Saturday, August 14, 2010

ആണവം: വിദേശകമ്പനികളും ബാധ്യത ഏറ്റെടുക്കണം

ആണവം: വിദേശകമ്പനികളും ബാധ്യത ഏറ്റെടുക്കണം

‍ന്യൂഡല്‍ഹി: ആണവബാധ്യതാ ബില്‍ അടുത്താഴ്ച ലോക്സഭയില്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെ ഇടതുപക്ഷവുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി. പാര്‍ലമെന്റ് ഹൌസില്‍ ധനമന്ത്രിയുടെ മുറിയില്‍ നടത്തിയ ചര്‍ച്ചയില്‍ സീതാറാം യെച്ചൂരി, ബസുദേവ് ആചാര്യ (സിപിഐ എം), ഡി രാജ (സിപിഐ), അബനീറോയ് (ആര്‍എസ്പി), ഡോ. ബരു മുഖര്‍ജി (ഫോര്‍വേഡ് ബ്ളോക്ക്) എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് പ്രണബിനു പുറമെ പാര്‍ലമെന്ററി മന്ത്രി പവന്‍കുമാര്‍ ബെന്‍സലും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞദിവസം ബിജെപി നേതാക്കളുമായി പ്രണബ് ചര്‍ച്ച നടത്തിയിരുന്നു. ആണവദുരന്തമുണ്ടായാല്‍ നടത്തിപ്പുകാര്‍ മാത്രമല്ല ആണവവസ്തുക്കള്‍ വിതരണം ചെയ്യുന്ന വിദേശകമ്പനികളെയും ബാധ്യത ഏറ്റെടുക്കാന്‍ നിയമപരമായി ബാധ്യസ്ഥമാക്കണമെന്നതാണ് ഇടതുപക്ഷം പ്രധാനമായും ആവശ്യപ്പെട്ടതെന്ന് യെച്ചൂരി പറഞ്ഞു . നടത്തിപ്പുകാര്‍ക്ക് നിശ്ചയിച്ച ബാധ്യതയുടെ പരിധി 500 കോടിയാണ്. ഇത് അപര്യാപ്തമായതിനാല്‍ പരിധി എടുത്തുകളയണം. നിലവില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന ആണവനിലയങ്ങള്‍ മാത്രമേ ആണവോര്‍ജ നിയന്ത്രണ സമിതിയുടെ (എഇആര്‍ബി) നിയമപരിധിയില്‍ വരുന്നുള്ളൂ. ആണവ അപകടം നഷ്ടപരിഹാരം നല്‍കേണ്ടതാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത് എഇആര്‍ബിയാണ്. ബാധ്യതാബില്‍ പാസാകുന്നതോടെ സ്വകാര്യമേഖലയ്ക്കും ആണവനിലയങ്ങളില്‍ പങ്കാളിത്തം വരുന്നതിനാല്‍ എഇആര്‍ബിയുടെ നിയമപരിധിയില്‍ അവയും ഉള്‍പ്പെടുത്തണം. ആണവബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങളില്‍ ഇന്ത്യ ചേരേണ്ടതില്ലെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കവന്‍ഷന്‍ ഓഫ് സപ്ളിമെന്ററി കോംപന്‍സേഷനില്‍ ഇന്ത്യ അംഗമാകാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇത് വേണ്ടതില്ലെന്നു മാത്രമല്ല വിയന്ന പോലുള്ള കരാറിലും ധൃതിപിടിച്ച് ഇന്ത്യ അംഗമാകേണ്ടതില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യമെന്ന് യെച്ചൂരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആവശ്യങ്ങളോടുള്ള സമീപനം എന്താണെന്ന് അടുത്താഴ്ച അറിയിക്കുമെന്ന് പ്രണബ് പറഞ്ഞതായി ഡി രാജ അറിയിച്ചു. തിങ്കളാഴ്ച ഇടതുപക്ഷവുമായി വീണ്ടും പ്രണബ് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ചയാണ് ആണവബാധ്യതാ ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ അന്തിമയോഗം ചേരുന്നത്. തൊട്ടടുത്ത ദിവസം തന്നെ എതാനും ഭേദഗതികളോടെ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ബില്‍ പാസാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനം 31 വരെ നീട്ടാനും സര്‍ക്കാരിന് ആലോചനയുണ്ട്. നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വരുംമുമ്പ് ബില്‍ നിര്‍ബന്ധമായും പാസാക്കണമെന്ന വാശിയിലാണ് പ്രധാനമന്ത്രി. സമാജ്വാദി പാര്‍ടി, ആര്‍ജെഡി, ബിഎസ്പി കക്ഷികളുടെ പിന്തുണ ഉറപ്പാക്കി ബില്‍ പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ബിജെപിയുടെ പിന്തുണയ്ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നതിനാലാണ് ഈ കക്ഷികളെ കൂടെനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

No comments: