Monday, February 22, 2010

ഭൂസമരത്തിന്റെ സാമൂഹ്യ പ്രസക്തി

ഭൂസമരത്തിന്റെ സാമൂഹ്യ പ്രസക്തി.


കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും മണ്ണിനുവേണ്ടി സമരം നടത്തി ചരിത്രം സൃഷ്ടിച്ച മണ്ണാണ് കേരളം. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് അടിത്തറയായ മൌലിക ഘടകം ഭൂപരിഷ്കരണമാണ്. കാര്‍ഷികമേഖലയിലെ നാടുവാഴിത്ത, അര്‍ധ നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങളെയാകെ തകര്‍ത്ത് കൃഷിഭൂമി യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള ഉപാധിയാണ് ഭൂപരിഷ്കരണം. കേരളം, പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഇന്നും ഭൂപരിഷ്കരണം മരീചികയാണ്. 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ കാര്‍ഷികബന്ധങ്ങളില്‍ മാറ്റംവരുത്താനുള്ള ധീരമായ നടപടികള്‍ക്ക് തുടക്കംകുറിച്ചു. കാര്‍ഷികബന്ധങ്ങളില്‍ മൌലിക മാറ്റമെന്ന ലക്ഷ്യത്തോടെ കാര്‍ഷിക ബന്ധബില്‍ പാസാക്കി. ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന സംഭാവനയാണ് ഇത്. 28 ലക്ഷത്തോളം വരുന്ന കുടിയാന്മാര്‍ക്ക് 6 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബത്തിന്് കുടികിടപ്പ് അവകാശം കിട്ടാനും ഭൂപരിഷ്കരണം സഹായിച്ചു. കുടിയാന്മാര്‍ക്ക് സ്ഥിരാവകാശം നല്‍കുകയും പാട്ടം ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഐക്യകേരളം രൂപംകൊണ്ട 1956ല്‍ സംസ്ഥാനത്ത് ഒരേക്കറില്‍ താഴെ ഭൂമിയുള്ള 14,86,000 കുടുംബമാണ് ഉണ്ടായിരുന്നത്. അവരുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതി 6,45,000 ഏക്കറായിരുന്നു. അതേസമയം, 25 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍ 39,000ഉം അവരുടെ കൈവശമുള്ള ഭൂമി 25,40,000 ഏക്കറുമായിരുന്നു. ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരായിരുന്ന 55.60 ശതമാനം പേരുടെ കൈയില്‍ മൊത്തം ഭൂമിയുടെ 8.10 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബങ്ങള്‍ മൊത്തം ഭൂമിയുടെ 31.80 ശതമാനം കൈയടക്കിവച്ചു. ഈ സ്ഥിതിവിശേഷത്തെ മാറ്റിമറിക്കുകയായിരുന്നു ഇ എം എസ് സര്‍ക്കാര്‍. അധികാരത്തില്‍ വന്നതിന്റെ ആറാം നാള്‍ 1955 ഏപ്രില്‍ 11നു കുടിയൊഴിപ്പിക്കല്‍ നിരോധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 1959 ജൂ 19നു കാര്‍ഷികബന്ധബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. ഇതിനു കയ്യൂര്‍ സമരം മുതല്‍ ഇ എം എസ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ ബഹുജനപ്രക്ഷോഭങ്ങള്‍വരെ അടിസ്ഥാന കാരണമായി. ഈ പ്രക്ഷോഭത്തിന്റെ ചൂടും തീയുംകൊണ്ടാണ്, ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ചതുകൊണ്ട് നടപ്പാകാതിരുന്ന നിയമം പിന്നീട് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ നിര്‍ബന്ധിതമായത്. ഭൂപരിഷ്കരണത്തില്‍ കോഗ്രസ് സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതുകൊണ്ട് വളരെ കുറച്ചു ഭൂമിയേ വിതരണംചെയ്തുള്ളൂ. ഭൂപരിഷ്കരണത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കുന്നതിലും കോഗ്രസ് നേതൃസര്‍ക്കാരുകള്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് 1967ല്‍ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആ ഗവര്‍മെന്റ് കുടികിടപ്പുകാരന് അവന്റെ വീടിനും അതിനോടുചേര്‍ന്നുള്ള 10 സെന്റ് സ്ഥലത്തിനും അവകാശം നല്‍കി. പാട്ടവ്യവസ്ഥ പൂര്‍ണമായി എടുത്തുകളയാനും മിച്ചഭൂമി ഏറ്റെടുത്ത് വിതരണംചെയ്യാനുമുള്ള വ്യവസ്ഥകള്‍ സമഗ്ര ഭൂപരിഷ്കരണ നിയമത്തില്‍ ഉള്‍പ്പെടുത്തി. ഈ നിയമവ്യവസ്ഥകള്‍ നടപ്പാക്കാന്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത ത്യാഗോജ്ജ്വല പോരാട്ടങ്ങള്‍ നടത്തി. ഇ എം എസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭൂപരിഷ്കരണനിയമം വീണ്ടും ആശങ്കയിലായി. ഇ എം എസ് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ സമഗ്ര ഭൂപരിഷ്കരണനിയമം രാഷ്ട്രപതിക്ക് അയച്ചുകൊടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് 1969 ഡിസംബര്‍ 14നു കുടിയാന്‍ കുടികിടപ്പ് സമരത്തിന് ആഹ്വാനംചെയ്ത ആലപ്പുഴ കവന്‍ഷന്‍. എ കെ ജി, ഇ എം എസ്, ഹരേകൃഷ്ണകോനാര്‍, സുന്ദരയ്യ, സുര്‍ജിത് തുടങ്ങി ഫാദര്‍ വടക്കന്‍വരെയുള്ള പ്രമുഖര്‍ പങ്കെടുത്ത കവന്‍ഷന്‍ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള സമരത്തിന് ആഹ്വാനംചെയ്തു. കുടികിടപ്പുകാര്‍ക്ക് നിയമം നിര്‍ദേശിക്കുന്ന 10 സെന്റ്, 5 സെന്റ്, 3 സെന്റ് ഭൂമി അളന്ന് അതിരിട്ട് അനുഭവമെടുക്കല്‍ സമരം 1970 ജനുവരി ഒന്നിനു തുടങ്ങാനായിരുന്നു തീരുമാനം. അതു നടന്നു. കര്‍ഷകത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും ശക്തി ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള സമരമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായി മിച്ചഭൂമി സമരവും നടത്തി. 2 വര്‍ഷത്തിനകം ആലപ്പുഴയിലെ കുട്ടിയമ്മയും കള്ളിക്കാട്ടെ ഭാര്‍ഗവിയും മുതല്‍ വള്ളിക്കാട്ടെ വാസുവരെ 28 സഖാക്കള്‍ ഭൂസമരത്തില്‍ രക്തസാക്ഷികളായി. ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തിലെ 8 ലക്ഷത്തിലേറെ വരുന്ന കുടികിടപ്പുകാര്‍ ജന്മാവകാശം നേടിയെടുത്തത്. 1955-56ല്‍ 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബം മൊത്തം ഭൂമിയുടെ 31.80 ശതമാനം കൈയടക്കിവച്ചെങ്കില്‍ 1971ല്‍ അത് 0.40 ശതമാനം കുടുംബവും 12.4 ശതമാനം ഭൂമിയുമായി കുറഞ്ഞു. മണ്ണിനുവേണ്ടിയുള്ള കാര്‍ഷിക കലാപങ്ങളും അതിന്റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ ഭരണമാറ്റങ്ങളും നിയമനിര്‍മാണങ്ങളും കേരളത്തിന്റെ കാര്‍ഷികബന്ധങ്ങളില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഈ ചരിത്രപശ്ചാത്തലത്തെ വിസ്മരിച്ചാണ് വയനാട്ടിലും ഇടുക്കിയിലും ഭൂമിക്കുവേണ്ടി കര്‍ഷകരും ആദിവാസികളും കര്‍ഷകത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും നടത്തുന്ന സമരത്തെ അപഹസിക്കുന്നതും തള്ളിപ്പറയുന്നതും. വയനാട്ടിലും ഇടുക്കിയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ആദിവാസികളും ഭൂരഹിതരും മണ്ണിനുവേണ്ടി നടത്തുന്ന സമരം വിജയിപ്പിക്കേണ്ടത് കേരളം ഇതഃപര്യന്തം പാസാക്കിയ ഭൂപരിഷ്കരണനിയമത്തെയും അനുബന്ധമായി സ്വീകരിക്കേണ്ട ഭരണനടപടികളെയും ഊര്‍ജിതപ്പെടുത്താന്‍ ആവശ്യമാണ്. വയനാട്ടിലെ ക്രിമിനലുകളുടെ കൂട്ടത്തില്‍ എം പി വീരേന്ദ്രകുമാറും മകന്‍ എം വി ശ്രേയാംസ്കുമാറും ഉള്‍പ്പെട്ടത് സാമ്പത്തിക ചൂഷണത്തിന്റെയും ഭൂസ്വത്ത് കൊള്ളയടിക്കുന്നതിന്റെയും ഭാഗമായാണ്. ഈ കൊള്ളയ്ക്ക് മറയിടാന്‍ യുഡിഎഫ് എന്ന രാഷ്ട്രീയമുന്നണിയുടെ കവചത്തെയും മാതൃഭൂമിയെന്ന കുത്തകപ്പത്രത്തെയും ഫലപ്രദമായി ദുരുപയോഗിക്കുകയാണ് വീരേന്ദ്രകുമാറും സംഘവും. ഈ കെണിയില്‍ താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും വീണുകൊടുത്തിരിക്കുകയാണ്. വീരേന്ദ്രകുമാറും ഭൂമി തട്ടിപ്പുകാരും യുഡിഎഫില്‍ ആയതുകൊണ്ട് ആദിവാസികള്‍ മിച്ചഭൂമിക്കും സര്‍ക്കാര്‍ഭൂമിക്കും വേണ്ടി സമരം നടത്തരുതെന്നു പറയുന്നത് യുക്തിയല്ല. വയനാട്ടില്‍ കലക്ടര്‍ പൊതു ആവശ്യത്തിനുമാറ്റിവച്ച 135.18 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ വീരേന്ദ്രകുമാറും സഹോദരന്‍ ചന്ദ്രനാഥും സ്വകാര്യവ്യക്തികള്‍ക്കു വിറ്റത് വന്‍ കൊള്ളയല്ലേ? ഭൂമിയിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ മുറിച്ചുകടത്തിയതിനുശേഷമായിരുന്നല്ലോ വില്‍പ്പന. കൃഷ്ണഗിരി വില്ലേജിലെ മലന്തോട്ടം എസ്റ്റേറ്റ് ഇങ്ങനെ മുറിച്ചുവില്‍പ്പന നടത്തിയതിനു നിയമസാധുത ഇല്ലല്ലോ. മാനന്തവാടി സബ് കലക്ടറായിരിക്കെ മാരപാണ്ഡ്യന്‍ തന്റെ അന്വേഷണത്തില്‍ ഈ കൊള്ള ചൂണ്ടിക്കാട്ടിയിരുന്നല്ലോ. വീരേന്ദ്രകുമാറിന്റെയും മകന്റെയും കുടുംബത്തിന്റെയും കൈവശമുള്ള ആയിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ഭൂമിയുടെയും യഥാര്‍ഥ അവകാശികള്‍ ആദിവാസികളാണ്. നാടിനെ കൊള്ളയടിക്കുന്ന ഭൂമിക്കൊള്ളക്കാരുടെ രാഷ്ട്രീയനിറം നോക്കി അവരെ സംരക്ഷിക്കുന്ന യുഡിഎഫ് നയം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കു പോകാന്‍ മണ്ണിനുവേണ്ടിയുള്ള സമരം ഉപകരിക്കും. ഇടുക്കിയിലെ ഭൂപ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കാതെ പരിഹരിക്കേണ്ടതുണ്ട്. ഇവിടത്തെ ഭൂപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 1968ല്‍ ഇ എം എസ് സര്‍ക്കാര്‍ അംഗീകരിച്ച മലയോര കര്‍ഷകരുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന മണിയങ്ങാടന്‍ റിപ്പോര്‍ട്ട്. കുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലവും അന്നത്തെ സാമൂഹ്യ,സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റം നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സ്ഥിതിയും ആ പ്രദേശങ്ങളിലെ വികസനവും പരിഗണിച്ച് കമീഷന്‍ നിര്‍ദേശിച്ചത് ഒഴിച്ചുകൂടാന്‍ പറ്റാത്ത കേസുകളില്‍ മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്നാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയിരിക്കണമെന്ന് ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ കുത്തകപ്പാട്ടമെന്നോ കൈയേറ്റപ്പാട്ടമെന്നോ വ്യത്യാസമില്ലാതെ 1968 ജനുവരി 1നുമുമ്പുള്ള മുഴുവന്‍ കൈവശഭൂമിയും നിയമവിധേയമാക്കി. പിന്നീടുവന്ന നായനാര്‍സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ കേരള ഭൂപതിവ് ചട്ടപ്രകാരം പട്ടയങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇതിലാരെങ്കിലും അനര്‍ഹരായിട്ടുള്ളവര്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, ഇതിനകംതന്നെ കൈവശാവകാശം ലഭ്യമായിട്ടുള്ള കുടുംബങ്ങള്‍ക്ക് ഭൂമിയില്‍ നിയമപരമായ എല്ലാ അവകാശവും അടിയന്തരമായി ലഭിക്കേണ്ടതുണ്ട്. ബാങ്ക്വായ്പ ഉള്‍പ്പെടെ ലഭിക്കാനും ഇ എം എസ് ഭവനനിര്‍മാണ പദ്ധതി ഉള്‍പ്പെടെയുള്ളവയുടെ ഗുണഭോക്താക്കളാകുന്നതിനും ഇതാവശ്യമാണ്. മൂന്നാറിലും ഇടുക്കിയിലെ മറ്റു പ്രദേശങ്ങളിലും വന്‍കിടക്കാരും റിസോര്‍ട്ട് ലോബിയും നടത്തിയിട്ടുള്ള നിയമവിരുദ്ധ കൈയേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ-ഭരണ നടപടികള്‍ ശക്തമായി തുടരണം. വന്‍കിടക്കാരുടെ കൈയേറ്റങ്ങളില്‍നിന്നു ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്കും അര്‍ഹതയുള്ള ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും ഭൂമി നല്‍കുന്നതിലൂടെ ഒന്നാം ഇ എം എസ് സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണ വിപ്ളവം കൂടുതല്‍ ഫലപ്രാപ്തി കൈവരിക്കും. ഭൂമിയും സമ്പത്തും നീതിപൂര്‍വമായി പങ്കുവയ്ക്കാനുള്ള സമരം തുടരണം. അതിനായി കൂടുതല്‍ ഉറച്ച പോരാട്ടം വേണം. കര്‍ഷകരും കുടിയേറ്റക്കാരും അവരെ പിന്തുണയ്ക്കുന്ന ജനസമൂഹവും കൂടുതല്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കണം. കേരളസമ്പദ്ഘടന ശക്തിപ്പെടുത്താനും ഭരണ സംവിധാനത്തെ കൂടുതല്‍ കര്‍മോന്മുഖമാക്കാനും ഈ സമരം കൂടുതല്‍ ഉപകരിക്കും.
..ഇ പി ജയരാജന്‍

1 comment:

ജനശബ്ദം said...

ഭൂസമരത്തിന്റെ സാമൂഹ്യ പ്രസക്തി
ഇ പി ജയരാജന്‍
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും മണ്ണിനുവേണ്ടി സമരം നടത്തി ചരിത്രം സൃഷ്ടിച്ച മണ്ണാണ് കേരളം. കേരളത്തിന്റെ ആധുനികവല്‍ക്കരണത്തിന് അടിത്തറയായ മൌലിക ഘടകം ഭൂപരിഷ്കരണമാണ്. കാര്‍ഷികമേഖലയിലെ നാടുവാഴിത്ത, അര്‍ധ നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങളെയാകെ തകര്‍ത്ത് കൃഷിഭൂമി യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള ഉപാധിയാണ് ഭൂപരിഷ്കരണം. കേരളം, പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഇന്നും ഭൂപരിഷ്കരണം മരീചികയാണ്. 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ കാര്‍ഷികബന്ധങ്ങളില്‍ മാറ്റംവരുത്താനുള്ള ധീരമായ നടപടികള്‍ക്ക് തുടക്കംകുറിച്ചു. കാര്‍ഷികബന്ധങ്ങളില്‍ മൌലിക മാറ്റമെന്ന ലക്ഷ്യത്തോടെ കാര്‍ഷിക ബന്ധബില്‍ പാസാക്കി. ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന സംഭാവനയാണ് ഇത്. 28 ലക്ഷത്തോളം വരുന്ന കുടിയാന്മാര്‍ക്ക് 6 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടുംബത്തിന്് കുടികിടപ്പ് അവകാശം കിട്ടാനും ഭൂപരിഷ്കരണം സഹായിച്ചു. കുടിയാന്മാര്‍ക്ക് സ്ഥിരാവകാശം നല്‍കുകയും പാട്ടം ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഐക്യകേരളം രൂപംകൊണ്ട 1956ല്‍ സംസ്ഥാനത്ത് ഒരേക്കറില്‍ താഴെ ഭൂമിയുള്ള 14,86,000 കുടുംബമാണ് ഉണ്ടായിരുന്നത്. അവരുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതി 6,45,000 ഏക്കറായിരുന്നു. അതേസമയം, 25 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍ 39,000ഉം അവരുടെ കൈവശമുള്ള ഭൂമി 25,40,000 ഏക്കറുമായിരുന്നു. ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരായിരുന്ന 55.60 ശതമാനം പേരുടെ കൈയില്‍ മൊത്തം ഭൂമിയുടെ 8.10 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, 25 ഏക്കറിലേറെ ഭൂമിയുള്ള 1.40 ശതമാനം കുടുംബങ്ങള്‍ മൊത്തം ഭൂമിയുടെ 31.80 ശതമാനം കൈയടക്കിവച്ചു. ഈ സ്ഥിതിവിശേഷത്തെ മാറ്റിമറിക്കുകയായിരുന്നു ഇ എം എസ് സര്‍ക്കാര്‍. അധികാരത്തില്‍ വന്നതിന്റെ ആറാം നാള്‍ 1955 ഏപ്രില്‍ 11നു കുടിയൊഴിപ്പിക്കല്‍ നിരോധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. 1959 ജൂ 19നു കാര്‍ഷികബന്ധബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. ഇതിനു കയ്യൂര്‍ സമരം മുതല്‍ ഇ എം എസ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ ബഹുജനപ്രക്ഷോഭങ്ങള്‍വരെ അടിസ്ഥാന കാരണമായി.