Monday, November 22, 2010

ബിജെപിയുടെ ജീര്‍ണ മുഖം

ബിജെപിയുടെ ജീര്‍ണ മുഖം

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി അനിശ്ചിതത്വത്തിലായിരുന്നു. തെരഞ്ഞെടുപ്പു പരാജയവും രാജ്യത്താകെയുണ്ടായ തകര്‍ച്ചയും പരിക്ഷീണിതമായ അവസ്ഥയിലാണ് ആ പാര്‍ടിയെ എത്തിച്ചത്. ആര്‍എസ്എസ് ഇടപെട്ട് പുതിയ നേതൃത്വത്തെ അവരോധിച്ചുകൊണ്ടാണ് താല്‍ക്കാലികമായി തിരിച്ചടികള്‍ മറികടക്കാന്‍ പോകുന്നു എന്ന തോന്നലെങ്കിലും ഉളവാക്കിയത്. ബിജെപിക്ക് മൊത്തത്തില്‍ തിരിച്ചടിയേറ്റ ഘട്ടത്തിലും ശക്തി ചോരാതെ അവശേഷിച്ച സംസ്ഥാനങ്ങളില്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവയ്ക്കൊപ്പം കര്‍ണാടകവും ഉണ്ട്. പരമ്പരാഗത അടിത്തറ ഉപയോഗപ്പെടുത്തി ശക്തിസംഭരണം നടത്തുന്നതിന് ബിജെപി കേന്ദ്രീകരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടകം. ആ സംസ്ഥാനത്ത് ബിജെപി എന്ന പാര്‍ടിയും അതിന്റെ നേതൃത്വത്തിലുള്ള ഭരണവും കൊടുങ്കാറ്റിലകപ്പെട്ട കെട്ടുവള്ളംപോലെ ആടി ഉലയുകയാണ്-ഏതുനിമിഷവും മുങ്ങിപ്പോകാമെന്ന മട്ടില്‍. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ അഴിമതിക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ബിജെപി ശക്തമായ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ആ എതിര്‍പ്പിന്റെ മുനയൊടിക്കാന്‍ യുപിഎ നേതൃത്വം ചൂണ്ടിക്കാട്ടുന്നത് കര്‍ണാടകത്തെയാണ്. അവിടെ പാര്‍ടിക്കത്തെ അധികാരത്തര്‍ക്കവും കുതികാല്‍വെട്ടുകളും ഒരുവശത്ത്, പര്‍വതംപോലെ വളര്‍ന്ന അഴിമതി മറ്റൊരു വശത്ത്. ബിജെപി സര്‍ക്കാര്‍ എന്നു പറയുന്നതിനുപകരം അഴിമതി സര്‍ക്കാര്‍ എന്ന് വിളിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയാണ് ഭൂമിതട്ടിപ്പുകേസിലെ മുഖ്യപ്രതി. മന്ത്രിമാര്‍ കൂട്ടുപ്രതികള്‍. മന്ത്രിമാരും മുന്‍മന്ത്രിമാരുമുള്‍പ്പെടെ ആറിലേറെ പ്രമുഖരാണ് ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ടത്. ബി എസ് യെദ്യൂരപ്പ, ആഭ്യന്തരമന്ത്രി ആര്‍ അശോക്, ഐടി മന്ത്രി കട്ട സുബ്രഹ്മണ്യനായിഡു, വൈദ്യുതിമന്ത്രി ശോഭ കരന്ത്ലാജെ, തദ്ദേശമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ദേവസ്വംമന്ത്രി കൃഷ്ണയ്യഷെട്ടി എന്നിവര്‍ക്കെതിരെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് വ്യക്തമായ അഴിമതിയാരോപണം ഉയര്‍ന്നുകഴിഞ്ഞു. മെഡിക്കല്‍ കോളേജ് നിയമന വിവാദത്തില്‍ രാമചന്ദ്രഗൌഡ, ലൈംഗികാപവാദക്കേസുമായി ബന്ധപ്പെട്ട് എച്ച് ഹാലപ്പ എന്നിവര്‍ ഇതിനകം സ്ഥാനം നഷ്ടമായവരാണ്. ആക്ഷേപം ഉയര്‍ന്നയുടന്‍ ഇവരുടെ രാജി എഴുതിവാങ്ങിയ യെദ്യൂരപ്പ, തനിക്കെതിരെ കോടികളുടെ ആരോപണം ഉയര്‍ന്നപ്പോള്‍ തൊടുന്യായവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അതിന് അദ്ദേഹത്തിന് ആര്‍എസ്എസ് പിന്തുണ നല്‍കുന്നു. 1991ലെ കര്‍ണാടക ലാന്‍ഡ് ആക്ട് പ്രകാരം ബംഗളൂരു വികസന അതോറിറ്റിക്ക് പതിച്ചുനല്‍കിയ ഭൂമിയാണ് യെദ്യൂരപ്പയും സംഘവും വീതിച്ചത്. നിയമമനുസരിച്ച് ഈ ഭൂമി ഡീനോട്ടിഫൈ ചെയ്യാനോ വില്‍ക്കാനോ പാട്ടത്തിനു നല്‍കാനോ പാടില്ല. ഈ വ്യവസ്ഥയെല്ലാം കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ഭൂമി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും യെദ്യൂരപ്പതന്നെ പങ്കുവച്ചത്. കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്ക് നല്‍കാനുള്ള ഫ്ളാറ്റ് പങ്കിട്ടെടുത്ത മഹാരാഷ്ട്രയിലെ കോഗ്രസ് നടപടിയുടെ മറ്റൊരു പതിപ്പ്്. അഴിമതി ആരോപണം നേരിടാത്ത ഒരൊറ്റ മന്ത്രിയും ഇന്ന് കര്‍ണാടകത്തിലില്ല. ചിത്രദുര്‍ഗ, ബെല്ലാരി എന്നിവിടങ്ങളിലെ നിരോധിതമേഖലകളില്‍ ഖനന ലൈസന്‍സ് അനുവദിക്കുന്നതിന് 21 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പുതിയ ആരോപണവും യെദ്യൂരപ്പക്കെതിരെ വന്നിട്ടുണ്ട്. രക്ഷപ്പെടാനുള്ള പഴുതുകളൊന്നും അവശേഷിക്കുന്നില്ല. വെപ്രാളംപൂണ്ട് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുന്നുമുണ്ട്. ഭൂമിതട്ടിപ്പ് വിവാദം മുറുകിയതോടെ അനധികൃത ഭൂമി യെദ്യൂരപ്പയുടെ മക്കള്‍ സര്‍ക്കാരിന് തിരിച്ചുനല്‍കിയിരുന്നു. ബംഗളൂരു നഗരപ്രാന്തത്തിലെ ആര്‍എംവി എക്സ്റന്‍ഷനില്‍ വീടുവയ്ക്കാന്‍ ലഭിച്ച 4,000 ചതുരശ്രയടി സ്ഥലവും നാഗഷെട്ടിഹള്ളിയില്‍ വ്യാവസായികാവശ്യത്തിന് ലഭിച്ച രണ്ടര ഏക്കര്‍ ഭൂമിയും യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര എംപി തിരിച്ചുനല്‍കി. ഹൊറഹള്ളിയില്‍ മക്കളായ ഉമാദേവി, ദീപ എന്നിവര്‍ക്ക് ലഭിച്ച രണ്ടേക്കറും മരുമകന്‍ സോഹന്‍കുമാറിന് പതിച്ചുനല്‍കിയ രണ്ടേക്കറും അതിനുപുറമെ തിരിച്ചുനല്‍കി. ഇത് സംബന്ധിച്ച് ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റിക്കും കര്‍ണാടക വ്യവസായ വികസനബോര്‍ഡിനും ഇവര്‍ കത്ത് നല്‍കി. ബിഡിഎയില്‍ സ്ഥലം ലഭിച്ച യെദ്യൂരപ്പയുടെ മറ്റ് ബന്ധുക്കളും സ്ഥലം കൈമാറി കത്ത് നല്‍കി. ഇതോടെ, അനധികൃത ഭൂമി ഇടപാടിനും തട്ടിപ്പിനും അഴിമതിക്കും ഇനി അന്വേഷണംപോലും വേണ്ട എന്ന നിലയാണുള്ളത്. സത്യപ്രതിജ്ഞ ലംഘിച്ച് സ്വന്തക്കാര്‍ക്കുവേണ്ടി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്ന് അസന്ദിഗ്ധമായി തെളിഞ്ഞ നിലയ്ക്ക് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിപദത്തില്‍ തുടരാനാകില്ല. അദ്ദേഹത്തെ മാറ്റേണ്ടത് ഭരണഘടനാപരമായ ബാധ്യത തന്നെ ആയിക്കഴിഞ്ഞു. ഭൂമി വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും എല്ലാ കാര്യവും നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് യെദ്യൂരപ്പ പറയുന്നത്. 1994 മുതലുള്ള എല്ലാ ഭൂമി ഇടപാടും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പറയുന്നുണ്ട്. അത് താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള അടവുമാത്രം. ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി യെദ്യൂരപ്പയെ അറസ്റ് ചെയ്യണമെന്നാണ് കോഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ശക്തമായി പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് അധികാരത്തിലേറിയതു മുതല്‍ അഴിമതിയില്‍ ആറാടിയ സര്‍ക്കാര്‍ കുതിരക്കച്ചവടത്തിലൂടെയാണ് നിലനില്‍ക്കുന്നതുതന്നെ. കോഗ്രസായാലും ബിജെപിയായാലും അഴിമതിക്കാര്യത്തില്‍ ഒരേമുഖമാണെന്നാണ് യെദ്യൂരപ്പയും സംഘവും ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നത്. എത്രയും വേഗം യെദ്യൂരപ്പയെ പുറത്താക്കുക, ഭൂമി കുംഭകോണമടക്കമുള്ള അഴിമതികള്‍ കുറ്റമറ്റ അന്വേഷണത്തിനു വിധേയമാക്കുക-ഇതാണ് കര്‍ണാടകത്തില്‍ ഇനി ചെയ്യാനുള്ളത്. അതിന് ബിജെപി തയ്യാറായില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നേ മതിയാകൂ. കര്‍ണാടകത്തിലെ പുരോഗമന-മതനിരപേക്ഷ ശക്തികള്‍ ആ കര്‍ത്തവ്യം ഏറ്റെടുക്കേണ്ടതുണ്ട്.

No comments: