Saturday, April 9, 2011

യുഡിഎഫ് അഴിമതിപ്പണം ഒഴുക്കുന്നു: കാരാട്ട്

യുഡിഎഫ് അഴിമതിപ്പണം ഒഴുക്കുന്നു: കാരാട്ട് .



കണ്ണൂര്‍/കോഴിക്കോട്: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അഴിമതിപ്പണം ഉപയോഗിച്ച് ജനവിധി അനുകൂലമാക്കാനുള്ള കോഗ്രസ് ശ്രമം ചെറുക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭ്യര്‍ഥിച്ചു. 2ജി സ്പെക്ട്രം അഴിമതിയിലൂടെ ലഭിച്ച പണം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ് ഒഴുക്കുകയാണ്. തെരഞ്ഞെടുപ്പിനു കൊണ്ടുവന്ന അനധികൃത പണം തമിഴ്നാട്ടിലെ നിരവധി കേന്ദ്രങ്ങളില്‍നിന്ന് പിടിച്ചെടുത്തു. കേരളത്തിലും ഈ പണം എത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. അഴിമതിക്കെതിരെ ഡല്‍ഹിയില്‍ അണ്ണാ ഹസാരെ നിരാഹാരമനുഷ്ഠിക്കുകയാണ്. 2 ജി സ്പെക്ട്രവും എസ് ബാന്‍ഡും കോമവെല്‍ത്ത് ഗെയിംസും അടക്കം കോഗ്രസ് ഭരണത്തില്‍ നടത്തിയ അഴിമതിക്ക് എതിരായാണ് സമരം. പൊതുപ്രവര്‍ത്തകര്‍ക്ക് ആകെ ബാധകമാവുന്ന തരത്തില്‍ ഫലപ്രദമായ ലോക്പാല്‍ സംവിധാനം കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രം. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ- നവ ലിബറല്‍ നയങ്ങള്‍ക്കുള്ള ബദലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അഴിമതിയും വര്‍ഗീയതയും വീണ്ടും തഴച്ചുവളരും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും ത്രിപുരയിലും ബംഗാളിലും വര്‍ഗീയശക്തികള്‍ക്ക് ഇടമില്ല. എല്‍ഡിഎഫ് ഭരിച്ചതിനാലാണ് എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരിനല്‍കാന്‍ കഴിഞ്ഞത്. ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും രാസവളത്തിന്റെയും സബ്സിഡി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റം നിയ്രന്തിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ത്തു. വന്‍കിട വ്യാപാരികള്‍ക്ക് അവധിവ്യാപാരത്തിനും ഊഹക്കച്ചവടത്തിനും അവസരമൊരുക്കി. അഴിമതിയും വിലക്കയറ്റവും വഴി രാജ്യത്തിന് നാണക്കേടും ജനങ്ങള്‍ക്ക് ദ്രോഹവുമായി തീര്‍ന്ന കേന്ദ്രഭരണത്തിനുള്ള കനത്ത താക്കീതാവും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. അഴിമതിയുടെ കുംഭകോണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. എന്നാല്‍ സംശുദ്ധവും അഴിമതിരഹിതവുമായ ഭരണത്തിന് മാതൃകയാണ് കേരളത്തിലെയും മറ്റും എല്‍ഡിഎഫ് സര്‍ക്കാരുകള്‍. ജനപക്ഷ സമീപനം ഉയര്‍ത്തിപ്പിടിച്ച എല്‍ഡിഎഫ് വീണ്ടും തിരിച്ചുവരും- അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിയിലും തലശേരിയിലും കോഴിക്കോട് ജില്ലയില്‍ കല്ലാച്ചി, വടകര, കൊയിലാണ്ടി, മെഡിക്കല്‍കോളേജ് എന്നിവടങ്ങളില്‍ വന്‍ എല്‍ഡിഎഫ് റാലികളില്‍ കാരാട്ട് സംസാരിച്ചു.

No comments: