Saturday, September 25, 2010

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന് നൂറുവര്‍ഷം

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന് നൂറുവര്‍ഷം

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാട് കടത്തലിന്റെ നൂറാം വാര്‍ഷികദിനമാണ് ഞായറാഴ്ച. 1910 സെപ്തംബര്‍ 26 നാണ് തിരുവിതാംകൂര്‍ രാജാവിന്റെ ഉത്തരവ് നടപ്പായത്. പത്രം നിരോധിക്കാനും പ്രസ് കണ്ടുകെട്ടാനും ശ്രീമൂലംതിരുനാള്‍ മഹാരാജാവ് കല്‍പ്പിച്ചു. ഏത് കാരണത്താലാണ് ഈ നാടുകടത്തല്‍ എന്നകാര്യം ശിക്ഷാവിളംബരത്തില്‍ ഉണ്ടായിരുന്നില്ല. അമിതാധികാരവാഴ്ചക്കെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി പുതുയുഗത്തിന്റെ ശംഖനാദമാണ് മുഴക്കിയത്. സത്യം, നീതി, ധര്‍മം എന്നിവയില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അസാമാന്യ ധീരതയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. "ഭയകൌടില്യ ലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ'' എന്ന പ്രമാണത്തില്‍ അദ്ദേഹമുറച്ചുനിന്നു. മാധ്യമപ്രവര്‍ത്തനം പുതിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തിന് കരുത്തേകുന്നതാണ് സ്വദേശാഭിമാനി സ്മരണ. നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ട നുണക്കഥകളാല്‍ മുഖ്യധാരാപത്രങ്ങള്‍ നിറയുകയാണ്. മീഡിയആക്ടിവിസം വായനക്കാരുടെ നേരറിയാനുള്ള അവകാശത്തെയാണ് നിഷേധിക്കുന്നത്. അര്‍ധസത്യങ്ങളും അസത്യങ്ങളും മാധ്യമങ്ങളുടെ ഉള്ളടക്കമായിത്തീര്‍ന്നിരിക്കുന്നു. പ്രസ്കൌസില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റേ യുടെ ഓര്‍മപ്പെടുത്തല്‍ വളരെ പ്രധാനമാണ്. വാര്‍ത്തയ്ക്ക് പണം എന്ന രീതി വ്യാപകമാവുകയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കാലത്തും മഹാരാഷ്ട്ര അസംബ്ളി തെരഞ്ഞെടുപ്പിന്റെ സമയത്തും അരങ്ങേറിയ വാര്‍ത്ത വില്‍പ്പനയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തനം നാണക്കേടുണ്ടാക്കുകയാണെന്നാണ് പ്രസ്കൌസില്‍ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. ദി ഹിന്ദു പത്രത്തിന്റെ റൂറല്‍അഫയേസ് എഡിറ്റര്‍ പി സായ്നാഥിന്റെ ലേഖനത്തില്‍ വാര്‍ത്തയ്ക്ക് പണം വാങ്ങുന്ന ജേര്‍ണലിസ്റുകളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കേരളത്തില്‍ 'പണത്തിന് വാര്‍ത്ത' വ്യാപകമായി വെളിപ്പെട്ടിട്ടില്ലെങ്കിലും വാര്‍ത്തകളുടെ വളച്ചൊടിക്കലും അസത്യങ്ങളും അര്‍ധസത്യങ്ങളുംകൊണ്ട് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. കമ്യൂണിസമെന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന പഴയ കമ്യൂണിസ്റ് വിരുദ്ധരുടെ പ്രച്ഛന്നവേഷങ്ങളാണ് മുഖ്യധാരാമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ഇ എം എസിനെ കള്ളനായും എ കെ ജിയെ ഗുണ്ടാത്തലവനായും അഴീക്കോടനെ അഴിമതിക്കോടനായും ചിത്രീകരിച്ച പത്രങ്ങള്‍ കമ്യൂണിസ്റ് വേട്ടയുടെ ചരിത്രം ആവര്‍ത്തിക്കുകയാണ്. സിപിഐ എമ്മും അതിന്റെ നേതാക്കളുമാണ് എക്കാലത്തും ബൂര്‍ഷ്വാമാധ്യമങ്ങളുടെ ഇര. കൊട്ടാരസദൃശമായ വീടുള്ള ഏകകമ്യൂണിസ്റ് നേതാവ് എന്ന് ചിത്രീകരിച്ചുകൊണ്ട് എത്ര വാര്‍ത്തകളാണ് ഇവിടെ പ്രചരിക്കപ്പെട്ടത്. സത്യം വൈകിമാത്രമാണ് വായനക്കാരിലെത്തുക എന്നതിനാല്‍ അത്രയും കാലം അപവാദ വ്യവസായത്തിന് പിടിച്ചുനില്‍ക്കാമെന്ന കണക്കുകൂട്ടലാണ് നുണപ്രചാരകരുടേത്. ജനങ്ങളുടെ നേരറിയാനുള്ള അവകാശത്തിനു മേലുള്ള കടന്നാക്രമണമാണത്. വിവാദങ്ങളിലും അപവാദങ്ങളിലും മലയാളികളെ തളച്ചിട്ട് പുഴുങ്ങുകയാണ്. കര്‍ഷകആത്മഹത്യകളുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ചില മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ആണവക്കരാറിനും ബാധ്യതാബില്ലിനുമെതിരെ ശാസ്ത്രജ്ഞരും ബുദ്ധിജീവികളും പ്രതികരിക്കുമ്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ ചില മാധ്യമങ്ങളിലിടമില്ല. നുണകളുടെ ഘോഷയാത്രകളിലൂടെ പൊതുബോധം നിര്‍മിക്കാമെന്ന് പഠിപ്പിച്ചത് അഡോള്‍ഫ്ഹിറ്റ്ലറുടെ പ്രചാരണവകുപ്പ് മന്ത്രി ഗീബല്‍സായിരുന്നു. ജര്‍മനി ആര്യന്മാരുടേതാണെങ്കിലും ലോകംതന്നെ ഭരിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് പ്രചരിപ്പിച്ചു. കീഴടക്കുന്ന രാജ്യങ്ങളിലെ ഗ്രന്ഥശാലകളെയാണ് ആദ്യം അവര്‍ പിടിച്ചത്. ക്ളാസിക്കുകള്‍ക്ക് തീകൊടുത്തു. അശ്ളീലസാഹിത്യങ്ങള്‍ പകരമായി പഠിച്ചാല്‍ മനസ്സുകളെ ഇക്കിളിപ്പെടുത്താമെന്നും കണക്കാക്കി. കാരണം, അടഞ്ഞ മനസ്സിനെയാണ് ഫാസിസം പ്രതീക്ഷിക്കുന്നത്. വലിയ നുണകളുടെ ആവര്‍ത്തനം സത്യത്തെ അകറ്റിനിര്‍ത്തുന്നു. അതിനായി മാധ്യമങ്ങളെയും എഴുത്തുകാരെയും സാമ്രാജ്യത്വം വിലയ്ക്കുവാങ്ങുകയും വീഴ്ത്തുകയും ചെയ്യുന്നു. ഏഷ്യാനെറ്റിനെ മാധ്യമഭീകരന്‍ റൂപ്പര്‍ട്ട് മര്‍ഡോക്ക് വിലയ്ക്കുവാങ്ങിയതില്‍ പ്രേക്ഷകസമൂഹം പ്രത്യേകമായി പ്രതികരിച്ചിരുന്നില്ല. കെട്ടിച്ചമച്ച കഥകളുണ്ടാക്കിയാണ് അമേരിക്ക ഇറാഖിനെ അക്രമിച്ചത്. പടക്കോപ്പുകളുടെ കച്ചവടമായിരുന്നു പ്രധാനം. അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വാര്‍ത്തകളാണ് യുദ്ധകാലത്ത് മുഖ്യധാരാമാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മെസപ്പൊട്ടോമിയന്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ഇറാഖിന്റെ കണ്ണീരിന് വാര്‍ത്തകളില്‍ ഇടംകിട്ടിയിരുന്നില്ല. അടിമത്തത്തിന് അന്ത്യംകുറിച്ച എബ്രഹാംലിങ്കണെ കൊല്ലാനാണ് കഴിവുകെട്ടവനെന്നും ഭ്രാന്തനെന്നും അടിമത്തത്തിന്റെ വിധാതാക്കള്‍ മുദ്രകുത്തിയതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപ്പെട്ടത് വെറുതേയല്ല. സമൂഹത്തെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്ന എല്ലാവരും മാധ്യമങ്ങളുടെ ഇപ്പോഴത്തെ പോക്കില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയസാമൂഹ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളുടെ പങ്കെന്താണ്? ഈ ചോദ്യം അടിമുടി മാധ്യമീകരിക്കപ്പെട്ട കേരളസമൂഹത്തില്‍ ഉറക്കെചോദിക്കാനുള്ള കരുത്താണ് സ്വദേശാഭിമാനിയുടെ സ്മരണ.


എം സുരേന്ദ്രന്‍

No comments: