Monday, October 4, 2010

അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസിനെ

അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസിനെ അധികാരത്തിലേറ്റണമോ?
സി പി നാരായണന്‍
തദ്ദേശ ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ മുന്നോടിയായി കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്, യുഡിഎഫ് ജയിച്ചാല്‍ കര്‍മസമിതി (വര്‍ക്കിങ് ഗ്രൂപ്പു)കളും സാങ്കേതിക ഉപദേശക സമിതി (ടിഎജി)കളും പിരിച്ചുവിടുമെന്നാണ്. കോണ്‍ഗ്രസ്സിന്റെ മറ്റ് ചില നേതാക്കളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു കണ്ടു. അതിനാല്‍ കോണ്‍ഗ്രസ്സിന്റെ അഭിപ്രായമാണിത് എന്നു വേണം കരുതാന്‍.
പഞ്ചായത്തുകളില്‍ നൂറും അതിലേറെയും പ്രോജക്ടുകള്‍ ഓരോ വര്‍ഷവും വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കാറുണ്ട്. ത്രിതല പഞ്ചായത്തുകളും നഗരസഭകളും കൂടി ഒന്നരലക്ഷത്തിലധികം പ്രോജക്ടുകള്‍ അംഗീകരിച്ചു നടപ്പാക്കാറുണ്ട്. ഇവ തയ്യാറാക്കാനോ ഡിപിസി (ജില്ലാ ആസൂത്രണ സമിതി)ക്ക് സമര്‍പ്പിക്കപ്പെട്ടാല്‍ പരിശോധിച്ച് കറ തീര്‍ത്ത് സ്വീകാര്യമാക്കാനോ വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ പ്രാദേശിക ഗവണ്‍മെന്റ് സംവിധാനത്തില്‍ വേണ്ടത്രയില്ല. ചില വിഷയങ്ങളില്‍ തീരെയില്ല.
പ്രാദേശിക ഗവണ്‍മെന്റുകളിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ പുനര്‍വിന്യാസം ചെയ്യുന്നതിനു സെന്‍കമ്മിറ്റി വിശദമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. അത് പൂര്‍ണമായി നടപ്പാക്കാതിരിക്കുന്നതില്‍ കോണ്‍ഗ്രസ്സുകാരും മറ്റും വലിയ പങ്കു വഹിച്ചിരുന്നു എന്നത് വസ്തുതയാണ്.
2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ കേരള വികസന പരിപാടി നടപ്പാക്കി. അതിന്റെ ഭാഗമായി കര്‍മസമിതികളെയും അന്നത്തെ സന്നദ്ധ സാങ്കേതിക സമിതി (വിടിസി)കളെയും പിരിച്ചുവിട്ടു. അങ്ങനെയാണ് പഞ്ചായത്തുകളില്‍ പ്ളാന്‍ ക്ളാര്‍ക്ക് എന്ന ഇല്ലാത്ത തസ്തികയില്‍ ഓരോ ഉദ്യോഗസ്ഥന്‍ പ്രവൃത്തി തുടങ്ങിയത്. ഇങ്ങനെ ഒരാള്‍ തന്നെ സകല പദ്ധതികളും തയ്യാറാക്കുന്നതിന്റെ ഭാരം ഏല്‍ക്കേണ്ടിവന്നതോടെയാണ് പ്രോജക്ടുകളുടെ ഗുണനിലവാരം പൊതുവില്‍ താഴ്ന്നുപോയത് എന്നാണ് പൊതുവിലയിരുത്തല്‍.
വിവിധ മേഖലകളിലെ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് അതത് മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാത്ത കുറവ് നികത്താന്‍ മാത്രമല്ല കര്‍മസമിതികള്‍. അതാതിടത്തെ കൃഷിക്കാരും തൊഴിലാളികളും ഉദ്യോഗസ്ഥരും വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള സന്നദ്ധപ്രവര്‍ത്തകരും ആയ ജനങ്ങളെ പദ്ധതി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യവുമുണ്ട്. അവര്‍ പങ്കാളികളാകുമ്പോഴാണ് പ്രാദേശികതലത്തിലെ ആസൂത്രണം ജനകീയാസൂത്രണമാകുന്നത്. അങ്ങനെ ജനപങ്കാളിത്തം ഉണ്ടാകുമ്പോഴാണ് പഞ്ചായത്തുകളിലെ പദ്ധതി പ്രവര്‍ത്തനം വന്‍വിജയമാകുന്നത്. പദ്ധതി അടങ്കലിന്റെ 90ഉം അതിലേറെയും ശതമാനം ചെലവഴിക്കാന്‍ കഴിയുന്നത് അപ്പോഴാണ്. ഇതാണ് പൊതുവിലുള്ള അനുഭവം.
ടിഎജികള്‍ ഉള്ളത് ബ്ളോക്ക് - ജില്ലാ - സംസ്ഥാനതലങ്ങളിലാണ്. ബ്ളോക്ക്തലത്തിലാണ് ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതികള്‍ പരിശോധിച്ച് അവയുടെ കുറവുകള്‍ തിരുത്തി ഡിപിസിക്ക് അവ അംഗീകരിക്കുന്നതിനു പാകപ്പെടുത്തി കൊടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്ക് തീര്‍ത്തും നിരക്കാത്ത പ്രോജക്ടുകള്‍ നിരസിക്കാനുള്ള ഉപദേശവും ടിഎജി ഡിപിസിക്കു നല്‍കും.
ബ്ളോക്കുകളുടെയും മുനിസിപ്പാലിറ്റികളുടെയും പദ്ധതികള്‍ ജില്ലാ ടിഎജികള്‍ പരിശോധിക്കും. ജില്ലകളുടേതും കോര്‍പ്പറേഷനുകളുടേതും സംസ്ഥാന ടിഎജിയാണ് പരിശോധിക്കുക. എല്ലാം അംഗീകരിക്കുന്നത് ഡിപിസികളാണ്. ഓരോ ജില്ലയിലെയും ഡിപിസികള്‍ക്ക് സമര്‍പ്പിക്കപ്പെടുന്ന 8000 മുതല്‍ 16,000 വരെയുള്ള പദ്ധതികള്‍ നോക്കി അവ അംഗീകരിക്കാമോ ഇല്ലയോ എന്ന് സാങ്കേതികമായി പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുന്നതിനു ഡിപിസികളെ സഹായിക്കാന്‍ ടിഎജികള്‍ അല്ലാതെ മറ്റൊരു സംവിധാനം ജില്ലാതലത്തിലില്ല.
ഇത് കാണിക്കുന്നത് കര്‍മസമിതികളും ടിഎജികളും അത്യാന്താപേക്ഷിതമാണ് എന്നാകുന്നു. ഇവ മുകളില്‍നിന്ന് അടിച്ചേല്‍പിക്കപ്പെടുന്നവയല്ല. ബ്ളോക്ക്, ജില്ലാതലങ്ങളിലാണ് ഇവയിലേക്കുള്ള അംഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്. ഡിപിസിയാണ് അതത് ജില്ലയിലെ ടിഎജികളിലെ അംഗങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുക. സംസ്ഥാന ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു പങ്കുമില്ല. ആ നിലയ്ക്കു ടിഎജി അംഗങ്ങളെ ഏതോ കേന്ദ്രത്തില്‍നിന്ന് നിയമിക്കുന്നു എന്ന കോണ്‍ഗ്രസിന്റെയും മറ്റും ആരോപണം വസ്തുതകള്‍ മനസ്സിലാക്കാതെ ഉള്ളതാണ്.
കര്‍മസമിതികള്‍ രൂപീകരിക്കുന്നത് അതത് പ്രാദേശിക ഗവണ്‍മെന്റിന്റെ തലത്തിലാണ്. അവയുടെ ധര്‍മവും ചുമതലയും എന്താണെന്നു മനസ്സിലാക്കാതെ കര്‍മസമിതികളിലേക്ക് ആളുകളെ നാമനിര്‍ദ്ദേശം ചെയ്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ചിലേടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതത് മേഖലയിലെ വിദഗ്ധരും അനുഭവസമ്പത്തുള്ളവരും അടങ്ങുന്ന കര്‍മസമിതികള്‍ ഉണ്ടെങ്കില്‍ ആ പ്രാദേശിക ഗവണ്‍മെന്റ് തയ്യാറാക്കുന്ന പദ്ധതികള്‍ ജനോപകാരപ്രദവും കാര്യക്ഷമവും ആയിരിക്കും. അല്ലാത്തവര്‍ ഉണ്ടാക്കുന്ന പദ്ധതികള്‍ പലപ്പോഴും വേണ്ടത്ര പ്രയോജനമില്ലാത്തതും ചെലവേറിയതുമൊക്കെ ആകാനിടയുള്ളതായാണ് അനുഭവം.
കേരളത്തിലെ അധികാര വികേന്ദ്രീകരണം രാജ്യത്തിനകത്തും പുറത്തും ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നു. അതിനുകാരണം ജനപങ്കാളിത്തത്തോടെ സമയബന്ധിതമായും സുതാര്യമായും പദ്ധതികള്‍ നടപ്പാക്കുന്നതാണ്. ഇതിനു നിദാനമായിട്ടുള്ളത് കര്‍മസമിതികളിലും ടിഎജികളിലുമുള്ള വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തമാണ്. ജനകീയാസൂത്രണക്കാലത്ത് രൂപീകരിക്കപ്പെട്ട വിടിസികളെ കേന്ദ്ര ഗവണ്‍മെന്റ് ഒരു മാതൃകയായി അംഗീകരിക്കുകയും ചെയ്തിരുന്നു.
കര്‍മസമിതികളും ടിഎജികളും വേണ്ടെന്നുവെച്ചാല്‍ സംഭവിക്കുക പ്രാദേശിക ഗവണ്‍മെന്റുകളിലെ പദ്ധതി പ്രവര്‍ത്തനം ജനപ്രതിനിധികളിലേക്കും ഉദ്യോഗസ്ഥരിലേക്കുമായി ചുരുങ്ങുകയാണ്. അത് പദ്ധതി പ്രവര്‍ത്തനങ്ങളിലാകെ കരാറുകാരുടെ അതിപ്രസരം ഉണ്ടാകുന്നതിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. യുഡിഎഫ് ഗവണ്‍മെന്റ് കേരള വികസന പരിപാടി നടപ്പാക്കിയപ്പോള്‍ സംഭവിച്ചത് അതായിരുന്നു.
ആ അഞ്ചുവര്‍ഷങ്ങളില്‍ പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് ലഭിച്ച പദ്ധതിവിഹിതം ഏതാണ്ട് 4500 കോടി രൂപയായിരുന്നു. ഈ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ഭരണത്തില്‍ അത് 9000 കോടി രൂപയിലേറെയായി. അതില്‍ 80 ശതമാനത്തിലേറെ ചെലവഴിച്ച് ജനോപകാരപ്രദമായ പല പരിപാടികളും നടപ്പാക്കാന്‍ പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് കഴിഞ്ഞത് കര്‍മസമിതികളും ടിഎജികളും ഉള്ളതുകൊണ്ടാണ്.
രാജീവ്ഗാന്ധിയുടെ സ്വപ്നമായിരുന്നു അധികാരവികേന്ദ്രീകരണം എന്നു പറഞ്ഞ് അത് നടപ്പാക്കിയതിന്റെ ഖ്യാതി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അധികാരവികേന്ദ്രീകരണത്തെ ചിട്ടപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുമല്ല, അതിനെ അസ്ഥിരീകരിക്കുകയും ദുര്‍ബലമാക്കുകയുമാണ് ചെയ്യുന്നത്. അതിന്റെ തെളിവാണ് കര്‍മസമിതികളും ടിഎജികളും തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ പിരിച്ചുവിടുമെന്ന ഭീഷണി.
ഇത്തരക്കാരെ പ്രാദേശിക ഗവണ്‍മെന്റുകളിലേക്ക് തിരഞ്ഞെടുക്കേണ്ടതുണ്ടോ അവയെ ദുര്‍ബലമാക്കാന്‍ എന്ന് വോട്ടര്‍മാര്‍ ആലോചിക്കേണ്ടതുണ്ട്. 50 ശതമാനം പ്രാദേശികഗവണ്‍മെന്റുകളുടെ ഭരണനേതൃത്വത്തിലും മൊത്തം അംഗങ്ങളുടെ 50 ശതമാനവും സ്ത്രീകളാകാന്‍ പോകുന്ന സ്ഥിതിയില്‍ വിശേഷിച്ചും.

No comments: