Saturday, February 12, 2011

'ഐസ്ക്രീം പാര്‍ലര്‍' വീണ്ടും തുറക്കുന്നു

'ഐസ്ക്രീം പാര്‍ലര്‍' വീണ്ടും തുറക്കുന്നു
അഡ്വ. വി കെ സത്യവാന്‍ നായര്‍

ശിക്ഷയെ ഭയക്കാതെ നിര്‍ലജ്ജം നുണപറയാവുന്ന ഇടം നമ്മുടെ കോടതികളാണോ? സാക്ഷികള്‍ക്കും കക്ഷികള്‍ക്കും അവസരംപോലെ സത്യവും നുണയും മാറ്റിമാറ്റി പറയാം. കോടതിയില്‍ സത്യപ്രതിജ്ഞ എടുത്തശേഷം കൊടുക്കുന്ന മൊഴിയായതുകൊണ്ട് അത് ഏറെക്കുറെ സത്യമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. ആ കാലങ്ങളൊക്കെ പോയി. കോടതിയില്‍ പറയുന്ന മൊഴി പിന്നീട് കോടതിയില്‍തന്നെ മാറ്റിപ്പറയുന്നു. എപ്പോഴും പറയാവുന്ന ഒരു സമാധാനമുണ്ട്, ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണത്.

നമ്മുടെ ഭരണഘടനയിലും മനോഹരമായ സത്യപ്രതിജ്ഞാവാചകങ്ങള്‍ കൊടുത്തിട്ടുണ്ട്. 3-ാം പട്ടികയായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണര്‍മാരും കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലും ഉന്നത ന്യായാധിപന്മാരും ജനപ്രതിനിധികളുമെല്ലാം സ്ഥാനം ഏറ്റെടുക്കുന്നത് ഈ സത്യപ്രതിജ്ഞ ചൊല്ലിയിട്ടാണ്. ഭരണഘടനയോടുള്ള കൂറാണ് അതില്‍ പ്രധാനം. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് അല്‍പം വ്യത്യാസമുണ്ട്. ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്ത് പറയുകയില്ലെന്നുള്ളതാണ് അത്. 'ഛമവേ ീള ലെരൃലര്യ' എന്നു പറയും.

ചൊല്ലിക്കഴിഞ്ഞാല്‍ ഈ പ്രതിജ്ഞാവാചകങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല; അപ്പോള്‍തന്നെ മറക്കുന്നു. ഭണഘടനയോട് യാതൊരു കൂറും പുലര്‍ത്തുന്നില്ല എന്നു മാത്രമല്ല തങ്ങളുടെ അധികാരസ്ഥാനങ്ങള്‍ ദുരുപയോഗപ്പെടുത്തി അഴിമതി കാണിക്കുകയും നീതി അട്ടിമറിക്കുകയും ചെയ്യുന്നവരുടെ വര്‍ഗ്ഗം പെരുകിവരുന്നു. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം 2010-2011 അഴിമതി തേര്‍വാഴ്ച നടത്തുന്ന വര്‍ഷമാണ്. ഒന്നിനുപുറകെ ഒന്നായി വരുന്ന അഴിമതികഥകള്‍ നമ്മള്‍ ആഘോഷിക്കുന്നു. പുതിയ കഥകളും കഥാനായകന്മാരും വരുമ്പോള്‍ ഇന്നലെ ആടിയ കഥ നാം മറക്കുന്നു. മറവി ഒരനുഗ്രഹമാണല്ലോ.

ഇതാ ഇപ്പോള്‍ പതിനാലുവര്‍ഷം കഴിഞ്ഞ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ പുതിയ പകര്‍പ്പ് പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ 'വധഭീഷണി' എന്ന കഥയും തുടര്‍ന്നുള്ള പത്രസമ്മേളനവും ഒരു മുന്‍കൂര്‍ ജാമ്യം എടുക്കലല്ലായിരുന്നോ? വരാന്‍പോകുന്ന തിരക്കഥ കുഞ്ഞാലിക്കുട്ടി നേരത്തെ വായിച്ചിരുന്നതുപോലെ തോന്നി. റഊഫിന്റെ വിശ്വാസ്യത സംശയാതീതമല്ലായിരിക്കാം. പക്ഷേ കുഞ്ഞാലിക്കുട്ടിയും റഉുഫും തമ്മിലുണ്ടായിരുന്ന ഗാഢബന്ധത്തെക്കുറിച്ച് സംശയിക്കേണ്ട. അത് മുന്‍മന്ത്രിതന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണ്. മന്ത്രിയായിരുന്നകാലത്ത് പ്രലോഭനങ്ങള്‍ക്കും ബ്ളാക്ക്മെയിലിങ്ങിനും വിധേയനായി റഊഫീനും ബന്ധുക്കള്‍ക്കും വഴിവിട്ട സഹായം ചെയ്തു കൊടുത്തിരുന്നുവെന്ന് അദ്ദേഹംതന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. തെറ്റുകള്‍ മുസ്ളീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളോട് ഏറ്റുപറയുകയും തങ്ങള്‍ മാപ്പുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും ഗര്‍ഹണീയമായ ഒരു കുറ്റസമ്മതം അടുത്തകാലത്തെങ്ങും ഒരു മുന്‍ മന്ത്രിയില്‍നിന്നും ഉണ്ടായതായി തോന്നുന്നില്ല.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് എന്ന ഭൂതം തിരിച്ചു വന്നപ്പോള്‍ പൊതുസമൂഹത്തിന്റെ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നീതിദേവതയെപ്പോലും ഇവര്‍ വെറുതെ വിട്ടില്ല. പണത്തിന്റെയും അധികാരത്തിന്റേയും മുന്നില്‍ നൈതികതയും ധാര്‍മ്മികതയും നിരര്‍ത്ഥക പ്രയോഗങ്ങളായി മാറുന്നു. ന്യായാധിപന്മാര്‍ കോഴവാങ്ങിയെന്ന ആരോപണം കൊഴുക്കുന്നു. നീതിയെന്താ കച്ചവടച്ചരക്കാണോ വില്‍ക്കാനും വിലപേശാനും?

എന്തെല്ലാം ജുഗുപ്സാവഹമായ വാക്കുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്? കേട്ടതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് ഇനി വരാനിരിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോടതിയില്‍ മൊഴിമാറ്റിപ്പറയുവാന്‍ കരാറിലേര്‍പ്പെടുക, മൊഴിമാറ്റിപ്പറയുവാന്‍ പ്രേരിപ്പിക്കുക, വ്യാജ പ്രമാണങ്ങള്‍ ചമക്കുക, അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തി വഴിവിട്ടു സഹായംചെയ്യുക തുടങ്ങിയുള്ള കുറ്റകൃത്യങ്ങള്‍ വളരെ ഗൌരവപൂര്‍വ്വം കാണേണ്ടതല്ലേ? ഇതിലുള്‍പ്പെട്ടവര്‍ സാധാരണക്കാരോ പാവപ്പെട്ടവരോ അല്ല. സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരാണ്.

മന്ത്രിയായിരുന്നകാലത്ത് ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ 'പഞ്ചാബ് മോഡല്‍' പ്രസംഗത്തിനെതിരായി നാലു റിട്ടു ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നു. സത്യപ്രതിജ്ഞാലംഘനം ഒരയോഗ്യതയായി പരിഗണിക്കത്തക്കതല്ലെന്നും അതൊരു രാഷ്ട്രീയ പ്രശ്നമാണെന്നും, അതില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ വ്യാഖ്യാനം.

സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് ആ മന്ത്രിയെ പുറത്താക്കുവാനും പിന്നീട് തിരികെ എടുക്കുവാനും അധികാരമുണ്ടെന്നാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് വിധിച്ചത്. ധ1985 ഗഘഠ 762 എആ 1987 (1) ഗഘഠ 226 ഉആ എന്നീ വിധിന്യായങ്ങള്‍ ഇക്കാര്യത്തില്‍ പ്രസക്തമാണ്പ. അതായത് സത്യപ്രതിജ്ഞാലംഘനം ഒരു ശാശ്വതമായ അയോഗ്യതയേയല്ല. പിന്നെയെന്താണ് സത്യപ്രതിജ്ഞയ്ക്കുള്ള സാംഗത്യവും പ്രസക്തിയും? നിയമം മാറ്റേണ്ടുന്നതല്ലേ?

സത്യപ്രതിജ്ഞാലംഘനം നടത്തി വഴിവിട്ടു സഹായംചെയ്യുന്ന മന്ത്രിയെ ശിക്ഷിക്കുവാനോ ഭരണഘടനയില്‍ അയോഗ്യനാക്കുവാനോ വ്യവസ്ഥയില്ലെങ്കിലും ജനങ്ങളുടെ കയ്യില്‍ വലിയൊരായുധമുണ്ട്. അവസരം വരുമ്പോള്‍ അധികാരത്തിന്റെ ചുറ്റുവട്ടത്തേക്ക് ഇങ്ങനെയുള്ളവരെ കടത്തിവിടാതിരിക്കുക. അവിടെയും ഒരു പ്രശ്നം അവശേഷിക്കുന്നു. ഉന്നത ന്യായാധിപന്മാര്‍ കോഴവാങ്ങിയാല്‍ എന്തുചെയ്യും? അവര്‍ സുരക്ഷിത വലയത്തിലാണല്ലോ.

പതിനാലുകൊല്ലം പിന്നിട്ട ഐസ്ക്രീം പാര്‍ലര്‍ കേസ് പുനര്‍ വായിക്കുമ്പോള്‍ പുറത്തുവരുന്ന നാണംകെട്ട കഥകള്‍ വര്‍ത്തമാനകാലത്തെ കേന്ദ്രത്തിന്റെ അഴിമതി ഉദാരവല്‍ക്കരണ കഥകളെ കടത്തിവെട്ടുന്നു. ഇതെല്ലാം ഈ കേരളത്തില്‍തന്നെ നടന്നതാണോയെന്ന് വിശ്വസിക്കുവാന്‍ പ്രയാസം.

പണത്തിന്റെയും അധികാരത്തിന്റെയും മുമ്പില്‍ നിയമവും നീതിയും സത്യവും വഴിമാറിക്കൊടുക്കുന്നത്് കണ്ട് അമ്പരന്നുനില്‍ക്കുന്ന ജനത്തിന് ഏക ആശ്വാസം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സത്വര നടപടികള്‍ സ്വീകരിച്ചുവെന്നുള്ളതാണ്. പ്രത്യേക അന്വേഷണസംഘം അവരുടെ നടപടികളുമായി മുന്നേറുന്നു. പ്രതികളായി ആരേയും എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഗൂഢാലോചന, കുറ്റകൃത്യങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുക, വ്യാജ പ്രമാണം ചമയ്ക്കല്‍, കള്ളത്തെളിവു കൊടുക്കുക തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എഫ്ഐആര്‍ കൊടുത്തിട്ടുള്ളത്. സത്യം എന്തെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. ആരും നിയമത്തിനതീതരല്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കട്ടെ. നമുക്ക് കാത്തിരിക്കാം.




1 comment:

ജനശബ്ദം said...

'ഐസ്ക്രീം പാര്‍ലര്‍' വീണ്ടും തുറക്കുന്നു
അഡ്വ. വി കെ സത്യവാന്‍ നായര്‍

ശിക്ഷയെ ഭയക്കാതെ നിര്‍ലജ്ജം നുണപറയാവുന്ന ഇടം നമ്മുടെ കോടതികളാണോ? സാക്ഷികള്‍ക്കും കക്ഷികള്‍ക്കും അവസരംപോലെ സത്യവും നുണയും മാറ്റിമാറ്റി പറയാം. കോടതിയില്‍ സത്യപ്രതിജ്ഞ എടുത്തശേഷം കൊടുക്കുന്ന മൊഴിയായതുകൊണ്ട് അത് ഏറെക്കുറെ സത്യമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. ആ കാലങ്ങളൊക്കെ പോയി. കോടതിയില്‍ പറയുന്ന മൊഴി പിന്നീട് കോടതിയില്‍തന്നെ മാറ്റിപ്പറയുന്നു. എപ്പോഴും പറയാവുന്ന ഒരു സമാധാനമുണ്ട്, ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണത്.