Monday, February 13, 2012

വിളപ്പില്‍ ശാലയില്‍ സംഘര്‍ഷം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജും കല്ലേറുമുണ്ടായി.നിരോധനാജ്ഞ


വിളപ്പില്‍ ശാലയില്‍ സംഘര്‍ഷം. 

നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജും 

കല്ലേറുമുണ്ടായി.നിരോധനാജ്ഞ


തിരു: മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് വിളപ്പില്‍ ശാലയില്‍ സംഘര്‍ഷം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജും കല്ലേറുമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് തല്‍ക്കാലം മാലിന്യനീക്കം നിര്‍ത്തിവെച്ചു. കലക്ടര്‍ വിളപ്പില്‍ശാലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഹര്‍ത്താലും പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ മാലിന്യനിക്ഷേപം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സമരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരെ അറസ്റ്റു ചെയ്തു നീക്കി. വിളപ്പില്‍ശാല തുറന്നു പ്രവര്‍ത്തിക്കാന്‍ കോര്‍പറേഷന് ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. മാലിന്യവുമായി വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ജനാവലി രാവിലെ മുതല്‍ റോഡ് ഉപരോധിച്ചത്. മാലിന്യവുമായി പൊലീസ് അകമ്പടിയോടെ വിളപ്പില്‍ ശാലയിലേക്കെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. പൊലീസ് ഇടപെട്ട് വണ്ടികള്‍ കടത്തിവിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് മെഗാഫോണിലൂടെ അറിയിച്ചു. ജനങ്ങള്‍ പിന്തിരിയാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കണ്ണീര്‍വാതകവും ലാതിച്ചാര്‍ജും നടത്തിയിട്ടും ജനം പിരിഞ്ഞുപോകാത്തതിനെത്തുടര്‍ന്ന് അവസാനം നടപടികള്‍ നിര്‍ത്തിവെച്ചതായി പൊലീസ് അറിയിച്ചു. പൊലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും പരിക്കുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള വന്‍സംഘമാണ് ക്യാമ്പുചെയ്യുന്നത്.

No comments: