Friday, January 14, 2011

വിലക്കയറ്റ നിയന്ത്രണം യുപിഎ ഭരണം പ്രഹസനം.

വിലക്കയറ്റ നിയന്ത്രണം യുപിഎ ഭരണം പ്രഹസനം.


രാജ്യം അതിഗുരുതരമായ വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ പൊള്ളിപ്പിടയുമ്പോഴും അതിനെക്കുറിച്ച് ഒരുവിധ കരുതലുമില്ലാതെ നീങ്ങുകയാണ് യുപിഎ ഭരണം. ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്, വിലക്കയറ്റം സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഒരു തീരുമാനവുമെടുക്കാതെയാണ് പിരിഞ്ഞത് എന്ന വസ്തുത. വിലക്കയറ്റത്തെ നേരിടണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള നടപടികളുണ്ടാകണം. അത്തരം നടപടികള്‍ക്ക് അനുവാദം നല്‍കുന്നതല്ല യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍. അതുകൊണ്ടുതന്നെ വിലക്കയറ്റത്തെ നേരിടാനുള്ള ഉന്നതതലയോഗം പ്രഹസനമാവാതെ വയ്യ. വിലക്കയറ്റത്തെക്കുറിച്ച് തങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ട് എന്ന് ജനങ്ങളെ ധരിപ്പിക്കുക എന്നതില്‍കവിഞ്ഞ് ആ യോഗംകൊണ്ട് മന്‍മോഹന്‍സിങ്ങോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരോ ഒന്നും ഉദ്ദേശിച്ചിട്ടില്ല. വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നതിനെക്കുറിച്ച് യുപിഎ സര്‍ക്കാരിന് യഥാര്‍ഥത്തില്‍ ഉല്‍ക്കണ്ഠയുണ്ടായിരുന്നെങ്കില്‍, ഇന്ധനവില നിര്‍ണയാധികാരം പെട്രോള്‍ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിട്ട് സര്‍ക്കാര്‍ കൈയുംകെട്ടി മാറിനില്‍ക്കുമായിരുന്നില്ല. രാജ്യം ഗുരുതരമായ പഞ്ചസാരക്ഷാമം നേരിടുന്നുവെന്നറിഞ്ഞുകൊണ്ടുതന്നെ പഞ്ചസാര കയറ്റുമതിക്കമ്പനികള്‍ക്ക് സബ്സിഡി അനുവദിക്കുമായിരുന്നില്ല. ഉള്ളിക്ഷാമം രൂക്ഷമാകുന്നുവെന്നറിഞ്ഞുകൊണ്ടുതന്നെ ഉള്ളി കയറ്റുമതിക്ക് ആ രംഗത്തെ വമ്പന്‍ ലോബികള്‍ക്ക് സബ്സിഡി അനുവദിക്കുമായിരുന്നില്ല. ഗോതമ്പുമുതല്‍ ഉരുളക്കിഴങ്ങുവരെയുള്ള അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അനുവദിക്കുമായിരുന്നില്ല. പഞ്ചസാരയുടെ അവധിവ്യാപാരത്തിനുള്ള നിരോധനം നീക്കുന്ന കാര്യം ചര്‍ച്ചയ്ക്കെടുക്കുമായിരുന്നുമില്ല. മാസംതോറുമെന്നോണം പെട്രോള്‍വില വര്‍ധിപ്പിക്കുന്നതിന് പെട്രോള്‍ കമ്പനികളെ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പിന്‍വാങ്ങി നിന്നതുതന്നെ എല്ലാ അവശ്യവസ്തുക്കളുടെയും വില രൂക്ഷമായി വര്‍ധിക്കുന്നതിന് വഴിയൊരുക്കി. അവധിവ്യാപാരമടക്കമുള്ള കാര്യങ്ങളില്‍ ഊഹക്കച്ചവടക്കാര്‍മുതല്‍ വന്‍ കയറ്റുമതി ലോബിവരെയുള്ളവര്‍ക്ക് ഗുണകരമായ നിലപാടുകള്‍ കൈക്കൊണ്ടത് വിലയെ പിന്നെയും രൂക്ഷതരമാക്കി. വിദേശത്തു പോയി തുടര്‍ച്ചയായി പ്രധാനമന്ത്രി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പിട്ടത് ആഭ്യന്തര കാര്‍ഷികോല്‍പ്പാദനം അടക്കമുള്ള രംഗങ്ങളെ മന്ദീഭവിപ്പിച്ചു. വിത്ത്-വള വ്യവസായരംഗങ്ങളില്‍വരെ വിദേശ മൂലധനത്തിന്റെ നിയന്ത്രണരഹിതമായ കടന്നുകയറ്റമനുവദിച്ചത് കാര്‍ഷികമേഖലയെയാകെ തളര്‍ത്തി. ബഹുരാഷ്ട്ര കമ്പനികള്‍ ഇടപെട്ടുതുടങ്ങിയതോടെ ആഭ്യന്തര കാര്‍ഷികരംഗം തകരാറിലായി. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില നിഷേധിക്കുന്ന നയം അവരെ കടക്കെണിയിലാക്കി. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് ഉയര്‍ത്തിയതും വളംവില ക്രമാതീതമായി കൂട്ടിയതും വളംരംഗത്തെ പൊതുമേഖലാ ഉല്‍പ്പാദനം കുറയ്ക്കുന്ന നയം സ്വീകരിച്ചതും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാവുന്ന വളംപോലും ഇറക്കുമതിചെയ്തതും അതിന്റെ വില നിയന്ത്രിക്കാന്‍ കൂട്ടാക്കാതിരുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവിലപോലും ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ചതുമൊക്കെ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ്. അങ്ങനെ വന്ന നടപടികളാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. ആ നയങ്ങളില്‍നിന്ന് പിന്‍വാങ്ങാതെയുള്ള യുപിഎ സര്‍ക്കാരിന്റെ ഏതു വാചകമടിയും ജനങ്ങളെ കബളിപ്പിക്കാന്‍മാത്രമുള്ളതാണ്. ജീവിതച്ചെലവ് അസാധാരണമാംവിധം ഉയര്‍ന്നുനില്‍ക്കുന്നു. ഭക്ഷ്യ പണപ്പെരുപ്പം റെക്കോഡ് സൃഷ്ടിച്ച് കുതിക്കുന്നു. ഊഹക്കച്ചവടക്കാരും അവധിവ്യാപാരക്കാരും കോര്‍പറേറ്റ് സ്ഥാപനങ്ങളും കമ്പോളം കൈപ്പിടിയിലൊതുക്കുന്നു. പൊതുവിതരണ സമ്പ്രദായം എന്ന ആശയംപോലും സര്‍ക്കാര്‍ കൈയൊഴിയുന്നു. ഇത്തരം നടപടികളുടെ ആകത്തുകയാണ് രാജ്യം ഇന്നനുഭവിക്കുന്ന രൂക്ഷമായ വിലക്കയറ്റം. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്കുവേണ്ടി സൃഷ്ടിച്ചെടുത്തതാണ് ഈ വിലക്കയറ്റം. അതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. എന്നാല്‍, ഒഴിഞ്ഞുമാറാനാണ് യുപിഎ വക്താക്കളുടെ ശ്രമം. സംസ്ഥാനങ്ങളാണ് വില കുറയ്ക്കേണ്ടതെന്നാണ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞത്. സഖ്യകക്ഷിഭരണമാണ് കേന്ദ്രത്തില്‍ നിലവിലുള്ളത് എന്നതുകൊണ്ടാണ് വില കുറയ്ക്കാന്‍ കഴിയാത്തത് എന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. ഇതൊക്കെ ആരെ പറ്റിക്കാനാണ് എന്ന് കോഗ്രസ് നേതാക്കള്‍ ആലോചിക്കണം. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളില്‍നിന്ന് തിരിച്ചെടുത്ത് കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണോ? വില കുറയ്ക്കരുതെന്ന് സഖ്യകക്ഷികളിലാരെങ്കിലും കോഗ്രസിനോട് പറഞ്ഞിട്ടുണ്ടോ? അഥവാ, പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെക്കൂട്ടി ജനദ്രോഹഭരണം നടത്തുന്നതിന് എന്തു ന്യായീകരണമാണ് കോഗ്രസിന് പറയാനുള്ളത്? വിലക്കയറ്റം നിയന്ത്രിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോഗ്രസിനില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. അതു മറച്ചുപിടിക്കാന്‍ സംസ്ഥാനങ്ങളെയും സഖ്യകക്ഷികളെയുമൊക്കെ പഴി പറയുകയാണ് കേന്ദ്രം. പക്ഷേ, ഇതുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിലക്കയറ്റം മുന്‍നിര്‍ത്തി ഉന്നതതലയോഗം വിളിച്ചാല്‍ അത് പ്രഹസനമാവുകയേ ഉള്ളൂ. അതുതന്നെയാണ് ചൊവ്വാഴ്ച സംഭവിച്ചത്. സവാള ഇറക്കുമതി ചെയ്യേണ്ടത് സ്വകാര്യ കമ്പനികളാണോ പൊതുമേഖലാ സ്ഥാപനങ്ങളാണോ എന്ന കാര്യത്തിലടക്കം മന്ത്രിമാര്‍ക്കിടയില്‍പ്പോലും തര്‍ക്കമായിരുന്നു. ജനങ്ങളെ പാടേ മറന്ന യുപിഎ ഭരണത്തിന് അഴിമതികള്‍ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയല്ലാതെ പാവപ്പെട്ടവന്റെ ജീവിതദുരിതങ്ങള്‍ക്ക് ആശ്വാസംപകരാനുള്ള താല്‍പ്പര്യമില്ല. ആ താല്‍പ്പര്യരാഹിത്യമാണ് ചൊവ്വാഴ്ചത്തെ ഉന്നതതലയോഗത്തില്‍ പ്രതിഫലിച്ചത്.

1 comment:

ജനശബ്ദം said...

വിലക്കയറ്റ നിയന്ത്രണം യുപിഎ ഭരണം പ്രഹസനം.

രാജ്യം അതിഗുരുതരമായ വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ പൊള്ളിപ്പിടയുമ്പോഴും അതിനെക്കുറിച്ച് ഒരുവിധ കരുതലുമില്ലാതെ നീങ്ങുകയാണ് യുപിഎ ഭരണം. ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്, വിലക്കയറ്റം സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഒരു തീരുമാനവുമെടുക്കാതെയാണ് പിരിഞ്ഞത് എന്ന വസ്തുത. വിലക്കയറ്റത്തെ നേരിടണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള നടപടികളുണ്ടാകണം. അത്തരം നടപടികള്‍ക്ക് അനുവാദം നല്‍കുന്നതല്ല യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍. അതുകൊണ്ടുതന്നെ വിലക്കയറ്റത്തെ നേരിടാനുള്ള ഉന്നതതലയോഗം പ്രഹസനമാവാതെ വയ്യ. വിലക്കയറ്റത്തെക്കുറിച്ച് തങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ട് എന്ന് ജനങ്ങളെ ധരിപ്പിക്കുക എന്നതില്‍കവിഞ്ഞ് ആ യോഗംകൊണ്ട് മന്‍മോഹന്‍സിങ്ങോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരോ ഒന്നും ഉദ്ദേശിച്ചിട്ടില്ല. വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നതിനെക്കുറിച്ച് യുപിഎ സര്‍ക്കാരിന് യഥാര്‍ഥത്തില്‍ ഉല്‍ക്കണ്ഠയുണ്ടായിരുന്നെങ്കില്‍, ഇന്ധനവില നിര്‍ണയാധികാരം പെട്രോള്‍ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിട്ട് സര്‍ക്കാര്‍ കൈയുംകെട്ടി മാറിനില്‍ക്കുമായിരുന്നില്ല. രാജ്യം ഗുരുതരമായ പഞ്ചസാരക്ഷാമം നേരിടുന്നുവെന്നറിഞ്ഞുകൊണ്ടുതന്നെ പഞ്ചസാര കയറ്റുമതിക്കമ്പനികള്‍ക്ക് സബ്സിഡി അനുവദിക്കുമായിരുന്നില്ല. ഉള്ളിക്ഷാമം രൂക്ഷമാകുന്നുവെന്നറിഞ്ഞുകൊണ്ടുതന്നെ ഉള്ളി കയറ്റുമതിക്ക് ആ രംഗത്തെ വമ്പന്‍ ലോബികള്‍ക്ക് സബ്സിഡി അനുവദിക്കുമായിരുന്നില്ല.