Wednesday, November 17, 2010

സിപിഐ എമ്മിനെതിരെ ജമാ അത്ത് വാരികയുടെ പുതിയ നുണ

സിപിഐ എമ്മിനെതിരെ ജമാ അത്ത് വാരികയുടെ പുതിയ നുണ

തിരു: പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വാര്‍ഡ് എ പി അബ്ദുള്ളക്കുട്ടി മത്സരിച്ച കണ്ണൂര്‍ അസംബ്ളി മണ്ഡലത്തിലെന്ന് ജമാ അത്തെ ഇസ്ളാമി പ്രസിദ്ധീകരണമായ മാധ്യമം വാരിക. ഉപതെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ അബ്ദുള്ളക്കുട്ടിക്കാണ് ഭൂരിപക്ഷമെന്നും പാര്‍ടി ജനിച്ചിടത്ത് ജനം പാര്‍ടിയെ നിരാകരിച്ചുവെന്ന് തുടര്‍ന്ന് വിശകലനവും. സിപിഐ എമ്മിനെ ആക്രമിക്കാനാണ് വാരിക നട്ടാല്‍ മുളയ്ക്കാത്ത പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ചത്. സ്വയംപ്രഖ്യാപിത രാഷ്ട്രീയ വിശകലന 'വിദഗ്ധനായ' രാമചന്ദ്രനാണ് വാരികയ്ക്കുവേണ്ടി നുണബോംബ് പൊട്ടിച്ചത്. കണ്ണൂര്‍ അസംബ്ളി മണ്ഡലം കണ്ണൂര്‍ നഗരവും പരിസരവും ഉള്‍ക്കൊള്ളുന്നതാണ്. മുസ്ളിംലീഗിന്റെയും യുഡിഎഫിന്റെയും ശക്തികേന്ദ്രം. മണ്ഡലം രൂപീകരിച്ചശേഷം ഇന്നേവരെ എല്‍ഡിഎഫ് ജയിച്ചിട്ടില്ല. ഈ മണ്ഡലത്തിലാണ് പിണറായിയെന്നാണ് ലേഖകന്‍ പറയുന്നത്. എന്നാല്‍, കണ്ണൂര്‍ മണ്ഡലം കഴിഞ്ഞ് എടക്കാട് മണ്ഡലമാണ്. അതും കഴിഞ്ഞാണ് പിണറായി ഉള്‍പ്പെടുന്ന കൂത്തുപറമ്പ് അസംബ്ളി മണ്ഡലം. മണ്ഡലം പുനരേകീകരണത്തിന് ശേഷം ഈ പ്രദേശം ധര്‍മടം മണ്ഡലത്തിലാണ്. കണ്ണൂരില്‍നിന്ന് ഇരുപതോളം കിലോമീറ്റര്‍ അകലെയാണ് പിണറായി. സ്ഥലവും കാലവും അറിയാതെ കള്ളക്കഥ മെനഞ്ഞ ലേഖകന്‍, അതിന്റെ പുറത്ത്, പാര്‍ടിയില്‍ ചര്‍ച്ച നടന്നുവെന്നും ഭാവനയില്‍ കാണുന്നു. 'പാര്‍ട്ടി പിറവിയെടുത്ത ആ മേഖലയില്‍ അബ്ദുള്ളക്കുട്ടിക്ക് ഭൂരിപക്ഷം ലഭിച്ചത് എങ്ങിനെയെന്ന് വി എസ് അച്യുതാനന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ ചോദിച്ചു'വെന്നും ആ 'ഒറ്റക്കാരണത്താല്‍ അച്യുതാനന്ദനെതിരെ ശേഖരിച്ച അമ്പുകളെല്ലാം പിണറായി വിജയന്‍ ആവനാഴിയില്‍' സൂക്ഷിച്ചുവെന്നുമാണ് കഥാരചന. സിപിഐ എമ്മിനെതിരെ എങ്ങനെയെല്ലാം നിര്‍മിതകഥകള്‍ പ്രചരിപ്പിക്കുന്നു എന്നതിന്റെ ഒന്നാംതരം തെളിവായി ഈ വാര്‍ത്ത. പിണറായി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുഴുവന്‍ സീറ്റിലും ജയിച്ചു. പിണറായി വിജയന്‍ വോട്ടുചെയ്ത 17-ാം നമ്പര്‍ ബൂത്തില്‍ 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 428 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനുണ്ട്. ഒരു നുണ സൃഷ്ടിച്ച് അതിനെ വിശകലനം ചെയ്തുകൊണ്ട് തുടര്‍ച്ചയായ നുണകള്‍ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ തനിനിറമാണ് ഇത്തരമൊരു കഥയിറക്കിയതിലൂടെ വെളിപ്പെട്ടത്.

No comments: