Wednesday, November 17, 2010

കൊടുംവിഷം ഇനി വേണ്ട

കൊടുംവിഷം ഇനി വേണ്ട

1950 ലാണ് അമേരിക്കയില്‍ എന്‍ഡോസള്‍ഫാനെന്ന ശക്തമായ കീടനാശിനി കണ്ടുപിടിച്ചത്. 2002ല്‍ അമേരിക്കയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഭക്ഷ്യസാധനങ്ങളിലും വെള്ളത്തിലും വായുവിലും വിഷാംശങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. മാത്രമല്ല സാര്‍വദേശീയമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2007 മുതല്‍ സാര്‍വദേശീയ സമൂഹം എന്‍ഡോസള്‍ഫാന്‍ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിരോധിക്കപ്പെടേണ്ട കീടനാശിനികളുടെയും രാസവസ്തുക്കളുടെയും പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍കൂടി ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവും ശക്തമായി. ഈ സന്ദര്‍ഭത്തില്‍ പടിപടിയായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് കനഡ പ്രഖ്യാപിച്ചു. അമേരിക്ക സ്വന്തം മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് നിരോധിക്കുകയും കയറ്റുമതി തുടരുകയുംചെയ്തു. 2008ല്‍ നാച്ച്വറല്‍ റിസോഴ്സ് ഡിഫന്‍സ് കൌസിലും ഓര്‍ഗാനിക് കസ്യൂമേഴ്സ് അസോസിയേഷനും വിവിധ കര്‍ഷക സംഘടനകളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. 2008ല്‍ ശാസ്ത്രകാരന്മാര്‍ സംയുക്തമായി നിരോധന ആവശ്യം മുന്നോട്ടുവച്ചു. ജൂലൈയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റ് സംഘടനകളും ചേര്‍ന്ന് 2002ലെ ഇപിഎ തീരുമാനത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. ഒക്ടോബറില്‍ സ്റോക്ക് ഹോം കവന്‍ഷന്റെ റിവ്യൂകമ്മിറ്റി, നിരോധിക്കപ്പെടേണ്ട കീടനാശിനികളില്‍ എന്‍ഡോസള്‍ഫാനെക്കൂടി ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു. എന്നാല്‍, ഇന്ത്യ ഇതിനെതിരായ സമീപനമാണ് സ്വീകരിച്ചത്. 2009ല്‍ ന്യൂസിലന്‍ഡ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. 2008 ജൂണില്‍ ഫിലിപ്പീന്‍സില്‍ താല്‍ക്കാലികമായി നിരോധിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുംചെയ്തു. എന്‍ഡോസള്‍ഫാന്‍ ഗൌരവമായ പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് സ്റോക്ക് ഹോം കവന്‍ഷന്റെ റിവ്യൂ കമ്മിറ്റി അംഗീകരിച്ചു. സാര്‍വദേശീയമായി തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതാണെന്ന് അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ പരുത്തി, ഉരുളക്കിഴങ്ങ്, തക്കാളി, ആപ്പിള്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നെന്ന് ഇപിഎ(പരിസ്ഥിതി സംരക്ഷണ ഏജന്‍സി) ചൂണ്ടിക്കാണിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്്. മനുഷ്യഞരമ്പുകളെ ക്ഷീണിപ്പിക്കുകയും ക്രമേണ ശ്വാസസംബന്ധമായ അസുഖം, ഛര്‍ദി, അവയവങ്ങളെ ക്ഷീണിപ്പിക്കല്‍, വയറ്റിളക്കം, ബോധക്ഷയം തുടങ്ങിയവയ്ക്കൊക്കെ കാരണമാണെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിരവധി സംഭവങ്ങളില്‍ ബുദ്ധിമാന്ദ്യവും വിവിധ അവയവങ്ങളുടെ വൈകല്യവും പ്രകടമാണ്. പ്ളാന്റേഷന്‍ ജോലി ചെയ്യുന്നവര്‍ക്ക് ചര്‍മ സംബന്ധമായ രോഗങ്ങളും കണ്ടുവരുന്നു. ചെറിയ അളവില്‍ എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചാലും ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തില്‍ കടന്നാലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. എന്‍ഡോസള്‍ഫാന്റെ ഫലത്തെക്കുറിച്ച് മനുഷ്യരിലും മൃഗങ്ങളിലും ചെടികളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലം ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യരുടെ ഉല്‍പ്പാദനശേഷിയെ ബാധിക്കും. ക്യാന്‍സര്‍, ടിബി പോലുള്ള രോഗങ്ങളിലേക്ക് ക്രമേണ ഇത് എത്തിച്ചേരും. കാസര്‍കോട്ട് എന്‍ഐഒഎച്ച് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ രക്തവും അല്ലാത്ത പ്രദേശങ്ങളിലെ കുട്ടികളുടെ രക്തവും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍, എന്‍ഡോസള്‍ഫാന്‍തന്നെയാണ് അസാധാരണ രോഗങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2007ല്‍ കാലിഫോര്‍ണിയയിലെ പബ്ളിക് ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങള്‍ക്കടുത്ത് ജീവിക്കുന്ന സ്ത്രീകളില്‍ ആദ്യത്തെ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭധാരണം അലസിപ്പോകുന്ന അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ക്യാന്‍സറിന് വഴിതെളിക്കുമെന്ന് പഠനം പറയുന്നില്ലെങ്കിലും ബ്രെസ്റ് ക്യാന്‍സര്‍ ശക്തിപ്പെടുന്നതിന് ഇത് കാരണമാകുമെന്ന് ചൂണ്ടികാണിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏറെ സമയം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും വളരെ ദൂരത്തില്‍ സഞ്ചരിക്കുകയുംചെയ്യുന്ന സവിശേഷ കീടനാശിനിയാണ്. എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റും എന്‍ഡോസള്‍ഫാന്‍ ഡോളും ഒരേപോലെ ഈ പ്രവര്‍ത്തനം നിര്‍വഹിക്കുന്നു. ഇവയ്ക്ക് ഒന്‍പതുമാസം മുതല്‍ ആറുവര്‍ഷംവരെ നാശമില്ലാതെ നിലനില്‍ക്കാനുള്ള കഴിവുണ്ടെന്നാണ് ഇപിഎയുടെ പഠനങ്ങള്‍ പറയുന്നത്. 2008ല്‍ അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ അമേരിക്കയിലെ നാഷണല്‍ പാര്‍ക്കില്‍ കണ്ട വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. വായു, വെള്ളം, ചെടികള്‍, മത്സ്യം എന്നിവയിലെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ പാര്‍ക്കുകള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍നിന്ന് വളരെ ദൂരത്തിലാണ്. 2009ല്‍ സ്റോക്ക് ഹോം കവന്‍ഷനിലെ ശാസ്ത്രകാരന്മാരുടെ വിദഗ്ധസംഘം ചൂണ്ടിക്കാണിച്ചത് "വളരെ ദൂരത്തില്‍ സഞ്ചരിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ മനുഷ്യരുടെ ആരോഗ്യത്തിനും പ്രകൃതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതുവഴി ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ സാര്‍വദേശീയമായും നടപടി ആവശ്യമാണ്.'' എന്നാണ്. ഇന്ത്യയിലെ ഉല്‍പ്പാദനം ലോകത്തില്‍ ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. എക്സല്‍ ക്രോപ്പ് കേര്‍, എച്ച്ഐഎല്‍, കൊറോമണ്ടല്‍ ഫര്‍ട്ട്ലൈസര്‍ എന്നീ മൂന്ന് പ്രധാനകമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും രാജ്യത്ത് ഉപയോഗത്തിന് 4500 ടണ്ണും കയറ്റി അയക്കുന്നതിന് 4000 ടണ്ണും ഉല്‍പ്പാദിപ്പിക്കുന്നു. കാസര്‍കോട്ടാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ ഭാഗമായി കുട്ടികളില്‍ അസാധാരണ രോഗങ്ങള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ആദ്യം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും കമ്പനിയുടെ നിര്‍ബന്ധത്തിന്റെയും കോടതി നടപടികളുടെയും ഭാഗമായി ഈ നിരോധനം വലിയൊരളവില്‍ അസാധുവാക്കപ്പെട്ടു. നിയന്ത്രണനടപടികള്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളും ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മറ്റു നടപടികളും നിയന്ത്രിക്കുന്നതിനുവേണ്ടി 1998 ലാണ് ഐക്യരാഷ്ട്ര പാരിസ്ഥിതിക പരിപാടിയുടെ ഭാഗമായി പഠനങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 2001 മേയില്‍ സ്വീഡനിലെ സ്റോക്ക് ഹോമില്‍ പ്രത്യേക കവന്‍ഷന്‍ ചേര്‍ന്നു. ഇതാണ് കവന്‍ഷന്‍ ഓ പെര്‍സിസ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ് അഥവാ പോപ്പ് എന്ന് അറിയപ്പെടുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഫിലിപ്പീന്‍സിലെയും ജനീവയിലെയും പാരിസ്ഥിതിക പ്രവര്‍ത്തകര്‍ നിരോധിക്കപ്പെട്ട രാസവസ്തുക്കളുടെ കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ചര്‍ച്ച നടക്കുന്ന സന്ദര്‍ഭത്തിലാണ് 1998ല്‍ കാസര്‍കോട് പെരിയയില്‍ കശുമാവിന്‍തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ലീലാകുമാരിയമ്മ എന്ന സര്‍ക്കാരുദ്യോഗസ്ഥ കോടതിയില്‍ എത്തിയത്. തണല്‍പോലുള്ള സംഘടനകള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. പോപ്പ് കവന്‍ഷന്റെ റിവ്യൂ കമ്മിറ്റി ഓരോ വര്‍ഷവും എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് റിവ്യൂ നടത്തിവന്നിരുന്നു. നിരോധിക്കേണ്ട ലിസ്റില്‍ ഉള്‍പ്പെടുത്തേണ്ട രാസവസ്തുവാണ് എന്‍ഡോസള്‍ഫാനെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. 2008ലും 2009ലും നടന്ന യോഗങ്ങളിലും കാര്‍ബണിക രാസ വിഷയങ്ങളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു. ജനീവയില്‍ നടന്ന ആറാമത് സ്റോക്ക് ഹോം കവന്‍ഷനില്‍ 29 അംഗങ്ങളാണ് പങ്കെടുത്തത്. ഒക്ടോബര്‍ 10 മുതല്‍ 15 വരെ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ മൂന്നു രാസവസ്തുക്കളെ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ആദ്യം മുതല്‍ ഇന്ത്യയും കമ്പനി പ്രതിനിധികളും എന്‍ഡോസള്‍ഫാനെ രക്ഷിക്കാനുള്ള വാദഗതികളാണ് ഉയര്‍ത്തിയത്. ജപ്പാന്‍, കനഡ, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച കാര്യം സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും ഇന്ത്യയ്ക്ക് മാറ്റം ഉണ്ടായില്ല. കാസര്‍കോട്ട് 12 ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കിയ മാരക രോഗങ്ങളെ സംബന്ധിച്ച് സാര്‍വദേശീയ രംഗത്തെ പഠനങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടും ഇന്ത്യയുടെ പ്രതിനിധി എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുമ്പോള്‍, ഇവരുടെ മുമ്പില്‍ മാനുഷിക പരിഗണനയ്ക്ക് ഒരു വിലയുമില്ലെന്ന് വ്യക്തമാണ്. 71 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്, എല്ലാ സ്ഥലങ്ങളിലും സമരങ്ങള്‍ വളര്‍ന്നുവന്നതുകൊണ്ടുമാത്രമല്ല; ശാസ്ത്രകാരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ വിഷയം തുടര്‍ച്ചയായി ഉയര്‍ത്തിയതിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തിന്റെ പാരിസ്ഥിതിക സംരക്ഷണവും മനുഷ്യന്റെ ആരോഗ്യസംരക്ഷണവും മുന്‍നിര്‍ത്തിയാണ് അതത് ഗവമെന്റുകള്‍ നിരോധിച്ചത്. നിരോധിക്കുന്നതിനാവശ്യമായ എല്ലാ തെളിവും പഠനങ്ങളുടെ ഭാഗമായി നമ്മുടെ മുമ്പിലുണ്ട്. കേരള സര്‍ക്കാര്‍ നിയമിച്ച അച്ചുതന്‍ കമീഷന്റെയും ശിവരാമന്‍ കമീഷന്റെയും റിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍ കാരണം ഉണ്ടായിട്ടുള്ള അസാധാരണ രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നാച്വറല്‍ ഇന്‍സ്റിസ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് നടത്തിയ പഠനം അതീവ പ്രാധാന്യമുള്ളതാണ്. അവര്‍ മണ്ണ്, വായു, വെള്ളം, ചെടികള്‍, രക്തം, അമ്മയുടെ മുലപ്പാല്‍ തുടങ്ങി വിശദമായ പരിശോധന നടത്തി കണ്ടെത്തിയ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കാസര്‍കോടിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്ന അസാധാരണ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ദുബെകമീഷനിലെ എട്ട് അംഗങ്ങളില്‍ അഞ്ചുപേരും എന്‍ഡോസള്‍ഫാനെതിരെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കമീഷനിലെ എന്‍ഡോസള്‍ഫാന്‍ പ്രതിനിധികളായ രണ്ട് അംഗങ്ങളും ദുബെയുമാണ് എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത്. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ കാര്‍ഷിക വിദഗ്ധനായ ഡോ. ദുബെ കാസര്‍കോട് സിപിസിആര്‍ഐയില്‍ ഡയറക്ടറായിരുന്ന സമയത്താണ് കശുവണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ നിര്‍ദേശം നല്‍കിയത്. അദ്ദേഹംതന്നെയാണ് ഇത് സംബന്ധിച്ച് പഠിച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയത് എന്ന കാര്യം യാദൃച്ഛികമാകാം. എന്നാല്‍, അദ്ദേഹത്തിന്റെ കമ്മിറ്റിയിലെ പാരിസ്ഥിതിക ആരോഗ്യ സാമൂഹ്യരംഗത്തെ പ്രഗത്ഭര്‍ ആരും എന്‍ഡോസള്‍ഫാനെ അനുകൂലിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഈ കമ്മിറ്റി രോഗബാധിത പ്രദേശങ്ങള്‍ പോയിട്ടില്ലെന്നുള്ള വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നീട് നിയമിച്ച ഡോ. മിയ കമീഷനാകട്ടെ കൊച്ചിക്ക് അപ്പുറം പോയി പരിശോധന നടത്തിയില്ല, ദുബെയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ എന്‍ഐഒഎച്ചിന്റെ റിപ്പോര്‍ട്ട് ഗവമെന്റിന് മുമ്പില്‍ എത്തിയിട്ടില്ല, പകരം ദുബെയുടെ റിപ്പോര്‍ട്ട് ഭൂരിപക്ഷ വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും സര്‍ക്കാര്‍ പരിഗണിച്ചു. കാസര്‍കോട്ട് വളര്‍ന്നുവന്ന ശക്തമായ ബഹുജന പ്രഷോഭത്തിന്റെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. 2004 മുതല്‍ തുടര്‍ച്ചയായി ഈ വിഷയം പാര്‍ലമെന്റില്‍ ഞാന്‍ അവതരിപ്പിച്ചിരുന്നു. വളര്‍ന്നുവരുന്ന ബഹുജന പ്രഷോഭത്തിന്റെകൂടി ഭാഗമായി എന്‍ഡോസള്‍ഫാന്‍ താല്‍ക്കാലികമായി നിരോധിക്കുന്ന കാര്യം ശരദ് പവാര്‍ കത്തിലൂടെ അറിയിച്ചിരുന്നു. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴും പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴും ഈ വിഷയങ്ങള്‍ കാസര്‍കോട്ടെ എല്ലാ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കാര്യമായി അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ പങ്കെടുത്ത് അയ്യായിരത്തോളം അളുകളുടെ പ്രതിഷേധ പ്രകടനം കാസര്‍കോട്ട് നടന്നു. എല്ലാ മേഖലയിലുംപെട്ട ആളുകള്‍ അതില്‍ പങ്കെടുത്തു. പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി മരണപ്പെട്ട ഓരോ കുടുംബത്തിനും 50000 രൂപ നല്‍കി. രോഗം ബാധിച്ച ആളുകള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ച് അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കി. സൌജന്യ ചികിത്സ ഏര്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ കാരണം ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ആളുകള്‍ ഉണ്ടായി എന്നുള്ളത് ഇന്ത്യക്കുതന്നെ മാതൃകയാണ്. ഇനിയും പഠനവും പരിശോധനയുമായി വരുന്നത് സാങ്കേതികത്വംകൊണ്ടാണെങ്കില്‍ പൊറുക്കാം. എന്നാല്‍, രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് കണ്ണ് കാണില്ല; ചെവി കേള്‍ക്കില്ല. പ്രായമുള്ളവര്‍ക്ക് വിവിധ രോഗങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയില്ല. പഠനം നിഷേധിക്കപ്പെട്ട കുട്ടികള്‍, ഭാവിജീവിതത്തെക്കുറിച്ച് സ്വപ്നം കാണാന്‍പോലും കഴിയാത്ത സഹോദരിമാര്‍, ദേഹത്തിലെ വൈകൃതം കാരണം പുറത്തിറങ്ങാന്‍ മടിക്കുന്നവര്‍ ഇവരെ നോക്കി ഇനിയും പഠനം വേണമെന്ന് പറയുന്നവര്‍ ഉറക്കം നടിക്കുന്നവരാണ്. കാസര്‍കോട്ട് മാത്രമല്ല, ഇടുക്കിയിലും പാലക്കാട്ടും കര്‍ണാടകത്തിന്റെ ചിലഭാഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്ക്കുന്നു. ഇവിടെ വേണ്ടത് ഈ മാരകമായ കീടനാശിനിയെ നിരോധിക്കലാണ്. തുടര്‍ച്ചയായി രോഗങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ സൌകര്യങ്ങള്‍ ഈ പന്ത്രണ്ട് വില്ലേജുകള്‍ക്ക് നടുവില്‍ സ്ഥാപിക്കലാണ്. എല്ലാം സൌകര്യങ്ങളോടുംകൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതുപോലെ മരിച്ച അളുകളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായവും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക് ആശ്വാസ നടപടികളുമാണ്. ഇത് പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.പി കരുണാകരന്‍ എംപി

No comments: