേബി തെറ്റിദ്ധരിപ്പിച്ചെന്ന്. യശ്പാലിനെ നമ്മുടെ വിദ്യാഭ്യാസമന്ത്രി തെറ്റിദ്ധരിപ്പിക്കുകയോ? ബേബി യശ്പാലില്‍നിന്ന് പാഠ്യപുസ്തകങ്ങളെക്കുറിച്ച് വല്ലതും ഗ്രഹിച്ചുവെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. തെറ്റിദ്ധരിപ്പിക്കപ്പെട്ടെങ്കില്‍ യശ്പാല്‍ തന്നെ അത് പറയുമല്ലോ. കേന്ദ്രമന്ത്രിയോട് തന്നെ സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞോ? മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഇങ്ങനെ അസംബന്ധം പറഞ്ഞുകൊണ്ടിരിക്കണമായിരിക്കും! ആധുനികവിദ്യാര്‍ഥി പഠിച്ചുതീരുമ്പോഴേക്കും മതങ്ങളുടെയും കമ്യൂണിസം, സോഷ്യലിസം, ഗാന്ധിസം മുതലായ സമൂഹദര്‍ശനങ്ങളുടെയും ഒരുപാട് മൂല്യങ്ങള്‍ ഗ്രഹിക്കേണ്ടിവരും. ഏഴാംതരത്തിലെ സാമൂഹികശാസ്ത്രപുസ്തകം തീയിലിട്ടാലൊന്നും ഈ വിജ്ഞാനപ്രക്രിയയെ തടയാനാവില്ല. സ്വയം വിഡ്ഢികളാകരുതേ-! ഇതെഴുതുന്ന എന്നെ കുറച്ചുമുമ്പ് ഒരു ക്രൈസ്തവ വൈദികന്‍ 'അമ്മപെങ്ങന്മാരെ തിരിച്ചറിയാത്തവന്‍' എന്നും മറ്റും വിളിച്ചിരുന്നു. തീകൊടുക്കേണ്ടത് ഈ മനസ്സിനെയാണ്.
സുകുമാര്‍ അഴീക്കോട്.

1 comment:

ജനശബ്ദം said...

പുസ്തകം ചുടുന്ന ഭ്രാന്തന്മാര്‍ .
പുസ്തകഭ്രാന്തന്മാര്‍ എന്ന് നാം കേട്ടിരിക്കും. നമ്മുടെയിടയില്‍ ചിലരെങ്കിലും ചെറിയ തോതില്‍ പുസ്തകഭ്രാന്തന്‍ എന്ന ബഹുമതി അര്‍ഹിക്കുന്നവരായുണ്ട്. പുസ്തകവായനയില്‍ അമിതമായ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഇക്കൂട്ടരെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ഗുണമല്ലാതെ ദോഷമൊന്നും ഇല്ല. പുസ്തകം ഏറ്റവും അനര്‍ഘമായ സാംസ്കാരികോപകരണവും വിജ്ഞാന നിക്ഷേപവുമാകയാല്‍ വിജ്ഞാന സംസ്കാരങ്ങളുടെ ശാശ്വതമായ പ്രതിരൂപമായി ആദരിക്കപ്പെടുന്നു. വിജ്ഞാനദേവതയായ സരസ്വതിയുടെ ഒരു കൈയില്‍ വീണയും മറ്റേ കൈയില്‍ ഗ്രന്ഥവും ഇരിക്കുന്നു. കേരളത്തില്‍ ഗ്രന്ഥപൂജ ഇന്നും ആഘോഷിക്കപ്പെടുന്നു. പുസ്തകത്തിന്റെ ഈ ദിവ്യപരിവേഷംതന്നെ ചിലതരം മനസ്സുള്ളവര്‍ ആശങ്കയോടെ കാണുന്നു. അറിവ് പല അന്ധതകളെയും പ്രമാദങ്ങളെയും ഭ്രാന്തുകളെയും ഇല്ലാതാക്കുന്നതുകൊണ്ട് അവ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് പുസ്തകം വലിയ ശത്രുവാണ്. എങ്കിലും കരുതിക്കൂട്ടി പുസ്തകം ചുട്ടുചാമ്പലാക്കുന്നവര്‍ അതിവിശാലമായ മനുഷ്യചരിത്രത്തില്‍പ്പോലും വളരെ ചുരുക്കമാണ്. യുദ്ധകാലങ്ങളില്‍ പലതും ചുട്ടുകളയുന്ന കൂട്ടത്തില്‍ ഗ്രന്ഥാലയങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രാചീനകാലത്തെ ഏറ്റവും പ്രശസ്തമായിരുന്ന അലക്സാഡ്രിയ ലൈബ്രറി ആഭ്യന്തരകലഹത്തില്‍ നശിപ്പിക്കപ്പെട്ടതുതന്നെയാണ്. അതിന്റെ പുത്രിയെന്ന് വിളിക്കപ്പെട്ട മറ്റൊരു ലൈബ്രറി ഈജിപ്തിനെ ആക്രമിച്ച ക്രൈസ്തവര്‍ നശിപ്പിച്ചു. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയുടെ ഉറപ്പിലാണ് ഞാനിതെഴുതുന്നത്. ഇതൊക്കെ വഴിപിഴയ്ക്കല്‍ മാത്രമാണ്. മതങ്ങളും രാജവംശങ്ങളും എല്ലാം പുസ്തകത്തെ ഭൌതികവസ്തുക്കളില്‍വച്ച് ഏറ്റവും ആരാധ്യമായി ആദരിച്ചു. ഇന്ത്യയിലും ചൈനയിലും ഈജിപ്റ്റിലും യൂറോപ്പിലും മതസംഘങ്ങളും മഹാരാജാക്കന്മാരും ഗ്രന്ഥങ്ങള്‍ സംഭരിച്ച് സംരക്ഷിച്ച ചരിത്രമാണുള്ളത്. ഈ ഭാസുരങ്ങളായ ചരിത്രാധ്യായങ്ങള്‍ ഇന്ന് കേരളത്തില്‍ ക്രൈസ്തവ-ഇസ്ളാമിക-ഹൈന്ദവ മത സാമൂഹികസംഘങ്ങളും ചില രാഷ്ട്രീയകക്ഷികളും പാഠപുസ്തകത്തിനെതിരായി അര്‍ഥശൂന്യമായി, കളവായി, തുടര്‍ന്ന് നടത്തിക്കൊണ്ടുവരുന്ന എതിര്‍പ്പിന്റെ കരിനിഴല്‍ വീണ് മങ്ങിപ്പോയിരിക്കുന്നു. പത്രങ്ങളില്‍ ഈ സംസ്കാര സംഹാര പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല. ചില പത്രങ്ങള്‍ ഈ ഹീനമായ എതിര്‍പ്പിനെ അനുകൂലിക്കുന്നതായും നാം കാണുന്നു. മലപ്പുറത്ത് ആയിരക്കണക്കിന് പാഠപുസ്തകങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു. മുസ്ളിംലീഗിന്റെ ഒരു നേതാവും പുരികം ഉയര്‍ത്തുകപോലും ചെയ്തില്ല. അവരുടെ ആശീര്‍വാദമോ അംഗീകാരമോ ഈ മഹാപാപം ചെയ്തവര്‍ക്കുണ്ടെന്ന് വ്യക്തം. മറ്റ് കക്ഷികളോ സംഘടനകളോ വിശ്വസംസ്കാരത്തിന്റെ അടിത്തറയ്ക്ക് പാരവയ്ക്കുന്ന ഈ പരിപാടിയെ ഒരക്ഷരംകൊണ്ടുപോലും എതിര്‍ത്തില്ല. ഒരു വലിയ മനുഷ്യന്റെ ജീവരക്തമാണ് ഒരു ഗ്രന്ഥത്തില്‍ ഉള്ളത് എന്ന് മഹാകവി മില്‍ട്ടന്‍ പറഞ്ഞതൊന്നും ഈ 'വെട്ടുപോത്തു'കളോട് ഓതിയിട്ട് കാര്യമില്ല. ഏഴാംതരത്തിലെ സാമൂഹിക ('സാമൂഹ്യ' എന്നാണ് പുസ്തകത്തില്‍ അച്ചടിച്ച് കാണുന്നത്. അത് തിരുത്തണം ഭാഷാപരമായ ഈ തെറ്റ് ചൂണ്ടിക്കാട്ടാനുള്ള അറിവ് സമരക്കാര്‍ക്കില്ല. ഈ സമരം നടത്താന്‍ അക്ഷരമറിയണമെന്നുപോലും ഇല്ലെന്ന് തോന്നുന്നു. പുസ്തകത്തിനെതിരായവര്‍ അക്ഷരത്തിനും എതിരായിരിക്കുമല്ലോ) പാഠപുസ്തകമാണ് അനാവശ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് പഠിക്കാനായി വിദ്യാഭ്യാസ വിദഗ്ധര്‍ എഴുതിയ ഒരു പാഠ്യഗ്രന്ഥം എത്ര മോശമായാലും ഉണക്കിലപോലെ അത്ര പെട്ടെന്ന് കത്തിച്ചുകളയാവുന്നതാണോ? ഈ പുസ്തകം ഇഷ്ടമില്ലാത്തതുകൊണ്ട് കത്തിച്ചവര്‍ ഇഷ്ടമില്ലാത്ത ഏത് പുസ്തകവും ചുട്ടുകളയും. ഇവര്‍ മനുഷ്യരല്ല, കിരാതരോ പിശാചുക്കളോ ആണ്. അക്ഷരവിരോധിയുടെ കിരീടധാരണമാണ് ഗ്രന്ഥം ചുടല്‍! ഈ പാഠപുസ്തകം രചിച്ചത് ഒന്നാംകിട സാഹിത്യകാരന്മാരല്ലെങ്കിലും (ഒന്നാംകിട സാഹിത്യകാരന്മാര്‍ക്ക് നല്ല പാഠപുസ്തകം രചിക്കാനുള്ള കഴിവ് ഉണ്ടായിരിക്കില്ല), ഇതില്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠരായ മഹാത്മാക്കളുടെ വചനങ്ങള്‍ ഒരുപാടുണ്ട്. മഹാഭാരതത്തില്‍നിന്നും ബൈബിളില്‍നിന്നും ഖുറാനില്‍നിന്നുമുള്ള മികവുറ്റ പല ഉദ്ധാരണങ്ങളും ഈ പുസ്തകത്തില്‍നിന്ന്, മിക്കവാറും ആദ്യമായി, നമ്മുടെ കുട്ടികള്‍ മനസ്സിലാക്കുന്നു. മനുഷ്യര്‍ തമ്മില്‍ സ്നേഹപൂര്‍വം ജീവിക്കാന്‍ ആവശ്യമായ സദാചാരത്തിന്റെ അടിസ്ഥാനം ഏതെന്ന് ഈ ഉല്‍കൃഷ്ട വചനങ്ങള്‍ കുട്ടികളെ ധരിപ്പിക്കുന്നു. 'തന്നോട് മറ്റുള്ളവര്‍ പെരുമാറുന്നതുപോലെ മറ്റുള്ളവരോടും താന്‍ പെരുമാറുക. ഇതാണ് ഏറ്റവും മികച്ച 'മത തത്വം'. ഇതിനപ്പുറത്ത് സദാചാരമില്ലെന്ന് പറയുന്നു സുപ്രസിദ്ധ ജര്‍മന്‍ചിന്തകനായ ഇമ്മാനുവല്‍ കാന്റ്. ഇതാണ് ഈ പുസ്തകവിരോധ ഭ്രാന്തര്‍ കത്തിച്ചത്. ഇതാണ് മതനിന്ദ. എന്നാല്‍, മതനിന്ദ നടത്തിയത് പാഠപുസ്തകാനുകൂലികളാണെന്ന് ഇവര്‍ ഒച്ചവയ്ക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും നാരായണഗുരുവിന്റെയും വചനങ്ങള്‍ ഇതിലുണ്ട്. ഇതും ഈ 'കാപാടിക'ന്മാരുടെ (ഇക്കൂട്ടരെ സൂചിപ്പിക്കാന്‍ പുതിയ ഒരു സംസ്കൃത വാക്ക് ഞാന്‍ പരതിപ്പിടിച്ചെടുത്തതാണ്) ദൃഷ്ടിയില്‍ കേരളത്തില്‍ പാഠപുസ്തകമാക്കേണ്ടത് കോഗ്രസ് ഭരണകാലത്ത് നിര്‍ദേശിച്ച പുസ്തകങ്ങള്‍ മതി, എല്ലാകാലത്തേക്കും! പുതിയ പുസ്തകങ്ങള്‍ എന്തിന് നിര്‍മിച്ചു? അതിനാല്‍ അതെല്ലാം അഗ്നിക്കിരയാക്കുന്നതില്‍ ഒരു തെറ്റുമില്ല. ക്രൈസ്തവ സഭാംഗങ്ങള്‍ കേരളത്തില്‍ പലേടത്തുവച്ചും ഈ പുസ്തകം വലിച്ചുകീറുകയോ ചുടുകയോ ചെയ്തെന്ന വാര്‍ത്തകള്‍ പലതും കണ്ടു. ഒന്നും നിഷേധിക്കപ്പെട്ടില്ല, ന്യായീകരിക്കപ്പെട്ടുമില്ല. ക്രൈസ്തവരുടെ വേദഗ്രന്ഥം ബൈബിളും ഇസ്ളാമിന്റേത് ഖുറാനുമാണ്. രണ്ടിനും പുസ്തകം എന്നാണ് അര്‍ഥം. ഈ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ് പുസ്തകദഹനത്തിന് നേതൃത്വം നല്‍കുന്നതെന്നത് ചരിത്രത്തിന്റെ ഒരു നേരമ്പോക്കാകാം. എന്തുമാവട്ടെ ഈ മതങ്ങളിലെ ഉയര്‍ന്ന ആത്മീയനേതാക്കളുടെ ഇപ്പോഴത്തെ പരോക്ഷമായ പ്രോത്സാഹനം ഇവര്‍ നേടിയിട്ടുണ്ടെന്നത് ആര്‍ക്കും മൂടിവയ്ക്കാനാവില്ല. രാഷ്ട്രീയമായ താല്‍ക്കാലിക ലക്ഷ്യംപോലും നേടാന്‍ ഇക്കൂട്ടര്‍ക്ക് ഈ മതസത്യങ്ങളുടെ നിഷേധംകൊണ്ട് സാധിക്കുകയില്ല. പുസ്തകം ചുട്ടെരിക്കുന്നവര്‍ എതിരാളിയെ ചുട്ടെരിക്കാന്‍ മടിക്കാത്തവരായിരിക്കും. അവരുടെ ഉള്ളിലെവിടെയോ എതിരാളിയെ തീയിലെരിക്കാനുള്ള വധമോഹം ഒളിഞ്ഞിരിപ്പുണ്ടാകും. ഇന്ത്യയുടെ ജനാധിപത്യത്തോട് മാനസികമായി പൊരുത്തപ്പെടാനാവാത്തവരാണ് ഇവര്‍. കമ്യൂണിസ്റ്റുകാരെ ജനാധിപത്യ താല്‍പ്പര്യം കുറഞ്ഞവര്‍ എന്ന് പൊതുവെ കുറ്റപ്പെടുത്തുന്ന ഈ മതവിശ്വാസികള്‍ ഉള്ളില്‍ സ്വേച്ഛാവാദികളാണ്. ക്രൈസ്തവസഭ ഏറ്റവും ശക്തമായി വന്നുകൊണ്ടിരുന്ന മധ്യകാലത്തിലാണ് ലോകമഹാഗ്രന്ഥങ്ങളില്‍ പലതിനെയും നിരോധിച്ചത് - ഗ്രന്ഥനിരോധനസൂചിക (കിറലഃ ഹശയൃമൃൌാ ുൃീവശയശീൃൌാ). ആര്‍ക്കാണ് ഇത്ര വലിയ ചിന്താനിയന്ത്രണത്തിനധികാരം! കത്തോലിക്കാ സഭ തങ്ങള്‍ക്ക് ഈ അധികാരം ദൈവദത്തമായുണ്ടെന്ന് കരുതി മധ്യകാലഘട്ടം മുഴുവന്‍ ഗ്രന്ഥനിരോധനം നടത്തി. വിരുദ്ധചിന്തകരെ പീഡിപ്പിച്ചും വധിച്ചും സംഹാരതാണ്ഡവമാടി. ഹ്യുമനിസം, ശാസ്ത്രജ്ഞാനം, ജനാധിപത്യം എന്നിവയെ മെല്ലെമെല്ലെ ലോകം അംഗീകരിച്ചതോടെ ഈ നിരോധന പരിപാടിയും 'ഇന്‍ക്വിസിഷന്‍'-എന്ന മറ്റൊരു വിശ്വാസലംഘന ദണ്ഡനപദ്ധതിയും ശക്തികുറഞ്ഞ് അസ്തമിച്ചു. ഇവര്‍ ആരെ തള്ളി, ആരെ കൈക്കൊണ്ടു എന്നറിഞ്ഞാല്‍ നാം അവരെ വിട്ടുപോകും. ബേക്ക, മില്‍ട്ട എന്നിവരുടെ ചില കൃതികള്‍ വായിക്കാന്‍ പാടില്ലെന്ന് വിധിച്ച ഇവര്‍ ഹിറ്റ്ലറുടെ ആത്മകഥയെ തള്ളിപ്പറഞ്ഞില്ല! നോബല്‍സമ്മാന ജേതാക്കളായ ആന്‍ഷെജീദ്, സാര്‍ത്ര്, ബയ്റ്റര്‍ലിങ്ക് തുടങ്ങിയവരെ മാത്രമല്ല എത്രയെത്ര വലിയ ചിന്തകരെയും കാത്തോലിക്കാ സഭ തള്ളിപ്പറഞ്ഞു. ചരിത്രം കീറിവലിച്ചെറിഞ്ഞ മാനവചിന്താ നിഷേധത്തിന്റെ പുനരുജ്ജീവനത്തിനാണോ കേരളത്തിലെ ക്രൈസ്തവവാദികള്‍ ആഗ്രഹിക്കുന്നത്? ഇവരെ അപ്പടി അനുസരിക്കുന്നവര്‍ മാത്രമാണോ ഇവിടത്തെ ക്രൈസ്തവജനങ്ങള്‍? അല്ലെന്നറിയാം, പക്ഷേ അവരുടെ ശബ്ദം എന്തുകൊണ്ട് ഉയരുന്നില്ല? ഞാനിവിടെ എഴുതിയത് അവരല്ലേ ചെയ്യേണ്ടിയിരുന്നത്? ഇത്തരം ക്രൈസ്തവ അന്ധതകളെ എതിര്‍ക്കാന്‍ ഒരു ജോസഫ് പുലിക്കുന്നേല്‍ മതിയോ? ചരിത്രത്തിലെ പരമവിഡ്ഢിത്തം ആഘോഷിക്കുന്നതില്‍നിന്ന് പിന്തിരിഞ്ഞ് കത്തോലിക്കാസഭ ലോകത്തിന് ക്രിസ്തുവിന്റെ സ്വര്‍ഗരാജ്യവചനത്തെ പാവങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിക്കാന്‍ മുന്നോട്ടുവരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ പാഠപുസ്തകം വായിച്ച പക്ഷപാതരഹിതരായ എഴുത്തുകാരാരും-വിഷ്ണുനാരായണന്‍നമ്പൂതിരി, കാക്കനാടന്‍, വത്സല തുടങ്ങിയവര്‍-അതിലൊരേടത്തും ഈ ഭയങ്കരമായ മതനിന്ദയോ ഈശ്വരനിഷേധമോ കണ്ടില്ല. അവര്‍ ഇടതുസഹയാത്രികരല്ല, കോഗ്രസ് ശത്രുക്കളുമല്ല. കോഗ്രസിന്റെ സാഹിത്യസംഘടനയായ 'സംസ്കാര സാഹിതി'യില്‍ ഉള്ള ഒന്നാംകിട സാഹിത്യകാരന്മാരാരും ഈ പുസ്തകത്തെ എതിര്‍ക്കാതിരുന്നത് ഒരു പക്ഷേ, ഒന്നാംകിട സാഹിത്യകാരന്മാര്‍ ആ കൂട്ടത്തില്‍ ഇല്ലാത്തതുകൊണ്ടുമാകാം; നിശ്ചയമില്ല! ഏറ്റവും ഒടുവില്‍ ഡോ. ശയ്പാലും പുസ്തകത്തെ അനുമോദിച്ചു. അദ്ദേഹം അവഗണിക്കാനാവാത്ത ശാസ്ത്രജ്ഞനും വിദ്യാഭ്യാസചിന്തകനുമാണെന്ന് ഒരു കേന്ദ്ര കോഗ്രസ് മന്ത്രിക്ക് (വയലാര്‍ രവി) അറിയാം. യശ്പാല്‍ നല്‍കിയ അനുമോദനത്തിന്റെ വില കുറയ്ക്കാന്‍ രവി പ്രസ്താവനയിറക്കി, വിദ്യാഭ്യാസമന്ത്രി യശ്പാലിനെ തെറ്റിദ്ധരിപ്പിച്ചെന്ന്! യശ്പാലിന് ഈ പ്രസ്താവനയുടെ പേരില്‍ കേന്ദ്രമന്ത്രിയെ കോടതി കയറ്റാനാകും. എന്‍സിഇആര്‍ടിയിലും യുജിസിയിലും മറ്റും പ്രവര്‍ത്തിച്ച് പാഠ്യപുസ്തകരചനയുടെ കര്‍മങ്ങളെല്ലാം ഗ്രഹിച്ച ഒരു വലിയ പണ്ഡിതനെ ബേബി തെറ്റിദ്ധരിപ്പിച്ചെന്ന്. യശ്പാലിനെ നമ്മുടെ വിദ്യാഭ്യാസമന്ത്രി തെറ്റിദ്ധരിപ്പിക്കുകയോ? ബേബി യശ്പാലില്‍നിന്ന് പാഠ്യപുസ്തകങ്ങളെക്കുറിച്ച് വല്ലതും ഗ്രഹിച്ചുവെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. തെറ്റിദ്ധരിപ്പിക്കപ്പെട്ടെങ്കില്‍ യശ്പാല്‍ തന്നെ അത് പറയുമല്ലോ. കേന്ദ്രമന്ത്രിയോട് തന്നെ സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞോ? മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഇങ്ങനെ അസംബന്ധം പറഞ്ഞുകൊണ്ടിരിക്കണമായിരിക്കും! ആധുനികവിദ്യാര്‍ഥി പഠിച്ചുതീരുമ്പോഴേക്കും മതങ്ങളുടെയും കമ്യൂണിസം, സോഷ്യലിസം, ഗാന്ധിസം മുതലായ സമൂഹദര്‍ശനങ്ങളുടെയും ഒരുപാട് മൂല്യങ്ങള്‍ ഗ്രഹിക്കേണ്ടിവരും. ഏഴാംതരത്തിലെ സാമൂഹികശാസ്ത്രപുസ്തകം തീയിലിട്ടാലൊന്നും ഈ വിജ്ഞാനപ്രക്രിയയെ തടയാനാവില്ല. സ്വയം വിഡ്ഢികളാകരുതേ-! ഇതെഴുതുന്ന എന്നെ കുറച്ചുമുമ്പ് ഒരു ക്രൈസ്തവ വൈദികന്‍ 'അമ്മപെങ്ങന്മാരെ തിരിച്ചറിയാത്തവന്‍' എന്നും മറ്റും വിളിച്ചിരുന്നു. തീകൊടുക്കേണ്ടത് ഈ മനസ്സിനെയാണ്.

സുകുമാര്‍ അഴീക്കോട്.