Tuesday, February 7, 2012

ഏകധ്രുവ ലോകം ഇനി ഇല്ല: കാരാട്ട്



ഏകധ്രുവ ലോകം ഇനി ഇല്ല: കാരാട്ട്



തിരു: അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകമെന്ന സങ്കല്‍പ്പം ഇല്ലാതാകുകയും ബഹുധ്രുവ ലോകം യാഥാര്‍ഥ്യമാകുകയും ചെയ്യുന്ന ലോകസാഹചര്യം രൂപപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനു ശേഷം, വിശേഷിച്ചും രണ്ട് കൊല്ലത്തിനുള്ളില്‍ ലോകസാഹചര്യത്തില്‍ വന്ന ഈ മാറ്റം ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 20 വര്‍ഷത്തോളം സോഷ്യലിസത്തിന്റെ പതനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ഇന്ന് മുതലാളിത്തത്തിന്റെ ഭാവിയെന്ത് എന്നാണ് ചര്‍ച്ച ചെയ്യുന്നത്. മുതലാളിത്തത്തിന്റെ നേതാവായ അമേരിക്കയില്‍ സാമ്പത്തികപ്രതിസന്ധി രൂപപ്പെട്ടിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രതിസന്ധി പരിഹരിക്കാനായില്ല. അതിന്റെ സൂചനപോലും നല്‍കാന്‍ ഭരണവര്‍ഗത്തിന് കഴിയുന്നില്ല. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം പാവപ്പെട്ടവരുടെയും തൊഴിലെടുക്കുന്നവരുടെയും ആനുകൂല്യം കവര്‍ന്നെടുക്കുകയും അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയുമാണ്. ഇതിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം നാള്‍ക്കുനാള്‍ കരുത്താര്‍ജിക്കുന്നു. കൂടുതല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്യുന്നു. പ്രതിസന്ധികള്‍ക്കുള്ള യഥാര്‍ഥ ബദലാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള ലാറ്റിന്‍ അമേരിക്കന്‍രാജ്യങ്ങളിലെ ഭരണമാതൃക. ജനക്ഷേമ നടപടികളിലൂടെ എങ്ങനെ മുതലാളിത്ത ഭരണത്തിന് ബദല്‍ ആകാം എന്നതിന് വെനസ്വേലയും ഇക്വഡോറും ബ്രസീലും ബൊളീവിയയുമെല്ലാം ഉദാഹരണങ്ങളാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും സാമ്പത്തികപ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാകുമ്പോള്‍ ചൈനയിലെ സ്ഥിതി നേര്‍വിപരീതമാണ്. സ്ഥിരമായ ബദല്‍പാതയിലൂടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി മാറിയ ചൈന അടുത്ത ദശകത്തില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താന്‍ കുതിക്കുന്നു. സാമ്പത്തികമായി അതിരൂക്ഷമായ തകര്‍ച്ചയിലാണെങ്കിലും ആഗോള മേധാവിത്വം സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്നും അമേരിക്ക പിന്മാറിയിട്ടില്ല. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം അമേരിക്കയും സാമ്രാജ്യത്വശക്തികളും ഏതാനും കാലമായി നടത്തുന്ന ആഗോള മേധാവിത്വത്തിനുള്ള നീക്കം ഇപ്പോഴും തുടരുകയാണ്. ഇറാഖിനുമേല്‍ അമേരിക്കയും സഖ്യശക്തികളും സ്ഥാപിച്ച മേധാവിത്വത്തിനു ശേഷം ലിബിയയെ ആക്രമിച്ച് ഭരണം അട്ടിമറിച്ചു. സിറിയക്ക് നേരെയാണ് പുതിയ ഭീഷണി. ഇറാനിലും പട്ടാള നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചു. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെങ്കിലും സൈനികാധിപത്യം നേടാനും ഏകധ്രുവ ലോകം സ്ഥാപിക്കാനും അമേരിക്ക നടത്തുന്ന ശ്രമം വിജയിക്കില്ലെന്നാണ് ലോക സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്- കാരാട്ട് പറഞ്ഞു.




2 comments:

ജനശബ്ദം said...

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകമെന്ന സങ്കല്‍പ്പം ഇല്ലാതാകുകയും ബഹുധ്രുവ ലോകം യാഥാര്‍ഥ്യമാകുകയും ചെയ്യുന്ന ലോകസാഹചര്യം രൂപപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

ജനശബ്ദം said...

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകമെന്ന സങ്കല്‍പ്പം ഇല്ലാതാകുകയും ബഹുധ്രുവ ലോകം യാഥാര്‍ഥ്യമാകുകയും ചെയ്യുന്ന ലോകസാഹചര്യം രൂപപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.