Saturday, January 22, 2011

ഹിന്ദുത്വ ഭീകരതയുടെ വിശ്വരൂപം

ഹിന്ദുത്വ ഭീകരതയുടെ വിശ്വരൂപം


ഭീകര - വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യുക, എന്നിട്ടതിന്റെ കുറ്റം എതിരാളികളുടെ തലയില്‍ ചുമത്തി അവരെ വേട്ടയാടുക, മതത്തിന്റെപേരില്‍ ഒരു സാങ്കല്‍പിക ശത്രുവിനെ കണ്ടെത്തി ആ ശത്രുവിന്റെപേരില്‍ വിദ്വേഷം വളര്‍ത്തിക്കൊണ്ടുവരിക-ഇതൊക്കെ തീവ്ര വലതുപക്ഷ ഫാസിസ്റ്റ് സംഘടനകളുടെ സ്ഥിരം പ്രവര്‍ത്തനശൈലിയാണ്. ജര്‍മ്മനിയിലെ പാര്‍ലമെന്റ് ആയിരുന്ന റീഷ്സ്റ്റാഗിന് 1933 ഫെബ്രുവരി 27ന് തീവെച്ച ഹിറ്റ്ലറുടെ ഫാസിസ്റ്റ് കൂട്ടാളികള്‍, അതിന്റെപേരില്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഏതോ സാങ്കല്‍പികമായ കാരണത്തിന്റെ മറവില്‍ ജൂതന്മാരോട് തോന്നിയ വിദ്വേഷം വളര്‍ത്തി, ഊതിക്കത്തിച്ച്, ഹിറ്റ്ലര്‍ ലക്ഷക്കണക്കിന് ജൂതന്മാരെ ആട്ടിത്തെളിച്ച് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലിട്ട് വധിച്ചതും കൊല്ലാക്കൊലചെയ്തതും ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. ഈ ഫാസിസ്റ്റുകളില്‍നിന്നും അവരുടെ ഇറ്റാലിയന്‍ പതിപ്പായ നാസികളില്‍നിന്നും വിദ്വേഷത്തിന്റെ ആവേശം ഉള്‍ക്കൊണ്ട ഇന്ത്യയിലെ 'സ്വയം സേവക്സംഘ്' എന്ന ആര്‍എസ്എസിന്റെ നേതാവ് ഇറ്റലിയില്‍ച്ചെന്ന് മുസ്സോളിനിയുടെ ഫാസിസ്റ്റ് പട എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുകയും അത് ഇന്ത്യയില്‍ പകര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തുവെന്നതും ആര്‍എസ്എസിന്റെ ചരിത്രംതന്നെ സമ്മതിക്കുന്ന കാര്യമാണ്.

ഹിറ്റ്ലര്‍ ജൂതന്മാരെയാണ് ശത്രുക്കളായി സങ്കല്‍പിച്ചതെങ്കില്‍ ആര്‍എസ്എസുകാര്‍ മുസ്ളീങ്ങളെയാണ് തങ്ങളുടെ ആജന്മ ശത്രുക്കളായി മുന്നില്‍ പ്രതിഷ്ഠിച്ചത്. എല്ലാ മുസ്ളീങ്ങളും ഭീകര പ്രവര്‍ത്തകരല്ലെങ്കിലും ഭീകരപ്രവര്‍ത്തകരെല്ലാം മുസ്ളീങ്ങളാണെന്ന ഒരു സിദ്ധാന്തംതന്നെ അവര്‍ അടുത്തകാലത്തായി വളര്‍ത്തിയെടുത്തിട്ടുണ്ട്. സാമ്രാജ്യത്വ ഭീകരനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ്, ആര്‍എസ്എസിന്റെ ഈ ഭീകരവാദത്തിന് ആഗോളഭാഷ്യം ചമച്ചുകൊടുത്തിട്ടുമുണ്ട്. അതെന്തായാലും ഇന്ത്യയില്‍ എവിടെയെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളോ ബോംബ് സ്ഫോടനങ്ങളോ സംഭവിച്ചാല്‍, അതിന്റെയെല്ലാം കുറ്റം മുസ്ളീങ്ങളുടെ തലയില്‍ വെച്ചുകെട്ടാന്‍ ഹൈന്ദവ സംഘടനകള്‍ കച്ചകെട്ടിയിറങ്ങുകയായി. (കുറ്റം പറയരുതല്ലോ, മൃദു ഹിന്ദുത്വ നയം അംഗീകരിക്കുന്ന കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഓശാന പാടുന്നുണ്ട്) എന്നാല്‍ ഈ അടുത്ത ചില വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്ന ഭീകരമായ ബോംബ്സ്ഫോടനങ്ങളുടെയെല്ലാം പിറകില്‍ പ്രവര്‍ത്തിച്ചത് ആര്‍എസ്എസും മറ്റ് ഹൈന്ദവ പരിവാര്‍ സംഘങ്ങളും ആയിരുന്നുവെന്നും തങ്ങള്‍ ചെയ്ത പൈശാചിക കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം അവര്‍ ബോധപൂര്‍വ്വം ചില മുസ്ളീം സംഘങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നും ഈ വഞ്ചന അറിഞ്ഞിട്ടും കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആര്‍എസ്എസ് - ഹൈന്ദവ സംഘടനകളോട് ഔദാര്യത്തോടുകൂടിയുള്ള അലംഭാവം കാണിക്കുകയായിരുന്നുവെന്നും മുസ്ളീം ചെറുപ്പക്കാരെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും ഉള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ്, ഇപ്പോള്‍ കാട്ടുതീപോലെ പരക്കുന്നത്.

2006ല്‍ മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന ബോംബ് സ്ഫോടനത്തിനുപിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന സാധ്വി പ്രജ്ഞാസിങ്ങും കേണല്‍ പുരോഹിതും മറ്റുമാണ് ചുക്കാന്‍ പിടിച്ചത് എന്ന വിവരം ലഭിച്ചിട്ടും കര്‍ശനമായ നടപടി കൈക്കൊള്ളാതെ അലംഭാവം കാണിച്ച കേന്ദ്രഗവണ്‍മെന്റിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ്, 2010 നവംബര്‍ 19ന് ഹരിദ്വാറില്‍വെച്ച് അറസ്റ്റിലായ സ്വാമി അസീമാനന്ദ് സിബിഐ കോടതിയില്‍ ജനുവരി 7-ാം തീയതി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. 2007 ഫെബ്രുവരി 18ന് ഡെല്‍ഹി - ലാഹോര്‍ സംഝോധാ എക്സ്പ്രസില്‍ ബോംബ്സ്ഫോടനം നടത്തി 68 പേരെ കൊന്നതിനുപിന്നിലും 2007ല്‍ത്തന്നെ അജ്മീറിലെ ഷെരീഫ് ദര്‍ഗയിലും ഹൈദരാബാദിലെ മെക്കാമസ്ജിദിലും ബോംബ്സ്ഫോടനം നടത്തിയതിനുപിന്നിലും ആര്‍എസ്എസും അതിന്റെ പോഷക സംഘടനകളും ആയിരുന്നുവെന്ന് സ്വാമി അസീമാനന്ദ് എന്ന ജതിന്‍ ചക്രവര്‍ത്തി മജിസ്ട്രേട്ടിനുമുന്നില്‍ മൊഴി നല്‍കിയിരിക്കുന്നു. ആര്‍എസ്എസിന്റെ പരിവാരസംഘമായ വനവാസി കല്യാണ്‍ സമിതിയുടെ പ്രധാന സംഘാടകനായി ഗുജറാത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള അസീമാനന്ദിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയേയും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്തിനെയും മുന്‍ മേധാവി സുദര്‍ശനനെയും എല്ലാം നേരിട്ട് അടുത്തറിയാം. അസീമാനന്ദ് സംഘടിപ്പിച്ച പല പരിപാടികളിലും അവര്‍ പങ്കെടുക്കാറുണ്ട്. സംഘപരിവാറിന്റെ നികുംഭിലയിലെ രഹസ്യങ്ങളില്‍ പങ്കുപറ്റുന്ന അയാളുടെ വെളിപ്പെടുത്തല്‍, സംഘപരിവാറിനുള്ളില്‍ത്തന്നെ ഒരു ബോംബ്സ്ഫോടനത്തിന്റെ പ്രതീതി ഉണ്ടാക്കിയിരിക്കുകയാണ്.

ഗുജറാത്തിലെ 2002ലെ കൂട്ട നരഹത്യയ്ക്ക് നരേന്ദ്രമോഡി നിമിത്തമാക്കിയ തീവണ്ടിയിലെ തീപ്പിടിത്തം, സംഘപരിവാറിന്റെ ഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അന്നേ വ്യക്തമായിരുന്നു. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന സംഘപരിവാര്‍, തങ്ങളുടെ സാങ്കല്‍പിക ശത്രുവായ മുസ്ളീങ്ങളെ ആക്രമിക്കുന്നതിന് (പിന്നീട് ഗുജറാത്തിലും ഒറീസ്സയിലും കര്‍ണാടകത്തിലും മറ്റും അവര്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയും ആക്രമണം അഴിച്ചുവിടുകയുണ്ടായി) ആയുധങ്ങള്‍ സജ്ജീകരിക്കുന്നതിനിടയില്‍, ബോംബ് കൈകാര്യംചെയ്യുന്നതിലെ പിശകുമൂലം പലപ്പോഴും അവരുടെ ഓഫീസുകളില്‍ത്തന്നെ ബോംബ്സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ തിരുനെല്‍വേലി, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ അവരുടെ ആസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ ചില കേന്ദ്രങ്ങളിലും നടന്ന ഇത്തരം "കയ്യബദ്ധ''ങ്ങളും അവര്‍ എതിരാളികളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം സിപിഐ (എം) അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്.

മാലേഗാവിലെ പള്ളിക്കുമുന്നിലുണ്ടായ ബോംബ് സ്ഫോടനത്തിനുപിന്നില്‍ സാധ്വി പ്രജ്ഞാസിങ്ങും കേണല്‍ പുരോഹിതും മറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകരും ആണെന്ന വിവരം വെളിപ്പെട്ടപ്പോള്‍ത്തന്നെ, ഇത്തരം എല്ലാ സ്ഫോടന പരമ്പരകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി, അവയ്ക്കുപിന്നിലുള്ള ആര്‍എസ്എസ് ബന്ധം പുറത്തുകൊണ്ടുവരണമെന്ന് സിപിഐ (എം) ആവശ്യപ്പെട്ടിരുന്നു. ലാഹോറിലേക്ക് പോകുന്ന എക്സ്പ്രസില്‍ ഭൂരിഭാഗവും മുസ്ളീങ്ങളായിരിക്കും എന്ന യുക്തിക്കു ചേര്‍ന്ന ചിന്തപോലും നടത്താതെ, അവര്‍ തങ്ങള്‍ക്കുതന്നെ വിനാശം വരുത്താന്‍ ശ്രമിക്കുകയില്ല എന്നുപോലും ചിന്തിക്കാതെ, സംഝോധാ എക്സ്പ്രസ് സ്ഫോടനത്തിന്റെ കുറ്റം മുസ്ളീങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ഭരണകക്ഷിയും കുത്തക മാധ്യമങ്ങളും തുനിഞ്ഞത്. ഹൈദരാബാദിലെ മെക്കമസ്ജിദില്‍ മുസ്ളീങ്ങള്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന നേരത്ത് അവര്‍തന്നെ ബോംബ്വെയ്ക്കുമെന്ന് കരുതുന്നത് യുക്തിപൂര്‍വ്വമാണോ എന്നുപോലും ആലോചിക്കാതെയാണ്, മുസ്ളീങ്ങളായ ചെറുപ്പക്കാരെ പൊലീസ് പിടിച്ച് പീഡിപ്പിച്ചത്. മാലേഗാവിലും അജ്മീറിലും മറ്റും ഉണ്ടായതും അതുതന്നെയാണ്.

ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിലുള്ള അവിശ്വാസവും സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുക എന്നതുതന്നെയായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. മാലേഗാവിലെ ജനങ്ങളില്‍ 80 ശതമാനംപേരും മുസ്ളീങ്ങളായതുകൊണ്ടാണത്രേ ആദ്യ ബോംബ് അവിടെത്തന്നെ പൊട്ടിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചത്. 63 വര്‍ഷം മുമ്പ് ഇന്ത്യ-പാക് വിഭജനകാലത്ത് ഹൈദരാബാദ് നൈസാം ഹൈദരാബാദ് നാട്ടുരാജ്യത്തെ പാകിസ്താനോട് ചേര്‍ക്കാന്‍ ആഗ്രഹിച്ചു എന്ന ന്യായംപറഞ്ഞാണ് അവര്‍ ഇപ്പോള്‍ ഹൈദരാബാദിലെ മെക്കമസ്ജിദില്‍ ബോംബുവെച്ചത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊല്ലുന്നതിനും, അവര്‍, ഇങ്ങനെ യുക്തിക്കു നിരക്കാത്ത ചില കാരണങ്ങളാണല്ലോ ഉന്നയിച്ചത്. വൈവിധ്യത്തിന്റെ വിളനിലമായ ഇന്ത്യയില്‍ ഭൂരിപക്ഷ മതവിഭാഗവും ന്യൂനപക്ഷ മതവിഭാഗങ്ങളും തമ്മില്‍ നിതാന്ത ശത്രുത നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം, വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നാം ആദ്യം പ്രസ്താവിച്ച മിക്ക ബോംബ് സ്ഫോടന സംഭവങ്ങളിലും ബോംബ് സ്ഥാപിച്ച സുനില്‍ ജോഷിയും അയാളെ ഗൂഢമായി കൊലപ്പെടുത്തിയ ഇന്ദ്രേഷ്കുമാറും അസീമാനന്ദയും പ്രജ്ഞാസിങ്ങും കേണല്‍പുരോഹിതും ഭരത്ഭായിയും ജയന്തിഭായ് കേവടും രാംജി കലസാഗരെയും എല്ലാം വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് ആകൃഷ്ടരായത്, സംഘപരിവാറിന്റെ, അതിന്റെ കേന്ദ്രബിന്ദുവായ ആര്‍എസ്എസിന്റെ ബോധപൂര്‍വ്വമായ വര്‍ഗ്ഗീയ ഫാസിസത്തിന്റെ പ്രചാരണത്തിന്റെ ഫലമായിട്ടാണ്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതനിരപേക്ഷതയ്ക്കും ജനാധിപത്യ സങ്കല്‍പത്തിനും സര്‍വോപരി പരമാധികാരത്തിനുതന്നെയും ഭീഷണിയായ ഈ തീവ്ര വലതുപക്ഷ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ക്രമസമാധാനപാലനരംഗത്തും കര്‍ശനമായി നേരിടേണ്ടതുണ്ട്. അവരുടെ ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരം കിട്ടുമ്പോഴെല്ലാം, കാര്യക്ഷമമായും സമഗ്രമായും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം, അവരോട് സഹജരോടെന്നപോലെയുള്ള സൌഹൃദവും അലംഭാവവും കാണിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയും അവരുടെ കേന്ദ്രഗവണ്‍മെന്റും കുത്തക മാധ്യമങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് സ്വീകാര്യതയുണ്ടാക്കിക്കൊടുക്കുന്നത്.

മഹാത്മാഗാന്ധി വധത്തെതുടര്‍ന്ന് അല്‍പകാലം ഈ ദേശീയവിരുദ്ധ സംഘടനയെ നിരോധിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് മുതിര്‍ന്നുവെങ്കിലും ഏറെ കഴിയുംമുമ്പ് നിരോധനംനീക്കിക്കൊടുക്കാന്‍ അവര്‍ സന്നദ്ധരായി. തുടര്‍ന്ന് ജനസംഘം, ഹിന്ദു മഹാസഭ, ബിജെപി, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗ്ദള്‍, അഭിനവ ഭാരത്സംഘ്, വനവാസി കല്യാണ്‍ സമിതി തുടങ്ങി എത്രയോ സംഘടനകളും ഉപസംഘടനകളുമായി പിരിഞ്ഞും കൂടിച്ചേര്‍ന്നും വേഷം മാറിയും മറിഞ്ഞും വലതുപക്ഷ തീവ്ര ഹിന്ദുത്വം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇടിച്ചുകയറുമ്പോള്‍ അതിനൊക്കെ ഒത്താശചെയ്തുകൊടുത്തതും പലപ്പോഴും പരസ്പരം സഹായിച്ചതും അതിന്റെ ഗുണംപറ്റിയതും കോണ്‍ഗ്രസ്തന്നെയാണ്. ഇന്ന് ഹൈന്ദവ ഫാസിസം ആസുരരൂപം കൈക്കൊണ്ടിട്ടുള്ളതിന്റെ ഉത്തരവാദിത്വവും കോണ്‍ഗ്രസിനുതന്നെ.

ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സംഘപരിവാറിനുള്ള ഉത്തരവാദിത്വവും പങ്കും കയ്യോടെ തുറന്നു കാട്ടപ്പെടുമ്പോള്‍, അത്തരം സംഭവങ്ങളില്‍ പ്രതികളായ ചില വ്യക്തികളെ തല്‍ക്കാലം തള്ളിപ്പറയുക എന്നത് തന്ത്രപരമായ നീക്കമായി ആര്‍എസ്എസ് നേതൃത്വം സ്വീകരിച്ചിരുന്നു. 1948 ജനുവരി 30ന്റെ ഗാന്ധിവധംതൊട്ട് അത് കാണാം. ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിട്ടുള്ള പ്രജ്ഞാസിങ് ഠാക്കൂര്‍, അസീമാനന്ദ, സുനില്‍ ജോഷി, ഇന്ദ്രേഷ്കുമാര്‍ തുടങ്ങിയവരുടെ കാര്യത്തിലും ഒരു താല്‍ക്കാലിക അടവെന്ന നിലയ്ക്ക് ആ നിലപാട് സ്വീകരിക്കാന്‍ ആര്‍എ്സ്എസ് നേതൃത്വം നിര്‍ബന്ധിതരാകുന്നുണ്ടെങ്കിലും, ഉത്തരക്ഷണത്തില്‍ത്തന്നെ, തങ്ങളെതൊട്ടാല്‍ തങ്ങള്‍ ഭീകരമായി തിരിച്ചടിക്കും എന്ന അവരുടെ നേതാക്കളുടെ ഭീഷണി, അവരുടെ കള്ളക്കളിയുടെ തെളിവാണ്. "സ്വയംസേവക്സംഘ്'' എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവരുടെ ദേശവിരുദ്ധ-ജനാധിപത്യവിരുദ്ധ-മതാധിഷ്ഠിത പ്രത്യയശാസ്ത്രത്തെ, രാഷ്ട്രീയമായും ഭരണപരമായും ചെറുത്തുതോല്‍പിക്കാന്‍, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാംക്ഷിക്കുന്നവരെല്ലാം മുന്നോട്ടുവരേണ്ടതുണ്ട്.നാരായണന്‍ ചെമ്മലശ്ശേരി

5 comments:

ജനശബ്ദം said...

ഹിന്ദുത്വ ഭീകരതയുടെ വിശ്വരൂപം
ഭീകര - വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യുക, എന്നിട്ടതിന്റെ കുറ്റം എതിരാളികളുടെ തലയില്‍ ചുമത്തി അവരെ വേട്ടയാടുക, മതത്തിന്റെപേരില്‍ ഒരു സാങ്കല്‍പിക ശത്രുവിനെ കണ്ടെത്തി ആ ശത്രുവിന്റെപേരില്‍ വിദ്വേഷം വളര്‍ത്തിക്കൊണ്ടുവരിക-ഇതൊക്കെ തീവ്ര വലതുപക്ഷ ഫാസിസ്റ്റ് സംഘടനകളുടെ സ്ഥിരം പ്രവര്‍ത്തനശൈലിയാണ്. ജര്‍മ്മനിയിലെ പാര്‍ലമെന്റ് ആയിരുന്ന റീഷ്സ്റ്റാഗിന് 1933 ഫെബ്രുവരി 27ന് തീവെച്ച ഹിറ്റ്ലറുടെ ഫാസിസ്റ്റ് കൂട്ടാളികള്‍, അതിന്റെപേരില്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഏതോ സാങ്കല്‍പികമായ കാരണത്തിന്റെ മറവില്‍ ജൂതന്മാരോട് തോന്നിയ വിദ്വേഷം വളര്‍ത്തി, ഊതിക്കത്തിച്ച്, ഹിറ്റ്ലര്‍ ലക്ഷക്കണക്കിന് ജൂതന്മാരെ ആട്ടിത്തെളിച്ച് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലിട്ട് വധിച്ചതും കൊല്ലാക്കൊലചെയ്തതും ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. ഈ ഫാസിസ്റ്റുകളില്‍നിന്നും അവരുടെ ഇറ്റാലിയന്‍ പതിപ്പായ നാസികളില്‍നിന്നും വിദ്വേഷത്തിന്റെ ആവേശം ഉള്‍ക്കൊണ്ട ഇന്ത്യയിലെ 'സ്വയം സേവക്സംഘ്' എന്ന ആര്‍എസ്എസിന്റെ നേതാവ് ഇറ്റലിയില്‍ച്ചെന്ന് മുസ്സോളിനിയുടെ ഫാസിസ്റ്റ് പട എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുകയും അത് ഇന്ത്യയില്‍ പകര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തുവെന്നതും ആര്‍എസ്എസിന്റെ ചരിത്രംതന്നെ സമ്മതിക്കുന്ന കാര്യമാണ്.

ഹിറ്റ്ലര്‍ ജൂതന്മാരെയാണ് ശത്രുക്കളായി സങ്കല്‍പിച്ചതെങ്കില്‍ ആര്‍എസ്എസുകാര്‍ മുസ്ളീങ്ങളെയാണ് തങ്ങളുടെ ആജന്മ ശത്രുക്കളായി മുന്നില്‍ പ്രതിഷ്ഠിച്ചത്. എല്ലാ മുസ്ളീങ്ങളും ഭീകര പ്രവര്‍ത്തകരല്ലെങ്കിലും ഭീകരപ്രവര്‍ത്തകരെല്ലാം മുസ്ളീങ്ങളാണെന്ന ഒരു സിദ്ധാന്തംതന്നെ അവര്‍ അടുത്തകാലത്തായി വളര്‍ത്തിയെടുത്തിട്ടുണ്ട്. സാമ്രാജ്യത്വ ഭീകരനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ്, ആര്‍എസ്എസിന്റെ ഈ ഭീകരവാദത്തിന് ആഗോളഭാഷ്യം ചമച്ചുകൊടുത്തിട്ടുമുണ്ട്. അതെന്തായാലും ഇന്ത്യയില്‍ എവിടെയെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളോ ബോംബ് സ്ഫോടനങ്ങളോ സംഭവിച്ചാല്‍, അതിന്റെയെല്ലാം കുറ്റം മുസ്ളീങ്ങളുടെ തലയില്‍ വെച്ചുകെട്ടാന്‍ ഹൈന്ദവ സംഘടനകള്‍ കച്ചകെട്ടിയിറങ്ങുകയായി. (കുറ്റം പറയരുതല്ലോ, മൃദു ഹിന്ദുത്വ നയം അംഗീകരിക്കുന്ന കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഓശാന പാടുന്നുണ്ട്) എന്നാല്‍ ഈ അടുത്ത ചില വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്ന ഭീകരമായ ബോംബ്സ്ഫോടനങ്ങളുടെയെല്ലാം പിറകില്‍ പ്രവര്‍ത്തിച്ചത് ആര്‍എസ്എസും മറ്റ് ഹൈന്ദവ പരിവാര്‍ സംഘങ്ങളും ആയിരുന്നുവെന്നും തങ്ങള്‍ ചെയ്ത പൈശാചിക കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം അവര്‍ ബോധപൂര്‍വ്വം ചില മുസ്ളീം സംഘങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നും ഈ വഞ്ചന അറിഞ്ഞിട്ടും കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആര്‍എസ്എസ് - ഹൈന്ദവ സംഘടനകളോട് ഔദാര്യത്തോടുകൂടിയുള്ള അലംഭാവം കാണിക്കുകയായിരുന്നുവെന്നും മുസ്ളീം ചെറുപ്പക്കാരെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും ഉള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ്, ഇപ്പോള്‍ കാട്ടുതീപോലെ പരക്കുന്നത്.

അവര്‍ണന്‍ said...

സഖാവ് ഈ വാര്‍ത്ത കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കു കൂടെ ഒന്ന് ഫോര്‍വേഡ് ചെയ്‌താല്‍ നന്നായിരുന്നു. അങ്ങോരുടെ പോലിസ് ഗുജറാത്ത്‌ പോലിസിനെക്കാളും ദളിത്‌, മുസ്ലിം വിരുദ്ധമാണ്.

KK Alikoya said...

ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"

Anonymous said...

മ‌അദ്നിയെ കോയമ്പത്തൂർ കേസിൽ നിന്നുപോലും രക്ഷിക്കാൻ ചിലപ്പോൾ കഴിഞ്ഞേക്കാം. അതിലെ RSS ബന്ധം വെളിപ്പെട്ടാൽ മതി.

Kasim Sayed said...

ഹിന്ദുത്വ ഭീകരതയുടെ വിശ്വരൂപം