Friday, February 10, 2012

എല്‍ഡിഎഫ് ഭരണനേട്ടങ്ങള്‍ സംരക്ഷിക്കുക: സിപിഐ എം






തിരു: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് സിപിഐ എം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതിക്കുള്ളില്‍നിന്ന് ആഗോളവല്‍ക്കരണനയത്തിനെതിരായബദല്‍നയങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിസ്മയകരമായ നേട്ടങ്ങള്‍ കേരളത്തിന് എല്‍ഡിഎഫ് ഭരണം സമ്മാനിച്ചു. വിവിധമേഖലയില്‍ പുത്തനുണര്‍വ് ദൃശ്യമാക്കിയ ഭരണത്തിലുണ്ടായ മുന്നേറ്റം തകര്‍ക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്്. ഭരണത്തിലേറി മാസങ്ങള്‍ക്കകം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനദ്രോഹസമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇന്ത്യക്കാകെ മാതൃകയായ കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കി കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് മുന്‍സര്‍ക്കാരിന്റെ വലിയ നേട്ടമായിരുന്നു. ഇപ്പോള്‍ ദിവസേനയെന്നോണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്ത്്. ഇടതുപക്ഷഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നൂറോളം കോടി രൂപ ലാഭത്തിലായി. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പരമ്പരാഗതമേഖലയ്ക്കായി ആശ്വാസ-ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. സാമൂഹ്യക്ഷേമപെന്‍ഷനുകള്‍ മൂന്നിരട്ടിയിലധികമാക്കി. നിയമനനിരോധം നീക്കി. ഒരുലക്ഷം പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കി. മുമ്പത്തെ യുഡിഎഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്ത ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കി. പവര്‍ കട്ടും ലോഡ്ഷെഡിങ്ങും ഒഴിവാക്കി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ക്രമസമാധാനപാലനത്തിലും മികച്ച നേട്ടം കൈവരിച്ചു. ധനമാനേജ്മെന്റ് കാര്യക്ഷമമായി നടപ്പാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കേരളത്തെ രക്ഷിച്ചു. പൊതുവിദ്യാഭ്യാസ, ആരോഗ്യരംഗങ്ങള്‍ എന്നിവ ശക്തിപ്പെടുത്തി. ഈ നേട്ടങ്ങളുടെയെല്ലാം മേല്‍ യുഡിഎഫ് ഭരണം കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു. കര്‍ഷകര്‍ കടുത്ത ദുരിതത്തിലായി. തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്മിറ്റിയെ വച്ചു. പൊലീസ് അടക്കം ഭരണസംവിധാനം അടിമുടി രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സങ്കുചിത നീക്കമാണ് നടക്കുന്നത്. ക്ഷേമപദ്ധതികള്‍ വേണ്ടെന്നുവച്ചത് സാധാരണക്കാരന്റെ ജീവിതത്തിന് തിരിച്ചടിയായി. അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി ഉപേക്ഷിച്ചതിനാല്‍ 45 കോടി രൂപയാണ് നഷ്ടം. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്കുള്ള ഒരുമാസത്തെ പ്രസവാനുകൂല്യം വേണ്ടെന്നുവച്ചു. ഖാദി മേഖലയിലെ ഉല്‍പ്പാദന ഇന്‍സന്റീവ് നിര്‍ത്തലാക്കി. 52 കോടി രൂപയുടെ എന്‍സിഡിസി സംയോജിത മത്സ്യവികസന പദ്ധതി 16 കോടിയാക്കി വെട്ടിച്ചുരുക്കി. ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും പേരില്‍ 10,000 രൂപ നിക്ഷേപിക്കുന്ന ഏറെ പ്രകീര്‍ത്തിക്കപ്പെട്ട പദ്ധതി പോലും ഉപേക്ഷിച്ചു. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 300 രൂപയുടെ ഓണറേറിയം ഇതുവരെ നല്‍കിയിട്ടില്ല. 167 കോടി രൂപയുടെ സമഗ്രാരോഗ്യ ഇന്‍ഷുറന്‍സിനു പകരം ആന്ധ്രാ മാതൃക പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ രണ്ടുമില്ലാത്ത അവസ്ഥയാണ്. കുടുംബശ്രീയുടെ ഗ്രാന്റ് 50 കോടി കുറച്ചു. രണ്ടുരൂപയ്ക്ക് എല്ലാവര്‍ക്കും അരി നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയും അട്ടിമറിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ഉപേക്ഷിച്ചതും സൗജന്യ കണക്ഷന്‍ സ്കീം നിര്‍ത്തലാക്കിയതും കേരളത്തെ ഇരുട്ടിലാഴ്ത്തുന്ന നടപടികളാണ്. ക്ഷേമപദ്ധതികള്‍ മാത്രമല്ല, പശ്ചാത്തല സൗകര്യമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന കുതിപ്പും ദുര്‍ബലമാക്കി. 5,000 കോടിയുടെ റോഡു പദ്ധതി അനിശ്ചിതത്വത്തിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്ന നയം പുറത്തെടുത്തിട്ടില്ല. പക്ഷേ, എല്‍ഡിഎഫ് സര്‍ക്കാര്‍ 125 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 11 പുതിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ സഹായം നല്‍കുന്നില്ല. ഇടതുപക്ഷം 2011ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഒമ്പത് പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ 260 കോടി രൂപയുടെ വിപുലീകരണ പദ്ധതിയും ഇല്ലാതാക്കി. സാമ്പത്തികപ്രതിസന്ധിയുടെ പല്ലവി ഉമ്മന്‍ചാണ്ടിയും കൂട്ടരും വീണ്ടും ആരംഭിച്ചിരിക്കുന്നത് കൂടുതല്‍ ജനവിരുദ്ധനയങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ്. 3,000 കോടി രൂപയുടെ മിച്ചവുമായാണ് ട്രഷറി യുഡിഎഫിനെ ഏല്‍പ്പിച്ചതെന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കല്‍ , ഓണപ്പരീക്ഷയുടെ പുനഃസ്ഥാപനം, ചോദിച്ചവര്‍ക്കെല്ലാം പ്ലസ്ടു അധിക ബാച്ച്, മാനേജ്മെന്റുകളെ പ്രീണിപ്പിക്കുന്ന വിദ്യാഭ്യാസ പാക്കേജ്, വൈദ്യനാഥന്‍ പാക്കേജ് നടപ്പാക്കാനുള്ള ദുരുപദിഷ്ടമായ നീക്കം, തദ്ദേശവകുപ്പ് വിഭജനം എന്നിങ്ങനെ ജനവിരുദ്ധനീക്കങ്ങളും സമീപനങ്ങളും ഏറെയാണ്. ഒരേസമയം കുടുംബശ്രീയിലും ജനശ്രീ പോലുള്ള സംഘങ്ങളിലും അംഗമാകാന്‍ സ്ത്രീകളെ പ്രേരിപ്പിച്ച് കേരളത്തിന്റെ ഗ്രാമീണവികസനത്തിന് വലിയ സംഭാവനചെയ്ത പ്രസ്ഥാനം തകര്‍ക്കാനും കരുനീക്കുന്നു. വിവേചനരഹിതമായ സ്ഥലംമാറ്റങ്ങളും പ്രതികാരനടപടികളും ഈ സര്‍ക്കാരിന്റെ മുഖമുദ്രയാണ്. സുതാര്യതയെക്കുറിച്ചുള്ള വാചകമടിയുടെ മറവില്‍ അഴിമതിയുടെ മഹാമേളയ്ക്ക് അരങ്ങിലും അണിയറയിലും ചരടുവലിക്കുന്നുണ്ട്. പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ പ്രമേയം അവതരിപ്പിച്ചു.

No comments: