Wednesday, February 15, 2012

18 മണിക്കൂര്‍വരെ ജോലി;ശമ്പളം 2000 രൂപ; നേഴ്സുമാരുടെ വിശ്രമം കോണിപ്പടിക്കുകീഴില്‍;ഡ്രസ് മാറുന്നത് സെക്യൂരിറ്റിയുടെ മുറിയില്‍





























ആലപ്പുഴ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നാലുവര്‍ഷംവരെ സര്‍വീസുള്ള നേഴ്സുമാര്‍ക്ക് ശമ്പളമായി നല്‍കുന്നത് രണ്ടായിരംരൂപ. 18 മണിക്കൂര്‍വരെ ജോലിചെയ്ത് തളരുന്ന നേഴ്സുമാര്‍ വിശ്രമിക്കുന്നത് കോണിപ്പടിക്കുതാഴെ. ഡ്രസ് മാറുന്നത് സെക്യൂരിറ്റിയുടെ മുറിയില്‍ . നേഴ്സിങ് മേഖലയിലെ തൊഴില്‍ ചൂഷണംസബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. എസ് ബലരാമന്‍ കമീഷന്‍ സിറ്റിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കമീഷന്‍ പരിശോധന നടത്തി.

ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ റസ്റ്റ്ഹൗസിലായിരുന്നു കമീഷന്‍ സിറ്റിങ്. തുടര്‍ന്ന് പകല്‍ രണ്ടോടെ ചേര്‍ത്തലയിലെ എസ്എന്‍എംഎം, കെവിഎം, ഗ്രീന്‍ ഗാര്‍ഡന്‍സ് എന്നീ സ്വകാര്യ ആശുപത്രികള്‍ കമീഷന്‍ സന്ദര്‍ശിച്ചു. ആശുപത്രി മാനേജ്മെന്റ് അധികൃതരില്‍ നിന്ന് കമീഷന്‍ വിവരങ്ങള്‍ ശേഖരിച്ചു. നേഴ്സുമാര്‍ക്ക് 7,700 രൂപവരെ ശമ്പളം നല്‍കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ 20 വര്‍ഷം സര്‍വീസുള്ളവര്‍ക്കാണ് ഈ തുക നല്‍കുന്നതെന്ന് നേഴ്സുമാര്‍ കമീഷനോട് പറഞ്ഞു. അതേസമയം ആശുപത്രി അധികൃതരുടെ പിണിയാളുകളായി ജോലിചെയ്യുന്ന നേഴ്സിങ് അസിസ്റ്റന്റുമാര്‍ക്ക് നേഴ്സുമാരുടേതിനെക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നു.

വേണ്ടത്ര വിശ്രമസൗകര്യമോ ഡ്രസിങ്റൂമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ രാത്രി ഡ്യൂട്ടിക്കുശേഷം വിശ്രമിക്കുന്നത് കോണിപ്പടിക്കു താഴെയും തറയിലുമാണെന്ന് നേഴ്സുമാര്‍ കമീഷനോട് പറഞ്ഞു. യൂണിഫോം മാറുന്നത് സെക്യൂരിറ്റിയുടെ മുറിയിലും. സൂപ്പര്‍വൈസര്‍മാര്‍ എന്ന പേരില്‍ നിയമിച്ചിരിക്കുന്ന ചിലര്‍ക്ക് നേഴ്സുമാരുടെ യൂണിഫോം നല്‍കിയിരിക്കുന്നതായി കമീഷന്‍ കണ്ടെത്തി. വാര്‍ഡുകളില്‍ മിന്നല്‍ പരിശോധന നടത്തിയ കമീഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാര്‍ക്ക് ചോദ്യാവലി തയ്യാറാക്കിനല്‍കി. ഇവ പൂരിപ്പിച്ച് കമീഷന് കൈമാറണമെന്ന് നിര്‍ദേശിച്ചു. ആലപ്പുഴ റസ്റ്റുഹൗസില്‍ നടന്ന സിറ്റിങ്ങില്‍ അഞ്ഞൂറോളം നേഴ്സുമാരെ പ്രതിനിധീകരിച്ച് ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് എന്ന സംഘടനയിലെ രണ്ടംഗങ്ങള്‍ മാത്രമാണ് ഹാജരായത്. ഇവര്‍ എഴുതിതയ്യാറാക്കിയ വിവരങ്ങള്‍ കമീഷന് കൈമാറി. ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയുള്ളതിനാല്‍ അതീവ രഹസ്യമായാണ് ഇവര്‍ കമീഷനെ സമീപിച്ചത്. റസ്റ്റ്ഹൗസിനു സമീപം രാവിലെ എത്തിയ ചില നേഴ്സുമാര്‍ പേരും മറ്റു വിവരങ്ങളും പുറത്താകുമെന്ന് പേടിച്ച് മാധ്യമ പ്രവര്‍ത്തകരെകണ്ട് പിന്‍വലിഞ്ഞു. പിന്നീട് പലരും കമീഷന് ഫോണില്‍ വിവരങ്ങള്‍ കൈമാറി. ഇവരെ നേരില്‍ കാണാന്‍ അറിയിച്ചിട്ടുണ്ട്. ചെയര്‍മാനെ കൂടാതെ കമീഷന്‍ അംഗങ്ങളായ പി ദേവകി, സലോമി ജോര്‍ജ്, വസന്തകുമാരിയമ്മ എന്നിവരും കൗണ്‍സില്‍ ഓഫ് രജിസ്ട്രാര്‍ ലതയും സിറ്റിങ്ങില്‍ പങ്കെടുത്തു.

No comments: