Saturday, December 29, 2007

കോഴിക്കോട് വിമാനത്താവളം: പ്രഖ്യാപനങ്ങള്‍ പാഴായി യാത്രാദുരിതം തുടരുന്നു

കോഴിക്കോട് വിമാനത്താവളം: പ്രഖ്യാപനങ്ങള്‍ പാഴായി യാത്രാദുരിതം തുടരുന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച നടപടികള്‍ ഒന്നും നടന്നില്ല. ഇക്കഴിഞ്ഞ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്രക്കാര്‍ നട്ടം തിരിഞ്ഞപ്പോഴാണ് വ്യോമയാന മന്ത്രാലയം നടപടികള്‍ പ്രഖ്യാപിച്ചത്.
സര്‍വീസുകള്‍ റദ്ദാവുന്നത് തടയുമെന്നും റദ്ദായാല്‍ പകരം പ്രത്യേക വിമാനം അനുവദിക്കുമെന്നും രാത്രിയില്‍ കോഴിക്കോട്ട് ഒരു വിമാനം നിര്‍ത്തിയിടുമെന്നുമായിരുന്നു പ്രധാന വാഗ്ദാനങ്ങള്‍. യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എയര്‍ ഇന്ത്യയില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസിന് അനുമതി നല്‍കുമെന്നുമായിരുന്നു മറ്റു വാഗ്ദാനങ്ങള്‍. വിവിധ സംഘടനകള്‍ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങള്‍. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലൊന്നുപോലും പ്രാവര്‍ത്തികമായിട്ടില്ല. മാത്രമല്ല, പരസ്പര വിരുദ്ധ പ്രസ്താവനകളിലൂടെ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയുമാണ് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍.
കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ റദ്ദാവുന്നത് തടയുമെന്നുപറഞ്ഞ വ്യോമയാന മന്ത്രാലയം ഒരാഴ്ച കഴിയുംമുമ്പ് അത് വിഴുങ്ങി. ഡിസംബറില്‍ മാത്രം മുപ്പതിലേറെത്തവണ വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ മണിക്കൂറുകള്‍ വൈകിപ്പറക്കുകയോ ചെയ്തു. 16 തവണ യാത്രക്കാര്‍ ടെര്‍മിനലില്‍ മുദ്രാവാക്യം വിളിക്കുകയും സമരം നടത്തുകയുംചെയ്തു.
രാത്രിയില്‍ ഒരു വിമാനം കോഴിക്കോട്ട് നിര്‍ത്തിയിടുമെന്ന വാഗ്ദാനവും ജലരേഖയായി. സമര രംഗത്തിറങ്ങിയ സംഘടനകളുടെ കണ്ണില്‍പ്പൊടിയിടാന്‍ ഏതാനും ദിവസങ്ങള്‍ ഒരുവിമാനം രാത്രിയില്‍ നിര്‍ത്തിയിട്ട എയര്‍ഇന്ത്യ, പിന്നീടത് പിന്‍വലിച്ചു. ഇത്തരമൊരു വിമാനം ലഭ്യമായിരുന്നുവെങ്കില്‍ഇരുപതോളം സര്‍വീസുകള്‍ റദ്ദാവില്ലായിരുന്നു.
മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുമെന്നതും വെറുംവാക്കായി. നിയമിച്ചയാളെ ദിവസങ്ങള്‍ക്കകം കൊച്ചിയിലേക്ക് മാറ്റി. ഇങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നുവെങ്കില്‍ അധികൃതരും യാത്രക്കാരും ഇടയുന്നത് ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നു.
അടിക്കടി വിമാനങ്ങള്‍ റദ്ദാവുന്ന അവസ്ഥയാണ് ഇപ്പോള്‍ കോഴിക്കോട്ട്. ഒരാഴ്ചക്കിടെ ജിദ്ദ, ദോഹ, ബഹറിന്‍, ഷാര്‍ജ വിമാനങ്ങള്‍ ഒന്നിലേറെത്തവണ റദ്ദായി. ക്രിസ്മസ് ദിനത്തിലും ഉപരാഷ്ട്രപതി കേരളത്തിലെത്തിയ ദിവസവും വിമാനത്താവളം യാത്രക്കാരുടെ സമരവേദിയായി.
ഇവിടത്തെ പ്രശ്നങ്ങള്‍ നിസ്സാരവത്കരിക്കുന്ന സമീപനമാണ് വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേലിന്റേത്. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പാര്‍ലമെന്റിലും ജനപ്രതിനിധികള്‍ക്കും ഉറപ്പുനല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിമാനം റദ്ദാവുന്നതു സംബന്ധിച്ചും സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ചും അദ്ദേഹം വ്യാജ പ്രസ്താവന നടത്തുകയും ചെയ്തു. മാത്രമല്ല, വിദേശകമ്പനികള്‍ക്ക് ഒക്ടോബറില്‍ സര്‍വീസിന് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീടത് ജനവരിയിലേക്കെന്ന് തിരുത്തുകയും ഇപ്പോള്‍ ഏപ്രിലിലേക്കെന്ന് വീണ്ടും തിരുത്തുകയും ചെയ്തിരിക്കുകയാണ്.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം യാത്രക്കാരെ അടിച്ചമര്‍ത്താനാണ് മന്ത്രാലയത്തിന്റെ പുതിയ ശ്രമം. യാത്രക്കാര്‍ സംഘര്‍ഷം സൃഷ്ടിച്ചാല്‍ ശക്തമായി നേരിടണമെന്നാണ് മന്ത്രാലയത്തിന്റെ രഹസ്യ നിര്‍ദേശം. യാത്രക്കാരെ ഒതുക്കാന്‍ പോലീസ് സഹായം ആവശ്യപ്പെടാമെന്നും സുരക്ഷാസേനയോട് കായികമായി നേരിടാന്‍ ആവശ്യപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത് വിമാനത്താവളത്തിന്റെവികസനത്തെ പ്രതികൂലമായി ബാധിക്കും. യാത്രക്കാരെ വിമാനത്താവളത്തില്‍നിന്നകറ്റി കോഴിക്കോടിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശങ്ങളെന്ന് ആരോപണമുയരുന്നുണ്ട്.

1 comment:

ജനശബ്ദം said...

കോഴിക്കോട് വിമാനത്താവളം: പ്രഖ്യാപനങ്ങള്‍ പാഴായി യാത്രാദുരിതം തുടരുന്നു
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച നടപടികള്‍ ഒന്നും നടന്നില്ല. ഇക്കഴിഞ്ഞ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്രക്കാര്‍ നട്ടം തിരിഞ്ഞപ്പോഴാണ് വ്യോമയാന മന്ത്രാലയം നടപടികള്‍ പ്രഖ്യാപിച്ചത്.

സര്‍വീസുകള്‍ റദ്ദാവുന്നത് തടയുമെന്നും റദ്ദായാല്‍ പകരം പ്രത്യേക വിമാനം അനുവദിക്കുമെന്നും രാത്രിയില്‍ കോഴിക്കോട്ട് ഒരു വിമാനം നിര്‍ത്തിയിടുമെന്നുമായിരുന്നു പ്രധാന വാഗ്ദാനങ്ങള്‍. യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എയര്‍ ഇന്ത്യയില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസിന് അനുമതി നല്‍കുമെന്നുമായിരുന്നു മറ്റു വാഗ്ദാനങ്ങള്‍. വിവിധ സംഘടനകള്‍ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങള്‍. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലൊന്നുപോലും പ്രാവര്‍ത്തികമായിട്ടില്ല. മാത്രമല്ല, പരസ്പര വിരുദ്ധ പ്രസ്താവനകളിലൂടെ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയുമാണ് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍.

കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ റദ്ദാവുന്നത് തടയുമെന്നുപറഞ്ഞ വ്യോമയാന മന്ത്രാലയം ഒരാഴ്ച കഴിയുംമുമ്പ് അത് വിഴുങ്ങി. ഡിസംബറില്‍ മാത്രം മുപ്പതിലേറെത്തവണ വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ മണിക്കൂറുകള്‍ വൈകിപ്പറക്കുകയോ ചെയ്തു. 16 തവണ യാത്രക്കാര്‍ ടെര്‍മിനലില്‍ മുദ്രാവാക്യം വിളിക്കുകയും സമരം നടത്തുകയുംചെയ്തു.

രാത്രിയില്‍ ഒരു വിമാനം കോഴിക്കോട്ട് നിര്‍ത്തിയിടുമെന്ന വാഗ്ദാനവും ജലരേഖയായി. സമര രംഗത്തിറങ്ങിയ സംഘടനകളുടെ കണ്ണില്‍പ്പൊടിയിടാന്‍ ഏതാനും ദിവസങ്ങള്‍ ഒരുവിമാനം രാത്രിയില്‍ നിര്‍ത്തിയിട്ട എയര്‍ഇന്ത്യ, പിന്നീടത് പിന്‍വലിച്ചു. ഇത്തരമൊരു വിമാനം ലഭ്യമായിരുന്നുവെങ്കില്‍ഇരുപതോളം സര്‍വീസുകള്‍ റദ്ദാവില്ലായിരുന്നു.

മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുമെന്നതും വെറുംവാക്കായി. നിയമിച്ചയാളെ ദിവസങ്ങള്‍ക്കകം കൊച്ചിയിലേക്ക് മാറ്റി. ഇങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നുവെങ്കില്‍ അധികൃതരും യാത്രക്കാരും ഇടയുന്നത് ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നു.

അടിക്കടി വിമാനങ്ങള്‍ റദ്ദാവുന്ന അവസ്ഥയാണ് ഇപ്പോള്‍ കോഴിക്കോട്ട്. ഒരാഴ്ചക്കിടെ ജിദ്ദ, ദോഹ, ബഹറിന്‍, ഷാര്‍ജ വിമാനങ്ങള്‍ ഒന്നിലേറെത്തവണ റദ്ദായി. ക്രിസ്മസ് ദിനത്തിലും ഉപരാഷ്ട്രപതി കേരളത്തിലെത്തിയ ദിവസവും വിമാനത്താവളം യാത്രക്കാരുടെ സമരവേദിയായി.

ഇവിടത്തെ പ്രശ്നങ്ങള്‍ നിസ്സാരവത്കരിക്കുന്ന സമീപനമാണ് വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേലിന്റേത്. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പാര്‍ലമെന്റിലും ജനപ്രതിനിധികള്‍ക്കും ഉറപ്പുനല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിമാനം റദ്ദാവുന്നതു സംബന്ധിച്ചും സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ചും അദ്ദേഹം വ്യാജ പ്രസ്താവന നടത്തുകയും ചെയ്തു. മാത്രമല്ല, വിദേശകമ്പനികള്‍ക്ക് ഒക്ടോബറില്‍ സര്‍വീസിന് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീടത് ജനവരിയിലേക്കെന്ന് തിരുത്തുകയും ഇപ്പോള്‍ ഏപ്രിലിലേക്കെന്ന് വീണ്ടും തിരുത്തുകയും ചെയ്തിരിക്കുകയാണ്.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം യാത്രക്കാരെ അടിച്ചമര്‍ത്താനാണ് മന്ത്രാലയത്തിന്റെ പുതിയ ശ്രമം. യാത്രക്കാര്‍ സംഘര്‍ഷം സൃഷ്ടിച്ചാല്‍ ശക്തമായി നേരിടണമെന്നാണ് മന്ത്രാലയത്തിന്റെ രഹസ്യ നിര്‍ദേശം. യാത്രക്കാരെ ഒതുക്കാന്‍ പോലീസ് സഹായം ആവശ്യപ്പെടാമെന്നും സുരക്ഷാസേനയോട് കായികമായി നേരിടാന്‍ ആവശ്യപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത് വിമാനത്താവളത്തിന്റെവികസനത്തെ പ്രതികൂലമായി ബാധിക്കും. യാത്രക്കാരെ വിമാനത്താവളത്തില്‍നിന്നകറ്റി കോഴിക്കോടിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശങ്ങളെന്ന് ആരോപണമുയരുന്നുണ്ട്.