Friday, November 19, 2010

പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍

പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍

ടെലികോം മന്ത്രി രാജയുടെ രാജികൊണ്ട് തീരുന്നതല്ല ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ ഹിമാലയന്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്ന് ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോഴിതാ, സംശയത്തിന്റെയും തെളിവുകളുടെയും കുന്തമുന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുനേരെ തിരിഞ്ഞിരിക്കുന്നു. ആരെങ്കിലും ആരോപണമുന്നയിച്ചതല്ല-രാജ്യത്തിന്റെ പരമോന്നത നീതിപീഠംതന്നെ പ്രധാനമന്ത്രിയെ തൊട്ട് പറഞ്ഞിരിക്കുന്നു. രണ്ടാം തലമുറ സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും ആശങ്കയുണര്‍ത്തുന്നതാണെന്ന്. കോടതി മിതമായ വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂ. പക്ഷേ, അതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇത്ര വലിയ ഒരഴിമതി ഉണ്ടായിട്ടില്ല. ഒരന്വേഷണവും ഇല്ലാതെതന്നെ ആര്‍ക്കും കണ്ടുപിടിക്കാനാവുന്ന തട്ടിപ്പുകളാണ് നടന്നത്. അങ്ങനെയുള്ള അഴിമതിക്കേസില്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിന് മറുപടി നല്‍കാതെ പ്രധാനമന്ത്രി വച്ചുതാമസിപ്പിച്ചതാണ് സുപ്രീംകോടതിയുടെ വിമര്‍ശത്തിനും ആശങ്കയ്ക്കും കാരണമായത്. അഴിമതിനിരോധന നിയമം അനുസരിച്ച് മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് 2008 നവംബറില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതിന് 2010 മാര്‍ച്ചിലാണ് മറുപടി ലഭിച്ചത്. സിബിഐ കേസ് അന്വേഷിക്കുന്നതിനാല്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. ഇത്രയും വലിയ കാലതാമസം എന്തിന് എന്നതാണ് കോടതിയെ അമ്പരപ്പിച്ചത്. പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും തങ്ങളെ ആശങ്കപ്പെടുത്തുന്നതായി ജസ്റിസ് ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് തുറന്നടിച്ചു. ഇത് അസാധാരണ സാഹചര്യമാണ്. സുപ്രീം കോടതിയെ ആശങ്കപ്പെടുത്തിയ മൌനവും നിഷ്ക്രിയത്വവും നിഷ്കളങ്കമായ ഒന്നല്ല. അത് അഴിമതി മൂടിവയ്ക്കാനുള്ളതാണ്. ആവര്‍ത്തിച്ചുള്ള ഓര്‍മപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. ഇടതുപക്ഷം നിരവധി വട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭയിലെ സിപിഐ എം നേതാവ് സീതാറാം യെച്ചൂരി നേരിട്ട് 2008 നവംബറില്‍ പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. എല്ലാം അവഗണിച്ചാണ് രാജയെ രക്ഷിച്ചുനിര്‍ത്താന്‍ തയ്യാറായത്. അനധികൃതമായി 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിനുപിന്നില്‍ സ്വകാര്യ ടെലികോം കമ്പനികളും ടെലികോംവിഭാഗവും തമ്മിലുള്ള ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വാദമുയര്‍ന്നതാണ്. ഈ കേസില്‍തന്നെ സുപ്രീംകോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചതുമാണ്. അതൊന്നും കൂസാക്കാതെ അഴിമതിക്കാരെ സംരക്ഷിക്കാന്‍ കാണിച്ച വ്യഗ്രത പ്രധാനമന്ത്രിക്കും യുപിഎ നേതൃത്വത്തിനും അഴിമതിയിലുള്ള പങ്കാളിത്തമാണ് പുറത്തുകൊണ്ടുവരുന്നത്. 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയത് പ്രധാനമന്ത്രിയെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണെന്ന് മന്ത്രി രാജ പലവട്ടം പറഞ്ഞിട്ടുണ്ട്. കോഗ്രസിന് രക്ഷപ്പെടാന്‍ പഴുതുകള്‍ കാണുന്നില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജനസമക്ഷം കാര്യങ്ങള്‍ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോഗ്രസ് ഈ കേസില്‍ എടുക്കുന്ന നിലപാട് അടിമുടി സംശയാസ്പദമാണ്. ആ പാര്‍ടിയുടെ താല്‍പ്പര്യപ്രകാരമാണ് രാജയുടെ രാജി സംഭവിച്ചതെന്നും കോഗ്രസ് അഴിമതിക്കെതിരെ കര്‍ക്കശ നിലപാടെടുക്കുകയാണെന്നും ചില വൈതാളികര്‍ അവകാശപ്പെടുന്നുണ്ട്. കോഗ്രസ് നേതൃത്വത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതവൃത്തങ്ങളുടെയും പങ്കാളിത്തമോ പിന്തുണയോ ഇല്ലാതെ ഇത്ര വലിയ അഴിമതി ഒരു പ്രാദേശിക പാര്‍ടി പ്രതിനിധി മാത്രമായ രാജയ്ക്ക് നടത്താനാവില്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ, മറ്റെല്ലാ സിഎജി റിപ്പോര്‍ട്ടുകളുമായും താരതമ്യം ചെയ്യാവുന്ന കേസല്ല ഇത്. രണ്ടാം തലമുറ സ്പെക്ട്രം വിതരണത്തിന്റെ മറവില്‍ നടന്ന അഴിമതിയും ക്രമക്കേടുകളും കേന്ദ്രഖജനാവിന് 1,76,645 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന് സംശയത്തിനിടയില്ലാതെ സിഎജി വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേടില്‍ രാജിവച്ച മന്ത്രി രാജയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ അഴിമതിനീക്കം പ്രധാനമന്ത്രികാര്യാലയം അറിഞ്ഞിട്ടും തടഞ്ഞില്ല; ധന, നിയമമന്ത്രാലയങ്ങള്‍ മൌനംപാലിച്ചു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെക്ട്രം വിതരണത്തില്‍ അപാകതയുണ്ടെന്ന് 2007ല്‍തന്നെ പ്രധാനമന്ത്രികാര്യാലയം മനസിലാക്കിയിരുന്നതായി സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സ്പെക്ട്രത്തിന്റെ ലഭ്യതക്കുറവും അപേക്ഷകരുടെ ആധിക്യവും പരിഗണിച്ച് ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തേണ്ടതല്ലേ എന്ന് ആരാഞ്ഞ് പ്രധാനമന്ത്രി 2007 നവംബറില്‍ ടെലികോംവകുപ്പിന് കത്തയച്ചിരുന്നു. ട്രായിയും ടെലികോം കമീഷനും ഇക്കാര്യം പരിശോധിച്ചിട്ടുള്ളതാണെന്നും പുതിയ അപേക്ഷകരില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പക്ഷപാതപരമാകുമെന്നുമായിരുന്നു ടെലികോംവകുപ്പിന്റെ മറുപടി. പ്രധാനമന്ത്രികാര്യാലയം പിന്നീട് ഈ വിഷയത്തില്‍ ഇടപെട്ടില്ല എന്നാണ് സിഎജി കണ്ടെത്തിയത്. ഈ കേസ് താരതമ്യമില്ലാത്തതാണ്. കേരളത്തിലെ ലാവ്ലിന്‍ പ്രശ്നവുമായി താരതമ്യംചെയ്ത് ഇതിന്റെ ഗൌരവം കുറയ്ക്കാനുള്ള ശ്രമം ഞങ്ങളുടെ മാന്യ സഹജീവിയായ മാതൃഭൂമി നടത്തിയതായി കണ്ടു. ലാവ്ലിന്‍ പ്രശ്നത്തില്‍ സിഎജിയുടെ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ല. ചെലവിട്ട തുകയ്ക്ക് ആനുപാതികമായ പ്രയോജനം ഉണ്ടായിട്ടില്ല എന്നാണ് സിഎജി പറഞ്ഞത്. അതാകട്ടെ, നവീകരിച്ച വൈദ്യുതി നിലയങ്ങളുടെ ഉല്‍പ്പാദനക്കണക്ക് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് വസ്തുനിഷ്ഠമായി നിഷേധിച്ചിട്ടുണ്ട്. ലാവ്ലിന്‍ പ്രശ്നത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം നടത്തി പൂര്‍ത്തിയാക്കിയതാണ്. വിജിലന്‍സ് കേസ് കോടതിയിലെത്തിച്ചപ്പോഴാണ്, അതില്‍ തങ്ങള്‍ ഉദ്ദേശിച്ചപോലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ പേരില്ല എന്ന കാരണത്താല്‍, ആ പേര് എങ്ങനെയും ഉള്‍പ്പെടുത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സിബിഐ അന്വേഷണത്തിനു വിട്ടത്. സിബിഐ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റി. എന്നാല്‍, അവര്‍ക്കും കണ്ടെത്താനായില്ല ഒരു നയാപൈസയുടെ അഴിമതി. ആകെ തട്ടിപ്പടച്ചുണ്ടാക്കിയതാകട്ടെ അവിശ്വസനീയമായ ഒരു ഗൂഢാലോചനക്കുറ്റമാണ്. അതിന്റെ തുടക്കക്കാരന്‍ എന്ന് സിബിഐ തന്നെ പറയുന്ന കോഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, കോടതിയാണ് കാര്‍ത്തികേയന്റെ പങ്കുകൂടി അന്വേഷിച്ചു വരാന്‍ പറഞ്ഞത്. നവീകരണ ജോലി നടപ്പാക്കിയ ഘട്ടത്തില്‍ ഉണ്ടായ നാലു മന്ത്രിമാരില്‍ ഒരാളെമാത്രം തെരഞ്ഞുപിടിച്ച് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് സിബിഐ അനുമതി ചോദിച്ചു. സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി അതുപ്രകാരം അനുമതി നിഷേധിച്ചു. എന്നാല്‍, സര്‍ക്കാരിന്റെയും ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെയും ശുപാര്‍ശ അവഗണിച്ച്, സ്വകാര്യ നിയമോപദേശം എഴുതി വാങ്ങി ഗവര്‍ണര്‍ രാഷ്ട്രീയപ്രേരിതമായി അനുമതി നല്‍കി. അതിന്റെ സാംഗത്യമാണ്; സാധുതയാണ് ലാവ്ലിന്‍ കേസില്‍ സുപ്രീം കോടതി പരിശോധിക്കുന്നത്്. അതെല്ലാം മറച്ചുവച്ച് ലാവ്ലിനെയും ടെലികോം അഴിമതിയെയും കൂട്ടിക്കെട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സഹജീവിയുടെ ശ്രമത്തെയോര്‍ത്ത് സഹതപിക്കുകയേ തരമുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയില്‍ കോഗ്രസിനുള്ള പങ്ക് എന്ത്, സുപ്രീം കോടതിയെവരെ ആശങ്കപ്പെടുത്തിയ മൌനവും നിഷ്ക്രിയത്വവും എന്തിനുവേണ്ടി, എന്തുകൊണ്ട് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തെ ഭയപ്പെടുന്നു-ഉത്തരം പറയേണ്ടത് രാജയും കരുണാനിധിയുമല്ല-മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയുമാണ്. രാജയെ ഇത്ര വ്യഗ്രതയോടെ സംരക്ഷിച്ചതിനുള്ള കാരണം അവര്‍ തുറന്നു പറയണം. അതുതന്നെയാകും ഈ അഴിമതിക്കേസിന്റെ ചുരുളഴിയാനുള്ള ഉചിതമാര്‍ഗം.

1 comment:

moideen angadimugar said...

മന്ത്രിസഭ നിലനിൽക്കണമെങ്കിൽ രാജയുടെ കള്ളത്തരങ്ങൾ കണ്ടില്ലെന്നു നടിച്ചേ മതിയാകൂ.സീതാറാം യെച്ചൂരി മൂന്നുവട്ടം പ്രധാനമന്ത്രിക്ക് കത്തെഴുതി രാജയുടെ അഴിമതി ചൂണ്ടിക്കാണിച്ചിരുന്നു.അദ്ദേഹം കണ്ണടക്കുകയാണു ചെയ്തത്.
കരുണാനിധി ഒന്നു തുമ്മിയാൽ എല്ലാം തീർന്നില്ലേ..?