Friday, October 8, 2010

സിങ്‌വിക്ക് 90 ലക്ഷം പ്രതിഫലം നല്‍കിയതും മാര്‍ട്ടിന്‍


സിങ്‌വിക്ക് 90 ലക്ഷം പ്രതിഫലം നല്‍കിയതും മാര്‍ട്ടിന്‍


കൊച്ചി: ലോട്ടറി മാഫിയക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുടെ വക്കീല്‍ ഫീസ് നല്‍കിയതും സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന്റെ അക്കൌണ്ടില്‍നിന്ന്. മാര്‍ട്ടിനും ലോട്ടറി വ്യാപാരികളായ ബാലാജി ഗ്രൂപ്പും പങ്കാളിയായ എം ജെ അസോസിയേറ്റ്സിന്റെ പേരിലുള്ള പാലക്കാട്ടെ ബാങ്ക് അക്കൌണ്ടില്‍നിന്നാണ് സിങ്വിക്ക് പ്രതിഫലമായി 90 ലക്ഷം രൂപ നല്‍കിയത്. ഒക്ടോബര്‍ അഞ്ചിനാണ് തുക മാറ്റിയത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ എസ്എസ് മ്യൂസിക്കിന്റെ അക്കൌണ്ടില്‍നിന്നാണ് സിങ്വിയുടെ നക്ഷത്രഹോട്ടല്‍വാസത്തിന്റെ ചെലവുകള്‍ നല്‍കിയത്. ഇത്വിവാദമായതിനു പിന്നാലെയാണ് മാര്‍ട്ടിന്‍തന്നെ വന്‍തുക പ്രതിഫലം നല്‍കിയതും പുറത്തുവരുന്നത്. ലോട്ടറി കേസില്‍ ഭുട്ടാന്‍ സര്‍ക്കാരിനു വേണ്ടിയാണ് ഹാജരാകുന്നതെന്നാണ് സിങ്വി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, കൊച്ചിയിലെ അദ്ദേഹത്തിന്റെ ഹോട്ടല്‍ ബില്ലും യാത്രാച്ചെലവും മാര്‍ട്ടിന്റെ സ്ഥാപനം നല്‍കിയ വിവരം പുറത്തായതോടെ ആ വാദം പൊളിഞ്ഞു. അതിനു പിന്നാലെയാണ് സിങ്വിയുടെ വക്കീല്‍ഫീസും മാര്‍ട്ടിന്‍തന്നെ നല്‍കിയതിന്റെ വിവരം പുറത്തുവരുന്നത്. പാലക്കാട്ടെ യൂണിയന്‍ ബാങ്കില്‍ എം ജെ അസോസിയേറ്റ്സിന്റെ പേരിലുള്ള അക്കൌണ്ടില്‍നിന്ന് പണം മാര്‍ട്ടിന്റെ വിശ്വസ്തനും തൃശൂര്‍ ആസ്ഥാനമായ അമ്മ അസോസിയേറ്റ്സിന്റെ ഉടമയുമായ അറുമുഖന്റെ അക്കൌണ്ടിലേക്ക് ആദ്യം മാറ്റി. സിങ്വി ഹാജരായ കേസിലെ കക്ഷികൂടിയായ അറുമുഖന്റെ അക്കൌണ്ടില്‍നിന്നാണ് 90 ലക്ഷം സിങ്വിക്ക് നല്‍കിയത്. ഈയാഴ്ച ആദ്യമായിരുന്നു കൈമാറ്റം. സിങ്വി കൊച്ചിയിലെത്തിയപ്പോള്‍ പൂര്‍ണസമയവും അറുമുഖന്‍ ഒപ്പമുണ്ടായിരുന്നു. മാര്‍ട്ടിന് 51 ശതമാനം ഓഹരി ഉടമസ്ഥതയുള്ളതിനാല്‍ മേഘയുടെ ഇടപാടുകളെല്ലാം ഇപ്പോഴും എം ജെ അസോസിയേറ്റ്സിന്റെ പേരിലാണ്. ബാലാജിയുമായുള്ള കേസും സിങ്വി വിവാദവും കത്തിനിന്നതിനാലാണ് വക്കീല്‍ഫീസ് നേരിട്ടു നല്‍കാതിരുന്നത്. ഇത്രയും വലിയ തുക ഒറ്റയടിക്ക് നല്‍കുന്നതിലെ വിവാദവും ഭയന്നു. 10 ലക്ഷത്തില്‍ താഴെ ഫീസാണ് സുപ്രീംകോടതി കേസുകള്‍ക്കുപോലും സിങ്വി വാങ്ങിയിരുന്നത്. ഐലന്‍ഡിലെ താജ് മലബാറില്‍ സിങ്വിയുടെ മൂന്നു ദിവസത്തെ വാസത്തിനും യാത്രയ്ക്കും ചെലവായ 65,533 രൂപയുടെ ബില്ല് മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് എംഡിയായ എസ്എസ് മ്യൂസിക്കാണ് നല്‍കിയത്. മാര്‍ട്ടിന്റെ ജനറല്‍ മാനേജരും പിഎയുമായ ഡബ്ള്യു ഷാജഹാനായിരുന്നു ഇടനിലക്കാരന്‍.
എം എസ് അശോകന്‍.

No comments: